എല്ലാ ഇലക്ട്രിക് ഇരുചക്ര വാഹനങ്ങള്‍ക്കും ഹെല്‍മെറ്റ് നിര്‍ബന്ധമാക്കുന്നത് പരിശോധിക്കും; സഭയിൽ മന്ത്രി സി പി ജോണ്‍
തിരുവനന്തപുരം: എല്ലാ ഇലക്ട്രിക്ഇരുചക്ര വാഹനങ്ങള്‍ക്കും ഹെല്‍മറ്റ് നിര്‍ബന്ധമാക്കുന്നത് പരിശോധിക്കുമെന്ന് ഗതാഗത മന്ത്രി സി പി ജോണ്‍. സഭയില്‍ തോമസ് ഉണ്ണിയാടന് എംഎല്‍എയുടെ ശ്രദ്ധ ക്ഷണിക്കലിനാണ് മന്ത്രിയുടെ മറുപടി. വിഷയത്തില്‍ പരിഹാരമുണ്ടാക്കുമെന്നും സി പി ജോണ്‍ പറഞ്ഞു.കേന്ദ്ര നിയമമാണ് നിലവിലുള്ളതെങ്കില്‍ പോലും മോട്ടോര്‍ വാഹന വകുപ്പിലെ സെക്ഷന്‍ 138(1)a പ്രകാരം സംസ്ഥാന സര്‍ക്കാരിനുള്ള ചട്ടനിര്‍മാണ അവകാശം ഉപയോഗിച്ച് ഈ വിഷയത്തില്‍ പരിഹാരനടപടികള്‍ സ്വീകരിക്കുമെന്ന് സര്‍ക്കാര്‍ ഉറപ്പ് നല്‍കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.
ഓപ്പറേഷന് തൂഫാന് കേരളം കണ്ട ഏറ്റവും വലിയ നാര്‍ക്കോട്ടിക് ഹണ്ട്: രമേശ് ചെന്നിത്തല
തിരുവനന്തപുരം: കേരളം കണ്ട ഏറ്റവും വലിയ നാർക്കോട്ടിക് ഹണ്ടാണ് ഓപ്പറേഷന് തൂഫാന് എന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. മയക്കുമരുന്ന് വില്പനയില് മുന്‍പന്തിയില്‍ മുന്‍പ് പഞ്ചാബ് ആയിരുന്നു എങ്കില്‍ ഇന്നത് കേരളം ആണെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. ഓപ്പറേഷന് തൂഫാന്റെ ഭാഗമായി നടന്ന റെയ്ഡില്‍ ഇതിനോടകം അയ്യായിരം പേരുടെ അറസ്റ്റ് രേഖപ്പെടുത്തിയിട്ടുണ്ട്, നാലായിരത്തിലധികം കേസുകള്‍ രജിസ്റ്റര്‍ ചെയ്യുകയും ചെയ്തിട്ടുണ്ട്. അതോടൊപ്പം മയക്കുമരുന്ന് ലോബികളുടെ അന്ത്യം കുറിക്കാനാണ് തീരുമാനമെന്നും മന്ത്രി പറഞ്ഞു.കാസര്‍കോഡ് പൊലീസ് നടത്തിയ റെയ്ഡില്‍ മിഠായി ഉണ്ടാക്കുന്ന കമ്പനിയില്‍ നിന്നും മിഠായിയില്‍ മയക്കുമരുന്ന് കണ്ടെത്തിയിട്ടുണ്ട്. അവരെയെല്ലാം പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ലക്ഷക്കണക്കിന് ലഹരി മിഠായികള്‍ സ്കൂള്‍ കുട്ടികള്‍ക്ക് നല്കി കുഞ്ഞുങ്ങളെ ചെറുപ്രായത്തില്‍ തന്നെ ലഹരിക്കടിമയാക്കാന്‍ വേണ്ടി പ്രവര്‍ത്തിക്കുന്ന ഇത്തരം ആളുകളെ കാപ്പ കേസ് ചുമത്താന്‍ പൊലീസ് ശ്രമിക്കുന്നുണ്ടെന്നും ആഭ്യന്തരമന്ത്രി വ്യക്തമാക്കി.
'ഓപ്പറേഷൻ തൂഫാൻ': മില്യൺ ഗോൾ ചലഞ്ച് നടത്തി
പടിഞ്ഞാറത്തറ: കേരള സർക്കാരിൻ്റെ 'ഓപ്പറേഷൻ തൂഫാൻ: ദി നാർക്കോ ഹണ്ട്' ലഹരിവിരുദ്ധ കാമ്പയിൻ്റെ ഭാഗമായി പടിഞ്ഞാറത്തറ ഡബ്ല്യു.എം.ഒ. ഗ്രീൻ മൗണ്ട് സ്കൂളിൽ 'വൺ മില്യൺ ഗോൾ' ചലഞ്ചും ലഹരിവിരുദ്ധ പ്രതി ഞ്ഞയും സംഘടിപ്പിച്ചു. ലഹരിമുക്ത സമൂഹമെന്ന സന്ദേശം വിദ്യാർത്ഥികളി ലേക്ക് എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് സ്കൂളിൽ ക്യാമ്പയിന്റെ ഭാഗമായ വൺ മില്ല്യൺ ഗോൾ ചാലഞ്ച് നടത്തിയത്. വിദ്യാർത്ഥികൾക്ക് ലഹരി 'പഠനവും അറിവു' മായിരിക്കണമെന്നും, സമൂഹത്തിൻ്റെ നല്ല നാളേ കളുടെ നിർമ്മിതിക്കായി ലഹരിക്കെതിരെ എല്ലാവരും കൈകോർക്കണമെ ന്നും ചടങ്ങിൽ സന്ദേശ പ്രഭാഷണം നടത്തിയ പ്രിൻസിപ്പാൾ നൗഷാദ് ഗസ്സാലി സൂചിപ്പിച്ചു. തുടർന്ന് ലഹരി വിപത്തിനെതിരെ ഒന്നിച്ച് പോരാടുമെന്ന ലഹരി വിരുദ്ധ പ്രതിഞ്ഞ വിദ്യാർത്ഥികളും അധ്യാപകരും ചേർന്ന് ഏറ്റുചൊല്ലി.ലഹരിയുടെ വഴിയിൽ നിന്ന് കായിക വിനോദങ്ങളിലേക്ക് കൗമാരക്കാര്‍ വഴിതിരിച്ചുവിടുക എന്ന ലക്ഷ്യത്തോടെ നടത്തിയ ഗോൾ ചലഞ്ചിൽ അധ്യാപകരും വിദ്യാർത്ഥികളും പങ്കെടുത്തു.
