വയനാടിൻ്റെ ജനകീയ പ്രശ്നങ്ങൾ : സമസ്ത നേതാക്കൾ മന്ത്രി ടി.സിദ്ദീഖിന് നിവേദനം നൽകി
പുതിയ സർക്കാറിൽ കൃഷി മന്ത്രിയായി ചുമതലയേറ്റ കൽപ്പറ്റ നിയോജക മണ്ഡലം എം.എൽ.എ കൂടിയായ അഡ്വക്കറ്റ് ടി. സിദ്ദീഖിന് അഭിനന്ദനമറിയിച്ചും ജില്ലയുടെ ജനകീയ പ്രശ്നങ്ങൾക്ക് പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ടും സമസ്ത ജില്ലാ സെക്രട്ടറി എസ്. മുഹമ്മദ് ദാരിമിയുടെ നേതൃത്വത്തിൽ നേതാക്കൾ മന്ത്രിയെ കണ്ടു നിവേദനം നൽകി.ജില്ല നിലവിൽ വന്നത് മുതലുള്ള പ്രശ്നങ്ങൾക്ക് മാറി മാറി വന്ന സർക്കാരുകൾക്ക് പരിഹാരം കാണാൻ സാധിച്ചിട്ടില്ല.ജില്ലയുടെ യാത്രാ ദുരിതം ഇപ്പോൾ കഴിഞ്ഞ കാലങ്ങളേക്കാൾ ദുസ്സഹമായിരിക്കയാണ് അവധി ദിനങ്ങളിലും ആഘോഷ നാളുകളിലുമെല്ലാം ചുരം യാത്രകൾ ഏറെ പ്രയാസപ്പെടുത്തുകയാണ് ഈ കഴിഞ്ഞ ബലിപെരുന്നാൾ ദിവസങ്ങളിൽ അഞ്ചും പത്തും മണിക്കൂറുകളാണ് യാത്രക്കാർ ചുരത്തിൽ കുടുങ്ങിപ്പോയത്.ഇവിടെ നിന്ന് മറ്റു നാടുകളിൽ പോയി ജോലി ചെയ്യുന്നവരും ഇതര ജില്ലകളിൽ നിന്ന് ഇവിടെ വന്ന് ജോലി ചെയ്യുന്നവരും ശനി, തിങ്കൾ ദിവസങ്ങളിൽ അനുഭവിക്കുന്ന പ്രയാസങ്ങൾ പറഞ്ഞറിയിക്കാൻ കഴിയാത്തതാണ്.ഇതിന് പരിഹാരം ചുരം ബദൽ റോഡ് തന്നെയാണ് ഇത് സാധ്യമാക്കാൻ സർക്കാർ മുന്നോട്ട് വരണം.അത് പോലെ കാലങ്ങളായി നിരോധിക്കപ്പെട്ട രാത്രി യാത്രാ അനുമതി വേഗത്തിലാക്കണം.കൂടാതെ ജില്ല അനുഭവിക്കുന്ന മറ്റൊരു പ്രശ്നമാണ് ആരോഗ്യ മേഖലയിലെ പരിമിതികൾ ജില്ലക്ക് സ്വന്തമായി ഒരു മെഡിക്കൽ കോളേജ് ഉണ്ട് എന്നല്ലാതെ അത് ജില്ലക്ക് പല കാരണങ്ങൾ കൊണ്ടും പര്യാപ്തമല്ല. ജനങ്ങളുടെ സമാധാനം നിറഞ്ഞ ജീവിതത്തിനും, കൃഷിക്കും തീരാ വെല്ലുവിളിയായ വന്യ ജീവികളിൽ നിന്നുള്ള സുരക്ഷഎന്നീ വിഷയങ്ങൾക്ക് ശാശ്വതമായ പരിഹാരം കാണണമെന്നും നേതാക്കൾ മന്ത്രിയോട് നിവേദനത്തിലൂടെ ആവശ്യപ്പെട്ടു.എസ്.വൈ.എസ്. ജില്ലാ ജനറൽ സെക്ക്രട്ടറി കെ.എ. നാസർ മൗലവി മടക്കിമല, സമസ്ത എംപ്ലോയീസ് അസോസിയേഷൻ ജില്ലാ പ്രസിഡണ്ട് പി സുബൈർ ഹാജി കണിയാമ്പറ്റ, സമസ്ത വൈത്തിരി താലൂക്ക് സെക്രട്ടറി ജാഫർ ഹൈതമി കൽപ്പറ്റ എന്നിവർ അടങ്ങുന്ന സംഘമാണ് മന്ത്രിയെ കണ്ട് നിവേദനം നൽകിയത്.വയനാടിൻ്റെ ജനകീയ പ്രശ്നങ്ങളിൽ യു.ഡി.എഫ് സർക്കാറിന് നല്ല ബോധ്യമുണ്ടെന്നും ഈ പ്രശ്നങ്ങളുടെ പരിഹാരത്തിനായി പ്രാഥമിക ചർച്ചകൾക്ക് തുടക്കം കുറിച്ചിട്ടു ണ്ടെന്നും ഈ വിഷയങ്ങളിൽ സമസ്തയുടെ ഇടപെടലുകൾ ഒന്നും കൂടി കാര്യ ഗൗരവത്തിൽ എത്തിച്ചു വെന്നും ഈ കാര്യങ്ങൾ മുഖ്യമന്ത്രിയടക്കമുള്ള ഓരോ വകുപ്പ് മന്ത്രിമാരുടെയും ശ്രദ്ധയിൽ കൊണ്ടു വരുമെന്നും മന്ത്രി പറഞ്ഞു
ഫാ. ജോർജ് നെടുംതളിലിനെ ആദരിച്ചു
41 വർഷത്തെ ശുശ്രൂഷയ്ക്ക് ശേഷം വികാരി സ്ഥാനത്ത് നിന്ന് വിമിച്ച ഫാ. ജോർജ് നെടുംതളിലിനെ മാതൃ ഇടവയായ മാനന്തവാടി സെൻ്റ് ജോർജ് യാക്കോബായ സുറിയാനി പള്ളി ആദരിച്ചു. വികാരി ഫാ. ബേബി ഏലിയാസ് കാരക്കുന്നേൽ അധ്യക്ഷത വഹിച്ചു. സഹവികാരി ഫാ. എൽദോ കൂരൻതാഴത്ത് പറമ്പിൽ , ട്രസ്റ്റി വി.സി ജോസ് വാണാകുടിയിൽ , സെകട്ടറി സാലു കാഞ്ഞിരത്തിങ്കൽ , ജോ. സെക്രട്ടറി ബിനേഷ് പടിക്കാട്ട് , പ്രധാന ശുശ്രൂഷകൻ അനീഷ് പറയടിയിൽ , സഭാ മാനേജിങ്ങ് കമ്മിറ്റി അംഗം കെ.എം. ഷിനോജ് കോപ്പുഴ എന്നിവർ സംസാരിച്ചു . എസ് എസ് എൽ സി , പ്ലസ് ടു പരീക്ഷകളിൽ വിജയം വരിച്ച വിദ്യാർത്ഥികളെ ചടങ്ങിൽ ആദരിച്ചു .
സേവനത്തിന് സല്യൂട്ട്; വയനാട്ടിൽ നിന്ന് 12 പോലീസ് ഉദ്യോഗസ്ഥർ പടിയിറങ്ങുന്നു.
