നാഗ്പുര്‍: പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയുടെ കൈയ്യില്‍ പിടിക്കുന്നതും പാന്റിന്റെ സിപ്പ് അഴിക്കുന്നതും പോക്‌സോ പ്രകാരം ലൈംഗിക അതിക്രമമാവില്ലെന്ന് മുംബൈ ഹൈക്കോടതി നാഗ്പൂര്‍ ബെഞ്ചിന്റെ വിധി. അഞ്ചു വയസുകാരിയെ പീഡിപ്പിച്ചെന്ന കേസില്‍ ശിക്ഷിക്കപ്പെട്ടതിനെതിരെ 50 കാരന്‍ നല്‍കിയ ഹരജി പരിഗണിച്ചുകൊണ്ടാണ് ജസ്റ്റിസ് പുഷ്പ ഗനേഡിവാലയുടെ ഉത്തരവ്. ജനുവരി 15നാണ് ഇതുസംബന്ധിച്ച വിധിയുണ്ടായത്.
അഞ്ച് വയസുകാരിയെ പീഡിപ്പിച്ച കേസില്‍ 50 കാരനെതിരെ പെണ്‍കുട്ടിയുടെ അമ്മ നല്‍കിയ പരാതിയിലാണ് ഹൈക്കോടതി വിധി. പ്രതിയുടെ പാന്റിന്റെ സിപ്പ് കുട്ടിയെ ഉപയോഗിച്ച് തുറന്നതായും കുട്ടിയെ ദുരുപയോഗം ചെയ്യാന്‍ ശ്രമിച്ചതായും കണ്ടുകൊണ്ടുവന്ന കുട്ടിയുടെ അമ്മ പരാതി നല്‍കുകയായിരുന്നു.
എന്നാല്‍, സ്വകാര്യ ഭാഗങ്ങളില്‍ സ്പര്‍ശനം നടക്കാത്തത് കൊണ്ട് കേസ് ലൈംഗിക പീഡനത്തിന്റെ പരിധിയില്‍ വരില്ലെന്നും ലൈംഗികമായി ഉപദ്രവിക്കാന്‍ ശ്രമിച്ചെന്ന കേസ് മാത്രമേ നിലനില്‍ക്കൂ എന്നുമായിരുന്നു കോടതി വിധി. അതിനാല്‍, സെക്ഷന്‍ 354 എ (1) ഐപിസി പ്രകാരമാണ് പ്രതികള്‍ക്കെതിരെ കുറ്റം ചുമത്തിയിരിക്കുന്നത്. ഈ കുറ്റത്തിന് പരമാവധി 3 വര്‍ഷം വരെ മാത്രമാണ് തടവ് ലഭിക്കുക.
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ മാറിടത്തിൽ വസ്ത്രം മാറ്റാതെ സ്പർശിക്കുന്നതിൽ പോക്സോ പ്രകാരം കേസെടുക്കാൻ ആകില്ലെന്ന നിരീക്ഷണം നടത്തിയതും ജസ്റ്റിസ് പുഷ്പ ഗനേഡിവാല ആയിരുന്നു. ഇത് നിയമവൃത്തങ്ങളിൽ വലിയ ചർച്ചയാകുകയും ചെയ്തിരുന്നു. ഈ വിധി അറ്റോർണി ജനറൽ കെ കെ വേണുഗോപാൽ സുപ്രീം കോടതി ചീഫ് ജസ്റ്റിസിന്റെ ശ്രദ്ധയിൽ പെടുത്തുകയും അതിന്റെ അടിസ്ഥാനത്തിൽ സ്റ്റേ ചെയ്യുകയും ചെയ്തു. ഇതിനു പിന്നാലെയാണ്, ബോംബെ ഹൈക്കോടതിയുടെ നാഗ്പുർ ബെഞ്ചിലെ മറ്റൊരു വിധിയും വാർത്താപ്രാധാന്യം നേടുന്നത്.







