Advertisement

പോക്സോ കേസിൽ യുവാവ് അറസ്റ്റിൽ

വൈത്തിരി : പ്രായപൂർത്തിയാവാത്ത കുട്ടിക്കെതിരെ ലൈംഗികാതിക്രമം നടത്തിയ കേസിൽ യുവാവ് അറസ്റ്റിൽ. കോഴിക്കോട്, അത്തോളി, കോയിലോത്ത് വീട്ടിൽ ആദിഷ് അബൂബക്കർ (29) നെയാണ് വൈത്തിരി പോലീസ് അറസ്റ്റ് ചെയ്തത്. 2026 ജൂൺ 10 നാണ് ഇയാൾ കൂട്ടിക്കെതിരെ ലൈംഗീകാതിക്രമം നടത്തിയത്. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു.

KALPETTA
News Image

ഹോര്‍മുസ് കടലിടുക്ക് തുറക്കുമ്പോള്‍ എന്ത് സംഭവിക്കും? കയറ്റുമതി മുതല്‍ ഇന്ത്യയുടെ എണ്ണ ഇറക്കുമതി വരെ

മാസങ്ങള്‍ നീണ്ട അമേരിക്ക - ഇറാന്‍ യുദ്ധത്തിന് വിരാമമിട്ട് ഇരുരാജ്യങ്ങളും 60 ദിവസത്തെ ചരിത്രപരമായ വെടിനിര്‍ത്തല്‍ കരാറിലെത്തിയിരിക്കുകയാണ്. അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും ഇറാന്റെ സുപ്രീം നാഷണല്‍ സെക്യൂരിറ്റി കൗണ്‍സിലും കരാര്‍ ഔദ്യോഗികമായി സ്ഥിരീകരിച്ചു. ജൂണ്‍ 19ന് സ്വിറ്റ്‌സര്‍ലന്‍ഡിലെ ജനീവയില്‍ വച്ച് ഇരുരാജ്യങ്ങളും കരാറില്‍ ഒപ്പുവയ്ക്കും.ആഗോള തലത്തില്‍ വലിയ പ്രത്യാഘാതങ്ങള്‍ സൃഷ്ടിച്ച ഈ യുദ്ധം അവസാനിക്കുമ്പോള്‍ ഏഷ്യന്‍ -യൂറോപ്യന്‍ രാജ്യങ്ങളെല്ലാം ആശ്വസിക്കുകയാണ്. 4 മാസം നീണ്ട് നിന്ന ഈ യുദ്ധം എങ്ങനെയാണ് ആരംഭിച്ചത്? വിവിധ രാജ്യങ്ങളെ ഇതെങ്ങനെയാണ് ബാധിച്ചത്? ഇന്ത്യന്‍ സമ്പദ് വ്യവസ്ഥ എങ്ങനെ ഈ പ്രതിസന്ധിയെ നേരിട്ടു?അമേരിക്കയും ഇറാനും തമ്മിലുള്ള സംഘര്‍ഷം ആരംഭിച്ചത് 2026 ഫെബ്രുവരി 28നാണ്. ഇറാനെതിരെ യുഎസും ഇസ്രായേലും ചേര്‍ന്ന് നടത്തിയ സംയുക്ത വ്യോമ ആക്രമണത്തോടെയാണ് യുദ്ധം ആരംഭിക്കുന്നത്. ഫെബ്രുവരി അവസാനത്തോടെ ഇറാനിലെ പ്രധാന സൈനിക കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ട് യുഎസും ഇസ്രായേലും ആക്രമണം നടത്തുകയും ഈ ആക്രമണത്തില്‍ ഇറാന്റെ പരമോന്നത നേതാവ് അലി ഖമേനി അടക്കമുള്ളവര്‍ കൊല്ലപ്പെടുകയും ചെയ്തു. ഇതിന് ശക്തമായ മറുപടിയാണ് ഇറാന്‍ നല്‍കിയത്. അമേരിക്കയെ നേരിട്ട് ആക്രമിക്കാന്‍ സാധ്യതകളില്ലാത്ത ഇറാന്‍ മിഡില്‍ ഈസ്റ്റിലെ യുഎസ് സൈനിക താവളങ്ങളിലും എണ്ണക്കപ്പലുകളിലും ശക്തമായ ഡ്രോണ്‍, മിസൈല്‍ ആക്രമണങ്ങള്‍ നടത്തി.അടിസ്ഥാന സൗകര്യങ്ങള്‍ക്കും ഊര്‍ജ നിലയങ്ങള്‍ക്കും ജനവാസ കേന്ദ്രങ്ങള്‍ക്കും നേരെയുള്ള ഇറാന്റെ ആക്രമണത്തില്‍ പശ്ചിമേഷ്യന്‍ രാജ്യങ്ങളിലെ ജനജീവിതത്തെ സാരമായി ബാധിച്ചു. ദുബായ് പോലുള്ള വലിയ ടൂറിസം മേഖലയ്ക്ക് കാര്യമായ മങ്ങലേറ്റു. ഈ നാശനഷ്ടങ്ങള്‍ക്ക് ഇറാന്‍ പൂര്‍ണ ഉത്തരവാദിയാണെന്നും അവര്‍ നഷ്ടപരിഹാരം നല്‍കണമെന്നും യുഎഇ ആവശ്യപ്പെട്ടു.ഇതു കൊണ്ടും അവസാനിക്കാതെ അവസാന വഴിയെന്ന നിലയില്‍ ഇറാന്‍ ഹോര്‍മുസ് കടലിടുക്ക് അടച്ചുപൂട്ടിയതാണ് ആഗോളതലത്തിലുള്ള എല്ലാം മേഖലകളേയും ബാധിച്ചത്. യുഎസിനെ സമ്മര്‍ദ്ദത്തിലാക്കാനുള്ള ഇറാന്റെ നീക്കം ആഗോള തലത്തില്‍ ഇന്ധന പ്രതിസന്ധിക്ക് കാരണമായി.

