സിഗരറ്റ് പൊള്ളും! രാജ്യത്ത് സിഗരറ്റ് വില കുതിക്കുന്നു; ITC ബ്രാന്‍ഡുകള്‍ക്ക് വീണ്ടും വിലവര്‍ധന
രാജ്യത്ത് സിഗരറ്റ് വില കുതിക്കുന്നു എന്ന് വിവരം. ഐടിസിയുടെ പ്രമുഖ ബ്രാന്‍ഡുകള്‍ക്ക് വീണ്ടും വില വര്‍ധനവെന്നാണ് വിവരം. ക്ലാസിക് കണക്ട് 20 സിഗററ്റുള്ള പാക്കറ്റിന് 38 രൂപയാണ് വര്‍ധിച്ചത്. ഇതോടെ ക്ലാസിക് കണക്ടിന്റെ വില 390 രൂപയില്‍ നിന്ന് 428 രൂപ ആയി ഉയര്‍ന്നിട്ടുണ്ട്. ഗോള്‍ഡ് ഫ്ളേക്ക് സൂപ്പര്‍ സ്റ്റാര്‍ 10 സിഗററ്റുള്ള പാക്കറ്റിന് 10 രൂപ വര്‍ധിച്ചിട്ടുണ്ട്. ഇതോടെ ഗോള്‍ഡ് ഫ്ലേക്ക്സിന് 79 രൂപയില്‍ നിന്ന് 89 ആയി വില ഉയര്‍ന്നു.തിരഞ്ഞെടുത്ത സിഗരറ്റ് ബ്രാന്‍ഡുകളുടെ പരമാവധി ചില്ലറ വില്‍പ്പന വിലയാണ് ഐടിസി വര്‍ദ്ധിപ്പിച്ചതെന്നാണ് ഡീലര്‍മാരില്‍ നിന്നുള്ള വിവരം. പുതുക്കിയ വില രേഖപ്പെടുത്തിയ സ്റ്റോക്കുകള്‍ ഇതിനകം വിപണിയില്‍ എത്തിത്തുടങ്ങിയിട്ടുണ്ട്. പുകയില നികുതിയിലുണ്ടായ മാറ്റങ്ങളെത്തുടര്‍ന്ന് സിഗരറ്റ് നിര്‍മ്മാതാക്കള്‍ വില ക്രമീകരിക്കുന്നതിന്റെ ഭാഗമായി, ഈ വര്‍ഷം ഐടിസി പലതവണ വില വര്‍ദ്ധിപ്പിച്ചതിന് പിന്നാലെയാണ് പുതിയ വര്‍ദ്ധനവും ഉണ്ടായിരിക്കുന്നത്.
പ്രവാസികള്‍ക്കും വിദേശ യാത്രക്കാര്‍ക്കും ഇരുട്ടടി; വിമാന നിരക്ക് 20% വരെ ഉയര്‍ന്നേക്കുമെന്ന് സൂചന
ക്രൂഡ് ഓയിൽ വില ബാരലിന് 100 ഡോളറിന് മുകളിൽ തുടരുന്നതിനാൽ അന്താരാഷ്ട്ര വിമാന ടിക്കറ്റ് നിരക്കിൽ 5 മുതൽ 20 ശതമാനം വരെ വർധനവുണ്ടായേക്കുമെന്ന് റിപ്പോർട്ട്. ഗൾഫ്, യൂറോപ്പ്, അമേരിക്ക തുടങ്ങിയ ദീർഘദൂര യാത്രക്കാരെയാകും ഈ വിലക്കയറ്റം ഏറ്റവും കൂടുതൽ ബാധിക്കുക. മധ്യപൂർവേഷ്യയിലെ സംഘർഷങ്ങളാണ് ഇന്ധനവില ഉയരാൻ പ്രധാന കാരണം.നാട്ടിലേക്ക് വരാനോ വിദേശയാത്രയ്ക്കോ തയ്യാറെടുക്കുന്നവര്‍ക്ക് വലിയ തിരിച്ചടിയായി വിമാനായാത്ര ടിക്കറ്റ് നിരക്ക് ഉയരുമെന്ന് റിപ്പോര്‍ട്ട്. ക്രൂഡ് ഓയില്‍ വില ബാരലിന് 100 ഡോളറിന് മുകളില്‍ തുടര്‍ന്നാല്‍, അന്താരാഷ്ട്ര വിമാന ടിക്കറ്റ് നിരക്കില്‍ 5 മുതല്‍ 20 ശതമാനം വരെ വര്‍ധനവുണ്ടായേക്കുമെന്ന് വിദഗ്ധര്‍ മുന്നറിയിപ്പ് നല്കുന്നു.
