പള്ളിക്കുന്ന് - വെണ്ണിയോട് റോഡിൻ്റെ പുനർനിർമാണത്തിന് അഞ്ച് കോടി : മന്ത്രി ടി.സിദ്ധിഖ്
കോട്ടത്തറ ഗ്രാമപഞ്ചായത്തിലെ പള്ളിക്കുന്ന് - വെണ്ണിയോട് റോഡിന്റെ പുനർനിർമാണത്തിന് ബജറ്റിൽ അഞ്ച് കോടി രൂപ അനുവദിച്ചതായി കാർഷിക വികസന - കർഷക ക്ഷേമ വകുപ്പ് മന്ത്രി അഡ്വ ടി. സിദ്ധിഖ്. കോട്ടത്തറ ഗ്രാമപഞ്ചായത്തിലെ നവീകരിച്ച പി.എച്ച്.സി കല്ലുമൊട്ടംകുന്ന് റോഡിന്റെ ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജില്ലയിലെ പ്രധാന തീർത്ഥാടന കേന്ദ്രമായ പള്ളിക്കുന്ന് ലൂർദ് മാതാ ദേവാലയത്തിലേക്ക് യാത്ര ചെയ്യുന്ന പതിനായിരക്കണക്കിന് തീർത്ഥാടകർ, വിദ്യാർത്ഥികൾ, വിവിധ മേഖലകളിൽ ജോലി ചെയ്യുന്നവർ, പ്രദേശവാസികൾ എന്നിവർക്ക് ഉപകാരപ്പെടുന്ന രീതിയിൽ പള്ളിക്കുന്ന് - വെണ്ണിയോട് റോഡിന്റെ നവീകരണം സാധ്യമാക്കും. ജില്ലയിലെ മറ്റ് റോഡുകളുടെയും അപ്രോച്ച് റോഡുകളുടെയും നവീകരണ പ്രവൃത്തികളിൽ കൃത്യമായ ഇടപെടൽ ഉണ്ടാവുമെന്നും മന്ത്രി പറഞ്ഞു.കോട്ടത്തറ പഞ്ചായത്തിലെ ഷെൽട്ടർ ഹോം നിർമാണം പുരോഗമിക്കുകയാണ്. സാസ്കി പദ്ധതിയിൽ ഉൾപ്പെടുത്തി വെറ്ററിനറി കേന്ദ്രം സ്ഥാപിക്കാനുള്ള പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്. അടിസ്ഥാന സൗകര്യ വികസന മേഖലയിൽ കോട്ടത്തറ ഗ്രാമപഞ്ചായത്ത് മികച്ച മുന്നേറ്റമാണ് നടത്തുന്നതെന്നും മന്ത്രി പറഞ്ഞു. കാർഷിക രംഗത്ത് നടപ്പാക്കേണ്ട ഇടപെടലുകൾ സംബന്ധിച്ച് പൊതുജനങ്ങളും, തദ്ദേശസ്ഥാപനങ്ങളും അഭിപ്രായം അറിയിക്കണമെന്നും അതിന്മേൽ സാധ്യമായ തുടർ നടപടികൾ ഉറപ്പാക്കുമെന്നും മന്ത്രി പറഞ്ഞു. വനിതാ കർഷകരെ പ്രോത്സാഹിപ്പിക്കുന്നതിന് രാജ്യത്ത് ആദ്യമായി സംസ്ഥാന സർക്കാർ അഞ്ച് വർഷത്തെ പദ്ധതി പ്രഖ്യാപിക്കുകയും പ്രാഥമിക ചെലവുകൾക്കായി മൂന്നര കോടി രൂപ മാറ്റിവെയ്ക്കുകയും ചെയ്തിട്ടുണ്ട്. കാർഷിക മേഖലയിൽ വന്യമൃഗ ശല്യം പരിഹരിക്കുന്നതിനുള്ള ആശയങ്ങൾ സ്വീകരിക്കുന്നതിന് കൃഷി വകുപ്പ് സംഘടിപ്പിക്കുന്ന മോഡൽ കോൺക്ലേവ് അടുത്ത മാസം നടക്കും. എല്ലാ മേഖലകളിലുമുള്ള പ്രശ്നങ്ങൾ നീതിപൂർവം പരിഹരിക്കുകയാണ് ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.സി.എം.എൽ.ആർ.ആര്.പി പദ്ധതിയിൽ ഉൾപ്പെടുത്തി 39 ലക്ഷവും ഗ്രാമപഞ്ചായത്ത് വിഹിതമായ 11 ലക്ഷവും ഉൾപ്പെടെ 50 ലക്ഷം രൂപ ചെലവഴിച്ചാണ് പി.എച്ച്.സി കല്ലുമൊട്ടം കുന്ന് റോഡ് നവീകരിച്ചത്. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി.സി രജിത അധ്യക്ഷയായ പരിപാടിയിൽ കൽപ്പറ്റ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.കെ ഹനീഫ, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ഇ.സി അജീഷ്, സ്റ്റാൻ്റിങ് കമ്മിറ്റി ചെയർപേഴ്സൺമാരായ ഇ.ആർ പുഷ്പ, പി.പി രനീഷ്, ലീലാമ്മ ജോസഫ്, ജില്ലാ പഞ്ചായത്ത് അംഗം എം സുനിൽ കുമാർ, ബ്ലോക്ക് പഞ്ചായത്ത് അംഗം എം. ജി. ജെനിമോൾ, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ബിന്ദു ടീച്ചർ, ജോൺസി സജി, സജീഷ് കുമാർ, സനിലേഷ്, എലിസബത്ത്, റംല അസീസ്, പി.കെ ജോൺ, ജെസ്റ്റിൻ സിറിയക്ക്, ഗ്രാമപഞ്ചായത്ത് സെക്രട്ടറി കെ.എ മിനി, അസിസ്റ്റന്റ് എൻജിനീയർ മഞ്ജുഷ, ആസൂത്രണ സമിതി ഉപാദ്ധ്യക്ഷൻ സുരേഷ് ബാബു വാളൽ, വാർഡ് വികസന സമിതി കൺവീനർ പുഷ്പ സുന്ദരൻ, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ സി.സി തങ്കച്ചൻ, അബ്ദുള്ള വൈപ്പടി, മധു എസ് നമ്പൂതിരി, എം.കെ ചന്ദ്രൻ എന്നിവർ പങ്കെടുത്തു.
