സ്പെയിനിന്‍റെ തീയുണ്ടകൾക്ക് മുന്നിൽ മനുഷ്യമതിലായി 'ഡിബു'; 60 വർഷത്തെ ലോകകപ്പ് ചരിത്രം തിരുത്തി എമി മാർട്ടിനസ്
ലോകകപ്പ് ഫൈനലിൽ സ്പെയിനിനോട് തോറ്റ് അർജന്‍റീന കിരീടം കൈവിട്ടെങ്കിലും, മെറ്റ്‌ലൈഫ് സ്റ്റേഡിയത്തിൽ കായികലോകം സാക്ഷ്യം വഹിച്ചത് ലോകകപ്പ് ചരിത്രത്തിലെ എക്കാലത്തെയും മികച്ച ഗോൾകീപ്പിംഗ് പ്രകടനത്തിന്. തിരമാലകള്‍ പോലെ ഒന്നിന് പുറകെ ഒന്നായി ആഞ്ഞടിച്ച സ്പാനിഷ് പടയുടെ ആക്രമണങ്ങൾക്ക് മുന്നിൽ 120 മിനിറ്റോളം ഒരു മനുഷ്യമതിലായി നിലകൊണ്ട അർജന്‍റീനൻ ഗോൾകീപ്പർ എമിലിയാനോ 'ഡിബു' മാർട്ടിനസ് ചരിത്ര റെക്കോര്‍ഡ് സ്വന്തമാക്കി. മത്സരത്തിൽ അവിശ്വസനീയമായ 11 സേവുകളാണ് മാര്‍ട്ടിനെസ് നടത്തിയത്. ഫിഫ 1966-ൽ ഔദ്യോഗികമായി മത്സര റെക്കോര്‍ഡുള്‍ രേഖപ്പെടുത്താൻ തുടങ്ങിയതിന് ശേഷം, ഒരു ലോകകപ്പ് ഫൈനലിൽ ഒരു ഗോൾകീപ്പർ നടത്തുന്ന ഏറ്റവും മികച്ച പ്രകടനമാണിത്. ടൂര്‍ണമെന്‍റിലാകെ 10 സേവുകള്‍ മാത്രം നടത്തിയ സ്പെയിനിന്‍റെ ഉനായ് സിമോണ്‍ ലോകകപ്പിലെ മികച്ച ഗോള്‍ കീപ്പര്‍ക്കുള്ള ഗോള്‍ഡൻ ഗ്ലൗ പുരസ്കാരം സ്വന്തമാക്കിയപ്പോള്‍ ഫൈനലില്‍ മാത്രം എമിലിയാനോ നടത്തിയത് 11 സേവുകളായിരുന്നു.
'തോൽവി എൻറെ ആത്മാവിനെ വേദനിപ്പിക്കുന്നു, എന്നോട് ക്ഷമിക്കുക'; കണ്ണീരോടെ വാർത്താസമ്മേളനം പൂർത്തിയാക്കാനാകാതെ മടങ്ങി സ്‌ലോണി
ലോകകപ്പ് ഫൈനലിൽ സ്പെയിനിനോടേറ്റ തോൽവിക്ക് പിന്നാലെ വാർത്താസമ്മേളനത്തിൽ പൊട്ടിക്കരഞ്ഞ് അർജന്‍റീനിയൻ പരിശീലകൻ ലയണൽ സ്കലോണി. തോൽവിയുടെ കടുത്ത വിഷമത്തിൽ വാർത്താസമ്മേളനം പാതിവഴിയിൽ നിർത്തി സ്കലോണി കണ്ണീരോടെ മടങ്ങി. ടീമിന്‍റെ പരിശീലകസ്ഥാനത്ത് തുടരുന്ന കാര്യത്തിൽ നിലപാട് വ്യക്തമാക്കിയില്ലെങ്കിലും കരാര്‍ കാലാവധി തീരുന്നതുവരെ തുടരുമെന്നാണ് സൂചന.തുടർച്ചയായ രണ്ടാം ലോകകപ്പ് ഫൈനലിലേക്ക് ടീമിനെ നയിച്ച 48-കാരനായ സ്കലോണിക്ക്, ന്യൂജേഴ്‌സിയിൽ എക്സ്ട്രാ ടൈമിൽ വഴങ്ങിയ ആ ഒരൊറ്റ ഗോൾ താങ്ങാവുന്നതിലും അപ്പുറമായിരുന്നു. കിരീടം നഷ്ടപ്പെട്ടതിൽ സങ്കടമുണ്ടെങ്കിലും പെട്ടെന്നൊരു രാജിക്ക് താനില്ലെന്ന് സ്കലോണി വ്യക്തമാക്കി. അർജന്‍റീനിയൻ ഫുട്ബോൾ അസോസിയേഷൻ പ്രസിഡന്‍റ് ക്ലോഡിയോ ടാപിയയുമായി ഉടൻ കൂടിക്കാഴ്ച നടത്തുമെന്നും 2026 ഡിസംബർ വരെയുള്ള തന്‍റെ നിലവിലെ കരാർ പൂർത്തിയാക്കുമെന്നും സ്കോലോണി പറഞ്ഞു.
