പെട്രോള്‍, ഡീസല്‍ വില കുറച്ച് നയാര എനര്‍ജി
ന്യൂഡല്‍ഹി: പെട്രോള്‍, ഡീസല്‍ വില കുറച്ച് സ്വകാര്യ ഇന്ധന കമ്പനി നയാര എനര്‍ജി. പെട്രോള്‍ ലിറ്ററിന് 5 രൂപയും ഡീസല്‍ ലിറ്ററിന് 3 രൂപയുമാണ് കുറച്ചത്. ക്രൂഡ് ഓയില്‍ വിലയിലെ ഇടിവിനെ തുടര്‍ന്നാണ് നടപടി.ഡല്‍ഹിയിലെ നയാര പെട്രോള്‍ പമ്പില്‍ പെട്രോള്‍ ലിറ്ററിന് 105.71 രൂപയും ഡീസല്‍ ലിറ്ററിന് 94.31 രൂപയുമാണ് വില. പശ്ചിമേഷ്യയില്‍ സംഘര്‍ഷാവസ്ഥയ്ക്ക് അയവ് വന്നതിന് പിന്നാലെ ആദ്യമായി ഇന്ധന വില കുറയ്ക്കുന്ന സ്വകാര്യ കമ്പനിയാവുകയാണ് നയാര. പ്രതിസന്ധി രൂക്ഷമായപ്പോള്‍ ആദ്യം വില വര്‍ധിപ്പിച്ചതും നയാര കമ്പനിയായിരുന്നു.അതേസമയം രാജ്യത്ത് വാണിജ്യ സിലിണ്ടറുകളുടെ വിലയില്‍ കുറവ് വന്നിട്ടുണ്ട്. 183.50 രൂപ കുറച്ചതോടെ സിലിണ്ടറിന് 2951 രൂപയായി. ഹോട്ടലുകള്‍ക്ക് നേരിയ ആശ്വാസം നല്‍കുന്നതാണ് വിലക്കുറവ്. എന്നാല്‍ ഗാര്‍ഹിക എല്‍പിജി വിലയില്‍ മാറ്റം ഇല്ല.
ഈ വർഷം ഇതാദ്യം, വാണിജ്യ സിലിണ്ടറുകളുടെ വില കുറഞ്ഞു; ഗാര്‍ഹിക സിലിണ്ടറുകളുടെ വിലയിൽ മാറ്റമില്ല
രാജ്യത്ത് വാണിജ്യ ആവശ്യങ്ങൾക്കുള്ള 19 കിലോഗ്രാം എൽപിജി സിലിണ്ടർ വില കുറഞ്ഞു. 180 രൂപ കുറഞ്ഞ് 2951 രൂപയായി. എന്നാൽ ഗാർഹിക ആവശ്യങ്ങൾക്കുള്ള 14.2 കിലോഗ്രാം എൽപിജി സിലിണ്ടറുകളുടെ വിലയിൽ മാറ്റമില്ല. ഈ വർഷം ആദ്യമായാണ് വാണിജ്യ സിലിണ്ടറുകളുടെ വില കുറച്ചത്. കഴിഞ്ഞ കുറച്ച് മാസങ്ങളായി ആയിരത്തോളം രൂപയുടെ വർദ്ധന ഉണ്ടായിട്ടുണ്ട് എന്നതിനാൽ ഹോട്ടൽ മേഖലയ്ക്ക് ഇന്നത്തെ വിലക്കുറവിലൂടെ നേരിയ ആശ്വാസം മാത്രമേ ലഭിച്ചിട്ടുള്ളൂ.വിവിധ നഗരങ്ങളിൽ 173 രൂപ മുതൽ 183.50 രൂപ വരെയുള്ള കുറവാണ് 19 കിലോഗ്രാമിന്റെ വാണിജ്യ സിലിണ്ടറുകൾക്ക് ഇത്തവണ ഉണ്ടായിരിക്കുന്നത്. ദില്ലി, ലഖ്നൗ എന്നീ നഗരങ്ങളിൽ വിലയിൽ 183.50 രൂപയുടെ കുറവുണ്ടായപ്പോൾ, കൊൽക്കത്തയിൽ 174 രൂപയാണ് കുറഞ്ഞത്. ചണ്ഡീഗഢിൽ 181.50 രൂപയുടെയും പട്നയിൽ 173 രൂപയുടെയും കുറവ് സിലിണ്ടറിന് രേഖപ്പെടുത്തി.പശ്ചിമേഷ്യൻ സംഘർഷത്തിന് പിന്നാലെയാണ് വാണിജ്യ സിലിണ്ടർ വില കുതിച്ചുയർന്ന് മൂവായിരത്തിന് മുകളിൽ എത്തിയത്. യുഎസും ഇറാനും തമ്മിൽ 60 ദിവസത്തെ പുതിയ വെടിനിർത്തൽ കരാർ വന്നതോടെ അന്താരാഷ്ട്ര വിപണിയിൽ അസംസ്കൃത എണ്ണവില ഗണ്യമായി ഇടിഞ്ഞു. ആഗോള എണ്ണ - വാതക ഗതാഗതത്തിന്റെ 20 ശതമാനത്തോളം കൈകാര്യം ചെയ്യുന്ന ഹോർമുസ് കടലിടുക്കിലൂടെയുള്ള കപ്പൽ ഗതാഗതം സജീവമായതും വിപണിക്ക് അനുകൂലമായി. എന്നാൽ ആനുപാതികമായ കുറവ് വാണിജ്യ എൽപിജി വിലയിൽ വരുത്തിയിട്ടില്ലെന്ന് പരാതിയുണ്ട്.
