Advertisement

അങ്ങനെ വൈറലാകണ്ട: യൂണിഫോമിലും ഔദ്യോഗിക വാഹനത്തിലും റീല്‍സ് വേണ്ട; ഫയർഫോഴ്സിൽ നിയന്ത്രണം

ഫയര്‍ഫോഴ്‌സില്‍ റീല്‍സ് ചിത്രീകരണത്തിന് നിയന്ത്രണം. യൂണിഫോം ധരിച്ചും ഔദ്യോഗിക വാഹനങ്ങളും ഉപകരണങ്ങളും ഉപയോഗിച്ചും റീല്‍സ് ചിത്രീകരിക്കാന്‍ പാടില്ലെന്നാണ് ഫയര്‍ ആന്റ് റെസ്‌ക്യൂ സര്‍വീസ് ഡയറക്ടര്‍ ജനറലിന്റെ നിര്‍ദേശം.നിര്‍ദേശം ലംഘിച്ച് റീല്‍സ് ചിത്രീകരിക്കുന്ന സേനാംഗങ്ങള്‍ക്കെതിരെ വകുപ്പുതല നടപടി സ്വീകരിക്കാനും നിര്‍ദേശമുണ്ട്. വകുപ്പിന്റെ സേവനങ്ങള്‍ പൊതുജനങ്ങളെ അറിയിക്കുന്നതിനും ബോധവല്‍ക്കരിക്കുന്നതിനും മാത്രം റീല്‍സുകള്‍ ചിത്രീകരിക്കാമെന്നും ഉത്തരവില്‍ പറയുന്നുണ്ട്.വകുപ്പിലെ ജീവനക്കാര്‍ യൂണിഫോം ധരിച്ച് റീല്‍സ് ചിത്രീകരിക്കുന്നതില്‍ പരാതി ലഭിച്ചതായി ഡയറക്ടര്‍ ജനറലിന്റെ ഉത്തരവില്‍ പറയുന്നു. 'വകുപ്പിന്റെ വാഹനങ്ങളും ഉപകരണങ്ങളും മറ്റും ഉപയോഗിച്ച് വകുപ്പിന്റെ സേവനങ്ങളുമായി ബന്ധമില്ലാത്തതോ വകുപ്പിന്റെ സൽപ്പേരിന് കളങ്കം ചാര്‍ത്തുന്നതോ ആയ റീല്‍സ് ചിത്രീകരിക്കുന്നത് അനുവദനീയമല്ല. ഇത്തരം റീല്‍സ് ചിത്രീകരിക്കരുതെന്ന് കര്‍ശനമായി നിര്‍ദേശിക്കുന്നു', ഉത്തരവില്‍ പറയുന്നു.

KERALA
News Image

പ്രവാസികൾക്ക് തിരിച്ചടി; ഇന്ത്യൻ പാസ്‌പോർട്ട്, വിസ സേവനങ്ങൾക്ക് നിരക്ക് കുത്തനെ ഉയർത്തി കുവൈറ്റ്

കുവൈറ്റ് :കുവൈറ്റിലെ ഇന്ത്യൻ പ്രവാസികൾക്ക് വൻ തിരിച്ചടിയായി പാസ്‌പോർട്ട്, വിസ, കോൺസുലർ സേവനങ്ങളുടെ നിരക്കുകൾ കുത്തനെ വർദ്ധിപ്പിച്ചു. നിലവിലെ സേവന ദാതാക്കൾക്ക് പകരമായി ജൂലൈ ഒന്നു മുതൽ ചുമതലയേൽക്കുന്ന 'ഡ്യൂ ഡിജിറ്റൽ ഗ്ലോബൽ' എന്ന കമ്പനിയാണ് തങ്ങളുടെ വെബ്‌സൈറ്റിലൂടെ പുതിയ നിരക്കുകൾ പുറത്തുവിട്ടത്. പല സേവനങ്ങൾക്കും നിലവിലുണ്ടായിരുന്നതിന്റെ ഇരട്ടിയിലധികം തുക നൽകേണ്ടി വരുമെന്നതിനാൽ, സാധാരണക്കാരായ പ്രവാസികൾക്ക് ഇത് വലിയൊരു സാമ്പത്തിക ബാധ്യതയായി മാറും.നിലവിൽ ഏകദേശം ഒരു ദിനാർ മാത്രമായിരുന്ന ബേസിക് സർവീസ് ചാർജ് പുതിയ പരിഷ്കാരത്തോടെ ആറ് ദിനാറായാണ് ഉയർത്തിയിരിക്കുന്നത്. ടൈപ്പിംഗ്, പ്രിന്റിംഗ്, അപേക്ഷാ സഹായം, ഫോട്ടോക്കോപ്പി, കൊറിയർ സേവനം എന്നിവയെല്ലാം ഒന്നിച്ച് ഉൾപ്പെടുത്തിയാണ് ഈ ആറ് ദിനാർ നിരക്ക് നിശ്ചയിച്ചിട്ടുള്ളത്. മുമ്പ് കൊറിയർ ഉൾപ്പെടെയുള്ള സേവനങ്ങൾക്ക് പരമാവധി 3.5 ദിനാർ വരെ മാത്രം ചിലവഴിച്ചിരുന്ന സ്ഥാനത്താണ് പ്രവാസികൾക്ക് ഇനി മുതൽ കൂടുതൽ തുക നൽകേണ്ടി വരുന്നത്.

GENERAL
News Image

മനോഹരമായ ഇന്‍റീരിയർ, ആധുനിക സൗകര്യങ്ങൾ, പ്രീമിയം ലുക്ക്; വൈറലായി വന്ദേ ഭാരത് സ്ലീപ്പർ