ബീഫില്ലാതെ എന്ത് ഫിറ്റ്നസ്; ലോകകപ്പ് ക്യാമ്പിലേക്ക് അര്‍ജന്റീനയില്‍നിന്ന് എത്തിച്ചത് 500 കിലോ ബീഫ്
ലോകകപ്പ് ജേതക്കളായ അര്‍ജന്റീനയ്ക്ക് ഭക്ഷണ കാര്യത്തില്‍ വിട്ടുവീഴ്ചയില്ല. അതിന് വേണ്ടി നാട്ടില്‍നിന്നുവരെ ഭക്ഷണം എത്തിക്കുകയാണ് അര്‍ജന്റീന മാനേജ്മെന്റ്. അര്‍ജന്റീന ക്യാമ്പിലേക്ക് ബീഫ് എത്തിച്ച വാര്‍ത്തയാണ് ഇപ്പോള്‍ ഫുട്ബോള്‍ ലോകത്തെ ചര്‍ച്ച. 500 കിലോ ബീഫാണ് അര്‍ജന്റീനയില്‍നിന്ന് കന്‍സാസ് സിറ്റിയിലെ അര്‍ജന്റീന ടീമിന്റെ ക്യാമ്പിലേക്ക് എത്തിച്ചത്. നേരത്തെ ഖത്തര്‍ ലോകകപ്പ് സമയത്ത് 1000 കിലോയോളം ബീഫ് ടീം ഖത്തറിലെ ക്യാമ്പിലെത്തിച്ചിരുന്നു. സുരക്ഷ മാനദണ്ഡങ്ങളെല്ലാം പരിശോധിച്ചാണ് ബീഫ് കയറ്റുമതി ചെയ്തത്.അര്‍ജന്റീന താരങ്ങളുടെ ഭക്ഷണത്തില്‍ പ്രധാനപ്പെട്ടതാണ് ബീഫ്. അമേരിക്കയിലേക്ക് ഭക്ഷണം എത്തിക്കുന്നത് വലിയ ബുദ്ധിമുട്ടുള്ള കാര്യമാണ്. കര്‍ശനമായ കസ്റ്റംസ് പരിശോധനകളെല്ലാം കഴിഞ്ഞുവേണം അമേരിക്കയിലേക്ക് ഭക്ഷ്യവസ്തുക്കളെത്തിക്കാന്‍. ബീഫ് ഗ്രില്‍ ചെയ്താണ് അര്‍ജന്റീന താരങ്ങള്‍ കഴിക്കുന്നത്. മെസ്സിയാണ് പലപ്പോഴും ഇതിന്റെ ചുമതല ഏറ്റെടുക്കുന്നത്. ഇക്കാര്യം അദ്ദേഹം തന്നെ നേരത്തെ തുറന്നുപറഞ്ഞിട്ടുണ്ട്. ഗോള്‍കീപ്പര്‍ എമിലിയാനോ മാര്‍ട്ടിനസ് ഉള്‍പ്പടെ താരങ്ങള്‍ ഗ്രില്‍ ചെയ്യുന്നതിന് മുന്നോട്ടുവരുന്ന വിഡിയോ വൈറലായിരുന്നു. നാട്ടില്‍നിന്ന് എത്ര ദൂരെയാണെങ്കിലും നാടിന്റെ ടച്ച് വിടാതിരിക്കാനും അര്‍ജന്റീനയിലെ ഭക്ഷണം എത്തിക്കുന്നതിലൂടെ കഴിയുമെന്നാണ് മാനേജ്മെന്റിന്റെ വാദം.
സെന്‍സസ് സെല്‍ഫ് എന്യുമറേഷൻ പൂർത്തിയാക്കാൻ അവസരം നാളെ കൂടി മാത്രം
ദേശീയ സെന്‍സസിന്റെ ഭാഗമായി പൊതുജനങ്ങള്‍ക്ക് സ്വന്തം വിവരങ്ങള്‍ സ്വമേധയാ നല്കാന് കഴിയുന്ന സെന്‍ഫ് എന്യുമറേഷന് നടപടികള്‍ക്ക് നാളെ കൂടി അവസരം. ജൂൺ 30 ചൊവ്വാഴ്ച രാത്രി 12 മണിയോടെ കേരളത്തിലെ സെൽഫ് എന്യുമറേഷൻ സൗകര്യത്തിനുള്ള സമയപരിധി അവസാനിക്കും. പിന്നീട് സെൻസസ് പോർട്ടലിൽ സ്വന്തം വീടിന്റെ വിവരങ്ങൾ കുടുംബാംഗങ്ങൾക്ക് നൽകാൻ സാധിക്കില്ല. നിരവധിപ്പേർ ഇതിനോടകം തന്നെ സെൽഫ് എന്യുമറേഷൻ പൂർത്തിയാക്കിക്കഴിഞ്ഞു. ഇനിയും വിവരങ്ങൾ നൽകാത്തവർക്ക് അവസാന അവസരം ഇന്ന് കൂടി മാത്രമായിരിക്കും. ജൂലൈ ഒന്ന് മുതൽ പ്രത്യേകം നിയോഗിക്കപ്പെട്ട സെൻസസ് എന്യുമറേറ്റർമാർ ഓരോ വീടുകളിലുമെത്തി വിവര ശേഖരണം ആരംഭിക്കും.സ്വന്തം വീടിന്റെയും കുടുംബാംഗങ്ങളുടെയും വിവരങ്ങൾ സ്വന്തമായി തന്നെ രേഖപ്പെടുത്താൻ അവസരമൊരുക്കുന്ന സെൽഫ് എന്യുമറേഷൻ പൂര്‍ണമായി വിനിയോഗിക്കണമെന്ന് ജില്ലാ കളക്ടര്‍ ഡി.ആര് മേഘശ്രീ അറിയിച്ചു. https://se.census.gov.in/ പോര്‍ട്ടലില്‍ ലോഗിന്‍ ചെയ്താണ് വിവരങ്ങള്‍ നല്‍കേണ്ടത്. മൊബൈൽ ഫോണിൽ നിന്ന് തന്നെ നടപടികൾ പൂർത്തിയാക്കാം. സെല്‍ഫ് എന്യൂമറേഷന് ചെയ്യുമ്പോള്‍ ആദ്യം സംസ്ഥാനം തെരഞ്ഞെടുക്കണം. തുടര്‍ന്ന് ഗൃഹനാഥന്റെയോ ഗൃഹനാഥയുടെയോ പേര് നല്‍കണം. ഒരു മൊബൈല്‍ ഫോണ്‍ നമ്പര്‍ നല്‍കണം. ഒരു മൊബൈല്‍ ഫോണ്‍ നമ്പര്‍ ഒരു വീടിന്റെ വിവരങ്ങള്‍ നല്കാന് മാത്രമേ ഉപയോഗിക്കാന്‍ സാധിക്കൂ.ഇഷ്ടമുള്ള ഭാഷ തെരഞ്ഞെടുത്ത് മൊബൈല്‍ ഫോണില്‍ ലഭിക്കുന്ന ഒ.ടി.പി കൂടി നല്‍കുന്നതോടെ അടുത്ത നടപടിയിലേക്ക് പ്രവേശിക്കാം. വീട് സ്ഥിതി ചെയ്യുന്ന ജില്ല തെരഞ്ഞെടുത്ത് വില്ലേജ്, ടൗണ്‍, സ്ഥലം എന്നിവ നല്കിയാല് അതത് വ്യക്തികളുടെ പ്രദേശത്തിന്റെ ഒരു ഭൂപടം ദൃശ്യമാവും. ഇതില്‍ നിന്ന് വീട് നിലവില്‍ക്കുന്ന സ്ഥലം കൃത്യമായി തെരഞ്ഞെടുക്കണം. തുടര്‍ന്നാണ് സെന്‍സസ് ചോദ്യങ്ങള്‍ ദൃശ്യമാവുക. ആകെ 34 ചോദ്യങ്ങളാണ് സെന്‍സസ് വിവരശേഖരണത്തിന്റെ ഭാഗമായുള്ളത്. ഇവ നൽകിക്കഴിഞ്ഞാൽ സെൽഫ് എന്യുമറേഷൻ ഐ.ഡി ലഭിക്കും. ഇത് സൂക്ഷിച്ച് വെയ്ക്കണം. വീട്ടിൽ സെൻസസ് ഉദ്യോഗസ്ഥർ വിവരശേഖരണത്തിന് എത്തുമ്പോൾ ഈ 11 അക്ക ഐ.ഡി അവർക്ക് നൽകിയാൽ മതിയാവും.
