വാഷിങ്ടൻ ∙ കോവിഡിനെതിരെയുള്ള ലോകത്തിന്റെ പോരാട്ടം അവസാനിച്ചിട്ടില്ല. രണ്ടാം തരംഗം ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങളെ ഉലയ്ക്കുമ്പോഴും ആദ്യം വൈറസ് സ്ഥിരീകരിച്ച ചൈന, ഏതാണ്ട് കോവിഡ് ഭീതിയിൽനിന്ന് കരകയറിയ മട്ടാണ്. കോവിഡ് വ്യാപനത്തിൽ ചൈനയുടെ പങ്കിനെക്കുറിച്ച് ഇപ്പോഴും ദുരൂഹതകൾ തുടരുന്നു.
ജൈവായുധമെന്ന നിലയിൽ കൊറോണ വൈറസിനെ ഉപയോഗിക്കാൻ ചൈന പദ്ധതിയിട്ടിരുന്നതായി തെളിയിക്കുന്ന രേഖകൾ യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റിന് ലഭിച്ചെന്നാണ് പുറത്തുവരുന്ന വാർത്തകൾ. മൂന്നാം ലോക മഹായുദ്ധം ജൈവായുധം ഉപയോഗിച്ചായിരിക്കുമെന്ന് ചൈനയിലെ പീപ്പിൾസ് ലിബറേഷൻ ആർമിയുടെ പ്രവചനത്തിന്റെ രേഖകൾ യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റിനെ ഉദ്ധരിച്ച് ‘ദി ഓസ്ട്രേലിയൻ’ ആണ് പുറത്തുവിട്ടത്.
‘ദി അൺനാച്ചുറൽ ഒറിജിൻ ഓഫ് സാർസ് ആൻഡ് ന്യൂ സ്പീഷീസ് ഓഫ് മാൻ–മെയ്ഡ് വൈറസസ് ഏസ് ജനറ്റിക് ബയോവെപ്പൺസ്’ എന്ന ചൈനീസ് പ്രബന്ധത്തിലാണ് ഇതു സംബന്ധിച്ച് പരാമർശമുള്ളത്. 2015ൽ തന്നെ സാർസ്, കൊറോണ വൈറസുകളുടെ ഉപയോഗത്തെക്കുറിച്ച് ചൈനീസ് സൈനിക ശാസ്ത്രജ്ഞർ ചർച്ച ചെയ്തിരുന്നതായി ഇതു വ്യക്തമാക്കുന്നു.
സാർസ്, കൊറോണ വൈറസുകളെ ‘ജൈവായുധങ്ങളുടെ പുതിയ യുഗം’ ആയിട്ടാണ് പ്രബന്ധത്തിൽ വിശേഷിപ്പിക്കുന്നത്. മനുഷ്യനിർമിത വൈറസുകളെ ഉപയോഗിച്ച് മറ്റു രാജ്യങ്ങളുടെ ആരോഗ്യ മേഖലയെ പൂർണമായും തകർക്കുകയാണ് ചൈനീസ് ലക്ഷ്യം. സൈനിക ശാസ്ത്രജ്ഞരും ആയുധ വിദഗ്ധരും ഉൾപ്പെടെ പീപ്പിൾസ് ലിബറേഷൻ ആർമിയിലെ 18 പേർ ചേർന്നാണ് പ്രബന്ധം തയാറാക്കിയത്.സാർസ് കോവ്–2 എന്ന വൈറസാണ് ഇപ്പോൾ പടരുന്ന കോവിഡ് മഹാമാരിക്കു കാരണം. 2019ന്റെ അവസാനത്തിൽ കോവിഡ് ഉദ്ഭവിച്ചത് ചൈനയിലെ വുഹാനിലുള്ള ലാബിൽനിന്നാണെന്ന് പ്രചാരണമുണ്ടായിരുന്നു. യുഎസ് ഉൾപ്പെടെയുള്ള രാജ്യങ്ങൾ ചൈനയ്ക്കെതിരെ ഇക്കാര്യത്തിൽ ആരോപണമുയർത്തിയെങ്കിലും ചൈന നിഷേധിച്ചു.
ഫെബ്രുവരിയിൽ, ലോകാരോഗ്യ സംഘടനയുടെ (ഡബ്ല്യുഎച്ച്ഒ) സംഘം വുഹാനിലെ ഗവേഷണ കേന്ദ്രം സന്ദർശിച്ചിരുന്നു. മികച്ച വൈറസ് ഗവേഷണ ലാബുകളിലൊന്നായ ഇൻസ്റ്റിറ്റ്യൂട്ട് 2003 ൽ സാർസ് പൊട്ടിപ്പുറപ്പെട്ട ശേഷമാണ് സ്ഥാപിച്ചത്. വവ്വാലുകളിലെ ബാറ്റ് കൊറോണ വൈറസുകളെക്കുറിച്ചുള്ള ജനിതക വിവരങ്ങളുടെ വലിയ ശേഖരം ഇവിടെയുണ്ട്. ഇറക്കുമതി ചെയ്യുന്ന ശീതീകരിച്ച സമുദ്രവിഭവങ്ങളിലൂടെയാണ് കൊറോണ വൈറസ് രാജ്യത്ത് എത്തിയതെന്നാണു ചൈനയുടെ വാദം.