ബെംഗളൂരു:ഇന്ത്യൻ റെയിൽവേയുടെ ഏറ്റവും പുതിയ അഭിമാന പദ്ധതികളിലൊന്നായ വന്ദേ ഭാരത് സ്ലീപ്പർ ട്രെയിൻ വീണ്ടും വാർത്തകളിൽ ഇടം നേടിയിരിക്കുകയാണ്. മുംബൈ–ബെംഗളൂരു റൂട്ടിൽ സർവീസ് നടത്താനൊരുങ്ങുന്ന ഈ ട്രെയിനിന്റെ ഫസ്റ്റ് എസി കോച്ചിന്റെ ചിത്രങ്ങളും വീഡിയോകളും സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചതോടെയാണ് യാത്രാപ്രേമികളുടെ ശ്രദ്ധ ഇതിലേക്ക് തിരിഞ്ഞത്. ആധുനിക ഇന്റീരിയർ ഡിസൈൻ, മെച്ചപ്പെടുത്തിയ യാത്രാ സൗകര്യങ്ങൾ, പ്രീമിയം നിലവാരമുള്ള സംവിധാനങ്ങൾ എന്നിവയാണ് ട്രെയിനിന്റെ പ്രധാന ആകർഷണങ്ങൾ.ദീർഘദൂര രാത്രിയാത്രകൾ സുഖകരമാകുംനിലവിൽ സർവീസ് നടത്തുന്ന വന്ദേ ഭാരത് ട്രെയിനുകൾ കൂടുതലായും പകൽ സമയത്തുള്ള ഹ്രസ്വദൂര യാത്രകൾക്കായി ചെയർ കാർ കോച്ചുകളോടെയാണ് രൂപകൽപ്പന ചെയ്തിട്ടുള്ളത്. എന്നാൽ പുതിയ സ്ലീപ്പർ പതിപ്പ് ദീർഘദൂര രാത്രിയാത്രകൾ കൂടുതൽ സുഖകരവും സുരക്ഷിതവുമാക്കുക എന്ന ലക്ഷ്യത്തോടെയാണ് വികസിപ്പിച്ചിരിക്കുന്നത്. യാത്രക്കാർക്ക് കൂടുതൽ സ്വകാര്യതയും സൗകര്യവും ഉറപ്പാക്കുന്ന രീതിയിലാണ് കോച്ചുകളുടെ രൂപകൽപ്പന.സമീപകാലത്ത് പുറത്തുവിട്ട ദൃശ്യങ്ങളിൽ നിന്ന് ട്രെയിനിന്റെ ഉൾവശത്ത് കൂടുതൽ വൃത്തിയുള്ള ലേഔട്ട്, മികച്ച സ്ഥല വിനിയോഗം, ആകർഷകമായ ഫിനിഷിംഗ്, ആധുനിക ലൈറ്റിംഗ് സംവിധാനം എന്നിവ ഉൾപ്പെടുത്തിയിട്ടുണ്ടെന്ന് വ്യക്തമാണ്. യാത്രക്കാരുടെ സുരക്ഷയും സൗകര്യവും മുൻനിർത്തി നിരവധി പുതുമകൾ ട്രെയിനിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

GENERAL
News Image
Advertisement

സ്ത്രീകളുടെ സൗജന്യയാത്ര; പ്രിയദര്‍ശിനി' ഓടിയെത്തുമോ? ഒരു ദിവസം 2.5 കോടി രൂപയുടെ നഷ്ടം

സ്ത്രീകള്‍ക്ക് കെഎസ്‌ആര്‍ടിസി ബസുകളില്‍ സൗജന്യ യാത്ര പ്രഖ്യാപിച്ച പ്രിയദര്‍ശിനി പദ്ധതിയില്‍ ഒരു ദിവസം 2.5 കോടി രൂപയുടെ നഷ്ടമുണ്ടെന്ന് ഗതാഗത വകുപ്പ് മന്ത്രി സി പി ജോണ്‍.ഓര്‍ഡിനറി ബസുകളുടെ എണ്ണം കൂട്ടാന്‍ ഉടന്‍ ഉദ്ദേശിക്കുന്നില്ല. ഇപ്പോള്‍ ഉള്ളത് പോലെ പോകട്ടെ എന്നാണ് കരുതുന്നതെന്നും മന്ത്രി പറഞ്ഞു. നവകേരള ബസ് ഇപ്പോള്‍ എവിടെ എന്ന് അറിയില്ല. ഇതേപ്പറ്റി അന്വേഷിക്കുമെന്നും മന്ത്രി വ്യക്തമാക്കി.തനിക്ക് ഡ്രൈവിംഗ് ലൈസന്‍സ് ഇല്ല എന്നുള്ള കാര്യവും മന്ത്രി ചൂണ്ടിക്കാട്ടി. തനിക്ക് വാഹനം ഓടിക്കാന്‍ അറിയില്ല. ലൈസന്‍സ് എടുക്കുന്ന കാര്യം ആലോചിക്കുമെന്നും മന്ത്രി പറഞ്ഞു. മറ്റ് സംസ്ഥാനങ്ങളില്‍ നമ്മുടെ ലൈസന്‍സിന് ഒരു വിലയും ഇല്ല എന്ന് പരാതി ഉണ്ട്. ചിപ്പ് ഘടിപ്പിച്ച ഹോളോഗ്രാം ഉള്ള ഡ്രൈവിങ് ലൈസന്‍സ് കാര്‍ഡ് നല്‍കണമെന്നും മന്ത്രി പറഞ്ഞു.ഒരു കിലോമീറ്ററിന് സര്‍ക്കാര്‍ 55 രൂപ വീതം നല്‍കിയാല്‍ സ്ത്രീകള്‍ക്ക് സൗജന്യ യാത്ര അനുവദിക്കാമെന്ന് സ്വകാര്യ ബസ് ഉടമകള്‍ അറിയിച്ചു. ഈ നിര്‍ദേശം പരിശോധിക്കുമെന്നും സി പി ജോണ്‍ വ്യക്തമാക്കി. ഡല്‍ഹിയിലായിരുന്നു മന്ത്രിയുടെ പ്രതികരണം.

KERALA
News Image

തിരുസ്വരൂപ പ്രതിഷ്ഠയും നൊവേനയും ആരംഭിച്ചു.

