യുപിഐ ഉപയോക്താക്കള്‍ക്ക് മാർഗ്ഗ നിർദ്ദേശങ്ങളുമായി നാഷണല്‍ പേയ്മെൻ്റ്സ് കോർപ്പറേഷൻ ഓഫ് ഇന്ത്യ. ഗൂഗിള്‍ പേ, പേടിഎം, ഫോണ്‍പേ പോലുള്ള എല്ലാ ബാങ്കുകള്‍ക്കും പേയ്‌മെന്റ് സേവന ദാതാക്കള്‍ക്കും പുതിയ നിർദ്ദേശങ്ങള്‍ ഇനി ബാധകമായിരിക്കും. യുപിഐ സേവനം ഉപയോഗിക്കുന്ന എല്ലാ ഉപയോക്താക്കളെയും ഇത് ബാധിക്കും. ബാലൻസ് പരിശോധിക്കുന്നത് മുതല്‍, ഓട്ടോപേയ്മെൻ്റ് അടക്കം ഇനി നിയന്ത്രണങ്ങള്‍ക്ക് വിധേയമായിരിക്കും. ഉപഭോക്താക്കള്‍ക്ക് ഈ സേവനങ്ങള്‍ ഒരു നിശ്ചിത പരിധിക്കുള്ളില്‍ മാത്രമേ ഉപയോഗിക്കാൻ കഴിയൂ. 2025 ജൂലൈ 31 മുതല്‍ പുതിയ നിയമങ്ങള്‍ പ്രാബല്യത്തില്‍ വരും.
ബാലൻസ്പരിശോധന പരിധി
നാഷണല്‍ പേയ്മെൻ്റ്സ് കോർപ്പറേഷൻ ഓഫ് ഇന്ത്യ മുന്നോട്ട് വെക്കുന്ന നിർദ്ദേശങ്ങള്‍ പ്രകാരം ഏതൊരു ഉപയോക്താവിനും ഒരു യുപിഐ ആപ്പില്‍ നിന്നും പരമാവധി 50 തവണയാണ് ഇനി ബാലൻസ് പരിശോധിക്കാൻ സാധിക്കൂ. ഒന്നിലധികം ആപ്പുകള്‍ ഉണ്ടെങ്കില്‍ അവയില്‍ വെവ്വേറെ 50 തവണ ബാലൻസ് പരിശോധിക്കാം. കൂടുതല്‍ തവണ ബാലൻസ് പരിശോധിക്കുന്നത് ഒഴിവാക്കാൻ വിജയകരമായ ഓരോ ഇടപാടിലും ബാങ്കുകള്‍ ഉപയോക്താവിൻ്റെ ലഭ്യമായ ബാലൻസ് വിവരങ്ങള്‍ അറിയിക്കേണ്ടതുണ്ടെന്നും അതിനാല്‍ ബാലൻസ് വീണ്ടും വീണ്ടും പരിശോധിക്കേണ്ടതില്ലെന്നും എൻപിസിഐ അറിയിച്ചു.
ഓട്ടോപേ സമയം
യുപിഐയില്‍ പ്രവർത്തിക്കുന്ന ഓട്ടോപേ (നെറ്റ്ഫ്ലിക്സ് സബ്സ്ക്രിപ്ഷൻ, എസ്‌ഐപി പോലുള്ളവ) ഇനി യുപിഐ സെർവ്വറിലെ തിരക്കില്ലാത്ത സമയങ്ങളിലായിരിക്കും പ്രോസസ്സ് ചെയ്യുക. ഇതിലും ചില മാറ്റങ്ങളും സമയ ദൈർഘ്യവും ഉണ്ട്.
ലിങ്ക് ചെയ്‌ത അക്കൗണ്ട്
ഇനി മുതല്‍ ഏതൊരു യുപിഐ ആപ്പിലൂടെയും ഒരു ദിവസം 25 തവണ മാത്രമേ ഉപയോക്താക്കള്‍ക്ക് തങ്ങളുടെ മൊബൈല്‍ നമ്ബറുമായി ഏതൊക്കെ ബാങ്ക് അക്കൗണ്ടുകള്‍ ബന്ധിപ്പിച്ചിട്ടുണ്ടെന്ന് പരിശോധിക്കാൻ കഴിയൂ. ഉപഭോക്താവ് തന്നെ ബാങ്ക് തിരഞ്ഞെടുക്കുമ്പോള്‍ മാത്രമേ ഇത് സംഭവിക്കൂ, കൂടാതെ ഉപഭോക്താവിൻ്റെ
സമ്മതത്തോടെ മാത്രമേ ഈ പ്രക്രിയ ആവർത്തിക്കൂ.