തീവണ്ടിയാത്രയുടെ പുത്തൻ അനുഭവവുമായി വന്ദേഭാരത് സ്ലീപ്പർ ട്രാക്കിലേക്ക്. രാജ്യത്ത് ആദ്യമായി നിർമിച്ച വന്ദേഭാരത് സ്ലീപ്പർവണ്ടി ബെംഗളൂരുവില്‍ പുറത്തിറക്കി.ഭാരത് എർത്ത് മൂവേഴ്സ് ലിമിറ്റഡ് (ബി.ഇ.എം.എല്‍.) ആണ് വണ്ടി രൂപകല്പനചെയ്ത് നിർമിച്ചത്. ഒൻപതുമാസം കൊണ്ടായിരുന്നു നിർമാണം. ബെംഗളൂരുവിലെ ‘ബെമലി’ന്റെ നിർമാണകേന്ദ്രത്തില്‍ കേന്ദ്ര റെയില്‍വേമന്ത്രി അശ്വിനി വൈഷ്ണവാണ് വണ്ടി പുറത്തിറക്കിയത്.
യാത്രയെ സുഖകരമാക്കുന്ന സൗകര്യങ്ങളും സുരക്ഷാക്രമീകരണങ്ങളുമായാണ് രൂപകല്പന ചെയ്തിരിക്കുന്നത്. സ്റ്റെയിൻലെസ് സ്റ്റീലുകൊണ്ടാണ് കന്പാർട്ട്മെന്റുകള്‍ നിർമിച്ചിരിക്കുന്നത്. കുലുക്കമൊഴിവാക്കാനും സുരക്ഷയ്ക്കുമായി ബഫറുകളും കപ്ലറുകളും ഘടിപ്പിച്ചിട്ടുണ്ട്. 160 കിലോമീറ്റർ വേഗത്തില്‍ സഞ്ചരിക്കാൻ കഴിയുന്നരീതിയിലാണ് രൂപകല്പന.11 എ.സി. ത്രീ ടയർ കോച്ചുകളും (611 ബെർത്തുകള്‍), നാല് എ.സി. ടു ടയർ കോച്ചുകളും (188 ബെർത്തുകള്‍), ഒരു ഒന്നാം ക്ലാസ് എ.സി.കോച്ചും (24 ബെർത്തുകള്‍) ഉള്‍പ്പെടെ മൊത്തം 16 കോച്ചുകളും 823 ബെർത്തുകളും ഉണ്ട്. വണ്ടി ബെംഗളൂരുവില്‍നിന്നും ചെന്നൈയിലെ ഇന്റഗ്രല്‍ കോച്ച് ഫാക്ടറിയിലേക്ക് പരീക്ഷണങ്ങള്‍ക്കായി കൊണ്ടുപോകും. പാളത്തിലിറക്കിയുള്ള പരീക്ഷണ ഓട്ടവും പൂർത്തിയാക്കി സുരക്ഷ ഉറപ്പുവരുത്തി മൂന്നു മാസത്തിനുള്ളില്‍ സർവീസ് ആരംഭിക്കുമെന്നാണ് പ്രതീക്ഷ.
ലോകനിലവാരത്തിലുള്ള യാത്രാനുഭവം നല്‍കുന്നതാണ് പുതിയ വണ്ടിയെന്ന് മന്ത്രി അശ്വിനി വൈഷ്ണവ് പറഞ്ഞു. റെയില്‍വേ സഹമന്ത്രി വി. സോമണ്ണ, റെയില്‍വേബോർഡ് സി.ഇ.ഒ. സതീഷ് കുമാർ, ‘ബെമല്‍’ ചെയർമാനും മാനേജിങ് ഡയറക്ടറുമായ ശന്തനു റോയ് എന്നിവരും പങ്കെടുത്തു.
വന്ദേഭാരത് സ്ലീപ്പറിന്റെ പ്രത്യേകതകള്‍:
*സ്റ്റെയിൻലെസ് സ്റ്റീല്‍കൊണ്ടുള്ള ബോഗികള്‍
*ഫൈബർഗ്ലാസ് പാനലുകള്‍ ഉപയോഗിച്ചുള്ള ഉള്‍ഭാഗത്തിന്റെ രൂപകല്പന
*മോഡുലാർ പാൻട്രി
*മികച്ചനിരവാരത്തിലുള്ള ഫയർ സേഫ്റ്റി
*പ്രത്യേക പരിഗണനയുള്ളവർക്കായി പ്രത്യേക ബെർത്തുകളും ശൗചാലയങ്ങളും
*ഓട്ടോമാറ്റിക് വാതിലുകള്‍
*പൈലറ്റുമാർക്കും ശൗചാലയം
*ഒന്നാംക്ലാസ് എ.സി.കാറില്‍ ചൂടുവെള്ളവും ഷവറും
*യാത്രക്കാരുടെ വായനയ്ക്കായി പ്രത്യേക ലൈറ്റിങ് സംവിധാനം
*പബ്ലിക് അനൗണ്‍സ്മെന്റ്-വിഷ്വല്‍ ഇൻഫർമേഷൻ സിസ്റ്റം
*വിശാലമായ ലഗേജ് മുറി.