ബെംഗളൂരുവിലെ ജെ.പി നഗറിലെ ഒരു വീട്ടില്‍ സംശയാസ്പദമായ സ്ഫോടനത്തില്‍ ഒരാള്‍ മരിക്കുകയും മറ്റൊരാള്‍ക്ക് ഗുരുതരമായി പൊള്ളലേല്‍ക്കുകയും ചെയ്തു. ജെപി നഗർ 24-ാം മെയിൻ ഉഡുപ്പി ഉപഹാറിന് സമീപമുള്ള വീട്ടില്‍ 12ന് രാവിലെ കുക്കർ പൊട്ടിത്തെറിച്ചതിനെ തുടർന്നാണ് തീപിടിത്തമുണ്ടായതെന്ന് സംശയിക്കുന്നു.NIA അടക്കമുള്ള കേന്ദ്ര-സംസ്ഥാന ഏജൻസികളില്‍ നിന്നുള്ള വിദഗ്ധർ സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.ഉത്തർപ്രദേശില്‍ നിന്നുള്ള രണ്ട് യുവാക്കള്‍ക്കാണ് പരിക്കേറ്റത്.
സമീർ വിക്ടോറിയ ആശുപത്രിയില്‍ ചികിത്സയിലാണ്. 60 ശതമാനം പൊള്ളലേറ്റ മൊഹ്‌സിൻ ആശുപത്രിയിലെത്തിച്ചപ്പോഴേക്കും മരിച്ചെന്ന് ഡോക്ടർമാർ അറിയിച്ചു. സ്‌ഫോടനത്തിന്റെ തീവ്രതയില്‍ വീട് തകർന്നു.
കുക്കർ പൊട്ടിത്തെറിച്ചാണ് സ്‌ഫോടനമുണ്ടായതെന്നാണ് പൊലീസ് ആദ്യം സംശയിച്ചിരുന്നത്. എന്നാല്‍ കൂടുതല്‍ അന്വേഷണത്തില്‍ മുറിക്കുള്ളില്‍ കത്തിയ വയറുകള്‍ കണ്ടെത്തി. ഇത് പൊലീസിന്റെ സംശയം വർദ്ധിപ്പിച്ചിട്ടുണ്ട്. ഇതുവരെ സംശയാസ്പദമായി ഒന്നുമില്ലെങ്കിലും അന്വേഷണം പുരോഗമിക്കുന്നതായി ബെംഗളൂരു സൗത്ത് ഡിവിഷൻ ഡിസിപി ലോകേഷ് ബി. ജഗലാസർ പറഞ്ഞു.