വയനാട്ജി ല്ലയിൽ ഷിഗെല്ല സ്ഥിരീകരിച്ചിട്ടില്ല;വാർത്തകൾ അടിസ്ഥാനരഹിതമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ
വയനാട് ജില്ലയിൽ വിദ്യാർത്ഥികൾക്കിടയിൽ ഷിഗെല്ല രോഗം സ്ഥിരീകരിച്ചതായി ചില മാധ്യമങ്ങളിൽ പ്രചരിക്കുന്ന വാർത്തകൾ അടിസ്ഥാന രഹിതമാണെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ (ആരോഗ്യം) ഡോ. കെ.ടി. രേഖ അറിയിച്ചു. രോഗബാധയുടെ യഥാർത്ഥ കാരണം കണ്ടെത്തുന്നതിനുള്ള ശാസ്ത്രീയ പരിശോധനകൾ പുരോഗമിക്കുകയാണെന്നും പരിശോധനാ ഫലങ്ങൾ വരാതെ ഇത്തരം തെറ്റായ വാർത്തകൾ പ്രചരിപ്പിക്കരുതെന്നും അവർ വ്യക്തമാക്കി. രോഗം ബാധിച്ച വിദ്യാർത്ഥികളിൽ നിന്നും ശേഖരിച്ച വിസർജ്ജ്യ സാമ്പിളുകൾ (Stool samples) കൾച്ചർ ആൻഡ് സെൻസിറ്റിവിറ്റി പരിശോധനയ്ക്കായി മാനന്തവാടി മെഡിക്കൽ കോളേജിലേക്ക് അയച്ചിട്ടുണ്ട്. ഇതിനുപുറമെ, വൈറൽ പാനൽ പരിശോധനയ്ക്കായി അഞ്ച് സാമ്പിളുകൾ ആലപ്പുഴ എൻ.ഐ.വി (NIV)-ലേക്കും അയച്ചു. സ്കൂൾ പരിസരത്ത് നിന്നും ശേഖരിച്ച മൂന്ന് ജല സാമ്പിളുകൾ മൈക്രോബയോളജിക്കൽ പരിശോധനയ്ക്കായി മേപ്പാടി ഡോ. മൂപ്പൻസ് മെഡിക്കൽ കോളേജിലേക്കും അയച്ചിട്ടുണ്ട്.രോഗത്തിന്റെ ഉറവിടവും കാരണക്കാരായ രോഗാണുവിനെയും കൃത്യമായി കണ്ടെത്താൻ കൂടുതൽ എപ്പിഡെമിയോളജിക്കൽ, ലബോറട്ടറി പരിശോധനകൾ നടന്നുവരികയാണ്. ഈ പരിശോധനകളുടെ അന്തിമ ഫലം ചൊവ്വാഴ്ചയോടെ മാത്രമേ ലഭ്യമാകുകയുള്ളൂ. പൊതുജനങ്ങൾ പരിഭ്രാന്തരാകേണ്ടതില്ലെന്നും ആരോഗ്യവകുപ്പ് നൽകുന്ന ജാഗ്രതാ നിർദ്ദേശങ്ങൾ കർശനമായി പാലിക്കണമെന്നും ജില്ലാ മെഡിക്കൽ ഓഫീസർ അഭ്യർത്ഥിച്ചു.
പാചകവാതക വില വീണ്ടും കൂട്ടി; ഗാർഹിക എൽപിജി സിലിണ്ടറിന് 29 രൂപ കൂട്ടി
രാജ്യത്ത് പാചക വാതക വില വീണ്ടും കൂട്ടി. 29 രൂപയാണ് ഒറ്റയടിക്ക് കൂട്ടിയത്. ഗാർഹികാവശ്യത്തിനുള്ള സിലിണ്ടർ വിലയാണ് വർധിപ്പിച്ചത്. സിലിണ്ടറിന് 29 രൂപയാണ് കൂട്ടിയത്. ഇതോടെ കേരളത്തിൽ 14.2 കിലോ സിലിണ്ടറിന്റെ വില 951 രൂപ കടന്നു.മൂന്നുമാസത്തിനിടെ രണ്ടാം തവണയാണ് പാചകവാതക വില വർധിപ്പിക്കുന്നത്. കഴിഞ്ഞ മാർച്ച് മാസം ഏഴിന് 60 രൂപ കൂട്ടിയിരുന്നു. ജൂണിൽ വാണിജ്യ എൽപിജി വിലയിൽ 42 രൂപ വർധിപ്പിച്ചിരുന്നു.പുതിയ നിരക്കുപ്രകാരം ഡൽഹിയിൽ 14.2 കിലോയുള്ള ഗ്യാസ് സിലിണ്ടറിന് 913 രൂപയിൽ നിന്ന് 942 രൂപയായി വർധിച്ചു. വാണിജ്യ സിലിണ്ടറിൻ്റെ വില ഒറ്റയടിക്ക് വർധിപ്പിച്ചതിന് പിന്നാലെയാണ് ഗാർഹിക എൽപിജിയുടെ വിലയിലും വർധനയുണ്ടായിരിക്കുന്നത്.
മൈസൂരുവിൽ ടിപ്പർ ലോറി ബൈക്കിലിടിച്ച് അപകടം; മലയാളി നഴ്സിംഗ് വിദ്യാർത്ഥിനി മരിച്ചു.
മൈസൂരു: കർണാടകയിലെ മൈസൂരുവിലുണ്ടായ ദാരുണമായ വാഹനാപകടത്തിൽ മലയാളി നഴ്സിംഗ് വിദ്യാർത്ഥിനി മരണപ്പെട്ടു (Malayali nursing student death). പത്തനംതിട്ട ഓമല്ലൂർ കടുവിനാൽ സ്വദേശി അനു മാത്യുവിന്റെ മകൾ അലീന സൂസൻ അനു (20) ആണ് മരിച്ചത്. ശനിയാഴ്ച രാവിലെയോടെയായിരുന്നു നാടിനെ നടുക്കിയ അപകടം സംഭവിച്ചത്.മൈസൂരു സർവീസ് റോഡിൽ ഇന്തുവാലു എന്ന സ്ഥലത്തുവെച്ച് അലീനയും സുഹൃത്തും സഞ്ചരിച്ചിരുന്ന ഇരുചക്രവാഹനത്തിൽ അമിതവേഗതയിലെത്തിയ ടിപ്പർ ലോറി ഇടിക്കുകയായിരുന്നു. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ അലീന സംഭവസ്ഥലത്ത് വച്ച് തന്നെ മരണപ്പെടുകയായിരുന്നു. ഒപ്പമുണ്ടായിരുന്ന സുഹൃത്തിനെ നിസ്സാര പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.കർണാടക മണ്ഡ്യയിലെ സ്വകാര്യ നഴ്സിംഗ് കോളേജിലെ മൂന്നാം വർഷ വിദ്യാർത്ഥിനിയായിരുന്നു അലീന. അപകടത്തിന് ശേഷം മണ്ഡ്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ് (MIMS) ആശുപത്രി മോർച്ചറിയിലേക്ക് മാറ്റിയ മൃതദേഹം, പോസ്റ്റ്മോർട്ടം നടപടികൾ പൂർത്തിയാക്കിയ ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുത്തു. മൃതദേഹം നിലവിൽ നാട്ടിലേക്ക് കൊണ്ടുപോയിട്ടുണ്ട്. സംസ്കാരം പിന്നീട് നടക്കും.