GENERAL
News Image

പ്രിയദര്‍ശിനി പദ്ധതി റദ്ദാക്കണം; ഹൈക്കോടതിയില്‍ പൊതുതാല്‍പര്യ ഹര്‍ജി

പ്രിയദര്‍ശിനി പദ്ധതി റദ്ദാക്കണം എന്നാവശ്യപ്പെട്ട് ഹൈക്കോടതിയില്‍ പൊതുതാല്‍പര്യ ഹര്‍ജി. വനിതകള്‍ക്ക് മാത്രം സൗജന്യയാത്ര ഒരുക്കുന്ന പദ്ധതി ഏകപക്ഷീയവും വിവേചനപരവുമാണെന്ന് ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നു. പുരുഷന്മാരെയും സ്ത്രീകളെയും കേവലം ലിംഗത്തിന്റെ അടിസ്ഥാനത്തില്‍ മാത്രം വേര്‍തിരിക്കുന്നത് വിവേചനപരമാണെന്നും പദ്ധതി ഭരണഘടനാ വിരുദ്ധമാണെന്നും ഹര്‍ജിക്കാരന്‍ ആരോപിച്ചു.ശാസ്ത്രീയ പഠനങ്ങള്‍ നടത്താതെയാണ് പദ്ധതി നടപ്പിലാക്കിയത്. സാമ്പത്തിക ആഘാത വിലയിരുത്തലുകള്‍ നടത്തിയിട്ടില്ല. പൊതുജനാഭിപ്രായ രൂപീകരണം നടത്തിയില്ലെന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നു. രാഷ്ട്രീയ നേട്ടങ്ങള്‍ക്കായുള്ള തെരഞ്ഞെടുപ്പ് വാഗ്ദാനം അതേപോലെ നടപ്പിലാക്കുകയാണ് ചെയ്തത്. പദ്ധതി വഴി പ്രതിദിനം രണ്ട് കോടിയുടേയും പ്രതിവര്‍ഷം 800 കോടി രൂപയുടേയും അധികബാധ്യത കെഎസ്ആര്‍ടിസിക്ക് വരും. ഇത് താങ്ങാന്‍ പറ്റാത്ത ഭാരമാകുമെന്നും പൊതുതാല്‍പര്യ ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നു.ഇന്ന് മുതലാണ് സ്ത്രീകള്‍ക്ക് കെഎസ്ആര്‍ടിസി ഓര്‍ഡിനറി ബസുകളില്‍ സൗജന്യയാത്ര അനുവദിക്കുന്ന പദ്ധതിയായ പ്രിയദര്‍ശിനി പദ്ധതി ആരംഭിച്ചത്. തിരുവനന്തപുരം പാപ്പനംകോഡ് ഡിപ്പോയുടെ ബസില്‍ തമ്പാനൂര്‍ മുതല്‍ പെരുമാതുറ വരെയാണ് പ്രിയദര്‍ശിനി പദ്ധതിയുടെ ഉദ്ഘാടന യാത്ര നടന്നത്. കെഎസ്ആര്‍ടിസിയിലെ ആദ്യ വനിതാ ഡ്രൈവറായ പെരുമ്പാവൂര്‍ ഡിപ്പോയിലെ ഡ്രൈവര്‍ ഷീലയായിരുന്നു ഉദ്ഘാടന സര്‍വീസിന്റെ സാരഥി. ഉദ്ഘാടന ബസിലെ കണ്ടക്ടറും വനിതയാണ്. മുഖ്യമന്ത്രിയും മന്ത്രിമാരും ഉള്‍പ്പെടെ 20 വിഐപികള്‍ ബസില്‍ യാത്ര ചെയ്തു. തൃശ്ശൂരില്‍ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല പ്രിയദര്‍ശിനി പദ്ധതിക്ക് പച്ചക്കൊടി ചെയ്തു.

ARIYIPPU
News Image
Advertisement

വൈദ്യുതി മുടങ്ങും

വെള്ളമുണ്ട ഇലക്ട്രിക്കൽ സെക്ഷനു കീഴിലുള്ള നാലാംമൈൽ, ദ്വാരക, ഹരിതം, ഐ.ടി.സി, കുണ്ടോണിക്കുന്ന്, പീച്ചങ്കോട് മില്ല്, ക്വാറി റോഡ്, പീച്ചങ്കോട്, ബേക്കറി, നടക്കൽ, തരുവണ, പൊരുന്നന്നൂർ, പരിയാരമുക്ക്, കോക്കടവ്, ഉപ്പുനട, കട്ടയാട് ട്രാൻസ്ഫോർമർ പരിധികളിൽ നാളെ (ചൊവ്വ) രാവിലെ 8.30 മുതൽ വൈകുന്നേരം 5.30 വരെ വൈദ്യുതി വിതരണം ഭാഗികമായി തടസ്സപ്പെടും.മീനങ്ങാടി ഇലക്ട്രിക്കൽ സെക്ഷനിൽ വൈദ്യുത ലൈനിൽ അറ്റകുറ്റ പ്രവൃത്തികൾ നടക്കുന്നതിനാൽ നാളെ (ചൊവ്വ) രാവിലെ 9 മുതൽ ഉച്ചയ്ക്ക് 1:30 വരെ മധുകൊല്ലി, ക്ഷീര ഭവൻ, വിവേകാനന്ദ സ്കൂൾ, 54-മൈൽ, താഴത്തുവയൽ, കനൽവാടിക്കുന്ന് ഭാഗങ്ങളിലും ഉച്ചയ്ക്ക് 12 മുതൽ വൈകുന്നേരം 5:3 വരെ ചീരാംകുന്ന്, മുരണി, കാരച്ചാൽ ഭാഗങ്ങളിലും വൈദ്യുതി മുടങ്ങും.

ARIYIPPU
News Image

കുറഞ്ഞ നിരക്കിൽ വായ്പ

കേരള സംസ്ഥാന പട്ടികജാതി പട്ടികവർഗ വികസന കോർപ്പറേഷൻ, കുടുംബശ്രീ കമ്മ്യൂണിറ്റി ഡെവലപ്പ്മെന്റ് സൊസൈറ്റികൾ മുഖേന നടപ്പിലാക്കുന്ന വനിതാ ശാക്തീകരണ പദ്ധതി പ്രകാരം വായ്പ അനുവദിക്കുന്നതിന് മാനന്തവാടി താലൂക്ക് പരിധിയിലെ പട്ടികജാതി-പട്ടികവർഗ വിഭാഗക്കാരായ അയൽക്കൂട്ട അംഗങ്ങൾ ഉൾപ്പെടുന്ന സി.ഡി.എസുകളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. അംഗങ്ങളായ അപേക്ഷകർ 18നും 60നും ഇടയിൽ പ്രായമുള്ളവരായിരിക്കണം. കുടുംബവാർഷിക വരുമാനം 3,00,000 രൂപയിൽ കവിയാൻ പാടില്ല. ഒരു അംഗത്തിന് 50000 രൂപ മുതൽ ഒരു ലക്ഷം രൂപ വരെയാണ് വായ്പ തുക. 6.5 ശതമാനമാണ് പലിശ നിരക്ക്. മൂന്ന് മുതൽ നാല് വർഷങ്ങൾ കൊണ്ട് വായ്പതുക പലിശ സഹിതം മാസഗഡുക്കളായി തിരിച്ചടക്കണം. താത്പര്യമുള്ളവർ അപേക്ഷാ ഫോറത്തിനും വിശദ വിവരങ്ങൾക്കും കോർപ്പറേഷന്റെ മാനന്തവാടി ഉപജില്ലാ ഓഫീസുമായി ബന്ധപ്പെടണം. ഫോൺ: 04935 296512, 9188934102

ARIYIPPU
News Image

ഗതാഗത നിയന്ത്രണം

പൊതുമരാമത്ത് വകുപ്പ് പുൽപ്പള്ളി റോഡ്സ് വിഭാഗത്തിന് കീഴിൽ വരുന്ന പാറക്കടവ് -മാടപ്പള്ളിക്കുന്ന്-ചാമപ്പാറ-കൊളവള്ളി റോഡിൽ നിർമാണ പ്രവൃത്തികൾ നടക്കുന്നതിനാൽ ജൂൺ 16 മുതൽ ഭാഗിക ഗതാഗത നിയന്ത്രണം ഏർപ്പെടുത്തും. പുൽപ്പള്ളിയിൽ നിന്ന് മാടപ്പള്ളിക്കുന്നിലേക്ക് പോകുന്ന വാഹനങ്ങൾ പാറക്കടവിൽ തിരിഞ്ഞ് വണ്ടിക്കടവ് വഴി മാടപ്പള്ളിക്കുന്നിലേക്ക് പോകണം. മാടപ്പള്ളിക്കുന്നിൽ നിന്നും പുൽപള്ളി ഭാഗത്തേക്ക് വരുന്ന വാഹനങ്ങൾ വണ്ടിക്കടവിൽ തിരിഞ്ഞ് പാറക്കടവ് വഴി പുൽപ്പള്ളിയിലേക്കും പോകണമെന്ന് അസിസ്റ്റന്റ് എഞ്ചിനീയർ അറിയിച്ചു.