സ്പെയിനിന്‍റെ കിരീടാഘോഷം തടസപ്പെടുത്തി ഡോണൾഡ് ട്രംപ്; മാറി നിൽക്കാൻ ആവശ്യപ്പെട്ട് റോഡ്രി, ഒടുവിൽ കൈപിടിച്ച് മാറ്റി ഇൻഫാന്‍റിനോ
ന്യൂയോർക്ക്: ലോകകപ്പ് 2026 ഫൈനൽ വേദിയിൽ സ്പെയിനിന് കിരീടം സമ്മാനിച്ചശേഷം വേദി വിടാന്‍ കൂട്ടാക്കാതെ അമേരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപ്. അർജന്‍റീനയെ വീഴ്ത്തി ലോക ചാമ്പ്യൻമാരായ സ്പെയിൻ താരങ്ങൾക്കൊപ്പം ഫോട്ടോ ഫ്രെയിമിൽ തുടരാൻ ട്രംപ് ശ്രമിച്ചതാണ് വേദിയിൽ ആശയക്കുഴപ്പത്തിന് കാരണമായത്. ഒടുവിൽ ഫിഫ പ്രസിഡന്‍റ് ജിയാനി ഇൻഫാന്‍റീനോ നേരിട്ട് ഇടപെട്ടാണ് ട്രംപിനെ സ്റ്റേജിൽ നിന്ന് മാറ്റിനിർത്തിയത്.സ്പെയിൻ നായകൻ റോഡ്രിക്ക് ജിയാനി ഇന്‍ഫാന്‍റിനോക്കൊപ്പം ചേര്‍ന്ന് ട്രോഫി കൈമാറിയതിന് ശേഷമായിരുന്നു നാടകീയ രംഗങ്ങൾ അരങ്ങേറിയത്. സാധാരണയായി ഔദ്യോഗിക അതിഥികൾ ട്രോഫി കൈമാറിയ ശേഷം ടീമുകള്‍ക്ക് കിരീടനേട്ടം ആഘോഷിക്കാനായി വേദിയിൽ നിന്നും മാറിനിൽക്കുകയാണ് പതിവ്. എന്നാൽ റോഡ്രിക്ക് ട്രോഫി നൽകിയ ശേഷം എല്ലാവര്‍ക്കും ഹസ്തദാനം നല്‍കി ട്രംപ് സ്പാനിഷ് താരങ്ങളുടെ തൊട്ടടുത്തുതന്നെ നിൽക്കുകയായിരുന്നു.
ഗോള്‍ഡന്‍ ബോളും ഗോള്‍ഡൻ ഗ്ലൗവുമടക്കം പുരസ്കാരങ്ങൾ തൂത്തുവാരി സ്പെയിൻ, മെസിയെ വീഴ്ത്തി ഗോൾഡൻ ബൂട്ട് വീണ്ടും എംബാപ്പെക്ക്
ലോകകപ്പിന് ഫൈനല്‍ വിസിസ്‍ മുഴങ്ങിയപ്പോള്‍ കളിയിലെ രാജാക്കന്മാരായതിനൊപ്പം പുരസ്കാരങ്ങളും തൂത്തുവാരി സ്പെയിൻ. എന്നാല്‍ സ്പെയിനിന്‍റെ രാജവാഴ്ചക്കിടയിലും രണ്ടാം തവണയും ലോകകപ്പിലെ ടോപ് സ്കോറര്‍ക്കുള്ള ഗോൾഡൻ ബൂട്ട് പുരസ്കാരം സ്വന്തമാക്കിയത് ഫ്രഞ്ച് നായകൻ കിലിയന്‍ എംബാപ്പെയായിരുന്നു. ഫൈനലിൽ സ്പെയിനിനെതിരെ ഗോളോ അസിസ്റ്റോ നേടാനാകാതെ പോയ അർജന്‍റീന നായകൻ ലയണൽ മെസിയെ പിന്തള്ളിയാണ് എംബാപ്പെ തുടര്‍ച്ചയായ രണ്ടാം ലോകകപ്പിലും ഗോള്‍ഡന്‍ ബൂട്ട് സ്വന്തമാക്കിയത്. 8 ഗോളുകളുമായി മെസി രണ്ടാമതെത്തി. കഴിഞ്ഞ ഖത്തർ ലോകകപ്പിൽ ഫൈനലില്‍ ഹാട്രിക് അടക്കം 7 ഗോളുകൾ നേടി മെസിയെ (6 ഗോൾ) ഒരു ഗോളിന് മറികടന്നായിരുന്നു എംബാപ്പെ ഗോൾഡൻ ബൂട്ട് സ്വന്തമാക്കിയത്.