കുടുംബശ്രീ ജീവനം ക്യാമ്പയിൻ സംഘടിപ്പിച്ചു.
കുടുംബശ്രീ ജില്ലാ മിഷൻ കോട്ടത്തറ സി.ഡി എസിന്റെ നേതൃത്വത്തിൽ കന്നുകാലികളുടെ ആരോഗ്യം പരിശോധിക്കുന്നതിന് ബ്ലഡ് സ്മിയർ സ്ക്രീനിങ്ങ് സംഘടിപ്പിച്ചു. ജീവനം ക്യാമ്പയിന്റെ ഭാഗമായി കുടുംബശ്രീ അംഗങ്ങളുടെ പശുക്കളിൽ നിന്നും ശേഖരിച്ച രക്ത സാമ്പിളുകൾ പരിശോധനയ്ക്കായി പൂക്കോട് വെറ്ററിനറി ആശുപത്രിയിലേക്ക് അയച്ചു. കോട്ടത്തറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി രജിത രക്തസാമ്പിളുകൾ കൈമാറി ഉദ്ഘാടനം നിർവഹിച്ചു. കന്നുകാലികളിലെ രക്ത പരിശോധനയുടെ പ്രാധാന്യത്തെയും രോഗനിർണയത്തിന്റെ ആവശ്യകതയെയും കുറിച്ച് വെറ്ററിനറി ഡോക്ടർ നീതു വിശദീകരിച്ചു. സി.ഡി.എസ് ചെയർപേഴ്സൺ ആശ ആന്റണിയുടെ അധ്യക്ഷയായ പരിപാടിയിൽ വൈസ് ചെയർപേഴ്സൺ പുഷ്പ, വാർഡ് അംഗങ്ങൾ, ബ്ലോക്ക് കോ-ഓർഡിനേറ്റർ എന്നിവർ പങ്കെടുത്തു.
ലഹരിക്കെതിരായ പോരാട്ടം സമൂഹത്തിന്റെ കൂട്ടായഉത്തരവാദിത്തം: കെ കെ അശ്റഫ്
ലഹരി ഒരു വ്യക്തിയുടെ മാത്രം പ്രശ്നമല്ല; കുടുംബത്തെയും സമൂഹത്തെയും രാഷ്ട്രത്തിന്റെ ഭാവിയെയും ബാധിക്കുന്നഗുരുതരമായസാമൂഹികവെല്ലുവിളിയാണെന്നും പുതിയരൂപങ്ങളിലുള്ളമയക്കുമരുന്നുകളുടെവ്യാപനം യുവതലമുറയെ ലക്ഷ്യമിടുന്ന സാഹചര്യത്തിൽ, ബോധവത്കരണവുംമൂല്യവിദ്യാഭ്യാസവും ശക്തിപ്പെടുത്തേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണെന്നും കൊച്ചി മെട്രോ ചീഫ് വിജിലൻസ് ഓഫീസർ കെ കെ അശ്റഫ് ഐ ആർ പി എഫ് എസ് പറഞ്ഞു തിരിച്ചറിവിലൂടെ ലഹരി മുക്ത ഭാവി എന്ന പ്രമേയവുമായി ജില്ലാ എസ് കെ എസ് ബി വി ആചരിക്കുന്ന ത്രൈമാസ ലഹരി വിരുദ്ധ കാംപയിൻ കൽപ്പറ്റ എം ജി ടി ഹാളിൽ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.ലഹരിക്കെതിരായ പോരാട്ടം പൊലിസ് സംവിധാനത്തിന്റെ മാത്രംഉത്തരവാദിത്തമല്ല. കുടുംബം, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, മത-സാമൂഹിക സംഘടനകൾ, പൊതുസമൂഹം എന്നിവ കൈകോർക്കുമ്പോഴാണ് ഫലപ്രദമായ പ്രതിരോധം സാധ്യമാവുകയെന്നും അദ്ദേഹം കൂട്ടിചേർത്തു. ജില്ലാ ചെയർമാൻ ശഫീഖ് ഫൈസി അദ്ധ്യക്ഷനായി. മദ്റസാ , റെയ്ഞ്ച് , ജില്ലാ തലങ്ങളിൽ കാംപയിൻ്റെ ഭാഗമായി വിവിധ പദ്ധതികൾക്ക് രൂപം നൽകി. ജില്ലയിലെ മുപ്പത്തിഅയ്യായിരത്തിലധികം വരുന്ന മദ്റസാ വിദ്യാർഥികളെ പ്രതിനിധീകരിച്ച് റെയ്ഞ്ച് എസ് കെ എസ് ബി വി ഭാരവാഹികളും കൗൺസിലർമാരും ചെയർമാൻ, കൺവീനർമാരായ മെൻ്റർ മാരും സംബന്ധിച്ചു. ജില്ലാ ഭാരവാഹികളായ റൈഹാനലി തങ്ങൾ, നിയാസ് പനമരം,സൈനുൽആബിദ് ,ഫർഹാൻ , മുഹമ്മദ് അഫ് ലഹ് ,റിഷാൻ തുടങ്ങിയവർ നേതൃത്വം നൽകിസ്റ്റേറ്റ് ചെയർമാൻ നിയാസലി ശിഹാബ് തങ്ങൾ, ജംഇയ്യത്തുൽമുഅല്ലിമീൻനേതാക്കളായ , ഹാരിസ് ബാഖവികമ്പളക്കാട് , അബ്ദു റസാഖ് ദാരിമി , റാശിദ് വാഫി പനമരം , ശിഹാബ് ഫൈസി റിപ്പൺ, ശഹീദ് അസ്ഹരി സംബന്ധിച്ചു.
