മാനന്തവാടി:
വയനാട് ടൂറിസം കേരള ടൂറിസത്തിന് അനിവാര്യമെന്ന്
വിനോദസഞ്ചാര പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ്.
മാനന്തവാടി പഴശ്ശി പാർക്കിൽ വയനാട് പാക്കേജിൽ ഉൾപ്പെടുത്തി 1.20 കോടി രൂപ ചെലവഴിച്ച് നടപ്പാക്കിയ വിവിധ പദ്ധതികളുടെ ഉദ്ഘാടനം ശനിയാഴ്ച്ച നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.
മാനന്തവാടി പഴശ്ശി പാർക്കിൽ സോർബിങ് ബോൾ, മൾട്ടി സീറ്റർ സീ സോ, മൾട്ടി പ്ലേ ഫൺ സിസ്റ്റം -3, മെറി ഗോ റൗണ്ട്, ബഞ്ച്, വാട്ടർ കിയോസ്ക് എന്നിവ ആധുനിക രീതിയിൽ ഒരുക്കിയിട്ടുണ്ട്.
വിനോദസഞ്ചാര, പൊതുമരാമത്ത് മേഖലകൾക്ക് മാനന്തവാടി മണ്ഡലം പരിപൂർണ്ണ പിന്തുണയാണ് നൽകുന്നതെന്ന് മന്ത്രി പറഞ്ഞു.
അതുകൊണ്ട് തന്നെ ജില്ലയിലെ വിനോസഞ്ചാര മേഖലയുടെ വികസനത്തിനായി സർക്കാർ നടത്തിയത് വളരെ വലിയ ഇടപെടലുകളാണ്. വയനാട്ടിൽ എത്തുന്ന വിനോദ സഞ്ചാരികളുടെ എണ്ണം വളരെ കൂടുതലാണ്. രാജ്യത്തെ തന്നെ പ്രധാനപ്പെട്ട വിനോദസഞ്ചാര കേന്ദ്രമായി വയനാട് മാറി കഴിഞ്ഞതായും മന്ത്രി കൂട്ടിച്ചേർത്തു.
പട്ടികജാതി പട്ടികവർഗ പിന്നാക്ക ക്ഷേമ വകുപ്പ് മന്ത്രി ഒ ആർ കേളു അധ്യക്ഷനായ പരിപാടിയിൽ അസിസ്റ്റന്റ് കളക്ടർ പി പി അർച്ചന, മാനന്തവാടി നഗരസഭ ചെയർപേഴ്സൺ സി കെ രത്നവല്ലി, മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജസ്റ്റിൻ ബേബി, മാനന്തവാടി നഗരസഭ കൗൺസിലർ അരുൺ കുമാർ, ജില്ലാ ടൂറിസം വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ ഡി വി പ്രഭാത്, ഡിടിപിസി സെക്രട്ടറി ബിനോഷ് കുഞ്ഞപ്പൻ, എക്സിക്യൂട്ടീവ് അംഗം പി വി സഹദേവൻ, ടൂറിസം വികസന ഉപസമിതി അംഗം അലി ബ്രാൻ, മാനന്തവാടി നഗരസഭ സിഡിഎസ് ചെയർപേഴ്‌സൺ ഡോളി രഞ്ജിത്ത്, സാമൂഹ്യ – രാഷ്ട്രീയ പ്രവർത്തകർ, ഉദ്യോഗസ്ഥർ, ജീവനക്കാർ എന്നിവർ പങ്കെടുത്തു.