കൊച്ചി: തൃശൂർ വെണ്ടോരിൽ മൂന്നുവയസുകാരിയുടെ മരണ കാരണം ഭക്ഷ്യവിഷബാധയെന്ന് സംശയം. തൃശൂർ വെണ്ടോർ അളഗപ്പ ഗ്രൗണ്ടിനു സമീപം കല്ലൂക്കാരൻ ഹെൻട്രിയുടെ മകൾ ഒലിവിയ ആണ് മരിച്ചത്. ഒലിവിയുടെ പിതാവ് ഹെൻട്രി വിദേശത്തായിരുന്നു. കഴിഞ്ർ ശനിയാഴ്ച വിദേശത്തുനിന്നും നെടുമ്പാശേരിയിലെത്തിയ ഹെൻട്രിയെ കൂട്ടിക്കൊണ്ടുവരാൻ കുടുംബാംഗങ്ങളോടൊപ്പം ഒലിവിയയും പോയിരുന്നു. വീട്ടിലേക്ക് മടങ്ങുന്നതിനിടെ ഹെൻട്രിയും ഭാര്യയും അമ്മയും ഒലിവിയയും അങ്കമാലിയിലെ ഹോട്ടലിൽ നിന്നും ഭക്ഷണം കഴിച്ചു. മസാല ദോശ കഴിച്ച മൂന്നുവയസുകാരിക്ക് ശാരീരിക അസ്വസ്ഥതകൾ അനുഭവപ്പെടുകയായിരുന്നു.
ഇതോടെ ഒലിവിയയെ ഒല്ലൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഒലിവിയക്ക് ഇഞ്ചക്ഷൻ കൊടുത്ത് ഇവർ വീട്ടിലേക്ക് മടങ്ങി. വീട്ടിലെത്തിയ ശേഷവും ശാരീരിക അസ്വസ്ഥത മാറാത്ത ഒലിവിയയുമായി ഇവർ കൊടകരയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടുകയായിരുന്നു. തിങ്കളാഴ്ച പുലർച്ചെ കുട്ടിയുടെ ആരോഗ്യസ്ഥിതി പിന്നെയും വഷളായി. കുട്ടിയെ പുതുക്കാട് താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ചികിത്സക്കിടെ കഴിഞ്ഞ ദിവസം മരണം സംഭവിക്കുകയായിരുന്നു.