ഒളിമ്പിക് ഫോറസ്റ്റ് ട്രീ ഡ്രൈവ് ഉദ്ഘാടനം ചെയ്തു.
കൽപറ്റ: അന്താരാഷ്ട്ര ഒളിമ്പിക് ദിനാചരണത്തിൻ്റെ ഭാഗമായി ഇന്ത്യൻ ഒളിമ്പിക് അസോസിയേഷൻ്റെ നിർദ്ധേശാനുസരണം കേരള ഒളിമ്പിക് അസോസിയേഷൻ്റേയും വയനാട് ജില്ലാ ഒളിമ്പിക് അസോസിയേഷൻ്റെയും സംയുക്ത ആഭിമുഖ്യത്തിൽ ഒളിമ്പിക് ഫോറസ്റ്റ് ട്രീ ഡ്രൈവ് കൽപറ്റയിൽ കൃഷി വകുപ്പ് മന്ത്രി ടി. സിദ്ധീഖ് ഉദ്ഘാടനം ചെയ്തു. 2036 ലെ ഒളിമ്പിക്സ് ലഭ്യമാക്കുക എന്ന് ലക്ഷ്യമിട്ട് ഇന്ത്യൻ ഒളിമ്പിക് അസോസിയേഷൻ രാജ്യവ്യാപകമായി നടത്തുന്ന പ്രചരണത്തിൻ്റെ ഭാഗമായി ഇന്ത്യയിലുടനീളം വൃക്ഷ തൈകൾ നട്ടുകൊണ്ടാണ് ആഘോഷിക്കുന്നത്.. ഇതിൻ്റെ ഭാഗമായി വയനാട് ജില്ലാഒളിമ്പിക് അസോസിയേഷൻ 1000 കായിക താരങ്ങൾ 1000 വൃക്ഷ തൈകൾ എന്ന മുദ്രാവാക്യം ഉയർത്തിയാണ് നടപ്പിലാക്കുന്നത്.ജില്ലയിൽ മുഴുവൻ വിദ്യാലയങ്ങളും പരിപാടിയുടെ ഭാഗമാവും.കൽപറ്റ മുനിസിപ്പൽ ചെയർമാൻ വിശ്വനാഥൻ അധ്യക്ഷത വഹിച്ചു. ഒളിമ്പിക് അസോസിയേഷൻ സെക്രട്ടറി സലീം കടവൻ പദ്ധതി വിശദീകരണം നടത്തി.ഒളിമ്പ്യൻ മഞ്ജിമ കുര്യാക്കോസ് മുഖ്യാതിഥിയായി. യോഗത്തിൽ എസ്.കെ എം. ജെ സ്കൂൾ പ്രിൻസിപ്പാൾ വിവേകാനന്ദൻ,ഫോറസ്റ്റ് റെയിഞ്ച് ഓഫീസർ ഹാഷിഫ് കോലോത്ത്, ഒളിമ്പിക് അസോസിയേഷൻ പ്രസിഡണ്ട് ഗോപകുമാർ വർമ്മ, ഒളിമ്പിക് അസോസിയേഷൻ ജോയിൻ്റ് സെക്രട്ടറി സുബൈർ ഇളകുളം, സ്പോർട്സ് കൗൺസിൽ വൈസ് പ്രസിഡണ്ട് വിജയി ടീച്ചർ, വിവിധ കായിക സംഘടനാ ഭാരവാഹികളായ ഗിരീഷ് പെരുന്തട്ട , ലൂക്കാ ഫ്രാൻസിസ്, സതീഷ് കുമാർ ടി. , സിദ്ധീഖ്, ഷിബു കുറുമ്പേ മഠം , ജ്യോതിഷ് കുമാർഎന്നിവർ സംസാരിച്ചു
വായനാദിനാചരണം നടത്തി
മുട്ടിൽ - അമ്പുകുത്തി വായനശാലയും അമ്പുകുത്തി ക്രിക്കറ്റ് ക്ലബ്ബും സംയുക്തമായി കുട്ടികൾക്കായുള്ള കഥാരചന മത്സരം നടത്തി.നമ്മുടെ നാടിന്റെ പ്രിയ എഴുത്തുകാരി അനീഷ കെ.പി. മുഖ്യാതിഥിയായി പങ്കെടുത്തു.വായന മനസ്സിന് വ്യായാമം ആണെന്നും, പുസ്തകങ്ങൾ വെറുതെയല്ല അവ അറിവിന്റെയും ഭാവനയുടെയും ലോകത്തേക്ക് നമ്മെ കൊണ്ടുപോകുന്ന മാധ്യമങ്ങളാണെന്നും, ഡിജിറ്റൽ യുഗത്തിൽ ഫോൺ സ്ക്രീനുകളിൽ മാത്രം നോക്കിയിരിക്കാതെ, അക്ഷരങ്ങളുടെ മനോഹാരിതയും അറിവും സ്വന്തമാക്കാൻ വായന സഹായിക്കുന്നു. വായനയിലൂടെ ഭാഷ മനോഹരമാകുകയും ആത്മവിശ്വാസം വർദ്ധിക്കുകയും ചെയുന്നു എന്നും പ്രസംഗത്തിൽ അവർ പറഞ്ഞു.വിജീഷ്. ജി.എസ്.രാഹുൽ അരവിന്ദ്, ജിതിൻ ദാസ്, ശ്യാം ദാസ്. കെ, ദീപു.ആർ, അമൃത വിജീഷ്, അയ്യൂബ് മാഷ് എന്നിവർ ചടങ്ങുകൾക്ക് നേതൃത്വം നൽകി.
