മയക്കുമരുന്നു കേസിൽ പൊലീസ് കസ്റ്റഡിയിലെടുത്ത പ്രതിയുടെ പോസ്റ്റുമോർട്ടം റിപ്പോർട്ട് പുറത്ത്. മരിച്ച പ്രതിയുടെ വയറ്റിൽ രണ്ട് പ്ലാസ്റ്റിക്ക് കവറുകൾ കണ്ടെത്തി. എം.ഡി.എം.എ ആണോ എന്ന സംശയത്തെ തുടർന്ന് കവറുകൾ വിദഗ്ധ പരിശോധനക്ക് മാറ്റി. യുവാവിന്റെ ശരീരത്തിൽ മർദനമേറ്റത്തിന്റെ പാടുകളുമുണ്ട്.
13 പരിക്കുകളാണ് മരിച്ച യുവാവിന്റെ ശരീരത്തിൽ കണ്ടെത്തിയത്. തുടയിലും പാദത്തിലും ഉൾപ്പടെയാണ് മർദനമേറ്റ പാടുകൾ കണ്ടെത്തിയിരിക്കുന്നത്. ലാത്തികൊണ്ട് മർദിച്ചതിന്റെ പാടുകളാണ് ശരീരത്തിലേത് എന്നാണ് പ്രഥമിക നിഗമനം.
കഴിഞ്ഞ ദിവസമാണ് ലഹരിമരുന്ന് കേസിൽ താനൂർ പൊലീസിന്‍റെ കസ്റ്റഡിയിൽ ഇരുന്ന തിരൂരങ്ങാടി സ്വദേശി താമിർ ജിഫ്രി (30) മരിച്ചത്.
ഇയാൾ സ്റ്റേഷനിൽ കുഴഞ്ഞു വീഴുകയായിരുന്നെന്നാണ് പൊലീസ് പറഞ്ഞത്. പതിനെട്ടു ഗ്രാം എംഡിഎംഎയുമായി മറ്റു 4 പേർക്കൊപ്പമാണ് ഇയാളെയും പൊലീസ് അറസ്റ്റ് ചെയ്തിരുന്നത്.