Advertisement

'ഞാനൊന്ന് ഭക്ഷണം കഴിച്ചുപോയി, ഇനി കഴിക്കാതിരിക്കാം'; വിരുന്ന് വിവാദത്തില്‍ മുഖ്യമന്ത്രി

തിരുവനന്തപുരം: വിരുന്ന് വിവാദത്തില്‍ പ്രതികരിച്ച് മുഖ്യമന്ത്രി വി ഡി സതീശന്‍. ഹീനമായ അപവാദപ്രചരണമാണ് നടക്കുന്നതെന്ന് മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. താനൊന്ന് ഭക്ഷണം കഴിച്ചുപോയെന്നും തെറ്റ് പറ്റിപ്പോയെന്നുമാണ് അദ്ദേഹം പറഞ്ഞത്. താന്‍ സല്‍ക്കാരത്തിന് അല്ല പോയതെന്നും മുഖ്യമന്ത്രി പറഞ്ഞു.'അന്ന് രാവിലെ അഞ്ച് മണി മുതല്‍ റവന്യൂ മന്ത്രിയെയും ചീഫ് സെക്രട്ടറിയെയും ജില്ലയിലെ ചാര്‍ജുള്ള മന്ത്രിമാരെയും കളക്ടര്‍മാരെയും എംഎല്‍എമാരെയും ബന്ധപ്പെട്ടു. വരേണ്ട ആവശ്യമുണ്ടോയെന്ന് ഞാന്‍ ചോദിച്ചു. ഇല്ലെന്ന് അവര്‍ പറഞ്ഞു. മൂന്ന് മണിയായപ്പോള്‍ ഞാന്‍ ഭക്ഷണം കഴിച്ചുപോയി. 2018ലും 2019ലും ദുരന്തമുണ്ടായപ്പോള്‍ അന്നത്തെ മുഖ്യമന്ത്രി നിരാഹാരമായിരുന്നു എന്ന് എനിക്ക് അറിയില്ലായിരുന്നു. ഞാനൊന്ന് ഭക്ഷണം കഴിച്ചുപോയി. അപവാദ പ്രചാരണമാണ് നടക്കുന്നത്. ഞാന്‍ ഭക്ഷണം കഴിക്കാന്‍ പാടില്ലേ, എന്തൊരു തെറ്റാണ്. ഭക്ഷണം കഴിച്ചു, തെറ്റ് പറ്റിപോയി. ഇനി മുതല്‍ ഭക്ഷണം കഴിക്കാതിരിക്കാം', മുഖ്യമന്ത്രി വാർത്താസമ്മേളനത്തില്‍ പറഞ്ഞു.

KERALA
News Image

കെ.ആലിക്കുട്ടി മുസ് ലിയാർ അനുസ്‌മരണ സംഗമം നടത്തി

ജ്ഞാനത്തിൻ്റെ ആഴിയിൽ വിരാജിച്ചപ്പോഴും ലാളിത്യത്തിൻ്റെ കൊടുമുടി കീഴടക്കിയ സമകാലിക കേരളത്തിൻ്റെ ആത്മീയവും ബൗദ്ധികവുമായ മുന്നേറ്റങ്ങളിൽ വഴി വിളക്കായി ശോഭിച്ച മഹത് ജീവിതമായിരുന്നു സമസ്‌ത ജനറൽ സെക്രട്ടറി കെ ആലിക്കുട്ടി മുസ് ലിയാരുടേതെന്ന് ടി വി അബ്ദുറഹ് മാൻ ഫൈസി പറഞ്ഞു. കമ്പളക്കാട് റെയ്ഞ്ച് ജംഇയ്യത്തുൽ മുഅല്ലിമീൻ സംഘടിപ്പിച്ച അനുസ്‌മരണ സംഗമത്തിൽ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. വെണ്ണിയോട് ദാറുൽ ഹുദാ മദ്റസയിൽ നടന്ന ചടങ്ങിൽ മുഫത്തിശ് പി എം മുസ്‌തഫ ഫൈസി അധ്യക്ഷനായി. മഹല്ല് ഖത്തീബ് സിദ്ദീഖ് ഫൈസി കണ്ണൂർ ഉദ്ഘാടനം ചെയ്തു. മഹല്ല് ഭാരവാഹികളായ പി കെ മൊയ്തു , എം അബൂബക്കർ, കെ കെ മമ്മൂട്ടി , വി.കെ അസീസ് , സ്വദ്ർ മുഅല്ലിം മുഹമ്മദ് ബിലാൽ അസ്ഹരി, മുദരിബ് അബ്ദുല്ലത്തീഫ് വാഫി , ശംസുദ്ദീൻ ദാരിമി,പി ഇബ്രാഹിം മൗലവി, അബ്ബാസ് വാഫി, ഷാജഹാൻ ഫൈസി സംസാരിച്ചു . കെ മുഹമ്മദ് കുട്ടി ഹസനി പ്രാർഥനക്ക് നേതൃത്വം നൽകി. ഹാരിസ് ബാഖവി സ്വാഗതവും ശാഫി ഫൈസി നന്ദിയും പറഞ്ഞു