കാർ സർവീസ് വൈകിയെന്ന് ആരോപണം; നാദാപുരത്ത് സർവ്വീസ് സെന്ററിലെ ജീവനക്കാർക്ക് മർദ്ദനം
കാര്‍ സർവീസ് വൈകിയെന്ന് ആരോപിച്ച് പേരോട് കടയില്‍ കയറി അക്രമം. ജീവനക്കാര്‍ക്ക് അക്രമത്തിൽ പരുക്കേറ്റു. നാദാപുരം പേരോട് മുക്കം ടയേഴ്സില്‍ ഇന്നലെ രാവിലെ പതിനൊന്നര മണിയ്ക്ക് ആണ് സംഭവംകാര് സര്‍വീസിന് കൊണ്ടുവന്ന അനസ് എന്ന വ്യക്തി ആണ് ആക്രമണത്തിന് പിന്നിൽ. മുക്കം ടയേഴ്സിലെ ജീവനക്കാരായ കണ്ണൂര്‍ ചിറ്റാരിപ്പറമ്പ് സ്വദേശി കൃഷ്ണ, സൗരവ് സുരേന്ദ്രൻ എന്നിവരെ ആക്രമിച്ചതായാണ് പരാതി. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്ത്.
ഇന്ധന വില വർധനയിൽ ന്യായീകരണവുമായി കേന്ദ്രം, 'സമീപ രാജ്യങ്ങളേക്കാൾ കുറവ് ഇന്ത്യയിൽ', പ്രതിസന്ധിയില്ലെന്നും പെട്രോളിയം മന്ത്രാലയം
രാജ്യത്ത് തുടർച്ചയായി ഉണ്ടാകുന്ന ഇന്ധന വില വർധനയിൽ വീണ്ടും ന്യായീകരണവുമായി പെട്രോളിയം മന്ത്രാലയം. അയൽ രാജ്യങ്ങളെ അപേക്ഷിച്ച് ഇന്ധന വില കുറവ് ഇന്ത്യയിലാണെന്നാണ് പെട്രോളിയം മന്ത്രാലയത്തിന്റെ ന്യായീകരണം. പശ്ചിമേഷ്യൻ സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ ആഗോള വിപണിയിൽ വലിയ രീതിയിലുള്ള വിലക്കയറ്റം ഉണ്ടായിട്ടുണ്ടെങ്കിലും ഇന്ത്യയിലെ സാധാരണക്കാരായ ഉപഭോക്താക്കളെ ഇതിന്റെ പൂർണ്ണമായ ആഘാതത്തിൽ നിന്ന് സംരക്ഷിക്കാൻ സർക്കാരിന് സാധിച്ചിട്ടുണ്ടെന്ന് മന്ത്രാലയം അവകാശപ്പെടുന്നു. ഉപഭോക്താക്കൾക്ക് സബ്സിഡി പരിരക്ഷ തുടരുമെന്നും നിലവിൽ രാജ്യത്ത് ഇന്ധന പ്രതിസന്ധിയില്ലെന്നും പെട്രോളിയം മന്ത്രാലയം.
പോക്സോ കേസിൽ പ്രായം നിർണയിക്കാൻ എസ്എസ്എൽസി ബുക്ക് മതി; പ്രായം 18ൽ താഴെയെങ്കിൽ ഉഭയസമ്മത പ്രകാരമെന്ന വാദത്തിന് പ്രസക്തിയില്ലെന്ന് കോടതി
പോക്സോ കേസിൽ കുട്ടിയുടെ പ്രായം നിർണയിക്കുന്നതിന് എസ്എസ്എൽസി ബുക്കും സ്കൂൾ പ്രവേശന രജിസ്റ്ററും മതിയായ രേഖയാണെന്ന് ഹൈക്കോടതി വ്യക്തമാക്കി. മഞ്ചേരി പോക്സോ കോടതി പ്രതിയെ 10 വർഷം തടവിന് ശിക്ഷിച്ച വിധി ഹൈക്കോടതി ശരിവെച്ച ഉത്തരവിലാണ് ജസ്റ്റിസ് എ ബദറുദ്ദീൻ ഇക്കാര്യം വ്യക്തമാക്കിയത്.41കാരനായ മലപ്പുറം സ്വദേശിയാണ് ഹൈക്കോടതിയെ സമീപിച്ചത്. നൃത്ത പഠനത്തിനെത്തിയ കുട്ടിയെ പീഡിപ്പിച്ചെന്നാണ് കേസ്. ഗർഭിണിയായ പെൺകുട്ടി കുഞ്ഞിന് ജന്മം നൽകി. കേസിൽ അതിജീവിതയുടെ പ്രായം 18 വയസ്സിലും താഴെയാണെന്ന് തെളിയിക്കാൻ കഴിഞ്ഞിരുന്നില്ല. കോടതിയിൽ ഹാജരാക്കിയ എസ്എസ്എൽസി ബുക്ക്, സ്കൂൾ അഡ്മിഷൻ രജിസ്റ്റർ എന്നിവ മതിയായ തെളിവ് അല്ലെന്നായിരുന്നു പ്രതിയുടെ വാദം.എന്നാൽ എസ്എസ്എൽസി സർട്ടിഫിക്കറ്റ് കുട്ടിയുടെ പ്രായം തെളിയിക്കുന്ന ഏറ്റവും പ്രാധാന്യമുള്ള രേഖയാണെന്ന് കോടതി വ്യക്തമാക്കി. പെൺകുട്ടി ജന്മം നൽകിയ കുഞ്ഞിന്റെ അച്ഛൻ ആരാണെന്ന് ഡി എൻ എ പരിശോധനയിൽ തെളിഞ്ഞതായും കോടതി ചൂണ്ടിക്കാണിച്ചു. കുട്ടിയുടെ പ്രായം 18ൽ താഴെയായിരുന്നതിനാൽ, ഉഭയസമ്മത പ്രകാരം ഉണ്ടായ ബന്ധമാണെന്ന വാദത്തിന് ഒരു പ്രസക്തിയുമില്ലെന്നും കോടതി വ്യക്തമാക്കി.
കരയിപ്പിച്ച് കടന്ന് പോയ ചിരിക്കാലം; നടൻ സലിം കുമാര്‍ വിടവാങ്ങി
മലയാളി പ്രേക്ഷകരെ കുടുകുടെ ചിരിപ്പിച്ച, ചിന്തിപ്പിച്ച നടന് സലിം കുമാര്‍ വിടവാങ്ങി. 56 വയസായിരുന്നു. അമൃത ആശുപത്രിയിൽ ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം. നേരത്തെ കരൾമാറ്റ ശസ്ത്രക്രിയയ്ക്ക് വിധേയനായ സലിം കുമാർ ദീർഘനാളായി അസുഖ ബാധിതനായിരുന്നു.മലയാള സിനിമയിൽ ഹാസ്യവേഷങ്ങളിൽ തിളങ്ങിയ സലിം കുമാർ സ്വഭാവ വേഷങ്ങളിലും തന്മയത്വത്തോടെയുള്ള അഭിനയ മികവ് തെളിയിച്ചിരുന്നു. 1996-ൽ 'ഇഷ്ടമാണ് നൂറുവട്ടം' എന്ന സിനിമയിലൂടെയായിരുന്നു സലിം കുമാറിൻ്റെ സിനിമാ അരങ്ങേറ്റം. 2006ൽ അച്ഛനുറങ്ങാത്ത വീട് എന്ന സിനിമയിലെ അഭിനയത്തിന് മികച്ച രണ്ടാമത്തെ നടനുള്ള സംസ്ഥാന ചലച്ചിത്ര പുരസ്കാരം സലിംകുമാർ അർഹനായി. 2011ൽ ആദാമിന്റെ മകൻ അബുവെന്ന ചിത്രത്തിലൂടെ മികച്ച നടനുള്ള സംസ്ഥാന,ദേശീയ ചലച്ചിത്ര പുരസ്കാരവും സലിം സ്വന്തമാക്കി. മൂന്ന് പതിറ്റാണ്ട് നീണ്ട സിനിമാ ജീവിതത്തിൽ 320ലധികം കഥാപാത്രങ്ങളെയാണ് സലിം കുമാറെന്ന അഭിനേതാവ് അവിസ്മരണീയമാക്കിയത്. സംസ്ഥാന ചലചിത്ര പുരസ്കാരം നേടിയ കറുത്ത ജൂതൻ ഉൾപ്പെടെ മൂന്ന് സിനിമകളിൽ സംവിധായകനെന്ന നിലയിലും കൈയ്യൊപ്പ് പതിപ്പിച്ചു. കറുത്ത ജൂതന് മികച്ച കഥയ്ക്കുള്ള സംസ്ഥാന അവാർഡും ലഭിച്ചിരുന്നു. കറുത്ത ജൂതൻ്റെ കഥയും തിരക്കഥയും സംവിധാനവും നിർവ്വഹിച്ചത് സലിം കുമാറായിരുന്നു.
ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ചത് പെട്ടെന്നുണ്ടായ പ്രകോപനത്താല്‍, ആസൂത്രണം ഉണ്ടായിട്ടില്ല; പ്രതികളുടെമൊഴി പുറത്ത്
പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ തിരുവനന്തപുരത്തെ വീട്ടില്‍ റെയ്ഡ് നടത്തി മടങ്ങിയ ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിലെ പ്രതികള്‍ നല്കിയ മൊഴി പുറത്ത്. പെട്ടെന്നുണ്ടായ പ്രകോപനത്താലാണ് ആക്രമണമെന്നായിരുന്നു കസ്റ്റഡിയിലുള്ള അഞ്ച് പ്രതികള്‍ പൊലീസിന് മൊഴി നല്‍കിയിരിക്കുന്നത്.ഏരിയാ കമ്മിറ്റിയില്‍ നിന്നുള്ള നിര്‍ദേശത്തെത്തുടര്‍ന്നാണ് സ്ഥലത്തെത്തിയത്. ആക്രമണത്തിന് ആസൂത്രണം ഉണ്ടായിട്ടില്ലെന്നും മൊഴിയില്‍ പറയുന്നു. ഇ ഡി ഉദ്യോഗസ്ഥര്‍ പ്രതികളെ തിരിച്ചറിഞ്ഞു. വീഡിയോ കോണ്‍ഫറന്‍സിങ് വഴിയാണ് തിരിച്ചറിഞ്ഞത്. സിആര്‍പിഎഫ് ഉദ്യോഗസ്ഥയും ബാങ്ക് ജീവനക്കാരിയുമാണ് ഇവരെ തിരിച്ചറിഞ്ഞത്. 30 ദിവസത്തിനകം കുറ്റപത്രം സമര്‍പ്പിക്കാനുള്ള തയാറെടുപ്പിലാണ് മ്യൂസിയം പൊലീസ്. കേസിന്റെ അന്വേഷണച്ചുമതല എസിപിക്ക് കൈമാറിയിരുന്നു.
ആർബിഐ വായ്പാനയം നയം നമ്മളെ ബാധിക്കുമോ? പ്രവാസികൾക്ക് 'ലോട്ടറി'; എന്തൊക്കെ ശ്രദ്ധിക്കണം?
പശ്ചിമേഷ്യന്‍ സംഘര്‍ഷത്തെ തുടര്‍ന്നുള്ള ആഗോള പ്രതിസന്ധികള്‍ക്കിടയില്‍ രാജ്യത്തെ വായ്പപ്പലിശ നിരക്കുകളില്‍ മാറ്റം വരുത്തേണ്ടതില്ലെന്ന് റിസര്‍വ് ബാങ്ക് തീരുമാനിച്ചിരിക്കുകയാണ്. റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ സഞ്ജയ് മല്‍ഹോത്രയുടെ നേതൃത്വത്തിലുള്ള പണനയ സമിതി ഐകകണ്ഠ്യേനയാണ് 'ന്യൂട്രല്‍ സ്റ്റാന്‍സോടെ' തീരുമാനം കൈക്കൊണ്ടത്. പശ്ചിമേഷ്യന്‍ യുദ്ധത്തെ തുടര്‍ന്നുണ്ടായ ഇന്ധന വിലക്കയറ്റവും വിതരണ ശൃംഖലയിലെ തടസ്സങ്ങളും വിലയിരുത്തിയാണ് കേന്ദ്ര ബാങ്കിന്റെ നടപടി.ഇത് സാധാരണക്കാരെ എങ്ങനെ ബാധിക്കും?ബാങ്കുകള്‍ക്ക് ആര്‍ബിഐ നല്കുന്ന വായ്പകളുടെ പലിശനിരക്കായ റിപ്പോ റേറ്റില്‍ മാറ്റമില്ലാത്തതിനാല്‍ സാധാരണക്കാരുടെ പോക്കറ്റിനെ ഇത് ബാധിക്കില്ല. പ്രധാന മാറ്റങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം.ഭവന വായ്പകള്‍: റിപ്പോ നിരക്കുമായി ബന്ധിപ്പിച്ചിട്ടുള്ള ഭവന വായ്പകളുടെ ഇഎംഐയില്‍ ഉടനടി വര്ധനവുണ്ടാകില്ലകാര്, വ്യക്തിഗത വായ്പകള്‍: ബാങ്കുകള്‍ സ്വന്തം നിലയ്ക്ക് പലിശ നിരക്കുകള്‍ പുതുക്കി നിശ്ചയിച്ചില്ലെങ്കില്‍ കാര്‍ വായ്പകളും പേഴ്സണല്‍ ലോണുകളും നിലവിലുള്ള നിരക്കില്‍ തന്നെ തുടരും.ബിസിനസ് വായ്പകള്‍: വ്യവസായ ആവശ്യങ്ങള്‍ക്കായുള്ള വായ്പച്ചെലവുകളും കൂടില്ലസ്ഥിര നിക്ഷേപങ്ങള്‍: സ്ഥിര നിക്ഷേപങ്ങളുടെ പലിശ നിരക്കുകള്‍ നിലവിലെ നിരക്കില്‍ തന്നെ തുടരാനാണ് സാധ്യത.സേവിങ്സ് അക്കൗണ്ട്: സേവിങ്സ് അക്കൗണ്ടുകളുടെ പലിശ നിരക്കിലും മാറ്റമുണ്ടാകില്ല.സര്‍ക്കാര്‍ വായ്പകള്‍: ബോണ്ട് യീല്‍ഡുകളില്‍ കാര്യമായ വര്‍ധനവുണ്ടായില്ലെങ്കില്‍ സര്‍ക്കാരിന്റെ വായ്പച്ചെലവുകളും സുരക്ഷിതമായിരിക്കും.പ്രവാസികള്‍ക്ക് പുതിയ ഇളവ്സെബിയുടെ രജിസ്ട്രേഷന് ഇല്ലാതെ തന്നെ പ്രവാസി ഭാരതീയര്‍ക്കും ഒസിഐ കാര്‍ഡുടമകള്‍ക്കും ഇന്ത്യന്‍ ഓഹരി വിപണിയില്‍ നിക്ഷേപം നടത്താനുള്ള പരിധി ആര്‍ബിഐ ഉയര്‍ത്തിയിട്ടുണ്ട്.