വ്യക്തിഗത വായ്പകൾക്ക് അപേക്ഷ ക്ഷണിച്ചു
സംസ്ഥാന പട്ടികജാതി പട്ടികവർഗ വികസന കോർപ്പറേഷനിൽ നിന്ന് 10 ലക്ഷം രൂപ വരെ തുകയുള്ള വ്യക്തിഗത വായ്പ ലഭിക്കാൻ അപേക്ഷ ക്ഷണിച്ചു. മാനന്തവാടി താലൂക്ക് പരിധിയിൽ വരുന്ന പട്ടികജാതി പട്ടികവർഗ്ഗ വിഭാഗത്തിൽപ്പെട്ട സംസ്ഥാന സർക്കാർ വകുപ്പുകളിലോ, ലാഭകരമായി പ്രവർത്തിക്കുന്ന പൊതുമേഖലാ സ്ഥാപനങ്ങളിലോ, ക്ലാസ്-1,2 സഹകരണ ബാങ്കുകളിലോ ജോലി ചെയ്യുന്ന ജീവനക്കാർക്ക് അപേക്ഷിക്കാം. ഉദ്യോഗസ്ഥ ജാമ്യത്തിൽ ഉദ്യോഗസ്ഥരല്ലാത്തവർക്കും വായ്പ ലഭിക്കും.വായ്പതുക 10 ശതമാനം പലിശ സഹിതം 60 മാസ ഗഡുക്കളായാണ് തിരിച്ചടക്കേണ്ടത്. അപേക്ഷകന് ആറ് വർഷമെങ്കിലും സർവ്വീസ് ബാക്കിയുണ്ടായിരിക്കണം. അപേക്ഷകരുടെ ശമ്പളത്തിന്റെ പത്ത് മടങ്ങ് എന്ന വ്യവസ്ഥയിൽ ഒരു സാലറി സർട്ടിഫിക്കറ്റിൽ പരമാവധി അഞ്ച് ലക്ഷം രൂപ വരെ വായ്പ അനുവദിക്കും അപേക്ഷ സമർപ്പിക്കാൻ പട്ടികജാതി പട്ടികവർഗ്ഗ വികസന കോർപ്പറേഷന്റെ മാനന്തവാടി ഉപജില്ലാ ഓഫീസുമായി ബന്ധപ്പെടണം. ഫോൺ: 04935 296512, 9188934102.
മസ്റ്ററിങ് പൂർത്തിയാക്കണം
ജില്ലാ കെട്ടിട നിർമാണ ക്ഷേമനിധി ബോർഡിൽ നിന്ന് പെൻഷൻ വാങ്ങുന്നവർ സെപ്റ്റംബർ 30നകം വാർഷിക മസ്റ്ററിങ് പൂർത്തിയാക്കണമെന്ന് ജില്ലാ എക്സിക്യൂട്ടീവ് ഓഫീസർ അറിയിച്ചു. ഫോൺ: 04936 204490.2025 ഡിസംബർ 31 വരെ മത്സ്യതൊഴിലാളി ക്ഷേമനിധി ബോർഡിൽ നിന്ന് പെൻഷൻ അനുവദിക്കപ്പെട്ട മത്സ്യത്തൊഴിലാളി, വിധവാ പെൻഷൻകാർ സെപ്റ്റംബർ 30നകം വാർഷിക മസ്റ്ററിങ് നടത്തണമെന്ന് അധികൃതർ അറിയിച്ചു. ഫോൺ: 0495 2383472.
എൻഎസ്എസ് മുട്ടിൽ ടൗൺ കരയോഗം ചേർന്നു.
മുട്ടിൽ :മുട്ടിൽ ടൗൺ എൻ എസ് എസ് കരയോഗത്തിന്റെ നേതൃത്വത്തിൽ ഓണാഘോഷവും കുടുംബമേളയും സമുചിതമായ രീതിയിൽ നടത്തുവാൻ ഇന്ന് കൂടിയ ഭരണസമിതി യോഗം തീരുമാനിച്ചു. വിപുലമായ പരിപാടികളോട് കൂടി നടത്തുന്ന ഓണാഘോഷവും കുടുംബമേളയും വിജയപ്രദമാക്കുന്നതിന് വേണ്ടി സ്വാഗതസംഘം രൂപീകരിച്ചു. കരയോഗത്തിന്റെ പരിധിയിലുള്ള കുടുംബാംഗങ്ങൾക്ക് സാമൂഹ്യക്ഷേമപരമായ കാര്യങ്ങൾ ചെയ്യുന്നതിന് വേണ്ടി പ്രത്യേക കർമ്മസമിതി രൂപീകരിച്ചു. സ്വാഗതസംഘ യോഗം മുട്ടിൽ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ലീന സി നായർ ഉദ്ഘാടനം ചെയ്തു. യോഗത്തിൽ മുട്ടിൽ ടൗൺ എൻ എസ് എസ് കരയോഗം പ്രസിഡന്റ് എ കെ ബാബു പ്രസന്നകുമാർ അധ്യക്ഷത വഹിച്ചു. യൂണിയൻ കമ്മിറ്റി അംഗം കെ വിശ്വനാഥൻ, കരയോഗം സെക്രട്ടറി കെ രാമകൃഷ്ണൻ, പ്രദീപ് കുമാർ കെ, നന്ദിഷ് കെ, രത്‌ന രാജ് വി പി, സുചിത്ര കെ തുടങ്ങിയവർ സംസാരിച്ചു.
വൈദ്യുതി മുടങ്ങും
വെള്ളമുണ്ട ഇലക്ട്രിക്കൽ സെക്ഷനു കീഴിൽ വെള്ളമുണ്ട എച്ച് എസ്, പുളിഞ്ഞാൽ ടൗൺ, കാജ, നെല്ലിക്കച്ചാൽ, ബാണാസുര റിസോർട്ട്, മംഗലശ്ശേരിമല ഭാഗങ്ങളിൽ നാളെ (ജൂലൈ 21) രാവിലെ 8.30 മുതൽ 5.30 വരെ വൈദ്യുതി വിതരണം പൂര്‍ണ്ണമായോ ഭാഗികമായോ തടസ്സപ്പെടും.