പ്രീ- ക്വാർട്ടറിൽ ബ്രസീലിന് എതിരാളികൾ നോർവെ; ഐവറി കോസ്റ്റിനെ തകർത്തത് ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക്
ആഫ്രിക്കൻ കരുത്തരായ ഐവറി കോസ്റ്റിനെ തകർത്ത നോർവെ പ്രീ ക്വാർട്ടറിലേക്ക്. ബ്രസീൽ ആണ് പ്രീ ക്വാർട്ടറിൽ നോർവെയുടെ എതിരാളികൾ. ഐവറി കോസ്റ്റിനെതിരെ ഒന്നിനെതിരെ രണ്ട് ഗോളുകൾക്കായിരുന്നു നോർവെയുടെ വിജയം. 1998നു ശേഷം ആദ്യമായാണ് നോർവേ ലോകകപ്പിന്റെ പ്രീ ക്വാർട്ടറിലേക്ക് പ്രവേശനം നേടുന്നത്. മത്സരത്തിന്റെ തുടക്കം മുതൽ ആക്രമിച്ച് കളിച്ച ഐവറി കോസ്റ്റിനെതിരെ പ്രതിരോധത്തിലൂന്നിയാണ് നോർവെ കളിമെനഞ്ഞത്. ഗോളെന്നുറപ്പിച്ച ഐവറി കോസ്റ്റിന്റെ നിരവധി അവസരങ്ങളാണ് നോർവെ പ്രതിരോധം ഇല്ലാതെയാക്കിയത്.ആദ്യ പകുതി തീരാൻ കുറച്ച് മിനുട്ടുകൾ മാത്രം ശേഷിക്കെ മുപ്പത്തിയൊമ്പതാം മിനിറ്റിൽ നോർവെയ്ക്ക് വേണ്ടി അന്റോണിയോ നുസയാണ് ആദ്യം സ്കോർ ചെയ്തത്. ഗോൾ വഴങ്ങിയെങ്കിലും പ്രതിരോധത്തിലേക്ക് തിരിയാൻ ഒരിക്കലും തയ്യാറല്ലാതിരുന്ന ഐവറി കോസ്റ്റിനെ വേണ്ടി വലതുവിംഗിൽ നിന്നും ഡയോമൊണ്ടയുടെ മൂർച്ചയേറിയ ആക്രമണങ്ങളായിരുന്നു നടത്തിയിരുന്നത്. അതിന്റെ ഫലമെന്നോണം അമാദ് ഡിയാലോ ഐവറി കോസ്റ്റിന് വേണ്ടി ഗോൾ മടക്കി. എന്നാൽ എൺപത്തിനാലാം മിനിറ്റിൽ നോർവേയ്ക്ക് വേണ്ടി ഹാളണ്ട് പട്ടിക പൂർത്തിയാക്കി.
സംസ്ഥാനത്തെ വടക്കൻ ജില്ലകളിൽ ഇന്ന് തീവ്ര മഴയ്ക്ക് സാധ്യത; കണ്ണൂർ, കാസർകോട് ജില്ലകളിൽ ഓറഞ്ച് അലർട്ട്, ഇരു ജില്ലകളിലേയും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി
സംസ്ഥാനത്തെ വടക്കൻ ജില്ലകളിൽ ഇന്ന് തീവ്ര മഴയ്ക്ക് സാധ്യത. കണ്ണൂർ, കാസർകോട് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ടാണ്. മഴ മുന്നറിയിപ്പിനെ തുടർന്ന് രണ്ട് ജില്ലകളിലെയും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി പ്രഖ്യാപിച്ചു. ആലപ്പുഴ, എറണാകുളം, തൃശ്ശൂർ, മലപ്പുറം, പാലക്കാട്, കോഴിക്കോട്, വയനാട് എന്നി ജില്ലകളിൽ യെല്ലോ അലർട്ടാണ്. മഴയ്ക്കൊപ്പം ഇടിമിന്നലിനും ശക്തമായ കാറ്റിനും സാധ്യതയുണ്ട്. കാലാവസ്ഥ മോശമായതിനാൽ കേരള തീരത്ത് മത്സ്യബന്ധനത്തിനേർപ്പെടുത്തിയ വിലക്ക് തുടരും.
സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധി: മൺസൂണിനെ പഴിച്ച് കെഎസ്ഇബി; സഭയില്‍ മന്ത്രി സണ്ണി ജോസഫിൻ്റെ പ്രസ്താവന ഇന്ന്
സംസ്ഥാനത്തെ കടുത്ത വൈദ്യുതി പ്രതിസന്ധിയിൽ മൺസൂണിനെ പഴിച്ച് കെഎസ്ഇബി. പുറത്തു നിന്ന് വൈദ്യുതി വാങ്ങി പ്രതിസന്ധി നീക്കാനുള്ള ശ്രമങ്ങൾ ആരംഭിച്ചു. നിയന്ത്രണം ഇനിയും തുടരുന്നുമെന്ന് കെഎസ്ഇബി വ്യക്തമാക്കിയിരുന്നു. അതേസമയം, വൈദ്യുതി പ്രതിസന്ധിയെക്കുറിച്ച് വൈദ്യുതി മന്ത്രി സണ്ണി ജോസഫ് ഇന്ന് നിയമസഭയില്‍ ചട്ടം 300 പ്രകാരം പ്രസ്താവന നടത്തും.കെഎസ്ഇബി ഔദ്യോഗികമായി പുറത്തുവിട്ട കണക്കുകളിൽ സംസ്ഥാനത്തെ ജലസംഭരണികളിലെ വെള്ളത്തിൻ്റെ അളവ് വ്യക്തമാക്കുന്നുണ്ട്. നിലവിൽ 21.31% മാത്രമാണ് ഡാമുകളിലെ ജലം. കഴിഞ്ഞ വർഷം ഇതേസമയം, 60.65 ശതമാനം ജലം ഉണ്ടായിരുന്നു. ഇതിൽ മഴ ലഭ്യമാകാത്തത് മൂലമാണ് വൈദ്യുതി പ്രതിസന്ധി ഉണ്ടാകുന്നത് എന്ന വാദവും കെഎസ്ഇബി വ്യക്തമാക്കുകയാണ്. ഈ വാദം ഇന്ന് സഭയിൽ ചട്ടം 300 പ്രകാരം മന്ത്രി സണ്ണി ജോസഫ് നടത്തുന്ന പ്രസ്താവനയിൽ ഉണ്ടാകും.