KALPETTA
News Image

വയനാട് ജില്ലയില്‍ 28 ദുരിതാശ്വാസ ക്യാമ്പുകളിലായി 424 കുടുംബങ്ങള്‍

ജില്ലയില്‍ മഴക്കെടുതിയെ തുടര്‍ന്ന് 28 ദുരിതാശ്വാസ ക്യാമ്പുകളിലായി 424 കുടുംബങ്ങളിലെ 1347 പേരെ മാറ്റി താമസിപ്പിച്ചു. ഇതില്‍ 475 പുരുഷന്മാരും 541 സ്ത്രീകളും 331 കുട്ടികളും 79 പ്രായമായവരും അഞ്ച് ഭിന്നശേഷിക്കാരും നാല് ഗര്‍ഭിണികളുമാണുള്ളത്. വൈത്തിരി താലൂക്കില്‍ 15, മാനന്തവാടി താലൂക്കില്‍ 10, സുല്‍ത്താന്‍ ബത്തേരി താലൂക്കില്‍ മൂന്നും ക്യാമ്പുകളാണ് പ്രവര്‍ത്തിക്കുന്നത്.വൈത്തിരി താലൂക്കിലെ കാപ്പുുവയല്‍ ജി.എല്‍.പി സ്‌കൂള്‍, സുഗന്ധഗിരി ഗവ യു.പി സ്‌കൂള്‍, മുട്ടില്‍ ഡബ്ല്യു.എം.ഒ കോളേജ്, മുട്ടില്‍ ഡബ്ല്യു.എം.ഒ ഓര്‍ഫനേജ് യു.പി സ്‌കൂള്‍, ചുണ്ടേല്‍ എച്ച്.ഐ.എം സ്‌കൂള്‍, ഇടിയംവയല്‍ കമ്മ്യൂണിറ്റി ഹാള്‍, മേപ്പാടി ജയ്ഹിന്ദ് അങ്കണവാടി, തരിയോട് ഗവ ഹൈസ്‌കൂള്‍, മുണ്ടേരി ജി.വി.എച്ച്.എസ് സ്‌കൂള്‍, അച്ചൂരാനം ജി.എല്‍.പി സ്‌കൂള്‍, തെക്കുംതറ എ.യു.പി സ്‌കൂള്‍, കരിങ്കുറ്റി ഗവ വൊക്കേഷനില്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍, പരളിക്കുന്ന് ഗവ യു.പി സ്‌കൂള്‍, പരിയാരം ഗവ ഹൈസ്‌കൂള്‍, തെക്കുംതറ അമ്മ സഹായം യു.പി സ്‌കൂള്‍ എന്നിവിടങ്ങളിലാണ് ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്നത്. മാനന്തവാടി താലൂക്കില്‍ പുളിഞ്ഞാല്‍ ഗവ. ഹൈസ്‌കൂള്‍, മക്കിയാട് ഹോളി ഫെയ്സ് സ്‌കൂള്‍, പേരിയ ജി.യു.പി സ്‌കൂള്‍, തലപ്പുഴ ഗവ. യു.പി സ്‌കൂള്‍, കൈതകൊല്ലി ഗവ. യു.പി സ്‌കൂള്‍, കുഞ്ഞോം എ.യു.പി സ്‌കൂള്‍, വരടിമൂല അങ്കണവാടി, ഇല്ലത്തുവയല്‍ അങ്കണവാടി, തിരുനെല്ലി എസ്.എ.യു.പി.എസ്, വള്ളിയൂര്‍ക്കാവ് എന്‍.എം.യു.പി.എസ് എന്നിവിടങ്ങളിലാണ് ക്യാമ്പുകളുള്ളത്.സുല്‍ത്താന്‍ ബത്തേരി താലൂക്കില്‍ ശ്രേയസ്, കല്ലിങ്കര ജി.യു.പി സ്‌കൂള്‍, നടവയല്‍ സെന്റ് തോമസ് ഹൈസ്‌കൂള്‍ എന്നിവിടങ്ങളിലാണ് ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്നത്.

KALPETTA
News Image
Advertisement

സുഗന്ധഗിരി സ്‌കൂളിലെ ദുരിതാശ്വാസ ക്യാമ്പ് മന്ത്രി ടി. സിദ്ദീഖ് സന്ദര്‍ശിച്ചു

വൈത്തിരി :ശക്തമായ മഴയെ തുടര്‍ന്ന് വയനാട് സുഗന്ധഗിരി ഗവ സ്‌കൂളില്‍ പ്രവര്‍ത്തിക്കുന്ന ദുരിതാശ്വാസ ക്യാമ്പ് കൃഷി വകുപ്പ് മന്ത്രി അഡ്വ ടി. സിദ്ദീഖ് സന്ദര്‍ശിച്ചു. ക്യാമ്പില്‍ കഴിയുന്ന കുടുംബങ്ങളുമായി മന്ത്രി നേരിട്ട് സംസാരിച്ച് അവരുടെ ക്ഷേമവും ആവശ്യങ്ങളും വിലയിരുത്തി. ഭക്ഷണം, കുടിവെള്ളം, ആരോഗ്യ സൗകര്യങ്ങള്‍ ഉള്‍പ്പെടെ ക്യാമ്പിലേക്ക് ആവിശ്യമായ അടിസ്ഥാന സൗകര്യങ്ങള്‍ സമയബന്ധിതമായി ഉറപ്പാക്കാന്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് മന്ത്രി നിര്‍ദേശം നല്‍കി.

KALPETTA
News Image

മഴ മുന്നറിയിപ്പ്; ജില്ലാ പോലിസ് കൺട്രോൾ റൂം പ്രവർത്തനം തുടങ്ങി.

വയനാട് ജില്ലയിൽ വരും ദിവസങ്ങളിൽ അതീതീവ്ര മഴയ്ക്ക് സാധ്യതയുണ്ടെന്ന മുന്നറിയിപ്പിന്റെ അടിസ്ഥാനത്തിൽ ജില്ലാ പോലിസ് കൺട്രോൾ റൂം പ്രവർത്തനം തുടങ്ങി. ജില്ലാ പോലീസ് ആസ്ഥാനത്ത് 24 മണിക്കൂറും കണ്ട്രോൾ റൂം പ്രവർത്തിക്കും. പോലിസ് സഹായത്തിനായി പൊതുജനങ്ങൾക്ക് 04936-202521, 9497980833 എന്നീ നമ്പറുകളിലോ എമർജൻസി ഹെൽപ്‌ ലൈൻ നമ്പരായ 112 ലോ ബന്ധപ്പെടാവുന്നതാണ്.പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് ജില്ലാ പോലീസ് അറിയിച്ചു. മണ്ണിടിച്ചിൽ ഭീഷണി ഉൾപ്പെടെയുള്ള ദുരന്തസാധ്യതയുള്ളതിനാൽ മലയോരമേഖലകളിൽ താമസിക്കുന്നവർ ശ്രദ്ധിക്കണം. കനത്ത മഴയെ തുടർന്ന് ജലാശയങ്ങളിൽ പെട്ടെന്ന് വെള്ളം ഉയരാൻ സാധ്യതയുള്ളതിനാൽ പുഴയോരത്ത് താമസിക്കുന്ന ജനങ്ങളും ജാഗ്രത പാലിക്കേണ്ടതാണ്. തീവ്ര മഴയത്ത് നദികളിലോ വെള്ളക്കെട്ടുകളിലോ ഇറങ്ങാൻ ശ്രമിക്കരുത്. മണ്ണിടിച്ചിൽ സാധ്യതയുള്ള പ്രദേശങ്ങളിലേക്കുള്ള യാത്രകൾ ഒഴിവാക്കുക. സുരക്ഷിതയിടങ്ങളിലേക്ക് മാറുക. അധികൃതരുടെ നിർദ്ദേശങ്ങൾ പാലിക്കണമെന്നും അറിയിച്ചു.