വിദ്യാഭ്യാസ അവാർഡിന് അപേക്ഷിക്കാം
സംസ്ഥാന കര്‍ഷക തൊഴിലാളി ക്ഷേമനിധി പദ്ധതിയിലെ അംഗങ്ങളുടെ മക്കള്‍ക്ക് 2025-26 അധ്യായന വര്‍ഷത്തെ വിദ്യാഭ്യാസ അവാർഡിനുള്ള അപേക്ഷ ക്ഷണിച്ചു. സർക്കാർ, എയ്ഡഡ് സ്ക്കൂളുകളിൽ കേരള സ്റ്റേറ്റ് സിലബസിൽ പഠിച്ച ആദ്യ ചാൻസിൽ എസ്.എസ്.എല്‍.സി/ ടി എച്ച് എല്‍ സി, പരീക്ഷയിൽ 75 ശതമാനത്തിൽ കുറയാതെ മാർക്കും പ്ലസ് ടു/ വി എച്ച് എസ് സി അവസാന വർഷ പരീക്ഷയിൽ 85 ശതമാനത്തിൽ കുറയാതെ മാർക്കും നേടിയവർക്ക് ആഗസ്റ്റ് 31 വരെ അപേക്ഷിക്കാം. എസ് സി/എസ് ടി വിഭാഗത്തിൽപ്പെട്ടവർക്ക് മാർക്ക് പരിധി യഥാക്രമം 70ശതമാനവും 80 ശതമാനവുമാണ്. മാർക്ക് ലിസ്റ്റ്, ട്രാൻസ്ഫർ സർട്ടിഫിക്കറ്റ്, ക്ഷേമനിധി പാസ്സ് ബുക്ക്, ആധാർ കാർഡ്, ബാങ്ക് പാസ്സ് ബുക്ക്, ബന്ധം തെളിയിക്കുന്ന രേഖ എന്നിവയുടെ പകർപ്പ്, കർഷക തൊഴിലാളിയാണെന്ന് തെളിയിക്കുന്ന യൂണിയൻ സാക്ഷ്യപത്രം, എസ് സി/എസ് ടി വിഭാഗക്കാർ ജാതി തെളിയിക്കുന്ന സർട്ടിഫിക്കറ്റ് എന്നിവ അപേക്ഷയോടൊപ്പം സമർപ്പിക്കണം. അപ്പീൽ അപേക്ഷകൾ സെപ്റ്റംബർ ഒന്ന് മുതൽ 15 വരെ തൃശ്ശൂർ ചീഫ് എക്സിക്യുട്ടീവ് ഓഫീസിൽ സ്വീകരിക്കും. അപേക്ഷ ഫോറം എ യുടെ മാതൃക www.agriworkersfund.org എന്ന വെബ്സൈറ്റിൽ നിന്നും ലഭ്യമാണ്. ഫോണ്‍- 04936-204602
പൾസസ് മിഷൻ പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു
പയറുവർഗ്ഗ വിളകളുടെ മൂല്യവർധന ഉറപ്പാക്കുന്നതിനും ഉത്പാദനാനന്തര അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കുന്നതിനുമായി കേന്ദ്ര-സംസ്ഥാന സർക്കാരുകൾ സംയുക്തമായി നടപ്പാക്കുന്ന "പൾസസ് മിഷൻ" പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു. പ്രോസസ്സിംഗ്, പാക്കേജിംഗ് യൂണിറ്റുകൾ സ്ഥാപിക്കുന്നതിനും അനുബന്ധ അടിസ്ഥാന സൗകര്യ വികസനത്തിനും ധനസഹായം ലഭിക്കും. ഫാർമർ പ്രൊഡ്യൂസർ ഓർഗനൈസേഷനുകൾ, സ്വയംസഹായ സംഘങ്ങൾ, പ്രൈമറി അഗ്രികൾച്ചറൽ ക്രെഡിറ്റ് സൊസൈറ്റികൾ, ക്ലസ്റ്റർ ലെവൽ ഫെഡറേഷനുകൾ രജിസ്റ്റർ ചെയ്ത സംഘടനകൾ, വ്യക്തികൾ എന്നിവർക്ക് അപേക്ഷിക്കാം. ഗ്രൂപ്പ് വിഭാഗത്തിൽ അപേക്ഷിക്കുന്ന സ്ഥാപനങ്ങൾ കുറഞ്ഞത് രണ്ട് വർഷമായി പ്രവർത്തിക്കുന്നവയും പദ്ധതിച്ചെലവിന്റെ 15 ശതമാനം സ്വന്തം വിഹിതമായി കണ്ടെത്താൻ ശേഷിയുള്ളവരുമായിരിക്കണം. വ്യക്തിഗത അപേക്ഷകർക്ക് 21 വയസ്സ് പൂർത്തിയായിരിക്കണം. ഒരേ കുടുംബത്തിൽ നിന്ന് ഒരാൾക്ക് മാത്രമേ ധനസഹായം ലഭിക്കൂ. പട്ടികജാതി-പട്ടികവർഗ വിഭാഗങ്ങൾ, വനിതകൾ, മലനിര മേഖലകൾ, ആസ്പിരേഷണൽ ജില്ലകൾ, പി എം ജന്‍മന്‍ പദ്ധതിയിൽ ഉൾപ്പെട്ട കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലെ കർഷകർക്കും സംഘങ്ങൾക്കും പ്രത്യേക പരിഗണന ലഭിക്കും. ഒരു യൂണിറ്റിന് പദ്ധതിച്ചെലവിന്റെ 33 ശതമാനം വരെ, പരമാവധി 25 ലക്ഷം രൂപ സബ്സിഡി ലഭിക്കും. ശേഷിക്കുന്ന തുക സ്വന്തം നിക്ഷേപം (കുറഞ്ഞത് 15ശതമാനം), ബാങ്ക് വായ്പ, എഐഎഫ് പോലുള്ള മറ്റ് സർക്കാർ പദ്ധതികൾ എന്നിവ വഴി കണ്ടെത്തണം. ബാങ്ക് വായ്പ നിർബന്ധമാണ്. ഭൂമി വാങ്ങൽ, വൈദ്യുതി ചാർജ്, തൊഴിലാളി വേതനം തുടങ്ങിയ ചെലവുകൾക്ക് ധനസഹായം വിനിയോഗിക്കാൻ കഴിയില്ല. ഇ-മെയിൽ: cru.agridir@kerala.gov.in, ഫോൺ: 0471-2304481
ഡി.എൽ.എഡ് കൂടിക്കാഴ്ച നാളെ
ജില്ലയിലെ സ്വാശ്രയ സ്ഥാപനങ്ങളിൽ 2026-28 വർഷത്തെ ഡി.എൽ.എഡ് പ്രവേശനത്തിനായുള്ള കൂടിക്കാഴ്ച നാളെ (ജൂലൈ 21) എസ്.കെ.എം.ജെ ജൂബിലി ഹാളിൽ നടക്കും. രാവിലെ 9.30ന് സയൻസ് വിഭാഗവും 11.30ന് കൊമേഴ്സ് വിഭാഗവും ഉച്ചയ്ക്ക് 1.30ന് ഹ്യുമാനിറ്റീസ് വിഭാഗവും കൂടിക്കാഴ്ചയാണ് നടക്കുക. അപേക്ഷ സമർപ്പിച്ചവർ അതാത് സമയങ്ങളിൽ രേഖകളുമായി എത്തിച്ചേരണം. ഫോൺ: 04936 202593, 9656168061.
മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു
മലബാർ ഭദ്രാസനം മാനന്തവടി മേഖലയിലെ കൊറോം സെൻറ് മേരിസ് സൂനോറോ പള്ളിയിലെ യുവജന പ്രസ്ഥാനമായ സെന്റ് മേരീസ് യൂത്ത് അസോസിയേഷന്റെ നേതൃത്വത്തിൽ ചീപ്പാട് CNC ഹോസ്പിറ്റലുമായി ചേർന്ന് സംഘടിപ്പിച്ച സൗജന്യ മെഡിക്കൽ ക്യാമ്പ് ഇടവക വികാരി ഫാ. സോജൻ ഉദ്ഘാടനം ചെയ്തു.നിരവധി ആളുകൾ പങ്കെടുത്ത ക്യാമ്പിൽ ഡോ പ്രമിഷ(ഫിസിഷൻ സി.എൻ.സി ഹോസ്പിറ്റൽ )യൂത്ത് അസോസിയേഷൻ സെക്രട്ടറി ഷിൻസ്, പള്ളി ട്രസ്റ്റി ജോസഫ് നെടുവേലിൽ, പള്ളി സെക്രട്ടറി സിനി,ജോ. സെക്രട്ടറി ഷിനോജ് എന്നിവർ നേതൃത്വം നൽകി ,യൂത്ത് അസോസിയേഷൻ പ്രവർത്തകരായ ധാൻ ബേസിൽ, മഞ്ജു ബേസിൽ,ബേസിൽ ജോസ്,ആൽബിൻ ജോസ്,എൽദോ പോൾ,അലൻ മാത്യു,അനിറ്റ വിൽസൺ,റിനു സന്തോഷ് എന്നിവർ പങ്കെടുത്തു.
റിസോഴ്സ് അധ്യാപക നിയമനം
പ്രൈമറി സ്കൂൾ വിദ്യാർത്ഥികൾക്കായുള്ള ഇംഗ്ലീഷ് എൻറിച്ച്മെന്റ് പ്രോഗ്രാമിലേക്ക് ദിവസ വേതനാടിസ്ഥാനത്തിൽ റിസോഴ്സ് അധ്യാപകരെ നിയമിക്കുന്നു. ബി.എ ഇംഗ്ലീഷ് (കമ്മ്യൂണിക്കേറ്റീവ്, ലിറ്ററേച്ചർ, ഫങ്ഷണൽ), ടി.ടി.സി/ഡി.എഡ്/ഡി.ഇ.എൽ.എഡ്/ഇംഗ്ലീഷിൽ ബി.എഡ് എന്നിവയാണ് യോഗ്യത. എം.എ ഇംഗ്ലീഷ്, അസാപ് സ്കിൽ ഡെവലപ്മെന്റ് എക്സിക്യൂട്ടീവ് ട്രെയിനിങ്, കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷിൽ ഡിപ്ലോമ എന്നിവ അഭികാമ്യം. താത്പര്യമുള്ളവർ ജൂലൈ 27 രാവിലെ 11ന് അസൽ സർട്ടിഫിക്കറ്റുകളും പകർപ്പുകളുമായി ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടറുടെ ഓഫീസിൽ അഭിമുഖത്തിന് എത്തണം. ഫോൺ: 04936 202593.
