കോഴിക്കോട്: കോഴിക്കോട് കൂത്താളി വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ററി സ്കൂള്‍ ഗ്രൗണ്ടില്‍ കളിക്കുകയായിരുന്ന കുട്ടികള്‍ക്കിടയിലേക്ക് കാര്‍ ഓടിച്ചു കയറ്റി അഭ്യാസ പ്രകടനം നടത്തിയ സംഭവത്തിൽ നടപടിയെടുത്ത് പൊലീസും എംവിഡിയും. കാർ ഓടിച്ചത് പതിനാറുകാരനാണെന്ന വിവരവും പുറത്തുവരുന്നുണ്ട്. കാറിന്റെ ആർസി സസ്പെൻഡ് ചെയ്യുമെന്ന് എംവിഡി അറിയിച്ചു. 16കാരന് ലൈസൻസ് നൽകുന്നത് 25 വയസുവരെ തടഞ്ഞു. സംഭവത്തിൽ പൊലീസും നടപടി സ്വീകരിച്ചിട്ടുണ്ട്. വാഹനം പോലീസ് കസ്റ്റഡിയിൽ എടുത്തിരിക്കുകയാണ്.
കുട്ടികള്‍ ഓടി മാറിയതിനെത്തുടര്‍ന്നാണ് കാറിടിക്കാതെ രക്ഷപ്പെട്ടത്. കാറുടമയെ തിരിച്ചറിഞ്ഞതായും വാഹനം ഹാജരാക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്നും പേരാമ്പ്ര പോലീസ് അറിയിച്ചു. ഉപജില്ലാ കലോത്സവം കാരണം കൂത്താളി വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ററി സ്കൂളിന് അവധി നല്‍കിയിരുന്നു. ഫുട്ബോള്‍ടീം അംഗങ്ങളായ വിദ്യാര്‍ത്ഥികള്‍ രാവിലെ പത്തരയോടെ സ്കൂള്‍ ഗ്രൗണ്ടില്‍ പരിശീലനം നടത്തുന്നതിനിടയിലാണ് കാറെത്തിയത്. വളരെ വേഗത്തിലെത്തിയ കാര്‍ കുട്ടികള്‍ക്കിടയിലേക്ക് പാഞ്ഞടുക്കുകയായിരുന്നു. പലരും ഓടി മാറിയതിനാലാണ് അപകടം ഒഴിവായത്.
പിന്നാലെ അഭ്യാസ പ്രകടനമായി. ശബ്ദം കേട്ട് അധ്യാപകരെത്തിയപ്പോഴേക്കും കാര്‍ റോഡിലേക്ക് കടന്നു. പിന്നീട് അതി വേഗം ഓടിച്ചു പോയി. തുടര്‍ന്ന് അധ്യാപകര്‍ പോലീസില്‍ പരാതി നല്‍കി. പോലീസ് നടത്തിയ അന്വേഷണത്തില്‍ പൈതോത്ത് സ്വദേശിയുടേതാണ് കാറെന്ന് തിരിച്ചറിഞ്ഞിരുന്നു. വാഹനം കസ്റ്റഡിയിലെടുത്ത് തുടര്‍ നടപടി സ്വീകരിക്കുമെന്ന് പോലീസ് അറിയിച്ചു. ഡ്രൈവറുടെ ലൈസന്‍സ് റദ്ദാക്കുന്നതടക്കമുള്ള നടപടി സ്വീകരിക്കുമെന്നും മോട്ടോര്‍വാഹന വകുപ്പ് അധികൃതര്‍ അറിയിച്ചു.