പോലീസേനയിലെ സ്തുത്യര്‍ഹമായ സേവനത്തിനു ശേഷം 2026 മേയ് 31 ന് സര്‍വീസില്‍ നിന്നും 12 പേരാണ് വിരമിക്കുന്നത്. കണ്ട്രോള് റൂമിലെ എസ്.ഐ ഷറഫുദ്ദീന് വേങ്ങലത്ത്, എസ്.എം.എസ് യുണിറ്റിലെ എസ്.ഐ ഇ.കെ അബൂബക്കര്‍, ബത്തേരി ട്രാഫിക് യൂണിറ്റിലെ എസ്.ഐമാരായ എം.കെ. സാജു, അനീഷ് കൈതേരി വീട്ടില്‍, ജില്ലാ സ്പെഷ്യല്‍ ബ്രാഞ്ചിലെ എസ്.ഐ.മാരായ വി.പി. സാജന്, സി. ഗിരീഷ്, സൈബര്‍ പി.എസിലെ എസ്.ഐ പി.എം. പുഷ്പരാജന്‍, ഡി.എച്ച്.ക്യുവിലെ എസ്.ഐ. രാജശേഖരന്, ബത്തേരി പോലീസ് സ്റ്റേഷനിലെ എസ്.ഐ പി.ടി. സജിവന്, മാനന്തവാടി പോലീസ് സ്റ്റേഷനിലെ എസ്.ഐ എ.എം. ആനന്ദന്, ഡി.സി.ആര്.ബിയിലെ എസ്.ഐ കെ.ബി. മനോഹരന്, പനമരം പോലീസ് സ്റ്റേഷനിലെ എസ്.ഐ എ.കെ. പ്രഭാത് എന്നിവരാണ് ദീർഘ കാലത്തെ സേവനത്തിന് ശേഷം പടിയിറങ്ങുന്നത്.
പടിഞ്ഞാറത്തറ പൂഴിത്തോട് ബദൽ റോഡ് ;തിരുവനന്തപുരത്ത് പ്രത്യേക സീറ്റിങ് നടത്തും :മന്ത്രി ടി സിദ്ദിഖ്
വയനാട് ജില്ലയെ മറ്റു ജില്ലകളുമായി എളുപ്പത്തിൽ ബന്ധപ്പെടുത്താൻ കഴിയുന്ന ചുരമില്ല ബദൽ റോഡ് ആയ പടിഞ്ഞാറത്തറ പൂഴിത്തോട് റോഡ് യാഥാർത്ഥ്യമാക്കുന്നതിനായി .വനം, റവന്യൂ പൊതുമരാമത്ത് ,പഞ്ചായത്ത്,വകുപ്പുകളുടെ സംയുക്താഭിമുഖ്യത്തിൽ നടത്തിയ സർവ്വേയുടെ അടിസ്ഥാനത്തിൽ തയ്യാറാക്കിയിട്ടുള്ള ഡി പി ആർ അംഗീകരിക്കുന്നതിന് വേണ്ടിയിട്ടുള്ളശ്രമങ്ങൾ നടത്തുന്നതിന്റെ ഭാഗമായി തിരുവനന്തപുരത്ത് വകുപ്പ് മന്ത്രിമാരുടെയും റോഡിന്റെ ഭാഗം ഉൾക്കൊള്ളുന്ന എംഎൽഎമാരുടെയും സാന്നിധ്യത്തിൽ പ്രത്യേക സിറ്റിംഗ് ഏർപ്പാട് ചെയ്യുമെന്ന് കേരള കൃഷിവകുപ്പ് മന്ത്രി അഡ്വക്കേറ്റ് ടി സിദ്ദിഖ് പറഞ്ഞു.വയനാട് ഡിസിസിയിൽ വെച്ച് പടിഞ്ഞാറത്തറ പൂഴിത്തോട് ബദൽ റോഡുമായി ബന്ധപ്പെ ട്ടു വയനാട് ഡിസിസിയിൽവെച്ചു നടത്തിയ ചർച്ചയിൽചുരുങ്ങിയ ചിലവിൽ പൂർത്തിയാക്കാൻ കഴിയുന്ന പാതിവഴിയിൽ പ്രവർത്തി പൂർത്തിയാക്കിയ ബദൽ റോഡിൻ്റെ പൂർത്തീകരണത്തിന് തന്നെക്കൊണ്ട് കഴിയാവുന്നതെല്ലാം ചെയ്യും എന്നും മന്ത്രി ഉറപ്പു നൽകി . പടിഞ്ഞാറത്തറ ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ഹാരിസ് കണ്ടിയന്‍.മുസ്ലിം ലീഗ് ജില്ലാ വൈസ് പ്രസിഡണ്ട് മുഹമ്മദ് ബഷീർ.ഡിസിസി സെക്രട്ടറി പി കെ അബ്ദുറഹിമാൻ.മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡൻറ് പി കെ വർഗീസ് എന്നിവർ മന്ത്രിയുമായുള്ള ചർച്ചയിൽ പങ്കെടുത്തു
'കെ റെയിലിന് പകരം ഇന്ത്യ റെയിൽ' എന്ന് പേരിട്ടായാലും കേരളത്തിൽ അതിവേഗ പാത വരട്ടെ, നിലപാട് വ്യക്തമാക്കി എംവി ജയരാജൻ
നാടിന്റെ വികസനത്തിന് അനിവാര്യമായ അതിവേഗ പാത പദ്ധതിക്ക് സി പി എം പൂർണ്ണ പിന്തുണ നൽകുമെന്ന് സംസ്ഥാന സെക്രട്ടേറിയേറ്റ് അംഗം എം വി ജയരാജൻ. പിണറായി സർക്കാരിന്റെ സ്വപ്ന പദ്ധതിയായിരുന്ന കെ റെയിലിന് പകരം എന്ത് പേരിട്ടാലും അതിവേഗ പാത വരണമെന്നാണ് സി പി എം നിലപാടെന്നും അദ്ദേഹം വ്യക്തമാക്കി. 'ഇന്ത്യ റെയിൽ' എന്ന് പേരിട്ടായാലും അത്തരമൊരു പദ്ധതി സംസ്ഥാനത്ത് വരട്ടെയെന്നും ജയരാജൻ കൂട്ടിച്ചേർത്തു. ജനിച്ചു വീഴുന്ന എല്ലാ വികസന പദ്ധതികളെയും ഇല്ലാതാക്കുന്നതും അതിനായുള്ളതെല്ലാം പിഴുതെടുക്കുന്നതുമായ സംസ്കാരമാണ് യൂത്ത് കോൺഗ്രസിന്റേതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. എന്നാൽ സി പി എമ്മിന് അങ്ങനെയൊരു നിലപാടില്ലെന്നും നാടിന്റെ പുരോഗതിക്ക് ആവശ്യമായ വികസന പ്രവർത്തനങ്ങളെ പാർട്ടി എപ്പോഴും ഇരുകയ്യും നീട്ടി സ്വാഗതം ചെയ്യുമെന്നും എം വി ജയരാജൻ വിവരിച്ചു. നേരത്തെ സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനും കെ റെയിലിന് ബദലായുള്ള പുതിയ അതിവേഗ പാതക്കായുള്ള യു ഡി എഫ് സർക്കാരിന്റെ നീക്കത്തെ സ്വാഗതം ചെയ്തിരുന്നു.