KALPETTA
News Image

കള്ളാടി മണ്ണിടിച്ചില്‍: അപകടത്തില്‍പ്പെട്ടവര്‍ക്ക് 49.25 ലക്ഷം രൂപയുടെ ധനസഹായം കൈമാറി

കള്ളാടി തുരങ്കപാത നിര്‍മ്മാണ പ്രദേശത്തുണ്ടായ മണ്ണിടിച്ചിലില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്കും പരിക്കേറ്റവര്‍ക്കും സര്‍ക്കാര്‍ അനുവദിച്ച 49,25,000 രൂപയുടെ ധനസഹായം കൈമാറി. അപകടത്തില്‍ മരണപ്പെട്ട എട്ട് പേരുടെ ചന്ദ്രബാന്‍ (മദ്ധ്യപ്രദേശ്), ബികാഷ് കുമാര്‍ (ബീഹാര്‍), അന്‍മോല്‍ (ജാര്‍ഖണ്ഡ്), ബിക്രം സിംഗ് റാണ (ഹിമാചല്‍ പ്രദേശ്), രാഹുല്‍ ശര്‍മ (ഹിമാചല്‍ പ്രദേശ്), മുഹമ്മദ് ഇംറാന്‍ അന്‍സാരി (ബീഹാര്‍), രാകേഷ് ഗുച്ചൈത് (പശ്ചിമബംഗാള്‍), അസ്ഹറുദ്ദീന്‍ അന്‍സാരി (ഉത്തര്‍പ്രദേശ്) കുടുംബാംഗങ്ങള്‍ക്ക് അഞ്ച് ലക്ഷം രൂപ വീതം ആകെ 40 ലക്ഷം രൂപ കൈമാറി. ഗുരുതരമായി പരിക്കേറ്റ നാല് പേര്‍ക്ക് സൂരജ് യാദവ്, സഞ്ജയ് ഠാക്കൂര്‍, രജനീഷ് റാവത്ത്, ദിലീപ് യാദവ് രണ്ട് ലക്ഷം രൂപ വീതം എട്ട് ലക്ഷവും സാരമായി പരിക്കേറ്റ അഞ്ച് പേര്‍ക്ക് ടി.കെ.കുഞ്ചു, ഹിര്‍ കുമാര്‍, തന്മയ് ഘോഷ്, കൂടമ്മാല്‍, സന്തോഷ് കുമാര്‍ 25,000 രൂപ വീതം ആകെ 1,25,000 രൂപ അനുവദിച്ചു. ദുരന്ത ബാധിതരുടെ ബാങ്ക് അകൗണ്ടുകളിലേക്ക് പണം കൈമാറിയതായി ജില്ലാ കളക്ടര്‍ അറിയിച്ചു.

ARIYIPPU
News Image

ശ്വാസകോശാര്‍ബുദ ദിനാചരണം: പരിശോധനാ ക്യാമ്പ് നടത്തി

നടവയല്‍: ശ്വാസകോശാര്‍ബുദ ദിനാചരണത്തിന്റെ ഭാഗമായി എയിംസ്‌വേ ഡെവലപ്‌മെന്റ് സൊസൈറ്റി പൂതാടി യൂണിറ്റും ഡോ.മൂപ്പന്‍സ് മെഡിക്കല്‍ കോളജും സംയുക്തമായി ജൂബിലി ഹാളില്‍ ബോധവത്കരണ ക്ലാസും സൗജന്യ പരിശോധനാ ക്യാമ്പും സംഘടിപ്പിച്ചു.ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ഗിരിജ കൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. എയിംസ്‌വേ ഫൗണ്ടേഷന്‍ മാനേജിംഗ് ഡയറക്ടര്‍ സുപ്രിയ സുരേന്ദ്രന്‍ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് അംഗം സന്ധ്യ ലിഷു, വാര്‍ഡ് അംഗം ബിജു, ഫാ.വിന്‍സന്റ് കളപ്പുരയ്ക്കല്‍, എയിംസ്‌വേ യൂണിറ്റ് പ്രസിഡന്റ് ധന്യ പ്രദീഷ്, സെക്രട്ടറി അനില്‍ എന്നിവര്‍ പ്രസംഗിച്ചു. ഡോ.മൂപ്പന്‍സ് മെഡിക്കല്‍ കോളജ് ഓങ്കോളജി വിഭാഗം മേധാവി ഡോ.എ.കെ. രാധിക വിഷയാവതരണം നടത്തി

KALPETTA
News Image

16കാരിയെ തട്ടിക്കൊണ്ടുപോയ സംഭവം: കേസ് കെട്ടിച്ചമച്ചതെന്ന് പ്രതികളുടെ ബന്ധുക്കൾ; പോലീസ് മേധാവിക്ക് പരാതി നൽകി