വൈദ്യുതി മുടങ്ങും
വെള്ളമുണ്ട ഇലക്ട്രിക്കൽ സെക്ഷന്‍ കീഴിലെ തോട്ടുങ്കൽ, വെള്ളമുണ്ട പത്താംമൈൽ ടൗൺ, മംഗലശ്ശേരി, കിണറ്റിങ്കൽ, കണ്ടത്തുവയൽ, കട്ടയാട്, കോച്ചുവയൽ, വെള്ളിലാടി, തേറ്റമല, അഞ്ചാംപീടിക, ഇണ്ടേരിക്കുന്ന്, മൂളിത്തോട്, അയിലമൂല, കല്ലോടി, കമ്മോം ട്രാൻസ്ഫോർമർ പരിധികളിലും വാളേരി ഹോമിയോ ഡിസ്പെൻസറി-പീപ്പിൾസ് വില്ലേജ് റോഡ് ഭാഗത്തും നാളെ (ജൂൺ 22) രാവിലെ 8.30 മുതൽ വൈകിട്ട് 5.30 വരെ വൈദ്യുതി വിതരണം ഭാഗികമായി തടസ്സപ്പെടും.
എൽജിഎംഎൽ സംസ്ഥാന സെക്രട്ടറിയായി ഹാരിസ് കണ്ടിയൻ
കേരളത്തിലെ ത്രിതല പഞ്ചായത്ത് മുസ്ലിം ലീഗ് ജനപ്രതിനിധികളുടെ സംഘടനയായ എൽജിഎംഎൽ സംസ്ഥാന സെക്രട്ടറിയായി ഹാരിസ് കണ്ടിയൻ തെരഞ്ഞെടുക്കപ്പെട്ടു.നിലവിൽ മുസ്ലിം ലീഗ് ജില്ലാ സെക്രട്ടറിയും പടിഞ്ഞാറത്തറ ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനുമാണ്
വായനയുടെ ചിറകിലേറി എന്ന പദ്ധതിക്ക് തുടക്കം കുറിച്ചു.
വായന വാരാചരണത്തോടനുബന്ധിച്ച് വായനവാര ഉദ്ഘാടനവും വായനയുടെ ചിറകിലേറി എന്ന പദ്ധതിയ്ക്കും തുടക്കം കുറിച്ചു.വായനവാരാചരണ ഉദ്ഘാടനം പിടിഎ പ്രസിഡണ്ട് വിൻസന്റ് പാറയിൽ നിർവഹിച്ചു. ദീപിക പത്രത്തിന്റെ വിതരണ ഉദ്ഘാടനം വിദ്യാർഥി പ്രതിനിധി സൂര്യ കിരണിന് നൽകി കൊണ്ട് മുൻ ഹെഡ് മാസ്റ്റർ ബെന്നി ആന്റണി നിർവഹിച്ചു.യോഗത്തിന് സീനിയർ അധ്യാപിക വിനയ എൻ.ഡി. സ്വാഗതവും, ശ്രീമതി വിനിത ജോസഫ് നന്ദിയും പറഞ്ഞു.
വയനാട് ഗോത്രബന്ധു അധ്യാപകരുടെ നിരാഹാര സമരം മൂന്നാം ദിവസത്തിലേക്ക്
വയനാട് ഗോത്രബന്ധു അധ്യാപകരുടെ അനിശ്ചിതകാല നിരാഹാര സമരം മൂന്നാം ദിവസത്തിലേക്ക് കടന്നു. പല അധ്യാപകരുടെയും ആരോഗ്യനില മോശമായി കൊണ്ടിരിക്കുകയാണ്. വയനാട് ജില്ലയിൽ മാത്രം 241 ഗോത്ര ബന്ധു അധ്യാപകരെയാണ് സർക്കാർ ഒരു മുന്നറിയിപ്പുമില്ലാതെ പിരിച്ചുവിട്ടത്.സർക്കാർ നടപടിയിലൂടെ 241കുടുംബങ്ങളും ഒപ്പം വയനാട്ടിലെ വിദ്യാർഥികളുമാണ് അനിശ്ചിതത്വത്തിൽ ആയിരിക്കുന്നത്. ഇതോടെയാണ് അധ്യാപകർ ഗത്യന്തരമില്ലാതെ നിരാഹാര സമരത്തിലേക്ക് കടന്നത്. സമരം ചെയ്യുന്ന അധ്യാപകരിൽ പലരുടെയും ആരോഗ്യനില വിഷളാവുന്ന സ്ഥിതിയാണ്. ഇവരെ സമരവേദിയിൽ ഡോക്ടർമാരെത്തി പരിശോധിച്ചു. ആരോഗ്യസ്ഥിതി മോശമായവരെ അറസ്റ്റ് ചെയ്ത് ആശുപത്രിയിലേക്ക് മാറ്റി.
അശ്ലീല ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്തു; യൂട്യൂബര്‍ തൊപ്പിക്കെതിരെ കേസെടുത്ത് പൊലീസ്
കൊച്ചി: അശ്ലീല ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്തതിന് യൂട്യൂബര്‍ തൊപ്പിയെന്ന നിഹാദിനെതിരെ കേസെടുത്ത് പൊലീസ്. എറണാകുളം റൂറല്‍ സൈബര്‍ പൊലീസ് ആണ് ഐടി നിയമപ്രകാരം കേസെടുത്തത്. സുഹൃത്തുകളുടെ നഗ്ന വീഡിയോയാണ് തൊപ്പി പോസ്റ്റ് ചെയ്തതെന്ന് എഫ്ഐആറില്‍ പറയുന്നു. തൊപ്പിയുടെ സമൂഹമാധ്യമ അക്കൗണ്ടുകൾ പരിശോധിച്ചാണ് പൊലീസ് നടപടി സ്വീകരിച്ചത്.ലഹരിമരുന്ന് ഉപയോഗം, അശ്ലീല പ്രചരണം, പോക്സോ, ലൈംഗിക ചൂഷണം തുടങ്ങിയ പരാതികളിൽ തൊപ്പിക്കെതിരെ അന്വേഷണം നടന്നിരുന്നു. അഡ്വ. ശ്രീജിത്ത് പെരുമനയുടെ പരാതിയില്‍ ഡിജിപി റവാഡ ചന്ദ്രശേഖറായിരുന്നു അന്വേഷണത്തിന് ഉത്തരവിട്ടത്. സംസ്ഥാന സൈബര്‍ ഓപ്പറേഷന്‍സ് സൂപ്രണ്ട് അങ്കിത് അശോകനാണ് അന്വേഷണ ചുമതല. നിഹാദിനെതിരായ പരാതിയില്‍ അന്വേഷണം നടത്തുമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയും വ്യക്തമാക്കിയിരുന്നു. അന്വേഷിച്ച് നടപടിയെടുക്കുമെന്നായിരുന്നു ആഭ്യന്തരമന്ത്രി പറഞ്ഞത്.കഴിഞ്ഞ കുറച്ച് ദിവസങ്ങളായി നിഹാദും നിഹാദിന്റെ എംആര്‍സെഡ് ഗ്യാങ്ങില്‍ ഒപ്പമുണ്ടായിരുന്ന മമ്മു എന്ന മുഹമ്മദും ഷമീറും പരസ്പരം ആരോപണ- പ്രത്യാരോപണങ്ങള്‍ നടത്തിയിരുന്നു. കഴിഞ്ഞ ദിവസം നിഹാദിനെതിരെ മുഹമ്മദും ഷമീറും ഗുരുതര ആരോപണങ്ങളാണ് ഉന്നയിച്ചത്. തൊപ്പി എംഡിഎംഎ ഉപയോഗിക്കുകയും പ്രായപൂര്‍ത്തിയാകാത്ത കുട്ടികളെ ചൂഷണം ചെയ്യുകയും ചെയ്തിട്ടുണ്ട് എന്നാണ് സുഹൃത്തുക്കള്‍ ആരോപിച്ചത്.