താമരശ്ശേരി ചുരത്തിൽ ഗതാഗതം പുനഃസ്ഥാപിച്ചു; ഇരുവശങ്ങളിലും കിലോമീറ്ററുകളോളം നീണ്ട വാഹനനിര, ഡ്രൈവർമാർ ജാഗ്രത പാലിക്കണം
താമരശ്ശേരി: ചുരത്തിൽ മരം വീണതിനെ തുടർന്ന് മണിക്കൂറുകളോളം പൂർണ്ണമായി തടസ്സപ്പെട്ടിരുന്ന ഗതാഗതം പുനഃസ്ഥാപിച്ചു. റോഡിലേക്ക് വീണ മരങ്ങൾ പൂർണ്ണമായും വെട്ടിമാറ്റി പാത സഞ്ചാരയോഗ്യമാക്കിയിട്ടുണ്ട്. ഏകദേശം രണ്ടു മണിക്കൂറോളമാണ് ചുരത്തിൽ വാഹനങ്ങൾ കുടുങ്ങിക്കിടന്നത്. നിലവിൽ വണ്ടികൾ പതുക്കെ നീങ്ങിത്തുടങ്ങിയിട്ടുണ്ട്.എന്നാൽ ദീർഘനേരം ഗതാഗതം സ്തംഭിച്ചതിനെ തുടർന്ന് ചുരത്തിന്റെ ഇരുവശങ്ങളിലും കിലോമീറ്ററുകളോളമാണ് വണ്ടികൾ കിടക്കുന്നത്. ചുരം ഇറങ്ങാനുള്ള വാഹനങ്ങളുടെ നിര വൈത്തിരി അങ്ങാടി വരെയും, ചുരം കയറാനുള്ള വാഹനനിര അടിവാരം അങ്ങാടിയും കഴിഞ്ഞ് നീണ്ടു കിടക്കുകയാണ്. ചുരത്തിന്റെ ചെറുഭാഗങ്ങളിലെല്ലാം ഇപ്പോഴും അതീവ രൂക്ഷമായ ഗതാഗത തടസ്സമാണ് അനുഭവപ്പെടുന്നത്.ഈ വൻ കുരുക്ക് പൂർണ്ണമായി മാറാൻ സമയമെടുക്കുമെന്നതിനാൽ എല്ലാ ഡ്രൈവർമാരും പ്രത്യേക ജാഗ്രത പാലിക്കേണ്ടതാണ്. വാഹനങ്ങൾ കൃത്യമായി സ്വന്തം ലൈൻ പാലിച്ച് മാത്രം മുന്നോട്ട് എടുക്കുക. ഒരു കാരണവശാലും അക്ഷമ കാണിച്ചോ ഓവർടേക്ക് ചെയ്തോ മറ്റ് വാഹനങ്ങൾക്ക് തടസ്സം സൃഷ്ടിക്കരുത്. റോഡിന്റെ മറുഭാഗം കൂടി ബ്ലോക്ക് ചെയ്താൽ വണ്ടികൾ ഒന്നിനും നീങ്ങാൻ കഴിയാത്ത അവസ്ഥയുണ്ടാകും. എല്ലാ ഡ്രൈവർമാരും പരമാവധി സംയമനം പാലിച്ച് സഹകരിച്ചാൽ മാത്രമേ നിലവിലെ കുരുക്ക് പൂർണ്ണമായി അഴിഞ്ഞ് വണ്ടികൾക്ക് സുഗമമായി കടന്നുപോകാൻ സാധിക്കുകയുള്ളൂ.
പ്രവേശനോൽസവം, യാത്രയയപ്പ് എന്നിവ നടത്തി
തരിയോട് പഞ്ചായത്തിലെ 8-ാം മൈൽ അങ്കണവാടിയിൽ പുതിയ കുട്ടികൾക്കുള്ള പ്രവേശനോൽസവവും, സ്കൂളുകളിൽ പോകുന്ന കുട്ടികൾക്ക് യാത്രയയപ്പും നടത്തി.പഞ്ചായത്ത് പ്രസിഡന്റ് സൂസി ബാബു പരിപാടി ഉദ്ഘാടനം ചെയ്തു.മുൻ മെമ്പർ സിബിൾ അദ്ധ്യക്ഷയായിരുന്നു.ചടങ്ങിൽ അങ്കണവാടി വർക്കർ ജിൻസി സെബാസ്റ്റ്യൻ സ്വാഗതം പറഞ്ഞു.സെന്റ് മേരീസ് യുപി സ്ക്കൂൾ പ്രധാന അദ്ധ്യാപകൻ സജി ജോൺ ചടങ്ങിന് ആശംസകൾ അറിയിക്കുകയും, അങ്കണവാടി നൽകിയ ആദരം ഏറ്റ് വാങ്ങുകയും ചെയ്തു.അഞ്ജുഷ ബേബി, അൽക്ക കിഷോർ, അങ്കണവാടി ഹെൽപ്പർ സിന്ധു എന്നിവർ സംസാരിച്ചു.
ഏഷ്യന്‍ ഗെയിംസ് സാധ്യത പട്ടിക: സഞ്ജു ക്യാപ്റ്റന്‍? സൂര്യവംശിയും ടീമില്‍; സൂര്യകുമാറും ഗില്ലും പുറത്ത്
സെപ്റ്റംബര്‍ 19 മുതല്‍ ഒക്ടോബര്‍ 4 വരെ ജപ്പാനിലെ ഐച്ചി-നാഗോയയില്‍ നടക്കാനിരിക്കുന്ന ഏഷ്യന്‍ ഗെയിംസിനുള്ള 30 അംഗ പുരുഷ ക്രിക്കറ്റ് സാധ്യത പട്ടിക ബിസിസിഐ ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷന് സമര്‍പ്പിച്ചു. നിലവിലെ ടി20 ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവ്, ടെസ്റ്റ്-ഏകദിന ക്യാപ്റ്റന്‍ ശുഭ്മന്‍ ഗില്‍ എന്നിവരുടെ അഭാവമാണ് പട്ടികയിലെ പ്രധാന ശ്രദ്ധാകേന്ദ്രം. അതേസമയം, ഐപിഎല്ലിലെ വിസ്മയ താരം പതിനഞ്ചുകാരന് വൈഭവ് സൂര്യവംശി സാധ്യത പട്ടികയില്‍ ഇടം നേടിയിട്ടുണ്ട്.ഏഷ്യന്‍ ഗെയിംസ് നടക്കുന്ന അതേ സമയത്തുതന്നെ വെസ്റ്റ് ഇന്‍ഡീസിനെതിരായ പരമ്പരയും നടക്കുന്നുണ്ട്. ഒരേസമയം രണ്ട് വ്യത്യസ്ത ടി20 ടീമുകളെ തിരഞ്ഞെടുക്കേണ്ടി വരുന്നതിനാലാണ് ബിസിസിഐ വലിയൊരു കളിക്കാരുടെ നിരയെത്തന്നെ ഇതിനായി പരിഗണിച്ചിരിക്കുന്നത്. സെപ്റ്റംബര്‍ 27 മുതല്‍ ഒക്ടോബര്‍ 17 വരെ നടക്കുന്ന വെസ്റ്റ് ഇന്‍ഡീസ് പരമ്പരയില്‍ മൂന്ന് ഏകദിനങ്ങളും അഞ്ച് ടി20 മത്സരങ്ങളുമാണുള്ളത്. ഏകദിന പരമ്പരയില്‍ ശുഭ്മന്‍ ഗില്‍ ടീമിനെ നയിക്കുമെന്നതിനാലാണ് അദ്ദേഹത്തെ ഏഷ്യന്‍ ഗെയിംസ് പട്ടികയില്‍ നിന്ന് ഒഴിവാക്കിയത്. ഏഷ്യന്‍ ഗെയിംസിലെ പുരുഷ ക്രിക്കറ്റ് മത്സരങ്ങള്‍ സെപ്റ്റംബര്‍ 24 മുതല്‍ ഒക്ടോബര്‍ 3 വരെയാണ് നടക്കുന്നത്.