ട്യൂട്ടർ, ഡെമോൺസ്ട്രേറ്റർ, ജൂനിയർ റെസിഡന്റ് നിയമനം
വയനാട് സർക്കാർ മെഡിക്കൽ കോളേജിൽ വിവിധ വകുപ്പുകളിൽ ട്യൂട്ടർ, ഡെമോൺസ്ട്രേറ്റർ, ജൂനിയർ റെസിഡന്റ് തസ്തികകളിൽ ഒരു വർഷത്തേക്ക് കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. 52,000 രൂപയാണ് ഏകീകൃത ശമ്പളം. എം.ബി.ബി.എസും സംസ്ഥാന മെഡിക്കൽ കൗൺസിലിലിൽ സ്ഥിരം രജിസ്ട്രേഷനുമുള്ള ഡോക്ടർമാർക്ക് അഭിമുഖത്തിൽ പങ്കെടുക്കാം. താത്പര്യമുള്ളവർ യോഗ്യത തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുകൾ, മാർക്ക് ലിസ്റ്റുകൾ, പ്രവൃത്തിപരിചയം തെളിയിക്കുന്ന സാക്ഷ്യപത്രം, ആധാർ, പാൻ, വയസ് തെളിയിക്കുന്ന അസ്സൽ രേഖകൾ എന്നിവ സഹിതം ജൂലൈ 29ന് ഉച്ചയ്ക്ക് രണ്ടിന് കോളേജ് പ്രിൻസിപ്പലിന്റെ ഓഫീസിൽ അഭിമുഖത്തിന് എത്തണം. ഫോൺ: 04935 299424.
തൊഴിലധിഷ്‌ഠിത കോഴ്‌സുകള്‍
മീനങ്ങാടി ഗവ പോളിടെക്‌നിക് കോളേജിലെ തുടര്‍ വിദ്യാഭ്യാസ കേന്ദ്രത്തില്‍ ജൂലൈയില്‍ ആരംഭിക്കുന്ന റഫ്രിജറേഷന്‍ ആന്റ് എയര്‍ കണ്ടീഷനിംഗ്, ഇലക്‌ട്രിക്കല്‍ വയറിങ് ആന്റ് സര്‍വ്വീസിങ് തൊഴിലധിഷ്‌ഠിത കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. പത്താം ക്ലാസ് യോഗ്യതയുണ്ടായിരിക്കണം. ഫോണ്‍: 9744134901, 9847699720
കഞ്ചാവും എം.ഡി.എം.എയും ഹാഷിഷ് ഓയിലുമായി യുവാക്കൾ പിടിയിൽ
കഞ്ചാവും എം.ഡി.എം.എയും ഹാഷിഷ് ഓയിലുമായി യുവാക്കള്‍ വയനാട് പോലീസിന്റെ പിടിയില്‍. ഓപ്പറേഷന്‍ തൂഫാന്റെ ഭാഗമായി നടത്തിയ പരിശോധനയില്‍ കുപ്പാടിത്തറ, പുതുശ്ശേരിക്കടവ് മേലെ നറുക്കില്‍ വീട്ടില്‍, എം.എന്‍. നന്ദു(27), പടിഞ്ഞാറത്തറ, പന്തിപ്പൊയില്‍, ഐക്കാരന്‍ വീട്ടില്‍ എ.കെ. സുബൈര്‍(34) എന്നിവരെയാണ് ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡും വെള്ളമുണ്ട പോലീസും ചേർന്ന് പിടികൂടിയത്. ലക്കിടി ഓറിയന്റൽ കോളേജിലെ ജീവനക്കാരനായ നന്ദുവിനെതിരെ വിദ്യാർഥികളിൽ നിന്ന് ലഹരി ഇടപാടുകളുമായി ബന്ധപ്പെട്ട് പൊലീസിന് നിരന്തരം പരാതികൾ ലഭിച്ചിരുന്നു. തുടർന്ന് ഏറെ നാളത്തെ രഹസ്യനിരീക്ഷണത്തിനൊടുവിലാണ് ഇയാളെ ലഹരിവസ്തുക്കളുമായി പിടികൂടിയത്. പടിഞ്ഞാറത്തറയിലും സമീപ പ്രദേശങ്ങളിലും സ്ഥിരമായി ലഹരി വിൽപ്പന നടത്തിയിരുന്നയാളാണ് സുബൈർ. അഞ്ചാംമൈലില്‍ പോലീസ് നടത്തിയ വാഹന പരിശോധനക്കിടെയാണ് ഇവര്‍ വലയിലായത്. മാനന്തവാടി ഭാഗത്ത് നിന്നും വരുകയായിരുന്ന കെ.എല്‍ 12 ക്യൂ 3207 നമ്പര്‍ കാറില്‍ സഞ്ചരിച്ച ഇവരില്‍ നിന്ന് 22.18 ഗ്രാം കഞ്ചാവും, 0.2 ഗ്രാം എം.ഡി.എം.എയും, 13.95 ഗ്രാം ഹാഷിഷ് ഓയിലുമാണ് പിടിച്ചെടുത്തത്. കാറിന്റെ ഡാഷ് ബോര്‍ഡില്‍ നിന്നും പാന്റിന്റെയും ഷര്‍ട്ടിന്റെയും പോക്കറ്റില്‍ നിന്നുമാണ് ലഹരി കണ്ടെടുത്തത്. എസ്.ഐമാരായ പി.സി. റോയി, ജോഫി പി. ജോണ്‍, എസ്.സി.പി.ഒ സജിത്ത്, സി.പി.ഒമാരായ അനീഷ്, സജിത്ത് എന്നിവരാണ് പോലീസ് സംഘത്തിലുണ്ടായിരുന്നത്.
