ചക്രവാതച്ചുഴിയും ന്യൂനമർദ സാധ്യതയും; കേരളത്തിൽ ഇടിമിന്നലോടെ മഴക്കും 50 കി.മി വേഗതിയിൽ കാറ്റിനും സാധ്യത
തിരുവനന്തപുരം: കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇന്ന് മുതൽ നാലാം തീയതി വരെ ഇടിമിന്നലോട് കൂടിയ മഴയ്ക്കും മണിക്കൂറിൽ 50 കി.മി വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. മഹാരാഷ്ട്ര തീരം മുതൽ കർണാടക തീരം വരെ സമുദ്രനിരപ്പിൽ തീരദേശ ന്യൂനമർദ പാത്തി സ്ഥിതിചെയ്യുന്നുണ്ട്. വടക്കൻ കേരള തീരം വരെയുണ്ടായിരുന്ന തീരദേശ ന്യൂന മർദ്ദ പാത്തി കർണാടക ഗുജറാത്ത് തീരത്തേക്ക് മാറി. ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ സാധ്യതയുണ്ടെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു. വടക്കൻ ബംഗാൾ ഉൾക്കടലിനും അതിനോട് ചേർന്നുള്ള തെക്കൻ ബംഗ്ലാദേശിനും മുകളിലായി ചക്രവാതച്ചുഴി നിലനിൽക്കുന്നുണ്ട്. ഇതിന്റെ സ്വാധീനഫലമായി ജൂലൈ മൂന്നോടെ വടക്കുപടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിനും അതിനടുത്തുള്ള പ്രദേശങ്ങൾക്കും മുകളിലായി ന്യൂനമർദം രൂപപ്പെടാൻ സാധ്യതയുണ്ടെന്നാണ് പ്രവചനം.
സ്വീഡനെതിരായ ഇരട്ടപ്രഹരം, ഫിഫ പവര്‍ റാങ്കിംഗിലും ഗോള്‍ഡന്‍ ബൂട്ട് റേസിലും മെസിയെ പിന്തള്ളി എംബാപ്പെ, കുതിച്ച് ഹാലണ്ടും
ലോകകപ്പ് ഫുട്ബോളില്‍ സ്വീഡനെതിരായ ഇരട്ടഗോള്‍ പ്രകടനത്തോടെ ഫിഫ പവര്‍ റാങ്കിംഗിലും ടോപ് സ്കോറര്‍ക്കുള്ള ഗോള്‍ഡന്‍ ബൂട്ട് റേസിലും അര്‍ജന്റീന നായകന് ലിയോണല്‍ മെസിയെ പിന്തള്ളി ഫ്രഞ്ച് ക്യാപ്റ്റൻ കിലിയന്‍ എംബാപ്പെ. സ്വീഡനെതിരെ രണ്ട് ഗോള്‍ നേടിയതോടെ ഫിഫ പവര്‍ റാങ്കിംഗില്‍ രണ്ട് സ്ഥാനങ്ങള്‍ ഉയര്‍ന്ന എംബാപ്പെ മെസിയെ രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളി ഒന്നാമനായി.കളിക്കാരുടെ അറ്റാക്കിംഗ്, ക്രിയേറ്റിവിറ്റി, ഡിഫന്‍ഡിംഗ് എന്നീ വിഭാഗങ്ങളിലെ സ്കോറുകള്‍ പരിശോധിച്ചാണ് ഫിഫ പവര്‍ റാങ്കിംഗ് നടത്തുന്നത്. പുതിയ റാങ്കിംഗ് പ്രകാരം എംബാപ്പെക്ക് അറ്റാക്കിംഗില്‍ 8.79, ക്രിയേറ്റിവിറ്റിയില്‍ 7.48, ഡിഫന്‍ഡിംഗ് 4.71 എന്നിങ്ങനെയാണ് സ്കോര്‍. അതേസമയം 8.27, 6.38, 5.17 എന്നിങ്ങനെയാണ് മെസിയുടെ സ്കോര്‍. ഫ്രഞ്ച് താരം മൈക്കല്‍ ഒലീസെ 15 സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തി 71-ാം സ്ഥാനത്തേക്ക് ഉയര്‍ന്നപ്പോള്‍ പോര്‍ച്ചുഗീസ് ഇതിഹാസം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ 74-ാം സ്ഥാനത്താണ്. നാലു സ്ഥാനങ്ങള്ർ മെച്ചപ്പെടുത്തി മൂന്നാം സ്ഥാനത്തേക്ക് ഉയര്‍ന്ന നോര്‍വെയുടെ ഏര്‍ലിംഗ് ഹാലണ്ടാണ് പവര്‍ റാങ്കിംഗില്‍ നേട്ടമുണ്ടാക്കിയ മറ്റൊരു താരം.ബ്രസീല്‍ സൂപ്പര്‍ താരം വിനീഷ്യസ് ജൂനിയര്‍ പവര്‍ റാങ്കിംഗില്‍ ഒരു സ്ഥാനം താഴേക്കിറങ്ങി അഞ്ചാമതും ഫ്രാന്‍സിന്റെ ഒസ്മാന്‍ ഡെംബെലെ ഏഴാമതുമാണ്. 29 സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തി ഐവറികോസ്റ്റിന്റെ അമാഡ് ഡിയാലോ 10ാം സ്ഥാനത്തേക്ക് ഉയര്‍ന്നതാണ് മറ്റൊരുമാറ്റം. മെക്സിക്കോയുടെ ഹൂലിയന ക്വിനോനെസ് 30 സ്ഥാനം ഉയര്‍ന്ന് പവര്‍ റാങ്കിംഗില്‍ 11-ാം സ്ഥാനത്തെത്തി. പവര്‍ റാങ്കിംഗില്‍ 106 സ്ഥാനം ഉയര്‍ന്ന് 30-ാം സ്ഥാനത്തെത്തിയ നോര്‍വെയുടെ അന്റോണിയോ നൂസയാണ് ഏറ്റവും അധികം നേട്ടം കൊയ്ത താരം