 പുൽപ്പള്ളി:- തോമാശ്ലീഹായുടെ രക്തസാക്ഷിത്വ ദിനമായ ദു:ഖ്റാന തിരുനാളിനു മുന്നോടിയായി മരകാവ് സെന്റ് തോമസ് പള്ളിയിൽ ശ്ലീഹായുടെ തിരുസ്വരൂപ പ്രതിഷ്ഠയും 9 ദിവസം നീണ്ടുനിൽക്കുന്ന പ്രത്യേക നൊവേനയും ആരംഭിച്ചു. വയനാട്ടിൽ മാർത്തോമാ ശ്ലീഹായുടെ നാമധേയത്തിൽ ആരംഭിച്ച ആദ്യത്തെ ദൈവാലയങ്ങളിൽ ഒന്നാണ് മരകാവ് സെന്റ് തോമസ് പള്ളി . സ്ഥാപിതമായിട്ട് 80 വർഷങ്ങളോളമാകുന്ന ഇവിടെ, എല്ലാ വെള്ളിയാഴ്ചകളിലും തോമാശ്ലീഹായോടുള്ള പ്രത്യേക പ്രാർത്ഥനകളും നടത്തിവരുന്നു .ജൂലൈ മൂന്ന് ദു:ഖ്റാന തിരുനാളിൽ പ്രത്യേക തിരുകർമ്മങ്ങളോടുകൂടിയ ആഘോഷവും ഇവിടെ നടക്കും .ഇടവകയിലെ മൂന്നു വാർഡുകളിൽ പെട്ട കുടുംബങ്ങൾ ചേർന്നാണ് ഓരോ ദിവസത്തെയും പ്രാർത്ഥനകൾക്ക് നേതൃത്വം നൽകുന്നത്. ഇടവക വികാരി ഫാദർ ജോസ് കളപ്പുര തിരുസ്വരൂപ പ്രതിഷ്ഠ നടത്തി. തുടർന്ന് ദിവ്യബലി, നൊവേന, കുടുംബങ്ങൾക്ക് വേണ്ടിയുള്ള പ്രത്യേക സമർപ്പണ പ്രാർത്ഥനയും നടത്തി .

PULPALLY
News Image

പള്‍സ് പോളിയോ ഇമ്മ്യൂണൈസേഷന്‍ 28ന്; ജില്ലയില്‍ 52,175 കുട്ടികള്‍ക്ക് തുള്ളിമരുന്ന് നല്‍കും

ദേശീയ പള്‍സ് പോളിയോ ഇമ്മ്യൂണൈസേഷന്‍ പരിപാടിയുടെ ഭാഗമായുള്ള തുള്ളി മരുന്ന് വിതരണം ജൂണ്‍ 28ന് നടക്കും. അഞ്ച് വയസ്സു വരെയുള്ള കുട്ടികള്‍ക്ക് അന്നേദിവസം പോളിയോ തുള്ളിമരുന്ന് വിതരണം ചെയ്യും. പള്‍സ് പോളിയോ ഇമ്മ്യൂണൈസേഷന്‍ പരിപാടിയുടെ ജില്ലാതല ഉദ്ഘാടനം 28ന് രാവിലെ ഒമ്പതിന് പ്രിയങ്കാ ഗാന്ധി എം.പി പടിഞ്ഞാറത്തറ ബസ് സ്റ്റാന്റില്‍ നിര്‍വ്വഹിക്കും. ജില്ലയില്‍ 52,175 കുട്ടികള്‍ക്ക് അന്നേ ദിവസം പള്‍സ് പോളിയോ തുള്ളിമരുന്ന് നല്‍കും. ഇതിനായി 561 പള്‍സ് പോളിയോ ബൂത്തുകള്‍ സജ്ജമാക്കിയിട്ടുണ്ട്. ആരോഗ്യ കേന്ദ്രങ്ങളിലും അങ്കണവാടികളിലുമുള്ള 523 ബൂത്തുകള്‍ക്ക് പുറമേ യാത്രാവേളയില്‍ കുഞ്ഞുങ്ങള്‍ക്ക് വാക്‌സിന്‍ നകുന്നതിന് ബസ് സ്റ്റാന്റ്, വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ എന്നിവിടങ്ങളില്‍ 23 ട്രാന്‍സിറ്റ് ബൂത്തുകളും അതിഥി തൊഴിലാളികളുടെ താമസസ്ഥലങ്ങള്‍, ദുര്‍ഘട പ്രദേശങ്ങള്‍, ഉത്സവസ്ഥലങ്ങള്‍, എന്നിവയുള്‍പ്പെടെ ജനങ്ങള്‍ എത്തുന്ന സ്ഥലങ്ങളില്‍ തുള്ളിമരുന്ന് നല്‍കുന്നതിനായി 15 മൊബൈല്‍ ബൂത്തുകളും സജ്ജീകരിച്ചിട്ടുണ്ട്.  ഏതെങ്കിലും കാരണവശാല്‍ പള്‍സ് പോളിയോ ദിനത്തില്‍ ബൂത്തുകളില്‍ എത്താത്ത കുഞ്ഞുങ്ങള്‍ക്ക് ജൂണ്‍ 29, 30 തിയതികളില്‍ വീടുകളിലെത്തി വാക്‌സിന്‍ നല്‍കും. പ്രത്യേക പരിശീലനം ലഭിച്ച ആശ പ്രവര്‍ത്തകര്‍ ഉള്‍പ്പെടെയുള്ള ആരോഗ്യ പ്രവര്‍ത്തകര്‍, അങ്കണവാടി, കുടുംബശ്രീ പ്രവര്‍ത്തകര്‍, സാമൂഹിക സന്നദ്ധ പ്രവര്‍ത്തകര്‍ എന്നിവര്‍ ചേര്‍ന്നാണ് വിതരണം നടത്തുക. പോളിയോ രോഗാണുവിനെ നിര്‍മ്മാര്‍ജ്ജനം ചെയ്യുന്നതിനുള്ള സാമൂഹിക പങ്കാളിത്ത പരിപാടിയായ പള്‍സ് പോളിയോ ഇമ്മ്യൂണൈസേഷന്‍ പരിപാടിയില്‍ അഞ്ച് വയസ്സു വരെയുള്ള എല്ലാ കുട്ടികള്‍ക്കും തുള്ളിമരുന്ന് നല്‍കാന്‍ രക്ഷിതാക്കള്‍ ശ്രദ്ധിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) ഡോ. കെ.ടി രേഖ അറിയിച്ചു. ആരോഗ്യവകുപ്പിന്റെ നേതൃത്വത്തില്‍ ആരോഗ്യകേരളം, തദ്ദേശസ്വയംഭരണ വകുപ്പ്, വനിതാ-ശിശു വികസന വകുപ്പ്, പൊതുവിദ്യാഭ്യാസ വകുപ്പ്, കുടുബശ്രീ മിഷന്‍, സാക്ഷരതാ മിഷന്‍ തുടങ്ങിയ സര്‍ക്കാര്‍ വകുപ്പുകളുടെയും റോട്ടറി ഇന്റര്‍നാഷണല്‍, ലയേണ്‍സ്, ഇതര സന്നദ്ധസംഘടനകളുടെയും ആഭിമുഖ്യത്തിലാണ് പരിപാടി നടക്കുക. 2014-ല്‍ ഇന്ത്യയെ പോളിയോ മുക്തമായി പ്രഖ്യാപിച്ചിരുന്നെങ്കിലും ചില അയല്‍രാജ്യങ്ങളില്‍ ഇപ്പോഴും പോളിയോ വൈറസിന്റെ സാന്നിധ്യം നിലനില്‍ക്കുന്നതിനാല്‍ നമ്മുടെ കുട്ടികള്‍ക്ക് പൂര്‍ണ്ണ സുരക്ഷ ഉറപ്പാക്കുന്നതിനാണ് ഈ വര്‍ഷവും പള്‍സ് പോളിയോ തുടരുന്നത്. ക്യാമ്പയിനിന്റെ ഭാഗമായി ജില്ലയില്‍ എല്ലാ സ്ഥലങ്ങളിലും പ്രചാരണ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതപ്പെടുത്തിയിട്ടുണ്ട്.

