കള്ളാടി മണ്ണിടിച്ചിൽ അപകട മേഖലയിലെ മണ്ണ് മൂന്ന് ദിവസത്തിനകം മാറ്റാൻ കമ്പനിക്ക് നിർദ്ദേശം നൽകി : മന്ത്രി ടി സിദ്ദീഖ്
കള്ളാടി തുരങ്കപാത നിർമാണ മേഖലയിലെ മണ്ണിടിച്ചിലിൽ രൂപപ്പെട്ട മണ്ണ് മൂന്ന് ദിവസത്തിനകം മാറ്റാൻ കമ്പനിക്ക് നിർദ്ദേശം നൽകിയതായി കൃഷി വകുപ്പ് മന്ത്രി അഡ്വ ടി. സിദ്ദീഖ്. കലക്ടറേറ്റ് മിനി കോൺഫറൻസ് ഹാളിൽ ചേർന്ന അവലോകന യോഗത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി. അപകടത്തിൽ റോഡിന് ഇരുവശങ്ങളിലേക്ക് ഇടിഞ്ഞ മണ്ണ്, കൂട്ടിയിട്ട മണ്ണ് എന്നിവ മാറ്റാനാണ് കമ്പനിക്ക് നിർദ്ദേശം നൽകിയത്. അതേസമയം അപകടമേഖലയിൽ പരിശോധന നടത്താൻ വിദഗ്ധ സമിതി ഇന്ന് ജില്ലയിലെത്തും. വിദഗ്ധ സമിതി എത്തിയ ശേഷം മേഖലയിലെ മണ്ണ് പരിശോധിച്ച് ഏത് രീതിയിൽ, ഏത് സമയത്ത്, എവിടെ നിന്നും മണ്ണ് നീക്കം ചെയ്യണം, സുരക്ഷ ക്രമീകരണങ്ങൾ സംബന്ധിച്ച് റിപ്പോർട്ട് സമർപ്പിക്കും. അപകടത്തിൽ പരിക്കേറ്റ് ആശുപത്രിയിൽ കഴിയുന്നവർക്ക് ആശ്വാസ ധനസഹായമായി സർക്കാർ രണ്ട് ലക്ഷം രൂപയും കമ്പനി രണ്ടര ലക്ഷം രൂപയും അനുവദിക്കും. ക്രിട്ടിക്കൽ കെയർ യൂണിറ്റിൽ ചികിത്സയിലുള്ള മൂന്നുപേർക്ക് കമ്പനി അധിക തുക നൽകും. അപകടത്തിൽ മരിച്ചവരുടെയും പരിക്കേറ്റവരുടെയും കുടുംബങ്ങൾക്ക് അടിയന്തര-സ്ഥിരമായ സാമ്പത്തിക സഹായം നൽകാൻ കമ്പനിയോട് ആവശ്യപ്പെട്ടു. ഇതിൻ്റെ അടിസ്ഥാനത്തിൽ 10 ദിവസത്തിനകം തുക അക്കൗണ്ടുകളിലേക്ക് നൽകാൻ നിർദ്ദേശം നൽകി. ചൂരൽമലയിൽ നിന്നും മേപ്പാടി ഭാഗങ്ങളിലെ സ്കൂളുകളിലേക്ക് പോകുന്ന വിദ്യാർത്ഥികളെ എത്തിക്കുന്നതിന് സ്കൂൾ ബസ്, കെ.എസ്.ആർ.ടി.സി സൗകര്യം ഉറപ്പാക്കും. ഇതിനുപുറമെ ചൂരൽമല ഭാഗത്ത് നിന്ന് ജീപ്പ് സർവീസുകളുടെ എണ്ണം വർദ്ധിപ്പിക്കുമെന്നും മന്ത്രി പറഞ്ഞു. മണ്ണിടിച്ചിലുണ്ടായ മീനാക്ഷിപുഴയുടെ ഇരു വശങ്ങളിലും ചെക്ക് പോസ്റ്റ് ആരംഭിക്കും. പാലത്തിലൂടെ ഇരുവശങ്ങളിലേക്കും ആളുകളെ സുരക്ഷിതമായി കടത്തിവിടുന്നതിന് അഗ്നിശമന സേന - പോലീസ് ഉദ്യോഗസ്ഥർ, കമ്പനി പ്രതിനിധികളെ ചുമതലപ്പെടുത്തി. മണ്ണിടിച്ചിലിൽ മീനാക്ഷി പാലത്തിനു താഴെ ഭാഗത്തുള്ള വീട് ഭാഗികമായി തകർന്നതിനാൽ ഉടമസ്ഥർക്ക് പകരം വീട് കണ്ടെത്താൻ മേപ്പാടി ഗ്രാമപഞ്ചായത്ത് പ്രതിനിധികളെ ചുമതലപ്പെടുത്തി. മഴ ശക്തമാവുന്ന സാഹചര്യങ്ങളിൽ താഴ്ന്ന പ്രദേശങ്ങളിൽ താമസിക്കുന്നവരെ മാറ്റിപ്പാർപ്പിക്കാൻ ആവശ്യമായ ക്രമീകരണങ്ങൾ ഉറപ്പാക്കാൻ പദ്ധതി തയ്യാറാക്കി സമർപ്പിക്കാൻ പഞ്ചായത്ത് ഭരണ സമിതിയ്ക്ക് നിർദ്ദേശം നൽകി. ദുരന്തത്തെ തുടർന്ന് ഒറ്റപ്പെട്ട് കഴിയുന്നവർക്ക് ഒരാഴ്ചത്തേക്ക് സൗജന്യ റേഷൻ നൽകും. അപകടത്തെ തുടർന്ന് താഴ്ന്ന പ്രദേശങ്ങളിൽ കുടിവെള്ളം തടസ്സപ്പെട്ട സാഹചര്യത്തിൽ ഭൂജല വകുപ്പിനോട് പ്രദേശത്ത് ആവശ്യമായ പരിശോധന നടത്താനും കുഴൽ കിണർ, അനുബന്ധ സൗകര്യങ്ങൾ ഉറപ്പാക്കുന്നത് വരെ വാട്ടർ അതോറിറ്റി മുഖേന പ്രദേശത്തേക്ക് വെള്ളം ലഭ്യമാക്കുന്നതിന് കൃത്യമായ ഏകോപനം നടത്താൻ പഞ്ചായത്തിനും മന്ത്രി യോഗത്തിൽ നിർദ്ദേശം നൽകി. മീനാക്ഷി പാലത്തിന്റെ ബലക്ഷയം പരിശോധിച്ച് കൈവരികൾ സ്ഥാപിക്കാൻ പൊതുമരാമത്ത് വകുപ്പിനെ ചുമതലപ്പെടുത്തി. പുഴയുടെ നവീകരണ പ്രവൃത്തികൾ നടത്താൻ ജലസേചന വകുപ്പിന് ചുമതല നൽകി. കലക്ടറേറ്റ് മിനി കോൺഫറൻസ് ഹാളിൽ ചേർന്ന അവലോകന യോഗത്തിൽ ജില്ലാ കലക്ടർ ഡി.ആർ മേഘശ്രീ, ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് ചന്ദ്രിക കൃഷ്ണൻ, എ.ഡി. എം കെ അജീഷ്, സബ് കലക്ടർ അതുൽ സാഗർ, ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ, കമ്പനി പ്രതിനിധികൾ എന്നിവർ യോഗത്തിൽ പങ്കെടുത്തു.തിരച്ചിൽ അവസാനിപ്പിച്ചുമണ്ണിടിച്ചിൽ അപകടത്തെ തുടർന്ന് കാണാതായ മുഴുവൻ ആളുകളെയും കണ്ടെത്തിയതിനാൽ പ്രദേശത്തെ തിരച്ചിൽ അവസാനിപ്പിച്ചു. എൻ.ഡി.ആർ.എഫ്, ഫയർഫോഴ്സ്, പോലീസ്, സിവിൽ ഡിഫൻസ് വളണ്ടിയേഴ്സ്, പ്രദേശവാസികൾ എന്നിവരുടെ നേതൃത്വത്തിൽ മികച്ച ഏകോപനത്തോടെയുള്ള തീവ്രമായ തിരച്ചിലാണ് ആറ് ദിവസങ്ങളിലായി മേഖലയിൽ നടന്നതെന്ന് അവലോകന യോഗത്തിൽ മന്ത്രി ടി സിദ്ദീഖ് പറഞ്ഞു.
