സംസ്ഥാനത്ത് മഴ ലഭ്യത കുറവാണെന്ന് റിപ്പോർട്ട്. ഈ വർഷം ഇതുവരെ ലഭിക്കേണ്ടിയിരുന്ന മഴയിൽ 45 ശതമാനത്തിന്റെ കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്.എന്നാൽ ഓഗസ്റ്റിൽ ആകെ ലഭിക്കേണ്ടിയിരുന്ന മഴയിൽ 88% കുറവുള്ളതായി കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ കണക്കുകൾ വ്യക്തമാക്കുന്നു. ഈ കണക്കുകൾ പ്രകാരം സംസ്ഥാനം കടുത്ത വരൾച്ചയിലേക്ക് നീങ്ങുന്നു എന്ന സൂചനയാണ് ലഭിക്കുന്നത്.
ഇന്നലെ വരെയുള്ള കണക്കുകളാണ് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ വിഭാഗം പ്രസിദ്ധീകരിച്ചത്. ഓഗസ്റ്റ് 1 മുതൽ 9 വരെ കേരളത്തിൽ ശരാശരി ലഭിക്കേണ്ടിയിരുന്നത് 160.8 mm മഴയാണ്. എന്നാൽ ഇക്കാലയളവിൽ കിട്ടിയത് 18.7 mm മഴ മാത്രമാണ്.ഓഗസ്റ്റിൽ മാത്രം 88% മഴയുടെ കുറവുണ്ടായി. ഈ വർഷം പൊതുവേ സംസ്ഥാനത്ത് മൺസൂൺ മഴയിൽ വലിയ കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ജൂൺ 1 മുതൽ ഓഗസ്റ്റ് 9 വരെ സംസ്ഥാനത്തു 40% മഴയുടെ കുറവ് രേഖപ്പെടുത്തി .മുൻ വർഷങ്ങളിൽ ഓഗസ്റ്റ് ആദ്യ വാരമാകുമ്പോഴേക്കും ഇത്തവണ കിട്ടിയതിന്റെ ഇരട്ടിയോളം മഴ കിട്ടിയിരുന്നതായി കണക്കുകളിൽ വ്യക്തമാണ്.
2022 ൽ 297. 6 മില്ലി മീറ്ററും 2021ൽ 132.8 മില്ലി മീറ്ററും 2020ൽ 441.8 മിലി മീറ്ററും മഴ കിട്ടിയിരുന്നു. ജൂൺ മാസം കിട്ടേണ്ടിയിരുന്ന മഴ കൂടി അടുത്ത മാസങ്ങളിൽ കിട്ടില്ല എന്നാണ് നിഗമനം. അടുത്ത മാസം കിട്ടേണ്ട സ്വാഭാവിക മഴയിലും കുറവുണ്ടാകും. അങ്ങനെയെങ്കിൽ സംസ്ഥാനം കടുത്ത വരൾച്ചയിലേക്കാണ് നീങ്ങാൻ പോകുന്നത്.