മണസൂൺ ഇത്തവണ ദുർബലമാകുമെന്നത് കാലാവസ്ഥ വകുപ്പ് ഉൾപ്പടെ നേരത്തെ വ്യക്തമാക്കിയിരുന്നു. കഴിഞ്ഞ ദിവസം ഉയർന്ന വിലയ്ക്ക് വൈദ്യുതി വാങ്ങാൻ കെഎസ്ഇബിക്ക് വൈദ്യുതി റെഗുലേറ്ററി കമ്മീഷൻ അനുമതി നൽകി. സെപ്റ്റംബർ ഒഴികെ ജൂലൈ മുതൽ ഡിസംബർ വരെ വൈദ്യുതി ഉയർന്ന വിലയ്ക്ക് വാങ്ങാം എന്ന് ഉത്തരവില്‍ പറയുന്നു. സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം തുടരുന്നതിനിടെയാണ് കെഎസ്ഇബിയുടെ അപേക്ഷ റെഗുലേറ്ററി കമ്മീഷൻ അംഗീകരിച്ചത്. അതേസമയം, ആവർത്തിച്ച് പറഞ്ഞിട്ടും വിവിധ സ്രോതസ്സുകൾ നിന്നുള്ള വൈദ്യുതിയുടെ വിവരം കെഎസ്ഇബി സമർപ്പിച്ചില്ലെന്നും ഉത്തരവിൽ വിമർശനമുണ്ട്. കെഎസ്ഇബി പവർ എക്സ്ചേഞ്ചിൽ നിന്ന് അടക്കം വാങ്ങിയ വൈദ്യുതിയുടെ വിവരങ്ങൾ നൽകിയില്ലെന്നാണ് വിമര്‍ശനം. അപ്രഖ്യാപിത ലോഡ് ഷെഡ്ഡിങ്ങിനെതിരെ വ്യാപക വിമർശമുള്ളതായും കമ്മീഷൻ ഉത്തരവില്‍ ചൂണ്ടിക്കാട്ടുന്നു.
"തിരിച്ചറിവിലൂടെ ലഹരി മുക്ത ഭാവി" എസ്കെഎസ്ബിവി ത്രൈമാസ ലഹരി വിരുദ്ധ കാംപയിന് തുടക്കം
എസ്കെഎസ്ബിവി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ തിരിച്ചറിവിലൂടെ ലഹരി മുക്ത ഭാവി എന്നപ്രമേയവുമായി ജൂൺ , ജൂലൈ , ഓഗസ്റ്റ് മാസങ്ങളിൽ ആചരിക്കുന്ന ലഹരി വിരുദ്ധ കാംപയിന് തുടക്കമായി. റെയ്ഞ്ച് എസ് കെ എസ് ബി വി മെൻ്റർമാരായ ചെയർമാൻ, കൺവീനർമാരുടെ സംഗമത്തിലാണ് പദ്ധതികൾ തയ്യാറാക്കിയത്. ട്രെയിനർ എം. വി സാജിദ് മൗലവി പൊഴുതന നേതൃത്വം നൽകി. മദ്റസകളിൽ ലഹരി വിരുദ്ധ പ്രതിജ്ഞ , സിഗ്നേച്ചർ ബോർഡ് സ്ഥാപിക്കൽ, റെയ്ഞ്ചുകളിൽ ലഹരി വിരുദ്ധ റാലി, ലഹരി മുക്ത ഹെൽപ്പ് ഡസ്ക് , കൗൺസലിംഗ്, മഹല്ലുകളിൽ ഉദ്ബോധന സദസ്സുകൾ തുടങ്ങിയവ നടക്കും.16 റെയ്ഞ്ചുകളിൽ നിന്നും പ്രതിനിധികൾ സംബന്ധിച്ചു.
വൈദ്യുതി മുടങ്ങും
വെള്ളമുണ്ട ഇലക്ട്രിക്കല്‍ സെക്ഷനു കീഴില്‍ വരുന്ന പാലമുക്ക്, പൊരുന്നന്നൂര്‍ ട്രാന്‍സ്ഫോര്‍മര്‍ പരിധികളില്‍ നാളെ (ജൂലൈ 1) രാവിലെ 8.30 മുതല്‍ വൈകുന്നേകം 5.30 വരെ വൈദ്യുതി വിതരണം ഭാഗികമായി തടസ്സപ്പെടും.
അക്കാദമിക വിജയത്തിന് നാടിൻ്റെ ആദരം
കാലിക്കുനി: ഏയറോ സ്പേസ് എൻജിനീയർ, സിവിൽ സർവീസ്, ജോർജിയയിൽ നിന്ന് എംബിബിഎസ്, ഇന്ത്യയിലെ പ്രമുഖ സ്ഥാപനങ്ങളിൽ നിന്ന് എംബിബിഎസ്, പാരാമെഡിക്കൽ കോഴ്സുകൾ, എൻജിനീയറിങ്, ആർമി ഉൾപ്പെടെ വലിയ വലിയ സ്വപ്നങ്ങൾ. തരിയോട് ഗ്രാമപഞ്ചായത്ത് കാലിക്കുനി വാർഡിലെ ഉന്നത വിജയികളെ ആദരിക്കുന്ന ചടങ്ങിൽ, ജനപ്രതിനിധികളുടെയും രക്ഷിതാക്കളുടെയും സാന്നിധ്യത്തിൽ കുട്ടികൾ പങ്കുവെച്ച സ്വപ്നങ്ങളാണ് ഇതെല്ലാം. എക്സിമിയ എന്ന പേരിൽ ബെർലിൻ ഹോളിഡേയ്സിൽ വെച്ച് സംഘടിപ്പിച്ച വിജയോത്സവം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സൂസി ബാബു ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡണ്ടും വാർഡ് മെമ്പറുമായ ഷമീം പാറക്കണ്ടി അധ്യക്ഷത വഹിച്ചു. കൽപ്പറ്റ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ജിൻസി സണ്ണി വിജയികളെ ആദരിച്ചു. കരിയർ വിദഗ്ധൻ എ കെ മജീദ് ക്ലാസ് എടുത്തു. മാർക്കിന്റെയും ഗ്രേഡിന്റെയും വലിപ്പച്ചെറുപ്പം നോക്കാതെ എസ് എസ് എൽ സി, പ്ലസ് ടു പരീക്ഷകളിൽ വിജയിച്ചവരെയും സിഎം കിഡ്സ് സ്കോളർഷിപ്പ് നേടിയവരെയും ഉൾപ്പെടുത്തിയാണ് പരിപാടി സംഘടിപ്പിച്ചത്. ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ മുബഷിർ എ കെ, സാഹിറ അഷ്റഫ്, സുഭാഷിണി കൃഷ്ണദാസ് തുടങ്ങിയവർ സംസാരിച്ചു. സി സുചിത്ര ടീച്ചർ സ്വാഗതവും പി കെ പ്രകാശൻ നന്ദിയും പറഞ്ഞു.