ബുള്ളറ്റും ഓട്ടോയും കൂട്ടിയിടിച്ചു മൂന്ന് പേർക്ക് പരിക്ക്
മീനങ്ങാടി:മീനങ്ങാടി 53ൽ പെട്രോൾ പമ്പിന് മുമ്പിൽ ബുള്ളറ്റും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് മൂന്ന് പേർക്ക് പരിക്കേറ്റു.ബുള്ളറ്റ് യാത്രക്കാരിൽ ഒരാളെ കൽപ്പറ്റയിലെ സ്വകാര്യ ആശുപത്രിയിലും ഓട്ടോറിക്ഷയിലുണ്ടായിരുന്ന മുക്കം സ്വദേശികളായ രണ്ട് പേരെ മീനങ്ങാടിയിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു.
ആഗസ്റ്റ് 22 ന് പാണ്ടിക്കടവ് സ്കൂളിന് മുമ്പിൽ സ്കൂൾ പാചക തൊഴിലാളികളുടെ പ്രതിഷേധ ധർണ
നാൽപത് വർഷം സർവീസുള്ള പാചക തൊഴിലാളിയെ നിയമവിരുദ്ധമായി പിരിച്ചുവിട്ട സ്കൂൾ അധികൃതരുടെ നടപടി പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് സ്കൂൾ പാചക തൊഴിലാളി യൂണിയൻ (എ ഐ ടി യു സി) പാണ്ടിക്കടവ് പിആർഎം എൽപി സ്കൂളിന് മുമ്പിൽ പ്രതിഷേധ ധർണ നടത്തും. കൽപ്പറ്റ എംജിടി ഹാളിൽ ചേർന്ന യൂണിയൻ്റെ ജില്ലാ കൺവൻഷൻ ആണ് സമരം നടത്താൻ തീരുമാനിച്ചത്. എഐടിയുസി യുടെ പ്രമുഖ നേതാക്കളും ജനപ്രതിനിധികളും സമരത്തെ അഭിവാദ്യം ചെയ്ത് പ്രസംഗിക്കും.യൂണിയൻ്റെ സംസ്ഥാന ജനറൽ സെക്രട്ടറി പി ജി മോഹനൻ ജില്ലാ കൺവൻഷൻ ഉദ്ഘാടനം ചെയ്തു. കോറോ ഹെൽത്തിലെ തൊഴിലാളികളെ സംരക്ഷിക്കാൻ സർക്കാർ കർശനമായി ഇടപെടണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. കോറോ ഹെൽത്ത് തൊഴിലാളികൾക്ക് കൺവൻഷൻ ഐക്യദാർഡ്യം പ്രഖ്യാപിച്ചു. യൂണിയൻ ജില്ല വൈസ് പ്രസിഡണ്ട് രാധാകൃഷ്ണൻ തരുവണ അധ്യക്ഷത വഹിച്ച യോഗത്തിൽ എ ഐ ടി യു സി ജില്ലാ പ്രസിഡൻറ് വിജയൻ ചെറുകര തൊഴിലാളികൾക്ക് ഐഡൻ്റിറ്റി കാർഡുകൾ വിതരണം ചെയ്തു. ജില്ലാ സെക്രട്ടറി സെലീന സന്തോഷ് പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. യൂണിയൻ ഉപജില്ല ഭാരവാഹികളായ ഗീത കൃഷ്ണദാസ്, അന്ന ഇ ഡി, ജെസ്സി ദേവൻ എന്നിവർ സംസാരിച്ചു.
മലബാർ ഭദ്രാസനം ജെ.എസ്.ഒ.വൈ.എ ഫുട്ബോൾ ടൂർണമെൻ്റ് നടത്തി
ജെ.എസ്.ഒ.വൈ.എ മലബാർ ഭദ്രാസനം യുവജന സംഘടന സുൽത്താൻബത്തേരി മൂലങ്കാവിൽ സംഘടിപ്പിച്ച ഫുട്മ്പോൾ ടൂർണ്ണമെൻ്റെ് JSOYA ഭദ്രാസന വൈസ് പ്രസിഡൻ്റ് ഫാ.എൽദോ പനച്ചിയിൽ ഉദ്ഘാടനം ചെയ്തു. ബത്തേരി മേഖല പ്രസിഡൻ്റ് ഫാ. എൽദോ അതിരംപുഴയിൽ,JSOYA ഭദ്രാസന സെക്രട്ടറി കെ.പി.എൽദോസ്, എൽദോസ് , സീന ചാർളി, ജിൻസി ബെന്നി, ഷനു വർഗ്ഗീസ്. മനു അബ്രാഹം,ടോംസ്, ബേസിൽ, ആൻസി എന്നിവർ സംസാരിച്ചു.
പോലീസ് സ്റ്റേഷനുകളും ഓഫീസുകളും ശുചീകരിച്ചു
ശുചിത്വവും മികച്ച പ്രവർത്തനാന്തരീക്ഷവും ഉറപ്പാക്കുന്നതിന്റെ ഭാഗമായി വയനാട് ജില്ലയിലെ എല്ലാ പോലീസ് സ്റ്റേഷനുകളിലും പോലീസ് ഓഫീസുകളിലും ശുചീകരണ പ്രവർത്തനങ്ങൾ നടത്തി. ജില്ലാ പോലീസ് ഓഫീസിൽ നടന്ന ശുചീകരണ പ്രവർത്തനങ്ങൾക്ക് ജില്ലാ പോലീസ് മേധാവി എസ്. ദേവമനോഹർ ഐ.പി.എസ്. നേതൃത്വം നൽകി. സബ് ഡിവിഷൻ ഓഫീസുകളിലും ജില്ലാ സ്പെഷ്യൽ ബ്രാഞ്ച്, ക്രൈം ബ്രാഞ്ച്, എസ് എം എസ് യൂണിറ്റുകളിൽ ഡിവൈ.എസ്.പി.മാരുടെ നേതൃത്വത്തിലും, പോലീസ് സ്റ്റേഷനുകളിൽ ഇൻസ്പെക്ടർ എസ്.എച്ച്.ഒമാരും, ജില്ലാ ഹെഡ്ക്വാർട്ടേഴ്സിൽ റിസർവ് ഇൻസ്പെക്ടറും, മറ്റു യൂണിറ്റുകളിൽ സബ് ഇൻസ്പെക്ടർമാരുടെയും നേതൃത്വത്തിൽ ശുചീകരണ പ്രവർത്തനങ്ങൾ നടത്തി. എ.ഡി.ജി.പി (ലോ ആൻഡ് ഓർഡർ) യുടെ നിർദേശപ്രകാരമാണ് ജില്ലയിലുടനീളം ശുചീകരണ പ്രവർത്തനങ്ങൾ സംഘടിപ്പിച്ചത്. എല്ലാ മാസവും രണ്ടാമത്തെ ശനിയാഴ്ച പോലീസ് സ്റ്റേഷനുകളിലും ഓഫീസുകളിലും 'ശുചീകരണ ദിനം' ആചരിച്ച് ശുചിത്വ പ്രവർത്തനങ്ങൾ തുടർച്ചയായി നടപ്പാക്കും.