മാനന്തവാടി: 16 വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി എന്ന പേരിൽ പോലീസെടുത്ത കേസ് തികച്ചും അടിസ്ഥാനരഹിതവും കെട്ടിച്ചമച്ചതുമാണെന്ന ആരോപ ണവുമായി പ്രതികളുടെ ബന്ധുക്കൾ രംഗത്ത്. സംഭവത്തിൽ പെൺകുട്ടിയുടെ അച്ഛനും മാനന്തവാടി പോലീസും ചേർന്ന് ഗൂഢാലോചന നടത്തിയതാണെന്ന് ആരോപിച്ച് കേസിൽ പ്രതിയായ അജിത് കുമാറിൻ്റെ അമ്മ പോലീസ് മേധാവി ക്ക് പരാതി നൽകി. കഴിഞ്ഞ ജൂലൈ 12ന് രാത്രിയാണ് കേസിനാസ്‌പദമായ സംഭവം. പെൺകുട്ടിയെ ഭീഷണിപ്പെടുത്തി തട്ടിക്കൊണ്ടുപോയി എന്ന് കാണിച്ച് അച്ഛൻ നൽകിയ പരാതിയിൽ മാനന്തവാടി പോലീസ് (ക്രൈം നമ്പർ 721/2026) കേസ് രജിസ്റ്റർ ചെയ്യുകയും ആറുപേരെ അറസ്റ്റ് ചെയ്‌ത് റിമാൻഡ് ചെയ്യുക യും ചെയ്തിരുന്നു. എന്നാൽ അന്നേദിവസം അത്തരം കുറ്റകൃത്യങ്ങളൊന്നും നടന്നിട്ടില്ലെന്നാണ് പ്രതിഭാഗത്തിൻ്റെ വാദം. ജൂലൈ 12ന് രാത്രി 9 മണിക്ക് സുഹൃ ത്തായ ജനീലിയക്കൊപ്പം രക്ഷിതാക്കളുടെ അറിവോടെയും സമ്മതത്തോടെയു മാണ് പെൺകുട്ടി ഭക്ഷണം കഴിക്കാൻ ഇറങ്ങിയത്. ജനീലിയ മുൻപും ഈ വീട്ടിൽ താമസിച്ചിട്ടുള്ള അടുത്ത സുഹൃത്താണ്. തട്ടിക്കൊണ്ടുപോയെന്നോ ഭീഷ ണിപ്പെടുത്തിയെന്നോ തെളിയിക്കുന്ന സന്ദേശങ്ങളൊന്നും മൊബൈൽ ഫോണു കളിൽനിന്ന് ലഭിച്ചിട്ടില്ല. പെൺകുട്ടിക്ക് നേരെ ശാരീരികമോ മാനസികമോ ആയ അതിക്രമങ്ങളോ നിർബന്ധിച്ച് മദ്യപിപ്പിക്കലോ ഉണ്ടായിട്ടില്ല. അപകടം നടന്ന വിവരം 13ന് തന്നെ വീട്ടുകാർ അറിഞ്ഞിട്ടും കേസ് കൊടുത്തിരുന്നില്ല. എന്നാൽ അപകടത്തിന് ശേഷം സോഷ്യൽ മീഡിയയിൽ ലഹരി മാഫിയ ബന്ധം ആരോ പിച്ച് വാർത്തകൾ വന്നതോടെ, പെൺകുട്ടിക്കെതിരെ നിയമനടപടി ഉണ്ടാകുമെന്ന ഭയത്താലാണ് അച്ഛൻ വ്യാജ പരാതി നൽകിയതെന്നും പ്രതിഭാഗം ആരോപിക്കുന്നു.

MANANTHAVADY
News Image

സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം; പുതുക്കിയ മുന്നറിയിപ്പ് പ്രകാരം കനത്ത മഴ തുടരും, 10 ജില്ലകളിൽ ഓറഞ്ച് അലർട്ട്

സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം. പുതുക്കിയ മഴ മുന്നറിയിപ്പ് പ്രകാരം 10 ജില്ലകളിൽ ഓറഞ്ച് അലർട്ട് ആണ് പുറപ്പെടുവിച്ചിരിക്കുന്നത്. കനത്ത മഴ തുടരുമെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പിൻ്റെ മുന്നറിയിപ്പ്. പത്തനംതിട്ട, കോട്ടയം, ആലപ്പുഴ, ഇടുക്കി, എറണാകുളം, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് എന്നീ ജില്ലകളിലാണ് ഓറഞ്ച് അലർട്ട്. മറ്റു ജില്ലകളിൽ യെല്ലോ അലർട്ട് ആണ്. അതേസമയം, നാളെ 10 ജില്ലകളിലും യെല്ലോ അലർട്ട് ആണ് പുറപ്പെടുവിച്ചിരിക്കുന്നത്. നിലവിൽ പത്തനംതിട്ട, കോട്ടയം, ആലപ്പുഴ, ഇടുക്കി ജില്ലകളിൽ കനത്ത മഴ തുടരുകയാണ്. പത്തനംതിട്ടയിലെ സാഹചര്യം അതീവ ഗുരുതരമാണ്.

KERALA
News Image

പൂഴിത്തോട് - പടിഞ്ഞാറത്തറ റോഡ് ഗതാഗതയോഗ്യമാക്കണം; ന്യൂസ്പേപ്പർ ഏജൻ്റ് ആൻ്റ് വിതരണ തൊഴിലാളി യൂണിയൻ

താമരശ്ശേരി ചുരത്തിൽ അതിരൂക്ഷമായ ഗതാഗതക്കുരുക്ക്പത്രവിതവിതരണത്തിനും പലപ്പോഴും തടസ്സം നേരിടുന്നതിനാലുംവയനാട് ജില്ലയിലെ യാത്രക്കാരുടെ യാത്ര പ്രശനം പരിഹരിക്കുന്നതിന്പൂഴിതോട് പടിഞ്ഞാറത്തറ റോഡ് യാഥാർത്ഥ്യമാക്കാൻ സർക്കാർ മുൻകൈയെടുക്കണമെന്ന് ന്യൂസ്പേപ്പർ ഏജൻ്റ് ആൻ്റ് വിതരണ തൊഴിലാളി യൂണിയൻ (എസ്ടിയു)വയനാട് ജില്ലാ കമ്മറ്റി സർക്കാരിനോട് ആവശ്യപ്പെട്ടുയോഗത്തിൽ വയനാട് ജില്ലാ കമ്മറ്റി ഭാരവാഹികളെ തെരഞ്ഞെടുത്തു.കെ ടി കുഞ്ഞബ്ദുള്ളപടിഞ്ഞാറത്തറ(പ്രസിഡണ്ട്),പി.വി.സമദ്മാനന്തവാടി(ജനറൽസെക്രട്ടറി),അലിക്കുഞ്ഞ് ഇരുളം(ട്രഷറർ),മൊയ്തു പാലമൊക്ക്(വൈ.പ്രസി)തുടങ്ങിയവരാണ് ഭാരവാഹികൾ.

KALPETTA
News Image

ഇനി അമേരിക്കയും ഇറാനും തീരുമാനിക്കും! കേരളത്തിൽ മാറ്റമില്ലാതെ സ്വർണം, വെള്ളി വിലകൾ

സംസ്ഥാനത്ത് ഇന്ന് സ്വർണ വിലയിൽ മാറ്റമില്ല. ഇക്കഴിഞ്ഞ ശനിയാഴ്ച്ച രേഖപ്പെടുത്തിയ അതേ വില തന്നെയാണ് നിലവിൽ തുടരുന്നതെന്ന് കേരള ഗോൾഡ് ആന്റ് സിൽവർ മെർച്ചന്റ്സ് അസോസിയേഷൻ അറിയിച്ചു. ഗ്രാമിന് 13,220 രൂപയും പവന് 1,05,760 രൂപയുമാണ് ഇന്ന് കേരളത്തിലെ സ്വർണ വില. 18 കാരറ്റ് സ്വ‍ർണത്തിന് ഗ്രാമിന് 10,860 രൂപയും പവന് 86,880 രൂപയുമാണ് വില വരുന്നത്. രാജ്യാന്തര വിപണിയിൽ സ്വർണത്തിന് വലിയ വില വർധനവ് ഉണ്ടാകാത്തത് കൊണ്ടാണ് കേരളത്തിലും വില മാറ്റമില്ലാതെ തുടരുന്നത്. കേരളത്തിലെ വെള്ളി വിലയിലും മാറ്റമില്ലാതെ തുടരുന്നു. നിലവിൽ, കേരളത്തിൽ ഒരു ഗ്രാം വെളളിക്ക് 235 രൂപയും 10 ഗ്രാമിന് 2350 രൂപയും ആണ് വില.

