എട്ടാം ക്ലാസ് പരീക്ഷയിൽ മിനിമം മാർക്ക് ലഭിക്കാത്ത വിദ്യാർത്ഥികള്‍ക്ക് പ്രത്യേക ക്ലാസ് നല്‍കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി. മിനിമം മാർക്ക് അടിസ്ഥാനത്തിലുള്ള എട്ടാം ക്ലാസ് പരീക്ഷാഫലം കഴിഞ്ഞദിവസം പ്രസിദ്ധീകരിച്ചിരുന്നു. 2241 സ്‌കൂളുകളില്‍ നിന്നുള്ള കണക്കുകളാണ് ഇതുവരെ ലഭ്യമായതെന്ന് മന്ത്രി വാർത്താസമ്മേളനത്തില്‍ അറിയിച്ചു. വയനാട് ജില്ലയിലാണ് ഏറ്റവും കൂടുതല്‍ തോല്‍വിയുള്ളത്. ഏറ്റവും കുറവ് കൊല്ലത്തും. ഹിന്ദി വിഷയത്തിലാണ് കൂടുതല്‍ കുട്ടികള്‍ തോറ്റത്, കുറവ് ഇംഗ്ലീഷിലും. ഓരോ വിഷയത്തിനും 30 ശതമാനമാണ് മിനിമം മാർക്ക്. മിനിമം മാർക്കിനെ എതിർക്കുന്നവർ കുട്ടികളുടെ സ്ഥിതി മനസിലാക്കണം. ജില്ലാടിസ്ഥാനത്തില്‍ മിനിമം മാർക്കുകളുടെ കണക്കുകള്‍ പരിശോധിക്കും. കണക്കുകള്‍ ഒത്ത് നോക്കും. ഒരു വിഷയത്തിന് മാത്രം കൂടുതല്‍ കുട്ടികള്‍ തോല്‍ക്കുന്നത് പരിശോധിക്കും. എഴുത്ത് പരീക്ഷയില്‍ യോഗ്യതാ മാർക്ക് നേടാത്ത വിദ്യാർത്ഥികളുടെ വിവരങ്ങള്‍ രക്ഷിതാക്കളെ അറിയിക്കും. പ്രസ്‌തുത വിദ്യാർത്ഥികള്‍ക്ക് ഏപ്രില്‍ എട്ടുമുതല്‍ 24 വരെ പ്രത്യേക ക്ലാസുകള്‍ നല്‍കാൻ തീരുമാനിച്ചിട്ടുണ്ട്. നിശ്ചിത മാർക്ക് നേടാത്ത വിഷയങ്ങളുടെ ക്ലാസില്‍ മാത്രം വിദ്യാർത്ഥികള്‍ പങ്കെടുത്താല്‍ മതിയാവും. രാവിലെ 9.30 മുതല്‍ 12.30 വരെ ആയിരിക്കും പ്രത്യേക ക്ലാസ്. ഏപ്രില്‍ 25 മുതല്‍ 28 വരെ പുനഃപരീക്ഷ നടത്താനും തീരുമാനമായി. ഏപ്രില്‍ 30ന് പുനഃപരീക്ഷാ ഫലം പ്രസിദ്ധീകരിക്കും. അടുത്തവർഷം ഏഴാം ക്ലാസിന് മിനിമം മാർക്ക് നടപ്പാക്കുമെന്നും മന്ത്രി വാർത്താ സമ്മേളനത്തില്‍ വ്യക്തമാക്കി.

ചേകാടി സ്കൂളിൽ കാട്ടാനക്കുട്ടി
പുൽപള്ളി: ചേകാടി ഗവ. എൽപി സ്കൂളിൽ എത്തിയ കാട്ടാനക്കുട്ടി കൗതുകമായി. സ്കൂൾ വരാന്തയിലും പരിസരത്തും ഓടി നടന്ന കാട്ടാനക്കുട്ടിയെ വനം വകുപ്പ് ഉദ്യോഗസ്ഥർ എത്തി കൊണ്ടുപോയി.