ഓപ്പറേഷന് തൂഫാന്: 24 മണിക്കൂറിനിടെ 153 അറസ്റ്റ്
തിരുവനന്തപുരം: ഓപ്പറേഷന് തൂഫാനില്‍ ഇന്നും അറസ്റ്റ് തുടരുന്നു. 24 മണിക്കൂറിനുള്ളില്‍ 153 പേരാണ് അറസ്റ്റിലായത്. 144 കേസുകളാണ് ഇന്ന് രജിസ്റ്റർ ചെയ്തത്. 9 ഗ്രാം എംഡിഎംഎ, 26 കിലോ കഞ്ചാവ്, 2.6 ഗ്രാം ഹാഷിഷ് ഓയില്‍, 2.4 ഗ്രാം ഹെറോയില്‍ എന്നിവ പിടിച്ചെടുത്തു. ഓപ്പറേഷന് തൂഫാന്റെ ഭാഗമായി ഇതുവരെ രജിസ്റ്റര്‍ ചെയ്തത് 3224 കേസുകളിലായി 3466 പേരാണ് അറസ്റ്റിലായത്. 1.6 കിലോ എംഡിഎംഎ, 315 കിലോ കഞ്ചാവ് എന്നിവ ഇതുവരെ പിടിച്ചെടുത്തു.ഓപ്പറേഷന് തുഫാൻ്റെ ഭാഗമായി ഇന്നലെ 137 പേര് അറസ്റ്റിലായിരുന്നു. 126 കേസുകളാണ് ഇന്നലെ സംസ്ഥാനത്ത് രജിസ്റ്റര്‍ ചെയ്തത്. രണ്ടര ഗ്രാം MDMA, 59 കിലോ കഞ്ചാവ്, 4 ഗ്രാം ഹഷിഷ് ഓയില്‍, 3 കഞ്ചാവ് ചെടികള്‍ എന്നിവയും പിടികൂടിയിരുന്നു
ഫിഫ ലോകകപ്പ്: നാടകീയതകൾക്കൊടുവിൽ ഐവറി കോസ്റ്റിനെ വീഴ്ത്തി ജർമ്മനി നോക്കൗട്ടിൽ; ഉന്ദവിന് ഇരട്ടഗോൾ
ഫിഫ ലോകകപ്പ് 2026 ലെ ഗ്രൂപ്പ് ഇ മത്സരത്തിൽ ആഫ്രിക്കൻ കരുത്തരായ ഐവറി കോസ്റ്റിനെതിരെ ജർമ്മനിക്ക് തകർപ്പൻ വിജയം. കാനഡയിലെ ടൊറന്റോ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ, ആദ്യ പകുതിയിൽ ഒരു ഗോളിന് പിന്നിൽ നിന്ന ശേഷമാണ് രണ്ടാം പകുതിയിൽ തകർപ്പൻ തിരിച്ചുവരവോടെ ജർമ്മനി വിജയം പിടിച്ചെടുത്തത്. ഈ വിജയത്തോടെ ജർമ്മനി ടൂർണമെന്റിന്റെ നോക്കൗട്ട് യോഗ്യത ഉറപ്പാക്കി.മത്സരത്തിന്റെ തുടക്കം മുതൽ ജർമ്മനിയാണ് ആധിപത്യം പുലർത്തിയത്. എന്നാൽ ആദ്യ പകുതി ജർമ്മനിക്ക് കടുത്ത നിർഭാഗ്യത്തിന്റേതായിരുന്നു. 21-ാം മിനിറ്റിൽ ജർമ്മനിയുടെ യുവതാരം അലക്സാണ്ടർ പാവ്ലോവിച്ച് മികച്ചൊരു നീക്കത്തിലൂടെ ഐവറി കോസ്റ്റിന്റെ വലകുലുക്കി. എന്നാൽ, ഗോൾ നേടുന്നതിന് തൊട്ടുമുമ്പ് ഐവറി കോസ്റ്റ് ഗോൾകീപ്പർ യഹിയ ഫൊഫാനയെ ജർമ്മൻ താരം ഫൗൾ ചെയ്തതായി വിഎആർ പരിശോധനയിൽ കണ്ടെത്തുകയും റഫറി ഗോൾ നിഷേധിക്കുകയും ചെയ്തു. 30-ാം മിനിറ്റിൽ ഐവറി കോസ്റ്റ് പെട്ടെന്നുള്ളൊരു കൗണ്ടർ അറ്റാക്കിലൂടെ ജർമ്മനിയെ ഞെട്ടിച്ചു. യാൻ ഡിയോമൻഡെയുടെ പാസിൽ നിന്ന് അമദ് ഡിയാലോ എടുത്ത ഷോട്ട് ജർമ്മൻ ഗോൾകീപ്പർ മാനുവൽ നോയർ തട്ടിയകറ്റിയെങ്കിലും, റീബൗണ്ടിൽ ഓടിയെത്തിയ ക്യാപ്റ്റൻ ഫ്രാങ്ക് കെസ്സി പന്ത് വലയിലെത്തിച്ച് ഐവറി കോസ്റ്റിന് 1-0 ന്റെ ലീഡ് സമ്മാനിച്ചു.