വൈബിനായി ഈ മോഡിഫിക്കേഷനുകൾ ചെയ്യരുത്; എട്ടിന്റെ പണി ഉറപ്പ്!
ഇന്ത്യയിൽ കാർ മോഡിഫിക്കേഷനോടുള്ള ഭ്രമം അതിവേഗം വളരുകയാണ്. പലരും തങ്ങളുടെ കാറുകളെ വേറിട്ടു നിർത്താൻ വേണ്ടി വിവിധ മാറ്റങ്ങൾ വരുത്തുന്നു. മോഡിഫൈ ചെയ്ത സൈലൻസറുകൾ, ഡിസൈനർ നമ്പർ പ്ലേറ്റുകൾ, കറുത്ത വിൻഡോകൾ എന്നിവയുള്ള കാറുകൾ ഇപ്പോൾ റോഡുകളിൽ സാധാരണമാണ്. എന്നാൽ എല്ലാ മോഡിഫിക്കേഷനുകളും നിയമപരമല്ല. പല ജനപ്രിയ മോഡിഫിക്കേഷനുകളും ഗതാഗത നിയമങ്ങൾ ലംഘിക്കുന്നതും കനത്ത പിഴ ഈടാക്കുന്നതിന് കാരണമാകുന്നതുമാണ്. നിങ്ങളുടെ കാർ മോഡിഫിക്കേഷൻ ചെയ്യാൻ നിങ്ങൾ ആലോചിക്കുന്നുണ്ടെങ്കിൽ അല്ലെങ്കിൽ ഇതിനകം മോഡിഫിക്കേഷൻ ചെയ്ത കാർ ഓടിക്കുകയാണെങ്കിൽ, ഈ നിയമങ്ങൾ അറിയേണ്ടത് പ്രധാനമാണ്.1. സൈലൻസറിലെ മാറ്റങ്ങൾപലരും കാറുകളിൽ കൂടുതൽ സ്പോർട്ടിയും ഉച്ചത്തിലുള്ള ശബ്ദവും ഉണ്ടാക്കാൻ സൈലൻസറുകൾ ഉപയോഗിക്കാറുണ്ട്. എന്നിരുന്നാലും, അനുവദനീയമായ ശബ്ദ പരിധി കവിയുന്ന സൈലൻസറുകൾ നിയമവിരുദ്ധമാണ്. അത്തരം സന്ദർഭങ്ങളിൽ ട്രാഫിക് പോലീസിന് പിഴ ചുമത്താം.2. ഫാൻസി നമ്പർ പ്ലേറ്റുകൾപല കാർ ഉടമകൾക്കും സ്റ്റൈലിഷ് ഫോണ്ടുകൾ, നിറമുള്ള പശ്ചാത്തലങ്ങൾ, അല്ലെങ്കിൽ ഡിസൈനർ നമ്പർ പ്ലേറ്റുകൾ എന്നിവ ആസ്വദിക്കാൻ ഇഷ്ടമാണ്. എന്നിരുന്നാലും, സർക്കാർ മാനദണ്ഡങ്ങളിൽ നിന്ന് വ്യതിചലിക്കുന്ന ഒരു നമ്പർ പ്ലേറ്റ് സ്ഥാപിക്കുന്നത് നിയമങ്ങൾക്ക് വിരുദ്ധമാണ്, അത് പിഴയ്ക്ക് കാരണമാകും.3. ഉച്ചത്തിലുള്ള ഹോണുകൾപലരും കാറുകളിൽ പ്രഷർ ഹോണുകൾ, എയർ ഹോണുകൾ, മ്യൂസിക്കൽ ഹോണുകൾ എന്നിവ സ്ഥാപിക്കുന്നു. എന്നിരുന്നാലും, ഈ ഹോണുകൾ ശബ്ദമലിനീകരണത്തിന് കാരണമാകുന്നതിനാൽ നിയമം മൂലം ഇവ നിരോധിച്ചിരിക്കുന്നു. ഇത്തരം ഹോണുകൾ സ്ഥാപിക്കുന്ന വാഹന ഉടമകൾക്ക് നിയമനടപടി നേരിടേണ്ടിവരും.4. കറുത്ത ഗ്ലാസുകളും സൺ ഫിലിമുംസ്വകാര്യതയ്ക്കും സൂര്യപ്രകാശത്തിൽ നിന്നുള്ള സംരക്ഷണത്തിനുമായി പലരും കാറിന്റെ ജനാലകളിൽ നിശ്ചിത അളവിൽ കൂടുതൽ ബ്ലാക്ക്ഔട്ട് ഫിലിം സ്ഥാപിക്കുന്നു. എങ്കിലും, പല കേസുകളിലും ഇത് നിയമവിരുദ്ധമായി കണക്കാക്കപ്പെടുന്നു. പരിശോധനയ്ക്കിടെ പിടിക്കപ്പെട്ടാൽ പിഴ ചുമത്താം.5. ബുൾ ബാറും ക്രാഷ് ഗാർഡുംഎസ്യുവി ഉടമകൾ പലപ്പോഴും തങ്ങളുടെ വാഹനങ്ങൾ കൂടുതൽ ശക്തമാണെന്ന് തോന്നിപ്പിക്കാൻ ബുൾ ബാറുകളോ ക്രാഷ് ഗാർഡുകളോ സ്ഥാപിക്കാറുണ്ട്. എന്നിരുന്നാലും, സുരക്ഷാ ചട്ടങ്ങൾ പ്രകാരം ഈ പരിഷ്കാരങ്ങൾ അനുവദനീയമല്ല. അവ അപകട സാധ്യത വർദ്ധിപ്പിക്കും, അതിനാൽ പൊതു റോഡുകളിൽ അവയുടെ ഉപയോഗം നിരോധിച്ചിരിക്കുന്നു.