പാലിയേറ്റീന് നഴ്സ് നിയമനം
മാനന്തവാടി നഗരസഭയുടെ കീഴിലുള്ള സെക്കന്ററി പാലിയേറ്റീവ് യൂണിറ്റിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ പാലിയേറ്റീവ് നഴ്സിനെ നിയമിക്കുന്നു. പത്താം ക്ലാസും ആരോഗ്യ വകുപ്പ് അംഗീകാരമുള്ള സ്ഥാപനത്തില്‍ നിന്നുള്ള എ.എം.എം അല്ലെങ്കില്‍ ജെ.പി.എച്ച്.എന്‍ കോഴ്സും മൂന്ന് മാസത്തെ ബി.സി.സി.പി.എ.എന്‍ കോഴ്സ് അല്ലെങ്കില്‍ സി.സി.സി.പി.എ.എന്‍ കോഴ്സും പാസാകണം. അല്ലെങ്കില്‍ ജനറല്‍ നഴ്സിങ് ആന്റ് മിഡ്വൈഫറി കോഴ്സോ ബി.എസ്.സി നഴ്സിങോ പാസായവരായിരിക്കണം. കൂടാതെ ആരോഗ്യ വകുപ്പ് അംഗീകൃത സ്ഥാപനത്തില്‍ നിന്നുള്ള ഒന്നര മാസത്തെ ബേസിക് സര്‍ട്ടിഫിക്കറ്റ് കോഴ്സ് ഇന്‍ പാലിയേറ്റീന് നഴ്സിങ് പാസായിരിക്കുകയും വേണം. യോഗ്യരായ 18നും 45നുമിടയില്‍ പ്രായമുള്ള ഉദ്യോഗാര്‍ത്ഥികള്‍ യോഗ്യത തെളിയിക്കുന്ന രേഖകളുടെ അസലും പകര്‍പ്പും സഹിതം ജൂലൈ ആറിന് ഉച്ചയ്ക്ക് 2.30ന് മാനന്തവാടി നഗരസഭയില്‍ അഭിമുഖത്തിനെത്തണം. ഫോണ്‍: 04935 294949.
സൗജന്യ ഫാഷന്‍ ഡിസൈനിങ് പരിശീലനം
കല്പറ്റ പുത്തൂര്‍വയലിലുള്ള എസ്.ബി.ഐ ഗ്രാമീണ സ്വയംതൊഴില്‍ പരിശീലന കേന്ദ്രത്തില്‍ ജൂലൈ മൂന്നിന് ആരംഭിക്കുന്ന 30 ദിവസത്തെ സൗജന്യ ഫാഷന്‍ ഡിസൈനിങ് (ആരിവര്‍ക്ക്, ഫാബ്രിക് പെയിന്റിങ്, എംബ്രോയിഡറി വര്‍ക്ക്) പരിശീലനത്തിന് സീറ്റ് ഒഴിവുണ്ട്. 18നും 45നും ഇടയില്‍ പ്രായമുള്ള തൊഴില്‍ രഹിതരായ വനിതകളില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു. ഫോണ്‍: 7012992238, 04936 206132, 8078711040
കെ-ടെറ്റ് സര്‍ട്ടിഫിക്കറ്റ് പരിശോധന
2025 ഡിസംബര്‍ വരെയുള്ള റെഗുലര്‍ കെ-ടെറ്റ് പരീക്ഷകള്‍ പാസായവര്‍ക്കുള്ള സര്‍ട്ടിഫിക്കറ്റ് പരിശോധന ജൂലൈ നാല്, അഞ്ച് തീയ്യതികളില്‍ കല്പറ്റ എസ്.കെ.എം.ജെ. ഹൈ സ്കൂളില്‍ നടക്കുമെന്ന് ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ അറിയിച്ചു. നാലിന് രാവിലെ 10 മുതല്‍ ഉച്ചയ്ക്ക് ഒന്നുവരെ കാറ്റഗറി-1, ഉച്ചയ്ക്ക് രണ്ട് മുതല്‍ വൈകുന്നേരം അഞ്ച് വരെ കാറ്റഗറി-2 എന്നിവയുടെയും ജൂലൈ അഞ്ചിന് രാവിലെ 10 മുതല്‍ ഉച്ചയ്ക്ക് ഒന്നുവരെ കാറ്റഗറി-3, ഉച്ചയ്ക്ക് രണ്ട് മുതല്‍ വൈകുന്നേരം അഞ്ച് വരെ കാറ്റഗറി-4 എന്നിവയുടെയും പരിശോധന നടക്കും. പരീക്ഷ പാസായവര്‍ യോഗ്യതാ രേഖകളും സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും റിസള്‍ട്ട് ഡൗണ്‍ലോഡ് ചെയ്ത ഷീറ്റും അസ്സല് ഹാള്‍ ടിക്കറ്റും പകര്‍പ്പും കൊണ്ടുവരണം. റിലാക്സേഷനിലൂടെ പരീക്ഷ പാസായവര്‍ ജാതി സര്‍ട്ടിഫിക്കറ്റും ഹാജരാക്കണം. ഫോണ്‍: 04936 202264.