മൺസൂൺ ട്രെക്കിംഗ് സംഘടിപ്പിച്ചു.
ലോക പുകയില വിരുദ്ധ ദിനത്തിന്റെ ഭാഗമായി മാർച്ച് 31-ന് ഇന്ത്യൻ ഡെന്റൽ അസോസിയേഷൻ വയനാട് ബ്രാഞ്ച്, DTPC വയനാടുമായി സഹകരിച്ച് അമ്പലവയൽ വയനാട്ടിലെ ചീങ്ങേരി റോക്ക് അഡ്വഞ്ചർ ഹില്ലിലേക്ക് മൺസൂൺ ട്രെക്കിംഗ് സംഘടിപ്പിച്ചു.ഇന്ത്യൻ ഡെന്റൽ അസോസിയേഷൻ വയനാട് ബ്രാഞ്ച് പ്രസിഡന്റ് ഡോ. രജിത്ത് എം, സെക്രട്ടറി ഡോ. അനീഷ് ബേബി, CDH കൺവീനർ ഡോ. ബാസിൽ മാത്യു എന്നിവരും മറ്റ് നിരവധി ഡോക്ടർമാരും ട്രെക്കിംഗിൽ പങ്കെടുത്തു. പുകയില ഉപയോഗം ക്യാൻസറിന് കാരണമാകുന്നു എന്നതിനെക്കുറിച്ച് വിനോദസഞ്ചാരികൾക്ക് അവർ ബോധവൽക്കരണം നൽകി.
സ്പോർട്സെൻസ് സൈക്ലിംഗ് റേസ് സംഘടിപ്പിച്ചു.
വയനാട്ടിലെ യുവ സൈക്ലിസ്റ്റുകളെ വളർത്തിയെടുക്കുന്നതിൽ നിർണായക പങ്കുവഹിക്കുന്ന സ്പോർട്സ് പ്രൊമോട്ടിംഗ് സ്റ്റാർട്ടപ്പ് സ്ഥാപനമായ SPORTSENSEയുടെ നേതൃത്വത്തിൽ ഇന്ന് സൈക്ലിംഗ് റേസ് സംഘടിപ്പിച്ചു. വയനാട് ജില്ലാ സൈക്ലിംഗ് അസോസിയേഷൻ സെക്രട്ടറി സുബൈർ ഇളകുളം ഉദ്ഘാടനം നിർവഹിച്ചു. വയനാട് ബൈക്കേഴ്സ് ക്ലബ് പ്രസിഡന്റ് ഡോ. സാജിദ് ആശംസകൾ അർപ്പിച്ചു.23 വിദ്യാർത്ഥികൾ പങ്കെടുത്ത മത്സരങ്ങൾ രണ്ട് വിഭാഗങ്ങളിലായാണ് നടന്നത്.അണ്ടർ-12 പെൺകുട്ടികളുടെ വിഭാഗത്തിൽ ആലിയ ഫർവീൻ ഒന്നാം സ്ഥാനവും വേദ അഭിലാഷ് രണ്ടാം സ്ഥാനവും നേടി. അണ്ടർ-12 ആൺകുട്ടികളുടെ വിഭാഗത്തിൽ അമൻ അക്ബർ ഒന്നാം സ്ഥാനവും മഹിത് പി. രണ്ടാം സ്ഥാനവും കരസ്ഥമാക്കി.12 വയസിന് മുകളിലുള്ള വിഭാഗത്തിൽ അക്ഷര ജയേഷ്, ജഹാഷ് അലി, അർണവ് കെ. അനിൽ എന്നിവർ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി.വയനാട്ടിൽ നിന്നുള്ള ഭാവി സൈക്ലിംഗ് താരങ്ങളെ കണ്ടെത്തുന്നതിനും വളർത്തിയെടുക്കുന്നതിനും സ്പോർട്സെൻസ് നിർണായക പങ്കുവഹിച്ചുവരുന്നതായി സംഘാടകർ അറിയിച്ചു.പരിപാടിക്ക് സ്പോർട്സെൻസ് സ്ഥാപകൻ ഷംലിൻ ഷറഫ്, സ്ഥാപക അംഗവും പരിശീലകനുമായ ജുനൈദ് വി, വയനാട് ഒളിമ്പിക് അസോസിയേഷൻ പ്രതിനിധി സാജിദ് നീലിക്കണ്ടി, സ്പോർട്സെൻസ് കോർ ടീം അംഗങ്ങളായ നിഷാദ്, ഷെലിൻ, ഫഹ്മി, ദിയൂഫ് എന്നിവർ നേതൃത്വം നൽകി.
ഐപിഎല്ലില്‍ ഇന്ന് കിരീടപ്പോരാട്ടം, രണ്ടാം കിരീടം തേടി ഗുജറാത്തും ആര്‍സിബിയും
ഐപിഎൽ കലാശപ്പോരിൽ നിലവിലെ ചാമ്പ്യൻമാരായ റോയൽ ചലഞ്ചേഴ്സ് ബെംഗളൂരു ഇന്ന് ഗുജറാത്ത് ടൈറ്റൻസിനെ നേരിടും. രാത്രി 7.30ന്. അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിലാണ് മത്സരം. ഇന്ത്യൻ ക്രിക്കറ്റിലെ തലമുറകളുടെ പോരാട്ടമെന്ന പ്രത്യേകത കൂടിയുണ്ട് ഇന്നത്തെ കിരീടപ്പോരാട്ടത്തിന്. ഏത് പ്രതിസന്ധികളിലും തളരാതെ പോരാടുന്ന കിങ് കോലിയുടെ ആർസിബി, ഏത് ലക്ഷ്യത്തിലേക്കും നിർഭയം ബാറ്റുവീശുന്ന ഗില്ലിന്റെ ഗുജറാത്ത്. ഐപിഎല്ലിൽ കലാശപ്പോര് കടുക്കുമെന്നുറപ്പ്.ലീഗിലെ ഒന്നും രണ്ടും സ്ഥാനക്കാർ തന്നെ ഫൈനലിനെത്തുന്നത് കാവ്യനീതി. ഫൈനലിന്റെ സമ്മർദത്തിൽ കിങ് കോലി തിളങ്ങുമെന്നാണ് ആരാധകപക്ഷം. വെങ്കടേഷ് അയ്യരും ദേവ്ദത്ത് പടിക്കലും ടി ഡേവിഡും ക്യാപ്റ്റൻ രജത് പാടിദാറും ക്രുനാൽ പാണ്ഡ്യയും ചേരുന്നതോടെ ബാറ്റിങ്ങിൽ ആർസിബിക്ക് ആശങ്കകളില്ല. ആർസിബിയുടെ ബാറ്റിങ് യൂണിറ്റിനെ തുടക്കത്തിലേ പിടിക്കാമെന്ന പ്രതീക്ഷയിലാണ് ടൈറ്റൻസ്. സീസണിലാകെ 46 വിക്കറ്റ് നേടിയ സിറാജ്-റബാഡ പേസ് സഖ്യത്തിന്റെ ഓപ്പണിങ് സ്പെൽ നിർണായകമാകും. പിന്നാലെ ഹോൾഡറും പ്രസിദ്ധും റാഷിന് ഖാനും ചേരുന്നത് ആർസിബിക്ക് തലവേദനയാകും.
