തിരുവനന്തപുരം: ലൈംഗികാരോപണം നേരിടുന്ന എംഎൽഎ മുകേഷിന്റെ രാജി സംബന്ധിച്ച് മുകേഷും സിപിഐഎമ്മും തീരുമാനമെടുക്കണമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. അന്വേഷണം നടത്തി കുറ്റക്കാരെ നിയമത്തിനു മുന്നിൽ കൊണ്ടുവരണം. സിനിമ മേഖലയാകെ കുറ്റക്കാരെന്ന തോന്നൽ ഉണ്ടാക്കിയത് സർക്കാരാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മുകേഷിനെ പരോക്ഷമായി പിന്തുണച്ച കേന്ദ്ര മന്ത്രി സുരേഷ് ഗോപിയുടെ പരാമർശത്തെയും അദ്ദേഹം വിമർശിച്ചു. വാർത്തകൾ മൂടിവയ്ക്കണമെന്നാണോ സുരേഷ് ഗോപി പറയുന്നത്. സഹപ്രവർത്തകർ ഉന്നയിച്ച പരാതിയോട് ഇങ്ങനെയാണോ പ്രതികരിക്കേണ്ടതെന്നും അദ്ദേഹം ചോദിച്ചു.
മുകേഷ് രാജിവയ്ക്കാതിരിക്കാൻ സിപിഐഎം ഉന്നയിക്കുന്നത് കോൺഗ്രസ് എംഎൽഎമാർക്കെതിരെ ഇത്തരം വിഷയങ്ങൾ ഉന്നയിക്കപ്പെട്ടപ്പോൾ നടപടിയെടുത്തില്ല എന്നതാണ്. എന്നാൽ കോൺഗ്രസ് നേതാക്കൾക്കെതിരെയുണ്ടായ ആരോപണങ്ങളില്‍ സംഘടനാ തലത്തിൽ നടപടി സ്വീകരിച്ചിട്ടുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി. എൽദോസ് കുന്നപ്പള്ളിയുടെ കേസിലെ ജഡ്ജമെൻ്റ് വന്നപ്പോഴാണ് കേസിന് മറ്റൊരു വശം കൂടിയുണ്ടെന്ന് മനസിലായത്. എൽദോസിനെതിരെ പാർട്ടി നടപടി സ്വീകരിച്ചു. ആറ് മാസം പാർട്ടിയുടെ എല്ലാ പ്രവർത്തനത്തിൽ നിന്നും മാറ്റി. ഇതിനിടെയാണ് അദ്ദേഹത്തിന് അനുകൂലമായ വിധി വരുന്നതെന്നും ഇതോടെയാണ് പാർട്ടിയിലേക്ക് തിരിച്ചെത്തുന്നതെന്നും അദ്ദേഹം പറഞ്ഞു.