ഹയർ സെക്കൻഡറി തുല്യതാ പരീക്ഷ ടൈം ടേബിളിൽ മാറ്റം
ജൂലൈ നാലിന് ആരംഭിക്കാനിരുന്ന ഹയർ സെക്കൻഡറി തുല്യതാ പരീക്ഷയുടെ ടൈം ടേബിൾ പുനഃക്രമീകരിച്ചു. ജൂലൈ നാലിന് നടത്താൻ നിശ്ചയിച്ചിരുന്ന രണ്ടാം വർഷ പരീക്ഷ ഓഗസ്റ്റ് ഒന്നിലേക്കും ജൂലൈ അഞ്ചിന് നടത്താനിരുന്ന ഒന്നാം വർഷ പരീക്ഷ ഓഗസ്റ്റ് രണ്ടിലേക്കും മാറ്റി. പരീക്ഷയുടെ സമയക്രമത്തിൽ മാറ്റമില്ല. പുതുക്കിയ ടൈം ടേബിൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഒന്നാം വർഷ വിദ്യാർത്ഥികൾക്ക് ജൂലൈ 11ന് ഹിസ്റ്ററി, അക്കൗണ്ടൻസി, 18ന് ബിസിനസ് സ്റ്റഡീസ്, സോഷ്യോളജി, ഗാന്ധിയൻ സ്റ്റഡീസ് എന്നിവയും 24ന് പൊളിറ്റിക്കൽ സയൻസ്, 26ന് ഇംഗ്ലീഷ്, 27ന് ഇക്കണോമിക്സ്, ഓഗസ്റ്റ് രണ്ടിന് മലയാളം, ഹിന്ദി, കന്നഡ എന്നീ പരീക്ഷകളുമാണ് നടക്കുക. രണ്ടാം വർഷക്കാർക്ക് ജൂലൈ 10ന് ഇംഗ്ലീഷ്, 12ന് ബിസിനസ് സ്റ്റഡീസ്, സോഷ്യോളജി, ഗാന്ധിയൻ സ്റ്റഡീസ് എന്നിവയും 17ന് ഹിസ്റ്ററി, അക്കൗണ്ടൻസി, 19ന് ഇക്കണോമിക്സ്, 25ന് പൊളിറ്റിക്കൽ സയൻസ്, ഓഗസ്റ്റ് ഒന്നിന് മലയാളം, ഹിന്ദി, കന്നഡ എന്നീ പരീക്ഷകളുമാണ് നടക്കുന്നത്.എല്ലാ ദിവസവും രാവിലെ 9.30 മുതലാണ് പരീക്ഷ. ജില്ലയിൽ മുണ്ടേരി ജി.വി.എച്ച്.എസ്.എസ്, സുൽത്താൻ ബത്തേരി സർവജന എച്ച്.എസ്.എസ്, കണിയാമ്പറ്റ ജി.എച്ച്.എസ്.എസ്, മാനന്തവാടി ജി.എച്ച്.എസ്.എസ് എന്നിവയാണ് പരീക്ഷാ കേന്ദ്രങ്ങൾ. രജിസ്റ്റർ ചെയ്തവർക്കുള്ള ഹാൾ ടിക്കറ്റ് വിതരണം ആരംഭിച്ചിട്ടുണ്ട്. പാസ്പോർട്ട് സൈസ് ഫോട്ടോ, തിരിച്ചറിയൽ കാർഡ് എന്നിവ സഹിതം പരീക്ഷാ കേന്ദ്രത്തിൽ നിന്ന് ഹാൾ ടിക്കറ്റ് കൈപ്പറ്റാം.
വൈദ്യുതി മുടങ്ങും
കമ്പളക്കാട് സെക്ഷനിൽ അറ്റകുറ്റ പ്രവൃത്തികൾ നടക്കുന്നതിനാല്‍ മടക്കിമല, കമ്പളക്കാട് സ്കൂൾ, കമ്പളക്കാട് പമ്പ്, കമ്പളക്കാട് ടൗൺ, മുരണിക്കര, പറളിക്കുന്ന്, പൂവനരികുന്ന്, പറളിക്കുന്ന് സ്കൂൾ, കൊഴിഞ്ഞഗാഡ്, തേർവാടിക്കുന്നു, രാസ്ത, കുമ്പളാട് ഭാഗങ്ങളിൽ നാളെ (ജൂലൈ 2) രാവിലെ ഒൻപത് മുതല്‍ വൈകുന്നേരം ആറ് വരെ പൂർണമായോ ഭാഗികമായോ വൈദ്യുതി മുടങ്ങും.
ക്ഷയരോഗ മുക്ത പുരസ്കാര നേട്ടത്തിൽ തരിയോട് ഗ്രാമപഞ്ചായത്ത്
മുട്ടിൽ: ക്ഷയരോഗ നിർമ്മാർജ്ജന പ്രവർത്തനങ്ങൾ കാര്യക്ഷമമായി നടപ്പിലാക്കിയ തരിയോട് ഗ്രാമപഞ്ചായത്തിന് ക്ഷയരോഗ മുക്ത പുരസ്കാരം ലഭിച്ചു. ക്ഷയരോഗ മുക്ത ഭാരതം പരിപാടിയുടെ ഭാഗമായി മുട്ടിൽ വെച്ച് സംഘടിപ്പിച്ച പരിപാടിയിൽ ഗ്രാമപഞ്ചായത്തിനു വേണ്ടി പ്രസിഡണ്ട് സൂസി ബാബു, വൈസ് പ്രസിഡണ്ട് ഷമീം പാറക്കണ്ടി, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ഷാജി വട്ടത്തറ, മെഡിക്കൽ ഓഫീസർ ഡോ ദിവ്യകല എന്നിവർ ചേർന്ന് അവാർഡ് ഏറ്റുവാങ്ങി. തരിയോട് ഗ്രാമപഞ്ചായത്തും തരിയോട് സാമൂഹിക ആരോഗ്യ കേന്ദ്രത്തിന് കീഴിലുള്ള ആരോഗ്യവകുപ്പ് ജീവനക്കാരും ആശാവർക്കർമാർ ഉൾപ്പെടെയുള്ളവർ, ജനങ്ങളുടെ സഹകരണത്തോടെ നടത്തിയ കൃത്യമായ പ്രവർത്തനങ്ങൾ പുരസ്കാര നേട്ടത്തിന് കാരണമായി.