മരം ലേലം
സുല്‍ത്താന്‍ ബത്തേരി-പുല്‍പ്പള്ളി-പെരിക്കല്ലൂര്‍ റോഡില്‍ താഴെയങ്ങാടിയില്‍ അപകടകരമായി നിലനിന്നിരുന്ന മരം വെട്ടിമാറ്റിയത് ലേലം ചെയ്യുന്നു. ജൂലൈ ഒന്‍പത് രാവിലെ 11ന് പൊതുമരാമത്ത് വകുപ്പ് നിരത്തുകള്‍ വിഭാഗം പുല്‍പ്പള്ളി അസിസ്റ്റന്റ് എഞ്ചിനീയറുടെ ഓഫീസില്‍ വെച്ചാണ് ലേലം. പങ്കെടുക്കുന്നവര്‍ക്ക് പാന്‍ കാര്‍ഡ് നിര്‍ബന്ധമാണ്. ഫോണ്‍: 7594971311
പൊതുമരാമത്ത് വകുപ്പ് ലേലം
സംസ്ഥാന പൊതുമരാമത്ത് വകുപ്പ് നിരത്തുകള്‍ വിഭാഗം പുല്‍പ്പള്ളി ഓഫീസിന്റെ പരിധിയില്‍ റോഡുകളിലെ അനധികൃത കൈയേറ്റങ്ങള്‍ ഒഴിപ്പിച്ചതിന്റെ ഭാഗമായി ലഭിച്ച ബോര്‍ഡുകള്‍, ബാനറുകള്‍, ഇരുമ്പ് സാധനങ്ങള്‍ എന്നിവ പി.ഡബ്ല്യു.ഡി പുല്‍പ്പള്ളി അസിസ്റ്റന്റ് എഞ്ചിനീയറുടെ ഓഫീസില്‍ ജൂലൈ ഏഴിന് ലേലം ചെയ്യുന്നു. 1000 രൂപയുടെ നിരതദ്രവ്യം ജൂലൈ നാലിനകം സമര്‍പ്പിക്കണം. ലേലത്തില്‍ പങ്കെടുക്കുന്നവര്‍ക്ക് പാന്‍ കാര്‍ഡ് ഉണ്ടായിരിക്കണം. ഫോണ്‍: 7594971311
ന്യൂ മീഡിയ ആന്റ് ഡിജിറ്റല്‍ ജേര്‍ണലിസം ഈവനിംഗ് ബാച്ചിലേക്ക് അപേക്ഷിക്കാം
കേരള മീഡിയ അക്കാദമിയുടെ ന്യൂമീഡിയ ആന്റ് ഡിജിറ്റല്‍ ജേര്‍ണലിസം ഡിപ്ലോമ കോഴ്സിന്റെ ഈവനിംഗ് ബാച്ചിലേക്ക് ജൂലൈ അഞ്ച് വരെ അപേക്ഷിക്കാം. ആറു മാസമാണ് കോഴ്സിന്റെ കാലാവധി. കൊച്ചി, തിരുവനന്തപുരം കേന്ദ്രങ്ങളില്‍ വൈകീട്ട് ആറ് മുതല്‍ രാത്രി എട്ട് വരെയാണ് ക്ലാസ്. ഒരേസമയം ഓണ്‍ലൈനിലും ഓഫ്ലൈനിലും ക്ലാസ് ലഭ്യമാണ്. സര്‍ക്കാര്‍ അംഗീകാരമുള്ള കോഴ്സിന് 35,000 രൂപയാണ് ഫീസ്. ഡിഗ്രിയാണ് വിദ്യാഭ്യാസ യോഗ്യത. പ്രായപരിധിയില്ല. ജേര്‍ണലിസം, മോജോ, ഡിജിറ്റല്‍ മാര്‍ക്കറ്റിങ്, കണ്ടന്റ് റൈറ്റിംഗ് ടെക്നിക്സ്, ഫോട്ടോ ജേര്‍ണലിസം, വീഡിയോ എഡിറ്റിങ് തുടങ്ങിയ വിഷയങ്ങളില്‍ പ്രായോഗിക പരിശീലനം നേടാം. https://forms.gle/EAzCF8GKsRGUDcwaA ലിങ്കിലൂടെ അപേക്ഷ നല്‍കാം. ഫോണ്‍: 0484 2422275, 2422068, 9388959192
ഡ്രൈവര്‍, ഫാര്‍മസിസ്റ്റ്, ബ്ലഡ് ബാങ്ക് ടെക്നീഷ്യന് നിയമനം
കല്പറ്റ ജനറല്‍ ആശുപത്രിയില്‍ ഡ്രൈവര്‍, ഫാര്‍മസിസ്റ്റ്, ബ്ലഡ് ബാങ്ക് ടെക്നീഷ്യന് തസ്തികകളിലേക്ക് താത്കാലിക നിയമനം നടത്തുന്നു. 18നും 54നുമിടയില്‍ പ്രായമുള്ളവര്‍ക്കാണ് അവസരം. താത്പര്യമുള്ളവര്‍ യോഗ്യതാ സര്‍ട്ടിഫിക്കറ്റുകള്‍, രജിസ്ട്രേഷന്, ആധാര്‍ എന്നിവയുടെ അസലും പകര്‍പ്പുകളും ബയോഡേറ്റയും സഹിതം ജൂലൈ നാലിന് രാവിലെ പത്തിന് ആശുപത്രിയിലെ ഓര്‍ക്കിഡ് ഹാളില്‍ നടക്കുന്ന അഭിമുഖത്തിന് എത്തണം. ഡ്രൈവര്‍ തസ്തികയിലേക്ക് ഏഴാം ക്ലാസും ഹെവി വെഹിക്കിള്‍ ലൈസന്‍സും രണ്ട് വര്‍ഷത്തില്‍ കുറയാത്ത പ്രവൃത്തി പരിചയവും വേണം. മൂന്ന് മാസത്തിനുള്ളില്‍ പരിശോധിച്ച കേള്‍വി, കാഴ്ച മെഡിക്കല്‍ ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റുകളും ഹാജരാക്കണം. ഫാര്‍മസിസ്റ്റ് തസ്തികയിലേക്ക് ഡി.