സംസ്ഥാനത്ത് സ്വർണ വില കുറഞ്ഞു, ഒരു പവന് വില 1,12,080 രൂപ; വെള്ളി വിലയിൽ മാറ്റമില്ല
സംസ്ഥാനത്ത് സ്വർണ വിലയിൽ ഇടിവ്. ഇന്ന് 22 കാരറ്റ് ഒരു ഗ്രാം സ്വർണത്തിന് 55 രൂപയാണ് കുറഞ്ഞിരിക്കുന്നത്. പവന് 440 രൂപയാണ് കുറഞ്ഞിരിക്കുന്നത്. ഇതോടെ ഒരു ഗ്രാമിന് 14,010 രൂപയും പവന് 1,12,080 രൂപയായി സ്വർണ വില. ഇന്നലെ സ്വർണം ഗ്രാമിന് 14,065 രൂപയിലും പവന് 1,12,520 രൂപയിലുമാണ് വ്യാപാരം നടന്നിരുന്നത്. അന്താരാഷ്ട്ര വിലയിൽ വരുന്ന മാറ്റങ്ങളാണ് സംസ്ഥാനത്തെ സ്വർണ വിലയിലും പ്രതിഫലിക്കുന്നത്. അതേ സമയം വെള്ളി വിലയിൽ മാറ്റമില്ലാതെ തുടരുകയാണ്. നിലവിൽ, ഒരു ഗ്രാം സ്വർണത്തിന് 245 രൂപയിലും 10 ഗ്രാം വെള്ളിക്ക് 2,450 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്.
വൈദ്യുതി പ്രതിസന്ധി മറികടക്കാനാകാതെ സർക്കാർ; സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം തുടരും
തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം തുടരും. വൈദ്യുതി പ്രതിസന്ധി മറികടക്കാൻ പല വഴികൾ തേടുന്നുണ്ടെങ്കിലും നിയന്ത്രണം ഒഴിവാക്കാൻ പര്യാപ്തമായ വൈദ്യുതി കിട്ടാത്തതാണ് പ്രതിസന്ധിക്കുകാരണം. എണ്ണൂറ് മുതൽ ആയിരം മെഗാവാട്ട് വരെ വൈദ്യുതിയുടെ കുറവാണ് ഇന്നലെ രേഖപ്പെടുത്തിയത്. കേന്ദ്രവിഹിതവും പവർ എക്സ്ചേഞ്ചിൽ നിന്നുള്ള വൈദ്യുതിയും ഉൾപ്പെടെ മുന്നൂറ് മെഗാവാട്ടാണ് കഴിഞ്ഞ ദിവസങ്ങളിൽ കേരളത്തിന് ലഭിച്ചത്.മധ്യപ്രദേശിൽ നിന്നും സ്വാപ്പ് പ്രകാരം ലഭിച്ചിരുന്ന 200 മെഗാവാട്ട് വൈദ്യുതി മുടങ്ങിയിട്ട് ആറ് ദിവസമായി. ഹിമാചലിൽ നിന്ന് ലഭിക്കേണ്ട 250 mw വൈദ്യുതി പീക്ക് സമയത്ത് കിട്ടാത്തതും പ്രതിസന്ധിയാണ്. കെഎസ്ഇബി ഡയറക്ടർമാർ വൈദ്യുതി ലഭ്യത തേടി വിവിധ സംസ്ഥാനങ്ങളിലെത്തി ഉദ്യോഗസ്ഥരുമായി ചർച്ച നടത്തിയെങ്കിലും ഒരു യൂണിറ്റ് വൈദ്യുതി പോലും അധികം ഉറപ്പാക്കാനായിട്ടില്ല. ആണവനിലയങ്ങളിൽ നിന്ന് വൈദ്യുതി വാങ്ങുന്നതിൽ ഇന്ന് കെഎസ്ഇബി സിഎംഡി NPCIL സി എം ഡി യുമായി കൂടിക്കാഴ്ച നടത്തും. പ്രതിദിന ഉപഭോഗം 94 ദശലക്ഷത്തിനു മുകളിലാണ്. ഈ നില തുടർന്നാൽ ഈമാസം 30 വരെ നിയന്ത്രണമുണ്ടാകും.
സെന്റ് വിൻസെന്റ് ഡി പോൾ സൊസൈറ്റി മാനന്തവാടി സെൻട്രൽ കൗൺസിൽ വാർഷികം ആഘോഷിച്ചു.
മാനന്തവാടി സെന്റ് വിൻസെന്റ് ഡി പോൾസൊസൈറ്റി മാനന്തവാടി സെൻട്രൽ കൗൺസിലിന്റെ 48 - മത് വാർഷികം ആഘോഷിച്ചു .ദ്വാരക പാസ്റ്ററൽ സെന്ററിൽ നടന്ന വാർഷിക ആഘോഷങ്ങൾ മാനന്തവാടി രൂപത സഹായ മെത്രാൻ മാർ . അലക്സ് താരാമംഗലം ഉദ്ഘാടനം ചെയ്തു. രൂപതയുടെ വിവിധ ഇടവകകളിൽ നിന്നായി 500- ഓളം പ്രതിനിധികൾ വാർഷികാഘോഷങ്ങളിൽ പങ്കെടുത്തു . രൂപത പ്രസിഡന്റ് ഷൈജൻ തടങ്ങഴിയിൽ അധ്യക്ഷത വഹിച്ചു. രൂപത സെക്രട്ടറി ജോസ് ചാത്തമല റിപ്പോർട്ട്, രൂപത ട്രഷറർ വിൻസെന്റ് റാത്തപ്പള്ളി കണക്ക് എന്നിവ അവതരിപ്പിച്ചു. സെൻട്രൽ കൗൺസിൽ ആത്മീയ ഉപദേഷ്ടാവ് ഫാദർ ജോജോ കുടക്കച്ചിറ അനുഗ്രഹ പ്രഭാഷണം നടത്തി. സംഘടനയുടെ വാർഷിക പതിപ്പ് -നല്ല സമരായൻ -2026 പ്രകാശനം നടത്തി. രൂപതയുടെ പ്രഥമ സി.സി . പി .യു .ജോൺ പാലക്കൽ പുത്തൻപുര, ഹണി മരിയ ഷാജി (വനിതാ പ്രതിനിധി), ബിജു കിഴക്കേമാളിയേക്കൽ, വത്സമ്മ പീറ്റർ എളയച്ചാനി (ജോയിന്റ് സെക്രട്ടറി ),ജയ്സൺ വടക്കേ കുടിയിൽ (യൂത്ത് കോഡിനേറ്റർ), അജി വിരിപ്പാമറ്റം, ഷാജി പൂവത്താണി, എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. തുടർന്നു നടന്ന - വിൻസെൻഷ്യൻ ജീവിതം - ഒരു ദൈവവിളി എന്ന വിഷയത്തിൽ ഡോ. അലക്സ് ജോർജ് കാവുകാട്ട് (കോളേജ് ഓഫ് ടീച്ചർ എഡ്യൂക്കേഷൻ .പാല ) ക്ലാസ് നയിച്ചു .സമാപന പ്രാർത്ഥനകൾക്ക് വിൻസെന്റ് കുന്നപ്പള്ളി നേതൃത്വം നൽകി .