8,9,10 ക്ലാസുകളില്‍ നടപ്പിലാക്കിയിരുന്ന സബ്ജക്ട് മിനിമം മാര്‍ക്ക് ഒഴിവാക്കി; പുതിയ ഉത്തരവുമായി വിദ്യാഭ്യാസ വകുപ്പ്
8,9,10 ക്ലാസുകളില്‍ നടപ്പിലാക്കിയിരുന്ന സബ്ജക്ട് മിനിമം മാര്‍ക്ക് ഒഴിവാക്കി സര്‍ക്കാര്‍ ഉത്തരവ്.ഈ അധ്യയന വര്‍ഷം മുതല്‍ പ്രാബല്യത്തില്‍ വരും. സ്കൂള്‍ വിദ്യാര്‍ത്ഥികളില്‍ പഠന നിലവാരം ഉറപ്പാക്കുന്നതിന് എല്‍ഡിഎഫ് സര്‍ക്കാരാണ് 30 ശതമാനം സബ്ജക്ട് മിനിമം മാര്‍ക്ക് ഏര്‍പ്പെടുത്തിയത്.വി ശിവന്‍കുട്ടി വിദ്യാഭ്യാസ മന്ത്രി ആയിരുന്നപ്പോഴാണ് കുട്ടികള്‍ ഒരു വിഷയത്തിലും മോശമാകാന്‍ പാടില്ല എന്ന ലക്ഷ്യം മുന്‍ നിര്‍ത്തി സബ്ജക്ട് മിനിമം മാര്‍ക്ക് ഏര്‍പ്പെടുത്തിയത്. എല്ലാ വിഷയത്തിലും മിനിമം മാര്‍ക്ക് വാങ്ങേണ്ടതാണെന്നും ഏതെങ്കിലും വിഷയത്തില്‍ മാര്‍ക്ക് കുറഞ്ഞാല്‍ വിദ്യാര്‍ഥിക്ക് രണ്ടാഴ്ചയ്ക്കകം വീണ്ടും പരീക്ഷയെഴുതാനാവുമെന്നും ആയിരുന്നു തീരുമാനം. ഇതിനെ മറികടക്കുന്നതാണ് സംസ്ഥാന സര്‍ക്കാരിന്റെ ഇപ്പോള്‍ പുറത്തിറങ്ങിയ ഉത്തരവ്
മാനനഷ്ട കേസുമായി മഞ്ജു വാര്യര്‍; സനല്‍ കുമാര്‍ ശശിധരനെതിരെ എറണാകുളം മുന്‍സിഫ് കോടതിയില്‍ ഹര്‍ജി
സംവിധായകന് സനല്‍ കുമാര്‍ ശശിധരനെതിരെ മാനനഷ്ട കേസുമായി നടി മഞ്ജു വാര്യര്‍. എറണാകുളം മുന്‍സിഫ് കോടതിയിലാണ് കേസ് ഫയല്‍ ചെയ്തത്. മഞ്ജു വാര്യര്‍ക്കെതിരെ അപകീര്‍ത്തികരമായ പ്രസ്താവനകള്‍ നടത്തുന്നത് കോടതി താത്ക്കാലികമായി വിലത്തി. സനല്‍ കുമാര്‍ ശശിധരന് ഒന്നാം പ്രതിയും ഷാജന് സ്കറിയ രണ്ടാം പ്രതിയും മെറ്റയെ മൂന്നാം പ്രതിയുമാക്കിയാണ് കേസ് ഫയല്‍ ചെയ്തിരിക്കുന്നത്.അഭിഭാഷകയും നടിയും തിരക്കഥാകൃത്തുമായ ശാന്തി മായാദേവി വഴിയാണ് മഞ്ജു വാര്യര്‍ ഹര്‍ജി ഫയല്‍ ചെയ്തത്. ഈ മാസം 30ന് ഹാജരാകാനാണ് പ്രതികള്‍ക്ക് കോടതി നോട്ടീസ് നല്‍കിയിരിക്കുന്നത്. അപകീര്‍ത്തിപ്പെടുത്തുന്ന സമൂഹ മാധ്യമ പോസ്റ്റുകള്‍ നീക്കം ചെയ്യുന്നതിനായി മെറ്റയ്ക്ക് കോടതി നോട്ടീസും അയച്ചതായാണ് വിവരം. തനിക്കെതിരായി അസത്യ പ്രചാരണം നടത്തുന്നുവെന്നും അധിക്ഷേപിക്കുന്നുവെന്നുമാണ് മഞ്ജു ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിരിക്കുന്നത്.മഞ്ജു ചിലരുടെ നിയന്ത്രണത്തിലാണ് എന്നതടക്കമുള്ള കാര്യങ്ങള്‍ സനല്‍ കുമാര്‍ സമൂഹമാധ്യമങ്ങളിലൂടേയും ഓണ്‍ലൈന്‍ മാധ്യമങ്ങളിലൂടെയും ഉന്നയിക്കുകയും വിഷയത്തില്‍ പരിഹാരവും അന്വേഷണവും ആവശ്യപ്പെട്ട് സെക്രട്ടറിയേറ്റിന് മുന്നില്‍ നിരാഹാര സമരം നടത്തുകയും ചെയ്തിരുന്നു. മഞ്ജു വാര്യരെന്നല്ല സമൂഹത്തില്‍ ജീവിക്കുന്ന ഒരു വ്യക്തിയ്ക്കും ഇതൊന്നും നേരിടേണ്ടി വരരുതെന്നാണ് ആവശ്യമെന്ന് ശാന്തി മായാദേവി മാധ്യമങ്ങളോട് പറഞ്ഞു. അവാസ്തവമെന്നും യുക്തിരഹിതമെന്നും വളരെ പെട്ടെന്ന് മനസിലാകുന്ന ഇത്തരം വാദമുഖങ്ങള്‍ ഉന്നയിക്കാന്‍ അവസരം കൊടുത്ത ഓണ്‍ലൈന്‍ മാധ്യമങ്ങളും നടപടി നേരിടേണ്ടി വരുമെന്നും അവര്‍ സൂചിപ്പിച്ചു. മഞ്ജു പ്രതികരിക്കാത്തതെന്ത് എന്നായിരുന്നു പലരുടേയും ചോദ്യം. ഇത്തരം കാര്യങ്ങള്‍ക്കൊക്കെ അവര്‍ എന്ത് പ്രതികരിക്കാനാണെന്നും നിയമപരമായി നീങ്ങുകയല്ലാതെ മറ്റ് മാര്‍ഗങ്ങളില്ലെന്നും ശാന്തി മായാദേവി കൂട്ടിച്ചേര്‍ത്തു.