ഇന്ന് സ്വര്‍ണവിലയില്‍ വര്‍ധന; പവന് 120 രൂപ വര്‍ധിച്ചു, ഉടനെ കുറയുമോ?
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണവിലയില്‍ വര്‍ധന. ഗ്രാമിന് 15 രൂപ ഉയര്‍ന്ന് വില 13,150 രൂപയായി. പവന് 120 രൂപ വര്‍ധിച്ച് 1,05,200 രൂപയിലുമെത്തി.പശ്ചിമേഷ്യയില്‍ വീണ്ടും സംഘര്‍ഷം ആരംഭിച്ച പശ്ചാത്തലത്തില്‍ വിലയിടിയുമോയെന്നാണ് ഉപഭോക്താക്കള്‍ ഉറ്റുനോക്കുന്നത്. രാജ്യാന്തര തലത്തില്‍ സ്വര്‍ണ വില 3000 ഡോളറില്‍ താഴേക്ക് വീണാല്‍ കേരളത്തില്‍ പവന് ഒരു ലക്ഷത്തില്‍ കുറവായിരിക്കും വില. എന്നാല്‍ സ്വര്‍ണവിലയില്‍ കുറവുണ്ടായിട്ടുണ്ടെങ്കിലും പണിക്കൂലിയുള്‍പ്പെടെ മറ്റൊരു വിലയാവും നമ്മള്‍ നല്‍കേണ്ടി വരിക.
റോഡ്രി, കുബാർസി, സിമോൺ; പുരസ്‌കാരങ്ങൾ തൂത്തുവാരി സ്പെയ്ൻ താരങ്ങൾ
ലോകകപ്പ് ഫൈനലിൽ ഏകപക്ഷീയമായ ഒരു ഗോളിന് അർജന്റീനയെ തകർത്ത് സ്‌പെയിൻ രണ്ടാം ലോകകിരീടമുയർത്തി. ടൂർണമെന്റിലെ താരമായി റോഡ്രിയെ തിരഞ്ഞെടുത്തു. സ്‌പെയിനിന്റെ കുതിപ്പിന് മധ്യനിരയിൽ മിന്നും പ്രകടനം നടത്തിയ താരമാണ് റോഡ്രി.മികച്ച യുവതാരത്തിനുള്ള പുരസ്കാരം സ്‌പെയിനിന്റെ തന്നെ മധ്യനിരതാരം പൗ കുബാർസി സ്വന്തമാക്കി. മികച്ച ഗോൾ കീപ്പർക്കുള്ള ഗോൾഡൻ ഗ്ലൗ നേടിയത് സ്പാനിഷ് ഗോൾവല കാത്ത ഉനായ് സിമോണിന്. ടൂർണമെന്റിൽ ആകെ ഒരു ഗോൾ ഒരു ഗോൾ മാത്രമാണ് സ്‌പെയിൻ വഴങ്ങിയത്.അതേസമയം ടൂർണമെന്റിലെ ഏറ്റവും കൂടുതൽ ഗോൾ നേടിയ താരത്തിനുള്ള ഗോൾഡൻ ബൂട്ട് ഇത്തവണയും എംബാപെ സ്വന്തമാക്കി. പത്ത് ഗോളുകളാണ് താരം ടൂർണമെന്റിൽ അടിച്ചുകൂട്ടിയത്.