ജ്വാല 2026 കായിക മേള ഉദ്ഘാടനം ചെയ്തു.
ജിവിഎച്ച്എസ്എസ് വെള്ളാർമലയിൽ കായികമേള ജ്വാല 2026 വയനാട് ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ടി ഹംസ ഉദ്ഘാടനം ചെയ്തു. ബൈജു കള്ളാടി അധ്യക്ഷത വഹിച്ച ചടങ്ങിൽ സ്കൂൾ പ്രിൻസിപ്പൽ ഭവ്യലാൽ സ്വാഗതവും സ്കൂൾ എസ് എം സി ചെയർമാൻ റഷീദ്,എം പി ടി എ പ്രസിഡണ്ട് അഞ്ജലി, സ്കൂൾ പ്രധാന അധ്യാപിക ജസ്ന ജോസ് എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. കൺവീനർ ജോൺസൺ നന്ദിയും രേഖപ്പെടുത്തി. കായികമേളക്ക് ബിബിഷ, ജനിഫർ,അനീഷ് ടി കെ, മെഹബൂബ് റാസി, തങ്കമണി, മഞ്ജു, ഷബ്ന സരിത അധ്യാപകർ നേതൃത്വം നൽകി.
76ന്റെ നിറവിൽ പ്രധാനമന്ത്രി നരേന്ദ്രമോദി; ജന്മദിനം വിപുലമായ ആഘോഷമാക്കാൻ ബിജെപി, രാജ്യവ്യാപകമായി ദീപം തെളിയിക്കാനും രക്തദാന ക്യാംപിനും പ്രവർത്തകരോട് ആഹ്വാനം
76ന്റെ നിറവിൽ പ്രധാനമന്ത്രി നരേന്ദ്രമോദി. രാജ്യത്തെ ഏറ്റവും ജനപ്രിയ നേതാവായി തുടരുന്ന മോദി പാർട്ടിയിലെയും സർക്കാരിലെയും ആധിപത്യം നിലനിർത്തുകയാണ് ഇന്നും. യുവാക്കളുടെ സമരത്തിന് പിന്നാലെ മാറിമറിഞ്ഞ ദേശീയ രാഷ്ട്രീയമാണ് അധികാരത്തിൽ 25 വർഷം പൂർത്തിയാക്കുന്ന മോദിക്ക് മുന്നിലുള്ള വെല്ലുവിളി. മോദിയുടെ ജന്മദിനത്തിൽ വീടുകളിൽ ദീപം തെളിയിക്കാനാണ് ബിജെപി അഭ്യർത്ഥന.ഗുജറാത്ത് മെഹ്സാന ജില്ലയിലെ വട്നഗറിൽ 1950 സെപ്റ്റംബർ 17ന് തുടങ്ങിയ നരേന്ദ്ര ദാമോദർ ദാസ് മോദിയുടെ ജീവിതം ഓരോ വർഷം പിന്നിടുമ്പോഴും ഇന്ത്യയുടെ രാഷ്ട്രീയ ചരിത്രത്തിലും നിർണായക ഏടുകൾ എഴുതിചേർക്കുകയാണ്. പതിനേഴാം വയസിൽ ആർഎസ്എസിലൂടെ തുടങ്ങിയ പൊതുപ്രവർത്തനമാണ്. 1987ൽ മുപ്പത്തിയേഴാം വയസിൽ ഗുജറാത്ത് ബിജെപി ജനറൽ സെക്രട്ടറിയായി. 2001ൽ മുഖ്യമന്ത്രിയായി. ഗുജറാത്ത് കലാപത്തിനു ശേഷമുള്ള വിവാദങ്ങളും നിയമനടപടികളും നേരിട്ട് 2014 മുതൽ ഇന്ത്യയുടെ പ്രധാനമന്ത്രി പദത്തിലുമെത്തി. ഇന്ന് ലോകത്തെ കരുത്തരായ നേതാക്കളിൽ ഒരാളായി മോദി മാറി കഴിഞ്ഞു. സംഘപരിവാർ സ്വപ്നം കണ്ട പല ലക്ഷ്യങ്ങളും മോദി ഭരണത്തിലാണ് യാഥാർത്ഥ്യമായത്. അയോധ്യ രാമക്ഷേത്രം, ജമ്മു കാശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കൽ, വഖഫ് നിയമ ഭേദഗതി എന്നിവ നടപ്പിലാക്കി. ഏകീകൃത സിവിൽകോഡ് സംസ്ഥാനങ്ങളിൽ നടപ്പാക്കാൻ നടപടിയും തുടങ്ങി.