KALPETTA
News Image

ദേശീയ വൈദ്യുതി സുരക്ഷാവാരം: ജൂണ്‍ 26 മുതല്‍ ഒരാഴ്ച.

വൈദ്യുതാപകടം കുറയ്ക്കുന്നതിനുള്ള ബോധവത്കരണത്തിന്റെ ഭാഗമായി ജൂണ്‍ 26 മുതല്‍ ഒരാഴ്ചക്കാലം ദേശീയ സുരക്ഷാവാരമായി ആചരിക്കുന്നു. വൈദ്യുത സുരക്ഷാവാരത്തിന്റെ വയനാട് ജില്ലാതല ഉദ്ഘാടനം ജൂണ്‍ 30ന് രാവിലെ 10.15ന് കല്‍പറ്റ പിഡബ്ല്യുഡി റസ്റ്റ് ഹൗസ് കോണ്‍ഫറന്‍സ് ഹാളില്‍ നടക്കും. ഇന്നത്തെ അവബോധം, നാളത്തെ പ്രതിരോധം എന്നതാണ് ഈ വര്‍ഷത്തെ മുദ്രാവാക്യം. വൈദ്യുത സുരക്ഷാവാരത്തിന്റെ ഭാഗമായി ഉപഭോക്താക്കള്‍ വൈദ്യുത സുരക്ഷ മുന്‍കരുതലുകള്‍ സ്വീകരിക്കണമെന്ന് ഇലക്ട്രിക്കല്‍ ഇന്‍സ്‌പെക്ടര്‍ അറിയിച്ചു. വൈദ്യുതിയെക്കുറിച്ചും അത് ഉപയോഗിക്കുമ്പോള്‍ സ്വീകരിക്കേണ്ട മുന്‍കരുതലുകളെ കുറിച്ചുമുള്ള അറിവില്ലായ്മയാണ് പലപ്പോഴും അപകടത്തിന് കാരണമാകുന്നത്. ഇന്ദ്രിയങ്ങള്‍ കൊണ്ട് വൈദ്യുതിയുടെ സാന്നിധ്യം മുന്‍കൂട്ടി അറിയാന്‍ പറ്റില്ല എന്നതിനാല്‍ വൈദ്യുതിമൂലമുള്ള അപകടങ്ങള്‍ മറ്റ് അപകടങ്ങളില്‍ നിന്ന് വ്യത്യസ്തമാണ്. വൈദ്യുതി ഉപഭോക്താക്കള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍അംഗീകൃത ലൈസന്‍സുള്ള ഇലക്ട്രിക്കല്‍ കോണ്‍ട്രാക്ടറെ മാത്രം വൈദ്യുതീകരണ ജോലികള്‍ ഏല്‍പ്പിക്കുക. കോണ്‍ട്രാക്ടറുമായി എഴുതി തയ്യാറാക്കിയ ഉടമ്പടി ഉണ്ടാക്കുന്നത് ഭാവിയില്‍ തര്‍ക്കങ്ങള്‍ ഒഴിവാക്കാന്‍ സഹായിക്കും. ഭാവിയില്‍ വയറിങ്ങില്‍ മാറ്റങ്ങള്‍ വരുത്തേണ്ടിവരുമ്പോള്‍ സഹായകമാകുന്ന രീതിയില്‍, വയറിംഗിന്റെ രൂപരേഖ ആദ്യമേതന്നെ തയ്യാറാക്കി നല്‍കാന്‍ കോണ്‍ട്രാക്ടറോട് നിഷ്‌കര്‍ഷിക്കുക. ഐഎസ്‌ഐ മുദ്രയുള്ള വയറിംഗ് സാമഗ്രികള്‍ മാത്രം ഉപയോഗിക്കുക. വിലക്കുറവ് മാത്രം നോക്കി സാമഗ്രികള്‍ വാങ്ങുന്നത് ഭാവിയില്‍ അപകടങ്ങള്‍ക്കും നാശനഷ്ടങ്ങള്‍ക്കും കാരണമായേക്കാം. ഭാവിയില്‍ ഉണ്ടായേക്കാവുന്ന വിപുലീകരണം കൂടി കണ്ട് ആവശ്യത്തിന് സ്‌പെയര്‍/ഡമ്മി വയറിംഗ് പോയിന്റുകള്‍ നല്‍കുക. ഭാവിയില്‍ ഇലക്ട്രക് കാര്‍ ചാര്‍ജ്ജ് ചെയ്യുന്നതിനുള്ള സൗകര്യം, സോളാര്‍ പ്ലാന്റ് എന്നിവ സ്ഥാപിക്കേണ്ടി വന്നേക്കാം എന്നതിനാല്‍ വയറിംഗിന്റെ ആരംഭത്തില്‍ തന്നെ കറണ്ട് റേറ്റിംഗ് കൂടിയ വയര്‍ ഉപയോഗിക്കുന്നത് നന്നായിരിക്കും.വൈദ്യുതി ഉപയോഗിച്ചുള്ള ഏതൊരു താത്കാലിക നിര്‍മ്മാണ പ്രവൃത്തിയും ആരംഭിക്കുന്നതിനുമുമ്പ് ബന്ധപ്പെട്ട ഇലക്ട്രിക്കല്‍ സെക്ഷനില്‍ നിന്ന് അനുമതി വാങ്ങണം. ജോലികള്‍ അംഗീകൃത ലൈസന്‍സുള്ള കോണ്‍ട്രാക്ടര്‍ വഴി മാത്രമേ ചെയ്യിക്കാവൂ.മെയിന്‍ സ്വിച്ചില്‍നിന്നും നേരിട്ട് വൈദ്യുതി എടുക്കാനോ അതിന് അനുവദിക്കാനോ പാടില്ല. പ്രവര്‍ത്തനക്ഷമമായ ആര്‍സിസിബി വഴിയല്ലാതെ ഉപകരണങ്ങള്‍ പ്രവര്‍ത്തിപ്പിക്കുവാന്‍ പാടുള്ളതല്ല. ഇത് സ്ഥാപനമുടമയും തൊഴിലുടമയും ഉറപ്പുവരുത്തണം.30 മില്ലി ആമ്പിയര്‍ ലീക്കേജില്‍ ട്രിപ്പാകുന്ന ആര്‍സിസിബിയാണ് ഉപയോഗിക്കേണ്ടത്. വിവിധ ജോലികള്‍ നടക്കുന്നുണ്ടെങ്കില്‍ ഓരോ വിഭാഗത്തിനും പ്രത്യേകംആര്‍സിസിബി നല്‍കുന്നതായിരിക്കും ഉചിതം. എല്ലാദിവസവും ജോലി ആരംഭിക്കുന്നതിനുമുമ്പ് പുഷ് ബട്ടണ്‍ അമര്‍ത്തി ആര്‍സിസിബിയുടെ പ്രവര്‍ത്തനക്ഷമത ഉറപ്പുവരുത്തണം. സ്വിച്ച് ബോര്‍ഡുകളിലേക്ക് സിംഗിള്‍ ഫേസ് സപ്ലൈ എടുക്കുന്നതിനായി ത്രികോര്‍ ഡബിള്‍ ഇന്‍സുലേറ്റഡ് വയര്‍ മാത്രമേ ഉപയോഗിക്കാന്‍ പാടുള്ളൂ. ജോയിന്റുകളുള്ള