ഹണി റോസിനോട് ക്ഷമ ചോദിച്ച് ബോബി ചെമ്മണൂർ, കേസ് പിൻവലിക്കണമെന്നും അഭ്യർഥന
കൊച്ചി:നടി ഹണി റോസിനെതിരെ നടത്തിയ പരാമര്‍ശങ്ങളില്‍ പരസ്യമായി ക്ഷമാപണം നടത്തി വ്യവസായി ബോബി ചെമ്മണൂര്‍. തന്റെ പ്രസ്താവനകള്‍ നടിക്കും കുടുംബത്തിനും വലിയ രീതിയില്‍ മാനസിക വിഷമം ഉണ്ടാക്കിയെന്ന് ബോധ്യപ്പെട്ടെന്നും ഇതിന്റെ പൂര്‍ണ ഉത്തരവാദിത്തം ഏറ്റെടുത്ത് ആത്മാര്‍ഥമായി ക്ഷമ ചോദിക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. ഈ സാഹചര്യത്തില്‍ തനിക്കെതിരെയുള്ള നിയമനടപടികള്‍ ഹണി റോസ് പിന്‍വലിക്കണമെന്നും അദ്ദേഹം അഭ്യര്‍ഥിച്ചു. സാമൂഹിക മാധ്യമത്തിലൂടെയാണ് ബോബി ചെമ്മണൂര്‍ ക്ഷമാപണം നടത്തിയത്.എല്ലാവരോടും സ്നേഹത്തോടെയും ബഹുമാനത്തോടെയും മാത്രം പെരുമാറാന്‍ ആഗ്രഹിക്കുന്ന വ്യക്തിയാണ് താനെന്നും ആരെയും മനഃപൂര്‍വം വേദനിപ്പിക്കാന്‍ ശ്രമിച്ചിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. തന്റെ ഭാഗത്തുനിന്നുണ്ടായ തെറ്റ് തിരിച്ചറിഞ്ഞ് നല്കിയ ഈ ക്ഷമാപണം സ്വീകരിച്ച് ഹണി റോസ് കേസ് പിന്‍വലിക്കാന്‍ തയ്യാറാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. വിഷയം മാനുഷിക പരിഗണനയോടെ കാണണം. വിവാദങ്ങള്‍ക്കപ്പുറം പോസിറ്റീവായി മുന്നോട്ട് പോകാനാണ് താന്‍ ആഗ്രഹിക്കുന്നതെന്നും ബോബി ചെമ്മണൂര്‍ വ്യക്തമാക്കി. ''എന്റെ പ്രിയപ്പെട്ട സുഹൃത്തുക്കളെ, യഥാര്‍ഥത്തില്‍ ഞാന്‍ എല്ലാവരോടും ദയയോടും ബഹുമാനത്തോടും സ്നേഹത്തോടും പരിഗണനയോടും കൂടി മാത്രം പെരുമാറുന്ന ഒരു വ്യക്തിയാണ്. ഞാന്‍ ഒരിക്കലും മനഃപൂര്‍വം ആരെയും ഉപദ്രവിക്കുകയോ മോശമായി പെരുമാറുകയോ ചെയ്തിട്ടില്ല, ഒപ്പം സാധ്യമാകുമ്പോഴെല്ലാം മറ്റുള്ളവരെ സഹായിക്കാന്‍ എപ്പോഴും ശ്രമിക്കാറുമുണ്ട്. ഞാന്‍ എപ്പോഴെങ്കിലും സോഷ്യല്‍ മീഡിയയില്‍ തമാശകളും രസകരമായ ഉള്ളടക്കങ്ങളും പങ്കുവെക്കാറുണ്ടെന്നത് ശരിയാണ്, എന്നാല്‍ അവയൊന്നും ആരെയും അപമാനിക്കാനോ വേദനിപ്പിക്കാനോ വിഷമിപ്പിക്കാനോ ഉള്ള ഉദ്ദേശത്തോടെ ചെയ്തതല്ല.ഹണി റോസിനെക്കുറിച്ച് ഞാന്‍ നടത്തിയ പ്രസ്താവനകള്‍ അവര്‍ക്കും അവരുടെ കുടുംബത്തിനും വലിയ മാനസികവിഷമം ഉണ്ടാക്കിയതായി ഞാന്‍ ഇപ്പോള്‍ മനസ്സിലാക്കുന്നു. ഞാന്‍ വരുത്തിവച്ച ബുദ്ധിമുട്ടുകള്‍ക്ക് ഞാന്‍ ആത്മാര്‍ഥമായി ക്ഷമ ചോദിക്കുന്നു. എന്റെ വാക്കുകളുടെയും അവ ഉണ്ടാക്കിയ ആഘാതത്തിന്റെയും പൂര്‍ണ ഉത്തരവാദിത്തം ഞാന്‍ ഏറ്റെടുക്കുന്നുവെന്നും ബോബി ചെമ്മണ്ണൂര്‍ പറഞ്ഞു. ജ്വല്ലറി ഉദ്ഘാടന ചടങ്ങിനിടെ ബോബി ചെമ്മണ്ണൂര്‍ നടത്തിയ ലൈംഗികച്ചുവയുള്ളതും സ്ത്രീത്വത്തെ അപമാനിക്കുന്നതുമായ പരാമര്‍ശങ്ങള്‍ക്കെതിരെ ഹണി റോസ് നിയമപോരാട്ടത്തിന് ഇറങ്ങിയതാണ് ഇരുവരും തമ്മിലുള്ള വിവാദത്തിന് കാരണമായത്. സംഭവത്തിന് പിന്നാലെ ഹണി റോസ് എറണാകുളം സെന്‍ട്രല്‍ പൊലീസില്‍ പരാതി നല്‍കുകയും, ഇതിന്റെ അടിസ്ഥാനത്തില്‍ ബോബി ചെമ്മണ്ണൂരിനെ പൊലീസ് കസ്റ്റഡിയിലെടുക്കുകയും ചെയ്തിരുന്നു. ഹണി റോസും ബോബി ചെമ്മണ്ണൂരും തമ്മിലുള്ള നിയമപോരാട്ടം തുടരുന്നതിനിടെയാണ് ബോബി ചെമ്മണൂര്‍ പരസ്യമായ മാപ്പപേക്ഷയുമായി എത്തിയിരിക്കുന്നത്.
സുൽത്താൻബത്തേരി ഭദ്രാസന കലാമേള സമാപിച്ചു.
ബത്തേരി: അഖില മലങ്കര ബാലസമാജം സുൽത്താൻബത്തേരി ഭദ്രാസന കലോത്സവം ബത്തേരി സെൻ്റ് മേരിസ് ദേവാലയത്തിൽ വച്ച് നടത്തപ്പെട്ടു. ഭദ്രാസന കലാ മത്സരങ്ങൾ സുൽത്താൻബത്തേരി ഭദ്രാസന സെക്രട്ടറി ഫാ. ബേബി ജോൺ ഉദ്ഘാടനം നിർവഹിച്ചു. ബാലസമാജം ഭദ്രാസന വൈസ് പ്രസിഡൻ്റ് ഫാ. അനീഷ് ജോർജ്, ജനറൽ സെക്രട്ടറി ആൻഡ്രിൻ പീറ്റർ, ജോയിൻ സെക്രട്ടറി ബേസിൽ ബേബി, അനു സണ്ണി, സൺഡേ സ്കൂൾ ഭദ്രാസന സെക്രട്ടറി പി. എം വർഗീസ് എന്നിവർ സംസാരിച്ചു. വിവിധങ്ങളായ മത്സരത്തിൽ ഭദ്രാസനത്തിലെ വിവിധ ദേവാലയങ്ങളിൽ നിന്നും 150 കുഞ്ഞുങ്ങൾ പങ്കെടുത്തു. കലാമേളയിൽ ഏറ്റവും കൂടുതൽ പോയിന്റുകൾ കരസ്ഥമാക്കി കൊളവള്ളി സെന്റ് ജോർജ് പള്ളി ഓവറോൾ ഒന്നാം സ്ഥാനവും, മാനന്തവാടി സെൻ്റ് തോമസ് പള്ളി രണ്ടാം സ്ഥാനവും കരസ്ഥമാക്കി.