മെസ്സിയുടെ പേരിലെ തട്ടിപ്പ്: മുൻ കായിക മന്ത്രി അബ്ദുറഹ്മാനെ എസ്ഐടി വൈകാതെ ചോദ്യം ചെയ്യും; പിടിച്ചെടുത്ത രേഖകൾ ഇന്ന് കോടതിയിൽ ഹാജരാക്കും
മെസ്സിയെയും അർജൻ്റീന ടീമിനെയും കേരളത്തിൽ എത്തിക്കാമെന്നതിൻ്റെ പേരിൽ നടന്ന തട്ടിപ്പിൽ മുൻ കായിക മന്ത്രി അബ്ദുറഹ്മാനെ എസ്ഐടി വൈകാതെ ചോദ്യം ചെയ്യും. റിപ്പോർട്ടർ ടിവി ഓഫീസിൽ നിന്ന് പിടിച്ചെടുത്ത രേഖകൾ പരിശോധിച്ച ശേഷമായിരിക്കും ചോദ്യം ചെയ്യുക. എസ്ഐടി പിടിച്ചെടുത്ത രേഖകൾ ഇന്ന് കോടതിയിൽ ഹാജരാക്കും. മൊബൈൽഫോണും ലാപ്ടോപ്പും ഫോറൻസിക് പരിശോധനക്കയക്കാൻ ഇന്ന് കോടതിയിൽ അപേക്ഷ നൽകുകയും ചെയ്യും.മെമ്മറി കാർഡുകളും കലൂർ സ്റ്റേഡിയവുമായി ബന്ധപ്പെട്ട രേഖകളും ആണ് റിപ്പോർട്ടർ ടിവി ഓഫീസിൽ നിന്നും പിടിച്ചെടുത്തത്. 20 മണിക്കൂർ നീണ്ട റൈഡിനിടെ 6300 അമേരിക്കൻ ഡോളറും കണ്ടെടുത്തു. തൃക്കാക്കര എസിപി ബിജോയ് ചന്ദ്രന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം ഇന്നലെ രാവിലെ ആറുമണിയോടെ തുടങ്ങിയ പരിശോധന ഇന്ന് പുലർച്ചെ 2:30 ഓടെയാണ് അവസാനിപ്പിച്ചത്. കളമശേരി പൊലിസ് രജിസ്റ്റർ ചെയ്ത കേസിൽ മാജിസ്ട്രറ്റ് അനുമതിയോടെ ആന്റോ അഗസ്റ്റിന്റെയും സഹോദരങ്ങളുടെ ചെമ്പുമുക്കിലെ ഫ്ലാറ്റിലും പോലിസ് റെയ്ഡ് നടത്തിയിരുന്നു. ആന്റോയുമായി ബന്ധമുണ്ട് എന്ന് കരുതുന്ന മാർക്കറ്റിംഗ് കമ്പനി ഗോട് ആഡിലും പൊലിസ് റെയ്ഡ് നടത്തിയിരുന്നു. റിപ്പോർട്ടർ ഓഫീസിൽ നടന്ന റെയ്ഡ് നിയമപ്രകാരം മാത്രമെന്നായിരുന്നു ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയുടെ പ്രതികരണം.
അളവിൽ കവിഞ്ഞ മദ്യം കൈവശംവെച്ചെന്ന കേസ്; റിപ്പോർട്ടർ ടിവി ഉടമ ആൻ്റോ അഗസ്റ്റിൻ അറസ്റ്റിൽ
വയനാട്ടിലെ വീട്ടിൽ അനുവദനീയമായ അളവിൽ കൂടുതലായി മദ്യം സൂക്ഷിച്ച കേസിൽ റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിങ് കമ്പനി എംഡി ആന്റോ അഗസ്റ്റിനെ എക്സൈസ് അറസ്റ്റ് ചെയ്തു. മെസിയുടെ പേരിൽ തട്ടിപ്പ് നടത്തിയെന്ന കേസിൽ പ്രത്യേക അന്വേഷണ സംഘം (എസ്ഐടി) നടത്തിയ പരിശോധനയ്ക്കിടെയാണ് വീട്ടിൽ നിന്ന് 67 ലിറ്ററിലധികം മദ്യശേഖരം കണ്ടെത്തിയത്. കളമശേരിയിലെ റിപ്പോർട്ടർ ചാനൽ ആസ്ഥാനത്ത് നടന്ന നാടകീയ രംഗങ്ങൾക്കൊടുവിലാണ് ആന്റോയെ കസ്റ്റഡിയിലെടുത്തത്. എറണാകുളം ജില്ലാ ആശുപത്രിയിലെ വൈദ്യപരിശോധന പൂർത്തിയാക്കിയ ശേഷം എക്സൈസ് സംഘം ആന്റോയുമായി വയനാട്ടിലേക്ക് തിരിക്കും.മഹസർ വായിച്ചുകേൾപ്പിച്ച ശേഷവും എഫ്ഐആറിന്റെ പകർപ്പ് നൽകണമെന്നും അത് ലഭിച്ചാൽ മാത്രമേ അറസ്റ്റിന് വഴങ്ങൂ എന്നുമായിരുന്നു ആന്റോയുടെ നിലപാട്. തുടർന്ന് എഫ്ഐആറിന്റെ പകർപ്പ് കൈമാറിയതോടെയാണ് അറസ്റ്റ് നടപടികൾ പൂർത്തിയാക്കിയത്. വയനാട്ടിലെ വീട്ടിൽ ഒരാൾക്ക് നിയമപരമായി കൈവശംവെക്കാവുന്നതിലും അധികം അളവിലുള്ള വിവിധതരം മദ്യമാണ് കണ്ടെത്തിയത്.എക്സൈസ് പിടിച്ചെടുത്തവയിൽ 43 ലിറ്റർ വിദേശനിർമിത മദ്യം, 4.824 ലിറ്റർ വിദേശ വൈൻ, 5.5 ലിറ്റർ കേരള വൈൻ, 860 മില്ലിലിറ്റർ മിലിട്ടറി ലിക്കർ, വീട്ടിൽ നിർമിച്ച വൈനെന്ന് കരുതുന്ന 12.750 ലിറ്റർ പദാർഥം എന്നിവ ഉൾപ്പെടുന്നു. വ്യക്തികൾക്ക് കേരളത്തിൽ നിയമപരമായി കൈവശംവെക്കാവുന്ന ഇന്ത്യൻ നിർമിത വിദേശമദ്യത്തിന്റെ പരിധി മൂന്ന് ലിറ്ററാണെന്ന് എക്സൈസ് അറിയിച്ചു.പിടിച്ചെടുത്ത മദ്യത്തിന്റെ ഉറവിടം സംബന്ധിച്ച് എക്സൈസ് വിശദമായ അന്വേഷണം ആരംഭിച്ചു. മദ്യം വിൽപ്പനയ്ക്കായി സൂക്ഷിച്ചതാണോ എന്നതടക്കമുള്ള കാര്യങ്ങൾ പരിശോധിച്ച ശേഷമാകും കൂടുതൽ വകുപ്പുകൾ ചുമത്തുക. നിലവിൽ അനുവദനീയമായ പരിധിയിൽ കൂടുതലായി മദ്യം കൈവശംവെച്ചതുമായി ബന്ധപ്പെട്ടാണ് നടപടി.
