വിസിറ്റ് വിസയിൽ എത്തുന്നവർ ഇനി പാസ്പോർട്ട് എപ്പോഴും കൈയ്യിൽ കൊണ്ട് നടക്കേണ്ട, പകരം ഡിജിറ്റൽ ഐഡി കാർഡ്

റിയാദ്: സൗദിയിൽ വിസിറ്റ് വിസയിൽ എത്തുന്നവർ രാജ്യത്ത് സഞ്ചരിക്കുമ്പോൾ പാസ്പോർട്ട് കൈയ്യിൽ കൊണ്ട് നടക്കേണ്ടതില്ല. പാസ്പോർട്ട് (ജവാസാത്ത്) ഡയറക്ടറേറ്റ് പുതുതായി ആരംഭിച്ച വിസിറ്റേഴ്‌സ് ഡിജിറ്റൽ ഐ.ഡി കാർഡ് ഇതിന് പകരമുള്ളതാണെന്ന് ജവാസാത്ത് വക്താവ് മേജർ നാസിർ അൽഉതൈബി പറഞ്ഞു. സൗദി പൗരന്മാർക്കും സൗദിയിൽ നിയമാനുസൃതം കഴിയുന്ന വിദേശികൾക്കും സന്ദർശകർക്കും ജവാസാത്ത് നൽകുന്ന ഡിജിറ്റൽ, സാങ്കേതിക പരിഹാരങ്ങളിൽ ഒന്ന് എന്നോണമാണ് വിസിറ്റേഴ്‌സ് ഡിജിറ്റൽ ഐ.ഡി സേവനം ആരംഭിച്ചത്.

സന്ദർശന വിസയിൽ സൗദിയിലെത്തുന്നവരുടെ രാജ്യത്തിനകത്തെ യാത്രകളും ഇടപാടുകളും എളുപ്പമാക്കാനാണ് വിസിറ്റേഴ്‌സ് ഡിജിറ്റൽ ഐ.ഡിയിലൂടെ ലക്ഷ്യമിടുന്നത്. സന്ദർശന വിസയിൽ സൗദിയിൽ പ്രവേശിക്കുന്ന വിദേശികൾക്ക് ഏകീകൃത നമ്പർ നൽകും. ഈ നമ്പർ ഉപയോഗിച്ച് ആഭ്യന്തര മന്ത്രാലയത്തിന്റെ ഓൺലൈൻ സേവന പ്ലാറ്റ്‌ഫോം ആയ അബ്ശിറിൽ പ്രവേശിച്ച് ഡിജിറ്റൽ ഐ.ഡി നേടാൻ സന്ദർശകർക്ക് സാധിക്കും. സന്ദർശകരുടെ സൗദിയിലെവിടെയുമുള്ള സഞ്ചാരങ്ങൾക്ക് മൊബൈൽ ഫോണുകളിലുള്ള ഡിജിറ്റൽ ഐ.ഡി ഉപയോഗിക്കാൻ കഴിയും. ഡിജിറ്റൽ ഐ.ഡി നേടുന്ന സന്ദർശകർക്ക് സൗദിയിലെ യാത്രകൾക്ക് പാസ്‌പോർട്ട് കൈവശം വെക്കേണ്ട ആവശ്യമില്ലെന്നും ജവാസാത്ത് വക്താവ് പറഞ്ഞു.

Latest News

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.