സപ്പോർട്ട് ഓപ്പറേഷൻ 'തൂഫാൻ'; SKSSF വയനാട് ജില്ലാ ലഹരി വിരുദ്ധ റാലി ജൂലൈ 31-ന് കൽപ്പറ്റയിൽ
ലഹരിക്കെതിരായ ബോധവൽക്കരണവും സാമൂഹിക പ്രതിരോധവും ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി എസ്.കെ.എസ്.എസ്.എഫ് വയനാട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ 'സപ്പോർട്ട് ഓപ്പറേഷൻ തൂഫാൻ' എന്ന പേരിൽ ജില്ലാതല ലഹരി വിരുദ്ധ റാലി ജൂലൈ 31-ന് കൽപ്പറ്റയിൽ സംഘടിപ്പിക്കും.വിദ്യാർത്ഥികൾ, യുവജനങ്ങൾ, മത-സാമൂഹിക-സാംസ്കാരിക രംഗങ്ങളിലെ പ്രവർത്തകർ എന്നിവർ അണിനിരക്കുന്ന റാലിയിലൂടെ ലഹരിക്കെതിരായ ശക്തമായ സാമൂഹിക സന്ദേശം സമൂഹത്തിന് കൈമാറുക എന്നതാണ് ലക്ഷ്യം.ജില്ലയുടെ വിവിധ മേഖലകളിൽ നിന്നുള്ള പ്രവർത്തകരും പൊതുജനങ്ങളും റാലിയിൽ പങ്കെടുക്കും. ലഹരി ഉപയോഗത്തിന്റെ ദൂഷ്യഫലങ്ങളെക്കുറിച്ച് പൊതുസമൂഹത്തിൽ അവബോധം വളർത്തുന്നതിനും യുവതലമുറയെ ലഹരിയിൽ നിന്ന് അകറ്റി നിർത്തുന്നതിനുമായി വിവിധ ബോധവൽക്കരണ പരിപാടികളും റാലിയോടനുബന്ധിച്ച് സംഘടിപ്പിക്കും.പരിപാടി വിജയിപ്പിക്കുന്നതിനായി മുഴുവൻ യൂണിറ്റ്, മേഖലാ കമ്മിറ്റികളും സജീവമായി രംഗത്തിറങ്ങണമെന്നും മുഴുവൻ പ്രവർത്തകരുടെയും പൊതുജനങ്ങളുടെയും സഹകരണം ഉറപ്പുവരുത്തണമെന്നും ജില്ലാ സെക്രട്ടറിയേറ്റ് ആവശ്യപ്പെട്ടു.ജൂലൈ 31 ന് വെള്ളിയാഴ്ച അസർ നിസ്കരാനന്തരം എസ് കെ എം ജെ പള്ളി പരിസരത്ത് നിന്നും ആരംഭിക്കുന്ന റാലി പുതിയ ബസ്റ്റാന്റ് പരിസരത്ത് സമാപിക്കും.ലഹരി വിരുദ്ധ വിഖായാ സംഗമം,പ്രതിജ്ഞ ,മഹല്ല് ബോധവത്കരണം ,മേഖലാ സംഗമം തുടങ്ങിയവയെല്ലാം പ്രോഗ്രാമിന്റെ ഭാഗമായി സംഘടിപ്പിക്കും.യോഗത്തിൽ ജില്ലാ പ്രസിഡൻറ് നൗഷീർ വാഫി വെങ്ങപ്പള്ളി അദ്ധ്യക്ഷത വഹിച്ചു.അയ്യൂബ് മുട്ടിൽ,മുഹ്യുദ്ദീൻകുട്ടി യമാനി,ശിഹാബ് റിപ്പൺ,അബ്ദുലത്വീഫ് വാഫി, അബ്ബാസ് വാഫി ,അഷ്റഫ് വെള്ളിലാടി,ശംസുദ്ദീൻ വാഫി,ജാഫർ മില്ലുമുക്ക്,ജുബൈർ ദാരിമി വാരാമ്പറ്റ ,റാഷിദ് പാലമുക്ക്,റബീബ് പിണങ്ങോട് ,സ്വാദിഖുൽ അമീൻ ഫൈസി ,മുജീബ് അഞ്ചുകുന്ന്, നൗഷാദ് ഗസ്സാലി, സലീം അസ്ഹരി,മുസ്തഫ മാടക്കര,ശിഹാബ് ഫൈസി വാളത്തൂർ,റംഷീദ് ചെറ്റപ്പാലം ,മുഹമ്മദ് റഹ്മാനി തരുവണ, ഫൈസൽ മുട്ടിൽ,സലാം എടപ്പാറ ,മുനീർ വടകര,നൗഷാദ് കാരാട്ട് തുടങ്ങിയവർ സംസാരിച്ചു.ജനറൽ സെക്രട്ടറി റിയാസ് ഫൈസി പാപ്ലശ്ശേരി സ്വാഗതവും സുഹൈൽ വാഫി ചെന്നലോട് നന്ദി
തളരാത്ത പോരാളികൾ, എക്സ്ട്രാ ടൈമിൽ 2 ഗോളുകൾ; സ്വിറ്റ്സർലാൻഡിനെ തകർത്ത് അർജന്റീന സെമിയിൽ
ആവേശകരമായ ക്വാർട്ടർ ഫൈനലിൽ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്ക് സ്വിറ്റ്സർലാൻഡിനെ തകർത്ത് നിലവിലെ ചാമ്പ്യന്മാരായ അർജന്റീന സെമിയിൽ. പത്തുപേരുമായി ചുരുങ്ങിയ സ്വിറ്റ്സർലാൻഡിനെതിരെ നിരന്തരം ആക്രമണങ്ങൾ നടത്തിയാണ് അർജൻറ്റീന തങ്ങളുടെ വിജയഗോൾ നേടിയത്. മത്സരത്തിന്റെ പത്താം മിനിറ്റിൽ തന്നെ മെസിയുടെ കോർണർ കിക്കിൽ നിന്നും മക് അലിസ്റ്റർ അർജന്റീനയ്ക്ക് വേണ്ടി ലീഡ് നേടിയിരുന്നു. എന്നാൽ രണ്ടാം പകുതിയിൽ അറുപത്തിയേഴാം മിനിറ്റിൽ സ്വിറ്റ്സർലാൻഡിന് വേണ്ടി ഡാൻ ൻഡോയെ സമനില ഗോൾ നേടി.എന്നാൽ മത്സരത്തിന്റെ എഴുപത്തിരണ്ടാം മിനിറ്റിൽ സ്വിറ്റ്സർലൻഡ് താരം ബ്രീത് എംബോളോയ്ക്ക് രണ്ടാം മഞ്ഞക്കാർഡ് ലഭിച്ചതോടെ പുറത്തുപോവേണ്ടിവന്നു. തുടർന്ന് പത്തുപേരുമായി ചുരുങ്ങിയ സ്വിറ്റ്സർലൻഡ് പൂർണ്ണമായും പ്രതിരോധത്തിലേക്ക് ഇറങ്ങുന്ന കാഴ്ചയാണ് കണ്ടത്. എന്നാൽ വിജയഗോളിന് വേണ്ടി അർജന്റീനയ്ക്ക് 112 മിനിറ്റ് വരെ കാത്തിരിക്കേണ്ടി വന്നു.
ചില്ലറയില്ലേ, എന്നാൽ ഇറങ്ങിക്കോ...; ഗതാഗത മന്ത്രിയെ ബസിൽനിന്ന് കണ്ടക്ടർ ഇറക്കിവിട്ടു
ബെംഗളൂരു∙ നഗരത്തിലെ ബസ് യാത്രക്കാർ നേരിടുന്ന ബുദ്ധിമുട്ടുകൾ മിന്നൽ പരിശോധനയ്ക്കിടെ ഗതാഗത മന്ത്രി ബൈരതി സുരേഷ് നേരിട്ടറിഞ്ഞു. പണം ചില്ലറയായി കയ്യിലില്ലാത്തതിന് ബെംഗളൂരു മെട്രോപൊളിറ്റൻ ട്രാൻസ്പോർട്ട് കോർപറേഷൻ (ബിഎംടിസി) കണ്ടക്ടർ മന്ത്രിയോട് ബസിൽനിന്ന് ഇറങ്ങിപ്പോകാൻ ആവശ്യപ്പെട്ടു. നഗരത്തിലെ ബസ് സർവീസുകളുടെ യഥാർഥ അവസ്ഥ വിലയിരുത്തുന്നതിനായി രഹസ്യമായാണ് മന്ത്രി യാത്ര ചെയ്തത്. ഹെബ്ബാളിൽനിന്ന് നാഗഷെട്ടിഹള്ളിയിലേക്കുള്ള ബിഎംടിസി ബസിൽ കയറിയ മന്ത്രി രണ്ട് ടിക്കറ്റുകൾ ആവശ്യപ്പെട്ടു. ടിക്കറ്റിനായി അദ്ദേഹം 100 രൂപയുടെ നോട്ട് കണ്ടക്ടർക്ക് നൽകി. തുക ചില്ലറയായി നൽകാൻ കണ്ടക്ടർ ആവശ്യപ്പെട്ടു. തന്റെ കയ്യിൽ ചില്ലറയില്ലെന്ന് മന്ത്രി മറുപടി നൽകി. തന്റെ കയ്യിലും ചില്ലറയില്ലെന്നും, കൃത്യമായ തുക നൽകാൻ കഴിയില്ലെങ്കിൽ ബസിൽനിന്ന് ഇറങ്ങാനും കണ്ടക്ടർ മന്ത്രിയോട് പറഞ്ഞു. മന്ത്രി മാസ്ക് ധരിച്ചിരുന്നതിനാൽ കണ്ടക്ടർ തിരിച്ചറിഞ്ഞില്ല. കണ്ടക്ടറോട് മറുപടി പറയാതെ മന്ത്രി ബസിൽനിന്ന് ഇറങ്ങി.നാഗഷെട്ടിഹള്ളിയിൽ നിന്ന് അൽപദൂരം മന്ത്രി ഓട്ടോറിക്ഷയിലും യാത്ര ചെയ്തു. മീറ്ററിൽ 30 രൂപയാണ് കാണിച്ചതെങ്കിലും ഡ്രൈവർ 36 രൂപ ആവശ്യപ്പെട്ടു. ഇതേക്കുറിച്ചു ചോദിച്ചപ്പോൾ, മീറ്റർ ഉടൻ തന്നെ ശരിയാക്കുമെന്നായിരുന്നു ഡ്രൈവറുടെ മറുപടി. ഒടുവിൽ 40 രൂപ നൽകിയാണ് മന്ത്രി ഓട്ടോയിൽ നിന്ന് ഇറങ്ങിയത്.