ആന്റോ അഗസ്റ്റിന്റെ വീട് അനധികൃതമായി നിർമിച്ചത്; കെട്ടിട നിർമാണ ചട്ടങ്ങൾ പാലിച്ചില്ലെന്ന് കണ്ടെത്തൽ
കൽപറ്റ ∙ നിയമവിരുദ്ധമായ അളവിൽ മദ്യം സൂക്ഷിച്ച കേസിൽ പ്രതിയായ റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിങ് കമ്പനി എംഡി ആന്റോ അഗസ്റ്റിന്റെ വാഴവറ്റയിലെ വീട് അനധികൃതമായി നിർമിച്ചതെന്ന് എക്സൈസ് സംഘത്തിന്റെ കണ്ടെത്തൽ. കെട്ടിടനിർമാണവുമായി ബന്ധപ്പെട്ട് വയനാട് ജില്ലാ ദുരന്തനിവാരണ അതോറിറ്റിയുടെ നിർദേശങ്ങൾ പാലിക്കാതെയാണ് ആന്റോ അഗസ്റ്റിൻ വീടു നിർമിച്ചതെന്ന് അന്വേഷണസംഘത്തിന്റെ റിപ്പോർട്ടിലുണ്ട്. വീടിന്റെ തരം മാറ്റി ഹോംസ്റ്റേ, ടൂറിസ്റ്റ് ഹോം തുടങ്ങിയ കെട്ടിടങ്ങളുടെ വിഭാഗത്തിലേക്കാക്കാൻ 2022ൽ ആന്റോ മുട്ടിൽ പഞ്ചായത്തിൽ അപേക്ഷ നൽകിയിരുന്നു.എന്നാൽ, സ്ഥലപരിശോധന നടത്താനെത്തിയ അധികൃതർ കെട്ടിടത്തിൽ അനധികൃത നിർമാണം നടത്തിയതായി കാണിച്ച് 2022 മാർച്ച് 28ന് ആന്റോയ്ക്ക് നോട്ടിസ് നൽകി. പിന്നീട്, അനധികൃതനിർമാണം ക്രമവൽക്കരിക്കാൻ ആന്റോ നൽകിയ അപേക്ഷ തള്ളിയ പഞ്ചായത്ത് സെക്രട്ടറി സ്റ്റോപ് മെമ്മോ നൽകിയിരുന്നതായും പ്രത്യേക അന്വേഷണസംഘം തലവനായ അസി. എക്സൈസ് കമ്മിഷണർ ആർ.എൻ.ബൈജു തയാറാക്കിയ റിപ്പോർട്ടിൽ പറയുന്നു.പരമാവധി 3 നിലകൾ, 10 മീറ്റർ എന്നിങ്ങനെയാണ് വാഴവറ്റ ഉൾപ്പെടുന്ന മുട്ടിൽ പഞ്ചായത്തിലെ കെട്ടിടങ്ങൾക്കു ജില്ലാ ദുരന്തനിവാരണ അതോറിറ്റി നിശ്ചയിച്ചിരിക്കുന്ന ഉയരം. എന്നാൽ, പഞ്ചായത്തിൽ നൽകിയ പ്ലാൻ പ്രകാരം, ആന്റോയുടെ വീടിനു 4 നിലകളുണ്ടെന്നും 10 മീറ്ററിലധികം ഉയരമുണ്ടെന്നും കാണിച്ചാണു പഞ്ചായത്ത് സെക്രട്ടറി സ്റ്റോപ് മെമ്മോ നൽകിയത്.
വയനാട് തുരങ്കപാതയുടെ പ്രവർത്തനങ്ങൾ ഉടൻ ആരംഭിക്കണം;എൻസിപി (എസ്പി) സംസ്ഥാന പ്രസിഡന്റ് അഡ്വ. സുരേഷ് ബാബു
കൽപ്പറ്റ: കാർഷികവൃത്തി വലിയ ലാഭകരമല്ലാതായിക്കൊണ്ടിരിക്കുകയും എന്നാൽ ടൂറിസം മേഖലയിൽ സംസ്ഥാനത്തുതന്നെ മികച്ച വളർച്ച കൈവരികുകയും ചെയ്യുന്ന ജില്ലയായ വയനാടിനോട് അടിസ്ഥാന സൗകര്യ വികസനങ്ങളിൽ സർക്കാർ കാണിക്കുന്ന അവഗണന അവസാനിപ്പിക്കണമെന്നും ടൂറിസം മേഖല വികസനത്തിന് വയനാട്ടുകാർ ഉറ്റുനോക്കുന്ന തുരങ്ക പാതിയുടെ നിർമ്മാണ പ്രവർത്തനങ്ങൾ ഉടൻ ആരംഭിക്കുവാനും മുത്തങ്ങ വനത്തിലൂടെയുള്ള രാത്രികാല യാത്ര നിരോധനം അവസാനിപ്പിക്കുവാനും കേരള മുഖ്യമന്ത്രിയും വയനാട് എം പി ശ്രീമതി പ്രിയങ്ക ഗാന്ധിയും നേരിട്ട് ഇടപെടണമെന്ന് എൻസിപി(എസ്പി) സംസ്ഥാന പ്രസിഡന്റ് അഡ്വക്കേറ്റ് സുരേഷ് ബാബു ആവശ്യപ്പെട്ടു ആവശ്യപ്പെട്ടു. എൻ സി പി( എസ് പി) വയനാട് ജില്ലാ നേതൃത്വ യോഗം കൽപ്പറ്റയിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജില്ലാ പ്രസിഡന്റ് അനൂപ് ജോജോ അധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി ഷാജി ചെറിയാൻ മുഖ്യപ്രഭാഷണം നടത്തി. സംസ്ഥാന നേതാക്കളായ സി സത്യ ചന്ദ്രൻ, അബ്ദുൽ റഹ്മാൻ, സലീം ജില്ലാ നേതാക്കളായ ഷാബു എ പി , സലീം കടവൻ, സുദേഷ് കുമാർ, രാജൻ മൈക്കിൾ അശോകൻ പി, മമ്മൂട്ടി എളങ്ങോളി , എം കെ ബാലൻ, സുരേന്ദ്ര ബാബു തുടങ്ങിയവർ പ്രസംഗിച്ചു.
പൂഴിത്തോട് -പടിഞ്ഞാറത്തറ പാതയ്ക്ക് ആവശ്യമായ ഘട്ടങ്ങളിൽ വനാനുമതി ലഭ്യമാക്കും :മന്ത്രി ഷിബു ബേബി ജോൺ
പടിഞ്ഞാറത്തറ: പൂഴിത്തോട് - പടിഞ്ഞാറത്തറ പാതയുടെ കാര്യത്തിൽ ആവശ്യമായ ഘട്ടത്തിൽ വനാനുമതി ലഭ്യമാക്കുമെന്ന് മന്ത്രി ഷിബു ബേബി ജോൺ ഉറപ്പു നൽകി.ബത്തേരി ഗസ്റ്റ് ഹൗസിൽ അദ്ദേഹത്തെ സന്ദർശിച്ച ജനകീയ കർമ്മ സമിതി ചെയർ പേഴ്സൺ ശകുന്തള ടീച്ചർ, അംഗങ്ങളായ ആലിക്കുട്ടി സി കെ , ഉലഹന്നാൻ പട്ടർമഠം, യു.സി ഹുസൈൻ, ജോമോൻ പി.എഎന്നിവർക്കാണ് മന്ത്രി ഉറപ്പു നൽകിയത്. ഐ സി.ബാലകൃഷ്ണൻ എം.എൽ എ സന്നിഹിതനായിരുന്നു.