ARIYIPPU
News Image

ഉപകരണങ്ങൾ ലഭ്യമാക്കാൻ ക്വട്ടേഷൻ

മന്ദഹാസം പദ്ധതി പ്രകാരം മാനന്തവാടി ജില്ലാ ആശുപത്രിയിലെ ദന്തൽ വിഭാഗത്തിലേക്ക് വിവിധ ഉപകരണങ്ങളും മെറ്റീരിയലുകളും ലഭ്യമാക്കാൻ ക്വട്ടേഷൻ ക്ഷണിച്ചു. ജൂൺ 26 വൈകുന്നേരം അഞ്ച് വരെ ക്വട്ടേഷനുകൾ സ്വീകരിക്കും. ഫോൺ 04935 240264

ARIYIPPU
News Image

വയനാട് ജില്ലയിൽ കെഎസ്ആർടിസി പ്രിയദർശിനി സ്ത്രീ സൗജന്യയാത്ര ഉദ്ഘാടനം ചെയ്തു.

കെഎസ്ആർടിസി പ്രിയദർശിനി സ്ത്രീ സൗജന്യ യാത്രക്ക് തുടക്കം കുറിച്ച് കല്പറ്റ ഡിപ്പോയിൽ മന്ത്രി ടി സിദ്ദിഖ് പദ്ധതി ഉദ്ഘാടനം ചെയ്തു.ഇനി മുതൽ കെഎസ്ആർടിസിയുടെ 3125 ഓർഡിനറി ബസുകളിൽ പ്രായഭേദന്യേ സ്ത്രീകൾക്കും ട്രാൻസ്‌ജെൻഡറുകൾക്കും സൗജന്യമായി യാത്ര ചെയ്യാം. ബസുകൾ തിരിച്ചറിയാനായി പ്രിയദർശിനി സ്റ്റിക്കർ ഒട്ടിച്ചിട്ടുണ്ട്.സൗജന്യ യാത്രയാണെങ്കിലും സീറോ ടിക്കറ്റ് നിർബന്ധമാണ്.ടിക്കറ്റ് എടുക്കാത്തവരിൽനിന്ന് 500 രൂപ പിഴയീടാക്കുമെന്നും അധികൃതർ അറിയിച്ചു. ഓർഡിനറിയിൽ ഏഴ് വിഭാഗങ്ങളിലാണ് സൗജന്യയാത്ര ലഭിക്കുക. ഓർഡിനറി, സിറ്റി ഓർഡിനറി, ലിമിറ്റഡ് സ്റ്റോപ്പ് ഓർഡിനറി, ടൗൺ ടു ടൗൺ, ഫെയർ സ്റ്റേജ് ലിമിറ്റഡ് സ്റ്റോപ്പ് ഓർഡിനറി, പോയിന്റ് ടു പോയിൻ്റ് ഓർഡിനറി, ഗ്രാമവണ്ടി എന്നീ വിഭാഗങ്ങളിലാണ് സൗജന്യയാത്ര. ക്രിക്കറ്റ് താരം സജ്ന സജീവ് ഉദ്ഘാടന വേളയിലെ മുഖ്യ അതിഥിയായിരുന്നു.ഉദ്ഘാടന ശേഷം മന്ത്രി ടി സിദ്ധിക്കും, ക്രിക്കറ്റ് താരം സജ്നയും വനിതാ യാത്രക്കാരും കെഎസ്ആർടിസി പ്രിയദർശിനി സൗജന്യ യാത്ര ബസ്സിൽ കൽപ്പറ്റ പുതിയ സ്റ്റാൻഡിൽ നിന്നും ബത്തേരിക്കുള്ള ബസ്സിൽ സിവിൽ വരെ യാത്ര ചെയ്തു.നിരവധി വിശിഷ്ട വ്യക്തികൾ പങ്കെടുത്തു.