വാട്സ്ആപ്പ് ടിക്കറ്റും സ്ക്രീൻഷോട്ടുമായി ഇനി ട്രെയിനിൽ കയറേണ്ട! കർശന മുന്നറിയിപ്പുമായി റെയിൽവേ
ട്രെയിൻ യാത്രകൾക്കായി വാട്സാപ്പിൽ ലഭിച്ച ടിക്കറ്റ് ചിത്രമോ സ്ക്രീൻഷോട്ടോ മാത്രം കൈവശമുള്ളവർ ഇനിമുതൽ ശ്രദ്ധിക്കണം. വാട്സാപ്പിലൂടെ ഫോർവേഡ് ചെയ്ത ടിക്കറ്റുകളുടെയോ സ്ക്രീൻഷോട്ടുകളുടെയോ അടിസ്ഥാനത്തിൽ ഇനിമുതൽ യാത്ര അനുവദിക്കില്ലെന്ന് ഇന്ത്യൻ റെയിൽവേ വ്യക്തമാക്കി. ടിക്കറ്റ് പരിശോധനയ്ക്കിടെ ഇത്തരം ചിത്രങ്ങൾ സാധുവായ യാത്രാരേഖയായി അംഗീകരിക്കില്ലെന്നാണ് റെയിൽവേയുടെ മുന്നറിയിപ്പ്. ഓൺലൈനായി ടിക്കറ്റ് ബുക്ക് ചെയ്ത ശേഷം പലരും സ്ക്രീൻഷോട്ട് എടുത്ത് സൂക്ഷിക്കുകയോ കുടുംബാംഗങ്ങൾക്കും സുഹൃത്തുകൾക്കും വാട്സ്ആപ്പിലൂടെ അയയ്ക്കുകയോ ചെയ്യുന്ന സാഹചര്യത്തിലാണ് റെയിൽവേയുടെ ഈ വിശദീകരണം.റെയിൽവേ വ്യക്തമാക്കുന്നത് എന്ത്? ടിക്കറ്റ് പരിശോധന നടത്തുന്ന ടിടിഇമാർ വാട്സാപ്പിൽ ലഭിച്ച ടിക്കറ്റ് ചിത്രങ്ങളോ സ്ക്രീൻഷോട്ടുകളോ ഫോട്ടോകളോ അംഗീകരിക്കില്ല. യാത്രക്കാർ അംഗീകൃത റെയിൽവേ ബുക്കിങ് പ്ലാറ്റ്ഫോമിലൂടെ ലഭിച്ച യഥാർഥ ഇ-ടിക്കറ്റോ റെയിൽവേ കൗണ്ടറിൽ നിന്ന് വാങ്ങിയ അച്ചടിച്ച ടിക്കറ്റോ ഹാജരാക്കണം. വാട്സാപ്പിൽ ലഭിച്ച ടിക്കറ്റിന്റെ ചിത്രം കാണിക്കുന്നത് മാത്രം സാധുവായ യാത്രാരേഖയായി കണക്കാക്കില്ലെന്നും റെയിൽവേ വ്യക്തമാക്കി.എന്തുകൊണ്ടാണ് സ്ക്രീൻഷോട്ടുകൾ അംഗീകരിക്കാത്തത്? റെയിൽവേയുടെ വിശദീകരണമനുസരിച്ച്, സ്ക്രീൻഷോട്ടുകളോ ഫോർവേഡ് ചെയ്ത ചിത്രങ്ങളോ എളുപ്പത്തിൽ തിരുത്താനും വ്യാജമായി നിർമ്മിക്കാനും കഴിയും. ഒരേ ചിത്രം പലർക്കും കൈമാറി ദുരുപയോഗം ചെയ്യാനും സാധ്യതയുണ്ട്. കൂടാതെ, അവയുടെ ആധികാരികത തൽസമയം പരിശോധിക്കുന്നതും ബുദ്ധിമുട്ടാണ്. ഇത്തരം തട്ടിപ്പുകൾ തടയാനാണ് ടിക്കറ്റ് പരിശോധനക്കാർ യഥാർഥ ബുക്കിങ് രേഖകളുമായി വിവരങ്ങൾ പരിശോധിക്കുന്നത്
ചരിത്രത്തിൽ ആദ്യം, ആദ്യ നാല് റാങ്കുകാർ തമ്മിൽ സെമി ഫൈനൽ; ആവേശത്തിൽ ഫുട്ബോൾ ലോകം
ലോകകപ്പ് ചരിത്രത്തിൽ ആദ്യമായി ഫിഫ പുരുഷ റാങ്കിങ്ങിലെ ആദ്യ നാല് സ്ഥാനക്കാർ തമ്മിൽ സെമി ഫൈനൽ മത്സരങ്ങൾ വരുന്നു. യഥാക്രമം ഫ്രാൻസ്, അർജന്റീന, സ്പെയിൻ, ഇംഗ്ലണ്ട് എന്നിങ്ങനെയാണ് നിലവിലെ ഫിഫ റാങ്കിങ്. ഇന്ന് നടന്ന അവസാന ക്വാർട്ടർ ഫൈനൽ മത്സരത്തിൽ സ്വിറ്റ്സർലാൻഡിനെ തോൽപിച്ച് അർജന്റീന സെമി പ്രവേശനം നേടിയത്ഡോടെയാണ് ലോകകപ്പിലെ അപൂർവമായ സെമിഫൈനലുകൾക്ക് ഫുട്ബോൾ ലോകം സാക്ഷിയാവാൻ പോവുന്നത്.ഫ്രാൻസ് സ്പെയിനിനെയും, ഇംഗ്ലണ്ട് അർജന്റീനയെയുമാണ് സെമിയിൽ നേരിടുന്നത്. ഇന്ന് നടന്ന ഇംഗ്ലണ്ട്- നോർവേ മത്സരത്തിൽ ഒന്നിനെതിരെ രണ്ട് ഗോളുകൾക്കായിരുന്നു ഇംഗ്ലണ്ടിന്റെ വിജയം. ജൂഡ് ബെല്ലിങ്ങ്ഹാം ആളാണ് ഇംഗ്ലണ്ടിന് വേണ്ടി ഇരട്ടഗോളുകൾ നേടിയത്. മത്സരത്തിന്റെ തുടക്കത്തിൽ തന്നെ ആന്‍ഡ്രിയാസ് ഷെല്ഡെറൂപിലൂടെ നോർവേക്ക് ലീഡ് നേടാൻ സാധിച്ചെങ്കിലും മിനിട്ടുകൾക്കകം തന്നെ ജൂഡ് ബെല്ലിങ്ങ്ഹാം സമനില ഗോൾ കണ്ടെത്തി. രണ്ടാം പകുതിയിൽ ഡെക്ലൻ റൈസിനെ സബ്സ്റ്റിറ്റിയൂട്ട് ചെയ്തതിന് പിന്നാലെ മധ്യനിരയുടെ താളം നഷ്ടമായ ഇംഗ്ലണ്ടിനെയാണ് കാണാൻ കഴിഞ്ഞത്.പിന്നീട് ആക്രമിച്ച് കളിച്ച നോർവേക്കെതിരെ പലപ്പോഴും ഗോൾ വഴങ്ങുമെന്ന് ഘട്ടങ്ങൾ വരെ ഇംഗ്ലണ്ട് നേരിട്ടിരുന്നു. എന്നാൽ ഗോൾകീപ്പർ ജോർദാൻ പിക്ഫോർഡിന്റെ കൃത്യംകായ ഇടപെടലുകൾ പല മുന്നമേറ്റങ്ങളും നിർവീര്യമാക്കി. മത്സരം എക്സ്ട്രാ ടൈമിലേക്ക് നീങ്ങുമെന്ന് തോന്നിപ്പിച്ചപ്പോഴാണ് ജൂഡ് ബെല്ലിങ്ങ്ഹാം ഇംഗ്ലണ്ടിനായി വിജയഗോൾ നേടുന്നത്. ഇന്നത്തെ മത്സരത്തിലെ ഗോൾ നേട്ടത്തോടെ ഈ ലോകകപ്പിൽ ആറ് ഗോളുകൾ നേട്ടം കൈവരിക്കാനും ജൂഡ് ബെല്ലിങ്ഹാമിനായി.