വയറുകള്‍ ഒരുകാരണവശാലും ഉപയോഗിക്കരുത്. വൈദ്യുതോപകരണങ്ങള്‍ പ്രവര്‍ത്തിപ്പിക്കുമ്പോള്‍ സുരക്ഷാ ഉപകരണങ്ങളായ ഗ്ലൗസ്, സേഫ്റ്റി ഷൂസ് എന്നിവ നിര്‍ബന്ധമായും ഉപയോഗിക്കുക. സ്ഥാപനത്തിലെ എര്‍ത്തിംഗ് സംവിധാനം കേടുകൂടാതെ പരിരക്ഷിച്ചിട്ടുണ്ടെന്ന് ഉറപ്പുവരുത്തണം. ഒന്നിലധികം ഉപകരണങ്ങള്‍ ഒരു സോക്കറ്റില്‍നിന്ന് പ്രവര്‍ത്തിപ്പിക്കാന്‍ പാടില്ല. ഡ്രില്ലിങ് മെഷിന്‍ പോലുള്ള പോര്‍ട്ടബിള്‍ ഉപകരണങ്ങള്‍ അതിന്റെ കോഡ് വയറില്‍ തൂക്കിയെടുത്ത് കൈകാര്യം ചെയ്യരുത്.വൈദ്യുതി ഉപയോഗിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ആര്‍സിസിബിയുടെ മുകളിലുള്ള പുഷ് ബട്ടണ്‍ അമര്‍ത്തി അതിന്റെ പ്രവര്‍ത്തനക്ഷമത എല്ലാമാസവും ഉറപ്പുവരുത്തുക. തകരാറുള്ളപക്ഷം ഉടന്‍തന്നെ മാറ്റി സ്ഥാപിക്കുക. ലെസന്‍സുള്ള ഇലക്ട്രിക്കല്‍ കോണ്‍ട്രാക്ടര്‍ വഴി മാത്രമേ വയറിംഗില്‍ മാറ്റങ്ങള്‍/കൂട്ടിച്ചേര്‍ക്കലുകള്‍ വരുത്താന്‍ പാടുള്ളൂ. ലോഡില്‍ മാറ്റങ്ങള്‍ വരുത്തിയാല്‍ ആ വിവരം അറിയിക്കുക. ഒരു പ്ലഗ് സോക്കറ്റില്‍ ഒരു ഉപകരണം മാത്രമേ ഘടിപ്പിക്കാന്‍ പാടുള്ളൂ. പുരയിടത്തില്‍ വിവിധ പ്രവൃത്തികള്‍ നടക്കുമ്പോള്‍ അവ എര്‍ത്തിംഗ് സംവിധാനത്തിന് കേടുവരുത്തുന്നില്ല എന്ന് ഉറപ്പുവരുത്തണം. വൈദ്യുതോപകരണങ്ങള്‍ വാങ്ങുമ്പോള്‍ വിലയേക്കാള്‍ ഗുണനിലവാരത്തിന് പ്രാധാന്യം നല്‍കുക. വൈദ്യുതോപകരണങ്ങളുടെ പരിസരം ഈര്‍പ്പരഹിതമായി പരിപാലിക്കുക. നനഞ്ഞ കൈവിരല്‍ ഉപയോഗിച്ച് സ്വിച്ചുകള്‍ പ്രവര്‍ത്തിപ്പിക്കരുത്. ടേബിള്‍ ഫാന്‍ ഉപയോഗിച്ച് തലമുടി ഉണക്കരുത്. കേടായ വൈദ്യുതോപകരണങ്ങള്‍ റിപ്പയര്‍ ചെയ്യുന്നതിന് അംഗീകൃത ഏജന്‍സിയെ മാത്രം സമീപിക്കുക.കുട്ടികള്‍ക്ക് കൈയ്യെത്തുന്ന വിധത്തില്‍ വൈദ്യുതോപകരണങ്ങള്‍, എക്സ്റ്റന്‍ഷന്‍ ബോര്‍ഡുകള്‍ എന്നിവ സ്ഥാപിക്കാതിരിക്കുക.ലോഹ തോട്ടി, ഏണി എന്നിവ വൈദ്യുത ലൈനിന് സമീപം ഉപയോഗിക്കാതിരിക്കുക. വൈദ്യുതലൈനില്‍ തട്ടാന്‍ സാധ്യതയുള്ള വൃക്ഷക്കമ്പുകള്‍ മുറിച്ചുമാറ്റുന്നതിന് അധികൃതര്‍ക്ക് പൂര്‍ണ്ണസഹകരണം നല്‍കുക. ഇലക്ട്രിക് ഉപകരണത്തിലോ സമീപത്തോ തീപ്പിടിത്തമുണ്ടായാല്‍ ഒരുകാരണവശാലും വെള്ളം ഉപയോഗിച്ച് തീകെടുത്താന്‍ ശ്രമിക്കരുത്. സ്വിച്ച്/മെയിന്‍ സ്വിച്ച് ഓഫ് ചെയ്ത് ഉടന്‍ വൈദ്യുതബന്ധം വിഛേദിക്കുക. വൈദ്യുതിവാഹനം (പ്രത്യേകിച്ച് കാര്‍) വാങ്ങുകയാണെങ്കില്‍ മെയിന്‍ സ്വിച്ചില്‍ നിന്ന് സുരക്ഷാ സംവിധാനങ്ങളോടെ പ്രത്യേകം സര്‍ക്യൂട്ട് ഇലക്ട്രിക്കല്‍ കോണ്‍ട്രാക്ടര്‍ മുഖേന വയര്‍ ചെയ്ത് ചാര്‍ജ്ജിംഗ് പോയിന്റ് ക്രമീകരിക്കണം. വൈദ്യുത സ്‌കൂട്ടര്‍, കാര്‍, മറ്റ് ഉപകരണങ്ങള്‍ എന്നിവ അതാത് കമ്പനി തന്ന ചാര്‍ജ്ജര്‍ ഉപയോഗിച്ച് മാത്രം ചാര്‍ജ്ജ് ചെയ്യുക. അല്ലാത്തപക്ഷം ബാറ്ററി കേടാവാനും തീപിടിക്കാനും സാധ്യതയുണ്ട്. കമ്പിവേലിയിലേക്ക് നേരിട്ട് വൈദ്യുതി നല്‍കുന്നത് മനുഷ്യനും ജീവികള്‍ക്കും ജീവഹാനി ഉണ്ടാക്കുമെന്നതിനാല്‍ ഒരുകാരണവശാലും അപ്രകാരം ചെയ്യരുത്. ഗുണനിലവാരമുള്ള ഫെന്‍സ് എനര്‍ജൈസര്‍ വഴി മാത്രമേ വൈദ്യുതവേലി ഊര്‍ജ്ജീകരിക്കാന്‍ പാടുള്ളൂ. വൈദ്യുതവേലി ഊര്‍ജ്ജീകരിക്കുന്നതിനുമുമ്പ് ചീഫ് ഇലക്ട്രിക്കല്‍ ഇന്‍സ്‌പെക്ടറില്‍ നിന്ന് നിയമാനുസൃത അനുവാദം വാങ്ങണം. കമ്പിവേലിയിലേക്ക് നേരിട്ട് വൈദ്യുതി നല്‍കുന്നത് ശിക്ഷ ലഭിക്കാവുന്ന ക്രിമിനല്‍ കുറ്റമാണ്.

