അതീവ സങ്കീര്‍ണമായ റിവിഷൻ ടോട്ടൽ ഹിപ് റീപ്ലേസ്‌മെന്റ് ശസ്ത്രക്രിയ വിജയകരമായി പൂര്‍ത്തിയാക്കി വൈത്തിരി താലൂക്ക് ആശുപത്രി. വര്‍ഷങ്ങൾക്ക് മുമ്പ് മറ്റൊരു ആശുപത്രിയിൽ ഇടുപ്പ് മാറ്റിവെയ്ക്കൽ ശസ്ത്രക്രിയക്ക് വിധേയനായ വ്യക്തിക്ക് പിന്നീട് ശാരീരിക ബുദ്ധിമുട്ടുകളും സങ്കീര്‍ണതകളുമുണ്ടായതിനെ തുടര്‍ന്ന് വീണ്ടും ശസ്ത്രക്രിയ നടത്തി ഇടുപ്പ് പൂര്‍ണമായി മാറ്റിവെയ്ക്കുകയായിരുന്നു. ജില്ലയിലെ സർക്കാർ ആശുപത്രികളിൽ ആദ്യമായാണ് റിവിഷൻ ടോട്ടൽ ഹിപ് റീപ്ലേസ്‌മെൻ്റ് ശസ്ത്രക്രിയ നടത്തുന്നത്. ചികിത്സയ്ക്ക് വിധേയനായ സുൽത്താൻ ബത്തേരി കോട്ടക്കുന്ന് സ്വദേശിയായ 69കാരൻ എ.ഇ ജോസഫ് ദീര്‍ഘനാളായി തന്നെ അലട്ടിയിരുന്ന വേദനകൾക്ക് ശമനം ലഭിച്ച ആശ്വാസത്തിലാണിപ്പോൾ.
വിവിധ ആശുപത്രികളിൽ ഇടുപ്പ് മാറ്റിവെക്കൽ ശസ്ത്രക്രിയകൾ നടക്കാറുണ്ടെങ്കിലും സംസ്ഥാനത്ത് വളരെ അപൂർവമായി മാത്രമാണ് അതീവ സങ്കീര്‍ണമായ റിവിഷൻ ടോട്ടൽ ഹിപ് റീപ്ലേസ്‌മെന്റ് ശസ്ത്രക്രിയകൾ നടത്തുന്നത്. ഒരു തവണ ശസ്ത്രക്രിയയിലൂടെ മാറ്റിവെച്ച കൃത്രിമ ഇടുപ്പ് സന്ധിക്ക് എന്തെങ്കിലും പ്രശ്നങ്ങൾ സംഭവിക്കുമ്പോൾ ശസ്ത്രക്രിയയിലൂടെ അത് പൂര്‍ണമായും മാറ്റി പുതിയത് സ്ഥാപിക്കുകയാണ് ഇതിലൂടെ. വൈത്തിരി താലൂക്ക് ആശുപത്രിയിലെ അസ്ഥിരോഗ വിദഗ്ധനായ ഡോ. നിഖിൽ നാരായണന്റെ നേതൃത്വത്തിലായിരുന്നു ശസ്ത്രക്രിയ. താലൂക്ക് ആശുപത്രിയിലെ മുൻ അസ്ഥിരോഗ വിദഗ്ധനും നിലവിൽ മലപ്പുറം താലൂക്ക് ആശുപത്രിയിലെ ഡോക്ടറുമായ കെ. രാജഗോപാലൻ, അനസ്തേഷ്യ ജൂനിയർ കൺസൾട്ടന്റ് ഡോ. സക്കീർ ഹുസൈൻ എന്നിവരും ശസ്ത്രക്രിയയുടെ ഭാഗമായി.
14-ാം വയസിലുണ്ടായ ഒരു അപകടത്തിലാണ് ജോസഫിന്റെ ഇടുപ്പിൽ മുള കുത്തികയറിയത്. പിന്നീട് വിവിധ ആശുപത്രികളിൽ പല ശസ്ത്രക്രിയകൾക്ക് വിധേയനായി. റിട്ടേര്‍ഡ് ജീവനക്കാരനായ അദ്ദേഹത്തിന് ശാരീരിക ബുദ്ധിമുട്ടുകളും ശസ്ത്രക്രിയയുടെ ഭാഗമായുണ്ടായ പ്രയാസങ്ങളും വിട്ടുമാറിയില്ല. ശസ്ത്രക്രിയക്ക് വിധേയനായി മാറ്റിവെച്ച ഇടുപ്പ് ഇളകുകയും, ഉള്ളിൽ പഴുപ്പ് നിറയുകയും ചെയ്തതോടെ കടുത്ത വേദനയായി. ശസ്ത്രക്രിയകളുടെ ഭാഗമായി കാലിന്റെ വലിപ്പം കുറഞ്ഞതും പ്രശ്നമായി. അണുബാധ വര്‍ദ്ധിച്ച് വേദന സഹിക്കാനാവാതെയാവുകയും ഇടുപ്പ് മാറ്റി സ്ഥാപിച്ച ഇംപ്ലാന്റ് ഇളകി ചലനശേഷി കുറയുകയും ചെയ്തതോടെയാണ് ഡോ. നിഖിൽ നാരായാണന്റെ അടുത്ത് ചികിത്സ തേടിയെത്തിയത്.
2025 മെയ് മുതൽ അഞ്ചുമാസം മരുന്നുകൾ കഴിക്കുകയും ശേഷം 2025 ഒക്ടോബർ 17ന് റിവിഷൻ ടോട്ടൽ ഹിപ് റീപ്ലേസ്‌മെന്റ് ശസ്ത്രക്രിയയ്ക്ക് വിധേയനാവുകയും ചെയ്തു. പ്രാഥമിക ഇടുപ്പ് മാറ്റിവെയ്ക്കലിനേക്കാൾ ദൈർഘ്യമേറിയതും ഏറെ സങ്കീർണ്ണവുമാണ് രണ്ടാമത്തെ ശസ്‍ത്രക്രിയയെന്ന് ഡോ. നിഖിൽ നാരായണൻ പറഞ്ഞു. പഴയ ഇംപ്ലാന്റ് നീക്കം ചെയ്യുകയും എല്ലിന്റെ അവസ്ഥ വിലയിരുത്തി ആവശ്യമാണെങ്കിൽ എല്ല് മാറ്റിവെക്കുകയും പുതിയ ഇംപ്ലാന്റ് സ്ഥാപിക്കുകയും ചെയ്യുന്നു. ആദ്യത്തെ ശസ്ത്രക്രിയയെ അപേക്ഷിച്ച് രോഗി സുഖംപ്രാപിക്കാൻ കൂടുതൽ സമയം ആവശ്യമാണെന്ന് ഡോക്ടര്‍ പറഞ്ഞു. വൈത്തിരി താലൂക്ക് ആശുപത്രിയിൽ എട്ടോളം ഇടുപ്പ് മാറ്റിവെക്കൽ ശസ്ത്രക്രിയകളും 158 മുട്ട് മാറ്റിവയ്ക്കൽ ശസ്ത്രക്രിയകളും നടത്തിയിട്ടുണ്ട്. ശസ്ത്രക്രിയയ്ക്ക് ശേഷം ആരോഗ്യവാനായി വീണ്ടും മെഡിക്കൽ പരിശോധനയ്ക്ക് എത്തിയപ്പോൾ വേദനകൾക്ക് വിരാമമായ സന്തോഷത്തിലാണ് ജോസഫും ഒപ്പം ഡോ. നിഖിൽ നാരായണനും.