കള്ളാടി ദുരന്തം തെരച്ചിലിൽ ഒരു മൃതദേഹം കൂടി കണ്ടെത്തി.
കള്ളാടി മണ്ണിടിച്ചിൽ കാണാതായ ബിക്രം സിങ് റാണയുടെ മൃതദേഹവും കണ്ടെത്തി. ഹിമാചൽ പ്രദേശ് സ്വദേശിയാണ് ഇദ്ദേഹം. അഞ്ചാം ദിവസം സോൺ രണ്ടിൽ നടത്തിയ വ്യാപക തിരച്ചിലിലാണ് മണ്ണിടിച്ചിലിൽ ഇരുമ്പ് ഭാഗങ്ങൾ അടിഞ്ഞ് കൂടിയ ഭാഗത്ത് നിന്നും മൃതദേഹം ലഭിച്ചത്. മൃതദേഹം ബിക്രം സിങ്ങിന്റെ ബന്ധുക്കൾ തിരിച്ചറിഞ്ഞ ശേഷം പോസ്റ്റ്മോർട്ടം ചെയ്യുന്നതിനായി വൈത്തിരി താലൂക്ക് ആശുപത്രിയിലേക്ക് കൊണ്ടുപോയി. തുടർന്ന് എംബാം ചെയ്യുന്നതിന് കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മൃതദേഹം കൊണ്ടുപോകും. ഇതോടെ കള്ളാടി മണ്ണിടിച്ചിലിൽ മരണപ്പെട്ടവരുടെ എണ്ണം എട്ടായി.
വിയറ്റ്നാമിൽ അപകടത്തിൽപ്പെട്ട സ്പീഡ് ബോട്ടിൽ മലയാളികളും, മരിച്ചവരിലേറെയും തമിഴ്നാട്ടുകാർ, ആദരാഞ്ജലി നേർന്ന് പ്രധാനമന്ത്രിയും രാഹുൽ ഗാന്ധിയും
വിയറ്റ്നാമിൽ അപകടത്തിൽപെട്ട ബോട്ടിൽ രണ്ടു മലയാളികളും ഉൾപ്പെട്ടതായി റിപ്പോർട്ട്.കൊല്ലം കൊട്ടാരക്കര സ്വദേശികളാണ് അപകടത്തിൽപ്പെട്ട ബോട്ടിലുണ്ടായിരുന്ന മലയാളികൾ. വിക്ടറി വ്യവസായ ഗ്രൂപ്പ് ഉടമയായ എ സി തോമസ് ഭാര്യ ലൊവേനി എന്നിവരാണ് ബോട്ടിലുണ്ടായിരുന്ന മലയാളികൾ. ഇവരുടെ മരണം കൊടിക്കുന്നിൽ സുരേഷ് എം പി സ്ഥിരീകരിച്ചിട്ടുണ്ട്. വിയറ്റ്നാമിലെ ഏറ്റവും വലിയ ദ്വീപായ ഫൂ ക്വോക്കിന് സമീപം ഇന്ത്യൻ വിനോദസഞ്ചാരികളുമായി സഞ്ചരിച്ച സ്പീഡ് ബോട്ട് മറിഞ്ഞ് വലിയ അപകടമാണ് ഉണ്ടായത്. 15 പേർ അപകടത്തിൽ മരിച്ചതായാണ് അന്തർദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. അപകടത്തിൽ മരിച്ചവരിൽ ഏറിയ പങ്കും തമിഴ്നാട് സ്വദേശികളാണെന്നാണ് റിപ്പോർട്ടുകൾ വരുന്നത്. മരണപ്പെട്ടവരിൽ തമിഴ്നാട് പഴനി സ്വദേശിയായ 44 കാരൻ മുരുകപ്രഭു ഉൾപ്പെട്ടതായി ബന്ധുക്കൾക്ക് വിവരം ലഭിച്ചു. ലാവ മൊബൈൽ കമ്പനിയുടെ വിതരണക്കാരനായ ഇയാളെ തൊഴിലിടത്തിലെ മികച്ച സേവനത്തിനുള്ള അംഗീകാരമായി കമ്പനിയാണ് വിദേശ യാത്രയ്ക്ക് അയച്ചത്. രണ്ട് സ്ത്രീകളും 13 പുരുഷന്മാരുമാണ് അപകടത്തിൽ കൊല്ലപ്പെട്ടത്. 21 പേരെയാണ് രക്ഷിക്കാനായത്. ബോട്ടിൽ 39 പേർ ഉണ്ടായിരുന്നതായാണ് രക്ഷപ്പെട്ട തമിഴ്നാട് സ്വദേശി നിർമൽകുമാർ പ്രതികരിക്കുന്നത്. മരിച്ചവരിൽ 4 ആന്ധ്ര സ്വദേശികൾ ഉൾപ്പെട്ടതായും സ്ഥിരീകരിച്ചിട്ടുണ്ട്.
ഓഗസ്റ്റ് 15 മുതൽ കേരളപോലീസിന് പുതിയമുഖം;സ്റ്റേഷൻചുമതല എസ്ഐക്ക്; പെയിന്റടിക്കും, തൊണ്ടിമുതൽ നീക്കും
ഓഗ്സ്റ്റ് 15 മുതൽ കേരള പോലീസിൻ്റെ മുഖം മാറും. പോലീസ് സ്റ്റേഷനുകളുടെ ചുമതല എസ്ഐമാർ ഏറ്റെടുക്കും. എന്നാൽ 64 സ്റ്റേഷനുകളിൽ സിഐമാർ ചുമതലകളിൽ തുടരും.പോലീസിനേക്കുറിച്ചുള്ള പരാതികൾ പരിഹരിക്കാൻ പുതിയ സംവിധാനം വരുമെന്നും ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു. പരാതികൾ പരിഹരിച്ചതിൻ്റെ ഓഡിറ്റ് നടത്തുമെന്നും എറണാകുളം പ്രസ്ക്ലബിൽ മുഖാമുഖം പരിപാടിയിൽ പങ്കെടുത്തുകൊണ്ട് ചെന്നിത്തല വ്യക്തമാക്കി.പോലീസ് സ്റ്റേഷനുകളിലെ അടിസ്ഥാന സൗകര്യ വികസനത്തിൻ്റെ ഭാഗമായി ഓഗസ്റ്റ് 15-നകം എല്ലാ സ്റ്റേഷൻ പരിസരങ്ങളിലും കാടുപിടിച്ചും തുരുമ്പിച്ചും കിടക്കുന്ന തൊണ്ടി വാഹനങ്ങളും മറ്റ് സാമഗ്രികളും അടിയന്തരമായി നീക്കംചെയ്ത് വൃത്തിയാക്കാൻ നിർദ്ദേശം നൽകിയിട്ടുണ്ടെന്നും ചെന്നിത്തല അറിയിച്ചു.കൂടാതെ, എല്ലാ പോലീസ് സ്റ്റേഷനുകളും ഒരേ രീതിയിൽ പെയിന്റ് ചെയ്ത് നവീകരിക്കും. ദൂരത്തുനിന്ന് കാണുമ്പോൾതന്നെ പൊതുജനങ്ങൾക്ക് ഇതൊരു പോലീസ് സ്റ്റേഷനാണെന്ന് പെട്ടെന്ന് തിരിച്ചറിയാനും സൗഹൃദപരമായ ഒരു സ്വാഗതം അനുഭവപ്പെടാനും ഇത് സഹായിക്കുമെന്നും ആഭ്യന്തര മന്ത്രി അറിയിച്ചു. പല നല്ല മാറ്റങ്ങൾക്കും വരാനിരിക്കുന്ന സ്വാതന്ത്ര്യദിനം തുടക്കം കുറിക്കട്ടെയെന്നും അദ്ദേഹം പറഞ്ഞു.