ഫർണിചർ നിർമാണ യൂണിറ്റിന് തീപിടിച്ചു
പടിഞ്ഞാറത്തറ മുണ്ടക്കുറ്റി സനീഷിന്റെ ഫർണിചർ നിർമാണ യൂണിറ്റിനാണ് പുലർച്ചെ 4 മണിയോടെ തീപിടിച്ചത്. നിർമാണത്തിലിരുന്ന ഫർണിചറുകളും മര ഉരുപ്പടികളും കത്തി നശിച്ചു. മാനന്തവാടി അഗ്നിരക്ഷാ സേനയെത്തി തീ അണച്ചു.
5,000 രൂപ വീതം പിഴ; റോഡിലും നടപ്പാതയിലും ബോര്‍ഡും ബാനറും സ്ഥാപിക്കുന്നതിന് കടിഞ്ഞാണിടാന്‍ സര്‍ക്കാര്‍
റോഡിലും നടപ്പാതയിലും, ബോര്‍ഡും ബാനറും സ്ഥാപിക്കുന്നതിന് കടിഞ്ഞാണിടാന്‍ സംസ്ഥാന സര്‍ക്കാര്‍. അനധികൃതമായി സ്ഥാപിക്കുന്ന ഓരോ ബോര്‍ഡിനും ബാനറിനും 5,000 രൂപ വീതം പിഴ ചുമത്തും. ബോര്‍ഡും, ബാനറുകളും നീക്കം ചെയ്യുന്നതില്‍ വീഴ്ച വരുത്തിയാല്‍ തദ്ദേശ സ്ഥാപന സെക്രട്ടറിമാരും കുടുങ്ങും. രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും സംഘടനകള്‍ക്കും ഇളവുണ്ടാകില്ല. ആവശ്യമെങ്കില്‍ എഫ്ഐആര്‍ വരെ രജിസ്റ്റര്‍ ചെയ്യാം.പൊതുസ്ഥലങ്ങളിലെ ബോര്‍ഡ് പ്രദര്‍ശനത്തിന് കടിഞ്ഞാണിടുകയാണ് സംസ്ഥാന സര്‍ക്കാരിന്റെ ലക്ഷ്യം. റോഡുകള്‍, നടപ്പാതകള്‍, കൈവരികള്‍, സെന്‍ട്രല്‍ മീഡിയനുകള്‍, ട്രാഫിക് ഐലന്‍ഡുകള്‍ തുടങ്ങി പൊതുസ്ഥലങ്ങളില്‍ അനധികൃതമായി ബോര്‍ഡോ ബാനറോ കൊടിതോരണമോ സ്ഥാപിക്കാന്‍ പാടില്ല. അങ്ങനെ സ്ഥാപിച്ചാല്‍ ഓരോന്നിനും ഇനി 5,000 രൂപ പിഴ ഈടാക്കും. നീക്കം ചെയ്യാനുള്ള ചെലവും ഉത്തരവാദികളില്‍ നിന്ന് തന്നെ ഈടാക്കും.അനധികൃത ബോര്‍ഡ് നീക്കം ചെയ്യാതിരുന്നാലോ, പിഴ ഈടാക്കുന്നതില്‍ വീഴ്ച വരുത്തിയാലോ, ഉത്തരവാദിത്തം തദ്ദേശ സ്ഥാപന സെക്രട്ടറിമാരുടേതായിരിക്കും. വീഴ്ച വരുത്തിയാല്‍ ഈടാക്കാനുള്ള തുക സെക്രട്ടറിമാരില്‍ നിന്ന് തന്നെ വ്യക്തിപരമായി ഈടാക്കും. രാഷ്ട്രീയ പാര്‍ട്ടികളോ സംഘടനകളോ സ്ഥാപിച്ച ബോര്‍ഡുകള്‍ക്കും ഇളവില്ല. നീക്കം ചെയ്യാന്‍ പൊലീസ് സഹായം തേടാം. ആവശ്യമെങ്കില്‍ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യുകയും ചെയ്യാം.