എനർജി ഡ്രിങ്കുകൾ നിത്യവും കുടിക്കുന്നവരാണോ? കാത്തിരിക്കുന്നത് വലിയ അപകടം
എനർജി ഡ്രിങ്ക് നിത്യവും ഉപയോഗിക്കുന്നവരാണ് യുവാക്കളിൽ അധിക പേരും. തെരക്കുപിടിച്ച ദിവസങ്ങളിൽ കൂടുതൽ ശ്രദ്ധ കിട്ടാൻ വേണ്ടിയാണ് പലരും എനർജി ഡ്രിങ്കുകളെ ആശ്രയിക്കാറ്. എന്നാൽ താത്കാലിക എനർജിക്കു വേണ്ടി കുടിക്കുന്ന ഈ ഡ്രിങ്കുകൾ ഭാവിയിൽ വലിയ പ്രശ്നങ്ങളിലേക്ക് നയിച്ചേക്കുമെന്ന് ആരോഗ്യവിദഗ്ധർ പറയുന്നു.എനർജി ഡ്രിങ്കുകൾ കുടിക്കുന്നത് ഹൃദയ മിടിപ്പ് കൂട്ടുക, അസ്വസ്ഥത, മാനസിക സമ്മർദ്ദം തുടങ്ങിയ പ്രശ്നങ്ങൾക്കും കാരണമാകുമെന്ന് വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നു. ഇത്തരം ഡ്രിങ്കുകൾ കുടിക്കുമ്പോൾ അധിക എനർജി തോന്നുന്നത് ശരീരം വലിയ അളവിൽ കഫീനിനോട് പ്രതികരിക്കുന്നത് കൊണ്ടാകാം.മറ്റു സോഫ്റ്റ് ഡ്രിങ്കുകൾ പോലെ തന്നെയാണ് എനർജി ഡ്രിങ്കുകളും എന്നതാണ് ഇതുമായി ബന്ധപ്പെട്ട ഏറ്റവും വലിയ തെറ്റിധാരണ. എന്നാൽ എനർജി ഡ്രിങ്കുകളിൽ വലിയ രീതിയിലാണ് കഫീൻ അടങ്ങിയിട്ടുള്ളത്. ഏകദേശം 100 മില്ലിഗ്രാം കഫീൻ മാത്രമാണ് കൗമാരക്കാരക്കാരായ ആളുകൾക്ക് പ്രതിദിനം കഴിക്കാൻ പറ്റുക. എന്നാൽ, 200 മുതൽ 300 മില്ലിഗ്രാം വരെ കഫീൻ, എനർജി ഡ്രിങ്കുകളുടെ ഒരു ക്യാനിൽ തന്നെ അടങ്ങുന്നുണ്ട്. വളർന്നു വരുന്ന കാലഘട്ടത്തിൽ ഇത്രയും അധികം കഫീൻ കഴിക്കുന്നത് ശരീരത്തെ വളരെ ദോഷകരമായി ബാധിക്കും.മണിക്കൂറുകളോളമാണ് ഈ കഫീൻ ശരീരത്തിൽ നിലനിൽക്കുക. ഉച്ചകഴിഞ്ഞ് ഇത്തരം എനർജി ഡ്രിങ്കുകൾ കുടിക്കുന്നത് രാത്രിയിലെ ഉറക്കത്തെയും സാരമായി ബാധിക്കാൻ കാരണമാകും. ഉറക്കത്തിന്റെ ഗുണനിലവാരം കുറയുന്നതോടെ ഇത് പലപ്പോഴും ക്ഷീണം, ഏകാഗ്രതക്കുറവ്, ഊർജ്ജക്കുറവ് എന്നിവക്ക് കാരണമാകുന്നു.എനർജി ഡ്രിങ്കുകൾ ശാരീരികവും മാനസികവുമായ ആരോഗ്യത്തെ ബാധിക്കുന്നത് കൊണ്ട് തന്നെ നിത്യവും എന്ന പോലെ ഉപയോഗിക്കുന്നത് ഒഴിവാക്കണം.
ഇറാന്റെ റഡാര്‍ സൈറ്റുകള്‍ക്ക് നേരെ അമേരിക്കന്‍ ആക്രമണം; തിരിച്ചടി ഹോര്‍മുസിലെ കപ്പലുകള്‍ ലക്ഷ്യമിട്ട് ഇറാന് ഡ്രോണുകള്‍ അയച്ചതിന് പിന്നാലെ
ഇറാന്റെ റഡാര്‍ സൈറ്റുകള്‍ക്ക് നേരെ അമേരിക്കന്‍ ആക്രമണം. ഹോര്‍മുസ് കടലിടുക്കില്‍ വാണിജ്യകപ്പലുകള്‍ ലക്ഷ്യമിട്ട് ഇറാന് ഡ്രോണുകള്‍ അയച്ചതിനെ തുടര്‍ന്നായിരുന്നു ആക്രമണമെന്ന് അമേരിക്കന്‍ സൈന്യം വ്യക്തമാക്കി. ഇറാന്റെ ഡ്രോണുകള്‍ വെടിവച്ചിട്ടതായി അമേരിക്കന്‍ സൈന്യം പറഞ്ഞു.ഇറാന് -അമേരിക്ക സമാധാന ചര്‍ച്ച പ്രതിസന്ധിയിലാണെന്നും യുദ്ധം മറ്റിടങ്ങളിലേക്ക് വ്യാപിപ്പിക്കാന്‍ മടിക്കില്ലെന്നും ഇറാന് പരമോന്നത നേതാവ് മുജ്തബ ഖമനയിയുടെ ഉപദേഷ്ടാവ് മൊഹ്സിന്‍ റെസായ് പറഞ്ഞു. അമേരിക്ക മരവിപ്പിച്ച 2400 കോടി രൂപയുടെ ആസ്തികള്‍ വിട്ടുനല്‍കാന്‍ തയാറായാല്‍ മാത്രമേ സമാധാന കരാര്‍ സാധ്യമാകുകയുള്ളുവെന്നാണ് ഇറാന്റെ വാദം. ഇറാന് പരമോന്നത നേതാവ് മുജ്തബ ഖമനയിയുമായി കൂടിക്കാഴ്ച നടത്തണമെന്ന ട്രംപിന്റെ നിര്‍ദ്ദേശവും ഇറാന് തള്ളി. ചര്‍ച്ചകള്‍ വഴിമുട്ടിയതിന് മറുപടി നല്‍കേണ്ടത് ട്രംപ് ആണെന്നും യുദ്ധം പുനരാരംഭിക്കുന്നപക്ഷം അമേരിക്ക ഇരുണ്ട ഇടനാഴിയിലേക്ക് പ്രവേശിക്കുമെന്നും റെസായി മുന്നറിയിപ്പ് നല്കി. ട്രംപ് യഥാര്‍ത്ഥ ലോകത്തല്ല ജീവിക്കുന്നതെന്ന് ഇറാന് വിദേശകാര്യ മന്ത്രി അബ്ബാസ് അരഗ്ചി പരിഹസിച്ചു.അതേസമയം അമേരിക്കയുമായുള്ള ചര്‍ച്ചകളില്‍ ഇറാന് ലെബനോണിനെ വിലപേശല്‍ ഉപാധിയായി ഉപയോഗിക്കുകയാണെന്ന് ലെബനോണ് പ്രസിഡന്റ് ജോസഫ് ഔന് കുറ്റപ്പെടുത്തി.ലബനോണ്‍ പരമാധികാര രാഷ്ട്രമാണെന്നും ലെബനോണിന്റെ കാര്യത്തില്‍ ഇടപെടരുതെന്നും ജോസഫ് ഔന് പറഞ്ഞു.