ആർത്തവം സ്ത്രീകളുടെ സ്വകാര്യ അഭിമാനം, അതൊക്കെയാണ് സ്ത്രീകളുടെ ശക്തി', വിദ്യാർത്ഥിനികൾക്ക് 3 ദിവസത്തെ ആർത്തവ അവധിക്കെതിരെ ആർ ശ്രീലേഖ
സ്കൂള്‍ വിദ്യാർത്ഥിനികൾക്ക് 3 ദിവസത്തെ ആർത്തവ അവധി നൽകുമെന്ന യുഡിഎഫ് സർക്കാർ പ്രഖ്യാപനത്തിനെതിരെ മുൻ ഡിജിപിയും തിരുവനന്തപുരം നഗരസഭാ ബിജെപി കൌൺസിലറുമായ ആർ ശ്രീലേഖ. വിദ്യാർഥിനികൾക്ക് 3 ദിവസം വരെ എല്ലാ മാസവും ആർത്തവാവധി പ്രഖ്യാപിച്ച സർക്കാർ നയം ശരിക്കും പെൺകുട്ടികളെ ശക്തരാക്കുമോ അതോ കൂടുതൽ അബലകൾ ആക്കുമോയെന്ന സംശയമാണ് ആർ ശ്രീലേഖ ഉന്നയിക്കുന്നത്. സാമൂഹ്യ മാധ്യമത്തിലെ കുറിപ്പിലൂടെയാണ് ആർ ശ്രീലേഖയുടെ പ്രതികരണം.ആർത്തവം സ്ത്രീകളുടെ സ്വകാര്യ അഭിമാനമാണ്. അതിൽ ചിലർക്ക് ചില വേദനയും ബുദ്ധിമുട്ടും ഒക്കെ ഉണ്ടാകും. ചിലക്ക് വളരെ സ്വാഭാവികമായും അനുഭവപ്പെടും. ആ സമയം വളരെ കഠിനമായ വേദനയുണ്ടായിരുന്ന ഞാൻ ഒരിക്കൽ പോലും ഈ കാരണം പറഞ്ഞു സ്കൂളിലോ കോളേജിലോ പോകാതിരുന്നിട്ടില്ല. ഐപിഎസ് പരിശീലന സമയത്തെ കഠിനമായ വ്യായാമ മുറകളിൽ നിന്ന് ആ ദിവസങ്ങളിൽ ഞങ്ങൾ പെൺകുട്ടികൾ ഒരിക്കലും മാറി നിന്നിട്ടില്ല. തീരെ വയ്യാത്തപ്പോൾ മാത്രമാണ് അവധി എടുത്തിരുന്നത്. അതൊക്കെയാണ് സ്ത്രീകളുടെ ശക്തി.
വന്യമൃഗ ആക്രമണം: ഹോട്ട് സ്പോട്ടുകളില്‍ സോളാര്‍ ലൈറ്റുകള്‍ സ്ഥാപിക്കാന്‍ പ്രത്യേക മിഷനെന്ന് മന്ത്രി ടി സിദ്ദിഖ്
വന്യമൃഗങ്ങളുടെ ആക്രമണം നേരിടുന്ന ജില്ലയിലെ എല്ലാ ഹോട്ട് സ്പോട്ടുകളിലും സോളാര്‍ ലൈറ്റുകള്‍ സ്ഥാപിക്കുന്നതിനായി ഒരു പ്രത്യേക 'മിഷന്' ആരംഭിക്കുമെന്ന് കൃഷി വകുപ്പ് മന്ത്രി ടി സിദ്ദിഖ് പറഞ്ഞു. കലക്ടറേറ്റില്‍ ചേര്‍ന്ന മനുഷ്യ- വന്യമൃഗ സംരക്ഷണ ലഘൂകരണ യോഗത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി. ഇതിനായി ദുരന്തനിവാരണ ഫണ്ട്, സി എസ് ആര് ഫണ്ട് എന്നിവ ഉപയോഗിക്കും. ജില്ലയില്‍ എത്ര ഹോട്ട്സ്പോട്ടുകള്‍ ഉണ്ടെന്നും അതിന് വരുന്ന ആകെ ചെലവ് എത്രയാണെന്നും കണക്കാക്കാന്‍ മന്ത്രി നിര്‍ദേശിച്ചു. മുമ്പ് വന്യമൃഗ ആക്രമണം നടന്ന് പരിക്കേറ്റ് വീട്ടില്‍ കിടപ്പിലായ രോഗികളുടെ ജീവിത സാഹചര്യങ്ങളും പ്രശ്നങ്ങളും പരിഹരിക്കാന്‍ നടപടി സ്വീകരിക്കും. ഇതിനായി അത്തരം ആളുകളുടെ ഡാറ്റ ശേഖരിക്കാനും അവരുടെ അവസ്ഥ റിപ്പോര്‍ട്ട് ചെയ്യാനും മന്ത്രി നിര്‍ദേശിച്ചു. ഇത് സംബന്ധിച്ച് വനംവകുപ്പ് മന്ത്രിയുമായി സംസാരിച്ച് തുടര്‍നടപടികള്‍ സ്വീകരിക്കും. വന്യമൃഗ ആക്രമണങ്ങളില്‍ പരിക്കേറ്റ് സ്വകാര്യ ആശുപത്രികളില്‍ ചികിത്സ തേടുന്ന സാധാരണക്കാരായ മനുഷ്യരുടെ ചികിത്സാ ചെലവ് സര്‍ക്കാര്‍ ഏറ്റെടുക്കണമെന്ന ശുപാര്‍ശ ഗവണ്മെന്റിന് മുന്നില്‍ വെക്കുമെന്നും മന്ത്രി പറഞ്ഞു. വന്യ ജീവി ആക്രമണത്തില്‍ മരണപ്പെടുന്നവര്‍ക്ക് 10 ലക്ഷം രൂപ നല്‍കുന്നത് വര്‍ഷങ്ങളായുള്ള രീതിയാണ്. നിലവില്‍ കേന്ദ്ര സര്‍ക്കാരും സംസ്ഥാന സര്‍ക്കാരും 10 ലക്ഷം രൂപ വീതം അനുവദിക്കുന്നുണ്ടെങ്കിലും കേന്ദ്രത്തില്‍ നിന്നുള്ള തുക അഡ്വാന്‍സ് സ്കീമില്‍ നിന്നും വാങ്ങി നല്കുന്നതിനാല് ആകെ 10 ലക്ഷം മാത്രമേ നല്കാന് സാധിക്കുന്നുള്ളൂ. സംസ്ഥാന സര്‍ക്കാരിന്റെയും കേന്ദ്ര സര്‍ക്കാരിന്റെയും തുകകള്‍ ഒന്നിച്ച് ചേര്‍ത്ത് നഷ്ടപരിഹാരം 20 ലക്ഷം രൂപയായി വര്‍ദ്ധിപ്പിക്കാനുള്ള സാധ്യതകള്‍ പരിശോധിക്കണം. വന്യജീവി ആക്രമണത്തില്‍ മരണമടഞ്ഞവരുടെ കുടുംബങ്ങള്‍ക്കുള്ള നഷ്ടപരിഹാര തുക വിതരണം ചെയ്യുന്നതില്‍ കുടിശ്ശികയുണ്ട്. നഷ്ടപരിഹാരവുമായി ബന്ധപ്പെട്ട് അപേക്ഷകള്‍ പരിഗണിക്കുന്നതിലെ കാലതാമസം ഒഴിവാക്കാന്‍ വകുപ്പുതല സഹായം ലഭ്യമാക്കണമെന്നും മന്ത്രി നിര്‍ദേശിച്ചു. നിലവില്‍ തീര്‍പ്പാക്കാനുള്ള അപേക്ഷകളുടെ പുരോഗതി വിലയിരുത്താന്‍ റിവ്യൂ മീറ്റിംഗ് നടത്തണം. അപേക്ഷകളിലെ തീരുമാനം വേഗത്തിലാക്കാന്‍ എല്ലാ പഞ്ചായത്തുകളിലും ഒരു ബീറ്റ് ഫോറസ്റ്റ് ഓഫീസറെ ലെയ്സണ്‍ ഓഫീസറായി ചുമതലപ്പെടുത്തുന്ന കാര്യം പരിഗണിക്കും. ദുരന്ത നിവാരണവുമായി ബന്ധപ്പെട്ട് ജില്ലാ കളക്ടറും ജില്ലയുടെ ചുമതലയുള്ള മന്ത്രിയും അടങ്ങുന്ന സമിതി യോഗത്തില്‍ അപേക്ഷകള്‍ കൃത്യമായി നിരീക്ഷിച്ച് 'സീറോ കോമ്പന്‍സേഷന്‍' എന്ന ലക്ഷ്യത്തിലേക്ക് എത്തിക്കാന്‍ സാധിക്കുമെന്നും യോഗം വിലയിരുത്തി.വന്യ ജീവി ആക്രമണത്തില്‍ മരണപ്പെട്ടവരുടെ കുടുംബാംഗങ്ങള്‍ക്ക് താല്‍ക്കാലിക ജോലികള്‍ അടിയന്തിരമായി നല്‍കാനുള്ള ഒരു സംവിധാനം ഉണ്ടാകണം. കൃഷിനാശവുമായി ബന്ധപ്പെട്ട് നിലവില്‍ എത്ര അപേക്ഷകള്‍ കുടിശ്ശികയായി കിടക്കുന്നുണ്ട് എന്ന വിവരം കൈമാറണം. വിവിധ സ്കീമുകളില്‍ ഉള്‍പ്പെട്ടിട്ടും ഇതുവരെ ടെണ്ടര്‍ വിളിക്കാതെയും ഇംപ്ലിമെന്റ് ചെയ്യാതെയും വൈകി കിടക്കുന്ന പ്രോജക്ടുകള്‍ ഏതെല്ലാമെന്ന് കണ്ടെത്തണം.ആനകളുടെ യഥാര്‍ത്ഥ സഞ്ചാരപഥം തിരിച്ചറിയാന്‍ സംവീധാനം ഉറപ്പുവരുത്തണം. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സംവിധാനം ഉള്‍പ്പെടെയുള്ള അലാറം സിസ്റ്റം ക്രമീകരിച്ച് മുന്നോട്ട് പോകണം. ആര് ആര് ടി, കുങ്കിയാനകള്‍, ഷൂട്ടര്‍മാര്‍ എന്നിവരുടെ ഏകോപനം കൃത്യമായി നടക്കുന്നുണ്ടെന്ന് ഉറപ്പാക്കണമെന്നും മന്ത്രി പറഞ്ഞു. വനത്തോട് അതിര്‍ത്തി പങ്കിടുന്ന റോഡരികിലുള്ള കാടുകള്‍ സമയബന്ധിതമായി വെട്ടിമാറ്റാന്‍ വനം വകുപ്പിന് കര്‍ശന നിര്‍ദ്ദേശം നല്കി. സ്വകാര്യ വ്യക്തികളുടെ തോട്ടങ്ങളിലെ കാടുകള്‍ വെട്ടാനുള്ള നിര്‍ദേശം നല്‍കണമെന്നും മന്ത്രി പറഞ്ഞു. കലക്ടറേറ്റ് മിനി കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ ജില്ലാ കളക്ടര്‍ ഡി ആര് മേഘശ്രീ, ചീഫ് വൈല്‍ഡ് ലൈഫ് വാര്ഡന് പ്രമോദ് കൃഷ്ണന്, സി.സി.എഫ്. ബി എന്‍ അഞ്ചന്‍കുമാര്‍, ടി ഉമ, ജനപ്രതിനിധികള്‍, വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
ടൗണ്‍ഷിപ്പ്: ദുരന്തബാധിതര്‍ക്കുള്ള ഉപജീവന ബത്ത മൂന്ന് മാസത്തേക്ക് കൂടി നീട്ടാൻ തീരുമാനം
ചൂരല്‍മല, മുണ്ടക്കൈ ഉരുള്‍പൊട്ടല്‍ ദുരന്തബാധിതരുടെ ഉപജീവന ബത്ത നിലവില്‍ നല്കുന്നതുപോലെ തന്നെ മൂന്ന് മാസത്തേക്ക് കൂടി തുടരാന്‍ കൃഷി വകുപ്പ് മന്ത്രി ടി. സിദ്ദിഖ്, തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി കെ.എം.ഷാജി എന്നിവരുടെ നേതൃത്വത്തില്‍ കലക്ടറേറ്റിൽ ചേര്‍ന്ന അവലോകന യോഗം തീരുമാനിച്ചു. ദുരന്തബാധിതര്‍ക്ക് നിലവിൽ സ്വന്തമായി വരുമാനമാര്‍ഗ്ഗം കണ്ടെത്താന്‍ സാധിക്കാത്ത സാഹചര്യത്തിലാണിത്. പുനരധിവാസ പദ്ധതികളുടെ പൂര്‍ണ്ണമായ അവലോകനവും പ്രവര്‍ത്തനങ്ങള്‍ ഏത് ഘട്ടത്തിലാണ് എന്നതിനെക്കുറിച്ചുള്ള വിലയിരുത്തലും യോഗത്തില്‍ നടത്തി. റവന്യൂ മന്ത്രിയുമായുള്ള യോഗം അടുത്ത മാസം ഒന്നാം തീയതി നടക്കും.