KALPETTA
News Image

ക്വട്ടേഷന്‍ ക്ഷണിച്ചു.

കല്‍പറ്റ ജനറല്‍ ആശുപത്രിയിലേക്ക് മെഡിന്‍, എക്‌സറെ, ബ്ലഡ് ബാങ്ക് കവറുകള്‍ വിതരണം ചെയ്യുന്നതിന് അംഗീകൃത ഏജന്‍സികളില്‍ നിന്നും ക്വട്ടേഷന്‍ ക്ഷണിച്ചു. ജൂലൈ ആറിന് ഉച്ചയ്ക്ക് ഒന്ന് വരെ ക്വട്ടേഷനുകള്‍ സ്വീകരിക്കും. ഫോണ്‍- 04936 206768.

ARIYIPPU
News Image

പേപ്പര്‍ വിതരണത്തിന് ക്വട്ടേഷന്‍ ക്ഷണിച്ചു.

കല്‍പറ്റ ജനറല്‍ ആശുപത്രിയിലേക്ക് 80 ജി.എസ്.എം എ- ഫെവ് പേപ്പറുകള്‍ വിതരണം ചെയ്യുന്നതിന് അംഗീകൃത ഏജന്‍സികളില്‍ നിന്നും ക്വട്ടേഷന്‍ ക്ഷണിച്ചു. ക്വട്ടേഷനുകള്‍ ജൂലൈ ആറിന് ഉച്ചയ്ക്ക് രണ്ട് വരെ സ്വീകരിക്കും. ഫോണ്‍- 04936 206768.

ARIYIPPU
News Image

യോഗ വെല്‍നസ്‌ട്രെയിനര്‍ കോഴ്‌സ്

ഉന്നത വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള അസാപ്പ് കേരളയും ഹെല്‍ത്ത് കെയര്‍ സെക്ടര്‍ സ്‌കില്‍ കൗണ്‍സിലും സംയുക്തമായി നടത്തുന്ന യോഗ വെല്‍നസ്‌ട്രെയിനര്‍ കോഴ്‌സിന്റെ ജൂലൈ ബാച്ചിലേക്ക് അപേക്ഷ ക്ഷണിച്ചു. ആറ്മാസത്തെ കോഴ്‌സില്‍ യോഗാസനങ്ങള്‍, പ്രാണായാമം, മെഡിറ്റേഷന്‍, അനാട്ടമി, ഹെല്‍ത്ത്‌ മാനേജ്‌മെന്റ് തുടങ്ങിയ വിഷയങ്ങളില്‍ പരിശീലനം ലഭിക്കും. പ്ലസ്ടു വിജയിച്ചവര്‍ക്ക്അപേക്ഷിക്കാം. കൂടുതല്‍ വിവരങ്ങള്‍ക്കും രജിസ്‌ട്രേഷനും: 9495999669.

ARIYIPPU
News Image

ലക്ചറര്‍ തസ്തികയില്‍ നിയമനം

മാനന്തവാടി ദ്വാരക ഗവ പോളിടെക്‌നിക് കോളേജില്‍ 2026-27 അദ്ധ്യയന വര്‍ഷത്തിലേക്ക് നിലവിലുള്ളതും ഉണ്ടായേക്കാവുന്നതുമായ മെക്കാനിക്കല്‍ എഞ്ചിനീയറിംഗ് ബ്രാഞ്ചിലെ ലക്ചറര്‍ തസ്തികകളിലേക്ക് ദിവസ വേതനാടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. ഒന്നാം ക്ലാസ് ബി.ടെക്ക് ബിരുദമാണ് അടിസ്ഥാന യോഗ്യത. താത്പര്യമുള്ളവര്‍ ജൂലൈ രണ്ടിന് രാവിലെ 10ന്് കോളേജ് ഓഫീസില്‍ കൂടിക്കാഴ്ച്ചക്ക് എത്തണം. ഫോണ്‍- 04935 293024

