കറുകപ്പള്ളിയില്‍ വീട്ടില്‍ സൂക്ഷിച്ച 500 ഗ്രാം എം.ഡി.എം.എയുമായി പ്രതി പിടിയില്‍. മുഹമ്മദ് നിഷാദ് എന്നയാളുടെ വാടക വീട്ടില്‍ രഹസ്യ വിവരത്തെ തുടർന്ന് ഞായറാഴ്ച പുലർച്ചെ ഡാൻസാഫും പൊലീസും ചേർന്ന് പരിശോധന നടത്തുകയായിരുന്നു.പൊന്നാനി സ്വദേശിയായ നിഷാദ് ഇവിടെ വാടകക്ക് താമസിക്കുകയായിരുന്നു. ലഹരിയുടെ ഉറവിടമറിയാനുള്‍പ്പെടെ ഇയാളെ ചോദ്യംചെയ്ത് വരികയാണ്.
ആലുവയില്‍ കുടിവെള്ളത്തിന്‍റെ ബിസിനസ് നടത്തുന്നയാളാണ് പ്രതിയെന്ന് പൊലീസ് വ്യക്തമാക്കി. 15 വർഷത്തിലേറെയായി ഇയാള്‍ രാസലഹരി ഉപയോഗിക്കുന്നുണ്ടെന്ന് മൊഴി നല്‍കി. കൊച്ചിയില്‍ നടത്തിയ വൻ ലഹരിവേട്ടകളില്‍ ഒന്നാണിത്. കഴിഞ്ഞ ദിവസം ഇയാളുടെ സുഹൃത്തായ മറ്റൊരാളെ പൊലീസ് പിടികൂടിയിരുന്നു.
മറ്റ് പലർക്കും വിതരണം ചെയ്യാനായാണ് പ്രതി ഇത്രയധികം ലഹരി കൈവശം വെച്ചതെന്നാണ് സൂചന. വിപണിയില്‍ 10 ലക്ഷം രൂപ വിലമതിക്കുന്ന ലഹരി മരുന്നാണ് പിടിച്ചെടുത്തതെന്നും ചോദ്യംചെയ്യലിന് പ്രതി സഹകരിക്കുന്നില്ലെന്നും നർകോട്ടിക്സ് അസി. കമീഷണർ അബ്ദുല്‍ സലാം വ്യക്തമാക്കി.