പട്ടികജാതി-ഗോത്രവര്‍ഗ്ഗ കമ്മീഷന് അദാലത്ത്: 39 പരാതികള്‍ തീര്‍പ്പാക്കി
സംസ്ഥാന പട്ടികജാതി-ഗോത്രവര്‍ഗ്ഗ കമ്മീഷന് ജില്ലയില്‍ നടത്തിയ അദാലത്തില്‍ 39 കേസുകള്‍ തീര്‍പ്പാക്കി. പോലീസ്, റവന്യൂ, തദ്ദേശ സ്വയംഭരണ വകുപ്പുകളുമായി ബന്ധപ്പെട്ട് കമ്മീഷന് മുമ്പാകെ ലഭിച്ചതും വിചാരണയിലുള്ളതുമായ 41 പരാതികളാണ് കമ്മീഷന് ചെയര്മാന് ശേഖരന് മിനിയോടന്റെ നേതൃത്വത്തില്‍ പരിഗണിച്ചത്. കളക്ടറേറ്റ് ആസൂത്രണ ഭവന് എ പി ജെ ഹാളില്‍ നടന്ന അദാലത്തില്‍ പരാതിക്കാര്‍, എതിര്‍കക്ഷികള്‍, ഉദ്യോഗസ്ഥര്‍ എന്നിവരെ കമ്മീഷന് നേരില്‍ കേട്ടു.കര്‍ണ്ണാടക സംസ്ഥാനത്തെ എസ്.ടി വിഭാഗത്തില്‍ ഉള്‍പ്പെടുന്ന ബഗുഡ വിഭാഗക്കാരെ കേരളത്തില്‍ എസ്.ടിയായി പരിഗണിക്കണമെന്ന അപേക്ഷയില്‍ ആവശ്യമായ നടപടി സ്വീകരിക്കുന്നതിന് സര്‍ക്കാരിലേക്ക് ശുപാര്‍ശ ചെയ്തതായി കമ്മീഷന് അറിയിച്ചു. മേപ്പാടി ഗ്രാമപഞ്ചായത്തിലെ അരണമല കാട്ടുനായ്ക്ക ഉന്നതി. പൂതാടി ഗ്രാമപഞ്ചായത്തിലെ ചീയമ്പം പണിയ, കാട്ടുനായ്ക ഉന്നതികള്‍ കമ്മീഷന് സന്ദര്‍ശിച്ചു. അദാലത്തില്‍ റവന്യൂ വകുപ്പുമായി ബന്ധപ്പെട്ട് 13 പരാതികളും പോലീസ് വകുപ്പുമായി ബന്ധപ്പെട്ട് ആറ് പരാതികളുമാണ് ലഭിച്ചത്. നാല് പരാതികള്‍ തദ്ദേശ സ്വയംഭരണ വകുപ്പ്, എട്ട് പരാതി പട്ടികജാതി വകുപ്പ്, മൂന്ന് പരാതികള്‍ ഗവ സര്‍വീസുമായും ബന്ധപ്പെട്ടതാണ്. കെ.എസ്.ഇ.ബി, ബാങ്ക്, പി.ഡബ്ല്യൂ.ഡി ഉള്‍പ്പെടെ മറ്റ് വകുപ്പുകളുമായി ബന്ധപ്പെട്ട് ലഭിച്ച ഏഴ് പരാതികളും അദാലത്തില്‍ കമ്മീഷന് പരിഗണിച്ചു. ശേഷിക്കുന്ന പരാതികളില്‍ തുടര്‍ നടപടികള്‍ സ്വീകരിക്കുമെന്ന് ചെയര്മാന് പറഞ്ഞു. ജില്ലയില്‍ പരാതികള്‍ കുറവാണെന്ന് കമ്മീഷന് നിരീക്ഷിച്ചു. ജില്ലയില്‍ കമ്മീഷന് നടത്തിയ രണ്ട് അദാലത്തുകളിലായി 93 പരാതികളാണ് തീര്‍പ്പാക്കിയത്. കളക്ടറേറ്റില്‍ നടന്ന അദാലത്തില്‍ കമ്മീഷന് അംഗം ടി.കെ വാസു, അസിസ്റ്റന്റ് രജിസ്ട്രാര്‍ അജിത് പ്രസാദ് വകുപ്പ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.
ജില്ലാ സൈനികക്ഷേമ ഓഫീസുമായി ബന്ധപ്പെടണം
കാര്‍ഗില്‍ യുദ്ധത്തില്‍ (1999) വീരമൃത്യു വരിക്കുകയോ പരിക്കേല്‍ക്കുകയോ ചെയ്ത കരസേന, നാവികസേന, വ്യോമസേന വിഭാഗങ്ങളിലെ വയനാട് ജില്ലക്കാരായ വിമുക്തഭടന്മാര്/അവരുടെ ആശ്രിതര്‍ ജില്ലാ സൈനികക്ഷേമ ഓഫീസുമായി ബന്ധപ്പെടണമെന്ന് സൈനികക്ഷേമ ഓഫീസര്‍ അറിയിച്ചു. ഫോണ്‍ : 04936 202668.
ബെംഗളൂരു-മൈസൂർ ഹൈവേയിലുണ്ടായ വാഹനാപകടത്തിൽ യുവതിക്ക് ദാരുണാന്ത്യം.
തൊണ്ടർനാട് കുഞ്ഞോം സ്വദേശിനി അഫ്രീന (23) ആണ് മരിച്ചത്. മാനന്തവാടി സ്വദേശിയായ ബഷീറിന്റെ മകൻ മുഹമ്മദ് ഉവൈസിന്റെ ഭാര്യയാണ്. മൂന്ന് മാസം മുമ്പായിരുന്നു ഇവരുടെ വിവാഹം.ഇന്ന് വൈകീട്ട് മൂന്ന് മണിയോടെ ബിഡദിയിലായിരുന്നു അപകടം. ബെംഗളൂരു കെംപെഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഉവൈസിന്റെ സഹോദരനെയും ഭാര്യയെയും യാത്രയാക്കി നാട്ടിലേക്ക് മടങ്ങവെ ഇവർ സഞ്ചരിച്ചിരുന്ന കാർ നിയന്ത്രണം വിട്ട് സുരക്ഷാ വേലിയിലേക്ക് ഇടിച്ചുകയറുകയായിരുന്നു. ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകടത്തിന് കാരണമായതെന്നാണ് പ്രാഥമിക നിഗമനം.ഉവൈസ്, മാനന്തവാടി സെഞ്ച്വറി ടെക്സ്റ്റൈൽസ് ബിൽഡിങ് ഉടമ ബഷീറിന്റെ ഭാര്യ, മകൾ, ഇവരുടെ രണ്ടു വയസ്സുള്ള കുട്ടി എന്നിവരും വാഹനത്തിലുണ്ടായിരുന്നു. അപകടത്തിൽപ്പെട്ട മറ്റുള്ളവർ പരിക്കുകളില്ലാതെ രക്ഷപ്പെട്ടു.