വായ്പാ തിരിച്ചടവ് മുടങ്ങിയാല്‍ ബലം പ്രയോഗിച്ച് വാഹനം പിടിച്ചെടുക്കരുത്: സുപ്രീംകോടതി
വായ്പ തിരിച്ചടവ് മുടങ്ങിയതിന്റെ പേരില്‍ വാഹനങ്ങള്‍ ബലം പ്രയോഗിച്ച് പിടിച്ചെടുക്കരുതെന്ന് സുപ്രീംകോടതി. വാഹനം ബലംപ്രയോഗിച്ച് പിടിച്ചെടുക്കാന്‍ ഗുണ്ടകളെ നിയോഗിക്കരുത്. ബാങ്കുകളും നോണ്‍-ബാങ്കിങ് ഫിനാന്‍ഷ്യല്‍ കമ്പനി(എന്‍ബിഎഫ്സി)കളും ബലംപ്രയോഗിച്ച് വാഹനങ്ങള്‍ പിടിച്ചെടുക്കുന്നത് തടയാന്‍ നടപടി സ്വീകരിക്കണമെന്ന് ആര്‍ബിഐക്ക് കര്‍ശന നിര്‍ദേശവും സുപ്രീംകോടതി നല്കി. ജസ്റ്റിസ് പി.എസ്. നരസിംഹ, ജസ്റ്റിസ് അലോക് ആരാധെ എന്നിവരടങ്ങിയ ബെഞ്ചിന്റേതാണ് ഉത്തരവ്.റിക്കവറി നടപടികള്‍ സംബന്ധിച്ച് ആര്‍ബിഐ പുറത്തിറക്കിയ മാര്‍ഗനിര്‍ദേശങ്ങളും മാസ്റ്റര്‍ സര്‍ക്കുലറുകളും പ്രാവര്‍ത്തികമാക്കുന്നില്ലെന്ന വിമര്‍ശനവും കോടതി ഉന്നയിച്ചു. ചോളമണ്ഡലം ഇന്‍വെസ്റ്റ്മെന്റ് ആന്‍ഡ് ഫിനാന്‍സ് കമ്പനി പാതിരാത്രിയില്‍ അക്രമം നടത്തി ട്രക്ക് കടത്തിക്കൊണ്ട്പോയ കേസില്‍ ട്രക്ക് ഉടമയ്ക്ക് 10 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാനും കോടതി ഉത്തരവിട്ടു.വായ്പ അടവ് മുടങ്ങിയാല്‍ വാഹനം പിടിച്ചെടുക്കുന്നതിനുള്ള 10 നിബന്ധനകളും ഉത്തരവിലുണ്ട്. വായ്പ തിരിച്ചടവിനായി അസമയത്ത് നിരന്തരം ശല്യപ്പെടുത്തുകയോ കായികബലം ഉപയോഗിക്കുകയോ ചെയ്യരുതെന്നും വാഹനം പിടിച്ചെടുക്കുന്നത് നിയമപരമായ മാര്‍ഗങ്ങളിലൂടെ മാത്രമായിരിക്കണമെന്നും കോടതി നിര്‍ദ്ദേശിച്ചു. വായ്പാ കരാറിലെ വാഹനം തിരിച്ചുപിടിക്കല്‍ വ്യവസ്ഥകള്‍ 1872-ലെ കരാര്‍ നിയമത്തിന് അനുസൃതമായിരിക്കണം. വാഹനം പിടിച്ചെടുക്കുന്നതിന് മുമ്പുള്ള നോട്ടീസ് കാലാവധി, ലേലത്തിന് മുന്‍പ് തിരിച്ചടവിന് നല്കുന്ന അവസാന അവസരം, വാഹനം തിരികെ നല്‍കുന്നതിനുള്ള വ്യവസ്ഥകള്‍ എന്നിവ കരാറില്‍ വ്യക്തമാക്കണം. റിക്കവറി ഏജന്റുമാരെ നിയമിക്കുമ്പോള്‍ ആര്‍ബിഐ മാര്‍ഗനിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കണം. ഫീല്‍ഡ് സ്റ്റാഫുകള്‍ക്ക് മതിയായ പരിശീലനവും യോഗ്യതയും ഉണ്ടായിരിക്കണം.റിക്കവറി ഏജന്റുമാര്‍ ബാങ്കിങ് കോഡുകളും നിര്‍ദേശങ്ങളും പാലിക്കണം. റിക്കവറി സംബന്ധിച്ച അതിക്രമങ്ങളിലോ ചട്ടലംഘനങ്ങളിലോ ഉയരുന്ന പരാതികള്‍ ആര്‍ബിഐ ഗൗരവമായി പരിഗണിക്കണം. ചട്ടങ്ങള്‍ ആവര്‍ത്തിച്ച് ലംഘിച്ചാല്‍ ആര്‍ബിഐ വിലക്ക് ഏര്‍പ്പെടുത്തണം. വായ്പക്കാര്‍ക്ക് പിന്തുണ നല്കാന് ക്രഡിറ്റ് കൗണ്‍സിലര്‍മാരെ നിയോഗിക്കണം. എന്‍ബിഎഫ്സി-മൈക്രോഫിനാന്‍സ് സ്ഥാപനങ്ങള്‍ തങ്ങളുടെ പെരുമാറ്റച്ചട്ടം ശാഖകളില്‍ പ്രാദേശിക ഭാഷയില്‍ പ്രദര്‍ശിപ്പിക്കണം. റിക്കവറി നടപടികള്‍ മുന്‍കൂട്ടി നിശ്ചയിച്ച സ്ഥലങ്ങളില്‍ വെച്ചായിരിക്കണമെന്നും രണ്ടോ അതിലധികമോ തവണ ഹാജരാകാതിരുന്നാല്‍ മാത്രമേ വായ്പക്കാരന്റെ വീട്ടിലോ ജോലിസ്ഥലത്തോ പോകാവൂയെന്നും കോടതി നിര്‍ദേശിച്ചിട്ടുണ്ട്.