KERALA
News Image

ജനനത്തീയതി ചോദിച്ച് വാട്‌സ്ആപ്പ്; ഇന്ത്യയിൽ പുതിയ നിയന്ത്രണങ്ങളോ?

തിരുവനന്തപുരം :ജനപ്രിയ മെസേജിങ് പ്ലാറ്റ്‌ഫോമായ വാട്‌സ്ആപ്പ് ഇന്ത്യയിലെ ചില ഉപയോക്താക്കളോട് ജനനത്തീയതി നൽകാൻ ആവശ്യപ്പെടുന്നതായി റിപ്പോർട്ട്. ഇതോടെ രാജ്യത്ത് ഭാവിയിൽ പ്രായപരിശോധനാ സംവിധാനങ്ങൾ കൊണ്ടുവരുന്നതിനുള്ള മുന്നൊരുക്കമാണോ ഇതെന്ന ചർച്ചകൾ സജീവമായി.ടിപ്‌സ്റ്ററായ അഭിഷേക് യാദവ് സമൂഹമാധ്യമമായ എക്‌സിൽ പങ്കുവച്ച സ്‌ക്രീൻഷോട്ടിലൂടെയാണ് ഈ വിവരം പുറത്തുവന്നത്. വാട്‌സ്ആപ്പിൽ ഉപയോക്താക്കളോട് ജനനത്തീയതി ചേർക്കാൻ ആവശ്യപ്പെടുന്ന സന്ദേശമാണ് സ്‌ക്രീൻഷോട്ടിലുള്ളത്. "വരാനിരിക്കുന്ന ഇന്ത്യൻ നിയമങ്ങളുടെ ഭാഗമായാണ് ഇത് ആവശ്യപ്പെടുന്നത്" എന്ന സൂചനയും സന്ദേശത്തിലുണ്ടെന്നാണ് റിപ്പോർട്ട്.എന്നാൽ, വാട്‌സ്ആപ്പോ ഇന്ത്യൻ സർക്കാരോ പുതിയ പ്രായപരിശോധനാ നിർബന്ധം സംബന്ധിച്ച് ഔദ്യോഗിക പ്രഖ്യാപനം നടത്തിയിട്ടില്ല. അതിനാൽ നിലവിൽ പുറത്തുവരുന്ന വിവരങ്ങൾ സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകളായി മാത്രമേ പരിഗണിക്കാനാകൂ.

KERALA
News Image

മഴക്കെടുതി: ‘മരിച്ചവരുടെ കുടുംബങ്ങൾക്ക് ധനസഹായം നൽകും, പരിക്കേറ്റവർക്ക് ചികിത്സ ഉറപ്പാക്കും’; മുഖ്യമന്ത്രി

സംസ്ഥാനത്ത് മഴക്കെടുതിയിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് ധനസഹായം നൽകുമെന്ന് സർക്കാർ. പരുക്കേറ്റവർക്ക് മികച്ച ചികിത്സ ഉറപ്പാക്കും. വീടുകളും, കൃഷിയും, ജീവനോപാധികളും നഷ്ടപ്പെട്ടവർക്ക് സർക്കാർ മതിയായ സഹായം നൽകുമെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് പുറത്തിറക്കിയ വാർത്താ കുറിപ്പിൽ വ്യക്തമാക്കി.മഴക്കെടുതിയുടെ പശ്ചാത്തലത്തിൽ റവന്യൂ മന്ത്രിയുമായും ജില്ലകളുടെ ഏകോപന ചുമതലയുള്ള മന്ത്രിമാരുമായും ജില്ലാ ഭരണകൂടങ്ങളുമായും മുഖ്യമന്ത്രി നിരന്തരം ആശയവിനിമയം നടത്തുന്നുണ്ടെന്ന് മുഖ്യമന്ത്രി അറിയിച്ചു. ഏഴ് മരണങ്ങൾ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടുണ്ട്. ആറു പേരെ കാണാതായി. കാണാതായവർക്കു വേണ്ടിയുള്ള തിരച്ചിൽ വിവിധ സേനാവിഭാഗങ്ങൾ ജനപ്രതിനിധികളുടെയും പ്രദേശവാസികളുടെയും സഹായത്തോടെ തുടരുന്നുണ്ടെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു.സംസ്ഥാനത്തൊട്ടാകെ 65 ദുരുതാശ്വാസ ക്യാമ്പുകൾ തുറന്നു. 1465 പേർ ക്യാമ്പുകളിലുണ്ട്. ആവശ്യമെങ്കിൽ കൂടുതൽ പേരെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റാനുള്ള സജ്ജീകരണം ഏർപ്പെടുത്തയിട്ടുണ്ട്. 17 വീടുകൾ പൂർണമായും 127 വീടുകൾ ഭാഗികമായും തകർന്നു. രക്ഷാ പ്രവർത്തനത്തിനായി മറ്റു ജില്ലകളിൽ നിന്നും വള്ളങ്ങൾ ആവശ്യാനുസരണം എത്തിച്ചു. വിവിധ അണക്കെട്ടുകളിലെ നീരൊഴുക്ക് കൃത്യമായി നിരീക്ഷിക്കുന്നുണ്ട്. മലയോര മേഖലകളിൽ ജാഗ്രത തുടരണം. കോഴിക്കോട് ജില്ലയിലെ ആനക്കാംപൊയിൽ മേഖലയിൽ കഴിഞ്ഞ 35 മണിക്കൂറിനിടെ 340 മില്ലി മീറ്റർ മഴ രേഖപ്പെടുത്തി. വയനാട് മേപ്പാടിയിൽ 177 മില്ലി മീറ്റർ മഴ പെയ്തു. ഏത് അടിയന്തര സാഹചര്യവും നേരിടാൻ സംസ്ഥാനം സജ്ജമാണ്. സർക്കാരിന്റെയും ജില്ലാ ഭരണകൂടത്തിന്റെയും നിർദ്ദേശങ്ങൾ എല്ലാവരും പാലിക്കണമെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് നിർദേശിച്ചു.