യുപിഐ ഇടപാടുകൾക്ക് ഫീസ്: വിശദീകരണവുമായി ആർ ബി ഐ, 'കൂടുതൽ പേരിലേക്കെത്തിക്കാൻ സഹായിക്കുന്ന നടപടി'
യുപിഐ ഇടപാടുകൾക്ക് ചാർജ് ഈടാക്കുന്ന നടപടിയിൽ വിശദീകരണവുമായി ആർബിഐ. രാജ്യത്തിൻ്റെ ഡിജിറ്റൽ പേയ്മെൻ്റ് സംവിധാനം ദീർഘകാലത്തേക്ക് ശക്തമായി നിലനിർത്താൻ അനിവാര്യമെന്ന് ആർ ബി ഐ. യുപിഎ കൂടുതൽ പേരിലേക്കും, വ്യാപാരികളിലേക്കും എത്തിക്കാൻ ഇത് സഹായിക്കുമെന്നും ന്യായമായ ഫീസ് ഈടാക്കുന്നത് സാങ്കേതികവിദ്യയിലടക്കം കൂടുതൽ നിക്ഷേപങ്ങൾക്കും സഹായിക്കുമെന്നും ആർ ബി ഐയുടെ വിശദീകരണം. വ്യക്തികളിൽ നിന്നും വ്യക്തികളിലേക്കും, വ്യക്തികളിൽ നിന്ന് വ്യാപാരികളിലേക്കും ഇത് സൗജന്യമായി തുടരും. 2000 രൂപവരെയുള്ള ഇടപാട് വ്യാപാരികൾക്കും സൗജന്യമാകും. 2000 രൂപക്ക് മുകളിൽ വ്യാപാരികളിൽ നിന്നാണ് ഈടാക്കുക എന്നും ആർ ബി ഐ അറിയിച്ചു.അതേ സമയം, നടപടിയിൽ രൂക്ഷമായ വിമർശനവുമായി കോൺഗ്രസ്. യു പി ഐക്ക് ഫീസ് ചുമത്തിയത് ആലോചനയില്ലാതെ എന്ന് കോൺഗ്രസ്. വ്യാപാരികളുമായും രാഷ്ട്രീയ കക്ഷികളുമായും ആലോചന നടത്താൻ സർക്കാർ തയ്യാറായില്ല. ആദ്യം പ്രഖ്യാപിക്കുക പിന്നെ ആലോചിക്കുക എന്നതാണ് സർക്കാർ നയമെന്ന് ജയറാം രമേശ്. ഫോൺ പേ, ഗൂഗിൾ പേ തുടങ്ങിയവയെ സഹായിക്കാനാണ് നീക്കമെന്നും കോൺഗ്രസ്. ചെറുകിട വ്യാപാരികളെ ഫീസിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ടെന്ന് സർക്കാർ.
ഉപതിരഞ്ഞെടുപ്പ്: ജീവനക്കാർക്ക് വോട്ട് ചെയ്യാൻ അനുമതി നൽകണം
സെപ്റ്റംബർ 28 ന് തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ളഉപതിരഞ്ഞെടുപ്പ് നടക്കുന്ന വാർഡുകളിലെ വോട്ടർമാരായ സർക്കാർ, അർദ്ധസർക്കാർ, പൊതുമേഖല സ്ഥാപനങ്ങൾ, നിയമാനുസൃത കമ്പനികൾ, ബോർഡുകൾ, കോർപ്പറേഷനുകൾ എന്നീ സ്ഥാപനങ്ങളിലെ ജീവനക്കാർക്ക് പ്രസ്തുത വാർഡിലെ വോട്ടറാണെന്ന് തെളിയിക്കുന്ന രേഖ സഹിതം അപേക്ഷിക്കുന്ന പക്ഷം സ്വന്തം പോളിംഗ് സ്റ്റേഷനിൽ പോയി വോട്ട് ചെയ്യുന്നതിന് പ്രത്യേക അനുമതി നൽകണമെന്ന് ബന്ധപ്പെട്ട ഓഫീസ് മേലധികാരികൾക്ക് ഇലക്ഷൻ ഡെപ്യൂട്ടി കളക്ടർ നിർദ്ദേശം നൽകി.
സിവിൽ സർവീസ് കായികമേള 17 മുതൽ
സംസ്ഥാന സർക്കാർ ജീവനക്കാർക്കായുള്ള ഈ വർഷത്തെ സിവിൽ സർവീസ് കായികമേള സെപ്റ്റംബർ 17 മുതൽ 19 വരെ ജില്ലയിലെ വിവിധ ഭാഗങ്ങളിൽ സംഘടിപ്പിക്കും. സെപ്റ്റംബർ 17 ന് കൽപ്പറ്റ വൈസ്മെൻസ് ക്ലബ്ബിൽ ബാഡ്മിന്റൺ ഷട്ടിൽ മത്സരങ്ങളും ചെന്നലോട് ടേബിൾ ടെന്നീസ് ഇൻഡോർ സ്റ്റേഡിയത്തിൽ ടേബിൾ ടെന്നീസ് മത്സരങ്ങളും ജില്ലാ സ്പോർട്സ് കൗൺസിൽ ഓഫീസ് ഹാളിൽ കാരംസ് മത്സരങ്ങളും നടക്കും.18 ന് എംകെ ജിനചന്ദ്രൻ സ്മാരക ജില്ലാ സ്റ്റേഡിയത്തിൽ ചെസ്സ്, ഫുട്ബോൾ, ഹോക്കി, സ്വിമ്മിംഗ്, യോഗ, അത്ലറ്റിക്സ് മത്സരങ്ങളും 19 എസ്കെഎംജെ എച്ച്എസ്എസ് ഗ്രൗണ്ടിൽ കബഡി, ലോൺ ടെന്നീസ്, പവർ ലിഫ്റ്റിംഗ്, വെയ്റ്റ് ലിഫ്റ്റിങ് ബെസ്റ്റ് ഫിസിക്, ഗുസ്തി, ബാസ്ക്കറ്റ്ബോൾ, വോളിബോൾ ഖോ ഖോ മത്സരങ്ങളും കൃഷ്ണഗിരി ക്രിക്കറ്റ് സ്റ്റേഡിയത്തിൽ ക്രിക്കറ്റ് മത്സരങ്ങളും സംഘടിപ്പിക്കും. എൻട്രികൾ സമർപ്പിച്ച ജീവനക്കാർ മത്സര ദിവസങ്ങളിൽ അതത് കേന്ദ്രത്തിൽ രാവിലെ 10 ന് തന്നെ ഹാജരാകണമെന്ന് ജില്ലാ സ്പോർട്സ് കൗൺസിൽ സെക്രട്ടറി അറിയിച്ചു.
