തിരുവനന്തപുരം :
വിളിക്കാത്ത കല്യാണത്തിന് പോകാതിരിക്കുകയാണ് നല്ലതെന്ന് പഴമക്കാർ പറയും. പുതിയകാലത്തും ഈ ചൊല്ല് മറ്റൊരു രൂപത്തില്‍ പ്രസക്തമാവുകയാണ്. സമൂഹമാധ്യമങ്ങളില്‍ അജ്ഞാത നമ്പറുകളില്‍നിന്ന് വരുന്ന കല്യാണം വിളികള്‍ സൂക്ഷിക്കണം. നിർദോഷ വിവാഹ ക്ഷണക്കത്തുകളായി തോന്നുമെങ്കിലും അവയില്‍ ക്ലിക്ക് ചെയ്‌താല്‍ പണി ക്ഷണിച്ചുവരുത്തലാകുമെന്നാണ് പോലീസിന്റെ മുന്നറിയിപ്പ്. ഫോണിലെ വിവരങ്ങള്‍ ചോർത്താൻ സൈബർ തട്ടിപ്പുകാരെ സഹായിക്കുന്ന ഫയലുകളാണ് കല്യാണക്കത്തുകളുടെ രൂപത്തില്‍ വരുന്നത്. കൂടുതലും വാട്‌സാപ്പിലായിരിക്കും ഇത്തരം വ്യാജ ഡിജിറ്റല്‍ കല്യാണക്കുറികള്‍. കല്യാണ ക്ഷണക്കത്തിന്റെ ലിങ്കില്‍ ക്ലിക്ക് ചെയ്‌താല്‍ ഏതെങ്കിലും തട്ടിപ്പ് വെബ്‌സൈറ്റിലാകും ചെന്നെത്തുക. ഇതില്‍നിന്ന് ഏതെങ്കിലും ഫയല്‍ ഡൗണ്‍ലോഡ് ചെയ്യാനായിരിക്കും അടുത്ത ആവശ്യം. ഇങ്ങനെ ചെയ്‌താല്‍ ഏതെങ്കിലും മാല്‍വെയർ ആപ്പ് ഫോണില്‍ ഇൻസ്‌റ്റാള്‍ ചെയ്യപ്പെടും. ഫോണിലെ സുപ്രധാന വിവരങ്ങള്‍ സൈബർ തട്ടിപ്പുകാരന് ഇതുവഴി ലഭിക്കും. തട്ടിപ്പുകാർക്ക് നമ്മുടെ ഫോണില്‍ സേവ് ചെയ്‌തിട്ടുള്ള നമ്പറുകളും ലഭിക്കും.
ഓണ്‍ലൈൻ ബാങ്കിങ് സേവനങ്ങള്‍ ഉപയോഗിക്കുന്നുണ്ടെങ്കില്‍ അതിന്റെ പാസ്‌വേഡും തട്ടിപ്പ് സംഘത്തിന് ലഭിക്കാം. ഇതിലൂടെ സമൂഹമാധ്യമ അക്കൗണ്ടുകള്‍ ഹാക്ക് ചെയ്യാനും അവർക്ക് സാധിക്കും. നമ്മുടെ പേരില്‍ സുഹൃത്തുക്കളില്‍നിന്ന് പണം തട്ടാനും അവർ ശ്രമിക്കും. അതിനാല്‍ അജ്ഞാത നമ്പറില്‍നിന്ന് വിവാഹ ക്ഷണത്തിന്‍റെ രൂപത്തില്‍ ഏതെങ്കിലും ഫയലോ ലിങ്കുകളോ ലഭിച്ചാല്‍ അതില്‍ ഒരിക്കലും ക്ലിക്ക് ചെയ്യാനോ ഡൗണ്‍ലോഡ് ചെയ്യാനോ പാടില്ല. ഇത്തരം തട്ടിപ്പിനിരയായി പണം നഷ്ടപ്പെട്ടാല്‍ ഉടനെ *1930* എന്ന ടോള്‍ഫ്രീ നമ്പറിൽ വിവരം അറിയിക്കുകയോ www.cybercrime.gov.in എന്ന വെബ്സൈറ്റില്‍ പരാതി രജിസ്റ്റർ ചെയ്യുകയോ വേണമെന്ന് പോലീസ് അറിയിച്ചു.