സര്‍ക്കാര്‍ ശമ്പളം 3 ലക്ഷം, സ്വകാര്യ ആശുപത്രിയില്‍ 7 ലക്ഷം! വയനാട് മെഡിക്കല്‍ കോളേജ് ഡോക്ടര്‍ വിജിലൻസ് വലയില്‍
സർക്കാർ സർവീസില്‍ നിന്ന് ലക്ഷങ്ങള്‍ ശമ്പളം പറ്റി സ്വകാര്യ ആശുപത്രിയില്‍ വൻ തുകയ്ക്ക് പ്രാക്ടീസ് നടത്തിവന്ന മെഡിക്കല്‍ കോളേജ് ഡോക്ടറെ വിജിലൻസ് കൈയോടെ പിടികൂടി.വയനാട് സർക്കാർ മെഡിക്കല്‍ കോളേജിലെ കാർഡിയാക് തൊറാസിക് സർജറി വിഭാഗം അസോസിയേറ്റ് പ്രൊഫസറായ ഡോ. വി. ശിവപ്രസാദാണ് വിജിലൻസിന്റെ പിടിയിലായത്. രോഗികളെന്ന വ്യാജേനയെത്തിയ വിജിലൻസ് സംഘം ഡോക്ടറെ തന്ത്രപരമായി കുടുക്കുകയായിരുന്നു. കോഴിക്കോട് വിജിലൻസ് യൂണിറ്റ് ഡിവൈഎസ്പി കെ. കെ. ബിജുവിന് ലഭിച്ച രഹസ്യവിവരത്തെ തുടർന്നായിരുന്നു മിന്നല്‍ പരിശോധന.കോഴിക്കോട് വിജിലൻസ് യൂണിറ്റാണ് പരിശോധന നടത്തിയത്. മലപ്പുറം കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയില്‍ പ്രാക്ടീസ് ചെയ്തുവരവെയാണ് ശിവപ്രസാദ് വിജിലൻസിന്റെ പിടിയിലായത്.വയനാട് മെഡിക്കല്‍ കോളേജില്‍ നിന്ന് മൂന്ന് ലക്ഷം രൂപ മാസ ശമ്പളം കൈപ്പറ്റുന്ന ശിവപ്രസാദ് സ്വകാര്യ ആശുപത്രിയില്‍നിന്ന് ഏഴ് ലക്ഷം രൂപയാണ് മാസ ശമ്പളമായി വാങ്ങിയിരുന്നതെന്ന് വിജിലൻസ് അറിയിച്ചു. സ്വകാര്യ പ്രാക്ടീസിന്റെ പേരില്‍ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍നിന്ന് ഇയാള്‍ നടപടി നേരിട്ടിരുന്നതായി ആക്ഷേപമുണ്ട്.സർക്കാർ ശമ്പളം കൈപ്പറ്റി സ്വകാര്യ ആശുപത്രികളില്‍ പ്രാക്ടീസ് നടത്തിവരുന്ന ഡോക്ടർമാർക്കെതിരെ തുടർന്നും നടപടി സ്വീകരിക്കുമെന്ന് വിജിലൻസ് അറിയിച്ചു.കോഴിക്കോട് വിജിലൻസ് യൂണിറ്റിലെ ഇൻസ്പെക്ടർ ശംഭുനാഥ്. കെ സബ്ഇൻസ്പെക്ടർ സന്തോഷ് കുമാർ, സബ് ഇൻസ്പെക്ടർ അബ്ദുല്‍സലാം, സിവില്‍ പോലീസ് ഓഫീസർ ശോജി, രാഹുല്‍ എന്നിവർ അടങ്ങുന്ന സംഘമാണ് ഡോ.ശിവപ്രസാദിനെ പിടികൂടിയത്.
ശ്രേയസ് വാർഷിക പൊതുയോഗം നടത്തി.
ചുള്ളിയോട് യൂണിറ്റിന്റെ വാർഷിക പൊതുയോഗം ബത്തേരി മേഖല ഡയറക്ടർ ഫാ. ബെന്നി പനച്ചിപ്പറമ്പിൽ ഉദ് ഘാടനം ചെയ്തു.യൂണിറ്റ് ഡയറക്ടർ ഫാ.ജോസഫ് ചെരിവുപുരയിടം അധ്യക്ഷത വഹിച്ചു.വാർഷിക റിപ്പോർട്ട് "അണയാത്ത ദീപം" മേഖല പ്രോഗ്രാം ഓഫീസർ പോൾ പി.എഫ്.പ്രകാശനം ചെയ്തു.വാർഷിക റിപ്പോർട്ടിന്റെ ഡിജിറ്റൽ പ്രസന്റേഷൻ നടന്നു.സുൽത്താൻ ബത്തേരി ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ഷാജി കോട്ടയിൽ മുഖ്യസന്ദേശം നൽകി .യൂണിറ്റ് പ്രസിഡന്റ് ഒ.ജെ ബേബി,ഇടവക സെക്രട്ടറി റോബിൻസ് ആടുപാറയിൽ,ലിസി ജോർജ്,പി.പി.സ്കറിയ,സി ഡി ഒ മാരായ ഉഷ ഷാജു,ഷൈജ ശശിധരൻ എന്നിവർ സംസാരിച്ചു.വിവിധ കലാപരിപാടികൾക്ക് ശേഷം സ്നേഹ വിരുന്നോടെ സമാപിച്ചു.
യുവാവ് ട്രെയിൻ തട്ടി മരിച്ചു
മലങ്കര: വിളമ്പുകണ്ടം സ്വദേശിയായ യുവാവ് പൊള്ളാച്ചിയിൽ ട്രെയിൻ തട്ടി മരിച്ചു. മലങ്കര പറങ്കിമാമൂട്ടിൽ ഷിനോജ് (41) ആണ് മരിച്ചത്.ഇന്നലെ രാവിലെയാണ് സംഭവം.പിതാവ്:പരേതനായ രാജു. മാതാവ്: അന്നമ്മ. സഹോദരി: ഷീന. സംസ്കാര ശുശ്രൂഷ കൾ നാളെ (ജൂൺ 5 വെള്ളി) രാവിലെ 9:30 ന് ചുണ്ടക്കരയി ലുള്ള സഹോദരി ഷീനയുടെ വീട്ടിൽ ആരംഭിക്കും തുടർന്ന് സംസ്കാരം 10:30 ന് വിളമ്പുകണ്ടം സെൻ്റ് സെബാസ്റ്റ്യൻ പള്ളി സെമിത്തേരിയിൽ നടക്കും
യുവാവ് ട്രെയിൻ തട്ടി മരിച്ചു.