ഫാം/ബി.ഫാമും സംസ്ഥാന ഫാര്‍മസി കൗണ്‍സില്‍ രജിസ്ട്രേഷനും രണ്ട് വര്‍ഷത്തില്‍ കുറയാത്ത പ്രവൃത്തി പരിചയവും വേണം. ബ്ലഡ് ബാങ്ക് ടെക്നീഷ്യനായി ഡിപ്ലോമ ഇന്‍ ബ്ലഡ് ബാങ്ക് ടെക്നോളജി ബി.എസ്.സി എം.എല്‍ടി/ഡി.എം.എല്‍.ടി, പാരാമെഡിക്കല്‍ രജിസ്ട്രേഷന് എന്നിവ വേണം. രണ്ട് വര്‍ഷത്തില്‍ കുറയാത്ത പ്രവൃത്തി പരിചയവും ഉണ്ടായിരിക്കണം. ഫോണ്‍: 04936 206768
ദുബായ് മലയാളികൾക്ക് ചെലവ് കുറഞ്ഞ് നാട്ടിലെത്താം; അവധി സമയത്ത് വിമാന ടിക്കറ്റുകളുടെ നിരക്ക് കുറഞ്ഞു.
ദുബായ് മലയാളികൾക്ക് ആശ്വാസമായി വിമാന ടിക്കറ്റ് നിരക്കുകൾ കുറയുന്നു. വേനൽക്കാല അവധിയും മറ്റും വരുന്നതിനിടെയാണ് വിമാന ടിക്കറ്റ് നിരക്കുകൾ കുറയുന്നത്. ജൂലൈ-ഓഗസ്റ്റ് യാത്രാ സീസണ് മുന്നോടിയായി വിമാനകമ്പനികൾ സർവീസുകൾ പുനഃസ്ഥാപിക്കുന്നതിനിടെ കൂടിയാണ് ടിക്കറ്റ് നിരക്കുകൾ കുറയുന്നത്.മലയാളികൾക്കാണ് ടിക്കറ്റ് നിരക്കിലെ കുറവ് കൂടുതലും ഗുണം ചെയ്യുക. യുഎഇയിൽ നിന്ന് കേരളത്തിലേക്കുള്ള ടിക്കറ്റ് നിരക്കുകളിൽ വലിയ കുറവാണ് വന്നിരിക്കുന്നത്. 3500 - 3600 ദിർഹം വരെ ഉയർന്ന ടിക്കറ്റ് നിരക്ക് ഇപ്പോൾ 2600 ദിർഹം വരെയായി കുറഞ്ഞിരിക്കുകയാണ്. കൂടുതൽ വിമാനങ്ങൾ വന്നതും സീറ്റിംഗ് കപ്പാസിറ്റി ഉയർന്നതുമാണ് നിരക്ക് കുറയാൻ കാരണമെന്നാണ് ട്രാവൽ ഏജൻസി ഉടമകൾ പറയുന്നത്. എന്നാൽ കഴിഞ്ഞ വർഷം ഇതേ സമയത്ത് നിരക്കുകൾ ഇതിനും കുറവായിരുന്നു എന്നും അവർ പറഞ്ഞു.
ലോകകപ്പ് ആവേശത്തിനിടെ ഇന്ത്യ-ഇംഗ്ലണ്ട് ടി20 പരമ്പരക്ക് നാളെ തുടക്കം
അയർലൻഡിനെതിരായ ടി20 പരമ്പരയിലെ അപ്രതീക്ഷിത തോല്‍വിക്ക് പിന്നാലെ, ഇംഗ്ലണ്ടിനെതിരായാ ടി20 പരമ്പരയ്ക്ക് ടീം ഇന്ത്യ നാളെ ഇറങ്ങും. അഞ്ച് മത്സരങ്ങളടങ്ങിയ ടി20 പരമ്പരയിലെ ആദ്യ പോരാട്ടം നാളെ ചെസ്റ്റർ ലീ സ്ട്രീറ്റിലെ റിവർസൈഡ് ഗ്രൗണ്ടിൽ നടക്കും. ഹാരി ബ്രൂക്ക് നയിക്കുന്ന ഇംഗ്ലണ്ട് ടീമിനെതിരെ പുതിയ ക്യാപ്റ്റനായ ശ്രേയസ് അയ്യരുടെ നേതൃത്വത്തിലാണ് ഇന്ത്യ ഇറങ്ങുന്നത്.അയർലൻഡിനോട് 0-2 ന് പരമ്പര തോറ്റതിന്റെ ഞെട്ടലിലാണ് ഇന്ത്യൻ ടീം എന്ന് ബാറ്റിംഗ് കോച്ച് റയാൻ ടെൻ ഡോഷെട്ടെ സമ്മതിച്ചിരുന്നു. അതുകൊണ്ടുതന്നെ ഇംഗ്ലണ്ടിനെതിരെ വൻ അഴിച്ചുപണികളോടെയാകും ഇന്ത്യ ഇറങ്ങുക എന്നാണ് സൂചന. 15-കാരൻ വൈഭവ് സൂര്യവംശി ഇന്ന് ഇന്ത്യക്കായി അരങ്ങേറ്റം കുറിച്ചേക്കുമെന്നാണ് സൂചനകൾ.