KERALA
News Image

മഴക്കെടുതി; സംസ്ഥാനത്താകെ 8 മരണം, 8പേരെ കാണാനില്ല, 13 പേർ ചികിത്സയിലെന്നും സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി റിപ്പോർട്ട്

സംസ്ഥാനത്തെ മഴക്കെടുതിയുമായി ബന്ധപ്പെട്ട പുതിയ കണക്കുകൾ പുറത്ത് വിട്ട് സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി. മഴക്കെടുതിയിൽ സംസ്ഥാനത്താകെ ആകെ 8 പേർ മരിച്ചതായും എട്ട് പേരെ കാണാതായെന്നും കണക്കുകൾ പറയുന്നു. 13 പേരാണ് പരിക്കേറ്റ് ചികിത്സയിലുള്ളത്. 27 വീടുകൾ പൂർണ്ണമായും196 വീടുകൾക്ക് ഭാഗികമായും തകർന്നു. 209 ക്യാമ്പുകളിലായി 5792 പേരെ മാറ്റിപ്പാർപ്പിച്ചെന്നും കണക്കുകൾ പറയുന്നു.

KERALA
News Image

കനത്ത മഴയിൽ സംരക്ഷണ ഭിത്തി ഇടിഞ്ഞു

പള്ളിക്കൽ: പള്ളിക്കൽ രണ്ടേനാൽ എള്ളുമന്ദം റോഡിൽ ഇസായിൽറസീന ദമ്പതികളുടെ വീടിന്റെ പരിസരത്തിലേക്ക് സമീപത്ത് നിർമാണ ത്തിലിരിക്കുന്ന വീടിന്റെ സംരക്ഷണ ഭിത്തി മറിഞ്ഞു വീണു. ഇന്ന് പുലർച്ചെ 3 മണിക്ക് ശബ്ദം കേട്ട് ഉണർന്ന റസീനയും മകളും ഭാഗ്യം കൊണ്ടുമാത്രമാണ് അപകടത്തിൽ നിന്നും രക്ഷപെട്ടതെന്ന് വീട്ടുകാർ പറഞ്ഞു. വീടിന്റെ മുന്നിൽ നിർത്തിയ കാർ ഭാഗികമായി തകർന്നു. ഇവരുടെ വീടിന് വിള്ളലുമുണ്ടായിട്ടുണ്ട്. പഞ്ചായത്ത് അധികൃതരുടെ നിർദ്ദേശ പ്രകാരം ഇസ്‌മാഈലും കുടുംബവും വാടക വീട്ടിലേക്ക് മാറാൻ ഒരുങ്ങുകയാണ്.

MANANTHAVADY
News Image

താമരശ്ശേരി ചുരത്തിൽ ബൊലറോ താഴ്ച്ചയിലേക്ക് മറിഞ്ഞ് അപകടം

ചുരം ഒമ്പതാം വളവിന് താഴെ ഭാഗത്ത്  ബൊലറോജിപ്പ് കൊക്കയിലേക്ക് പതിച്ചു.യാത്രക്കാർക്ക് പരിക്കുകളില്ലാതെ അത്ഭുതകരമായി രക്ഷപ്പെട്ടു. മലപ്പുറം ജില്ലയിലുള്ളവരാണ് അപകടത്തിൽ പെട്ടത്.യാത്രക്കാർ സുരക്ഷിതരാണ്. ഹൈവേ പോലീസും ചുരം ഗ്രീൻ ബ്രിഗേഡ് പ്രവർത്തകരും സ്ഥലത്തെത്തി.