സംഗീത ചക്രവര്‍ത്തിനിക്ക് വിടചൊല്ലാനൊരുങ്ങി രാജ്യം
മൈസൂരു:ആറ് പതിറ്റാണ്ടിന്റെ സംഗീത സപര്യയില്‍ രാജ്യത്തിന്റെ ബാല്യത്തിനും പ്രണയത്തിനും വിരഹത്തിനും തന്റെ ശബ്ദ മാന്ത്രികത കൊണ്ട് കൂട്ടിരുന്ന പ്രിയ ഗായിക എസ് ജാനകിക്ക് വിടചൊല്ലാനൊരുങ്ങി രാജ്യം. ഇന്നലെ കൊച്ചുമകള്‍ അപ്സര പ്രിയ ഗായികയുടെ വിയോഗം രാജ്യത്തെ അറിയിച്ചതു മുതല്‍ നിരവധിപേരാണ് മൈസൂരുവിലെ അപ്പോളോ ആശുപത്രിയിലേക്ക് ഒഴുകിയെത്തിയത്. ഇന്ത്യയുടെ കാലാ സാംസ്കാരിക രാഷ്ട്രീയ മേഖലയിലെ പ്രമുഖര്‍ ഇതിനോടകം ജാനകിയമ്മയെ ആവസാനമായി ഒരു നോക്കു കാണാന്‍ വീട്ടിലേക്കും ആശുപത്രിയിലേക്കുമായി എത്തിക്കഴിഞ്ഞു.രാവിലെ എട്ടര മുതല്‍ മൈസൂരുവിലെ മഹാരാജാസ് കോളേജ് ഗ്രൗണ്ടിലാണ് പൊതുദര്‍ശനം ഒരുക്കിയിരിക്കുന്നത്. വൈകീട്ട് ഔദ്യോഗിക ബഹുമതികളോടെ കനിയനഹുണ്ഡി ഫാം ഹൗസിലാണ് സംസ്കാരം. ഇരുപത് ഭാഷകളിലായി ഇരുപതിനായിരത്തോളം ഗാനങ്ങള്‍ പാടിയ പകരം വെക്കാനില്ലാത്ത നാദ വിസ്മയമാണ് വിടവാങ്ങുന്നത്. ഇന്ത്യന്‍ സംഗീത ലോകത്തില്‍ വേറിട്ട ശബ്ദ സൗന്ദര്യം കൊണ്ട് പടുത്തുയര്‍ത്തിയ ഗാനസിംഹാസനമാണ് ജാനകിയമ്മ കടന്നു പോകുമ്പോള്‍ ശൂന്യമാകുന്നത്.
അർജന്റീന ലോകകപ്പ് സെമിയിൽ; ത്രില്ലർ പോരാട്ടത്തിൽ സ്വിറ്റ്സർലൻഡിനെ (3-1) വീഴ്ത്തി
കാൻസസ് സിറ്റി: ഫിഫ ലോകകപ്പ് 2026 സെമിഫൈനലിൽ കടന്ന് നിലവിലെ ചാമ്പ്യ ൻമാരായ അർജൻറീന. ക്വാർട്ടറിൽ സ്വിറ്റ്സർലൻഡിനെ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്ക് തകർത്താണ് അർജൻറീന സെമിയിൽ കടന്നത്.നിശ്ചിത സമയത്ത് ഇരുടീമുകളും ഓരോ ഗോൾ വീതമടിച്ച് സമനില പാലിച്ചതോടെയാണ് മത്സരം എക്സ്ട്രാ ടൈമിലേക്ക് നീണ്ടത്. ഒടുവിൽ എക്സ്ട്രാ ടൈമിന്റെ അവസാന മിനിറ്റുകളിൽ ജൂലിയൻ ആൽവാരസും ലൗട്ടാരോ മാർട്ടിനെസും നേടിയ ഗോളുകളിലാണ് അർജന്റീന 3-1 ന്റെ ആവേശ വിജയം സ്വന്തമാക്കിയത്. സെമിഫൈനലിൽ ഇംഗ്ലണ്ടാണ് അർജന്റ്റിനയുടെ എതിരാളികൾ. ആദ്യപകുതിയിൽ ഏകപക്ഷീയമായ ഒരു ഗോളിന് മുന്നിലായിരുന്ന അർജന്റീന. പത്താം മിനിറ്റിൽ ലഭിച്ച കോർണർ കിക്ക് ലയണൽ മെസ്സി ബോക്സിലേക്ക് നൽകി. സ്വിസ് പ്രതിരോധനിരയെ മറികടന്ന് അർജന്റീനയുടെ മധ്യനിര താരം അലക്സിസ് മാക് അലിസ്റ്റർ പന്ത് ഉജ്ജ്വലമായൊരു ഹെഡറിലൂടെ വലയിലെത്തിച്ചു. എന്നാൽ രണ്ടാംപകുതിയിൽ തിരിച്ചടി നേരിട്ടു. എൻഡോയിലൂടെ സ്വിറ്റ്സർലൻഡ് സമനില നേടി. പെനാൽറ്റി ഷൂട്ടൗട്ടിലേക്ക് മത്സരം നീങ്ങുമെന്ന് കരുതിയിരിക്കെയായിരുന്നു കൻസാസ് സ്റ്റേഡിയത്തെ പ്രകമ്പനം കൊള്ളിച്ച ആൽവാരസിൻ്റെ മാന്ത്രിക ഗോൾ പിറന്നത്. 114-ാം മിനിറ്റിൽ സ്വിസ് ബോക്സിന് ഏകദേശം 25 വാര അകലെ വെച്ച് പന്ത് സ്വീകരിച്ച താരം പ്രതിരോധ നിരയെ കാഴ്ചക്കാരാക്കി വലംകാലുകൊണ്ട് തൊടുത്ത പന്ത് പോസ്റ്റിന്റെ ടോപ്പ് കോർണറിലേക്ക് തുളച്ചുകയറുകയായിരുന്നു. കളി അവസാനിക്കാൻ നിമിഷങ്ങൾ മാത്രം ബാക്കിനിൽക്കെ, ഇഞ്ചുറി ടൈമിൽ (120+1 മിനിറ്റ്) ലൗട്ടാരോ മാർട്ടീനെസ് അർജന്റീനയുടെ മൂന്നാം ഗോളും വലയിലാക്കി സ്വിസ് പടയുടെ എല്ലാ പ്രതീക്ഷകളും അവസാനിപ്പിച്ചു. ലോകകപ്പ് ചരിത്രത്തിൽ അർജൻറീന ഏഴാം തവണയാണ് സെമിയിൽ കടക്കുന്നത്. 2022ൽ സെമിയിലെത്തിയ അർജൻറീന ക്രൊയേഷ്യയെ തകർത്ത് ഫൈനലിലെത്തുകയും പിന്നീട് ഫ്രാൻസിനെ വീഴ്ത്തി ലോകകപ്പ് നേടുകയും ചെയ്തു
തെന്നിന്ത്യൻ വാനമ്പാടി എസ്.ജാനകി അന്തരിച്ചു