ടൗൺഷിപ്പിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് നിലവിലെ തൊഴിലാളികളുടെ കുറവ് പ്രതിസന്ധി സൃഷ്ടിക്കുന്നതായി യോഗം വിലയിരുത്തി.മുന്‍പ് 2300ലധികം തൊഴിലാളികള്‍ ജോലി ചെയ്തിരുന്ന സ്ഥാനത്ത് നിലവില്‍ തൊള്ളായിരത്തോളം പേര് മാത്രമാണ് ജോലി ചെയ്യുന്നത്. കൂടുതല്‍ തൊഴിലാളികളെ കൊണ്ടുവന്ന് ജോലി വേഗത്തിലാക്കാൻ ഊരാളുങ്കലിന് കര്‍ശന നിര്‍ദ്ദേശം നല്കി. ദുരന്തത്തിലുൾപ്പെട്ട 13 ഗോത്രവർഗ കുടുംബങ്ങളുടെ പുനരധിവാസത്തിന് ടൗണ്‍ഷിപ്പ് മാതൃകയിലുള്ള വീടുകള്‍ നിര്‍മ്മിച്ച് നല്‍കാനായിരുന്നു സര്‍ക്കാരിന്റെ മുന്‍ തീരുമാനം. എന്നാല്‍ ആദിവാസി ഗോത്ര സമൂഹം ആവശ്യപ്പെടുന്ന, അവരുടെ താല്പര്യപ്രകാരമുള്ള ഡിസൈനിലേക്ക് നിര്‍മ്മാണം മാറ്റാന്‍ യോഗത്തില്‍ തീരുമാനമായി. മഴക്കാലത്ത് ടൗണ്‍ഷിപ്പിന്റെ ഭാഗങ്ങളിൽ വെള്ളത്തിന്റെ ഒഴുക്ക് സുഗമമാക്കാന്‍ അടിയന്തര സൗകര്യങ്ങൾ ഒരുക്കാൻ ഊരാളുങ്കലിന് നിർദേശം നൽകി.സാസ്കി പദ്ധതിയുടെ മുഴുവന്‍ പ്രോജക്ടുകളും പ്രത്യേകം അവലോകനം ചെയ്യാന്‍ ജില്ലാ കളക്ടറെ ചുമതലപ്പെടുത്തി.പുനരധിവാസ പ്രവര്‍ത്തനങ്ങൾ സമയബന്ധിതമായി തീര്‍ക്കുന്നതിന് ഒരു സമയബന്ധിത മിഷന് രൂപീകരിക്കാനും മന്ത്രിമാർ ജില്ലാ കളക്ടര്‍ക്ക് നിര്‍ദ്ദേശം നല്കി. പുന്നപ്പുഴ വൃത്തിയാക്കുന്നതുമായി ബന്ധപ്പെട്ട നടപടികള്‍ വേഗത്തിലാക്കാനും പ്രത്യേക നിര്‍ദ്ദേശം നല്കി. സാമ്പത്തിക സഹായ നടപടികളുടെ തൽസ്ഥിതി, പുന്ന പുഴയുടെ ഒഴുക്ക് സംബന്ധിച്ച കാര്യങ്ങൾ, കുടുംബശ്രീ മുഖേന നടപ്പിലാക്കുന്ന മൈക്രോ പ്ലാൻ, കൃഷി, മൃഗസംരക്ഷണം, ആരോഗ്യം ഉൾപ്പെടെയുള്ള വകുപ്പുകളുടെ നിലവിലെ പ്രവർത്തന പുരോഗതിയും യോഗം വിലയിരുത്തി.കളക്ടറേറ്റ് മിനി കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ചന്ദ്രിക കൃഷ്ണന്, ജില്ലാ കളക്ടര്‍ ഡി ആര് മേഘശ്രീ, വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍, ഊരാളുങ്കൽ- നിർമിതി കേന്ദ്ര പ്രതിനിധികൾ തുടങ്ങിയവര്‍ പങ്കെടുത്തു.
സംസ്ഥാനത്തെ എക്സൈസ് നയത്തിൽ മാറ്റം വരും; മദ്യശാലകളുടെ പ്രവർത്തനങ്ങളിലും മാറ്റമുണ്ടാകും, നിർദ്ദേശങ്ങൾ എഴുതി നൽകാൻ ഉദ്യോഗസ്ഥരോട് മന്ത്രി
സംസ്ഥാനത്തെ എക്സൈസ് നയത്തിലും എക്സൈസ് വകുപ്പിന്റെ പ്രവർത്തനങ്ങളിലും വലിയ മാറ്റങ്ങൾ വരുത്താൻ ഒരുങ്ങി പുതിയ സർക്കാർ. ഇന്നലെ ചേർന്ന ഉന്നതതല യോഗത്തിലാണ് എക്സൈസ് മന്ത്രി എം. ലിജു ഇത് സംബന്ധിച്ച നിർണ്ണായക സൂചനകൾ നൽകിയത്. വകുപ്പിന്റെ നയങ്ങളിലും പ്രവർത്തനങ്ങളിലും വരും ദിവസങ്ങളിൽ സമൂലമായ മാറ്റങ്ങൾ പ്രകടമാകുമെന്നും മന്ത്രി വ്യക്തമാക്കി. എക്സൈസ് നയം പരിഷ്കരിക്കുന്നതുമായി ബന്ധപ്പെട്ട് കൃത്യമായ ശുപാർശകളും നിർദ്ദേശങ്ങളും എഴുതി നൽകാൻ ഉദ്യോഗസ്ഥർക്ക് മന്ത്രി നിർദ്ദേശം നൽകിയിട്ടുണ്ട്. ലഹരി വിപത്തിനെതിരെ സംസ്ഥാന സർക്കാർ നടപ്പിലാക്കുന്ന 'വിമുക്തി' പദ്ധതിയെ കൂടുതൽ ജനകീയമാക്കാനും ശക്തിപ്പെടുത്താനുമാണ് തീരുമാനം. എക്സൈസ് വകുപ്പിനെ പൂർണ്ണമായി ആധുനികവത്കരിക്കുമെന്നും മന്ത്രി അറിയിച്ചു. ഇതിന്റെ ഭാഗമായി കേസന്വേഷണങ്ങൾക്ക് സഹായകരമാകുന്ന രീതിയിൽ ഫോൺ രേഖകൾ ശേഖരിക്കാനുള്ള അനുമതിയടക്കം ആവശ്യമായ സാങ്കേതിക സൗകര്യങ്ങൾ വകുപ്പിന് ലഭ്യമാക്കും. നിലവിലുള്ള ജീവനക്കാരുടെ കുറവ് പരിഹരിക്കാൻ എക്സൈസ് വകുപ്പിന്റെ അംഗബലം വർദ്ധിപ്പിക്കുമെന്നും മന്ത്രി ഉന്നതതല യോഗത്തിൽ ഉറപ്പുനൽകി.