ഗോൾ വഴങ്ങിയതിന് പിന്നാലെ ജർമ്മനി ആക്രമണം ശക്തമാക്കി. 38ാം മിനിറ്റിൽ ഫ്ലോറിയൻ വിർട്സിന്റെ പാസിൽ നിന്ന് കൈ ഹാവെർട്സ് മനോഹരമായി പന്ത് വലയിലെത്തിച്ചെങ്കിലും, വീണ്ടും വിഎആർ വില്ലനായി. ഗോൾ നീക്കത്തിന് തുടക്കമിട്ട സമയത്ത് വിർട്സ് ഐവറി കോസ്റ്റിന്റെ കോസൗനുവിനെ ഫൗൾ ചെയ്തതായി റഫറി വിധിച്ചു. റഫറിയുടെ വൈകിയ തീരുമാനം ജർമ്മൻ ക്യാമ്പിൽ പ്രതിഷേധത്തിന് കാരണമായി. ആദ്യ പകുതിയിൽ 1-0 ന് പിന്നിലായിരുന്ന ജർമ്മനി രണ്ടാം പകുതിയിൽ നടത്തിയ തകർപ്പൻ പടയോട്ടത്തിലാണ് കളി തങ്ങളുടേതാക്കി മാറ്റിയത്. മത്സരത്തിന്റെ 68-ാം മിനിറ്റിൽ ഡെനിസ് ഉന്ദാവിലൂടെ ജർമ്മനി സമനില പിടിച്ചു. മൈതാനത്തിന്റെ വലതുവശത്ത് നിന്ന് ബോക്സിലേക്ക് ഉയർന്നുവന്ന ഒരു മികച്ച ക്രോസ്, കൃത്യമായി ഉന്ദാവ് ഗോൾപോസ്റ്റിലേക്ക് അടിച്ചുകയറ്റി.
പ്രായപൂർത്തിയാവാത്ത പെൺകുട്ടിയുടെ ചിത്രം മോർഫ് ചെയ്ത് പ്രചരിപ്പിച്ചയാൾ പിടിയിൽ
കൽപ്പറ്റ: പ്രായപൂർത്തിയാവാത്ത പെൺകുട്ടിയുടെ ചിത്രം മോർഫ് ചെയ്ത് സാമൂഹികമാധ്യമത്തിലൂടെ പ്രചരിപ്പിച്ചയാൾ പിടിയിൽ. കമ്പളക്കാട്, പറളിക്കുന്ന് അമ്പലത്ത് വീട്ടിൽ, എ. മുഹമ്മദ് അലി(20)യെയാണ് ശനിയാഴ്ച മഞ്ചേരിയിൽ നിന്ന് വയനാട് സൈബർ പോലീസ് കസ്റ്റഡിയിലെടുത്തത്. മെയ് മാസം മുതൽ ഇൻസ്റ്റാഗ്രാമിൽ കുട്ടിയെ പിന്തുടരുന്ന പ്രതി നഗ്ന വീഡിയോ അയക്കണമെന്ന് ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്തുകയായിരുന്നു. അത് നൽകാത്തതിലുള്ള വിരോധം മൂലം കുട്ടി സ്റ്റോറി ഇട്ട ഫോട്ടോ സ്ക്രീന്ഷോട് എടുത്ത് എ.ഐ ടൂൾ ഉപയോഗിച്ച് മോർഫ് ചെയ്ത് പ്രചരിപ്പിക്കുകയായിരുന്നു. ഇയാളുടെ ഫോൺ പരിശോധിച്ചപ്പോൾ 11 ഓളം ഇൻസ്റ്റാഗ്രാം അക്കൗണ്ടുകൾ ലോഗിൻ ചെയ്ത് പലരുമായി ചാറ്റുകൾ നടത്തിയതായി കണ്ടെത്തിയിട്ടുണ്ട്. പോലീസ് സംഘത്തിൽ ഇൻസ്പെക്ടർ എസ്.എച്ച്.ഒ സി.ആർ. രാജേഷ് കുമാർ, എ.എസ്.ഐ റസാക്ക്, സി.പി.ഒമാരായ അനീസ്, ഷൈജൽ, സുധീഷ്, പ്രവീൺ തുടങ്ങിയവരുണ്ടായിരുന്നു.
