തിരുവനന്തപുരം: വീടുകൾക്കുമേൽ താത്കാലിക ഷീറ്റോ ഓടോ മേഞ്ഞ മേൽക്കൂരകൾക്ക് ഇനിമുതൽ നികുതിയില്ല. മഴക്കാലത്തെ ചോർച്ച തടഞ്ഞ് കെട്ടിടം സംരക്ഷിക്കാനും തുണി ഉണക്കുന്നതുപോലുള്ള ആവശ്യങ്ങൾക്കും ഇത്തരം നിർമാണം വ്യാപകമായതോടെയാണ് ഇളവനുവദിച്ച് കെട്ടിടനിർമാണ ചട്ടങ്ങളിൽ ഭേദഗതിവരുത്തിയത്.
മൂന്നുനിലവരെയുള്ള വീടുകൾക്കാണ് പൂർണ ഇളവ്. ടെറസിൽനിന്ന് ഷീറ്റിലേക്കുള്ള ഉയരം 2.4 മീറ്ററിൽ കൂടാൻ പാടില്ലെന്നാണ് വ്യവസ്ഥ. ഷീറ്റിടാൻ പ്രത്യേക അനുമതിയോ ഫീസോ വേണ്ട.
നിലവിൽ ടെറസിനു മുകളിലെ 1.2 മീറ്റർവരെ പൊക്കത്തിലുള്ള മേൽക്കൂരകൾക്ക് അനുമതിതേടുകയോ നികുതിനൽകുകയോ വേണ്ട.
കെട്ടിടനിർമാണച്ചട്ടങ്ങളിൽ ഇത്തരം നിർമാണം ഇതുവരെ ഉൾപ്പെട്ടിരുന്നില്ല. എന്നാൽ, ഷീറ്റിടുന്നത് പ്രത്യേക നിർമാണമായിക്കണ്ട് പല തദ്ദേശസ്ഥാപനങ്ങളിലും ഉദ്യോഗസ്ഥർ പെർമിറ്റ് ഫീസും നികുതിയും ഈടാക്കുന്നുണ്ട്. ഇതാണ് ചട്ടേഭദഗതിയിലൂടെ സർക്കാർ മാറ്റുന്നത്.
 
								 
															 
															 
															 
															