KALPETTA
News Image

പ്രിയദർശിനി പദ്ധതി സ്ത്രീകളോടുള്ള ആദരവിന്റെ പ്രഖ്യാപനം: മുഖ്യമന്ത്രി

സ്ത്രീകൾക്ക് സൗജന്യ യാത്ര അനുവദിക്കുന്ന പദ്ധതി ഒരു ഔദാര്യമല്ലെന്നും സാമൂഹ്യ-സാമ്പത്തിക മാറ്റങ്ങൾക്ക് വഴിയൊരുക്കുന്ന ജനക്ഷേമ ഇടപെടലാണെന്നും മുഖ്യമന്ത്രി വി ഡി സതീശൻ പറഞ്ഞു. സ്ത്രീകൾക്ക് കെഎസ്ആർടിസി ബസുകളിൽ സൗജന്യ യാത്ര ഒരുക്കുന്ന പ്രിയദർശിനി പദ്ധതിയുടെ ഉദ്ഘാടനം തമ്പാനൂർ കെഎസ്ആർടിസി കോംപ്ലക്‌സിൽ നടന്ന ചടങ്ങിൽ നിർവഹിക്കുകയായിരുന്നു മുഖ്യമന്ത്രി.ശ്രീ ചിത്തിരതിരുനാൾ മഹാരാജാവ് ആദ്യ പൊതുഗതാഗത സർവീസിന് ഫ്ലാഗ് ഓഫ് ചെയ്ത ചരിത്രപ്രാധാന്യമുള്ള വേദിയിലാണ് പ്രിയദർശിനി പദ്ധതിക്കും തുടക്കമാകുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു. 1965ൽ കേരള സ്റ്റേറ്റ് റോഡ് ട്രാൻസ്‌പോർട്ട് കോർപ്പറേഷൻ രൂപീകരിച്ചതിന് ശേഷം പൊതുഗതാഗത മേഖല പുതിയ ഘട്ടത്തിലേക്ക് കടക്കുകയാണ്.സാധാരണക്കാരായ സ്ത്രീകളുടെ ജീവിതത്തിൽ വലിയ മാറ്റമാണ് പദ്ധതിയിലൂടെ ഉണ്ടാകുക  മത്സ്യത്തൊഴിലാളികൾ, വീടുകളിൽ ജോലിക്കെത്തുന്ന തൊഴിലാളികൾ, വിദ്യാർഥികൾ, ജീവനക്കാർ, ആശുപത്രികളിലേക്കും സർക്കാർ ഓഫീസുകളിലേക്കും ബാങ്കുകളിലേക്കും യാത്ര ചെയ്യുന്നവർ തുടങ്ങി വിവിധ വിഭാഗങ്ങളിലുള്ള സ്ത്രീകൾക്കും ട്രാൻസ്ജൻഡറുകൾക്കുമടക്കം പദ്ധതി ഗുണകരമാകും.പദ്ധതി നടപ്പിലാകുന്നതോടെ പ്രതിമാസ യാത്രാചെലവിൽ നിന്നുള്ള ലാഭം കുടുംബങ്ങളുടെ സമ്പാദ്യമായി മാറും. ഒരു വർഷം ഏകദേശം 800 കോടി രൂപയാണ് പദ്ധതിക്കായി സർക്കാർ കെഎസ്ആർടിസിക്ക് നൽകുന്നത്. ഇത് പൊതുസമൂഹത്തിലേക്ക് തിരിച്ചെത്തുന്ന സാമ്പത്തിക പ്രവർത്തനങ്ങൾക്ക് പ്രചോദനമാകുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.പൊതുഗതാഗത സംവിധാനം കൂടുതൽ ശക്തിപ്പെടുത്തി നഗരങ്ങളിലെ വാഹനസാന്ദ്രത കുറയ്ക്കുകയാണ് സർക്കാരിന്റെ ലക്ഷ്യം. സ്വകാര്യ ബസ് മേഖലയെയും പൊതുഗതാഗത സംവിധാനത്തിന്റെ ഭാഗമായാണ് സർക്കാർ കാണുന്നത്. സ്വകാര്യ ബസ് മേഖലയ്ക്ക് ബുദ്ധിമുട്ടുകൾ ഉണ്ടാകാതിരിക്കാനുള്ള നടപടികൾ സ്വീകരിക്കും.സ്ത്രീകളെ ആദരിക്കുന്ന സന്ദേശമായാണ് സർക്കാർ ഈ പദ്ധതിയെ കാണുന്നത്. അധികാരത്തിലെത്തിയ ശേഷം സർക്കാർ നടപ്പാക്കുന്ന ആദ്യ പ്രഖ്യാപന പദ്ധതിയാണിത്. സ്ത്രീത്വത്തിന് സംസ്ഥാന സർക്കാർ നൽകുന്ന ആദരം നടപ്പാക്കുമ്പോൾ ഗതാഗത വകുപ്പിന്റെ ചുമതലയുള്ള സെക്രട്ടറി ഉൾപ്പെടെ നിരവധി വനിതകൾ പദ്ധതിയുടെ ഭാഗമാകുന്നുവെന്നത് സന്തോഷകരമാണ്.  അഭിമാനത്തോടും നിറഞ്ഞ കണ്ണുകളോടും കൂടി പ്രിയദർശിനി പദ്ധതി സ്ത്രീകൾക്കായി സമർപ്പിക്കുന്നു എന്ന് പ്രഖ്യാപിച്ചുകൊണ്ടാണ് മുഖ്യമന്ത്രി പദ്ധതി ഉദ്ഘാടനം ചെയ്തത്. ആദ്യ സീറോ യാത്രാ ടിക്കറ്റ് മുഖ്യമന്ത്രി ഡൽവിക്കും അമേയ പ്രസാദിനും കൈമാറി. പ്രിയദർശിനി യാത്രാ പദ്ധതിയുടെ ഹ്രസ്വ വീഡിയോയുടെ പ്രകാശനവും മുഖ്യമന്ത്രി നിർവഹിച്ചു.ഗതാഗത വകുപ്പ് മന്ത്രി സി പി ജോൺ അധ്യക്ഷത വഹിച്ച ചടങ്ങിൽ ചീഫ് സെക്രട്ടറി ഡോ. എ ജയതിലക് സ്വാഗതമാശംസിച്ചു. പട്ടിക ജാതി,പട്ടിക വർഗ, പിന്നാക്ക വിഭാഗ ക്ഷേമ വകുപ്പ് മന്ത്രി കെ എ തുളസി വിശിഷ്ടാതിഥിയായി. എം എൽ എ മാരായ എം വിൻസന്റ്, എൻ ശക്തൻ, ഗതാഗത വകുപ്പ് സെക്രട്ടറി ടി വി അനുപമ, ട്രാൻസ്‌പോർട്ട് കമ്മീഷണർ നാഗരാജു ചക്കിലം, വാർഡ് കൗൺസിലർ സി ഹരികുമാർ, കെ എസ് ആർ ടി സി സി എം ഡി ഡോ. പി എസ് പ്രമോജ് ശങ്കർ എന്നിവർ സംബന്ധിച്ചു.തുടർന്ന് പദ്ധതിക്ക് തുടക്കം കുറിച്ച് തമ്പാനൂരിൽ നിന്നും സെക്രട്ടറിയിലേക്കുള്ള ആദ്യ ബസ് യാത്രയിൽ മുഖ്യമന്ത്രി വി ഡി സതീശൻ, മന്ത്രിമാരായ സി പി ജോൺ, കെ എ തുളസി, ചീഫ് സെക്രട്ടറി ഡോ എ ജയതിലക് , ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ എന്നിവർ ഭാഗമായി.

KERALA
News Image

ഇന്ത്യക്ക് വൻ ആശ്വാസം, എണ്ണവില കുത്തനെ ഇടിഞ്ഞു; വില 85 ഡോളറിന് താഴെ തുടരുമെന്ന് റിപ്പോര്‍ട്ട്, പക്ഷേ പ്രതിസന്ധി നീങ്ങാൻ മാസങ്ങളെടുക്കും

രാജ്യാന്തര വിപണിയില്‍ ക്രൂഡ് ഓയില്‍ വിലയില്‍ വന്‍ ഇടിവ്. ജൂലൈയില്‍ വിതരണം ചെയ്യേണ്ട യുഎസ് ക്രൂഡ് ഓയില്‍ വില 5 ശതമാനത്തിലധികം ഇടിഞ്ഞ് ബാരലിന് 80.25 ഡോളറിലെത്തി. ഓഗസ്റ്റിലെ വിതരണത്തിനുള്ള ബ്രെന്‍റ് ക്രൂഡ് ഫ്യൂച്ചേഴ്‌സ് നാല് ശതമാനത്തിലധികം കുറഞ്ഞ് 83.31 ഡോളറിലുമാണുള്ളത്. ലോകത്തിലെ തന്നെ ഏറ്റവും പ്രധാനപ്പെട്ട കപ്പല്‍ പാതയായ ഹോര്‍മുസിലൂടെയുള്ള എണ്ണ നീക്കം സാധാരണ നിലയിലാകുമെന്ന പ്രതീക്ഷകളെ തുടര്‍ന്ന്, കഴിഞ്ഞ മാര്‍ച്ച് 10 ന് ശേഷമുള്ള ഏറ്റവും കുറഞ്ഞ നിരക്കിലാണ് എണ്ണവില ഇപ്പോഴുള്ളത്.എണ്ണവില കുറയുന്നത് ഇന്ത്യന്‍ സമ്പദ്വ്യവസ്ഥയ്ക്ക് വലിയ നേട്ടമാണ്. രാജ്യത്തിന്റെ ഇറക്കുമതി ചെലവ് കുറയ്ക്കാനും, പണപ്പെരുപ്പ സമ്മര്‍ദ്ദം ലഘൂകരിക്കാനും, കോര്‍പ്പറേറ്റ് ലാഭം മെച്ചപ്പെടുത്താനും ഇത് സഹായിക്കും.എണ്ണവിലയിലുണ്ടായ ഈ കുറവ് സമ്പദ്വ്യവസ്ഥയ്ക്ക് വലിയ പ്രതീക്ഷയാണ് നല്‍കുന്നത്. ഇന്ധനച്ചെലവ് നേരിട്ട് ബാധിക്കുന്ന വ്യോമയാനം, ഓയില്‍ മാര്‍ക്കറ്റിംഗ് കമ്പനികള്‍, പെയിന്റ്, കെമിക്കല്‍ എന്നീ മേഖലകള്‍ക്കും ഉപഭോക്തൃ ബിസിനസുകള്‍ക്കും വിലക്കുറവ് വലിയ ഗുണം ചെയ്യും.ലോകത്തെ എണ്ണ വിപണിയുടെ തന്നെ ഏറ്റവും പ്രധാനപ്പെട്ട പാതകളിലൊന്നാണ് ഹോര്‍മുസ് കടലിടുക്ക് ഈ വര്‍ഷമാദ്യം ഇറാന്റെ ആക്രമണങ്ങള്‍ വലിയ എണ്ണ പ്രതിസന്ധിക്ക് കാരണമാവുകയും, വില കുത്തനെ ഉയരാനും പണപ്പെരുപ്പത്തെക്കുറിച്ചുള്ള ആശങ്കകള്‍ക്കും വഴിവെച്ചിരുന്നു. കപ്പല്‍ ഗതാഗതം തടസ്സപ്പെടുന്നതിന് മുന്‍പ്, ലോകത്തെ എണ്ണ വിതരണത്തിന്റെ 20 ശതമാനവും കടന്നുപോയിരുന്നത് ഈ വഴിയിലൂടെയാണ്.