പാസ്പോര്‍ട്ട് 3 ദിവസത്തിനുള്ളില്‍ വീട്ടിലെത്തും; അറിയാം തത്കാല്‍ പാസ്പോര്‍ട്ടിനെക്കുറിച്ച്
അപ്രതീക്ഷിതമായി വിദേശയാത്ര നടത്തേണ്ടി വരികയും പാസ്പോര്‍ട്ട് കൈവശം ഇല്ലാതിരിക്കുകയും ചെയ്താല്‍ വിഷമിക്കേണ്ട കാര്യമില്ല. ഇന്ത്യാ ഗവണ്മെന്റിന്റെ തത്കാല്‍ പാസ്പോര്‍ട്ട് പദ്ധതി സാധാരണ പ്രക്രിയയേക്കാള്‍ വളരെ വേഗത്തില്‍ പാസ്പോര്‍ട്ട് ലഭ്യമാക്കാന്‍ നിങ്ങളെ സഹായിക്കുന്നു. നിങ്ങള്‍ നല്കുന്ന അപേക്ഷയും രേഖകളും ശരിയായ രീതിയിലാണെങ്കില്‍ മിക്കവാറും 1 മുതല്‍ 3 പ്രവൃത്തി ദിവസങ്ങള്‍ക്കുള്ളില്‍ പാസ്പോര്ട്ടുകള് ലഭിക്കും. എങ്കിലും പാസ്പോര്‍ട്ട് ലഭ്യമാകാനുള്ള പ്രോസസ്സിംഗ് സമയം നിങ്ങളുടെ രേഖകളെയും പ്രക്രിയയെയും ആശ്രയിച്ചാണിരിക്കുന്നത്. എന്താണ് തത്കാല്‍ പാസ്പോര്‍ട്ട്?തൊഴില്‍, പഠനം, മെഡിക്കല്‍ അടിയന്തരാവസ്ഥകള്‍ അല്ലെങ്കില്‍ വിദേശ യാത്ര എന്നിവയ്ക്കായി വേഗത്തില്‍ പാസ്പോര്‍ട്ട് ആവശ്യമുള്ളവര്‍ക്ക് ഈ സൗകര്യം ഉപയോഗിക്കാം. ഇങ്ങനെയുള്ള ആവശ്യങ്ങള്‍ക്കായി പാസ്പോര്‍ട്ട് അപേക്ഷകള്‍ മുന്‍ഗണനാടിസ്ഥാനത്തിലാണ് പ്രോസസ്സ് ചെയ്യുന്നത്.തത്കാല്‍ പാസ്പോര്‍ട്ടിന് ആവശ്യമായ രേഖകള്‍ആധാര്‍ കാര്‍ഡ്പാന്‍ കാര്‍ഡ്വോട്ടര്‍ ഐഡി അല്ലെങ്കില്‍ ഡ്രൈവിംഗ് ലൈസന്‍സ്വൈദ്യുതി ബില്‍ബാങ്ക് പാസ്ബുക്ക്ജനനത്തീയതി തെളിയിക്കുന്ന രേഖപാസ്പോര്‍ട്ട് സൈസ് ഫോട്ടോതത്കാല്‍ പാസ്പോര്‍ട്ട് ലഭിക്കാന്‍ എത്ര ഫീസ് നല്‍കണം36 പേജുള്ള പുതിയ പാസ്പോര്‍ട്ട് - 3,500 രൂപ60 പേജുള്ള പുതിയ പാസ്പോര്‍ട്ട് - 4,000 രൂപതത്കാല്‍ പാസ്പോര്‍ട്ടിന് എങ്ങനെ അപേക്ഷിക്കാം?പാസ്പോര്‍ട്ട് സേവാ പോര്‍ട്ടല്‍ സന്ദര്‍ശിക്കുക.നിങ്ങളുടെ അക്കൗണ്ട് സൃഷ്ടിച്ച് ലോഗിന്‍ ചെയ്യുക.'Apply for a new passport' എന്ന ഓപ്ഷന് തിരഞ്ഞെടുക്കുക.അപേക്ഷാ ഫോം പൂരിപ്പിച്ച് തത്കാല്‍ വിഭാഗം തിരഞ്ഞെടുക്കുക.ആവശ്യമായ രേഖകള്‍ അപ്ലോഡ് ചെയ്യുക.ഫീസ് ഓണ്‍ലൈനായി അടയ്ക്കുക.അടുത്തുള്ള പാസ്പോര്‍ട്ട് സേവാ കേന്ദ്രത്തില്‍ അപ്പോയിന്റ്മെന്റ് ബുക്ക് ചെയ്യുക.രേഖകളുമായി നിശ്ചിത തീയതിയില്‍ എത്തി ബയോമെട്രിക് പ്രക്രിയ പൂര്‍ത്തിയാക്കുക.എത്ര ദിവസത്തിനുള്ളില്‍ പാസ്പോര്‍ട്ട് ലഭിക്കും?എല്ലാ രേഖകളും ക്രമത്തിലാണെന്നും അപേക്ഷയില്‍ പോരായ്മകളൊന്നുമില്ലെന്നും കണ്ടെത്തിയാല്‍ സാധാരണയായി 1 മുതല്‍ 3 ദിവസത്തിനുള്ളില്‍ തത്കാല്‍ പാസ്പോര്‍ട്ട് ലഭിക്കും. ചില സന്ദര്‍ഭങ്ങളില്‍ ആദ്യം പാസ്പോര്‍ട്ട് നല്‍കുകയും പിന്നീട് പൊലീസ് പരിശോധന നടത്തുകയും ചെയ്യാറുണ്ട്.
ഡിവൈഎഫ്ഐ ജില്ലാ സമ്മേളനം :ജെൻസി സാംസ്കാരിക സംഗമം നടത്തി
വൈത്തിരി :ഡിവൈഎഫ്ഐ ജില്ലാ സമ്മേളനത്തിന് വിളംബരമായി ജെൻസി സാംസ്കാരിക സംഗമം നടത്തി വൈത്തിരി ബ്ലോക്ക് കമ്മിറ്റി . ‘സ്പിൽ ദി ടി ന്യൂജെൻ ഫോറം’ എന്ന പേരിൽ സംഘടിപ്പിച്ച സദസ്സ് യുവ സാംസ്കാരിക പ്രതിഭകളുടെ സംഗമമായി.‘പുതിയ വാക്കുകൾ, പുതിയ ചിന്തകൾ’, ‘പൊളിറ്റിക്കൽ ഡയലോഗ്’, ‘റീൽസ് ആൻഡ് റിയാലിറ്റി’ വിഷയങ്ങളിൽ മൂന്നുസെഷനുകളാണ് നടത്തിയത്. യുവ എഴുത്തുകാരായ ഹരികൃഷ്ണൻ തച്ചാടൻ, എസ് രാഹുൽ, ദേവിക ശ്രീജിത്, ഡിന്നു ജോർജ്, മാധ്യമ പ്രവർത്തകരായ കെ ആർ അനൂപ്, സാനിയോ മനോമി, ലിന്റോ തോമസ്, യുണി സൈക്കിൾ സഞ്ചാരി എ അഭി, ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറി കെ എം ഫ്രാൻസിസ്, അഡ്വ. കെ ആർ ആര്യ, നീരത ലക്ഷ്മി തുടങ്ങിയവർ വിവിധ സെഷനുകളിൽ വിഷയം അവതരിപ്പിച്ച് സംവദിച്ചു.അഡ്വ. റഷ്ബാന തൻസി, അമൽ റോഷൻ, ഹൃദ്യ രവീന്ദ്രൻ എന്നിവർ വിവിധ സെഷനുകളിൽ മോഡറേറ്റർമാരായി. ഡിവൈഎഫ്ഐ ജില്ലാ വൈസ് പ്രസിഡന്റ് ജോബിസൺ ജെയിംസ്, ജില്ലാ ജോയിന്റ് സെക്രട്ടറി എം രമേശ് എന്നിവർ സംസാരിച്ചു. ബ്ലോക്ക് സെക്രട്ടറി കെ എസ് ഹരിശങ്കർ സ്വാഗതവും പ്രസിഡന്റ് സി എച്ച് ആഷ്ക്ക് നന്ദിയും പറഞ്ഞു. ജൂലൈ 17മുതൽ 19വരെ മാനന്തവാടിയിലാണ് ഡിവൈഎഫ്ഐ ജില്ലാ സമ്മേളനം.