ഇന്ത്യയിൽ 16 ഫിക്സഡ് ഡോസ് കോമ്പിനേഷൻ മരുന്നുകൾക്ക് നിരോധനം
ഡല്‍ഹി : ജനങ്ങളുടെ ആരോഗ്യസുരക്ഷ മുൻനിർത്തി 16 ഫിക്സഡ് ഡോസ് കോമ്പിനേഷൻ മരുന്നുകളുടെ നിർമാണവും വിതരണവും വിപണനവും കേന്ദ്രസർക്കാർ നിരോധിച്ചു.സുപ്രീംകോടതി നിർദേശപ്രകാരം ഡ്രഗ്സ് ടെക്നിക്കല്‍ അഡ്വൈസറി ബോർഡ് രൂപീകരിച്ച വിദഗ്ധസമിതി നടത്തിയ പരിശോധനയില്‍ ഇത്തരം മരുന്നുകള്‍ ഉപയോഗിക്കുന്നത് ഗുണത്തേക്കാളേറെ ദോഷം ചെയ്യുമെന്ന് കണ്ടെത്തിയതോടെയാണു നടപടി.1940ലെ ഡ്രഗ്സ് ആൻഡ് കോസ്മെറ്റിക്സ് ആക്ടിന്റെ സെക്ഷൻ 26എ പ്രകാരം പുറപ്പെടുവിച്ച ഈ നിരോധനപ്പട്ടികയില്‍ വേദനസംഹാരികള്‍, ആന്റിബയോട്ടിക്കുകള്‍, പേശിവലിവ് തടയുന്ന മരുന്നുകള്‍, ചർമസംരക്ഷണത്തിനുള്ള ചില പ്രത്യേക ക്രീമുകള്‍ എന്നിവയുള്‍പ്പെടുന്നു.അസിറ്റൈല്‍ സാലിസിലിക് ആസിഡും എത്തോഹെപ്റ്റാസിനും ചേർന്ന കോമ്പിനേഷൻ, പാരസെറ്റാമോളും ഡിസൈക്ലോമിനും ചേർന്ന ചില മരുന്നുകള്‍, അമോക്സിസിൻ, സെഫാഡ്രോക്സില്‍ തുടങ്ങിയ ആന്റിബയോട്ടിക്കുകള്‍ അടങ്ങിയ ഫിക്സഡ് ഡോസ് കോമ്പിനേഷൻ മരുന്നുകള്‍ ഉള്‍പ്പെടെ അലോവേരയും വൈറ്റമിൻ ഇയും ചേർന്ന ചില ചർമസംരക്ഷണ ഉത്പന്നങ്ങളും നിരോധിച്ചവയില്‍ പ്രധാനപ്പെട്ടവയാണ്.രണ്ടോ അതിലധികമോ സജീവ ഔഷധഘടകങ്ങള്‍ ഒരു നിശ്ചിത അനുപാതത്തില്‍ ചേർത്ത് ഒരൊറ്റ മരുന്നായി (ഗുളികയോ സിറപ്പോ) നിർമിക്കുന്നതിനെയാണ് ഫിക്സഡ് ഡോസ് കോമ്പിനേഷൻ അഥവാ കൂട്ടുമരുന്നുകള്‍ എന്നു വിളിക്കുന്നത്. ഒരേസമയം ഒന്നിലധികം ഗുളികകള്‍ കഴിക്കേണ്ടിവരുന്ന അവസ്ഥ ഒഴിവാക്കാൻ ഇത്തരം കൂട്ടുമരുന്നുകള്‍ ഉപയോഗിക്കുന്നത്
തൂഫാൻ ഗോൾസുമായി സെന്റ് ആന്റണീസ്
കോട്ടത്തറ :ഫിഫ ലോകകപ്പിനോടനുബന്ധിച്ച് പൊതുവിദ്യാഭ്യാസ വകുപ്പിന്റെ നേതൃത്വത്തിൽ കോട്ടത്തറ സെന്റ് ആന്റണിസ് യു.പി സ്കൂളിൽ 1 മില്യൺ തൂഫാൻ ഗോൾ പരിപാടി സംഘടിപ്പിച്ചു.പി.ടി.എ പ്രസിഡണ്ട് വിൻസെന്റ് പാറയിൽ ആദ്യ ഗോൾ അടിച്ചു കൊണ്ട് പരിപാടി ഉദ്ഘാടനം ചെയ്തു. ലഹരി വിരുദ്ധ സന്ദേശം സമൂഹത്തിലാകെ വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായാണ് പരിപാടി സംഘടിപ്പിച്ചത്. ഓരോ ഗോളും ലഹരിയോടുള്ള No ആവട്ടെയെന്ന് എന്ന സന്ദേശം ഹെഡ്മിസ്ട്രസ് ലിസ്സി വി.ജെ നൽകി. അധ്യാപകരായ സി. എലിസബത്ത്, ജെസ്ലിയ, ലത, അനൂപ്, അശ്വതി, വിനയ എന്നിവർ നേതൃത്വം നൽകി.
DYFI പഠനോത്സവവും അനുമോദന ചടങ്ങും സംഘടിപ്പിച്ചു.
കാവുംമന്ദം: DYFI കാലിക്കുനി യൂണിറ്റിന്റെ നേതൃത്വത്തിൽ എസ്.എസ്.എൽ.സി പ്ലസ് ടു പരീക്ഷകളിൽ മികച്ച വിജയം നേടിയ വിദ്യാർത്ഥികളെ ആദരിക്കുന്നതിനായി ‘പഠനോത്സവം 2026’ എന്ന പേരിൽ അനുമോദന ചടങ്ങ് സംഘടിപ്പിച്ചു.DYFI ബ്ലോക്ക് പ്രസിഡന്റ് ആഷിഖ് സി.എച്ച് ഉദ്ഘാടനം ചെയ്തു. മേഖല വൈസ് പ്രസിഡന്റ് ഷബ്ന ഷമീർ അധ്യക്ഷത വഹിച്ചു.യൂണിറ്റ് സെക്രട്ടറി ഷിബു പി.എസ്,മേഖല പ്രസിഡന്റ് ജസ്റ്റിൻ,യൂണിറ്റ് ജോയിൻ സെക്രട്ടറി മുസ്സമ്മിൽ എന്നിവർ സംസാരിച്ചു. ചടങ്ങിൽ വിദ്യാർത്ഥികൾക്ക് ഉപഹാരങ്ങളും മെമെന്റോകളും നൽകി ആദരിച്ചു.
മില്‍മ വാര്‍ഷികാഘോഷ സമ്മാനം' എന്ന പേരില്‍ വാട്സ്ആപ്പില്‍ തട്ടിപ്പ്; ലിങ്കുകളില്‍ ക്ലിക്ക് ചെയ്യരുതെന്ന് മില്‍മയുടെ മുന്നറിയിപ്പ്.