പുല്‍പ്പള്ളി സി.എച്ച്.സിയില്‍ നിയമനം
പുല്‍പ്പള്ളി സാമൂഹികാരോഗ്യ കേന്ദ്രത്തില്‍ റേഡിയോഗ്രാഫര്‍, ലാബ് അസിസ്റ്റന്റ്, ഡ്രൈവര്‍, മള്‍ട്ടി പര്‍പ്പസ് വര്‍ക്കര്‍, ഡാറ്റ എന്‍ട്രി ഓപ്പറേറ്റര്‍ എന്നീ തസ്തികകളില്‍ താത്കാലിക നിയമനം നടത്തുന്നു. റേഡിയോഗ്രാഫര്‍ തസ്തികയിലേക്ക് ഡി.ആര്.ടി, ഡി.എം.ആര്.ടി, ബി.എം.ആര്.ടി എന്നിവയും പാരാമെഡിക്കല്‍ കൗണ്‍സില്‍ രജിസ്ട്രേഷനുമാണ് യോഗ്യത. ലാബ് അസിസ്റ്റന്റ് തസ്തികയിലേക്ക് ഡി.എം.എല്‍.ടിയും പാരാമെഡിക്കല്‍ കൗണ്‍സില്‍ രജിസ്ട്രേഷനുമാണ് ആവശ്യം. ഡ്രൈവര്‍ തസ്തികയിലേക്ക് എച്ച്.എം.വി ഗുഡ്സ് അല്ലെങ്കില്‍ പാസഞ്ചര്‍ ലൈസന്‍സും ബാഡ്ജും മൂന്ന് വര്‍ഷത്തെ പ്രവൃത്തി പരിചയവും വേണം. മള്‍ട്ടി പര്‍പ്പസ് വര്‍ക്കര്‍ തസ്തികയിലേക്ക് ഹൈസ്കൂള്‍ വിദ്യാഭ്യാസവും മികച്ച ശാരീരിക ക്ഷമതയുമാണ് ആവശ്യം. ഡാറ്റ എന്‍ട്രി ഓപ്പറേറ്റര്‍ക്ക് അംഗീകൃത സര്‍വകലാശാലയില്‍ നിന്നുള്ള ബിരുദവും അംഗീകൃത സ്ഥാപനത്തില്‍ നിന്നുള്ള ഡി.സി.എ യോഗ്യതയും ഉണ്ടായിരിക്കണം. 18 മുതല്‍ 45 വയസ് വരെയാണ് പ്രായപരിധി. പുല്‍പ്പള്ളി ഗ്രാമപഞ്ചായത്ത് പരിധിയില്‍ താമസിക്കുന്നവര്‍ക്ക് മുന്‍ഗണന ലഭിക്കും. താത്പര്യമുള്ളവര്‍ യോഗ്യതാ സര്‍ട്ടിഫിക്കറ്റുകളുടെയും ആധാറിന്റെയും അസലും പകര്‍പ്പുകളും സഹിതം ജൂലൈ നാലിന് രാവിലെ 9.30ന് പുല്‍പ്പള്ളി സാമൂഹികാരോഗ്യ കേന്ദ്രത്തില്‍ നടക്കുന്ന അഭിമുഖത്തില്‍ പങ്കെടുക്കണം. ഫോണ്‍: 04936 240406.
വായനവാര സമാപനവും വിവിധ ക്ലബ്ബുകളുടെ ഉദ്ഘാടനവും നിർവ്വചിച്ചു.
സെന്റ് ആൻ്റണീസ് യു.പി. സ്കൂൾ കോട്ടത്തറയിൽ വായനവാര സമാപനവും വിവിധ ക്ലബ്ബുകളുടെ ഉദ്ഘാടനവും റിട്ട. ഹെഡ് മാസ്റ്ററും സഞ്ചാരസാഹിത്യകാരനുമായ ബിജു പോൾ നിർവ്വഹിച്ചു. യോഗത്തിൽ പിടിഎ പ്രസിഡന്റ് വിൻസന്റ് പാറയിൽ അധ്യക്ഷ വഹിച്ചു. എച്എം ലിസി ടിജെ, വിദ്യാരംഗം കലാസാഹിത്യ വേന്ദി കൺവീനർ റിയ ജെയിംസ് എന്നിവർ സംസാരിച്ചു.