മലങ്കര: വിളമ്പുകണ്ടം സ്വദേശിയായ യുവാവ് പൊള്ളാച്ചിയിൽ ട്രെയിൻ തട്ടി മരിച്ചു. മലങ്കര പറങ്കിമാമൂട്ടിൽ ഷിനോജ് (41) ആണ് മരിച്ചത്.ഇന്നലെ രാവിലെയാണ് സംഭവം.പിതാവ്:പരേതനായ രാജു. മാതാവ്: അന്നമ്മ. സഹോദരി: ഷീന. സംസ്കാര ശുശ്രൂഷ കൾ നാളെ (ജൂൺ 5 വെള്ളി) രാവിലെ 9:30 ന് ചുണ്ടക്കരയി ലുള്ള സഹോദരി ഷീനയുടെ വീട്ടിൽ ആരംഭിക്കും തുടർന്ന് സംസ്കാരം 10:30 ന് വിളമ്പുകണ്ടം സെൻ്റ് സെബാസ്റ്റ്യൻ പള്ളി സെമിത്തേരിയിൽ നടക്കും
ഒരു കിലോ സ്വർണം കടത്തിയാല്‍ നേട്ടം 25 ലക്ഷം വരെ: കേന്ദ്ര തീരുമാനത്തിന് പിന്നാലെ കള്ളക്കടത്ത് ഉയരുന്നു
ന്യൂഡൽഹി: കേന്ദ്ര സർക്കാർ സ്വർണ്ണത്തിന്റെ ഇറക്കുമതി തീരുവ വർദ്ധിപ്പിച്ചതിന് പിന്നാലെ രാജ്യത്ത് സ്വർണ്ണക്കടത്ത് വൻതോതിൽ ഉയരുന്നതായി റിപ്പോർട്ടുകൾ. അനധികൃത മാർഗ്ഗങ്ങളിലൂടെ രാജ്യത്തേക്ക് കടത്തുന്ന സ്വർണ്ണം, നിയമപരമായ വിപണി നിരക്കിനേക്കാൾ കിലോയ്ക്ക് 8 മുതൽ 10 ലക്ഷം രൂപ വരെ കുറച്ചാണ് അനധികൃതമായ മാർഗ്ഗങ്ങളിലൂടെ വിറ്റഴിക്കുന്നത്. ഇത് ഔദ്യോഗിക സ്വർണ്ണ വിപണിയിൽ വലിയ പ്രതിസന്ധി സൃഷ്ടിക്കുന്നതായി ബിസിനസ്സ് മാധ്യമമായ 'ഇക്കണോമിക് ടൈംസ്' റിപ്പോർട്ട് ചെയ്യുന്നു.ലാഭം കിലോയ്ക്ക് 25 ലക്ഷം രൂപഇറക്കുമതി തീരുവ 15 ശതമാനവും ജി.എസ്.ടി 3 ശതമാനവും ചേരുന്നതോടെ നിലവിൽ ഇന്ത്യയിൽ ഒരു കിലോ സ്വർണ്ണം നിയമപരമായി എത്തിക്കാനുള്ള ആകെ ചിലവ് (Landed Cost) ഏകദേശം 1.65 കോടി രൂപയാണ്. ഇതിൽ സ്വർണ്ണത്തിന്റെ യഥാർത്ഥ വില 1.40 കോടി രൂപയും ബാക്കി 25 ലക്ഷം രൂപ സർക്കാരിലേക്ക് അടയ്ക്കേണ്ട നികുതിയുമാണ്.നികുതി വെട്ടിച്ച് സ്വർണ്ണം രാജ്യത്ത് എത്തിക്കുമ്പോൾ കടത്തുകാർക്ക് ഒറ്റയടിക്ക് കിലോയ്ക്ക് 25 ലക്ഷം രൂപയുടെ ലാഭമാണ് ഉണ്ടാകുന്നത്. ഈ ലാഭത്തിൽ നിന്നാണ് കിലോയ്ക്ക് 8 മുതൽ 9 ലക്ഷം രൂപ വരെ കിഴിവ് നൽകി ഇവർ ജ്വല്ലറികൾക്കും മറ്റ് ഡീലർമാർക്കും സ്വർണ്ണം വിൽക്കുന്നത്. അതായത് അവസാനം കിലോയ്ക്ക് 16 ലക്ഷം രൂപയോളം ലാഭം കിട്ടുന്നതാണ് കള്ളക്കടത്ത് സംഘങ്ങളെ ഇതിലേക്ക് ആകർഷിക്കുന്നത്.ഗൾഫ് രാജ്യങ്ങളും ഗ്രീൻ ചാനലുംഇത്തരത്തിൽ എത്തുന്ന സ്വർണ്ണത്തിൽ ഭൂരിഭാഗവും മിഡിൽ ഈസ്റ്റിൽ നിന്നാണ് വരുന്നത്. കഴിഞ്ഞ ആഴ്ചയും മുംബൈ അന്താരാഷ്ട്ര വിമാനത്താവളത്തിൽ ദുബായിൽ നിന്നെത്തിയ രണ്ട് യാത്രക്കാരിൽ നിന്നായി 4.19 കോടി രൂപയുടെ കള്ളക്കടത്ത് സ്വർണ്ണം കസ്റ്റംസ് പിടികൂടിയിരുന്നു. ഗൾഫ് രാജ്യങ്ങൾക്ക് പുറമെ ബംഗ്ലാദേശ്, നേപ്പാൾ അതിർത്തികൾ വഴിയും ഇന്ത്യയിലേക്ക് സ്വർണ്ണം ഒഴുകുന്നുണ്ട്. മഹാരാഷ്ട്ര, തമിഴ്നാട്, ഗുജറാത്ത്, പശ്ചിമ ബംഗാൾ എന്നീ സംസ്ഥാനങ്ങളിലാണ് ഈ അനധികൃത കച്ചവടം പ്രധാനമായും കേന്ദ്രീകരിച്ചിരിക്കുന്നത്.
തൂഫാനിൽ കുടുങ്ങി ജ്യോത്സ്യനും; ജ്യോതിഷാലയത്തിൽനിന്ന് പിടിച്ചെടുത്തത് കഞ്ചാവ്!