KALPETTA
News Image

വയനാട് ജില്ലയില്‍ 28 ക്യാമ്പുകളിലായി 1328 പേരെ മാറ്റി താമസിപ്പിച്ചു

ജില്ലയില്‍ മഴക്കെടുതിയെ തുടർന്ന് 28 ദുരിതാശ്വാസ ക്യാമ്പുകളിലായി 1328 പേരെ മാറ്റി താമസിപ്പിച്ചു. വൈത്തിരി, മാനന്തവാടി, സുൽത്താൻ ബത്തേരി താലൂക്കുകളിൽ വെള്ളപൊക്കം- മണ്ണിടിച്ചില്‍ ഭീഷണിയുള്ള പ്രദേശങ്ങളിലെ ആളുകളെയാണ് മാറ്റിതാമസിപ്പിച്ചത്.  ക്യാമ്പുകളിൽ 414 കുടുംബങ്ങളിലെ 1328 പേരെയാണ് മാറ്റിപ്പാർപ്പിച്ചത്. 465 പുരുഷന്മാരും 533 സ്ത്രീകളും 330 കുട്ടികളും 73 പ്രായമായവരും അഞ്ച് ഭിന്നശേഷിക്കാരും നാല് ഗർഭിണികളെയുമാണ് ക്യാമ്പിലേക്ക് മാറ്റിയത്. വൈത്തിരി താലൂക്കിൽ 15 ഉം മാനന്തവാടി താലൂക്കിൽ പത്തും സുൽത്താൻ ബത്തേരി താലൂക്കിൽ മൂന്നും ക്യാമ്പുകളാണ് പ്രവർത്തിക്കുന്നത്.  വൈത്തിരി താലൂക്കിലെ കാപ്പുവയല്‍ ജി.എൽ.പി സ്കൂൾ, സുഗന്ധഗിരി ഗവ യു.പി സ്‌കൂള്‍, മുട്ടിൽ ഡബ്ല്യു.എം.ഒ കോളേജ്, മുട്ടിൽ ഡബ്ല്യു.എം.ഒ ഓർഫനേജ് യു.പി സ്കൂൾ, ചുണ്ടേൽ എച്ച്.ഐ.എം സ്കൂൾ, ഇടിയംവയൽ കമ്മ്യൂണിറ്റി ഹാൾ, മേപ്പാടി ജയ്ഹിന്ദ് അങ്കണവാടി, തരിയോട് ഗവ ഹൈസ്കൂൾ, മുണ്ടേരി ജി.വി.എച്ച്.എസ് സ്കൂൾ, അച്ചൂരാനം ജി.എൽ.പി സ്കൂൾ, തെക്കുംതറ എ.യു.പി സ്കൂൾ, കരിങ്കുറ്റി ഗവ വൊക്കേഷനിൽ ഹയർ സെക്കൻഡറി സ്കൂൾ, പരളിക്കുന്ന് ഗവ യു.പി സ്കൂൾ, പരിയാരം ഗവ ഹൈസ്കൂൾ, തെക്കുംതറ അമ്മ സഹായം യു.പി സ്കൂൾ എന്നിവിടങ്ങളിലാണ് ക്യാമ്പുകൾ തുറന്നത്.മാനന്തവാടി താലൂക്കിൽ പുളിഞ്ഞാൽ ഗവ. ഹൈസ്കൂൾ, മക്കിയാട് ഹോളി ഫെയ്‌സ് സ്‌കൂൾ, പേരിയ ജി.യു.പി സ്കൂൾ, തലപ്പുഴ ഗവ. യു.പി സ്കൂൾ, കൈതകൊല്ലി ഗവ. യു.പി സ്കൂൾ, കുഞ്ഞോം എ.യു.പി സ്കൂൾ, വരടിമൂല അങ്കണവാടി, ഇല്ലത്തുവയൽ അങ്കണവാടി, തിരുനെല്ലി എസ്.എ.യു.പി.എസ്, വള്ളിയൂർക്കാവ് എൻ.എം.യു.പി.എസ് എന്നിവിടങ്ങളിൽ ക്യാമ്പുകൾ തുറന്നു. സുൽത്താൻ ബത്തേരി താലൂക്കിൽ ശ്രേയസ്, കല്ലിങ്കര ജി.യു.പി സ്കൂൾ, നടവയൽ സെൻ്റ് തോമസ് ഹൈസ്കൂൾ എന്നിവിടങ്ങളിലാണ് ക്യാമ്പുകൾ തുറന്നത്.*കാലവർഷക്കെടുതി: ദുരിതാശ്വാസ പ്രവർത്തനങ്ങൾ ഊർജിതമാക്കാൻ എം.എൽ.എയുടെ നേതൃത്വത്തിൽ അവലോകന യോഗം*കാലവർഷത്തെ തുടർന്നുള്ള ദുരിതാശ്വാസ പ്രവർത്തനങ്ങളുടെ പുരോഗതി വിലയിരുത്താൻ എം.എൽ.എ ഐ.സി ബാലകൃഷ്ണന്റെ അധ്യക്ഷതയിൽ സുൽത്താൻ ബത്തേരിയിൽ അവലോകന യോഗം ചേർന്നു. അപകട ഭീഷണിയുള്ള പ്രദേശങ്ങളിലെ മണ്ണിടിച്ചിൽ സാധ്യതകളും ഭൂവിള്ളലുകളും പരിശോധിക്കാൻ ജില്ലാ ദുരന്ത നിവാരണ അതോറിറ്റിയോട് ശുപാർശ ചെയ്യാൻ യോഗം തീരുമാനിച്ചു. അപകട സാധ്യത നേരിടുന്ന കുടുംബങ്ങളെ അനുയോജ്യമായ പുനരധിവാസ പദ്ധതികളിൽ ഉൾപ്പെടുത്തി സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറ്റാന്നുള്ള നടപടികൾ വേഗത്തിലാക്കാൻ ബന്ധപ്പെട്ട വകുപ്പുകൾക്ക് എം.എൽ.എ നിർദേശം നൽകി.ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിയുന്ന എല്ലാവർക്കും യഥാസമയം ഭക്ഷണം, കുടിവെള്ളം, ആരോഗ്യപരിരക്ഷ, ശുചിത്വം ഉൾപ്പെടെയുള്ള അടിസ്ഥാന സൗകര്യങ്ങൾ ഉറപ്പാക്കാൻ ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി. ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം ഉറപ്പാക്കുകയാണ് പ്രധാനം. അപകട പ്രദേശങ്ങളിലുള്ളവർ അധികൃതരുടെ നിർദേശങ്ങൾ കർശനമായി പാലിച്ച് ആവശ്യമായ സാഹചര്യങ്ങളിൽ സുരക്ഷിത കേന്ദ്രങ്ങളിലേക്കോ ദുരിതാശ്വാസ ക്യാമ്പുകളിലേക്കോ മാറാൻ തയ്യാറാകണമെന്നും എം.എൽ.എ അറിയിച്ചു.സുൽത്താൻ ബത്തേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പ്രസന്ന ശശീന്ദ്രൻ, പനമരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി.എസ്. ദിലീപ് കുമാർ, തഹസിൽദാർ വി. ആർ ജയപ്രകാശ്, ഡി.വൈ.എസ്.പി. എൻ. രാജേഷ് കുമാർ, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാർ, ആരോഗ്യ, റവന്യൂ, പൊലീസ്, തദ്ദേശ സ്വയംഭരണ വകുപ്പ് ഉദ്യോഗസ്ഥർ, വില്ലേജ് ഓഫീസർമാർ, സ്റ്റേഷൻ ഹൗസ് ഓഫീസർമാർ യോഗത്തിൽ പങ്കെടുത്തു.

KALPETTA
News Image

മഴക്കെടുതിയിൽ തരിയോടും

കാവുംമന്ദം: തരിയോട് പഞ്ചായത്തിൻറെ വിവിധ ഭാഗങ്ങളിൽ കനത്ത മഴയിൽ വെള്ളം കയറിയതിനെ തുടർന്ന് രണ്ട് ദുരിതാശ്വാസ ക്യാമ്പുകൾ ആരംഭിച്ചു. വെള്ളപ്പൊക്ക ഭീഷണിയിൽ തയ്യിൽ, പൊയിൽ നിവാസികളെ തരിയോട് ജി എൽ പി സ്കൂളിലും മണ്ണിടിച്ചിൽ ഭീഷണി നിലനിൽക്കുന്ന കമ്പനിക്കുന്ന് നിവാസികളെ തരിയോട് ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിലും ആണ് ക്യാമ്പ് തുടങ്ങി താമസിപ്പിച്ചത്. ഏതാനും കുടുംബങ്ങൾ ബന്ധു വീടുകളിലേക്കും മാറി താമസിച്ചിട്ടുണ്ട്. പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിൽ വീടുകൾക്ക് കേടുപാടുകളും ചെറിയ രീതിയിലുള്ള മണ്ണിടിച്ചിലുകളും ഉണ്ടായിട്ടുണ്ട്. നിലവിൽ മറ്റ് അപകടങ്ങൾ ഇല്ല. ജനപ്രതിനിധികളും വില്ലേജ്, പഞ്ചായത്ത് ജീവനക്കാരും സന്നദ്ധപ്രവർത്തകരും ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.