ആളെപ്പറ്റിച്ച് സ്വർണം; കൂടിയ വില നേരെ താഴേക്ക്, സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ ഇടിവ്
സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ ഇടിവ്. 22K ഒരു ഗ്രാം സ്വർണത്തിന് 85 രൂപയാണ് ഇടിഞ്ഞത്. 13110 രൂപയാണ് വിപണിവില. ഒരു പവൻ സ്വർണത്തിന് 680 രൂപ ഇടിഞ്ഞു. 104880 രൂപയാണ് വിപണിവില.18K സ്വർണത്തിനും വില കുറഞ്ഞു. ഒരു ഗ്രാമിന് 69 രൂപ കുറഞ്ഞ് 10727 രൂപയായി. ഒരു പവന് 552 രൂപ കുറഞ്ഞ് 85816 രൂപയുമായി. 24K സ്വർണവും വിലയിൽ ഇടിവാണ് നേരിട്ടത്. ഒരു ഗ്രാമിന് 93 രൂപ കുറഞ്ഞ് 14302 രൂപയായി. ഒരു പവന് 744 രൂപയാണ് കുറഞ്ഞത്. 114416 രൂപയാണ് വിപണിവില.വലിയ ഒരു ഇടിവിൽ നിന്ന് പതിയെ കയറിവരികയായിരുന്നു സ്വർണവില. ശനിയാഴ്ച സ്വർണവില ഗ്രാമിന് 110 രൂപയും പവന് 880 രൂപയുമാണ് വർധിച്ചത്. അതിന് മുൻപുള്ള ദിവസങ്ങളിൽ സ്വർണവില കുറഞ്ഞുകൊണ്ടേയിരിക്കയായിരുന്നു. ഇന്നും കുറവ് സംഭവിച്ചതോടെ പഴയ വിലയിലേക്ക് തന്നെ സ്വർണവില പോകുമോ എന്ന ആകാംഷയും ശക്തമാണ്.
സംസ്ഥാനത്ത് ഇന്നും മഴ ശക്തമാകും; രണ്ട് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട്
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഇന്ന് രണ്ട് ജില്ലകളിലാണ് ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് ഓറഞ്ച് അലേര്‍ട്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളില്‍ യെല്ലോ അലേര്‍ട്ടാണ്.
അട്ടിമറി വീര്യവുമായി ജപ്പാൻ, കിരീട വരൾച്ച തീർക്കാൻ ബ്രസീൽ; ലോകകപ്പിലെ നോക്കൗട്ട് പോരാട്ടങ്ങള്‍ക്ക് ഇന്ന് തുടക്കം
ലോകകപ്പ് കിരീട വരൾച്ചയ്ക്ക് അറുതി വരുത്താൻ ഉറച്ചിറങ്ങുന്ന ബ്രസീലിന് ആദ്യ നോക്കൗട്ട് (റൗണ്ട് ഓഫ് 32) മത്സരത്തിൽ കനത്ത വെല്ലുവിളി. ഏഷ്യൻ കരുത്തരായ ജപ്പാനാണ് കാനറികളുടെ എതിരാളികൾ. ഇന്ത്യൻ സമയം ഇന്ന് രാത്രി പത്തരയ്ക്ക് ഹൂസ്റ്റണിലാണ് ആരാധകര്‍ കാത്തിരിക്കുന്ന വമ്പന്‍ പോരാട്ടം.ഗ്രൂപ്പ് സിയിൽ തോൽവിയറിയാതെ ഒന്നാം സ്ഥാനക്കാരായാണ് ബ്രസീൽ നോക്കൗട്ടിലേക്ക് യോഗ്യത നേടിയത്. സൂപ്പർ താരം വിനീഷ്യസ് ജൂനിയർ നയിക്കുന്ന മുന്നേറ്റനിര മികച്ച ഫോമിലാണ്. പഴയ കളിശൈലിയുടെ അത്രയും അപ്രമാദിത്യം അവകാശപ്പെടാനില്ലെങ്കിലും, പരിമിതികൾ മറികടന്ന് ഒരു സംഘമായി മുന്നേറാൻ കോച്ച് കാർലോ ആഞ്ചലോട്ടിയുടെ ടീമിന് സാധിക്കുന്നുണ്ട്. മധ്യനിരയും പ്രതിരോധവും ഒന്നിനൊന്ന് മെച്ചപ്പെട്ടതാണ് ബ്രസീലിന്റെ ആത്മവിശ്വാസം കൂട്ടുന്നത്. വ്യക്തിഗത മികവിനെ ബ്രസീൽ അമിതമായി ആശ്രയിക്കുമ്പോൾ, മികച്ച ടീം സ്പിരിറ്റിലാണ് ജപ്പാന്റെ പ്രതീക്ഷകൾ. നെതർലൻഡ്സും സ്വീഡനുമുൾപ്പെട്ട കടുത്ത ഗ്രൂപ്പിൽ നിന്നും തോൽവിയറിയാതെയാണ് ജപ്പാൻ പ്രീ-ക്വാർട്ടറിലേക്ക് ടിക്കറ്റെടുത്തത്.കോച്ച് ഹാജിമെ മൊറിയാസുവിന് കീഴിൽ അതിവേഗ നീക്കങ്ങളും കൃത്യമായ പ്രെസ്സിങ് ഗെയിമും പുറത്തെടുക്കുന്ന ജപ്പാൻ ഏത് വമ്പന്മാരെയും വീഴ്ത്താൻ പോന്നവരാണ്. മൈതാനത്ത് എതിരാളികൾക്ക് ഒരിഞ്ചുപോലും ഇടം നൽകാതെയുള്ള ജപ്പാന്റെ വേഗക്കളിക്ക് തടയിടാൻ ആഞ്ചലോട്ടി ഒരുക്കുന്ന മറുതന്ത്രങ്ങളാവും മത്സരവിധി നിർണ്ണയിക്കുക
പശ്ചിമേഷ്യയില്‍ താത്ക്കാലിക ആശ്വാസം, ഇറാന്-യുഎസ് വെടിനിര്‍ത്തലിന് ധാരണ; ഖത്തറില്‍ നാളെ ചര്‍ച്ച നടക്കും
തെഹ്റാൻ: പശ്ചിമേഷ്യ യുദ്ധഭീതിക്ക് താത്ക്കാലിക ആശ്വാസം. സമാധാന ചര്‍ച്ചയ്ക്ക് ഇരുരാജ്യങ്ങളും തയ്യാറെന്നാണ് റിപ്പോര്‍ട്ട്. നാളെ ഖത്തറിന്റെ മധ്യസ്ഥതയില്‍ ചര്‍ച്ച നടക്കുമെന്ന് യുഎസ് അധികൃതര്‍ അറിയിച്ചു. ഖത്തറില്‍ നടക്കുന്ന ചര്‍ച്ചയില്‍ ഹോര്‍മൂസ് കടലിടുക്കിലെ പ്രതിസന്ധികള്‍ക്ക് തീരുമാനം ഉണ്ടാക്കുമെന്നും യുഎസ് പറഞ്ഞു. എന്നാല്‍ ഇറാന്റെ ഭാഗത്ത് നിന്ന് ഇതുവരെ ഇക്കാര്യത്തില്‍ സ്ഥിരീകരണം വന്നിട്ടില്ല.ഹോര്‍മൂസ് കടലിടുക്കിന്റെ നിയന്ത്രണം ഇറാന് മാത്രമാണെന്ന് ഇറാന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു. ഹോര്‍മൂസ് നിയന്ത്രണ വിഷയത്തില്‍ ഒരു കക്ഷികളും ഇടപെടരുതെന്നും മുന്നറിയിപ്പ് ലംഘിച്ചാല്‍ തിരിച്ചടിക്കുമെന്നും ഇറാന് വിദേശകാര്യ മന്ത്രി അബ്ബാസ് അരഗ്ചി പറഞ്ഞു. ഖത്തറില്‍ നടക്കാന്‍ പോകുന്ന ചര്‍ച്ചയ്ക്ക് മുന്നോടിയായി ആണ് ഇറാന്റെ പ്രതികരണം.