വനിതാ എസ്.ഐയെ ആക്രമിച്ച് അപമര്യാദയായി പെരുമാറിയെന്ന് പരാതി; വിവിധ കേസുകളിൽ പ്രതിയായ യുവാവ് അറസ്റ്റിൽ
കേണിച്ചിറ: ഔദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുത്തുകയും വനിതാ എസ്.ഐ ഉൾപ്പെടെയുള്ള പോലീസ് ഉദ്യോഗസ്ഥരെ ക്രൂരമായി മർദ്ദിക്കുകയും ചെയ്ത സംഭവത്തിൽ യുവാവിനെ കേണിച്ചിറ പോലീസ് അറസ്റ്റ് ചെയ്തു. മധുകൊല്ലി കരയംകുന്നത്ത് വീട്ടിൽ രാഹുൽ (26) ആണ്പിടിയിലായത്.വെള്ളിയാഴ്ച (സെപ്റ്റംബർ 18) വൈകിട്ട് ഇരുളം പാപ്പശ്ശേരി ഭാഗത്ത് പോലീസ് പട്രോളിങ് നടത്തുന്നതിനിടെയാണ് സംഭവം. പൊതുസ്ഥലത്ത് പരസ്യമായി മദ്യപിക്കുകയായിരുന്ന രാഹുലിന്കുറ്റകൃത്യവുമായി ബന്ധപ്പെട്ട് നോട്ടീസ് നൽകാൻ വനിതാ എസ്.ഐ ശ്രമിച്ചു. ഇതിൽ പ്രകോപിതനായ പ്രതി ഉദ്യോഗസ്ഥയ്ക്ക് നേരെ അസഭ്യം പറയുകയും, സ്ത്രീത്വത്തെ അപമാനിക്കുന്ന തരത്തിൽ ലൈംഗികച്ചുവയോടെ സംസാരിക്കുകയും ശാരീരികമായി ഉപദ്രവിക്കുകയുമായിരുന്നു. അക്രമം തടയാൻ ശ്രമിച്ച എ.എസ്.ഐ, സിവിൽ പോലീസ് ഉദ്യോഗസ്ഥർ എന്നിവരെയും പ്രതി മർദ്ദിച്ചു.തുടർന്ന് വൈദ്യപരിശോധനയ്ക്കായി സുൽത്താൻ ബത്തേരി താലൂക്ക് ആശുപത്രിയിൽ എത്തിച്ചപ്പോഴും പ്രതി അക്രമാസക്തനാകുകയും വനിതാ എസ്.ഐയെയും മറ്റ് ഉദ്യോഗസ്ഥരെയും വീണ്ടും ആക്രമിച്ച് പരിക്കേൽപ്പിക്കുകയും ചെയ്തു. ലഹരിക്കേസുകൾ ഉൾപ്പെടെ വിവിധ ക്രിമിനൽ കേസുകളിൽ പ്രതിയാണ് അറസ്റ്റിലായ രാഹുലെന്ന് പോലീസ് വ്യക്തമാക്കി. ബത്തേരി ജെ.എഫ്.സി.എം കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
കായിക മിത്രം പദ്ധതിക്ക് ജില്ലയിൽ വർണ്ണാഭമായ തുടക്കം.
പിണങ്ങോട്: സംസ്ഥാന സർക്കാറിൻ്റെ നൂറുദിന കർമ്മ പരിപാടിയുടെ ഭാഗമായി കായിക വകുപ്പിന്റെ സഹകരണത്തോടെ വിദ്യാഭ്യാസ വകുപ്പ് നടപ്പിലാക്കുന്ന കായിക മിത്രം പദ്ധതിക്ക് വയനാട് ജില്ലയിൽ തുടക്കമായി. കായികാധ്യാപകരുള്ള എല്ലാ സ്കൂളുകളിലും വിവിധ കായിക ഇനങ്ങളിൽ സാമൂഹ്യ പങ്കാളിത്തത്തോടെ കായിക ഉപകരണങ്ങളും പരിശീലനങ്ങളും ഒരുക്കി കായിക ക്ഷമതയും ആരോഗ്യവുമുള്ള ഒരു തലമുറയെ വാർത്തെടുക്കുകയാണ് ഈ പദ്ധതിയിലൂടെ. ക്രെഡൻസ് എജു സൊല്യൂഷൻസ് സ്പോൺസർ ചെയ്ത കായിക ഉപകരണങ്ങൾ സ്കൂളിന് സമർപ്പിച്ചുകൊണ്ട് പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം പിണങ്ങോട് വയനാട് ഓർഫനേജ് ഹയർ സെക്കൻഡറി സ്കൂളിൽ വെച്ച് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ചന്ദ്രിക കൃഷ്ണൻ നിർവഹിച്ചു. വെങ്ങപ്പള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ജാസർ പാലക്കൽ അധ്യക്ഷതവഹിച്ചു. എല്ലാ വിദ്യാഭ്യാസ ഉപ ഡയറക്ടർ വി എ ശശീന്ദ്രവ്യാസ് സ്വാഗതവും വൈത്തിരി ഉപജില്ല വിദ്യാഭ്യാസ ഓഫീസർ ഡോ കെ ടി അഷ്റഫ് നന്ദിയും പറഞ്ഞു പിടിഎ പ്രസിഡണ്ടും തരിയോട് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ടുമായ ഷമീം പാറക്കണ്ടി, വാർഡ് അംഗം ഷമീറ മുത്തലിബ്, എസ് എസ് കെ ജില്ലാ പ്രോജക്ട് കോഡിനേറ്റർ നിസാർ കമ്പ, ജില്ലാ വിദ്യാഭ്യാസ ഓഫീസർ കെ കെ ചിത്രലേഖ കെ എ എസ്, ഡയറ്റ് ലക്ചറർ ഡോ സതീഷ് ബാബു, ഹയർസെക്കൻഡറി ജില്ലാ കോഡിനേറ്റർ ഡോ പി എ അബ്ദുൽ ജലീൽ, എസ്എംസി കൺവീനർ ലത്തീഫ് പുനത്തിൽ, സ്കൂൾ പ്രധാന അധ്യാപകൻ കെ അബ്ദുൽസലാം, സ്റ്റാഫ് സെക്രട്ടറി എം അബൂബക്കർ, പിടിഎ വൈസ് പ്രസിഡണ്ട് അബ്ദുൽ ഗഫൂർ, എം പി ടി എ പ്രസിഡണ്ട് സൽമ സലാം തുടങ്ങിയവർ സംസാരിച്ചു.