KALPETTA
News Image

മുൻ മന്ത്രി വീണജോർജിനെ ആക്രമിച്ചെന്ന കേസ്; തുടരന്വേഷണത്തിന് തീരുമാനം, എസ്പി റാങ്കിലുള്ള ഉദ്യോഗസ്ഥൻ അന്വേഷിക്കും

കണ്ണൂരിൽ മുൻമന്ത്രി വീണജോർജിനെ ആക്രമിച്ചുവെന്ന കേസിൽ തുടരന്വേഷണത്തിന് തീരുമാനം. വീണ ജോർജിനെ കെഎസ്‍യു പ്രവത്തകർ ആയുധം കൊണ്ട് ആക്രമിച്ചുവെന്നായിരുന്നു പരാതി. പിന്നീട് ആയുധം ഒഴിവാക്കിയിരുന്നു. പ്രതികളായ കെഎസ്‍യു പ്രവർത്തകർ നൽകിയ പരാതിലാണ് തുടരന്വേഷണം നടത്താനുള്ള സർക്കാർ തീരുമാനം. എസ്പി റാങ്കിൽ കുറയാത്ത ഉദ്യോഗസ്ഥൻ അന്വേഷിക്കും. ഇക്കാര്യത്തിൽ ആഭ്യന്തര മന്ത്രി നിർദ്ദേശം നൽകിക്കഴിഞ്ഞു. ഉത്തരവ് നാളെ ഇറങ്ങും. കണ്ണൂര്‍ റെയില്‍വെ സ്റ്റേഷനിലുണ്ടായ കരിങ്കൊടി പ്രതിഷേധത്തിനിടെയാണ് ഏറെ കോളിളക്കം സൃഷ്ടിച്ച സംഭവവികാസങ്ങളുണ്ടായത്.ആയുധം ഉപയോഗിച്ച് കഴുത്തിന് പരിക്കേല്‍പ്പിച്ചെന്നായിരുന്നു മുൻ മന്ത്രിയുടെ ഗണ്‍മാന്‍റെ പരാതി. എന്നാൽ കരിങ്കൊടി പ്രതിഷേധത്തിനിടെ ഉന്തുംതള്ളും മാത്രമാണ് ഉണ്ടായതെന്ന് വീണാ ജോർജിന്റെ മൊഴി നൽകുകയായിരുന്നു. കേസില്‍ കെഎസ്‍യുക്കാരായ അഞ്ച് പ്രതികള്‍ക്കെതിരെ വധശ്രമക്കുറ്റം ചുമത്തിയാണ് രണ്ടാഴ്ചയിലധികം ജയിലില്‍ അടച്ചത്. പ്രമാദമായ കേസില്‍ തെരഞ്ഞെടുപ്പ് കഴിയും വരെ മന്ത്രി മൊഴി നല്‍കിയിരുന്നില്ല.

KERALA
News Image

ഓണക്കാല റേഷന്‍ വിതരണം തിങ്കളാഴ്ച മുതല്‍ ആരംഭിക്കും; ഭക്ഷ്യമന്ത്രി അനൂപ് ജേക്കബ്

റേഷന്‍ വിതരണം തിങ്കളാഴ്ച മുതല്‍ ആരംഭിക്കുമെന്ന് ഭക്ഷ്യമന്ത്രി അനൂപ് ജേക്കബ്. മഞ്ഞ കാര്‍ഡിന് 30 കിലോ അരിയും രണ്ട് കിലോ ഗോതമ്പും സൗജന്യമായും മൂന്ന് പാക്കറ്റ് ആട്ട ഏഴ് രൂപാ നിരക്കിലും ലഭിക്കും. പിങ്ക് കാര്‍ഡിലെ ഓരോ അംഗത്തിനും നാല് കിലോ അരിയും ഒരു കിലോ ഗോതമ്പും സൗജന്യമായും ആട്ട ഒന്‍പത് രൂപാ നിരക്കിലും ലഭിക്കും. ഓണക്കാലത്ത് വിലക്കയറ്റം നിയന്ത്രിക്കാന്‍ നടപടി സ്വീകരിച്ചിട്ടുണ്ടെന്നും അതിനായി സര്‍ക്കാര്‍ വിപണിയില്‍ ഫലപ്രദമായി ഇടപെടുമെന്നും ഭക്ഷ്യമന്ത്രി അറിയിച്ചു. നീല കാര്‍ഡില്‍ ഓരോ അംഗത്തിനും രണ്ട് കിലോ അരി വീതം കിലോയ്ക്ക് നാല് രൂപയ്ക്കും രണ്ട് കിലോ സ്‌പെഷല്‍ ഗോതമ്പ് കിലോയ്ക്ക് 8.70 രൂപയ്ക്കും മൂന്ന് കിലോ അരി 10.90 രൂപാ നിരക്കിലും ലഭിക്കും. താലൂക്കിലെ സ്റ്റോക്കിനനുസരിച്ച് കാര്‍ഡിന് നാല് കിലോ വരെ ആട്ട കിലോയ്ക്ക് 17 രൂപയ്ക്ക് നല്‍കും. വെള്ള കാര്‍ഡിന് ഏഴ് കിലോ അരി കിലോയ്ക്ക് 10.90 രൂപാ നിരക്കിലും സ്പെഷല്‍ വിഹിതമായി രണ്ട് കിലോ ഗോതമ്പ് കിലോയ്ക്ക് 8.70 രൂപയ്ക്കും ലഭിക്കും. താലൂക്കിലെ സ്റ്റോക്ക് അനുസരിച്ച് കാര്‍ഡിന് നാല് കിലോ വരെ ആട്ട കിലോയ്ക്ക് 17 രൂപയ്ക്ക് ലഭിക്കും. ഇതിനുപുറമേ വെള്ള, നീല, തവിട്ട് കാര്‍ഡുകള്‍ക്ക് അധികവിഹിതമായി പരമാവധി 10 കിലോ അരി 26 രൂപ നിരക്കില്‍ ഈ മാസം 10 മുതല്‍ ലഭിക്കും.

KERALA
News Image