കല്‍പ്പറ്റ: നിയമസഭാ തെരഞ്ഞെടുപ്പില്‍ കല്‍പ്പറ്റ നിയോജകമണ്ഡലത്തില്‍ രണ്ടാംതവണ ജനവിധി തേടുന്ന അഡ്വ. ടി സിദ്ധിഖിന് ആവേശോജ്വല സ്വീകരണമൊരുക്കി യു ഡി എഫ് പ്രവര്‍ത്തകര്‍. കല്‍പ്പറ്റ നിയോജകമണ്ഡലം യു ഡി എഫ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ വൈകിട്ട് അഞ്ചുമണിയോടെ കല്‍പ്പറ്റ പുതിയ ബസ്റ്റാന്റ് പരിസരത്ത് നിന്നും അഡ്വ. ടി സിദ്ധിഖ് എം എല്‍ എയെ സ്വീകരിച്ച് നൂറുകണക്കിന് പ്രവര്‍ത്തകരുടെ അകമ്പടിയോടെ ടൗണില്‍ റോഡ്‌ഷോ നടത്തി. റോഡ്‌ഷോയെക്കിടെ സ്ത്രീകള്‍ ഉള്‍പ്പെടെ നിരവധി പേരാണ് സ്ഥാനാര്‍ഥിയെ ഷാളണിയിച്ച് ആശിര്‍വദിക്കാനായി എത്തിയത്. കല്‍പ്പറ്റ മുന്‍സിപ്പാലിറ്റിക്ക് സമീപം റോഡ് ഷോ അവസാനിച്ച ശേഷം അഡ്വ. ടി സിദ്ധിഖ് പ്രവര്‍ത്തകരെയും ജനങ്ങളെയും അഭിസംബോധന ചെയ്തു. കഴിഞ്ഞ അഞ്ചുവര്‍ഷക്കാലം ജനങ്ങള്‍ക്കിടയില്‍ പ്രവര്‍ത്തിച്ച ആത്മവിശ്വാസത്തോടെയാണ് വീണ്ടും ജനങ്ങള്‍ക്ക് മുന്നില്‍ എത്തുന്നതെന്ന് അദ്ദേഹം പറഞ്ഞു. എന്റെ കുടുംബം കല്‍പ്പറ്റയിലെ ജനങ്ങളാണ്. അവരുടെ സുഖത്തിലും ദുഖത്തിലുമെല്ലാം അവര്‍ക്കൊപ്പമുണ്ടായിരുന്നു. അഞ്ച് വര്‍ഷം നമ്മളാരും ആഹ്ലാദിക്കുകയായിരുന്നില്ല. സാധാരണക്കാരായ ജനങ്ങളുടെ കൂടെ അവരുടെ വിഷമത്തില്‍ സങ്കടങ്ങളില്‍ നമ്മള്‍ ജീവിക്കുകയായിരുന്നു. ഒരു വലിയ ദുരന്തത്തെ നമ്മള്‍ നേരിട്ടു. ആ സന്ദര്‍ഭങ്ങളില്‍ തികഞ്ഞ ആത്മവിശ്വാസത്തോടെ ചേര്‍ത്തുനിര്‍ത്തേണ്ട മുഴുവന്‍ പേരെയും ചേര്‍ത്തുനിര്‍ത്തി ഏകോപനം നടത്താനായി എന്ന വിശ്വാസമുണ്ട്. കല്‍പ്പറ്റ ബൈപ്പാസ് റോഡ് ഉള്‍പ്പെടെ നിരവധിയായ റോഡുകള്‍ കൊണ്ടുവരാനായി. അഞ്ചുവര്‍ഷക്കാലത്തിനിടയില്‍ വരുംതലമുറക്കായി ചെയ്ത ഏറ്റവും പ്രധാനപ്പട്ട കാര്യങ്ങളിലൊന്ന് നീറ്റിന്റെയും, നെറ്റിന്റെയും