GENERAL
News Image

വൃത്തിഹീനമായി പ്രവർത്തിച്ച ഭക്ഷണ ശാലകൾ പൂട്ടിച്ചു.

കോട്ടത്തറ :ഷിഗല്ല പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി ഭക്ഷണ ശാലകളിൽ പരിശോധന നടത്തി. കോട്ടത്തറ ഗ്രാമ പഞ്ചായത്തിനു കീഴിൽ ഉള്ള ഭക്ഷണ ശാലകൾ, സ്കൂളുകൾ, ഹോസ്റ്റൽ തുടങ്ങിയവയിൽ ശുചിത്വ പരിശോധന നടത്തി.മതിയായ രേഖകൾ ഇല്ലാതെയും, വൃത്തിഹീനമായും കോട്ടത്തറ ടൗണിൽ പ്രവർത്തിക്കുന്ന കോട്ടത്തറ മെസ്സ്, മടക്കിമല പ്രവർത്തിക്കുന്ന ഫാമിലി മെസ്സ് തുടങ്ങിയവ കേരള പൊതുജനാരോഗ്യ നിയമ പ്രകാരം താൽക്കാലികമായി അടച്ചു പൂട്ടി. COTPA ഇനത്തിൽ 1000 രൂപ പിഴ ഈടാക്കി.കോട്ടത്തറ കുടുംബാരോഗ്യ കേന്ദ്രത്തിലെ ഹെൽത്ത്‌ ഇൻസ്‌പെക്ടർ ഹർകിഷൻ എ ജി, ജൂനിയർ ഹെൽത്ത്‌ ഇൻസ്‌പെക്ടർമാരായ ഷാനോ സദാനന്ദൻ, ഹരിപ്രിയ എസ് എച്ച് തുടങ്ങിയവർ പരിശോധനയ്ക്ക് നേതൃത്വം നൽകി.

KALPETTA
News Image

പ്രിയദർശിനി പദ്ധതി; സ്ത്രീകളുടെ അന്തസ്സും അഭിമാനവും ഉയർത്തിപ്പിടിക്കുന്ന നടപടിയെന്ന് മന്ത്രി ടി സിദ്ധിഖ്

കെ.എസ്.ആർ.ടി.സി ബസുകളിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര സാധ്യമാക്കിയ പ്രിയദർശിനി പദ്ധതി സമൂഹത്തിൽ സ്ത്രീകളുടെ അന്തസ്സും അഭിമാനവും ഉയർത്തിപ്പിടിക്കുന്ന മഹത്തായ മുന്നേറ്റമാണെന്ന് സംസ്ഥാന കൃഷി വകുപ്പ് മന്ത്രി അഡ്വ. ടി സിദ്ധിഖ്. കൽപ്പറ്റ പുതിയ ബസ് സ്റ്റാൻഡിൽ പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇടത്തരക്കാർക്കും സാധാരണക്കാർക്കും വലിയ ആശ്വാസമായി സൗജന്യ യാത്രാ പദ്ധതി മാറും. വർഷം 30,000 മുതൽ 60,000 രൂപ വരെ യാത്രാക്കൂലി ഇനത്തിൽ സ്ത്രീകൾക്ക് ലാഭിക്കാൻ കഴിയുന്നത് കുടുംബ ബജറ്റിന് കരുത്താവും. വയോജനങ്ങൾക്കായുള്ള പ്രത്യേക വകുപ്പ് രൂപീകരണവും കെ.എസ്.ആർ.ടി.സി ബസുകളിലെ സ്ത്രീകളുടെ സൗജന്യയാത്രയും യാഥാർത്ഥ്യമായതോടെ പ്രകടനപത്രികയിൽ മുന്നോട്ടുവെച്ച രണ്ട് പ്രധാന വാഗ്ദാനങ്ങൾ സർക്കാർ യാഥാർത്ഥ്യമാക്കിക്കഴിഞ്ഞുവെന്നും മന്ത്രി പറഞ്ഞു. സ്ത്രീകൾക്ക് സൗജന്യ യാത്ര അനുവദിക്കുന്നതിലൂടെ സർക്കാറിന് വരുന്ന അധിക ചെലവ് ഒരു ബാധ്യതയായല്ല, മറിച്ച് ഉത്തരവാദിത്തമായാണ് ഏറ്റെടുക്കുന്നത്. സമൂഹത്തിലെ ഓരോ ജനവിഭാഗങ്ങളുടെയും മുഖത്ത് തെളിയുന്ന പുഞ്ചിരിയാണ് ജനക്ഷേമ പ്രവർത്തനങ്ങളിലൂടെ സർക്കാർ ആഗ്രഹിക്കുന്നതെന്നും മന്ത്രി പറഞ്ഞു. ഇന്ത്യൻ വനിതാ ക്രിക്കറ്റ് താരം സജന സജീവന് മന്ത്രി ടി സിദ്ധിഖ് പ്രിയദർശിനി പദ്ധതിയിലെ ആദ്യ സൗജന്യ യാത്രാ ടിക്കറ്റ് നൽകി. തുടർന്ന് ആദ്യ സർവീസ് മന്ത്രി ഫ്ലാഗ് ഓഫ് ചെയ്തു. യാത്രാക്കാരെ ബസിൽ കയറി മന്ത്രി അഭിവാദ്യം ചെയ്തു. നിരവധി സ്ത്രീകളാണ് പ്രിയദർശിനി സൗജന്യ യാത്രാ പദ്ധതിയുടെ ജില്ലയിലെ ഉദ്ഘാടന സർവീസിൽ തന്നെ യാത്ര ചെയ്യാൻ കൽപ്പറ്റ പുതിയ ബസ് സ്റ്റാൻഡിൽ എത്തിയിരുന്നത്. ഉദ്ഘാടന ചടങ്ങിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ചന്ദ്രിക കൃഷ്ണൻ അദ്ധ്യക്ഷയായി. ജില്ലാ ട്രാൻസ്ർപോർട്ട് ഓഫീസർ ടി.ആർ രാജേഷ്, ഡിപ്പോ എഞ്ചിനീയർ സലാമത്ത്, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, ഉദ്യോഗസ്ഥർ, യാത്രക്കാർ തുടങ്ങിയവർ ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്തു. ജില്ലയിലെ മൂന്ന് ഡിപ്പോകളിൽ നിന്നായി ആകെ 169 സർവീസുകളിലാണ് സൗജന്യ യാത്ര ലഭ്യമാവുന്നത്. മാനന്തവാടി ഡിപ്പോയിൽ നിന്ന് 68ഉം സുൽത്താൻ ബത്തേരി ഡിപ്പോയിൽ നിന്ന് 59ഉം കൽപ്പറ്റ ഡിപ്പോയിൽ നിന്ന് 42ഉം സർവീസുകളിലുമാണ് സൗജന്യ യാത്ര ലഭിക്കുന്നത്. ഇതിന് പുറമെ മറ്റ് ജില്ലകളിൽ നിന്നെത്തുന്ന ഓർഡിനറി ബസുകളിലും സൗജന്യ യാത്ര ചെയ്യാം. ഓർഡിനറി സർവീസുകൾക്ക് പുറമെ സിറ്റി ഓർഡിനറി, ലിമിറ്റഡ് സ്റ്റോപ്പ് ഓർഡിനറി, ടൗൺ ടു ടൗൺ, ഫെയർ സ്റ്റേജ് ലിമിറ്റഡ് സ്റ്റോപ്പ്, പോയിന്റ് ടു പോയിന്റ്, ഗ്രാമവണ്ടി എന്നിങ്ങനെ ഏഴ് വിഭാഗം ബസുകളിൽ സ്ത്രീകൾക്ക് പ്രിയദർശിനി പദ്ധതി പ്രകാരമുള്ള സൗജന്യ യാത്ര സാധ്യമാവും.