ലോകകപ്പിന്റെ മാതൃക നിർമിച്ച് സനീഷ് എട്ടാംമൈൽ
തരിയോട് : ഫുട്ബോൾ ലോകകപ്പ് മാതൃകയിൽ പൂർണമായും പാസ്റ്റർ ഓഫ്,പാരീസ് പുട്ടി എന്നീ മിശ്രിതങ്ങൾ ചേർത്ത് അഞ്ച് ദിവസം കൊണ്ട് കപ്പ് നിർമിച്ച് എട്ടാം മൈൽ സ്വദേശി സനീഷ് . ഇടിയംവയൽ ഫുട്ബോൾ സൗഹൃദ കൂട്ടായ്മ വിവിധ രാജ്യങ്ങളുടെ പേരിൽ ഒരുക്കിയ ഫുട്ബോൾ മത്സരത്തിൽ വിജയിയായവർക്ക് കൊടുക്കാൻ വേണ്ടി ആണ് കപ്പ് നിർമിച്ചത്. മുമ്പും ഇതുപോലെ ഓരോ അത്ഭുതസൃഷ്ടികൾ ഈ കലാകാരന്റെ കരവിരുതിൽ നിർമിച്ചിട്ടുണ്ട്. തരിയോട് എട്ടാം മൈൽ സ്വദേശിയായ സനീഷ് ആർട്ട് വർക്ക്,വാൾ ഡിസൈനിങ് എന്നിവയിലാണ് കൂടുതൽ വർക്ക് ചെയ്യാറുള്ളത്.നാട്ടിലും ഇന്ത്യയിൽ എവിടെയും വർക്കിന് പോകാറുണ്ട്.എട്ടാം മൈൽ മറ്റത്തിൽ പരേതനായ തോമസിന്റെയും ഫിലോമിനയുടെയും മകൻ ആണ് സനീഷ്
വാഹനാപകടം; രണ്ടുപേർക്ക് പരിക്ക്
ദേശീയപാത 766-ൽ കല്ലൂരിന് സമീപം സ്വകാര്യ ബസും ടിപ്പർ ട്രെയിലർ ലോറിയും കൂട്ടിയിടിച്ച് അപകടം. ഇന്ന് രാവിലെ എട്ടുമണിയോടെയായിരുന്നു സംഭവം. അപകടത്തിൽ ബസ് ഡ്രൈവർക്കും ഒരു യാത്രക്കാരനും നിസ്സാര പരിക്കേറ്റു. ഇരുവരെയും ബത്തേരിയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മൈസൂർ ഭാഗത്തേക്ക് പോവുകയായിരുന്ന സ്വകാര്യ ബസ് മുന്നിലുണ്ടായിരുന്ന ലോറിയിൽ ഇടിച്ചാണ് അപകടമുണ്ടായത്.
തദ്ദേശ ഫണ്ട് വെട്ടിക്കുറച്ചതിന്റെ ഗൗരവം ചൂണ്ടിക്കാട്ടി പ്രതിപക്ഷം; പലതവണ പറഞ്ഞ കാര്യമെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: തദ്ദേശ സ്ഥാപനങ്ങള്‍ക്കുള്ള ഫണ്ട് ബജറ്റില്‍ വെട്ടിക്കുറച്ചത് നിയമസഭയില്‍ ഉയര്‍ത്തി പ്രതിപക്ഷം. വിഷയം സഭ നിർത്തിവെച്ച് ചർച്ച ചെയ്യണം എന്നാവശ്യപ്പെട്ട് ജി ആർ അനിൽ അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകി. ഫണ്ട് വെട്ടിക്കുറച്ചത് മൂലം തദ്ദേശ സ്ഥാപനങ്ങളില്‍ ഗുരുതര സാഹചര്യം സൃഷ്ടിച്ചിരിക്കുകയാണെന്ന് ജി ആര് ചൂണ്ടിക്കാട്ടി. എന്നാല്‍ പലതവണ പറഞ്ഞ കാര്യമാണെന്ന് പറഞ്ഞ് മുഖ്യമന്ത്രി വിഷയം ഗൗരവത്തിലെടുത്തില്ല. ആവര്‍ത്തിച്ച് പറഞ്ഞ കാര്യം റൂള്‍ 15 ആയി കൊണ്ടുവരുന്നത് ശരിയല്ലെന്നും പ്രതിപക്ഷ നേതാവും അംഗങ്ങളും ഇക്കാര്യം ആലോചിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു. വിഷയം അടിയന്തരമായി പരിഗണിക്കേണ്ട സാഹചര്യമില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.ഫണ്ട് വെട്ടിക്കുറച്ചിട്ടുണ്ടെന്ന കാര്യം മുഖ്യമന്ത്രി സമ്മതിച്ചു. കഴിഞ്ഞ സര്‍ക്കാരിന്റെ ബജറ്റില്‍ വകയിരുത്തിയിരുന്നത് 11,189 കോടിയാണെങ്കില്‍ ഇത്തവണ അത് 8655.45 കോടിയാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. 1533.55 കോടിയുടെ കുറവുണ്ട്. കഴിഞ്ഞ സര്‍ക്കാര്‍ ബജറ്റില്‍വെച്ച പ്ലാന്‍ പൂര്‍ണമായും നടപ്പിലാകാത്തതുകൊണ്ടാണ് തുക കുറയ്ക്കേണ്ടി വന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു. 35,000 കോടിയുടെ പ്ലാനില്‍ 20,500 കോടി കിട്ടില്ലെന്ന് ഉറപ്പായി. ഇല്ലാത്ത പദ്ധതിവെച്ച് ഫണ്ട് നല്കാന് പറ്റുമോ എന്ന് മുഖ്യമന്ത്രി ചോദിച്ചു. സാഹചര്യം ഇതാണെങ്കിലും തങ്ങള്‍ പല പോംവഴികളും കണ്ടെത്തി. അയ്യായിരം കോടി രൂപ മാത്രമാണ് പ്ലാനില്‍ നിന്ന് കുറച്ചത്. ഇതിന്റെ ആനുപാതികമായ കുറവ് എല്ലാ വകുപ്പുകളിലും ഉണ്ടായിട്ടുണ്ട്. കുറവുണ്ടാകാത്തത് എസ് സി, എസ് ടി വകുപ്പിലും ഫിഷറീസ് വകുപ്പിലും മാത്രമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
അഭിമുഖം മാറ്റിവെച്ചു.