ട്രെയിന്‍ ടിക്കറ്റ് ബുക്ക് ചെയ്തശേഷം പേരും തീയതിയും മാറ്റാന്‍ സാധിക്കുമോ? എത്ര പണം ചെലവാകും
പല ട്രെയിന്‍ യാത്രക്കാര്‍ക്കും ചിലപ്പോഴൊക്കെ എന്തെങ്കിലും കാരണത്താല്‍ ബുക്ക് ചെയ്ത ടിക്കറ്റുകള്‍ റദ്ദാക്കേണ്ടി വരും. എന്നാല്‍ ആ ടിക്കറ്റ് റദ്ദാക്കുന്നതിനേക്കാള്‍ ആവശ്യക്കാരനായ മറ്റൊരാള്‍ക്ക് യാത്ര ചെയ്യാന്‍ അവസരം നല്‍കുന്നതാണ് നല്ലതെന്ന് പലരും കരുതുന്നു. എന്നാല്‍ റെയില്‍വേ നിയമങ്ങള്‍ അനുസരിച്ച് എല്ലാ സാഹചര്യങ്ങളിലും ഇത് സാധ്യമല്ല. കാരണം സാധാരണയായി ടിക്കറ്റ് ബുക്ക് ചെയ്ത വ്യക്തിക്ക് മാത്രമേ അതുകൊണ്ട് യാത്ര ചെയ്യാന്‍ അനുവാദമുള്ളൂ.അങ്ങനെയാണെങ്കിലും ചില നിയമങ്ങള്‍ പ്രകാരം നിങ്ങളുടെ കുടുംബാംഗങ്ങള്‍ക്ക് ആ ടിക്കറ്റ് കൈമാറാന്‍ റെയില്‍വേ അനുവദിക്കുന്നുണ്ട്.അടുത്തിടെ ട്രെയിന്‍ യാത്രയുമായി ബന്ധപ്പെട്ടുള്ള നിരവധി അവകാശവാദങ്ങള്‍ വൈറലാകുന്നുണ്ട്. ടിക്കറ്റ് ബുക്ക് ചെയ്തതിനുശേഷം യാത്രക്കാര്‍ക്ക് പേരും യാത്രാ തീയതിയും പണചിലവില്ലാതെ മാറ്റാന്‍ കഴിയുമെന്നാണ് ചിലര്‍ അവകാശപ്പെടുന്നത്. പലരും ഇത് ശരിയാണെന്ന് വിശ്വസിക്കുന്നു. എന്നാല്‍ വാസ്തവം എന്താണെന്ന് അറിയാം.റെയില്‍വേ റിസര്‍വേഷന്‍ കൗണ്ടറില്‍ നിന്നാണ് ടിക്കറ്റ് ബുക്ക് ചെയ്തതെങ്കില്‍ ചില നിബന്ധനകള്‍ക്ക് വിധേയമായി നിങ്ങള്‍ക്ക് തീയതി മാറ്റാന്‍ കഴിയും. ട്രെയിന്‍ പുറപ്പെടുന്നതിന് 24 മണിക്കൂര്‍ മുമ്പ് റിസര്‍വേഷന്‍ കൗണ്ടറില്‍ അപേക്ഷിക്കണം. എങ്കിലും തീയതി മാറ്റുന്നതിന് റെയില്‍വേ ഫീസ് ഈടാക്കുന്നു. പക്ഷേ ഒരേ സ്ഥലത്തേക്ക് ഈ സൗകര്യം ഒരിക്കല്‍ മാത്രമേ ലഭ്യമാകൂ എന്ന കാര്യം ശ്രദ്ധിക്കുക.ഓണ്‍ലൈനായി ടിക്കറ്റ് ബുക്ക് ചെയ്തിട്ടുണ്ടെങ്കില്‍ഐആര്‍സിടിസി വഴി ഓണ്‍ലൈനായി ടിക്കറ്റ് ബുക്ക് ചെയ്തിട്ടുണ്ടെങ്കില്‍ നിങ്ങളുടെ യാത്രാ തീയതികള്‍ നേരിട്ട് മാറ്റാന്‍ കഴിയില്ല. അത്തരമൊരു സാഹചര്യത്തില്‍ നിങ്ങള്‍ ആദ്യം ടിക്കറ്റ് റദ്ദാക്കുകയും പിന്നീട് മറ്റൊന്ന് ബുക്ക് ചെയ്യുകയും വേണം.ടിക്കറ്റ് ബുക്ക് ചെയ്യുമ്പോള്‍ എന്തെങ്കിലും തെറ്റ് നല്കിയിട്ടുണ്ടെങ്കില് പിന്നീട് അത് എഡിറ്റ് ചെയ്യാന്‍ കഴിയില്ല. എന്നാലും ചില നിയമങ്ങള്‍ പ്രകാരം മാതാപിതാക്കള്‍, ഭര്‍ത്താവ്, ഭാര്യ, സഹോദരന്, സഹോദരി, മകന്, മകള്‍ തുടങ്ങിയ ചില കുടുംബാംഗങ്ങളുടെ പേരില്‍ സ്ഥിരീകരിച്ച ടിക്കറ്റ് കൈമാറാന്‍ റെയില്‍വേ അനുവദിക്കുന്നു.കുടുംബത്തിന്റെ പേരിലേക്ക് ടിക്കറ്റ് എങ്ങനെ മാറ്റാന്‍ കഴിയുംനിങ്ങളുടെ ടിക്കറ്റ് ഒരു കുടുംബാംഗത്തിന് കൈമാറണമെങ്കില്‍ ചില പ്രധാന ഘട്ടങ്ങള്‍ അറിയേണ്ടതുണ്ട്ട്രെയിന്‍ പുറപ്പെടുന്നതിന് 24 മണിക്കൂര്‍ മുമ്പ് സ്റ്റേഷന് മാസ്റ്ററിലോ ചീഫ് റിസര്‍വേഷന്‍ സൂപ്പര്‍വൈസര്‍ ഓഫീസിലോ അപേക്ഷിക്കണം.ആധാര്‍ കാര്‍ഡ്, പാന്‍ കാര്‍ഡ് തുടങ്ങിയ ചില പ്രധാന രേഖകള്‍ ആവശ്യമാണ്.റെയില്‍വേയുടെ അനുമതി ലഭിച്ചാല്‍ ടിക്കറ്റ് ട്രാന്‍സ്ഫര്‍ പ്രക്രിയ പൂര്‍ത്തിയാകും.