വെണ്ണിയോട്-മെച്ചന-അരമ്പറ്റകുന്ന് റോഡില്‍ ഗതാഗത നിയന്ത്രണം
പൊതുമരാമത്ത് നിരത്ത് വിഭാഗത്തിന് കീഴിലെ വെണ്ണിയോട് - മെച്ചന -അരമ്പറ്റകുന്ന് റോഡിലെ സംരക്ഷണ ഭിത്തിയുടെ നിര്‍മ്മാണ പ്രവൃത്തികള്‍ നടക്കുന്നതിനാല്‍ നാളെ (സെപ്റ്റംബര്‍ 20) മുതല്‍ നിര്‍മ്മാണം പൂര്‍ത്തിയാകുന്നത് വരെ റോഡില്‍ ഭാഗികമായി ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തിയതായി പടിഞ്ഞാറത്തറ നിരത്ത് വിഭാഗം അസിസ്റ്റന്റ് എന്‍ജിനീയര്‍ അറിയിച്ചു. ഭാരവാഹനങ്ങള്‍, ബസുകള്‍ ഇതുവഴി കടന്നുപോകുന്നത് അപകട സാധ്യത ഉണ്ടാക്കുന്നതിനാലാണ് നിയന്ത്രണം. പടിഞ്ഞാറത്തറയില്‍ നിന്നും സര്‍വീസ് നടത്തുന്ന പൊതുയാത്രാ വാഹനങ്ങള്‍ നിര്‍മ്മാണ കാലയളവില്‍ ചെന്നലോട് - അരമ്പറ്റകുന്ന് - മെച്ചന വഴി തിരിഞ്ഞു പോകണമെന്ന് അധികൃതര്‍ അറിയിച്ചു.
ദര്‍ഘാസ് ക്ഷണിച്ചു
എന്‍ ഊര് ഗോത്ര പൈതൃക ഗ്രാമത്തിലെ രണ്ട് ഇലക്ട്രിക് ഓട്ടോറിക്ഷകളുടെ ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ് പുതുക്കുന്നതിന് വാഹനങ്ങളുടെ അറ്റകുറ്റപ്രവര്‍ത്തികള്‍ ചെയ്യുന്ന സ്ഥാപനങ്ങളില്‍ നിന്നും ദര്‍ഘാസ് ക്ഷണിച്ചു. ദുര്‍ഘാസുകള്‍ എന്‍ ഊര് ഗോത്ര പൈതൃക ഗ്രാമം ഓഫീസിലോ, സബ് കളക്ടര്‍ ആന്‍ഡ് പ്രസിഡന്റ്, എന്‍ ഊര് ചാരിറ്റബിള്‍ സൊസൈറ്റി, വെറ്റിറിനറി യൂണിവേഴ്സിറ്റി സമീപം, പൂക്കോട് വിലാസങ്ങളിലേ സെപ്റ്റംബര്‍ 30 നകം വൈകിട്ട് അഞ്ച് വരെ സ്വീകരിക്കും. ഫോണ്‍- 6238071371.
ഗതാഗത നിയന്ത്രണം
പൂതാടി-മീനങ്ങാടി ഗ്രാമപഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന ഒരപ്പുവയല്‍-താഴെമുണ്ട-നെല്ലിക്കര റോഡില്‍ കോണ്‍ക്രീറ്റ്, ടാറിങ് പ്രവര്‍ത്തികള്‍ ആരംഭിക്കുന്നതിനാല്‍ റോഡില്‍ ഭാഗികമായി ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തിയതായി അസിസ്റ്റന്റ് എന്‍ജിനീയര്‍ അറിയിച്ചു. റോഡ് പ്രവര്‍ത്തി പൂര്‍ത്തീകരിക്കുന്ന മുറയ്ക്ക് റോഡ് ഗതാഗതത്തിന് തുറന്ന് നല്‍കും.
ശുദ്ധജല വിതരണം തടസ്സപ്പെടും
വൈത്തിരി വൈ.എം.സി.എ ശുദ്ധജല വിതരണ കേന്ദ്രത്തില്‍ അറ്റകുറ്റപ്രവൃത്തികള്‍ നടക്കുന്നതിനാല്‍ ഇന്ന് (സെപ്റ്റംബര്‍ 20) മുതല്‍ സെപ്റ്റംബര്‍ 22 വരെ ശുദ്ധജല വിതരണം പൂര്‍ണ്ണമായോ ഭാഗികമായോ തടസ്സപ്പെടും. ഉപഭോക്താക്കള്‍ ആവശ്യമായ മുന്‍കരുതലുകള്‍ സ്വീകരിക്കണമെന്ന് അസിസ്റ്റന്റ് എന്‍ജിനീയര്‍ അറിയിച്ചു.
താത്ക്കാലിക നിയമനം
മീനങ്ങാടി ഗവ പോളിടെക്നിക് കോളെജില്‍ ട്രേഡ്സ്മാന് പ്ലംബിങ്, വര്‍ക്ക്ഷോപ്പ് ഇന്‍സ്ട്രക്ടര്‍/ഡെമോണ്‍സ്ട്രേറ്റര്‍ തസ്തികകളിലേക്ക് ദിവസവേതനാടിസ്ഥാനത്തില്‍ നിയമനം നടത്തും. ഐ.ടി.ഐ സിവില്‍, ഡിപ്ലോമയാണ് യോഗ്യത. ഉദ്യോഗാര്‍ഥികള്‍ യോഗ്യത തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റുമായി സെപ്റ്റംബര്‍ 23 ന് രാവിലെ 10 ന് കോളേജില്‍ നടക്കുന്ന എഴുത്തുപരീക്ഷയിലും അഭിമുഖത്തിലും പങ്കെടുക്കണം. ഫോണ്‍: 04936 247420
മാളുകളില്‍ അമിതവില ഈടാക്കിയാല്‍ കര്‍ശന നടപടി
മാളുകള്‍, മള്‍ട്ടിപ്ലക്സ് തിയേറ്ററുകളില്‍ കുപ്പിവെള്ളത്തിനും മറ്റു ഭക്ഷ്യ വസ്തുക്കള്‍ക്കും അമിതവില ഈടാക്കിയാന്‍ കര്‍ശന നടപടി സ്വീകരിക്കുമെന്ന് ജില്ലാ സപ്ലൈ ഓഫീസര്‍ അറിയിച്ചു. മാളുകള്‍, മള്‍ട്ടിപ്ലക്സ് തിയേറ്ററുകളില്‍ അമിത വില ഈടാക്കുന്നെന്ന പരാതിയിന്മേല് കല്‍പ്പറ്റയില്‍ പ്രവര്‍ത്തിക്കുന്ന സിനിമാ തിയേറ്ററില്‍ ജില്ലാ സപ്ലൈ ഓഫീസര്‍ ഇന്‍-ചാര്‍ജ്ജ് പി.എസ് പ്രവീണിന്റെ നേതൃത്വത്തില്‍ പരിശോധന നടത്തി. ചായ, കാപ്പി, സ്നാക്സ്, പോപ്കോണ്‍ എന്നിവയുടെ വില വിവര പട്ടിക ഉപഭോക്താക്കള്‍ക്ക് കാണത്തക്കവിധത്തില്‍ പ്രദര്‍ശിപ്പിക്കാത്തതിന് നടപടി സ്വീകരിച്ചതായി ജില്ലാ സപ്ലൈ ഓഫീസര്‍ അറിയിച്ചു. വരും ദിവസങ്ങളിലും പരിശോധന ശക്തമായി തുടരും. നിയമ ലംഘനം നടത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്നും അധികൃതര്‍ വ്യക്തമാക്കി. പരിശോധനയില്‍ ഫുഡ് സേഫ്റ്റി ഓഫീസര്‍ നിഷ പി മാത്യു, ലീഗല്‍ മെട്രോളജി ഉദ്യോഗസ്ഥന് സുബൈര്‍, റേഷനിങ് ഇന്‍സ്പെക്ടര്‍ യു.ധന്യ എന്നിവര്‍ പങ്കെടുത്തു.