തിരുവനന്തപുരം: സാമൂഹ്യ മാധ്യമങ്ങളില്‍ മില്‍മയുടെ പേരില്‍ വലിയ രീതിയില്‍ പ്രചരിക്കുന്ന സമ്മാന പദ്ധതി സന്ദേശങ്ങള്‍ വ്യാജമാണെന്ന് അധികൃതർ അറിയിച്ചു.വാട്സ്ആപ്പില്‍ വന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുകയും തുടർന്ന് ചോദിച്ച വ്യക്തിഗത വിവരങ്ങള്‍ കൈമാറുകയും ചെയ്ത ചിലർക്ക് ബാങ്ക് അക്കൗണ്ടുകളില്‍ നിന്ന് പണം നഷ്ടപ്പെട്ടതായാണ് റിപ്പോർട്ട്. പണം നഷ്ടമായെന്ന് കാണിച്ച് ഇരകളായവർ മില്‍മയ്ക്ക് നേരിട്ട് പരാതി നല്‍കിയതോടെയാണ് ഔദ്യോഗിക വിശദീകരണവുമായി അധികൃതർ രംഗത്തെത്തിയത്. നിലവില്‍ വിവിധ വാട്സ്ആപ്പ് ഗ്രൂപ്പുകള്‍ വഴിയും വ്യക്തികള്‍ വഴിയും തട്ടിപ്പ് ലിങ്ക് വ്യാപകമായി ഷെയർ ചെയ്യപ്പെടുന്നുണ്ട്.വ്യാജ സന്ദേശങ്ങളും ലിങ്കുകളും സാമൂഹ്യ മാധ്യമങ്ങളില്‍ നിന്നും അടിയന്തരമായി നീക്കം ചെയ്യാനുള്ള നിയമനടപടികള്‍ ആരംഭിച്ചതായി മില്‍മ അറിയിച്ചു. സൈബർ തട്ടിപ്പിനെതിരെയും കുറ്റവാളികളെ കണ്ടെത്തണമെന്നും ആവശ്യപ്പെട്ട് മില്‍മ അധികൃതർ പോലീസിനും സൈബർ സെല്ലിനും ഔദ്യോഗികമായി പരാതി കൈമാറിയിട്ടുണ്ട്.
ഇന്ത്യയില്‍ തെക്കുപടിഞ്ഞാറന്‍ മണ്‍സൂണ്‍ കുറയുന്നു: എല്‍-നിനോ ആശങ്ക ഉയരുന്നു.
ന്യൂഡല്‍ഹി: മൺസൂൺ മഴ കുറയുന്നതിൻ്റെ കാരണം എല്‍-നിനോ പ്രതിഭാസം കാരണമാണെന്ന് കാലാവസ്ഥാ നിരീക്ഷണ വകുപ്പിൻ്റെ വിലയിരുത്തൽ. ഇന്ത്യന്‍ കാര്‍ഷിക മേഖലയെ സംബന്ധിച്ച് വളരെ നിർണ്ണായകമായ തെക്കുപടിഞ്ഞാറന്‍ മണ്‍സൂണിൻ്റെ ആദ്യപകുതിയുടെ തുടക്കത്തിൽ ഗണ്യമായ മഴക്കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത് . മൺസൂണിൻ്റെ ഭാഗമായി ജൂണ്‍ പകുതിയോടുകൂടി മഴ കനക്കുകയാണ് പതിവ്. എന്നാല്‍ മഴയുടെ അളവില്‍ ഗണ്യമായ കുറവാണ് മൺസൂണിൻ്റെ ആദ്യപകുതിയില്‍ ഉണ്ടായിട്ടുള്ളത്.ഇന്ത്യന്‍ കാലാവസ്ഥാ വകുപ്പ് നിരീക്ഷണ പ്രകാരം ജൂണ്‍ 20 ആകുമ്പോഴേക്കും രാജ്യത്ത് ആകെ കിട്ടിയ മഴയുടെ അളവ് 45.6 mm ആണ്. ശരാശരി 84.4 mm മഴയായിരുന്നു ആദ്യപകുതിയില്‍ സാധാരണ നിലയിൽ ലഭിച്ചുകൊണ്ടിരുന്നത്. മഴകുറയാന്‍ കാരണം പസഫിക് സമുദ്രത്തിന്റെ 10,000 കിലോമീറ്റര്‍ അകലെ എല്‍-നിനോ പ്രതിഭാസം രൂപം കൊണ്ടതാണെന്ന് കാലാവസ്ഥാ വകുപ്പ് പറയുന്നു.
അമൃതാനന്ദമയി മഠത്തിൽ സൗജന്യ മെഡിക്കൽ ക്യാമ്പ്
മാനന്തവാടി:മാതാ അമൃതാനന്ദമയി മഠം മാനന്തവാടിയുടെ നേതൃത്വത്തിൽ കൊച്ചി അമൃത ആശുപത്രി , ന്യൂറോളജി വിഭാഗം ,അമൃത ടെലിമെഡിസിൻ, ടെലിമെഡിസിൻ സൊസൈറ്റി ഓഫ്ഇന്ത്യ (കേരളാ ചാപ്റ്റർ ) എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽസൗജന്യ മെഡിക്കൽ ക്യാമ്പ് നടത്തുന്നു.മാനന്തവാടി മാതാ അമൃതാനന്ദമയി മഠത്തിൽ ജൂലൈ 11 ന് രാവിലെ 9 മണി മുതൽ 12 മണി വരെയാണ് ക്യാമ്പ്. അപസ്മാരം (എപ്പിലെപ്പ്സി ) വിഭാഗം ഡോക്ടർ പ്രൊഫസ്സർ സിബി ഗോപിനാഥ്(ന്യൂറോ ,എപ്പിലെപ്സി വിഭാഗം മേധാവി )പരിശോധനക്ക് മേൽനോട്ടം വഹിക്കും.രോഗികൾ പേര് മുൻകൂട്ടി രജിസ്റ്റർ ചെയ്യേണ്ടതാണ്. ഫോൺ 9562804222, 9495641303, 9387410354
ആഗോള ഇന്ധന വിലയിൽ വൻ ഇടിവ്; പെട്രോളിന് 74 രൂപ കുറച്ച് പാകിസ്ഥാൻ, ലാഭം ജനങ്ങളിലേക്കെന്ന് പാക് പ്രധാനമന്ത്രി
പാകിസ്ഥാൻ:ഇസ്രയേൽ- യുഎസ് സംയുക്ത ആക്രമണത്തിന് പിന്നാലെ ഹോർമൂസ് അടച്ച ഇറാൻറെ നടപടി ലോകത്ത് ക്രൂഡ് ഓയിലിന്റെ വിലയിൽ വലിയ വർദ്ധനമാണ് സൃഷ്ടിച്ചത്. ഇതിന് പിന്നലെ ലോകമെമ്പാടും ഇന്ധന പ്രതിസന്ധി ഉടലെടുത്തു. ഒടുവിൽ ആഴ്ചകൾ നീണ്ട സമാധാന ചർച്ചകൾക്ക് ശേഷം യുഎസും ഇറാനും കഴിഞ്ഞ വെള്ളിയാഴ്ച സമാധാന കരാറിൽ ഒപ്പുവച്ചു. ഇതിന് പിന്നാലെ ഇറാൻ ഹോർമൂസ് തുറന്നെന്ന റിപ്പോർട്ടുകളും പുറത്ത് വന്നു. ഇതോടെ ആഗോള വിപണിയിൽ ക്രൂഡ് ഓയിലിന്റെ വില കുത്തനെ ഇടിഞ്ഞു. പിന്നാലെ പാകിസ്ഥാൻ ഇന്ധന വില കുറച്ചെന്ന് റിപ്പോർട്ടുകൾ. നിലവിൽ ലിറ്ററിന് 74 രൂപയുടെ കുറവാണ് ഷെഹ്ബാസ് ഷെരീഫ് പ്രഖ്യാപിച്ചത്.