KALPETTA
News Image

അടയ്ക്ക കർഷകരുടെ പ്രതിസന്ധി പരിഹരിക്കാൻ ജില്ലാതല ടാസ്ക് ഫോഴ്സ്; റിപ്പോർട്ട് മൂന്ന് ആഴ്ചയ്ക്കകം

സംസ്ഥാനത്തെ വിവിധ ജില്ലകളിൽ അടയ്ക്ക കർഷകർ നേരിടുന്ന പ്രതിസന്ധി പരിഹരിക്കാൻ കാർഷിക വിദഗ്ധരും കൃഷി വകുപ്പ് ഉദ്യോഗസ്ഥരുമടങ്ങുന്ന ജില്ലാതല ടാസ്ക് ഫോഴ്സുകൾ രൂപീകരിക്കാൻ തീരുമാനം. മന്ത്രി ടി സിദ്ധിഖിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന ഉന്നതതല യോഗത്തിലാണ് തീരുമാനമായത്. മഞ്ഞളിപ്പ്, കുമിൾ രോഗം എന്നിവ ഉൾപ്പെടെയുള്ള രോഗങ്ങൾ കാരണം പല ജില്ലകളിലും അടയ്ക്ക കൃഷിയുടെ ഉത്പാദന ക്ഷമത നാലിലൊന്നായി കുറഞ്ഞ സാഹചര്യം ഗൗരവതരമായാണ് സർക്കാർ കാണുന്നതെന്ന് മന്ത്രി പറഞ്ഞു. കാസർഗോഡ് മുതൽ പാലക്കാട് വരെയുള്ള ജില്ലകളിലും ചില തെക്കൻ ജില്ലകളിലും അടയ്ക്ക കർഷകർ വലിയ പ്രതിസന്ധിയാണ് നേരിടുന്നത്. വിളവ് കുറയുന്നതിന്റെയും രോഗബാധകളുടെയും കാരണം പ്രത്യേകമായി കണ്ടെത്തി പരിഹാരം കാണാനാണ് ഓരോ ജില്ലകളിലും ടാസ്ക് ഫോഴ്സ് രൂപീകരിക്കുന്നത്.കൃഷി വകുപ്പ് ഉദ്യോഗസ്ഥർക്ക് പുറമെ കാർഷിക സർവകലാശാല, ഇന്ത്യൻ കൗൺസിൽ ഓഫ് അഗ്രികൾച്ചർച്ചറൽ റിസർച്ച് എന്നിവയിൽ നിന്നുള്ള ശാസ്ത്രജ്ഞരും കാർഷിക വിദഗ്ധരും ടാസ്ക് ഫോഴ്സിലുണ്ടാവും. മൂന്നാഴ്ചയ്ക്കകം ജില്ലകളിൽ വിശദമായ പഠനം നടത്തി കർഷകർ നേരിടുന്ന പ്രശ്നങ്ങൾക്ക് സമഗ്ര പരിഹാരം കണ്ടെത്താനാണ് നിർദേശിച്ചിരിക്കുന്നത്. കാലാവസ്ഥാ വ്യതിയാനം, മണ്ണിന്റെ ഘടനയിലുണ്ടായ മാറ്റം, വളപ്രയോഗത്തിലും കീടനാശിനി ഉപയോഗത്തിലും സംഭവിക്കുന്ന പ്രശ്നങ്ങൾ, രോഗപ്രതിരോധ ശേഷിയുള്ള വിത്തിനങ്ങളുടെ ഉപയോഗം, നിലവിൽ രോഗം ബാധിച്ച കവുങ്ങുകൾക്ക് സാധ്യമാവുന്ന പ്രതിരോധ മാർഗങ്ങൾ എന്നിങ്ങനെ വിവിധ വിഷയങ്ങൾ ജില്ലാതല ടാസ്ക് ഫോഴ്സുകൾ പരിശോധിക്കും. കേന്ദ്ര-സംസ്ഥാന സർക്കാറുകളുടെ വിവിധ പാക്കേജുകളും പദ്ധതികളും സംയോജിപ്പിച്ച് അടയ്ക്ക കൃഷിയ്ക്ക് സഹായം ലഭ്യമാക്കുന്നത് സംബന്ധിച്ചും തദ്ദേശ സ്വയംഭരണ വകുപ്പുമായി ഉൾപ്പെടെ സഹകരിച്ച് സ്വീകരിക്കാവുന്ന നടപടികളെക്കുറിച്ചും റിപ്പോർട്ട് തയ്യാറാക്കും. ഇതിന്റെ അടിസ്ഥാനത്തിൽ തുടർ നടപടികൾ സ്വീകരിച്ച് കർഷകരുടെ പ്രശ്നങ്ങൾക്ക് ശാശ്വത പരിഹാരം കാണാനുമാണ് ലക്ഷ്യമിടുന്നതെന്ന് കൃഷി വകുപ്പ് മന്ത്രി ടി സിദ്ധിഖ് അറിയിച്ചു. പല ജില്ലകളിലും അടയ്ക്ക കർഷകർ നേരിടുന്ന പ്രശ്നങ്ങളെക്കുറിച്ച് കൃത്യമായ പഠനം നടത്തിയിട്ടില്ലാത്തത് പ്രതിരോധ നടപടികൾ സ്വീകരിക്കുന്നതിൽ വെല്ലുവിളിയാണെന്നും മന്ത്രി പറഞ്ഞു. രോഗപ്രതിരോധ നടപടികൾ ഒരു മേഖലയിൽ ഒന്നാകെയായി മാത്രമേ സാധ്യമാവൂ എന്നുള്ളതിനാൽ ഓരോ പ്രദേശത്തെയും കർഷകരെ ഉൾപ്പെടുത്തി ക്ലസ്റ്ററുകൾ രൂപീകരിക്കുന്നതിനെക്കുറിച്ചും ജില്ലാതല ടാസ്ക് ഫോഴ്സ് റിപ്പോർട്ട് തയ്യാറാക്കുമെന്ന് മന്ത്രി പറഞ്ഞു. കൃഷി വകുപ്പ് ഡയറക്ടർ ശ്രീറാം വെങ്കിട്ടരാമൻ, വിവിധ ജില്ലകളിലെ പ്രിൻസിപ്പൽ കൃഷി ഓഫീസർമാർ, കാർഷിക സർവകലാശാലയിൽ നിന്നും ഇന്ത്യൻ കൗൺസിൽ ഓഫ് അഗ്രികൾച്ചർച്ചറൽ റിസർച്ചിൽ നിന്നുമുള്ള വിദഗ്ദർ, കൃഷി വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥർ തുടങ്ങിയവർ ഓൺലൈൻ യോഗത്തിൽ പങ്കെടുത്തു.