ബ്രസീലിനിത് ഫൈനല്‍; സൂപ്പര്‍ താരം നെയ്മര്‍ കൂടുതല്‍ സമയം കളിക്കുമെന്ന് ആഞ്ചലോട്ടി
ബ്രസീല്‍ ഫുട്ബോള്‍ പ്രേമികള്‍ക്ക് ഇപ്പോഴാണ് ആശ്വാസമായത്. ഫുട്ബോള്‍ ലോകകപ്പിലെ കഠിനമായ മത്സര കാലത്ത് തങ്ങളുടെ പ്രിയപ്പെട്ട സുല്‍ത്താന്‍ തിരിച്ചെത്തിയിരിക്കുന്നു. വിനീഷ്യസും കുന്യയും അരങ്ങുവാഴുന്ന ടീമിലേക്ക് നെയ്മര്‍ കൂടിയെത്തിയത് കാനറികള്‍ക്ക് ആശ്വാസമാവുകയാണ്. എന്നാല്‍ പരിക്കില്‍നിന്ന് അദ്ദേഹം പൂര്‍ണ മുക്തനായ ശേഷം ഫിറ്റ്നസ് വീണ്ടെടുത്തോ എന്ന ആശങ്ക ഇപ്പോഴുമുണ്ട്. കൂടുതല്‍ സമയം ഗ്രൗണ്ടില്‍ അദ്ദേഹത്തിന് ചെലവിടാനാകുമോ എന്നും ആശങ്കയുണ്ടായിരുന്നു. ഇതിന് മറുപടിയുമായാണ് ഇപ്പോള്‍ കോച്ച് കാര്‍ലോ ആഞ്ചലോട്ടി രംഗത്തെത്തിയിരിക്കുന്നത്. നെയ്മര്‍ ഫിറ്റ്നസ് വീണ്ടെടുത്തെന്നും കൂടുതല്‍ സമയം കളിക്കാന്‍ പ്രാപ്തനായെന്നുമാണ് അദ്ദേഹം പറയുന്നത്. ജപ്പാനെതിരെ താരം കൂടുതല്‍ സമയം കളിച്ചേക്കുമെന്നാണ് വിവരം. നെയ്മര്‍ ജപ്പാനെതിരെ കളിച്ചേക്കില്ലെന്ന അഭ്യൂഹങ്ങള്‍ക്കിടെയാണ് കോച്ചിന്റെ പുതിയ വെളിപ്പെടുത്തല്‍ ആരാധകര്‍ക്ക് ആശ്വാസമാകുന്നത്.
ലോകകപ്പിൽ മെസി - റോണോ പോര് ഉണ്ടാകുമോ? സാധ്യതകൾ ഇങ്ങനെ
ലോകകപ്പിൽ മെസി - റോണോ പോര് ഉണ്ടാകുമോ എന്നതിൽ, നിലവിൽ പുറത്തുവരുന്ന റിപ്പോർട്ടുകൾ അനുസരിച്ച് കലാശപ്പോരിൽ എത്തിയാൽ മാത്രമേ ഈ പോര് നടക്കുകയുള്ളൂ. ഫൈനലിന് മുമ്പായി അർജന്റീന - പോർച്ചുഗൽ മത്സരം നടക്കാൻ സാധ്യതകൾ ഇല്ല എന്നത് വ്യക്തമാണ്.കഴിഞ്ഞ ദിവസം നടന്ന കൊളംബിയയ്ക്ക് എതിരായ മത്സരത്തിൽ ആരുമാരും ഗോൾ അടിക്കാതെ ഗോൾരഹിത സമനിലയിൽ ആയിരുന്നു അവസാനിച്ചിരുന്നത്. ഇതോടെ പോയിന്റ് പട്ടികയിൽ രണ്ടാം ടി=സ്ഥാനത്ത് ഫിനിഷ് ചെയ്തുകൊണ്ടാണ് പോർച്ചുഗൽ റൗണ്ട് ഓഫ് 23 ലേക്ക് യോഗ്യത നേടിയിരുന്നത്. അതേസമയം, ഗ്രൂപ്പ് ചെമ്പ്യന്മാരായാണ് അർജന്റീന കാപ്പ വെർദെയുമായി കൊമ്പുകോർക്കാണ് തയ്യാറെടുക്കുന്നത്.നിലവിലുള്ള ഫിഫയുടെ ഫിക്സ്ച്ചർ അനുസരിച്ച് ഇരുടീമുകൾക്കും നേർക്കുനേർ വരാൻ സാധിക്കാത്ത വിധമുള്ള ക്രിമീകരണമാണ് കാണാൻ സാധിക്കുന്നത്. ഏതൊക്കെ വഴികൾ നോക്കിയാലും ഇരുടീമുകളുടെയും ഇതിഹാസ താരങ്ങളായ ലയണൽ മെസിയും, ക്രിസ്റ്റ്യാനോ റൊണാൾഡോയും കൊമ്പുകോർക്കുന്നത്ത് കാണാത്ത ചെറുതല്ലാത്ത ബുദ്ധിമുട്ട് ഉണ്ട്. അതേസമയം മത്സരങ്ങൾ ജയിച്ചുകയറി ലോകകപ്പ് കലാസപ്പോര് വരെ എത്തുകയാണെങ്കിൽ മാത്രമേ അർജന്റീന - പോർച്ചുഗൽ പോരാട്ടം കാണാൻ ആരാധകർക്ക് സാധിക്കുകയുള്ളു.