വിമുക്തഭടന്മാര്ക്ക് എംപ്ലോയ്മെന്റ് രജിസ്ട്രേഷന് പുതുക്കാം
2025 ജനുവരി ഒന്ന് മുതല്‍ 2026 ഓഗസ്റ്റ് 31 വരെയുള്ള കാലയളവില്‍ വിവിധ കാരണങ്ങളാല്‍ എംപ്ലോയ്മെന്റ് രജിസ്ട്രേഷന് പുതുക്കാന്‍ കഴിയാതെ സീനിയോറിറ്റി നഷ്ടപ്പെട്ട വിമുക്തഭടന്മാരായ ഉദ്യോഗാര്‍ഥികള്‍ക്ക് എംപ്ലോയ്മെന്റ് രജിസ്ട്രേഷന് പുതുക്കാന്‍ അവസരം. തനത് സീനിയോറിറ്റി നിലനിര്‍ത്തി ഒക്ടോബര്‍ 31 വരെയാണ് രജിസ്ട്രേഷന് പുതുക്കാവുന്നത്. എംപ്ലോയ്മെന്റ് രജിസ്ട്രേഷന് ഐഡന്റിറ്റി കാര്‍ഡില്‍ 10/2024 മുതല്‍ 06/2026 വരെ രേഖപ്പെടുത്തിയിട്ടുള്ളവര്‍ക്ക് സ്പെഷ്യല്‍ റിന്യൂവല്‍ അപേക്ഷകള്‍ ഒക്ടോബര്‍ 31 വരെ നല്‍കാം. ജില്ലയിലെ വിമുക്തഭടന്മാര് അവസരം പ്രയോജനപ്പെടുത്തി എംപ്ലോയ്മെന്റ് രജിസ്ട്രേഷന് പുതുക്കാന്‍ അപേക്ഷ നല്‍കണമെന്ന് ജില്ലാ സൈനിക ക്ഷേമ ഓഫീസര്‍ അറിയിച്ചു. ഫോണ്‍: 04936-202668
ജലവിതരണം തടസപ്പെടും
കല്‍പ്പറ്റ നഗരസഭയില്‍ കേരള ജല അതോറിറ്റിയുടെ എമിലി ടാങ്ക് വൃത്തിയാക്കുന്ന പ്രവൃത്തി നടക്കുന്നതിനാല്‍ സെപ്റ്റംബര്‍ 17 ന് ഹരിതഗിരി, എമിലി, മൈത്രിനഗര്‍, ഫ്രാന്‍സ് നഗര്‍, ഗ്രാമത്തുവയല്‍, പള്ളിത്താഴെ, ചുങ്കം, തുര്‍ക്കി റോഡ്, വിശാഖ് നഗര്‍, ഫാത്തിമ റോഡ്, വെയര്‍ ഹൗസ്, എടഗുനി, പഴത്താറ്റില്‍ റോഡ്, വട്ടകാരി റോഡ്, എ.കെ.ജി ഭാഗം, എരഞ്ഞിവയല്‍, പോലീസ് ഹൗസ് കോളനി ഭാഗം, എടഗുനി വയല്‍ റോഡ്, സ്വാമിക്കുന്ന് റോഡ്, ചന്ദ്രഗിരി റോഡ്, മരവയല്‍, കോവക്കുനി റോഡ്, മുണ്ടേരി, മുണ്ടേരി ശാന്തിനഗര്‍, അംബേദ്ക്കര്‍ റോഡ്, മുണ്ടേരി എച്ച്.എസ് ഒന്ന് മുതല്‍ ഏഴ് വരെ, അമ്പിലേരി, അമ്പിലേരി മുതല്‍ നെടുങ്ങോട് റോഡ്, സ്റ്റേഡിയം റോഡ്, സ്റ്റേഡിയംകുന്ന് പ്രദേശങ്ങളില്‍ ജലവിതരണം തടസ്സപ്പെടുമെന്ന് അസിസ്റ്റന്റ് എന്‍ജിനീയര്‍ അറിയിച്ചു.