ജില്ലാ ആരോഗ്യ വകുപ്പില്‍ പാര്‍ട്ട് ടൈം സ്വീപ്പര്‍ തസ്തികയിലേക്ക് ജൂലൈ മൂന്നിന് നടത്താനിരുന്ന കൂടിക്കാഴ്ച മാറ്റിവെച്ചു. പുതിയ തീയ്യതി പിന്നീട് അറിയിക്കും.
പച്ചത്തേയില വില നിശ്ചയിച്ചു
ജൂണ്‍ മാസത്തെ പച്ചത്തേയിലയുടെ വില 14.78 രൂപയായി നിശ്ചയിച്ചതായി ടീ ബോര്‍ഡ് അസിസ്റ്റന്റ് ഡയറക്ടര്‍ അറിയിച്ചു. പച്ച തേയിലയുടെ വില തീര്‍പ്പാക്കുമ്പോള്‍ ഫാക്ടറികള്‍ ശരാശരി വില പാലിച്ച് വിതരണക്കാര്‍ക്ക് നല്‍കണം.
സൗജന്യ യാത്രാക്കാലത്ത് ഞെട്ടിച്ച് സർക്കാർ, 100 കോടി കെഎസ്ആർടിസിക്ക് നൽകി, ഒന്നാം തീയതിക്ക് മുൻപ് ശമ്പള വിതരണം പൂർത്തിയാക്കി
കെ എസ് ആർ ടി സി ജീവനക്കാർക്ക് ഏറെ കാലത്തിന് ശേഷം മാസത്തിലെ അവസാന ദിവസമായ തന്നെ ശമ്പളം വിതരണം ചെയ്തു. ഒന്നാം തീയതിക്ക് മുൻപായി ശമ്പളം നൽകാൻ ഈ മാസം സർക്കാർ 100 കോടി രൂപയാണ് കെ എസ് ആർ ടി സിക്ക് അനുവദിച്ചത്. സ്ത്രീകൾക്കായി പ്രിയദർശിനി സൗജന്യ യാത്ര പദ്ധതി നടപ്പാക്കിയത് വഴി കെ എസ് ആർ ടി സിക്ക് പ്രതിമാസം 55 കോടി രൂപയോളം വരുമാന നഷ്ടം നേരിടുന്ന പശ്ചാത്തലത്തിലാണ് സർക്കാരിന്റെ ഈ അടിയന്തര സാമ്പത്തിക സഹായവും കൃത്യസമയത്തുള്ള ശമ്പള വിതരണവും നടന്നിരിക്കുന്നത്.
അറിഞ്ഞിരിക്കണം ഈ വമ്പൻ മാറ്റങ്ങൾ! റെയിൽവേ പിഴ തുക കൂടും, പാസ്പോർട്ട് നിരക്കുകൾ ഉയരും; ഇന്ന് മുതൽ രാജ്യത്തുണ്ടാകുന്ന പ്രധാന മാറ്റങ്ങൾ ഇതാ
ജൂലൈ ഒന്ന് മുതൽ രാജ്യത്തെ വിവിധ മേഖലകളിൽ ജനങ്ങളെ നേരിട്ട് ബാധിക്കുന്ന നിരവധി സുപ്രധാന മാറ്റങ്ങൾ പ്രാബല്യത്തിൽ വരികയാണ്. റെയിൽവേ പിഴത്തുക, പാസ്പോർട്ട് നിരക്കുകൾ, എൽപിജി വില, ആധാർ അപ്ഡേറ്റ് ഉൾപ്പെടെയുള്ള വിവിധ വിഷയങ്ങളിലാണ് നിർണായകമായ ഈ പരിഷ്കാരങ്ങൾ ഉണ്ടാകുന്നത് ജൂലൈ 1 മുതൽ പ്രാബല്യത്തിൽ വരുന്ന പ്രധാന മാറ്റങ്ങൾ താഴെ പറയുന്നവയാണ്:ട്രെയിൻ യാത്രക്കാർക്ക് കനത്ത പിഴടിക്കറ്റില്ലാതെ യാത്ര ചെയ്ത് പിടിക്കപ്പെട്ടാൽ ഈടാക്കുന്ന പിഴത്തുക ജൂലൈ 1 മുതൽ 250 രൂപയിൽ നിന്നും 500 രൂപയായി ഉയരും. സ്ത്രീകൾക്കായി റിസർവ് ചെയ്തിട്ടുള്ള കോച്ചുകളിൽ യാത്ര ചെയ്യുന്ന പുരുഷ യാത്രക്കാർക്ക് 2500 രൂപ വരെ പിഴ ചുമത്തും. ഇതിനുപുറമേ, മറ്റൊരാളുടെ പേരിൽ എടുത്ത ടിക്കറ്റുമായി യാത്ര ചെയ്യുക, ട്രെയിനിൽ ബഹളം വയ്ക്കുക, നിയമവിരുദ്ധമായി സാധനങ്ങൾ വിൽക്കുക എന്നിവയും കനത്ത പിഴ ഈടാക്കുന്നതിന് കാരണമാകും.പാസ്പോർട്ട് നിരക്കുകൾ വർദ്ധിക്കുംഇന്ന് മുതൽ പുതിയ പാസ്പോർട്ട് എടുക്കുന്നതിനുള്ള ചെലവ് വർദ്ധിക്കും. 36 പേജുള്ള സാധാരണ പാസ്പോർട്ടിനുള്ള അപേക്ഷാ ഫീസ് നിലവിലെ 1,500 രൂപയിൽ നിന്നും 2,500 രൂപയായി കൂടും. 