ലഹരിക്കെതിരെയുള്ള കേരള പോലീസിന്റെ പദ്ധതിയായ ഓപ്പറേഷൻ തൂഫാൻ ദി നാർകോ ഹണ്ടിന്റെ ഭാഗമായി നടത്തിയ പരിശോധനയിൽ കുടുങ്ങി ജ്യോത്സ്യൻ. കണ്ണൂർ പയ്യന്നൂരിൽ ജ്യോതിഷാലയത്തിൽനിന്ന് കഞ്ചാവുമായി ജ്യോത്സ്യനെ പിടികൂടി. പയ്യന്നൂരിലെ പെരിയമന ജ്യോതിഷാലയത്തിലെ പി ശ്രീനാഥ് ആണ് പയ്യന്നൂർ പൊലീസിൻ്റെ പിടിയിലായത്. ജ്യോതിഷാലയം കേന്ദ്രീകരിച്ചു കഞ്ചാവടക്കം ലഹരി കൈമാറ്റം, വിൽപന നടക്കുന്നുണ്ടെന്ന രഹസ്യവിവരത്തെ തുടർന്നാണ് പൊലീസ് പരിശോധന നടത്തിയതും കഞ്ചാവ് പിടിച്ചെടുത്തതും.ബുധനാഴ്ച വൈകിട്ടാണ് പയ്യന്നൂർ പഴയ ബസ് സ്റ്റാൻഡിന് സമീപമുള്ള ജ്യോതിഷാലയത്തിൽ പൊലീസ് എത്തിയത്. പരിശോധനയ്ക്കിടെ, ജ്യോതിഷാലയത്തിലെ അലമാരയ്ക്ക് ഉള്ളിൽ താഴേത്തട്ടിൽ സൂക്ഷിച്ച നിലയിൽ കഞ്ചാവ് കണ്ടെടുക്കുകയായിരുന്നു. 5.77 ഗ്രാം കഞ്ചാവാണ് പിടിച്ചെടുത്തത്. ജ്യോത്സ്യൻ ശ്രീനാഥിൻ്റെ അറസ്റ്റ് പൊലീസ് രേഖപ്പെടുത്തി. ഇയാളെ പിന്നീട് ജാമ്യത്തിൽ വിട്ടയച്ചു.
കെഎസ്ആർടിസിയിൽ സ്ത്രീകൾക്കുള്ള സൗജന്യയാത്രയുടെ പണം സർക്കാർ ബജറ്റിൽ മാറ്റിവയ്ക്കും, സംസ്ഥാനത്തെ സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ മാർഗം കാണും: സതീശൻ
കെ എസ് ആർ ടി സിയിൽ സ്ത്രീകൾക്കുള്ള സൗജന്യയാത്രയുടെ കാര്യത്തിൽ നിലപാട് വ്യക്തമാക്കി മുഖ്യമന്ത്രി വി ഡി സതീശൻ. സൗജന്യ യാത്ര സർക്കാർ പോളിസിയാണ്. അതിനുള്ള പണം ബജറ്റിൽ മാറ്റിവയ്ക്കും. കെ എസ് ആർ ടി സിക്ക് മേൽ സൗജന്യ യാത്രയുടെ ബാധ്യത കെട്ടിവയ്ക്കില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. സംസ്ഥാനത്തെ ധന സ്ഥിതി വ്യക്തമാക്കുന്ന ധവളപത്രം ഇറക്കിയതിന് പിന്നാലെ സാമ്പത്തിക പ്രതിന്ധി മറികടക്കാനുള്ള മാർഗ്ഗങ്ങൾ ആലോചിക്കുന്നുവെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. ഇതിനായി പൊതു സ്ഥാപനങ്ങളെ സ്വയം പര്യാപ്തമാക്കും. കേന്ദ്ര ഫണ്ടിന്റെ കാര്യത്തിൽ കഴിഞ്ഞ സർക്കാർ പറഞ്ഞ എല്ലാ കാര്യങ്ങളും ശരിയല്ല. ഇടതുപക്ഷം പറയുന്ന ക്ലീഷേകൾ വച്ച് കണക്ക് തള്ളാനാവില്ല. കെ എസ് ആർ ടി സിയിൽ ഇത് പോലെ നഷ്ടം ഉണ്ടായിട്ടില്ല. ഷെഡ്യൂളും ജീവനക്കാരും കുറഞ്ഞു. എന്നിട്ടും ബാധ്യത കുറഞ്ഞിട്ടില്ലെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.
നവീൻ ബാബുവിന്റെ മരണം; കേസന്വേഷണം സിബിഐക്ക് വിട്ടു, മകൾക്ക് ആശ്രിത നിയമനം നല്‍കും
എഡിഎം നവീൻ ബാബുവിന്റെ മരണം സംബന്ധിച്ച അന്വേഷണം സിബിഐക്ക് വിട്ടു. നവീൻ ബാബുവിന്റെ മകൾ നിരഞ്ജനയ്ക്ക് ആശ്രിത നിയമനം നൽകാനും മന്ത്രിസഭാ യോഗം തീരുമാനിച്ചു. നവീൻ ബാബുവിന്റെ കുടുംബത്തിന്റെ ആവശ്യം പരിഗണിച്ചാണ് യുഡിഎഫ് സർക്കാർ തീരുമാനം. നിലവിൽ സമർപ്പിച്ച കുറ്റപത്രം അനുസരിച്ച് കേസിൽ സിപിഎം നേതാവും കണ്ണൂർ ജില്ലാ പഞ്ചായത്ത് മുൻ പ്രസിഡന്റുമായ പിപി ദിവ്യ മാത്രമാണ് പ്രതി. കേസ് സിബിഐക്ക് വിടാനുള്ള നീക്കത്തെ സിപിഎം നേരത്തെ എതിർത്തിരുന്നു.യാത്രയയപ്പ് യോഗത്തിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റായിരുന്ന പി പി ദിവ്യ, പരസ്യമായി അധിക്ഷേപിച്ചതിന് പിറകെയായിരുന്നു നവീൻ ബാബുവിന്റെ ആത്മഹത്യ. ഒക്ടോബര്‍ 14 ന് നടന്ന യാത്രയയപ്പ് യോഗത്തിൽ വിവാദങ്ങളുടെ തുടക്കം. ക്ഷണിക്കാതെ എത്തിയ ജില്ലാ പഞ്ചായത്ത് അധ്യക്ഷ ചൊരിഞ്ഞത് ആക്ഷേപങ്ങൾ മാത്രം. സ്ഥലംമാറ്റത്തിന്റെ സന്തോഷം തല്ലിക്കെടുത്തിയ വാക്കുകൾ. കിട്ടിയ ഉപഹാരങ്ങൾ പോലും എടുക്കാതെയാണ് നവീൻ ബാബു കളക്ടറേറ്റ് വിട്ടിറങ്ങിയത്. രാത്രി 8.55നുള്ള മലബാർ എക്സ്പ്രസിനായിരുന്നു നവീൻ ബാബു നാട്ടിലേക്ക് പോകാന്‍ ടിക്കറ്റ് എടുത്തിരുന്നത്. പുലർച്ചെ ചെങ്ങന്നൂരിലെത്തിയ ബന്ധുക്കളാണ് നവീൻ ട്രെയിനിലില്ലെന്ന വിവരം കണ്ണൂരിലറിയിക്കുന്നത്. എഡിഎമ്മിന്റെ ഡ്രൈവർ പള്ളിക്കുന്നിലെ താമസ സ്ഥലത്ത് അന്വേഷിച്ചെത്തിയപ്പോഴാണ് നവീൻ ബാബുവിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്.