ബെംഗളൂരു: അനുഗ്രഹീതമായ സ്വരമാധുര്യവും ആലാപനസിദ്ധിയുമായി ശ്രോതാക്കളുടെ ഹൃദയത്തിൽ കൂടുകൂട്ടിയ തെന്നിന്ത്യൻ വാനമ്പാടി എസ്.ജാനകി (88) അന്തരിച്ചു. മൈസൂരുവിലെ ആശുപ്രതിയിൽ ചികിത്സയിലിരിക്കെ ആയിരുന്നു അന്ത്യം. തദ്ദേശീയവും വിദേശീയവുമായ ഇരുപതോളം ഭാഷകളിൽ പതിനായിരക്കണക്കിന് പാട്ടുകൾ പാടിയ അവർ ആന്ധ്രാപ്രദേശിലെ ഗുണ്ടൂർ ജില്ലയിൽ 1938 ഏപ്രിൽ 23നായിരുന്നു ജനിച്ചത്. പിതാവ് ശിസ്തില രാമമൂർത്തി ആയുർവേദ ഡോക്ടറായിരുന്നു. മാതാപിതാക്കൾ ചെറുപ്പത്തിലേ മരിച്ചതിനെ തുടർന്ന് അമ്മാവനായ ഡോ. ചന്ദ്രശേഖറിന്റെ സംരക്ഷണയിലാണ് ജാനകി വളർന്നത്. ചെറുപ്പം മുതലേ സംഗീതവാസനയുണ്ടായിരുന്നെങ്കിലും ചില ഹൃസ്വകാല പഠനങ്ങളൊഴികെ ശാസ്ത്രിയസംഗീതം ആഴത്തിൽ പഠിക്കാനുള്ള അവസരങ്ങളൊന്നും ലഭിച്ചില്ല. 1956ൽ ആകാശവാണി നടത്തിയ അഖിലേന്ത്യാ സംഗീതമത്സരത്തിൽ പങ്കെടുത്ത് രണ്ടാം സ്ഥാനത്തിന് അർഹയായതാണ് ജാനകിക്ക് സംഗീതലോകത്തേക്കു വഴിതുറന്നത്. രാഷ്ട്രപതി ഡോ. രാജേന്ദ്രപ്രസാദാണ് ജാനകിക്ക് അന്ന് പുരസ്കാരം നൽകിയത്. 1957ൽ മദ്രാസിലെ എവിഎം സ്റ്റുഡിയോയിൽ ജോലി ലഭിച്ച അവർ, പ്രശസ്ത സംഗീത സംവിധായകൻ ചലപതി റാവുവിനുവേണ്ടി ‘വിധിയിൻ വിളയാട്ട്’ എന്ന തമിഴ് ചിത്രത്തിൽ പാടിയാണ് ചലച്ചിത്ര സംഗീതലോകത്തേക്ക് കടന്നുവരുന്നത്. ചിത്രം പുറത്തിറങ്ങിയില്ലെങ്കിലും മലയാളം ഉൾപ്പെടെ ആറു ഭാഷകളിൽ പാടുവാൻ ആ വർഷം തന്നെ അവസരം ലഭിച്ചു. 1957ൽ പുറത്തിറങ്ങിയ ‘മിന്നുന്നതെല്ലാം പൊന്നല്ല’ എന്ന ചിത്രത്തിലെ ‘ഇരുൾ മൂടുകയോ എൻ വഴിയിൽ’ എന്ന ഗാനമാണ് മലയാളത്തിൽ ആദ്യമായി പാടിയത്. 1962ൽ പുറത്തിറങ്ങിയ ‘കൊഞ്ചും ചിലങ്കൈ’ എന്ന തമിഴ്ചിത്രത്തിൽ പാടിയ ‘ശിങ്കാര വേലനെ ദേവ’ എന്ന പാട്ട് തെന്നിന്ത്യൻ സംഗീതലോകത്തെ ഇളക്കിമറിക്കുകയും സിനിമാസംഗീതമേഖലയിൽ ജാനകി തന്റെ സ്ഥാനം ഉറപ്പിക്കുകയും ചെയ്തു. മലയാളത്തിലെ ഒട്ടുമിക്ക സംഗീത സംവിധായകർക്കുവേണ്ടിയും ജാനകി പാടിയിട്ടുണ്ടെങ്കിലും എം.എസ്. ബാബുരാജിന്റെ ഈണങ്ങളിലൂടെയാണ് ജാനകിയുടെ സ്വരമാധുരി മലയാളികൾക്ക് ഏറ്റവുമധികം അനുഭവവേദ്യമായത്. തളിരിട്ട കിനാക്കൾതൻ (മൂടുപടം), അഞ്ജന കണ്ണെഴുതീ (തച്ചോളി ഒതേനൻ), സൂര്യകാന്തീ (കാട്ടുപൂവ്), ഒരു കൊച്ചു സ്വപ്നത്തിൻ (തറവാട്ടമ്മ), താമര കുമ്പിളിലല്ലോ മമഹൃദയം (അന്വേഷിച്ചു കണ്ടെത്തിയില്ല) തുടങ്ങിയ ഗാനങ്ങൾ ഇതിന് ഉദാഹരണമാണ്. മഞ്ഞണിപ്പൂനിലാവിൽ (നഗരമേ നന്ദി – കെ. രാഘവൻ), നിദ്രതൻ നീരാഴി (പകൽക്കിനാവ് – ചിദംബരനാഥ്), ഇന്നലെ നീയൊരു സുന്ദര രാഗമായെൻ (സ്ത്രീ – ദക്ഷിണമൂർത്തി), സസ്യേ കണ്ണീരിതെന്തേ (മദനോത്സവം – സലീൽ ചൗധരി), ഉണരൂ വേഗം നീ (മൂടൽമഞ്ഞ് – ഉഷാഖന്ന), ആ നിമിഷത്തിന്റെ നിർവൃതിയിൽ (ചന്ദ്രകാന്തം – എം.എസ്. വിശ്വനാഥൻ), ഇളം മഞ്ഞിൻ കുളിരുമായി (എന്നിഷ്ടം നിന്നിഷ്ടം – കണ്ണൂർ രാജൻ), മാനത്തിൻ മുറ്റത്ത് (കറുത്ത പൗർണമി – എം.കെ. അർജുനൻ), ചിരിക്കുമ്പോൾ കൂടെ ചിരിക്കാൻ (കടൽ – എം.ബി. ശ്രീനിവാസൻ), മഞ്ഞണിക്കൊമ്പിൽ (മഞ്ഞിൽ വിരിഞ്ഞ പൂക്കൾ – ജെറി അമൽദേവ്), ഗോപികേ നിൻ വിരൽ (കാറ്റത്തെ കിളിക്കൂട് – ജോൺസൺ), തേനും വയമ്പും (തേനും വയമ്പും – രവീന്ദ്രൻ), മൈനാകം (തൃഷ്ണ – ശ്യാം), നാഥാ നീവരും കാലൊച്ച (ചാമരം – എം.ജി. രാധാകൃഷ്ണൻ) തുടങ്ങിയ നൂറുകണക്കിന് അനശ്വരഗാനങ്ങളിലൂടെ എസ്. ജാനകിയുടെ മാന്ത്രിക ശബ്ദം മലയാളിഹൃദയങ്ങളെ വിവിധ വികാരങ്ങളിൽ ഊയലാടിച്ചു. ദക്ഷിണേന്ത്യൻ ഭാഷകൾക്ക് പുറമേ ഹിന്ദി, ബംഗാളി, പഞ്ചാബി, ഒറിയ, ഇംഗ്ളീഷ്, സംസ്കൃതം, കൊങ്ങിണി, തുളു, സൗരാഷ്ട്ര, ബഡഗ, സിംഹള, ജർമൻ ഭാഷകളിലും ജാനകി പാടിയിട്ടുണ്ട്. മികച്ച ഗായികയ്ക്കുള്ള ദേശീയ അവാർഡ് നാലുതവണ എസ്. ജാനകിയ്ക്ക് ലഭിച്ചു. ‘ഓപ്പോൾ’ എന്ന സിനിമയിലെ ‘ഏറ്റുമാനൂരമ്പലത്തിൽ’ എന്നു തുടങ്ങുന്ന പാട്ടാണ് 1981ലെ ദേശീയ അവാർഡിന് ജാനകിയെ അർഹയാക്കിയത്. രണ്ടു തവണ തമിഴ് ഗാനങ്ങളും ഒരു തവണ തെലുങ്കുമാണ് അവർക്ക് ദേശീയ പുരസ്കാരം സമ്മാനിച്ചത്. മികച്ച ഗായികയ്ക്കുള്ള കേരള സംസ്ഥാന അവാർഡ് 11 തവണയും ആന്ധ്രാ സർക്കാരിൻറ അവാർഡ് 10 തവണയും തമിഴ്നാട് സംസ്ഥാന അവാർഡ് ഏഴു പ്രാവശ്യവും മികച്ച ഗായികയ്ക്കുള്ള ഒറീസ സർക്കാരിന്റെ അവാർഡ് ഒരു തവണയും എസ്. ജാനകിയ്ക്ക് ലഭിച്ചു. പരേതനായ വി. രാമപ്രസാദാണ് എസ്. ജാനകിയുടെ ഭർത്താവ്. 1958ലായിരുന്നു ഇവരുടെ വിവാഹം. 1990ൽ അദ്ദേഹം മരണപ്പെട്ടു. ഏക മകൻ മുരളീകൃഷ്ണ (പരേതൻ). മരുമകൾ ഉമ. അമൃതവർഷിണി, അപ്സര എന്നിവർ പേരക്കുട്ടികളാണ്.