എംവിഡി ഓഫീസുകളില്‍ ഉച്ചയ്ക്ക് ശേഷവും സേവനം ഉറപ്പാക്കണം; സര്‍ക്കാര്‍ നിര്‍ദേശം
മോട്ടോര്‍ വെഹിക്കിള്‍ ഡിപ്പാര്‍ട്ട്മെന്റ് ഓഫീസുകളില്‍ ഉച്ചകഴിഞ്ഞും സേവനം ഉറപ്പാക്കാന്‍ നിര്‍ദ്ദേശം. എംവിഡി ഓഫീസുകളില്‍ ഉച്ചയ്ക്ക് ശേഷവും പൊതുജനങ്ങള്‍ക്ക് വിലക്കുണ്ടാവില്ല. എല്ലാ ഓഫീസുകളും രാവിലെ 10 മുതല്‍ വൈകിട്ട് 5 വരെ പ്രവര്‍ത്തന സജ്ജമായിരിക്കണമെന്നാണ് സര്‍ക്കാര്‍ നിര്‍ദേശം. ഓഫീസ് ഫോണുകള്‍ രാവിലെ 10 മുതല്‍ 5 വരെ നിര്‍ബന്ധമായും പ്രവര്‍ത്തിക്കണമെന്നും നിര്‍ദേശമുണ്ട്.ഉച്ചയ്ക്ക് ശേഷം ജനങ്ങളെ കയറ്റാത്ത ഓഫീസുകള്‍ക്കെതിരെ കര്‍ശന നടപടിയെടുക്കാനാണ് സര്‍ക്കാരിന്റെ തീരുമാനം. ഓഫീസുകള്‍ ഉച്ചതിരിഞ്ഞ് അടച്ചിടുന്നുവെന്ന പരാതിയെ തുടര്‍ന്നാണ് പുതിയ നിര്‍ദ്ദേശം. മുഖ്യമന്ത്രിയുടെ പരാതിപരിഹാര സെല്ലില്‍ ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് മുന്നറിയിപ്പ്.
ആവേശം, അഭിമാനം; ഒരേ ചുവടുകളുമായി വിസ്മയം തീർത്ത് കുട്ടി പോലീസ്
- ആറ് സ്കൂളുകളിലെ സ്റ്റുഡന്റ്സ് പോലീസ് കേഡറ്റുകളുടെ പാസിംഗ് ഔട്ട് പരേഡാണ് ശ്രദ്ധേയമായത്കൽപ്പറ്റ : പോലീസ് ബാൻഡിന്റെ ഡ്രം ബീറ്റുകളുടെ അകമ്പടിയിൽ 230-ഓളം കുട്ടി പോലീസുകാർ ഒരേ മനസായി, ഒരേ ചുവടുകളുമായി ഗ്രൗണ്ടിൽ വിസ്മയം തീർത്തപ്പോൾ അദ്ധ്യാപകരും രക്ഷിതാക്കളും നാട്ടുകാരുമടങ്ങുന്ന കാണികളിൽ ആവേശവും അഭിമാനവും വാനോളമുയർന്നു. കൽപ്പറ്റ എസ്.കെ.എം.ജെ സ്കൂൾ ഗ്രൗണ്ടിൽ നടന്ന കൽപ്പറ്റ സബ്ബ് ഡിവിഷനിലെ 6 സ്ക്കൂളുകളിൽ നിന്നുള്ള സൂപ്പർ സീനിയർ കേഡറ്റുകളുടെ സംയുക്ത പാസിംഗ് ഔട്ട് പരേഡാണ് ശ്രദ്ധേയമായത്. ജില്ലാ പോലീസ് മേധാവി എസ്.ദേവമനോഹർ ഐ.പി.എസ് പരേഡ് വീക്ഷിച്ച് സല്യൂട്ട് സ്വീകരിച്ച് കേഡറ്റുകൾക്ക് അഭിവാദ്യമർപ്പിച്ച് സംസാരിച്ചു. എസ്.പി.സി പരിശീലനം കുട്ടികളിൽ സ്വത്തബോധവും രാജ്യസ്നേഹവും വളർത്തുമെന്നും വിദ്യാർത്ഥികൾക്കിടയിൽ തെറ്റായ പ്രവണതകളെ പ്രതിരോധിക്കാൻ ഈ പദ്ധതിയിലൂടെ കഴിഞ്ഞിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. മാനന്തവാടി നിയോജക മണ്ഡലം എം.എൽ.എ ഉഷ വിജയൻ മുഖ്യാതിഥിയാവുകയും കേഡറ്റുകൾക്കുള്ള സമ്മാനദാനം നിർവഹിക്കുകയും ചെയ്തു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ചന്ദ്രിക കൃഷ്ണൻ, അഡീഷണൽ എസ്.പിയും എസ്.പി.സി ജില്ലാ നോഡൽ ഓഫീസറുമായ എൻ.ആർ. ജയരാജ്, ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ സൽമ മോയിൻ, ഡി.ഡി.ഇ ശശീന്ദ്രവ്യാസ്, കൽപ്പറ്റ മുനിസിപ്പാലിറ്റി ഡിവിഷൻ കൗൺസിലർ എം.പി നവാസ്, കൽപ്പറ്റ സബ് ഡിവിഷൻ ഡിവൈ.എസ്.പി ടി.എ അഗസ്റ്റിൻ,എ.ഡി.എൻ.ഒ കെ മോഹൻദാസ്, മറ്റു പോലീസ് ഉദ്യോഗസ്ഥർ, അധ്യാപകർ, രക്ഷിതാക്കൾ രാഷ്ട്രീയ സാമൂഹിക സാംസ്കാരിക രംഗത്തുള്ളവർ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.ജി.എച്ച്.എസ്.എസ് മേപ്പാടി, തരിയോട് നിർമല എച്ച്.എസ്.എസ്, പിണങ്ങോട് ഡബ്ലിയു.ഒ.എച്ച് എസ്.