സ്കൂള്‍ കുട്ടികളുടെ മാതൃഭാഷാ പഠനവും ആശയവിനിമയ ശേഷിയും മെച്ചപ്പെടുത്താൻ ക്ലാസുകളില്‍ പത്രവായന നിർബന്ധമാക്കി. വിദ്യാഭ്യാസ ഗുണമേന്മ ഉറപ്പാക്കാനുള്ള അക്കാദമിക മാസ്റ്റർപ്ലാനിലാണ് ദിവസവും ക്ലാസ്മുറികളില്‍ ഗ്രൂപ്പായി പത്രവായന നടത്താനും വിശകലനത്തിനുമുള്ള നിർദേശമെന്ന് സർക്കാർ വൃത്തങ്ങള്‍. ഇതിനുപുറമേ, കംപ്യൂട്ടറില്‍ മലയാളം എഴുത്തടക്കമുള്ള മലയാളം കംപ്യൂട്ടിങ്ങിനും കുട്ടികളെ പ്രാപ്തരാക്കും. ഈ വർഷം അക്കാദമിക ഗുണമേന്മാവർഷമായി ആചരിക്കാനാണ് മാർഗരേഖ. ഓരോ സ്കൂളും തനത് മാസ്റ്റർ പ്ലാൻ തയ്യാറാക്കി പരിപാടികള്‍ ആസൂത്രണം ചെയ്യണം. എല്‍പിയിലും യുപിയിലും കുട്ടികളുടെ വായന, എഴുത്ത്, ആലാപനം, സർഗരചന തുടങ്ങിയ കഴിവുകള്‍ മൂല്യനിർണയത്തില്‍ വിലയിരുത്തും. മാതൃഭാഷയ്ക്ക് പുറമേ, ഇംഗ്ലീഷിലും ഹിന്ദിയിലുമൊക്കെ ഉയർന്ന ശേഷി കൈവരിക്കാൻ കുട്ടികളെ പ്രാപ്തരാക്കണമെന്നും മാർഗരേഖ നിർദേശിച്ചു. പത്രവായനയ്ക്ക് പത്ത് മാർക്ക് ഗ്രേസ് മാർക്ക് നല്‍കുമെന്ന് മന്ത്രി വി.ശിവൻകുട്ടി ഈയിടെ പ്രഖ്യാപിച്ചിരുന്നു.
വായനയ്ക്കുള്ള നിർദേശങ്ങള്‍
പ്രതിദിനം ക്ലാസുകളില്‍ ഗ്രൂപ്പായി പത്രവായന നടത്തുക, ചർച്ചചെയ്യുക, ഉച്ചാരണശുദ്ധിയോടെ വായിക്കാൻ അവസരമൊരുക്കുക, സ്കൂള്‍ ലൈബ്രറിയിലെ ആഴ്ചപ്പതിപ്പുകളും മാസികകളും വായിക്കാൻ പ്രോത്സാഹിപ്പിക്കുക, ആഴ്ചയില്‍ ഒരു പുസ്തകം വായിക്കാൻ കുട്ടികളെ പ്രോത്സാഹിപ്പിക്കുക. തുടർന്ന്, കുറിപ്പ് തയ്യാറാക്കല്‍, കുറിപ്പ് മറ്റുള്ളവരെ കേള്‍പ്പിക്കല്‍, ആശയങ്ങളെ ആധാരമാക്കിയുള്ള ആവിഷ്കാരം, ചർച്ച തുടങ്ങിയ അനുബന്ധ പ്രവർത്തനങ്ങള്‍.