60 പേജുള്ള പാസ്പോർട്ടിന്റെ നിരക്ക് 2,000 രൂപയിൽ നിന്ന് 3,500 രൂപയായി ഉയരും. തത്കാൽ വിഭാഗത്തിൽ 36 പേജുള്ള പാസ്പോർട്ടിന് 5,000 രൂപയും, 60 പേജുള്ള തത്കാൽ പാസ്പോർട്ടിന് 6,000 രൂപയുമാണ് പുതിയ നിരക്ക്.ഇന്ധന-എൽപിജി വിതരണത്തിലെ മാറ്റങ്ങൾപെട്രോൾ, ഡീസൽ വിതരണത്തിൽ ഏർപ്പെടുത്തിയിരുന്ന താൽക്കാലിക നിയന്ത്രണങ്ങൾ ഇന്ന് മുതൽ പിൻവലിക്കും. ഇനി മുതൽ 200 ലിറ്റർ ഡീസൽ പരിധി ഉണ്ടായിരിക്കില്ല. ആഭ്യന്തര - വാണിജ്യ എൽപിജി സിലിണ്ടറുകളുടെ വില പുതുക്കി നിശ്ചയിക്കും. ഇതോടൊപ്പം സിഎൻജി, പിഎൻജി, എടിഎഫ് വിലകളിലും പരിഷ്കരണങ്ങൾ ഉണ്ടായേക്കാം.ആധാർ കാർഡ് സൗജന്യ അപ്ഡേറ്റ്ആധാർ കാർഡിൽ ഇ-മെയിൽ വിലാസം അപ്ഡേറ്റ് ചെയ്യാത്തവർക്ക് ജൂലൈ 1 മുതൽ ഡിസംബർ വരെ അത് സൗജന്യമായി ചെയ്യാൻ അവസരമുണ്ട്. മുൻപ് ഇതിനായി 75 രൂപ ഫീസ് ഈടാക്കിയിരുന്നു.ആദായ നികുതി റിട്ടേൺ സമയപരിധി2025-26 സാമ്പത്തിക വർഷത്തെ ആദായ നികുതി റിട്ടേൺ ഫയൽ ചെയ്യുന്നവർ 2026 ജൂലൈ 31-ന് മുൻപായി റിട്ടേൺ സമർപ്പിക്കേണ്ടതാണ്. ഈ നിശ്ചിത തീയതിക്കുള്ളിൽ ഫയൽ ചെയ്യാത്തവരിൽ നിന്ന് പിഴ ഈടാക്കും.പുതിയ തൊഴിലുറപ്പ് പദ്ധതിനിലവിലുള്ള തൊഴിലുറപ്പ് പദ്ധതി പരിഷ്കരിച്ച് 'വിബിജി രാംജി' എന്ന പേരിലുള്ള പുതിയ പദ്ധതി ജൂലൈ 1 മുതൽ രാജ്യത്ത് ആരംഭിക്കുകയാണ്.ദേശീയ സെൻസസ് നടപടികൾദേശീയ സെൻസസിന്റെ ഭാഗമായി പൊതുജനങ്ങൾക്ക് സ്വയം വിവരങ്ങൾ രേഖപ്പെടുത്താനുള്ള സെൽഫ് എന്യൂമറേഷൻ സമയം ഇന്ന് അർധരാത്രിയോടെ അവസാനിക്കും. നാളെ മുതൽ സെൻസസ് ഉദ്യോഗസ്ഥർ നേരിട്ട് വീടുകളിലെത്തി വിവരശേഖരണം നടത്തും.പിഎം കിസാൻ ഇ-കെവൈസിപിഎം കിസാൻ പദ്ധതി വഴി ലഭിക്കുന്ന 6,000 രൂപയുടെ ആനുകൂല്യം മുടങ്ങാതെ ലഭിക്കുന്നതിനായി ഗുണഭോക്താക്കൾ തങ്ങളുടെ ഇ-കെവൈസി സ്റ്റാറ്റസ് ഓൺലൈൻ കേന്ദ്രങ്ങൾ വഴിയോ ഔദ്യോഗിക ആപ്പ് വഴിയോ പരിശോധിച്ച് ഉറപ്പുവരുത്തേണ്ടതുണ്ട്.
തൊഴിലുറപ്പ് വേതനം ഉയർത്തി; കേരളത്തിലെ തൊഴിലാളികള്‍ക്ക് ഇനി 400 രൂപയിലേറെ കൂലി വാങ്ങാം
മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിക്ക് പകരം കേന്ദ്രസർക്കാർ നടപ്പിലാക്കുന്ന വിബിജി റാം ജി പദ്ധതി (വിക്സിത് ഭാരത് - ഗ്യാരണ്ടി ഫോർ റോസ്ഗാർ ആൻഡ് ആജീവിക മിഷൻ (ഗ്രാമീൺ) ആക്ട്) ഇന്നുമുതൽ പ്രാബല്യത്തിൽ. ഇതോടെ തൊഴിലുറപ്പ് വേതനം 401 രൂപയായി ഉയരും. ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയില്‍ പ്രവൃത്തി ദിനങ്ങള്‍ നൂറായിരുന്നെങ്കില്‍ പുതിയ പദ്ധതിയില്‍ അത് 125 ആകും എന്നതാണ് മറ്റൊരു പ്രത്യേകത. മഹാത്മാഗാന്ധി തൊഴിലുറപ്പു പദ്ധതിയുടെ ജോലികൾ പൂർത്തിയാക്കാൻ ഇന്നു വരെയാണ് സംസ്ഥാന സർക്കാരുകൾക്കും ജില്ലാ ഭരണകൂടങ്ങൾക്കും സമയം അനുവദിച്ചിരിക്കുന്നത്.