KALPETTA
News Image

അനുമോദനവും യാത്രയയപ്പും നൽകി.

മലബാർ സൈനിക അക്കാദമിയിൽ നിന്നും ഇന്ത്യൻ പ്രതിരോധ സേനയിലേക്ക് സെലക്ഷൻ ലഭിച്ച ഉദ്യോഗാർത്ഥികളെ ആദരിക്കുകയും, അനുമോദന യാത്രയയപ്പ് നൽകുകയും ചെയ്തു.ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്‌ ചന്ദ്രിക കൃഷ്ണൻ, പരിപാടി ഉദ്ഘാടനം ചെയ്തു.മുൻ മിൽമ്മ ചെയർമാൻ പിടി ഗോപാലകുറുപ്പ്, മീനങ്ങാടി പൊലീസ് സ്റ്റേഷനിലെ SI സന്തോഷ്‌, ASI സാദിക്ക് എന്നിവർ ഉദ്യോഗാർത്ഥികൾക്ക് ഉപഹാരം നൽകി സംസാരിച്ചു.

KALPETTA
News Image

സംസ്ഥാനത്ത് സ്വർണ വിലയില്‍ വ‍ർധനവ്

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണ വിലയിൽ വർധനവ്. പവന് 1800 രൂപയാണ് ഇന്ന് വർധിച്ചിരിക്കുന്നത്. ഇതോടെ ഒരു പവന് 1,11,120 രൂപയായി. ഇന്ന് 22 കാരറ്റ് ഒരു ഗ്രാം സ്വർണത്തിന് 225 രൂപയാണ് കൂടിയിരിക്കുന്നത്. ഇതോടെ ഒരു ഗ്രാമിന് 13,890 രൂപയാണ് വർധിപ്പിച്ചിരിക്കുന്നത്. അതേ സമയം സംസ്ഥാനത്ത് വെള്ളി വിലയിൽ മാറ്റമില്ലാതെ തുടരുകയാണ്. ഒരു ഗ്രാം വെള്ളിയുടെ വില ഇന്നേക്ക് 265 രൂപയായി ഉയ‍ർന്നു. 10 ഗ്രാം വെള്ളിക്ക് നിലവിൽ 2,650 രൂപയാണ് വില വരുന്നത്.

KALPETTA
News Image

പുരുഷന്മാർക്ക് സൗജന്യം കൊടുത്താൽ പൈസ വീട്ടിലെത്തില്ലെന്ന് മുഖ്യമന്ത്രി, സർക്കാരിന് തന്നെ ആ പൈസ കിട്ടുമെന്ന് തമാശ; മെൻസ് അസോസിയേഷനും മറുപടി

തിരുവനന്തപുരം :സ്ത്രീകൾക്ക് മാത്രം സൗജന്യ യാത്ര അനുവദിച്ചതിൽ പ്രതിഷേധിക്കുന്ന മെൻസ് അസോസിയേഷന് മറുപടിയുമായി മുഖ്യമന്ത്രി വി ഡി സതീശൻ. മെൻസ് അസോസിയേഷൻ പ്രതിഷേധം രസകരമാണ്. അവര്‍ വേറെ ബസിലൊക്കെ യാത്ര ചെയ്യുന്നുണ്ട്. താനൊരു പുരുഷ വിരോധിയൊന്നുമല്ല. സ്ത്രീകളുടെ കൈയിലാണെങ്കിൽ മിച്ചം വരുന്ന പൈസ വീട്ടിൽ എത്തും. പക്ഷേ പുരുഷനാണെങ്കിൽ ഈ പൈസ കുറച്ച് പേര് വീട്ടിൽ കൊടുക്കും. ബാക്കി എവിടെപോകും, സര്‍ക്കാരിന് തന്നെ കിട്ടുമെന്ന് തമാശ കലർത്തി മുഖ്യമന്ത്രി പറഞ്ഞു. പ്രിയദര്‍ശിനി പദ്ധതി ഇത് സ്ത്രീകളോടുള്ള ആദരവ്. പദ്ധതി സർക്കാരിന് സ്ത്രീകളോടുള്ള ആദരവാണെന്നും സ്ത്രീകളെ ബഹുമാനിക്കാൻ ഒരു സമൂഹം പഠിക്കണണെന്നുള്ള ആഹ്വാനം കൂടിയാണെന്നും സതീശൻ കൂട്ടിച്ചേർത്തു.

KERALA
News Image

പ്രിയദർശിനി പദ്ധതിക്ക് തുടക്കം: കെഎസ്ആർടിസി ഓർഡിനറി ബസുകളിൽ ഇനി സ്ത്രീകൾക്ക് യാത്ര സൗജന്യം