എസ്, ജി.വി.എച്ച്.എസ്.എസ് കൽപ്പറ്റ, ജി.എച്ച്.എസ്.എസ് വൈത്തിരി, ജി.എച്ച്.എസ്.എസ് പടിഞ്ഞാറത്തറ എന്നീ സ്കൂളുകളിലെ എസ്.പി.സി കുട്ടികളുടെ പാസിംഗ് ഔട്ട് പരേഡ് ആണ് നടന്നത്. കൽപ്പറ്റ എസ്.എച്ച്.ഒ എ.യു ജയപ്രകാശ് സത്യപ്രതിജ്ഞ ചൊല്ലികൊടുത്തു. എസ്.എസ്.ബി എ.എസ്.ഐ എൻ ബഷീറിൻ്റെ നേതൃത്വത്തിൽ ജില്ലാ പോലീസ് ബാന്റ് സംഘം പരേഡിന് പൊലിമയേകി.നിർമല എച്ച് എസ് സ്കൂളിലെ കേഡറ്റ് കെ എസ് ദിയ ഹാഷ്മി പരേഡ് കമാണ്ടറും ജി.വി.എച്ച്.എസ്.എസ് കല്പറ്റ യിലെ കേഡറ്റ് എം.ചിന്മയ് സെക്കൻഡ് ഇൻ കമാണ്ടറുമായി. 2010 ഓഗസ്റ്റ് രണ്ടാം തിയ്യതി 127 വിദ്യാലയങ്ങളിൽ ആരംഭിച്ച എസ്.പി.സി പദ്ധതി 16 വർഷങ്ങൾ പിന്നിടുമ്പോൾ സംസ്ഥാനത്താകെ 1253 സ്ക്കൂളുകളിൽ വ്യാപിച്ചു. വയനാട് ജില്ലയിൽ 45 സ്കൂളുകളിൽ നിലവിൽ എസ്.പി.സി പദ്ധതി നടപ്പിലാക്കി വരുന്നുണ്ട്.
ആശ്വാസമില്ല... ഇന്ന് വൈദ്യുതി നിയന്ത്രണം വേണ്ടിവരുമെന്ന് KSEB
സംസ്ഥാനത്ത് ഇന്ന് വൈദ്യുതി നിയന്ത്രണം വേണ്ടിവരുമെന്ന് അറിയിച്ച് കെഎസ്ഇബി. 900 മെഗാവാട്ട് വൈദ്യുതിയുടെ കുറവാണ് പ്രതീക്ഷിക്കുന്നത്. ഇതിനാല്‍ രാത്രികാല നിയന്ത്രണം വേണ്ടിവരുമെന്നാണ് അറിയിപ്പ്.ഉയര്‍ന്ന വൈദ്യുതി ആവശ്യകതയിലും കഴിഞ്ഞ രണ്ട് ദിവസം നിയന്ത്രണം വേണ്ടി വന്നിരുന്നില്ല. കഴിഞ്ഞ ദിവസത്തെ രാത്രികാല വൈദ്യുതി ആവശ്യകത 5348 മെഗാവാട്ട് ആയിരുന്നു. ഇന്നലത്തെ വൈദ്യുതി ഉപഭോഗം 99.39 ദശലക്ഷം യൂണിറ്റായിരുന്നു.സെപ്റ്റംബറിലെ 18 ദിവസത്തിനിടെ മൂന്ന് രാത്രികളിലാണ് വൈദ്യുതി നിയന്ത്രണം ഒഴിവാക്കാനായത്. വ്യാഴം, വെള്ളി ദിവസങ്ങളില്‍ സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം ഉണ്ടായിരുന്നില്ല. മറ്റ് സംസ്ഥാനങ്ങളില്‍ വൈദ്യുതി ഉപഭോഗം കുറഞ്ഞതും പവര്‍ എക്സ്ചേഞ്ച് വഴി ലഭ്യത കൂടിയതുമാണ് ആശ്വാസമായത്. മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് വൈദ്യുതി ലഭ്യമാക്കാന്‍ നടത്തിയ ചര്‍ച്ചകളുടെ വിവരങ്ങള്‍ കെഎസ്ഇബി ചെയര്മാന് എം ജി രാജമാണിക്യം മന്ത്രിക്ക് കൈമാറിയിട്ടുണ്ട്.
സംസ്ഥാനത്ത് സ്വർണ വില കൂടി, ഇന്ന് ഒരു പവന് വില 1,14,280 രൂപ; വെള്ളി വിലയിലും വർധനവ്
സംസ്ഥാനത്ത് സ്വർണ വിലയിൽ വർധനവ്. ഇന്ന് 22 കാരറ്റ് ഒരു ഗ്രാം സ്വർണത്തിന് 130 രൂപയാണ് വർധിച്ചിരിക്കുന്നത്. ഇതോടെ സ്വർണത്തിന്റെ വില ഗ്രാമിന് 14,285 രൂപയിലെത്തി. ഒരു പവൻ സ്വർണത്തിന് 1,14,280 രൂപയായി വില. ഇന്നലെ ഒരു ഗ്രാം സ്വർണത്തിന് 14,155 രൂപയിലും പവന് 1,13,240 രൂപയിലുമാണ് വ്യാപാരം നടന്നിരുന്നത്. അന്താരാഷ്ട്ര വിലയിൽ വരുന്ന മാറ്റങ്ങളാണ് സംസ്ഥാനത്തെ സ്വർണ വിലയിലും പ്രതിഫലിക്കുന്നത്. അതേ സമയം, സംസ്ഥാനത്ത് ഇന്ന് വെള്ളി വിലയിലും വർധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഇന്ന് ഒരു ഗ്രാം സ്വർണത്തിന് 255 രൂപയിലും 10 ഗ്രാം വെള്ളിക്ക് 2,550 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്