ഇനിയും 'കാണാഡാ'; കാനഡ ലോകകപ്പ് പ്രീ-ക്വാർട്ടറിൽ
2026 ഫിഫ ലോകകപ്പ് പ്രീ-ക്വാർട്ടറിലേക്ക് യോഗ്യത നേടി ആതിഥേയരായ കാനഡ. ഇന്ന് നടന്ന നോക്കൗട്ട് മത്സരത്തിൽ സൗത്ത് ആഫ്രിക്കയെ എതിരില്ലാത്ത ഒരു ഗോളിനായിരുന്നു പരാജയപ്പെടുത്തിയത്. ഗോൾരഹിത സമനിലയിലായിരുന്നു മത്സരത്തിന്റെ ആദ്യ പകുതിയിൽ അവസാനിച്ചിരുന്നതെങ്കിൽ 90 മിനിറ്റും കഴിഞ്ഞ് അതിന്റെ ഇഞ്ചുറി സമയത്തായിരുന്നു കാനഡയുടെ വിജയഗോൾ പിറന്നത്.പല തവണ ഇരുടീമുകളും ശ്രമങ്ങൾ നടത്തിയെങ്കിലും ഒന്നും തന്നെ ഫലം കണ്ടിരുന്നില്ല. മത്സരം അധിക സമയത്തേക്ക് നീങ്ങും എന്ന് വിചാരിച്ചിരുന്ന സമയത്തായിരുന്നു 90 + 2 ൽ സ്റ്റീഫനിലൂടെ കാനഡ വിജയഗോൾ കണ്ടെത്തിയത്. ഇതോടെ കാനഡ ഈ വർഷത്തെ ലോകകപ്പിലേക്ക് യോഗ്യത ഉറപ്പിക്കുന്ന ആദ്യ ടീമായി മാറി. ഈ ലോകകപ്പിന് ആഥിതേയത്വം വഹിക്കുന്ന രാജ്യങ്ങളിൽ ഒന്ന് കൂടിയാണ് കാനഡ.
ലഹരിക്കെതിരെ ഗോളടിച്ച്; മിഷൻ ലീഗ് ഫുട്ബോൾ ടൂർണമെന്റ് സംഘടിപ്പിച്ചു
മാനന്തവാടി: ലഹരിവിരുദ്ധ സന്ദേശം സമൂഹത്തിലേക്ക് പകർന്നുനൽകുക എന്ന ലക്ഷ്യത്തോടെ മുതിരേരി ലിറ്റിൽ ഫ്ലവർ ചർച്ചിന്റെ നേതൃത്വത്തിൽ ലഹരിക്കെതിരെ ഗോളടിച്ച് എന്ന സന്ദേശവുമായി മിഷൻ ലീഗ് ഫുട്ബോൾ ടൂർണമെന്റ് സംഘടിപ്പിച്ചു. പരിപാടിയുടെ ഭാഗമായി ഇടവക വികാരി ഫാ. ബിനു പൈനുങ്കൽ ലഹരിവിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. അർജന്റീന, ബ്രസീൽ, പോർച്ചുഗൽ, ഫ്രാൻസ് എന്നീ നാല് ടീമുകളാണ് ടൂർണമെന്റിൽ മത്സരിച്ചത്. ആവേശകരമായ ഫൈനലിൽ ബ്രസീലും അർജൻറീനയും സമനില നേടിയതോടെ ഷൂട്ടൗട്ടിൽ ബ്രസീൽ ടീം ചാമ്പ്യന്മാരായി.തുടർന്ന് വലിയകൊല്ലി പള്ളിയിലെ കുട്ടികളുമായി നടത്തിയ സൗഹൃദ മത്സരത്തിലും മുതിരേരി ശാഖ വിജയിച്ച് ചാമ്പ്യന്മാരായി. വലിയകൊല്ലി ഇടവക വികാരി ഫാ. റെജീഷ് കറുത്തേടത്തും, മുതിരേരി ഇടവക വികാരി ഫാ.ബിനു പൈനുങ്കലും ചേർന്ന് വിജയികൾക്കും പങ്കെടുത്ത കുട്ടികൾക്കും സമ്മാനദാനം നടത്തി.അധ്യാപകരായ നിനി, ഡേവിഡ്, ജിൻസ്, ഷൈല, ഷീല, ബാബു എന്നിവരും സിസ്റ്റർ മേരി, സിസ്റ്റർ ബെറ്റി എന്നിവരും പരിപാടികൾക്ക് നേതൃത്വം നൽകി.കായികരംഗത്തിലൂടെ യുവതലമുറയെ ലഹരിയിൽ നിന്ന് അകറ്റി ആരോഗ്യകരമായ ജീവിതശൈലിയിലേക്ക് നയിക്കുകയെന്ന ലക്ഷ്യത്തോടെയാണ് മിഷൻ ലീഗ് ഫുട്ബോൾ ടൂർണമെന്റ് സംഘടിപ്പിച്ചതെന്ന് സംഘാടകർ അറിയിച്ചു.
അംഗൻവാടി ഉദ് ഘാടനം ചെയ്തു.
പിണങ്ങോട്:വെങ്ങപ്പള്ളി പഞ്ചായത്തിലെ ഓടമൂട്ടിൽ പ്രദേശത്ത് വയനാട് പാർലമെന്റ് എം പി യുടെ എം പി ലാഡ്സ് ഫണ്ടിൽ നിന്നും 25 ലക്ഷം രൂപ ചിലവഴിച്ചു നിർമിച്ച സ്മാർട്ട് അംഗൻവാടിയുടെ ഉദ് ഘാടനം വയനാട് എം പി പ്രിയങ്ക ഗാന്ധി വാദ്ര നിർവഹിച്ചു. കുട്ടികൾക്ക് കളിപ്പാട്ടം ഉൾപ്പെടെ എം പി യുടെ വകയായി നൽകി. കളികളിൽ കുട്ടികളോടോപ്പം ചേർന്നും പാട്ട് പാടിയും എം പി യും കുട്ടി കൂട്ടത്തിൽ കൂടി.കൃഷി മന്ത്രി അഡ്വ: ടി സിദ്ധിഖ്.ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ജാസർ പാലക്കൽ, വൈസ് പ്രസിഡന്റ് ഷീജ എൻ, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാർ ആയ ഹസീന മുജീബ്, രാമൻ കെ എ, മിഥില എം കെ, പഞ്ചായത്ത് അംഗങ്ങളായ വിനീഷ്, നിതിൻ, ശ്രീജിത്ത്, സലിം ബാവ, വസന്ത, ശർബിന എംപി, ഷമീറ മുത്തലിബ്, രമേശ് ബാബു, കൽപ്പറ്റ ബ്ലോക്ക് പഞ്ചായത്ത് മെമ്പർ അഞ്ജലി, കൽപ്പറ്റ സിഡിപി ഓ സന്ധ്യ, ഐസി ഡി എസ് സൂപ്പർവൈസർ ബിന്ദു, ഗ്രാമപഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറി നജീബ് വി എ, ഉസ്മാൻ പഞ്ചാര, കൺവീനർ രാജൻ മാസ്റ്റർ, മുൻ പഞ്ചായത്ത് പ്രസിഡണ്ട് പി എം നാസർ, സലീം ചാലിൽ, നാസർ പച്ചൂരാൻ,മുഹമ്മദ് പനന്തറ, സാലിഹ് എ പി, മോഹനൻ, ഷമീർ കുന്നത്ത്, അൽഫിൻ, മുബരീഷ്, ജോൺസൺ കെ, പുഷ്പലത സി പി, ദിലീപ് കുമാർ, മുഹമ്മദലി പി, ഇബ്രാഹിം ഓ, സി ഡി എസ് ചെയർ പേഴ്സൺ ഷംന റഹ്മാൻ, റുക്കിയ കെ, സുഹറ എന്നിവർ സംബന്ധിച്ചു.

