പതിനാറാം കേരള നിയമസഭയിലേക്കുള്ള വോട്ടെടുപ്പ് ആരംഭിച്ചു. 140 മണ്ഡലങ്ങളിലെ 30,495 ബൂത്തുകളിലാണ് വോട്ടെടുപ്പ് നടക്കുന്നത്. കേരളം ആര് ഭരിക്കണമെന്ന് 2.71 കോടി വോട്ടർമാരാണ് വിധിയെഴുതുന്നത്. രാവിലെ ഏഴ് മണിക്ക് തന്നെ വോട്ടെടുപ്പ് ആരംഭിച്ചു. മുഖ്യമന്ത്രി പിണറായി വിജയൻ, പ്രതിപക്ഷ നേതാവ് വിഡി സതീശൻ, ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖര്‍, കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ് തുടങ്ങിയവര്‍ രാവിലെ തന്നെ പോളിങ് ബൂത്തുകളിലെത്തി വോട്ട് രേഖപ്പെടുത്തി.
വോട്ടിംഗ് ദിനത്തിൽ തികഞ്ഞ ആത്മവിശ്വാസത്തിലാണ് മുന്നണികള്‍. അതിപ്രധാനമായ തെരഞ്ഞെടുപ്പാണിതെന്നും വികസന തുടര്‍ച്ചയ്ക്ക് എൽഡിഎഫ് വരണമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പ്രതികരിച്ചു. എൽഡിഎഫിന് മാത്രമേ പ്രതിബദ്ധതയുടെ നാടിന്‍റെ പുരോഗതിയെ മുന്നോട്ടുകൊണ്ടുപോകാനാകൂവെന്നും പിണറായി വിജയൻ വോട്ട് രേഖപ്പെടുത്തിയ ശേഷം മാധ്യമങ്ങളോട് പറഞ്ഞു. പിണറായിയിലെ മുണ്ടയോട് 105-ാം ബൂത്തിലാണ് മുഖ്യമന്ത്രി കുടുംബത്തോടൊപ്പം എത്തി വോട്ട് ചെയ്തത്. പ്രതിസന്ധിക്കിടയിലും നാം മുന്നോട്ട് പോയി. വളരെ കൃത്യതയോടെ നാടിനെ മുന്നോട്ടു നയിക്കാൻ എൽഡിഎഫിന് കഴിഞ്ഞു. കഴിഞ്ഞ പത്ത് വർഷം ജനങ്ങളോടൊപ്പം ആണ് യാത്ര ചെയ്തത്. ആ യാത്രയാണ് ഈ തെരഞ്ഞെടുപ്പിലും തുടരേണ്ടതെന്നും പിണറായി വിജയൻ കൂട്ടിച്ചേര്‍ത്തു.








