ഡല്‍ഹി: യുവാക്കളിലെ ഹൃദയാഘാതവും അകാലമരണവും കോവിഡ് വാക്സിനുകളും തമ്മില്‍ യാതൊരു ബന്ധവുമില്ലെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം.
ഇന്ത്യൻ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസർച്ച് (ഐസിഎംആർ) ഓള്‍ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയൻസസുമായി (എയിംസ്) നടത്തിയ പഠനത്തിലാണ് ഇക്കാര്യം വ്യക്തമായത്.
ജീവിതശൈലിയും മുൻകാല രോഗാവസ്ഥകളുമാണ് മരണങ്ങള്‍ക്ക് പിന്നിലെ പ്രധാന ഘടകങ്ങളെന്ന് ദേശീയ പഠനം കണ്ടെത്തിയിട്ടുണ്ട്. ഹൃദയസംബന്ധമായ കാരണങ്ങളാല്‍ പെട്ടെന്നുള്ള മരണങ്ങള്‍ക്ക് ജീവിതശൈലി, ജനിതകം, മുൻപുണ്ടായിരുന്ന കാരണങ്ങള്‍, കോവിഡാനന്തര സങ്കീർണതകള്‍ എന്നിങ്ങനെ പല കാരണങ്ങളും ഉണ്ടാകാമെന്നും പഠനത്തില്‍ പറയുന്നു.
കർണാടകയിലെ ഹാസൻ ജില്ലയില്‍ 40 ദിവസത്തിനിടെ 23 പേരാണ് ഹൃദയാഘാതത്തെ തുടർന്ന് മരിച്ചതെന്നും കോവിഡ് വാക്സിൻ തിടുക്കത്തില്‍ അംഗീകരിച്ചതും വിതരണം ചെയ്തതും ഈ മരണങ്ങള്‍ക്ക് കാരണമായെന്ന് കരുതുന്നതായും മുഖ്യമന്ത്രി സിദ്ധരാമയ്യ എക്സില്‍ കുറിച്ചിരുന്നു.
കോവിഡ് -19 വാക്സിനുകളുടെ പാർശ്വഫലങ്ങള്‍ പഠിക്കുന്നതിനായി ഒരു പാനല്‍ രൂപീകരിക്കുന്നതായും സിദ്ധരാമയ്യ പ്രഖ്യാപിച്ചു. ഇതിനു പിന്നാലെയാണ് കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്‍റെ വിശദീകരണം.
18 നും 45 നും ഇടയില്‍ പ്രായമുള്ള ചെറുപ്പക്കാരില്‍, പെട്ടെന്ന് ഉണ്ടാകുന്ന മരണങ്ങള്‍ക്ക് പിന്നിലെ കാരണങ്ങള്‍ മനസിലാക്കാൻ ഐസിഎംആറും നാഷണല്‍ സെന്‍റർ ഫോർ ഡിസീസ് കണ്‍ട്രോളും (എൻസിഡിസി) ഒരുമിച്ച് പ്രവർത്തിച്ചുവരികയാണ്.
ഇന്ത്യയിലെ കോവിഡ് വാക്സിനുകള്‍ സുരക്ഷിതമാണെന്നും ഗുരുതര പാർശ്വഫലങ്ങള്‍ക്കുള്ള സാധ്യത വളരെ വിരളമാണെന്നും ഐസിഎംആറും എൻസിഡിസിയും പഠനങ്ങളിലൂടെ സ്ഥിരീകരിച്ചിട്ടുണ്ടെന്നും കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.