ARIYIPPU
News Image

ഇ-ലേലം

ജില്ലയിലെ വിവിധ ഫോറസ്റ്റ് റെയിഞ്ചുകളില്‍ നിന്നും വിവിധ വില്ലേജുകളില്‍ നിന്നും വനം വകുപ്പിന്റെ കുപ്പാടി ഡിപ്പോയില്‍ എത്തിച്ച തേക്ക് തടികളും വീട്ടി തടി, ബില്ലറ്റ്, ഫയര്‍വുഡ് എന്നിവയും ജൂണ്‍ 30ന് ഇ- ലേലത്തിലൂടെ ഓണ്‍ലൈന്‍ വില്‍പന നടത്തുന്നു. പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ www.mstcecommerce.com വെബ്‌സൈറ്റില്‍ പേര് മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്യണം. ഫോണ്‍ -8547602856, 8547602858, 04936 221562

ARIYIPPU
News Image

വിദ്യാഭ്യാസ ധനസഹായത്തിന് അപേക്ഷിക്കാം

കേരള കെട്ടിട നിര്‍മ്മാണ തൊഴിലാളി ക്ഷേമബോര്‍ഡിലെ അംഗതൊഴിലാളികളുടെ മക്കള്‍ക്കുളള എസ്.എസ്.എല്‍.സി പഠനസഹായത്തിനുള്ള അപേക്ഷകള്‍ ജൂലൈ ഒന്ന് മുതല്‍ ആഗസ്റ്റ് ഒന്ന് വരെയും 2026 അദ്ധ്യയനവര്‍ഷത്തെ ഉന്നതവിദ്യാഭ്യാസ സ്‌കോളര്‍ഷിപ്പിനുളള അപേക്ഷകള്‍ ക്ലാസ്സ് തുടങ്ങി 45 ദിവസം വരെയും സ്വീകരിക്കും. അര്‍ഹരായ അംഗതൊഴിലാളികള്‍ അപേക്ഷ നിശ്ചിത ഫോറത്തില്‍ അനുബന്ധ രേഖകള്‍ സഹിതം ബോര്‍ഡിന്റെ കല്‍പ്പറ്റയിലുളള ജില്ലാ ഓഫീസില്‍ സമര്‍പ്പിക്കണം. ഫോണ്‍: 04936 204490

ARIYIPPU
News Image

ലോട്ടറി ഏജന്റ്സ് & സെല്ലേഴ്സ് യൂണിയൻ(CITU) വയനാട് ജില്ലാ കൺവൻഷൻ നടത്തി

ലോട്ടറി ഏജന്റ്സ് & സെല്ലേഴ്സ് യൂണിയൻ(CITU) വയനാട് ജില്ലാ കൺവൻഷൻ കൽപറ്റ NGO യൂണിയൻ ഹാളിൽ ഫെഡറേഷൻ സംസ്ഥാന പ്രസിഡന്റ് പിആർ ജയപ്രകാശ് ഉദ്ഘാടനം ചെയ്തു. യൂണിയൻ ജില്ലാ പ്രസിഡന്റ് വിജെ ഷിനു അധ്യക്ഷത വഹിച്ചു. നിർമ്മല വിജയൻ, സിഎം നിഷാദ്, മനോജ്‌ അമ്പാടി, സനിൽകുമാർ, എ.എം ജിനീഷ്,ജില്ലാ സെക്രട്ടറി ടിഎസ്‌ സുരേഷ്,ടിഎസ്‌ രാജു എന്നിവർ സംസാരിച്ചു.  ഭാഗ്യക്കുറി ക്ഷേമനിധി അംഗങ്ങളുടെ ഓണം ബോണസ് 10000 രൂപയായി വർദ്ധിപ്പിക്കണമെന്നും കേന്ദ്ര ഗവൺമെന്റ്  ഭാഗ്യക്കുറിക്ക് ഏർപ്പെടുത്തിയ 40%GST പിൻവലിക്കണമെന്നും കൺവെൻഷൻ ആവശ്യപ്പെട്ടു.

KALPETTA
News Image

സ്റ്റാഫ് നേഴ്‌സ് നിയമനം

കേരള സാമൂഹ്യ സുരക്ഷാ മിഷന്റെ നേതൃത്വത്തില്‍ കല്‍പറ്റ നഗരസഭയില്‍ മുതിര്‍ന്ന പൗരന്മാര്‍ക്കായി നടപ്പിലാക്കുന്ന വയോമിത്രം പദ്ധതിയില്‍ ദിവസവേതന അടിസ്ഥാനത്തില്‍ സ്റ്റാഫ് നേഴ്‌സിനെ നിയമിക്കുന്നു. ജനറല്‍ നഴ്‌സിംഗ്/ ബിഎസ് സി നേഴ്‌സിങ് ഉണ്ടായിരിക്കണം. 50 വയസ്സ് കവിയരുത്. പാലിയേറ്റീവ് പരിശീലനം ലഭിച്ചവര്‍ക്കും പ്രവര്‍ത്തി പരിചയമുള്ളവര്‍ക്കും മുന്‍ഗണനയുണ്ട്. ഉദ്യോഗാര്‍ത്ഥികള്‍ വിദ്യാഭ്യാസ യോഗ്യത- പ്രവര്‍ത്തിപരിചയം തെളിയിക്കുന്ന രേഖകള്‍ സഹിതം വെള്ള പേപ്പറില്‍ തയ്യാറാക്കിയ അപേക്ഷ ജൂണ്‍ 30ന് വൈകിട്ട് നാലിനകം സമര്‍പ്പിക്കണം. ജില്ലാ കോ ഓഡിനേറ്റര്‍ കേരള സാമൂഹ്യ സുരക്ഷാ മിഷന്‍, വയോമിത്രം ഓഫീസ്, മുണ്ടേരി റോഡ് കല്‍പറ്റ 673121 വിലാസത്തിലോ dckssmwyd@gmail.com എന്ന ഇ മെയില്‍ വിലാസത്തിലേക്കോ അപേക്ഷ അയക്കാം. ഫോണ്‍: 9387388887

ARIYIPPU
News Image

കൂടിക്കാഴ്ച്ച തിയതി മാറ്റി

വാഴവറ്റ കുടുംബാരോഗ്യ കേന്ദ്രത്തില്‍ ലാബ് ടെക്‌നീഷ്യന്‍ തസ്തികയിലേക്ക് താല്‍ക്കാലിക നിയമനത്തിന് ജൂണ്‍ 26ന് നടത്താനിരുന്ന കൂടിക്കാഴ്ച മുഹറം അവധി പ്രഖ്യാപിച്ചതിനാല്‍ ജൂണ്‍ 29 ലേക്ക് മാറ്റി. താത്്പര്യമുള്ളവര്‍ അന്നേദിവസം രാവിലെ 10.30ന് യോഗ്യത തെളിയിക്കുന്ന അസല്‍ രേഖകളും ബയോഡാറ്റയും സഹിതം മുട്ടില്‍ ഗ്രാമപഞ്ചായത്ത് ഓഫീസില്‍ കൂടിക്കാഴ്ചയില്‍ പങ്കെടുക്കണം. മെഡിക്കല്‍ ലബോര്‍ട്ടറി ടെക്‌നോളജിയില്‍ ഡിഗ്രി/ ഡിപ്ലോമ, കേരള പാരാമെഡിക്കല്‍ കൗണ്‍സില്‍ രജിസ്‌ട്രേഷന്‍ എന്നിവയാണ് യോഗ്യത.