പരീക്ഷകേന്ദ്രം ഈ ജില്ലയില്‍ കൊണ്ടുവരാന്‍ സാധിച്ചുവെന്നതാണ്. രണ്ടാമത്തെ കാര്യം ഉരുള്‍ദുരന്തബാധിതരായ 147 കുട്ടികള്‍ക്ക് ഉന്നതപഠനത്തിനായുള്ള സംവിധാനം ഉറപ്പാക്കാന്‍ കഴിഞ്ഞതാണ്. ഗോത്ര, ആരോഗ്യമേഖലയില്‍ ഉള്‍പ്പെടെ നിരവധി കാര്യങ്ങളില്‍ മുന്നോട്ടുപോകാനായി. പല കാര്യങ്ങള്‍ക്കും ഉണ്ടായിരുന്ന പരിമിതി സര്‍ക്കാര്‍ ഒപ്പമുണ്ടായിരുന്നില്ലെന്നതാണ്. 2026-ല്‍ അതും നമ്മള്‍ മറികടക്കും. യു ഡി എഫിന്റെ സര്‍ക്കാര്‍ അധികാരത്തിലെത്തും. കല്‍പ്പറ്റ ഉള്‍പ്പെടെ വയനാട്ടിലെ മൂന്ന് നിയോജകമണ്ഡലങ്ങളിലും യു ഡി എഫ് വിജയിക്കുമെന്നും അദ്ദേഹം പറഞ്ഞു. യു ഡി എഫ് നിയോജകമണ്ഡലം ചെയര്‍മാന്‍ സലീം മേമന അധ്യക്ഷനായിരുന്നു. ഡി സി സി പ്രസിഡന്റ് അഡ്വ. ടി ജെ ഐസക്, യു ഡി എഫ് ജില്ലാ ചെയര്‍മാന്‍ കെ കെ അഹമ്മദ്ഹാജി, എ ഐ സി സി അംഗം എന്‍ ഡി അപ്പച്ചന്‍, പി പി ആലി, റസാഖ് കല്‍പ്പറ്റ, ടി ഹംസ, എം എ ജോസഫ്, ചന്ദ്രികാകൃഷ്ണന്‍, ബി സുരേഷ്ബാബു, പോള്‍സണ്‍ കൂവക്കല്‍, ഹാരിസ് കണ്ടിയന്‍, കടവന്‍ ഹംസ, സി മൊയ്തീന്‍കുട്ടി, പി കെ അബ്ദുറഹ്‌മാന്‍, സി ജയപ്രസാദ്, നജീബ് കരണി, ശോഭനാകുമാരി, വിജയമ്മ ടീച്ചര്‍, ബിനു തോമസ്, പി വിനോദ്കുമാര്‍, ഗോകുല്‍ദാസ് കോട്ടയില്‍, ഗിരീഷ് കല്‍പ്പറ്റ, ഹര്‍ഷകല്‍ കോന്നാടന്‍ തുടങ്ങിയ നിരവധി പേര്‍ സംബന്ധിച്ചു.

കോഴിക്കോട് മൂന്നര വയസുകാരി ഷിഗല്ല ബാധിച്ച് മരിച്ചു.
കോഴിക്കോട് മൂന്നര വയസുകാരി ഷിഗല്ല ബാധിച്ച് മരിച്ചു. കോഴിക്കോട് കുറ്റിക്കാട്ടൂർ ആനക്കുഴിക്കര സ്വദേശിയായ കുട്ടിയാണ് മരിച്ചത്.കുട്ടി പഠിക്കുന്ന അംഗനവാടിയിലെ മറ്റ് മൂന്ന് കുട്ടികൾക്കും രോഗലക്ഷണങ്ങൾ കണ്ടെത്തി. ആനക്കുഴിക്കര ഭാഗത്ത് അഞ്ച് പേർക്കും രോഗലക്ഷണങ്ങൾ കണ്ടെത്തി.







