ഉത്തർപ്രദേശിലെ ഗാസിയാബാദിൽ ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയിൽ പ്രിന്‍സിപ്പല്‍ അറസ്റ്റിൽ. പ്രിൻസിപ്പലിനെതിരെ വിദ്യാർത്ഥികൾ മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് കത്തെഴുതി. സ്വന്തം രക്തത്തിലാണ് വിദ്യാർത്ഥികൾ കത്തെഴുതിയത്. പ്രിൻസിപ്പലിനെതിരെ നടപടി വേണമെന്നായിരുന്നു ഇവരുടെ ആവശ്യം.
സംഭവത്തിൽ പ്രിൻസിപ്പൽ രാജീവ് പാണ്ഡെയെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ വിദ്യാർത്ഥികളെ പല കാരങ്ങൾ പറഞ്ഞ് മുറിയിലേക്ക് വിളിച്ച് വരുത്തുകയും തെറ്റായ രീതിയിൽ സ്പർശിക്കുകയുമായിരുന്നുവെന്നാണ് പരാതി.
12 വയസിനും 15 വയസിനും ഇടയിലുള്ള കുട്ടികളാണ് പരാതിക്കർ. ആദ്യം പരാതിപ്പെടാൻ ഭയന്ന വിദ്യാർത്ഥികൾ പിന്നീട് രക്ഷിതാക്കളോട് തുറന്നുപറയുകയായിരുന്നു.
രക്ഷിതാക്കൾ പ്രിൻസിപ്പലിനോട് സംസാരിക്കാൻ സ്കൂളിൽ ചെന്നപ്പോൾ കുട്ടികളെയും രക്ഷിതാക്കളെയും അപമാനിക്കുന്ന തരത്തിലാണ് സംസാരിച്ചതെന്ന് കത്തിൽ പറയുന്നു.
ഇതോടെ രക്ഷിതാക്കൾ പ്രിൻസിപ്പലിനെ മർദ്ദിച്ചു. ഇതോടെ കുട്ടികളുടെ രക്ഷിതാക്കൾക്കെതിരെ പ്രിൻസിപ്പൽ പൊലീസിൽ എതിർ പരാതി നൽകി. പൊലീസ് ഇരു വിഭാഗങ്ങൾക്കുമെതിരെ കേസെടുത്തു. എന്നാൽ പൊലീസ് രക്ഷിതാക്കളെയും കുട്ടികളെയും ഭീഷണിപ്പെടുത്തിയെന്നും പിടിച്ചുവെച്ചുവെന്നും മുഖ്യമന്ത്രിക്കയച്ച പരാതിയിൽ പറയുന്നു. ‘നാല് മണിക്കൂറോളം ഞങ്ങളെ പൊലീസ് കസ്റ്റഡിയിൽ വച്ചു’ – പരാതിയിൽ പറയുന്നു.
മുഖ്യമന്ത്രിയെ കാണാൻ അനുമതി നൽകണമെന്നും പ്രിൻസിപ്പലിനെതിരെ നടപടിയെടുക്കണമെന്നുമാണ് ആവശ്യം. ‘ഞങ്ങളെല്ലാവരും അങ്ങയുടെ പെൺമക്കളാണ്’ – കത്തിൽ കുട്ടിീകൾ രക്തംകൊണ്ടെഴുതി. സംഭവത്തിൽ കൂടുതൽ അന്വേഷണം നടത്തിവരികയാണെന്ന് പൊലീസ് വ്യക്തമാക്കി.