പി.ആർ.ഡി ഇൻഫർമേഷൻ അസിസ്റ്റൻ്റ് പാനൽ: പരീക്ഷ സെപ്റ്റംബർ 20ന്
ഇൻഫർമേഷൻ ആൻഡ് പബ്ലിക് റിലേഷൻസ് വകുപ്പിൽ പബ്ലിക് റിലേഷൻസ് ഇൻഫർമേഷൻ സർവീസ് മാനേജ്മെന്റ് സിസ്റ്റം (പ്രിസം) പദ്ധതിക്ക് കീഴിൽ ഇൻഫർമേഷൻ അസിസ്റ്റൻ്റ് പാനലിലേക്ക് അപേക്ഷിച്ചവർക്ക് സെപ്റ്റംബർ 20 ന് (ഞായർ) രാവിലെ 10.30 മുതൽ 12.30 വരെ പരീക്ഷ നടക്കും. പരീക്ഷാ കേന്ദ്രങ്ങൾ; വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളുടെ പരീക്ഷാകേന്ദ്രം: ഗവ വി.എച്ച്.എസ്.എസ്സ്പോർട്സ് സിവിൽ സ്റ്റേഷൻ, കണ്ണൂർ.തിരുവനന്തപുരം, കൊല്ലം ജില്ലകളുടെ പരീക്ഷാകേന്ദ്രം : ഗവ. ഗേൾസ് എച്ച്.എസ്.എസ്., കോട്ടൺഹിൽ, വഴുതക്കാട്, തിരുവനന്തപുരം.കോട്ടയം, ഇടുക്കി, പത്തനംതിട്ട ജില്ലകളുടെ പരീക്ഷാകേന്ദ്രം: ഗവ. മോഡൽ എച്ച്.എസ്.എസ്., ഫയർ സ്റ്റേഷൻ സമീപം, കോട്ടയം.തൃശൂർ, പാലക്കാട് ജില്ലകളുടെ പരീക്ഷാകേന്ദ്രം: വിവേകോദയം ജി.എച്ച്.എസ്., തൃശൂർ. കോഴിക്കോട്, മലപ്പുറം ജില്ലകളുടെ പരീക്ഷാകേന്ദ്രം: ഗവ വി.എച്ച്.എസ്.എസ്മീഞ്ചന്ത, കോഴിക്കോട്.എറണാകുളം, ആലപ്പുഴ ജില്ലകളുടെ പരീക്ഷാകേന്ദ്രം: എം.പി.എം ഇംഗ്ലീഷ് മീഡിയം ഹയർ സെക്കൻഡറി സ്കൂൾ, വൈലോപ്പിള്ളി റോഡ്, തമ്മനം, എറണാകുളം.
അർജന്റീന ജേഴ്സിയിൽ ലയണൽ മെസ്സി അവസാനമായി ബൂട്ടുകെട്ടുന്നു; വിടവാങ്ങൽ മത്സരം ഒക്ടോബർ 6ന്
ഫുട്ബോൾ ഇതിഹാസം ലയണൽ മെസ്സി അർജന്റീന ജേഴ്സിയിൽ അവസാനമായി കളത്തിലിറങ്ങുന്നു. ഒക്ടോബർ 6ന് സ്വന്തം തട്ടകത്തിൽ നടക്കുന്ന സൗഹൃദ മത്സരത്തിൽ ആഫ്രിക്കൻ ടീമായ ബെനിനാണ് അർജന്റീനയുടെ എതിരാളികൾ. തലസ്ഥാന നഗരിയായ ബ്യൂണസ് ഐറിസിലെ ഐതിഹാസികമായ മോണ്യുമെന്റൽ സ്റ്റേഡിയമാണ് മത്സരത്തിന് വേദിയാകുന്നത്. അർജന്റീന ഫുട്ബോൾ അസോസിയേഷനാണ് ഇക്കാര്യം ഔദ്യോഗികമായി അറിയിച്ചത്സെപ്റ്റംബർ 21 മുതൽ ഒക്ടോബർ ആറു വരെയുള്ള ഫിഫ അന്താരാഷ്ട്ര വിൻഡോയിൽ അർജന്റീന നാട്ടിൽ മൂന്ന് സൗഹൃദ മത്സരങ്ങൾ കളിക്കുന്നുണ്ട്. ഇതിൽ ആഫ്രിക്കൻ ടീമായ ബെനിനെതിരെ നടക്കുന്ന സൗഹൃദ മത്സരത്തിലാണ് മെസ്സി കളിക്കുന്നത്. രാജ്യത്തിന്റെ എക്കാലത്തെയും മികച്ച താരത്തിന് അർഹമായ യാത്രയയപ്പ് നൽകുമെന്ന് അർജന്റീന ഫുട്ബോൾ അസോസിയൻ വ്യക്തമാക്കി. ദേശീയ ടീമിനായി മെസ്സിയുടെ 208-ാമത്തെ മത്സരമാണിത്.
വൈദ്യുതി മുടങ്ങും
വെള്ളമുണ്ട ഇലക്ട്രിക്കല്‍ സെക്ഷന്‍ കീഴിലെ പുളിഞ്ഞാല്‍, നാരോക്കടവ്, മൈലാടുംകുന്ന്, കാജ, തോട്ടുങ്കല്‍, നെല്ലിക്കച്ചാല്‍, മംഗലശ്ശേരി ചര്‍ച്ച്, കിണറ്റിങ്കല്‍, മംഗലശ്ശേരി, കണ്ടത്തുവയല്‍ വെള്ളമുണ്ട പത്താംമൈല്‍ ടൗണ്‍, പിച്ചങ്കോട് - നെല്ലേരീക്കുന്ന് പ്രദേശങ്ങളില്‍ നാളെ (സെപ്റ്റംബര്‍ 17) രാവിലെ ഒന്‍പത് മുതല്‍ വൈകിട്ട് 5.30 വരെ വൈദ്യുതി വിതരണം ഭാഗികമായോ പൂര്‍ണ്ണമായോ തടസ്സപ്പെടും. എച്ച് ടി ലൈൻ പ്രവൃത്തികൾ നടക്കുന്നതിനാൽ പടിഞ്ഞാറത്തറ സെക്ഷൻ പരിധിയിൽ വരുന്ന സരോവരം, മഞ്ഞൂറ, 13ാം മൈൽ, കാർലാട്, ആറുവാൾ, പെരുവടി, തോട്ടോളിപ്പടി, പള്ളിത്താഴെ ട്രാൻസ്ഫോർമർ പരിധിയിൽ നാളെ (സെപ്റ്റംബർ 17) രാവിലെ ഒമ്പത് മുതൽ വൈകീട്ട് 5. 30 വരെ വൈദ്യുതി വിതരണം പൂർണമായി മുടങ്ങും.