തിരുവനന്തപുരം: സ്ത്രീകൾക്ക് കെഎസ്ആർടിസി ഓർഡിനറി ബസുകളിൽ സൗജന്യയാത്ര അനുവദിക്കുന്ന പദ്ധതിയായ പ്രിയദർശിനി പദ്ധതിക്ക് തുടക്കമായി. പ്രിയദർശിനി പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരത്ത് മുഖ്യമന്ത്രി വി ഡി സതീശന്‍ നിര്‍വഹിച്ചു. തിരുവനന്തപുരം പാപ്പനംകോഡ് ഡിപ്പോയുടെ ബസിൽ തമ്പാനൂർ മുതൽ പെരുമാതുറ വരെയാണ് പ്രിയദർശിനി പദ്ധതിയുടെ ഉദ്ഘാടന യാത്ര. മന്ത്രിമാരും സംഘവും തമ്പാനൂർ മുതൽ സെക്രട്ടറിയേറ്റ് വരെ സഞ്ചരിക്കും. കെഎസ്ആര്‍ടിസിയിലെ ആദ്യ വനിതാ ഡ്രൈവറായ പെരുമ്പാവൂര്‍ ഡിപ്പോയിലെ ഡ്രൈവര്‍ ഷീലയായിരുന്നു ഉദ്ഘാടന സർവീസിൻ്റെ സാരഥി. ഉദ്ഘാടന ബസിലെ കണ്ടക്ടറും വനിതയാണ്. മുഖ്യമന്ത്രിയും മന്ത്രിമാരും ഉള്‍പ്പെടെ 20 വിഐപികള്‍ ബസില്‍ യാത്ര ചെയ്തു. തൃശ്ശൂരിൽ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല പ്രിയദർശിനി പദ്ധതിക്ക് പച്ചക്കൊടി ചെയ്തു. 3,125 ബസുകളിലാണ് സൗജന്യ യാത്രാ സൗകര്യം ലഭിക്കുക. ഓര്‍ഡിനറി ബസുകളുടെ സബ് ക്ലാസ് ലിസ്റ്റ് കഴിഞ്ഞ ദിവസം കെഎസ്ആര്‍ടിസി പുറത്തിറക്കിയിരുന്നു. സ്ത്രീകള്‍ക്ക് സൗജന്യ യാത്ര അനുവദിക്കുന്ന ബസുകളുടെ പട്ടികയായിരുന്നു കെഎസ്ആര്‍ടിസി പുറത്തുവിട്ടത്. ഓര്‍ഡിനറി വിഭാഗത്തിലെ ഏഴ് ക്ലാസുകളിലാണ് സ്ത്രീകള്‍ക്ക് സൗജന്യ യാത്ര ലഭിക്കുക. ഓര്‍ഡിനറി, സിറ്റി ഓര്‍ഡിനറി, ലിമിറ്റഡ് സ്റ്റോപ്പ്/ഓര്‍ഡിനറി, ടൗണ്‍ ടു ടൗണ്‍, ഫെയര്‍‌സ്റ്റേജ് ലിമിറ്റഡ് സ്റ്റോപ്പ്, പോയിന്റ് ടു പോയിന്റ്/ ഓര്‍ഡിനറി, ഗ്രാമവണ്ടി എന്നീ ക്ലാസുകളിലാണ് സൗജന്യ യാത്ര ലഭ്യമാകുക. എല്ലാ പ്രായത്തിലുള്ള സ്ത്രീകളും ട്രാന്‍ജെന്‍ഡേഴ്‌സുമായിരിക്കും ഇതിന്റെ ഗുണഭോക്താക്കള്‍.

KERALA
News Image

താൽക്കാലിക നിയമനം

ബത്തേരി താലൂക്ക് ആസ്ഥാന ആശുപത്രിയിലേക്ക് ഫാർമസിസ്റ്റ്, ഡയാലിസിസ് ടെക്നീഷ്യൻ, ഇ.സി.ജി. ടെക്നീഷ്യൻ, നേഴ്സിംഗ് അസിസ്റ്റന്റ് എന്നീ തസ്തികകളിലേക്ക് താൽക്കാലികാടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. 18-45 വയസ്സ് പ്രായപരിധിയുള്ള, നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾ അസ്സൽ സർട്ടിഫിക്കറ്റുകളും അവയുടെ പകർപ്പുകളുമായി 16.06.2026-ൽ ബത്തേരി താലൂക്ക് ആശുപത്രി കോൺഫറൻസ് ഹാളിൽ നടക്കുന്ന വാക്ക്-ഇൻ ഇന്റർവ്യൂവിന് ഹാജരാകേണ്ടതാണ്. നേഴ്സിംഗ് അസിസ്റ്റന്റ് തസ്തികയിലേക്ക് ഉള്ളവർ രാവിലെ 10 മണിക്കും, മറ്റു തസ്തികകളിൽ ഉള്ളവർ ഉച്ചയ്ക്ക് 2 മണിക്കും എത്തേണ്ടതുണ്ട്. സുൽത്താൻ ബത്തേരി ബ്ലോക്ക് പഞ്ചായത്ത്/മുനിസിപ്പാലിറ്റി പരിധിയിൽ താമസിക്കുന്നവർക്ക് മുൻഗണന ലഭിക്കും. കൂടുതൽ വിവരങ്ങൾക്ക് www.talukhospitalbathery.in എന്ന വെബ്സൈറ്റ് സന്ദർശിക്കുകയോ 04936 293811 (10 AM to 5 PM) എന്ന നമ്പറിൽ ബന്ധപ്പെടുകയോ ചെയ്യുക.

SULTAN BATHERY
News Image

പ്രിയദർശിനി ബസിന് സ്വീകരണം നൽകി

ചീരാൽ:  "പ്രിയദർശിനി" പദ്ധതി പ്രകാരം സ്ത്രീകൾക്ക് സൗജന്യ യാത്ര അനുവദിച്ച സർക്കാർ നടപടിയെ സ്വാഗതംചെയ്ത് വെള്ളച്ചാൽ, കൊഴുവണ പ്രദേശവാസികൾ കെ എസ് ആർ ടി സി ബസ്സിന് സ്വീകരണം നൽകി. ചെറിയ വേതനത്തിന് വിവിധ തൊഴിലുകൾക്കായി ഗ്രാമങ്ങളിൽ നിന്ന് പോകുന്ന സ്ത്രീകൾക്ക് ലഭിക്കുന്ന ആനുകൂല്യം കുടുംബ വരുമാനത്തിന്റെ ഭാഗമാണെന്നും ഇത് നിസ്സാരവൽക്കരിച്ച് പ്രചരണം നടത്തുന്നത് ഖേദകരമാണെന്നും യോഗം വിലയിരുത്തി, പായസവിതരണവും നടത്തി . യോഗത്തിൽ സുൽത്താൻ ബത്തേരി ബ്ലോക്ക് പഞ്ചായത്ത് വികസന കാര്യ സ്ഥിരം സമിതി അദ്ധ്യക്ഷൻ വിറ്റി ബേബി അദ്ധ്യക്ഷത വഹിച്ചു. ക്ഷേമകാര്യ സമിതി ചെയർപേഴ്സൺ ഷീജ രാജു ഉദ്ഘാടനം ചെയ്തു വാർഡ് പ്രസിഡന്റ് ജെ എ രാജു മാസ്റ്റർ, വിടി രാജു, കെ സി കെ തങ്ങൾ. രാഹുൽ ആലിങ്കൽ, കെ എ സുകുമാരൻ, സംസാരിച്ചു. രജീഷ്, വിജയൻ, ബാലൻ, തുടങ്ങിയവർ നേതൃത്വം നൽകി.

KALPETTA
News Image

"KSRTC പ്രിയദർശിനി" ബസ്സിന് മാടക്കരയിൽ സ്വീകരണം നൽകി

മാടക്കര : കേരള സർക്കാറിന്റെ ഇന്ദിര ഗ്യാരണ്ടി പദ്ധതി പ്രകാരം സ്ത്രീകൾക്കുള്ള സൗജന്യയാത്ര ബസ്സിന് കുടുംബശ്രീ പതിനാറാം വാർഡ്‌ ADS ന്റെ നേതൃത്വത്തിൽ മാടക്കരയിൽ സ്വീകരണം നൽകി. വാർഡ്‌ മെമ്പർ ഖാദർ മാടക്കര,CDS മെമ്പർ റൈഹാനത്ത്,ADS പ്രസിഡന്റ്‌ റസിയ, സെക്രട്ടറി റംലത്ത്, വിനയ എന്നിവരും കുടുംബശ്രീ അംഗങ്ങളും പങ്കെടുത്തു.

KALPETTA
News Image