ജലസുരക്ഷ, ഗ്രാമീണ അടിസ്ഥാന സൗകര്യം, ജീവനോപാധി അടിസ്ഥാന സൗകര്യം, ദുരന്ത നിവാരണം എന്നീ നാല് വിഭാഗങ്ങളിലാണ് ഇനി മുതൽ പ്രവൃത്തികൾ വരിക. കേന്ദ്രീകൃത പോർട്ടൽ വഴി തൊഴിലാളികൾക്ക് രാജ്യത്ത് എവിടെയിരുന്നും ജോലി ആവശ്യപ്പെടാം. ജോലി ആവശ്യപ്പെട്ട് 15 ദിവസത്തിനകം തൊഴിൽ നൽകണമെന്നാണ് വ്യവസ്ഥ. അത് നടപ്പായില്ലെങ്കിൽ സംസ്ഥാന സർക്കാർ തൊഴിലാളിക്ക് തൊഴിലില്ലായ്മ വേതനം നൽകേണ്ടിവരും.പുതിയ പദ്ധതിക്കു കീഴില്‍ ചെയ്യാവുന്ന 318 പ്രവൃത്തികളുടെ കരടു പട്ടിക കേന്ദ്ര സര്‍ക്കാര്‍ സംസ്ഥാനങ്ങള്‍ക്കു കൈമാറിയിട്ടുണ്ട്. കായിക അധ്വാനം വേണ്ട പ്രവൃത്തികളാണ് പുതിയ പട്ടികയിലുള്ളത്. തൊഴിലുറപ്പ് തൊഴിലാളികളില്‍ കൂടുതല്‍ പേരും 60 വയസിനു മുകളിലുള്ളവരായതിനാല്‍ ഇതു പ്രയാസമുണ്ടാക്കും. ജലസുരക്ഷ, ഗ്രാമീണ അടിസ്ഥാനസൗകര്യം, ജീവനോപാധി അടിസ്ഥാനസൗകര്യം, ദുരന്തനിവാരണം എന്നീ വിഭാഗങ്ങളിലാണ് പ്രവൃത്തികള്‍.
ജൂലൈയിൽ വിലയിടിഞ്ഞ് സ്വർണത്തിന്റെ തുടക്കം
സംസ്ഥാനത്ത് സ്വർണ വിലയിൽ ഇടിവ്. ഗ്രാമിന് 115 രൂപയും പവന് 920 രൂപയുമാണ് കുറഞ്ഞിരിക്കുന്നത്. ഇന്ന് രാവിലേക്ക് 22 കാരറ്റ് ഒരു പവൻ സ്വർണത്തിന് 12, 905 രൂപയാണ് വില വരുന്നത്. ഒരു പവൻ സ്വർണത്തിന് 1,03,240 രൂപയാണ് വില. ഇന്നലെ ഉച്ചയ്ക്ക് 1320 രൂപ വർധിച്ചതായി കേരള ഗോൾഡ് അസോസിയേഷൻ പുറത്തു വിട്ടിരുന്നു. രാവിലെ വില കുറയുകയാണുണ്ടായത്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സ്വർണ വില ഏറിയും കുറഞ്ഞും തന്നെ തുടരുന്നത് ആഭരണ പ്രേമികളിലും സ്വർണം വാങ്ങണോയെന്നത് സംബന്ധിച്ച് കനത്ത ആശയക്കുഴപ്പമാണ് ഉണ്ടാക്കുന്നത്. അതേ സമയം വെള്ളി വിലയിൽ ഇന്ന് രാവിലേക്ക് വർധനവാണ് ഉണ്ടായിട്ടുള്ളത്. ഒരു ഗ്രാം വെള്ളിക്ക് നിലവിൽ 240 രൂപയും ഒരു 10 ഗ്രാം വെള്ളിക്ക് 2400 രൂപ രൂപയാണ് വില
പെട്രോള്‍, ഡീസല്‍ വില കുറച്ച് നയാര എനര്‍ജി
ന്യൂഡല്‍ഹി: പെട്രോള്‍, ഡീസല്‍ വില കുറച്ച് സ്വകാര്യ ഇന്ധന കമ്പനി നയാര എനര്‍ജി. പെട്രോള്‍ ലിറ്ററിന് 5 രൂപയും ഡീസല്‍ ലിറ്ററിന് 3 രൂപയുമാണ് കുറച്ചത്. ക്രൂഡ് ഓയില്‍ വിലയിലെ ഇടിവിനെ തുടര്‍ന്നാണ് നടപടി.ഡല്‍ഹിയിലെ നയാര പെട്രോള്‍ പമ്പില്‍ പെട്രോള്‍ ലിറ്ററിന് 105.71 രൂപയും ഡീസല്‍ ലിറ്ററിന് 94.31 രൂപയുമാണ് വില. പശ്ചിമേഷ്യയില്‍ സംഘര്‍ഷാവസ്ഥയ്ക്ക് അയവ് വന്നതിന് പിന്നാലെ ആദ്യമായി ഇന്ധന വില കുറയ്ക്കുന്ന സ്വകാര്യ കമ്പനിയാവുകയാണ് നയാര. പ്രതിസന്ധി രൂക്ഷമായപ്പോള്‍ ആദ്യം വില വര്‍ധിപ്പിച്ചതും നയാര കമ്പനിയായിരുന്നു.അതേസമയം രാജ്യത്ത് വാണിജ്യ സിലിണ്ടറുകളുടെ വിലയില്‍ കുറവ് വന്നിട്ടുണ്ട്. 183.50 രൂപ കുറച്ചതോടെ സിലിണ്ടറിന് 2951 രൂപയായി. ഹോട്ടലുകള്‍ക്ക് നേരിയ ആശ്വാസം നല്‍കുന്നതാണ് വിലക്കുറവ്. എന്നാല്‍ ഗാര്‍ഹിക എല്‍പിജി വിലയില്‍ മാറ്റം ഇല്ല.