മോദിയുടെ ആഹ്വാനം, തീരുവ ഇഫക്ട്; സ്വര്‍ണത്തിന്റെ ഡിമാന്‍ഡ് 70% കുറഞ്ഞതായി റിപ്പോര്‍ട്ട്
ഈ മാസമാദ്യം സ്വര്‍ണത്തിന്റെ ഇറക്കുമതി തീരുവ ഇരട്ടിയിലേറെ വര്‍ധിപ്പിച്ച സര്‍ക്കാര്‍ നടപടി ഫലം കാണുന്നുവെന്ന് റിപ്പോര്‍ട്ട്. ആഭ്യന്തര വിപണിയില്‍ സ്വര്‍ണത്തിന് 70 ശതമാനത്തോളം ഡിമാന്‍ഡ് കുറഞ്ഞു. സ്വര്‍ണവിലയില്‍ വലിയ വ്യത്യാസമില്ലാതെ ഉയര്‍ന്നു നില്ക്കുന്നതും ഉപഭോക്താക്കളെ അകറ്റി നിര്‍ത്തുന്നുണ്ട്. പശ്ചിമേഷ്യന്‍ സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ ഇന്ധനവില ഉയര്‍ന്നതോടെ വിലക്കയറ്റം രൂക്ഷമായതും സ്വര്‍ണ വിപണിക്ക് തിരിച്ചടിയായിട്ടുണ്ട്.മെയ് 13ന് സ്വര്‍ണത്തിന്റെ ഇറക്കുമതി തീരുവ 6 ശതമാനത്തില്‍ നിന്ന് 15 ശതമാനമാക്കിയാണ് വര്‍ധിപ്പിച്ചത്. കഴിഞ്ഞ രണ്ടാഴ്ചക്കിടെ രാജ്യത്ത് വിറ്റഴിച്ചത് 7.5 ടണ്‍ സ്വര്‍ണമാണെന്ന് ഇക്കണോമിക് ടൈംസിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ വിറ്റഴിച്ചത് 25 ടണ്‍ സ്വര്‍ണമാണ്. ഇത് 70 ശതമാനത്തോളം ഡിമാന്‍ഡ് ഇടിഞ്ഞെന്ന് വ്യക്തമാക്കുന്നതായി ഇന്ത്യന്‍ ബുള്ള്യന്‍ ആന്‍ഡ് ജ്വല്ലേഴ്സ് അസോസിയേഷന് ദേശീയ സെക്രട്ടറി സുരേന്ദ്ര മേത്ത പറയുന്നു. അസംഘടിത സ്വര്‍ണവ്യാപാരികള്‍ക്ക് തീരുവ വര്‍ധന വന്‍ തിരിച്ചടിയായെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ പ്രതികൾക്ക് കോടതിയിൽ തിരിച്ചടി, ആദ്യം പിടിയിലായ 5 പ്രതികളുടെ ജാമ്യാപേക്ഷ തള്ളി; കേസ് ഗൗരവമുള്ളതെന്ന് കോടതി
മുൻ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമായ പിണറായി വിജയന്റെ വീട്ടിൽ റെയ്ഡ് നടത്തിയ ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ പ്രതികൾക്ക് കോടതിയിൽ തിരിച്ചടി. ആദ്യം പിടിയിലായ 5 പ്രതികളുടെ ജാമ്യാപേക്ഷ കോടതി തള്ളി. നിധിൻ രാജ്, മനോജ്, ജീവൻ, ശ്രീജിത്ത്, ഷാഹീൻ തുടങ്ങിയ പ്രതികളുടെ ജാമ്യാപേക്ഷയാണ് കോടതി തള്ളിയത്. ഇ ഡി ഉദ്യോഗസ്ഥർക്ക് എതിരെയുള്ള ആക്രമണവുമായി ബന്ധപ്പെട്ട കേസ് ഗൗരവമുള്ളത് എന്നും കോടതി നിരീക്ഷിച്ചു. തിരുവനന്തപുരം ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് പ്രതികളുടെ ജാമ്യാപേക്ഷ തള്ളിക്കൊണ്ട് സുപ്രധാന നിരീക്ഷണം നടത്തിയത്. പ്രതികൾക്കെതിരെ വധശ്രമം, കൃത്യനിർവഹണം തടസ്സപ്പെടുത്തൽ, കൂടാതെ പി ഡി പി പി വകുപ്പുടക്കം ചുമത്തിയിട്ടുണ്ട്. കേസന്വേഷണം പ്രാഥമിക ഘട്ടത്തിലായതിനാൽ പ്രതികൾക്ക് ജാമ്യം അനുവദിക്കരുതെന്നായിരുന്നു പ്രോസിക്യൂഷൻ വാദം. എന്നാൽ പ്രതികൾക്കെതിരെ വധശ്രമം അടക്കമുള്ള വകുപ്പുകൾ നിലനിൽക്കില്ല എന്ന് പ്രതിഭാഗവും കോടതിയിൽ ഉന്നയിച്ചു.
ക്വട്ടേഷൻ ക്ഷണിച്ചു.
നൂൽപ്പുഴ രാജീവ് ഗാന്ധി സ്മാരക ആശ്രമം ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർത്ഥികൾക്ക് ബെഡ്ഷീറ്റും തോർത്തും വിതരണം ചെയ്യാൻ താത്പര്യമുള്ളവരിൽ നിന്ന് ക്വട്ടേഷൻ ക്ഷണിച്ചു. ബെഡ്ഷീറ്റിനുള്ള ക്വട്ടേഷനുകൾ ജൂൺ ആറ് രാവിലെ 10ന് മുമ്പും തോർത്ത് വിതരണം ചെയ്യുന്നതിനുള്ള ക്വട്ടേഷനുകൾ ജൂൺ ആറ് ഉച്ചയ്ക്ക് രണ്ടിന് മുമ്പും സീനിയർ സൂപ്രണ്ട്, രാജീവ് ഗാന്ധി സ്മാരക ആശ്രമം ഹയർ സെക്കൻഡറി സ്കൂൾ, നൂൽപ്പുഴ എന്ന വിലാസത്തിൽ ലഭ്യമാക്കണം. ഫോൺ: 04936 279139.
കടമുറി ലേലം
തവിഞ്ഞാൽ ഗ്രാമ പഞ്ചായത്തിലെ തലപ്പുഴ, വാളാട് എന്നിവടങ്ങളിലെ ഷോപ്പിംഗ് കോംപ്ലക്സിലെ കടമുറികൾ കൈവശം വയ്ക്കുന്നതിനുള്ള ലേലം ജൂൺ എട്ട് രാവിലെ 11ന് ഗ്രാമ പഞ്ചായത്ത് ഓഫീസിൽ നടക്കും. കൂടുതൽ വിവരങ്ങൾ പഞ്ചായത്തിന്റെ വെബ്സൈറ്റിലോ അല്ലെങ്കിൽ ടെൻഡർ സൈറ്റിലോ (വിൻഡോ നമ്പർ G277902/2026 ) ലഭിക്കും. ഫോൺ: 04935 256236
വിജ്ഞാപനം റദ്ദാക്കി
ജില്ലയിൽ കേരള എക്സൈസ് ആൻഡ് പ്രൊഹിബിഷൻ വകുപ്പിൽ സിവിൽ എക്സൈസ് ഓഫീസർ (ട്രെയിനി) - കാറ്റഗറി നമ്പർ 565/25) (ബൈ ട്രാൻസ്ഫർ) തസ്തികയ്ക്ക് 2025 ഡിസംബർ 15ലെ ഗസറ്റ് വിജ്ഞാപന പ്രകാരം അപേക്ഷകളൊന്നും ലഭിച്ചിട്ടില്ലാത്തതിനാൽ പ്രസ്തുത തസ്തികയുടെ വിജ്ഞാപന പ്രകാരമുള്ള തെരഞ്ഞെടുപ്പ് നടപടികൾ റദ്ദാക്കിയതായി ജില്ലാ പി.എസ്.സി ഓഫീസര്‍ അറിയിച്ചു.