ഇന്‍ഡിഗോയ്ക്ക് ഡിജിസിഎയുടെ മുന്നറിയിപ്പ്; അശ്രദ്ധമായി കാര്‍ഗോ കൈകാര്യം ചെയ്യുന്നതായി കണ്ടെത്തല്‍
ഇന്‍ഡിഗോയുടെ മാതൃകമ്പനിയായ ഇന്റര്‍ഗ്ലോബ് ഏവിയേഷന്‍ സിവില്‍ ഏവിയേഷന്‍ ഡയറക്ടറേറ്റ് ജനറല്‍ (DGCA) മുന്നറിയിപ്പ് നല്കി. കമ്പനിയില്‍ നടത്തിയ ഓഡിറ്റിലാണ് സ്റ്റാന്‍ഡേര്‍ഡ് ഓപ്പറേറ്റിങ് പ്രൊസീജറുകളില് വീഴ്ചകളും എയര്‍ക്രാഫ്റ്റ് (Carriage of Dangerous Goods) റൂള്‍സ് 2026ലെ ചില വ്യവസ്ഥകളുടെ ലംഘനവും കണ്ടെത്തിയത്.2026 ജനുവരിയില്‍ ഒരു വിമാനം ലക്ഷ്യസ്ഥാനത്തെത്തിയതിന് ശേഷം നടത്തിയ പരിശോധനയില്‍ ചരക്ക് നഷ്ടം കണ്ടെത്തിയിരുന്നു. ഇതിനെ തുടര്‍ന്ന് നടത്തിയ വിശദമായ ഓഡിറ്റിലാണ് നടപടിക്രമ ലംഘനങ്ങള്‍ കണ്ടെത്തിയത്. ഇതിന്റെ അടിസ്ഥാനത്തില്‍ ഡിജിസിഎ മുന്നറിയിപ്പ് കത്ത് നല്കി. 2026 ജൂലൈ 8നാണ് കമ്പനിക്ക് ഈ കത്ത് ലഭിച്ചത്.സെബിയുടെ ലിസ്റ്റിംഗ് ചട്ടങ്ങള്‍ പ്രകാരമുള്ള റെഗുലേഷന് 30 അനുസരിച്ച് സ്റ്റോക്ക് എക്സ്ചേഞ്ചില്‍ നല്കിയ വിവരത്തില്‍, കണ്ടെത്തിയ വീഴ്ചകള്‍ പരിഹരിക്കാന്‍ സ്വീകരിച്ച നടപടികള്‍ വിശദീകരിക്കുന്ന സമര്‍പ്പിക്കാന്‍ ഡിജിസിഎ നിര്‍ദേശിച്ചതായി ഇന്റര്‍ഗ്ലോബ് ഏവിയേഷന്‍ അറിയിച്ചു. അതേസമയം, ഈ മുന്നറിയിപ്പിന്റെ ഭാഗമായി കമ്പനിക്കെതിരെ പിഴയോ, പ്രവര്‍ത്തന നിയന്ത്രണമോ, മറ്റ് ശിക്ഷാനടപടികളോ ഏര്‍പ്പെടുത്തിയിട്ടില്ലെന്നും, കമ്പനിയുടെ സാമ്പത്തിക സ്ഥിതിയിലോ പ്രവര്‍ത്തനങ്ങളിലോ കാര്യമായ പ്രതികൂല സ്വാധീനം ഉണ്ടായിട്ടില്ലെന്നും കമ്പനി വ്യക്തമാക്കി.കൂടാതെ, ഡിജിസിഎയുടെ മുന്നറിയിപ്പ് ലഭിച്ച വിവരം സ്റ്റോക്ക് എക്സ്ചേഞ്ചിനെ അറിയിക്കുന്നതില്‍ ഉണ്ടായ താമസം മനഃപൂര്‍വമല്ലെന്നും കമ്പനി വിശദീകരിച്ചു. ആശയവിനിമയത്തില്‍ ഉണ്ടായ വൈകല്യമാണ് വിവരം പുറത്തുവിടുന്നത് വൈകാന്‍ കാരണമായതെന്ന് കമ്പനി സെക്രട്ടറി ചീഫ് കംപ്ലയന്‍സ് ഓഫീസര്‍ നീരജ ശര്‍മ്മ ഒപ്പുവെച്ച ഫയലിംഗില്‍ വ്യക്തമാക്കി.
ആം ആദ്മി പാർട്ടി മാനന്തവാടി നിയോജക മണ്ഡലം കൺവെൻഷൻ നാളെ
മാനന്തവാടി: ആം ആദ്മി പാർട്ടി മാനന്തവാടി നിയോജക മണ്ഡലംകൺവെൻഷനും മണ്ഡലം കൗൺസിൽ യോഗവും നാളെ (ജൂലൈ 12 ഞായർ) 2.30 ന് മാനന്തവാടി വയനാട് സ്ക്വയർ ഹോട്ടലിൽ വച്ച് നടക്കും. മാനന്തവാടി നിയോജകമണ്ഡലം പ്രസിഡണ്ട് മനോജ് കുമാർ അധ്യക്ഷത വഹിക്കുന്ന കൺവെൻഷനിൽ ആം ആദ്മി പാർട്ടി സ്റ്റേറ്റ് വൈസ് പ്രസിഡണ്ട് അജി കൊളോണിയ, ജില്ലാ പ്രസിഡണ്ട് കെ.ടി സുരേഷ്, ജില്ലാ ജനറൽ സെക്രട്ടറി പോൾസൺ എന്നിവർ പങ്കെടുക്കും.
പടിഞ്ഞാറത്തറ-പൂഴിത്തോട് ബദൽ റോഡ്; പൊതുമരാമത്ത് വകുപ്പ് മന്ത്രിയുമായി ചർച്ച നടത്തി
വയനാട്, കോഴിക്കോട് ജില്ലകളെ എളുപ്പത്തിൽ ബന്ധിപ്പിക്കുന്ന 1994ൽ തറക്കല്ലിട്ട പടിഞ്ഞാറത്തറ പൂഴിത്തോട് ബദൽ റോഡ് സാക്ഷാത്കരിക്കുന്നതിന് ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് മുസ്ലീം ലീഗ് പ്രതിനിധികൾ പൊതുമരാമത്ത് വകുപ്പ് മന്ത്രിയുമായി ചർച്ച നടത്തി. വനമേഖലയിൽ പ്രവർത്തി നടത്തണമെങ്കിൽ കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിന്റെ അനുമതി ലഭിക്കണമെന്നതാണ് ഇപ്പോഴത്തെ പ്രശ്ന, അനുമതി ലഭിക്കുന്നതിന് വേണ്ടിയുള്ള നടപടികളുമായി മുന്നോട്ടുപോകുന്നതിന് പൊതുമരാമത്ത് വകുപ്പ് മന്ത്രിയുടെ നേതൃത്വത്തിൽ കൃഷി മന്ത്രി ടി സിദ്ദിഖ്,ഷാഫി പറമ്പിൽ എംപി,അഡ്വക്കറ്റ് ഫാത്തിമ തഹലിയ എംഎൽഎ,മറ്റു ഉദ്യോഗസ്ഥരും അടങ്ങുന്ന യോഗം കഴിഞ്ഞയാഴ്ച തിരുവനന്തപുരത്ത് നടന്നിരുന്നു. ഇതിന്റെ തുടർ പ്രവർത്തി എന്നോണം അടുത്ത ആഴ്ച തിരുവനന്തപുരത്ത് മുഖ്യമന്ത്രിയുടെ സാന്നിധ്യത്തിൽ യോഗം ചേരുമെന്നും വയനാടിന് ഏറ്റവും എളുപ്പത്തിൽ പൂർത്തിയാക്കാൻ കഴിയുന്ന ഈ ബദൽ പാത വിഷയം സർക്കാർ ഗൗരവമായി കാണുമെന്നും റോഡിന്റെ നിയമ തടസ്സങ്ങൾ നീക്കി പ്രവർത്തി തുടങ്ങുന്നതിന് ആവശ്യമായ പ്രവർത്തനങ്ങൾക്ക് നേതൃത്വം കൊടുക്കുമെന്നും പൊതുമരാമത്ത് വകുപ്പ് മന്ത്രി പികെ ബഷീർ പറഞ്ഞു. മുസ്ലിംലീഗ് ജില്ലാ പ്രസിഡണ്ട് കെ കെ അഹമ്മദ് ഹാജി,ജനറൽ സെക്രട്ടറി ടി മുഹമ്മദ്,വൈസ് പ്രസിഡണ്ട് എം മുഹമ്മദ് ബഷീർ,സെക്രട്ടറിയും ഗ്രാമപഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനായ ഹാരിസ് കണ്ടിയന്‍,പടിഞ്ഞാറത്തറ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ കെ അസ്മ,മുസ്ലിം ലീഗ് പഞ്ചായത്ത് ജനറൽ സെക്രട്ടറി എം പി ഷംസുദ്ദീൻ,ഗ്രാമപഞ്ചായത്ത് മെമ്പർ പിസി മമ്മൂട്ടി തുടങ്ങിയവർ മന്ത്രിയുമായുള്ള ചർച്ചയിൽ പങ്കെടുത്തു
കള്ളാടിയിൽ നാളെ ഗതാഗത നിയന്ത്രണം
മണ്ണിടിച്ചിൽ പ്രദേശത്ത് സോൺ രണ്ടിലും നാലിലും മണ്ണ് മാറ്റിയുള്ള വ്യാപക പരിശോധന നടക്കുന്നതിനാൽ മേപ്പാടി - ചൂരൽമല റോഡിൽ നാളെ ( ജൂലൈ 12) രാവിലെ ഏട്ട് മുതൽ ഉച്ചയ്ക്ക് 12 വരെ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി. മീനാക്ഷി പാലത്തിലൂടെ മേപ്പാടി -ചൂരൽമല ഭാഗങ്ങളിലേക്ക് പോകുന്നതിനും നിയന്ത്രണം ഉണ്ടാകും.