ശ്രേയസ് സൗജന്യ ഹോമിയോ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു
നമ്പ്യാർകുന്ന് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ ആയുഷ് ഹോമിയോപ്പതി വകുപ്പിന്റെ സഹകരണത്തോടെ സംഘടിപ്പിച്ച സൗജന്യ ഹോമിയോ മെഡിക്കൽ ക്യാമ്പ് നെന്മേനി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഗംഗാധരൻ ആത്താർ ഉദ്ഘാടനം ചെയ്തു.പരിസ്ഥിതി മാസാചരണം "നട്ടു വളർത്താം,പരിപാലിക്കാം" പരിപാടിയുടെ ഭാഗമായുള്ള തൈ വിതരണം നെന്മേനി ഗ്രാമ പഞ്ചായത്ത് മെമ്പർ ടി.യു പ്രശാന്ത് ഉദ്ഘാടനം ചെയ്തു.എസ്.എസ്.എൽ.സി.,പ്ലസ് ടു വിജയികളെ ബത്തേരി മേഖല പ്രോഗ്രാം ഓഫീസർ പോൾ പി.എഫ്.മെമെന്റോ നൽകി ആദരിച്ചു.യൂണിറ്റ് പ്രസിഡന്റ് മോളമ്മ ബാബു അധ്യക്ഷത വഹിച്ചു. ഡോ.ജോജി ആരോഗ്യ ബോധ വൽക്കരണ ക്ലാസ് എടുത്തു.സി ഡി ഒ മാരായ കെ. പി.വിജയൻ,രാധാ പ്രസാദ് എന്നിവർ സംസാരിച്ചു.
ലോറിയുടെ പിന്‍ചക്രങ്ങള്‍ക്കിടയിലേക്ക് എടുത്തു ചാടി; യുവാവിന് ദാരുണാന്ത്യം
കോഴിക്കോട്: വടകര പുതിയ ബസ് സ്റ്റാന്‍ഡിന് സമീപം ചരക്കുലോറിയുടെ ചക്രങ്ങള്‍ക്ക് അടിയിലേക്ക് എടുത്തു ചാടിയ യുവാവ് മരിച്ചു. കുറുമ്പയില്‍ താഴോത്ത് മീത്തല്‍ പ്രമോദ് (48) ആണ് മരിച്ചത്. ലോറിയുടെ പിന്‍ചക്രങ്ങള്‍ക്കിടയിലേക്ക് പ്രമോദ് എടുത്തുചാടുകയായിരുന്നു എന്നാണ് ദൃക്സാക്ഷികള്‍ നല്കിയ വിവരം. ശനിയാഴ്ച രാത്രിയായിരുന്നു സംഭവം. ഇതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നു.പ്രമോദിന്റേത് അപകടമല്ല ആത്മഹത്യയാണെന്നാണ് പൊലീസിന്റെയും പ്രാഥമിക നിഗമനം. അപകടം ഉണ്ടായ ഉടന്‍ നാട്ടുകാരും വടകര പൊലീസും ചേര്‍ന്ന് പ്രമോദിനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. സംഭവത്തില്‍ കേസ് റജിസ്റ്റര്‍ ചെയ്ത് അന്വേഷണം തുടങ്ങി. ചന്ദ്രന്റെയും ലീലയുടെയും മകനാണ്. ഭാര്യ: സഗില. മക്കള്‍: പ്രിന്‍സ്, ഹരിപ്രിയ.
വൈദ്യുതി നിയന്ത്രണം തുടരും; മഴ കനത്തില്ലെങ്കിൽ പ്രതിസന്ധി രൂക്ഷമാകും, കൂടിയ വിലയ്ക്ക് വൈദ്യുതി വാങ്ങാൻ കെഎസ്ഇബി
സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം തുടരും. കൂടുതൽ വൈദ്യുതി വാങ്ങാനുള്ള കെഎസ്ഇബിയുടെ നീക്കം ഫലം കണ്ടില്ല. മഴ കനത്തില്ലെങ്കിൽ പ്രതിസന്ധി രൂക്ഷമാകും. കൂടിയ വിലയ്ക്ക് വൈദ്യുതി വാങ്ങി പ്രതിസന്ധി പരിഹരിക്കാനുള്ള ശ്രമത്തിലാണ് കെഎസ്ഇബി. ഉയർന്ന വിലയ്ക്ക് വൈദ്യുതി വാങ്ങാൻ കെഎസ്ഇബിക്ക് വൈദ്യുതി റെഗുലേറ്ററി കമ്മീഷൻ അനുമതി നൽകിയിട്ടുണ്ട്. സെപ്റ്റംബർ ഒഴികെ ജൂലൈ മുതൽ ഡിസംബർ വരെ വൈദ്യുതി ഉയർന്ന വിലയ്ക്ക് വാങ്ങാം എന്ന് ഉത്തരവില്‍ പറയുന്നു. സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം തുടരുന്നതിനിടെയാണ് കെഎസ്ഇബിയുടെ അപേക്ഷ റെഗുലേറ്ററി കമ്മീഷൻ അംഗീകരിച്ചത്.അതേസമയം ആവർത്തിച്ച് പറഞ്ഞിട്ടും വിവിധ സ്രോതസ്സുകളിൽ നിന്നുള്ള വൈദ്യുതിയുടെ വിവരം കെഎസ്ഇബി സമർപ്പിച്ചില്ലെന്നും ഉത്തരവിൽ വിമർശനമുണ്ട്. കെഎസ്ഇബി പവർ എക്സ്ചേഞ്ചിൽ നിന്ന് അടക്കം വാങ്ങിയ വൈദ്യുതിയുടെ വിവരങ്ങൾ നൽകിയില്ലെന്നാണ് വിമര്‍ശനം. അപ്രഖ്യാപിത ലോഡ് ഷെഡ്ഡിങ്ങിനെതിരെ വ്യാപക വിമർശമുള്ളതായും കമ്മീഷൻ ഉത്തരവില്‍ ചൂണ്ടിക്കാട്ടുന്നു. ലോഡ് ഷെഡ്ഡിങ്ങിനെ കുറിച്ച് ഒരു മണിക്കൂർ മുമ്പെങ്കിലും ഉപഭോക്താക്കളെ അറിയിക്കണമെന്നാണ് റെഗുലേറ്ററി കമ്മീഷന്റെ നിര്‍ദേശം. മൺസൂൺ ശക്തിപ്പെടുമ്പോൾ ഉയർന്ന വിലയ്ക്ക് വൈദ്യുതി വാങ്ങുന്നതിന്റെ ബാധ്യത കുറയ്ക്കാൻ കെഎസ്ഇബി ശ്രമിക്കണമെന്നും റെഗുലേറ്ററി കമ്മീഷൻ ഉത്തരവില്‍ പറയുന്നുണ്ട്.
