കബനി സീരിയലിന്റെ സംവിധായകന്‍ സുധീഷ് ശങ്കറിനെതിരെ ഗുരുതരാരോപണവുമായി നടി താരാലക്ഷ്മി. അവസരങ്ങള്‍ക്ക് വേണ്ടി വിട്ടുവീഴ്ച ചെയ്യണം എന്ന് ആവശ്യപ്പെടുന്നവര്‍ സീരിയല്‍ രംഗത്തുമുണ്ട് എന്നും സുധീഷ് ശങ്കറില്‍ നിന്ന് മോശം അനുഭവം ഉണ്ടായിട്ടുണ്ട് എന്നും താരലക്ഷ്മി പറഞ്ഞു. സീരിയല്‍ ചര്‍ച്ചയ്ക്കിടെ സുധീഷ് ശങ്കര്‍ തന്നെ കയറി പിടിച്ചിട്ടുണ്ട് എന്നും അവര്‍ ആരോപിച്ചു.
2019 ലായിരുന്നു ഈ സംഭവം. ഇതിന് പിന്നാലെ കരിങ്കുളം പൊലീസില്‍ പരാതി നല്‍കുകയും ചെയ്തിട്ടുണ്ട്. പരാതിയില്‍ ഉറച്ച് നില്‍ക്കുമെന്നും നിയമനടപടിയുമായി മുന്നോട്ട് പോകുമെന്നും അവര്‍ വ്യക്തമാക്കി. ഒരു നടിയോട് 16 പേരുമായി കിടക്ക പങ്കിടണമെന്ന് സുധീഷ് ശങ്കര്‍ പറഞ്ഞിരുന്നു എന്നും താരാലക്ഷ്മി വ്യക്തമാക്കി. പ്രമുഖ ഓൺലൈൻ മാധ്യമത്തിനു നൽകിയ അഭിമുഖത്തിലാണ് നടി തുറന്നുപറച്ചിൽ നടത്തിയത്.
താരാലക്ഷ്മിയുടെ വാക്കുകൾ: കബനി സീരിയലിന്റെ സംവിധായകന്‍ സുധീഷ് ശങ്കറില്‍ നിന്നാണ് എനിക്ക് ദുരനുഭവം ഉണ്ടായത്. ഹേമ കമ്മിറ്റിയോട് അനുബന്ധിച്ച് സീരിയല്‍ രംഗത്തെ പ്രശ്‌നങ്ങള്‍ പഠിക്കാന്‍ വേണ്ടി ഇന്നലെ മുതല്‍ ഒരു കമ്മിറ്റി രൂപീകരിച്ചിരിക്കുകയാണ്. അതില്‍ വളരെ സന്തോഷമുണ്ട്. സീരിയല്‍ രംഗത്തുള്ള പലര്‍ക്കും ഇത് തുറന്ന് പറയാന്‍ കഴിയില്ല. അവര്‍ക്ക് വേണ്ടിയാണ് ഞാനിത് പറയുന്നത്.
നാലര വര്‍ഷം ഓരോ സെറ്റിലും നടന്ന് കണ്ട കാഴ്ച എന്റെ മനസാക്ഷിയെ മുന്നില്‍ നിര്‍ത്തിയാണ് ഞാന്‍ പറയുന്നത്. ഇതില്‍ വിജയം കിട്ടും വരേയും ഞാന്‍ പോരാടുകയും ചെയ്യും. ഉറിയടിയുടെ സെറ്റില്‍ വെച്ചാണ് ഇദ്ദേഹവും പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ഷാനുവും എന്നോട് പറയുന്നത് ഒരു പുതിയ സീരിയല്‍ തുടങ്ങാന്‍ പോകുകയാണ് എന്നും ഒരു ചെറിയ വേഷവുമുണ്ട് എന്ന് പറയുന്നത്.
പാട്ട് സീനിനാണ് വിളിക്കുന്നത്. നല്ല വേഷമാണ്, ഓഡീഷന് വരൂ എന്ന് പറഞ്ഞു. ഷാനു എന്നെ വിളിച്ച് മ്യൂസിയത്തിന്റെ പിറകില്‍ ഓഡീഷന്‍ നടക്കുന്നുണ്ട്, അങ്ങോട്ട് വന്നോളൂ എന്ന് പറഞ്ഞു. ഞാനവിടെ ചെല്ലുമ്ബോഴാണ് എന്നെ ഒരു ട്രാപ്പിലാണ് പെടുത്തിയിരിക്കുന്നത് എന്ന് മനസിലാകുന്നത്. അവിടെ ഓഡീഷനില്ല എന്ന്. ഷാനുവിനോട് ചോദിച്ചപ്പോള്‍ പറഞ്ഞു, ധൈര്യമായി അങ്ങോട്ട് ചെല്ലൂ, ഡയറക്ടര്‍ അവിടെ നില്‍ക്കുന്നുണ്ട് എന്ന്.
