തിരുവനന്തപുരം :
ടെലികോം മേഖലയിൽ തുടരുന്ന നിരക്കുവർധനയ്ക്കിടയിലും മാറ്റമില്ലാതെ കെഫോൺ താരിഫ്. മറ്റ് ബ്രോഡ്ബാൻഡ് സേവനദാതാക്കളെല്ലാം നിരക്കുകൾ വർധിപ്പിക്കുന്ന സാഹചര്യത്തിലും കെഫോൺ നിരക്കു വർധിപ്പിക്കാത്തതിന് പുറമേ ഓഫറുകൾ തുടരുകയും ചെയ്യുകയാണ്. 20 എം.ബി.പി.എസ് (സെക്കൻഡിൽ 20 എം.ബി) മുതൽ 300 എം.ബി.പി.എസ് (സെക്കൻഡിൽ 300 എം.ബി) വരെയുള്ള പ്ലാനുകളാണ് ഹോം കണക്ഷനുകൾക്ക് കെ ഫോൺ വാഗ്ദാനം ചെയ്യുന്നത്. 299 രൂപ മുതൽ 1499 രൂപ വരെയാണ് ഈ പാക്കേജുകളുടെ നിരക്ക്. വാണിജ്യ കണക്ഷനുകൾക്കായി ഉയർന്ന എം.ബി.പി.എസ് പാക്കേജുകളും കെഫോണിൽ ലഭ്യമാണ്.
20 എം.ബി.പി.എസിന്റെ പ്ലാനിന് 299 രൂപയാണ് മാസനിരക്ക്. 1000 ജി.ബി വരെ അൺലിമിറ്റഡ് ഇന്റർനെറ്റ് ലഭിക്കും. 399 രൂപ പ്രതിമാസ നിരക്കിൽ ലഭിക്കുന്ന 40 എം.ബി.പി.എസ് പ്ലാനിൽ 3000 ജിബി വരെ അൺലിമിറ്റഡ് ഇന്റർനെറ്റ് ലഭിക്കും. 50 എം.ബി.പി.എസ് പാക്കിന് 449 രൂപയാണ് മാസ നിരക്ക്. ഇതിൽ 3500 ജി.ബി വരെ അൺലിമിറ്റഡ് ഇന്റർനെറ്റ് ലഭ്യമാകും. 75 എം.ബി.പി.എസ് പ്ലാനിൽ 499 പ്രതിമാസ നിരക്കിൽ 3500 ജിബി ഡാറ്റയാണ് ലഭിക്കുക. 599 രൂപയാണ് 100 എം.ബി.പി.എസ് പ്ലാനിന്റെ പ്രതിമാസ നിരക്ക്. 3500 ജിബി അൺലിമിറ്റഡ് ഡാറ്റ ഈ പ്ലാനിലും ഉപഭോക്താക്കൾക്ക് ആസ്വദിക്കാം. 150 എം.ബി.പി.എസ് പ്ലാനിന്റെ പ്രതിമാസ നിരക്ക് 799 രൂപയാണ്. 200 എംബിപിഎസിന് 999 രൂപയും. ഈ രണ്ട് പ്ലാനുകളിലും 4000 ജിബി അൺലിമിറ്റഡ് ഡാറ്റ ഉപഭോക്താക്കൾക്ക് ലഭിക്കും. 300 എംബിപിഎസ് പ്ലാനിന്റെ പ്രതിമാസ നിരക്ക് 1499 രൂപയാണ്. 5000 ജിബി അൺലിമിറ്റഡ് ഡാറ്റയാണ് ഇതിൽ ലഭിക്കുക.
വിപണിയിലെ ഏറ്റവും കുറഞ്ഞ നിരക്കിലുള്ള ഹൈസ്പീഡ് ഇന്റർനെറ്റ് പ്ലാനുകൾക്ക് പുറമേ അധിക നേട്ടങ്ങളും ഉപഭോക്താക്കൾക്കായി കെ ഫോൺ വാഗ്ദാനം ചെയ്യുന്നുണ്ട്. 3 മാസത്തെ നിരക്കുകൾ ഒരുമിച്ച് നൽകിയാൽ 15 ദിവസത്തെ അധിക വാലിഡിറ്റിയും 6 മാസത്തെ നിരക്കുകൾ ഒരുമിച്ച് നൽകിയാൽ 30 ദിവസത്തെ അധിക വാലിഡിറ്റിയും 12 മാസത്തെ നിരക്ക് ഒരുമിച്ച് നൽകിയാൽ 60 ദിവസത്തെ അധിക വാലിഡിറ്റിയും ഉപഭോക്താക്കൾക്ക് ആസ്വദിക്കാം. കെ ഫോൺ പ്ലാനുകളെയും ഓഫറുകളേയും കുറിച്ച് കൂടുതൽ അറിയുവാൻ കെ ഫോൺ ഔദ്യോഗിക വെബ്സൈറ്റായ https://kfon.in/ ൽ സന്ദർശിക്കാം.
ഏറ്റവും കുറഞ്ഞ നിരക്കിൽ മികച്ച സേവനം നൽകുക എന്ന ലക്ഷ്യം മുൻനിർത്തിയാണ് കെഫോണിന്റെ പ്രവർത്തനമെന്നും സാധാരണക്കാർക്ക് പ്രാപ്യമാകുന്ന നിരക്കുകളിലൂടെയും ആകർഷകമായ ഓഫറുകളിലൂടെയും കെഫോൺ കൂടുതൽ ജനകീയമാകുകയാണെന്നും പ്രിൻസിപ്പൽ സെക്രട്ടറിയും കെഫോൺ മാനേജിങ് ഡയറക്ടറുമായ ഡോ. സന്തോഷ് ബാബു ഐ.എ.എസ് (റിട്ട.) പറഞ്ഞു.