ജെ.ആര്.എഫ് അഭിമുഖം 30 ന്
മാനന്തവാടി ഗവ കോളേജില്‍ ഇലക്ട്രോണിക്സ് വിഭാഗത്തില്‍ ഐ.എസ്.ആര്.ഒ റസ്പോണ്ട് മേജര്‍ റിസര്‍ച്ച് പ്രൊജക്ടിലേക്ക് ജൂനിയര്‍ റിസര്‍ച്ച് ഫെലോ തസ്തികയിലേക്ക് നിയമനം നടത്തുന്നു. മൈക്രോവേവ് ഇലക്ട്രോണിക്സ് സ്പെഷ്യലൈസേഷനോടെ എം.എസ്.സി അല്ലെങ്കില്‍ എം.ടെക് ഇലക്ട്രോണിക്സ് ബിരുദത്തോടൊപ്പം യു.ജി.സി നെറ്റ്, ഗേറ്റ്, കോളേജ് വെബ്സൈറ്റില്‍ നല്കിയ മറ്റ് യോഗ്യതാ പരീക്ഷകളോ പാസായിരിക്കണം. സി.എസ്.ടി/എച്ച്.എഫ്.എസ്.എസ് സോഫ്റ്റ്വെയറുകള്, മൈക്രോസ്ട്രിപ്പ് ആന്റിന അറേകള്‍, ആന്റിന മെഷര്‍മെന്റുകള്‍, ഹീറ്റ് സിങ്ക് ഡിസൈന്‍, തെര്‍മല്‍ സിമുലേഷന്‍ എന്നിവയില്‍ മുന്‍പരിചയമുള്ളവര്‍ക്ക് മുന്‍ഗണന ലഭിക്കും. താത്പര്യമുള്ളവര്‍ അസല്‍ സര്‍ട്ടിഫിക്കറ്റും രേഖകളുമായി ജൂണ്‍ 30 ന് രാവിലെ 10 ന് കോളേജ് പ്രിന്‍സിപ്പലിന്റെ ഓഫീസില്‍ നടക്കുന്ന അഭിമുഖത്തില്‍ പങ്കെടുക്കണം. ഫോണ്‍- 9447959305, 8848629527. കൂടുതല്‍ വിവരങ്ങള്‍ http://gcmananthavady.ac.in/wp-content/uploads/sites/127/2026/06/respond.pdf ല്‍ ലഭിക്കും.
ഓണക്കനി നിറപ്പൊലിമ: ചെണ്ടുമല്ലി കൃഷി ആരംഭിച്ചു
കോട്ടത്തറ ഗ്രാമപഞ്ചായത്ത് കുടുംബശ്രീ സി.ഡി.എസിന്റെ നേതൃത്വത്തില്‍ ഓണക്കനി നിറപ്പൊലിമ പദ്ധതിയുടെ ഭാഗമായി ചെണ്ടുമല്ലി കൃഷി ആരംഭിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി.സി രജിത ചെണ്ടുമല്ലി തൈകള്‍ നട്ട് പദ്ധതി ഉദ്ഘാടനം ചെയ്തു. ഓണാ ഘോഷങ്ങള്‍ക്കാവശ്യമായ പൂക്കളുടെ പ്രാദേശിക ഉത്പാദനം വര്‍ധിപ്പിച്ച് വനിതകള്‍ക്ക് അധിക വരുമാനം ഉറപ്പാക്കുന്നതിനാണ് കൃഷി ആരംഭിച്ചത്. കുടുംബശ്രീയുടെ നേതൃത്വത്തില്‍ ജൈവ പച്ചക്കറി കൃഷി വ്യാപകമായി നടപ്പാക്കുന്നുണ്ട്. സുരക്ഷിതവും വിഷരഹിതവുമായ പച്ചക്കറികള്‍ ഉത്പാദിപ്പിച്ച് പ്രാദേശിക വിപണിയില്‍ ലഭ്യമാക്കുകയെന്ന ലക്ഷ്യത്തോടെയാണ് ജൈവ കൃഷി പ്രവര്‍ത്തനങ്ങളിലൂടെ ലക്ഷ്യമാക്കുന്നത്. ചെണ്ടുമല്ലി കൃഷിയും ജൈവ പച്ചക്കറി കൃഷിയും സംയോജിപ്പിച്ച് കാര്‍ഷിക മേഖലയില്‍ സ്വയംപര്യാപ്തത കൈവരിച്ച് കുടുംബങ്ങളുടെ വരുമാനം വര്‍ധിപ്പിക്കാന്‍ കുടുംബശ്രീ പ്രവര്‍ത്തനങ്ങള്‍ സഹായകരമാകും. കുടുംബശ്രീ സി.ഡി.എസ് ചെയര്‍പേഴ്സണ്‍ ആശ ആന്റണി അധ്യക്ഷയായ പരിപാടിയില്‍ കൃഷിഭവന് അസിസ്റ്റന്റ് ബബിത, അഗ്രി സി.ആര്.പി രേഷ്മ, വാര്‍ഡ് അംഗങ്ങള്‍, എ.ഡി.എസ് ഭാരവാഹികള്‍, ജെ.എല്‍.ജി അംഗങ്ങള്‍, കുടുംബശ്രീ അംഗങ്ങള്‍ എന്നിവര്‍ പങ്കെടുത്തു.