ഇന്നും അതിശക്തമായ മഴ, രണ്ട് ജില്ലകളിൽ ഓറഞ്ച് അലർട്ട്; ഏഴിടത്ത് യെല്ലോ അലർട്ട്
സംസ്ഥാനത്ത് വിവിധ ജില്ലകളിൽ ഇന്നും ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിൻ്റെ പ്രവചനം. കണ്ണൂർ, കാസർകോട് ജില്ലകളിൽ ഒറ്റപ്പെട്ട അതിശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാൽ ഇരു ജില്ലകളിലും ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള മുന്നറിയിപ്പായ യെല്ലോ അലർട്ടാണ്. ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്കും മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നും കാലാവസ്ഥ വകുപ്പിൻ്റെ മുന്നറിയിപ്പുണ്ട്.
സംസ്ഥാനത്ത് നികുതി തട്ടിപ്പിന് പൂട്ട്! നികുതി ഘടന പുനഃസംഘടിപ്പിക്കുമെന്ന് വിഡി സതീശൻ; ടാക്സ് ഡ്രൈവ് നടത്തും
സംസ്ഥാനത്ത് നികുതി ഘടന പൂർണ്ണമായും പുനസംഘടിപ്പിക്കുമെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ. ആരും എന്തും കൊണ്ട് വന്ന് വിൽക്കുന്നു. അത് ഇനി അനുവദിക്കില്ല. നികുതി തട്ടിപ്പ് നടത്തുന്ന കള്ള കച്ചവടക്കാരോട് ക്ഷമിക്കില്ലെന്നും ടാക്സ് ഡ്രൈവ് നടത്തുമെന്നും മുഖ്യമന്ത്രി പറഞ്ഞു. എസ്ഇഎസ്ടി ഭവന നിർമ്മാണ പദ്ധതി ലൈഫിനെ തകർക്കാനല്ലെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. ബജറ്റില്‍ സ്വകാര്യ വത്കരണത്തെ കുറിച്ച് ഒരക്ഷരം എവിടേയും പറഞ്ഞിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.കെഎംഎംഎൽ മിനറൽ സെക്ടറിൽ പിപിപി നീക്കം ഇടത് കാലത്താണ് ആരംഭിച്ചത്. 267-ാമത്തെ ബോർഡ് യോഗം എല്‍ഡിഎഫ് സർക്കാർ പോകുന്ന പോക്കിലായിരുന്നു. എല്ലാം ചെയ്തു വെച്ചു, എന്നിട്ട് ആക്ഷേപം യുഡിഎഫിനെതിരെയാണെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി. മിനൽ കോറിഡോർ സ്വകാര്യവത്കരണമല്ലെന്നും വി ഡി സതീശൻ കൂട്ടിച്ചേര്‍ത്തു. കേരള താത്പര്യത്തിന് വിരുദ്ധമായി ചെയ്യില്ല. തെറ്റായ പ്രചരണം നടത്തരുതെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു. ധാതുമേഖലയിൽ സ്വകാര്യ പങ്കാളിത്തം തീരുമാനിച്ചത് നിങ്ങളുടെ സർക്കാരാണ്. കെ എം എം എല്ലാണ് അതിന് നേതൃത്വം നൽകിയത്. 2026 ഫെബ്രുവരി 25 ന് ചേർന്ന കെ എം എം എൽ ഡയറക്ടർ ബോർഡാണ് ഇത് തീരുമാനിച്ചത്. വർക്ക് ഓർഡർ നൽകാനായിരുന്നു തീരുമാനം. ബജറ്റ് വന്നപ്പോൾ സർക്കാരിനെ വിമർശിച്ചു. സ്വകാര്യത്തിന്റെ ഒരു വാചകം പോലും ബജറ്റിലില്ല. ഹൈദരാബാദിലെ കമ്പനിക്കാണ് ഡീൽ നൽകിയത്. നിങ്ങളിവിടെ ഞങ്ങളുടെ നേരെ ഒരു വിരൽ ചൂണ്ടിയാൽ നാല് വിരൽ നിങ്ങളുടെ നേരെ വരുമെന്നും തെറ്റ് പറ്റിയെന്ന് പ്രതിപക്ഷം പറഞ്ഞാൽ അത് തിരുത്തുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. കേരള താത്പര്യത്തിന് വിരുദ്ധമായി ഒന്നും ചെയ്യില്ലെന്നും ബജറ്റിൽ പറഞ്ഞ കാര്യങ്ങൾ മൂന്ന് മാസത്തിനുള്ളിൽ നടപ്പാക്കാൻ തുടങ്ങുമെന്നും അദ്ദേഹം വ്യക്തമാക്കി