ARIYIPPU
News Image

അഭിരുചി പരീക്ഷ 27ന്

പാലക്കാട് ചെമ്പൈ സ്മാരക സര്‍ക്കാര്‍ സംഗീത കോളേജില്‍ 2026-27 അദ്ധ്യയന വര്‍ഷത്തിലേക്കുള്ള ഒന്നാം വര്‍ഷ ഡിഗ്രി ബി.എ. മ്യൂസിക്, വീണ, മൃദംഗം, വയലിന്‍ കോഴ്‌സുകളിലേക്ക് ഓണ്‍ലൈന്‍ മുഖേന അപേക്ഷിച്ച വിദ്യാര്‍ത്ഥികള്‍ ജൂണ്‍ 27ന് രാവിലെ 10ന് കോളേജില്‍ അഭിരുചി പരീക്ഷയ്ക്ക് ഹാജരാവണം.ഫോണ്‍- 8943767684, 8921883049 (അഡ്മിഷന്‍ നോഡല്‍

ARIYIPPU
News Image

ഐ.ടി.ഐ പ്രവേശനം

പട്ടികജാതി വികസന വകുപ്പിന്റെ കീഴില്‍ കോട്ടയം ജില്ലയിലെ കുറിച്ചിയില്‍ പ്രവര്‍ത്തിക്കുന്ന ഗവ ഐ.ടി.ഐ (എസ്.സി.ഡി.ഡി) യില്‍ എന്‍.സി.വി.റ്റി അംഗീകാരമുള്ള ദ്വിവത്സര ഇലക്ട്രീഷ്യന്‍ ട്രേഡില്‍ 2026 ബാച്ചിലേക്ക് പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. എസ്.എസ്.എല്‍.സി. വിജയിച്ചവര്‍ക്ക് http://scdditiadmission.kerala.gov.in എന്ന ലിങ്കിലൂടെ ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കാം. 80 ശതമാനം സീറ്റുകള്‍ പട്ടികജാതി വിഭാഗത്തില്‍പ്പെട്ടവര്‍ക്കും 10 ശതമാനം പട്ടികവര്‍ഗ്ഗ വിഭാഗത്തില്‍പ്പെട്ടവര്‍ക്കും 10 ശതമാനം മറ്റു വിഭാഗത്തില്‍പ്പെട്ടവര്‍ക്കുമായി സംവരണം ചെയ്തിട്ടുണ്ട്. ഫോണ്‍- 0481-2435272, 9809110010

ARIYIPPU
News Image

ഗസ്റ്റ് അധ്യാപക നിയമനം

സുല്‍ത്താന്‍ ബത്തേരി പൂമലയിലെ കാലിക്കറ്റ് യൂണിവേഴ്സിറ്റി ടീച്ചര്‍ എഡ്യൂക്കേഷന്‍ സെന്റിലേക്ക് 2026-27 അദ്ധ്യയന വര്‍ഷത്തില്‍ പെര്‍ഫോമിംഗ് ആര്‍ട്‌സ്, വിഷ്വല്‍ ആര്‍ട്‌സ്, ഫിസിക്കല്‍ എഡ്യൂക്കേഷന്‍ വിഷയങ്ങളില്‍ ഗസ്റ്റ് അധ്യാപകരെ നിയമിക്കുന്നു. മണിക്കൂറിന് 600 രൂപ നിരക്കിലാണ് വേതനം. ഉദ്യോഗാര്‍ത്ഥികള്‍ വിദ്യാഭ്യാസ യോഗ്യത, പ്രായോഗികത-പരിജ്ഞാന യോഗ്യതകള്‍ തെളിക്കുന്ന സാക്ഷ്യപത്രങ്ങള്‍, ഇവയുടെ പകര്‍പ്പ് എന്നിവ സഹിതം ജൂലൈ രണ്ടിന് രാവിലെ 11 മണിക്ക് ഓഫീസില്‍ കൂടക്കാഴ്ച്ചക്ക് എത്തണം. ഫോണ്‍: 9037030586

ARIYIPPU
News Image

സംസ്ഥാനത്ത് വീണ്ടും മഴ ശക്തമാകുന്നു. ഞായറാഴ്ച്ച മുതല്‍ മഴ ശക്തമാകും; അഞ്ച് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

സംസ്ഥാനത്ത് വീണ്ടും മഴ ശക്തമാകുന്നു. ഞായറാഴ്ച്ച മുതല്‍ മഴ ശക്തമാകുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്.ഞായര്‍, തിങ്കള്‍ ദിവസങ്ങളില്‍ ശക്തമായ മഴ കണക്കിലെടുത്ത് വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയെന്നാണ് മുന്നറിയിപ്പ്. ഞായറാഴ്ച മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.തിങ്കളാഴ്ച എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ശക്തമായ മഴ കണക്കിലെടുത്ത് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറില്‍ 64.5 മില്ലിമീറ്റര്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അര്‍ത്ഥമാക്കുന്നത്.കേരളം – കര്‍ണാടക – ലക്ഷദീപ് തീരങ്ങളില്‍ ഇന്ന് മത്സ്യബന്ധനത്തിന് തടസമില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഞായര്‍ മുതല്‍ തിങ്കള്‍ വരെ കേരളം – കര്‍ണാടക – ലക്ഷദീപ് തീരങ്ങളില്‍ മണിക്കൂറില്‍ 40 മുതല്‍ 50 കിലോമീറ്റര്‍ വരെയും ചില അവസരങ്ങളില്‍ മണിക്കൂറില്‍ 60 കിലോമീറ്റര്‍ വരെയും വേഗതയില്‍ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ട്.

KALPETTA
News Image