ഞാനവിടെ ചെന്നപ്പോള്‍ അദ്ദേഹം അവിടെ നില്‍ക്കുന്നുണ്ട്. മാന്യമായി പെരുമാറി, ഒരു വണ്‍ലൈന്‍ പറഞ്ഞു. അതിന് ശേഷം ഇന്നയിന്ന ക്യാരക്ടറാണ് എന്ന് പറഞ്ഞു. നല്ല ക്യാരക്ടറുണ്ട്, യമുനചേച്ചിയുടെ അനിയത്തിയുടെ റോളാണ്. താന്‍ ശ്രദ്ധിക്കപ്പെടും, തന്നെ വേറെ ഒരു ലെവലിലേക്ക് മാറ്റും എന്നൊക്കെ ഒരു മോഹനവാഗ്ദാനങ്ങളൊക്കെ തന്നു. പക്ഷെ ഒരു ഡിമാന്റ് കൂടിയുണ്ട് എന്ന് പറഞ്ഞു.
ഞാന്‍ ചോദിച്ചു എന്താണ് ഡിമാന്റ് എന്ന്. അപ്പോള്‍ പറഞ്ഞു അഡ്ജസ്റ്റ്‌മെന്റ് എന്ന്. ഞാനപ്പോള്‍ തന്നെ പറഞ്ഞു അങ്ങനെ ഒരു അഡ്ജസ്റ്റ്‌മെന്റ് വെച്ച് എനിക്ക് പ്രശസ്തി വേണ്ട എന്ന്. അപ്പോള്‍ പുള്ളിക്കാരന്റെ മുഖഭാവും സംസാരരീതിയും എല്ലാം മാറി. പുള്ളി മദ്യപിച്ചിട്ടുണ്ട്. പെട്ടെന്ന് എന്നെ കേറിപിടിച്ചു. അപ്പോള്‍ ഞാന്‍ കൈ തട്ടിമാറ്റി. അപ്പോൾ പുള്ളിക്ക് മനസിലായി നടക്കത്തില്ല എന്ന്.
പിന്നെ എന്നെ ബലം പ്രയോഗിച്ച് പിടിക്കാന്‍ തുടങ്ങി. അവിടെ എനിക്ക് പൊരുതി നിന്നാലേ പറ്റൂ. സര്‍വശക്തിയുമെടുത്ത് അയാളെ തള്ളിമാറ്റി ഞാനിറങ്ങി വരികയായിരുന്നു. എന്റെ ഭാഗ്യത്തിന് ഷാനു വെളിയില്‍ നിന്ന് ഡോര്‍ പൂട്ടിയിരുന്നില്ല, ചാരിയിട്ടെ ഉണ്ടായിരുന്നുള്ളൂ. പിന്നീട് ഞാന്‍ അറിയിക്കേണ്ടവരെ അറിയിച്ചെങ്കിലും കേസാക്കിയില്ല. 2019 ലാണ് ഈ സംഭവം. ഇപ്പോഴാണ് ഇതിന് പറ്റിയ സമയം എന്ന് തോന്നി.
ഒരു പെണ്‍കുട്ടിയും എന്നോട് സമാന സംഭവം പറഞ്ഞു. ഇവര്‍ സ്റ്റാച്യൂവില്‍ റൂമെടുത്തിട്ടുണ്ടായിരുന്നു. ഈ ഡയറക്ടര്‍ അവിടെ വന്ന് മദ്യപിക്കും. പല പ്രമുഖര്‍ക്കും ഈ പെണ്‍കുട്ടിയെ കൊണ്ട് മദ്യം ഒഴിപ്പിച്ച് കൊടുക്കും. പെണ്‍കുട്ടി പറ്റില്ല എന്ന് പറഞ്ഞിട്ടും നിര്‍ബന്ധിച്ച് ചെയ്യിക്കും. അതിന് ശേഷം 16 പേര്‍ക്ക് കിടക്ക പങ്കിടണമെന്ന് പറഞ്ഞു. ആ കൊച്ച് അത് പറ്റില്ല എന്ന് പറഞ്ഞു.അതിന് അവളോട് വൈരാഗ്യമായി എന്റെ മുന്നില്‍ വെച്ച് അവളുടെ മുഖത്ത് അയാള്‍ അടിച്ചു. ഇദ്ദേഹത്തിനൊരു സാഡിസ്റ്റ് മനോഭാവമാണ്. അയാളെ എതിര്‍ക്കുന്നവരെ ശാരീരികമായി വേദനിപ്പിക്കും. ഇക്കാര്യങ്ങളൊക്കെ തുറന്ന് പറഞ്ഞതിന്റെ പേരില്‍ എനിക്ക് ഭീഷണി വന്നിട്ടുണ്ട്.