ഫൈനൽ വിസിലിനുശേഷം യുദ്ധക്കളമായി മൈതാനം; ആരും കാണാതെ അർജന്‍റീനയുടെ മറ്റൊരു താരത്തിന് കൂടി ചുവപ്പു കാര്‍ഡ്
ലോകകപ്പ് ഫൈനലിൽ സ്പെയിനിനോട് തോറ്റ് നിലവിലെ ചാമ്പ്യന്മാരായ അർജന്‍റീന കിരീടം കൈവിട്ടതിന് പിന്നാലെ മൈതാനത്ത് വൻ സംഘർഷം. കളിക്ക് ശേഷം സ്പാനിഷ് താരങ്ങളുമായി അർജന്‍റീന കളിക്കാർ കൂട്ടത്തല്ലിന് മുതിർന്നതോടെ ലോകകപ്പ് ഫുട്ബോൾ ഫൈനല്‍ കൈയാങ്കളിയിലേക്ക് മാറി. മത്സരത്തിനിടെ എന്‍സോ ഫെര്‍ണാണ്ടസിന് ലഭിച്ച ചുവപ്പ് കാർഡിന് പുറമെ, കളി കഴിഞ്ഞ് നടന്ന കൈയാങ്കളിക്കിടെ അർജന്‍റീനയ്ക്ക് രണ്ടാമതൊരു ചുവപ്പ് കാർഡ് കൂടി ലഭിച്ചെങ്കിലും നാടകീയ രംഗങ്ങൾക്കിടയിൽ പലരും ഇത് ശ്രദ്ധിച്ചില്ല.മെറ്റ്‌ലൈഫ് സ്റ്റേഡിയത്തിൽ നടന്ന ആവേശപ്പോരാട്ടത്തിൽ എക്സ്ട്രാ ടൈമിന്‍റെ 106-ാം മിനിറ്റിൽ ബാഴ്സലോണ താരം ഫെറാൻ ടോറസ് നേടിയ ഗോളിലാണ് സ്പെയിൻ ചാമ്പ്യന്മാരായത് (1-0). ഇതോടെ ലയണൽ മെസിയുടെ കരിയറിലെ അവസാന ലോകകപ്പ് മത്സരം കണ്ണീരിലവസാനിച്ചു. 2010-ന് ശേഷം സ്പെയിൻ നേടുന്ന രണ്ടാമത്തെ ലോകകപ്പ് കിരീടമാണിത്.
തലയുയർത്തി മടങ്ങാം ലിയോ, ഫുട്ബോൾ ചരിത്രം എക്കാലവും നിങ്ങളെ ഓർക്കും..; കണ്ണീരണിഞ്ഞ് മെസി!
രണ്ടാം ലോകകപ്പ് എന്ന സ്വപ്നതുല്യമായ നേട്ടം സ്വന്തമാക്കാൻ കഴിയാതെ ലയണൽ മെസി. സ്പെയിനിനെതിരെ പത്ത് പേരായി ചുരുങ്ങിയിട്ടും അവസാന നിമിഷങ്ങളിൽ മെസി കാഴ്ചവച്ച പോരാട്ടവീര്യം അർജന്റീനയെ തുണച്ചില്ല. നൂറ്റിപതിനാറാം മിനിറ്റിൽ ഫെറാൻ ടോറസിലൂടെ വിജയഗോൾ നേടിയ സ്‌പെയിൻ ഒരൊറ്റ ഗോളിലൂടെ മത്സരം സ്വന്തമാക്കിയിരുന്നു. അതേസമയം സമയം കരിയറിലെ മികച്ച ലോകകപ്പ് കണക്കുകളുമായാണ് മെസി ഇന്ന് ഫൈനൽ കളിക്കാൻ ഇറങ്ങിയത്. ബ്രസീൽ ഇതിഹാസം കഫുവിന് ശേഷം മൂന്ന് ലോകകപ്പ് ഫൈനലുകളിൽ ടീമിനെ നയിക്കുന്ന ക്യാപ്റ്റൻ കൂടിയാണ് മെസി. ഇത്തവണ 8 ഗോളുകളും 4 അസിസ്റ്റുകളുമായി ടീമിന്റെ നിർണായക മത്സരത്തിലെല്ലാം അവിശ്വസിനീയമായ പ്രകടനമാണ് മെസി കാഴ്‌ചവച്ചത്.ടൂർണമെന്റിൽ ഉടനീളം എട്ട് വലിയ അവസരങ്ങളാണ് മെസി സൃഷ്ടിച്ചത്. കൂടാതെ ലോകകപ്പിലെ എക്കാലത്തെയും ഗോൾ വേട്ടക്കാരുടെ പട്ടികയിൽ മിറോസ്ലാവ് ക്ലോസെയെ മറികടന്ന് മുന്നിലെത്തിയിരുന്നു. 39 വയസുകാരൻ ഇംഗ്ലണ്ടിനെതിരെ കളിച്ച മാസ്മരിക പ്രകടനം മാത്രം മതിയാവും അയാളിലെ പ്രതിഭ ഈ പ്രായത്തിലും എത്രത്തോളം ഉണ്ടെന്ന് വിമർശകർക്ക് മനസിലാക്കാൻ. നോക്കൗട്ടിൽ പുറത്താവേണ്ടിയിരുന്ന അർജന്റീനയെ മെസി സ്വന്തം ചുമലിലേറ്റിയാണ് ഫൈനൽ വരെ എത്തിച്ചത്. ഫൈനൽ വിസിലിന് ശേഷം പൊട്ടിക്കരയുന്ന മെസിയുടെ ചിത്രങ്ങൾ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാണ്. നിരവധി ഫുട്ബോൾ ആരാധകരായ മികച്ചൊരു ലോകകപ്പ് അനുഭവം തങ്ങൾക്ക് തന്നതിന് മെസിക്ക് നന്ദി പറഞ്ഞുകൊണ്ട് പോസ്റ്റുകൾ പങ്കുവയ്ക്കുന്നത്.

