തിരുവനന്തപുരം:
മെസിയും അർജന്റീന ടീമും കേരളത്തിലേക്ക് വരില്ലെന്ന് സ്ഥിരീകരിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. മെസി എത്തില്ലെന്ന കാര്യം ഇപ്പോഴാണ് മനസിലായതെന്നും അദ്ദേഹം വ്യക്തമാക്കി.കലൂർ സ്റ്റേഡിയം മുഴുവൻ സ്പോൺസർക്ക് വിട്ടുകൊടുക്കില്ലെന്നും, സ്പോൺസർ എത്തിയതത് നവീകരണ പ്രവർത്തനങ്ങൾക്കായാണെന്നും അദ്ദേഹം പറഞ്ഞു. സ്റ്റേഡിയം ആരുടെ കയ്യിലാണോ അവരുടെ കയ്യിൽ തന്നേ ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ ദിവസം മെസി വരുമെന്ന പ്രചാരണവുമായി ബന്ധപ്പെട്ട ചോദ്യങ്ങളില്‍ നിന്ന് കായികമന്ത്രി വി അബ്ദുറഹിമാന്‍ ഒഴിഞ്ഞുമാറിയിരുന്നു. കലൂര്‍ സ്‌റ്റേഡിയം നവീകരണ വിവാദം കത്തുമ്പോള്‍ അതുമായി ബന്ധപ്പെട്ട കായിക വകുപ്പിന്റെ പ്രതികരണം തേടിയ മാധ്യമങ്ങളെ മന്ത്രി വി അബ്ദുറഹിമാന്‍ പാടേ അവഗണിച്ചിരുന്നു. സ്റ്റേഡിയം നവീകരണത്തില്‍ കോണ്‍ഗ്രസും ബിജെപിയും അഴിമതി സംശയിക്കുക കൂടി ചെയ്യുന്ന പശ്ചാത്തലത്തില്‍ക്കൂടിയാണ് മന്ത്രി ചോദ്യങ്ങളോട് മൗനം തുടരുന്നതെന്നത് ശ്രദ്ധേയമാണ്. സ്റ്റേഡിയത്തിന് ഫിഫയുടെ അംഗീകാരം ലഭിക്കാത്തതാണ് അർജൻറീന ടീം വരുന്നതിന് തടസ്സമുണ്ടായതെന്നാണ് സ്‌പോൺസറുടെ വാദം.
കലൂര്‍ സ്റ്റേഡിയം നവീകരണത്തിനായുള്ള കരാര്‍ വ്യവസ്ഥയില്‍ ദുരൂഹതയുണ്ട് എന്നാണ് കോണ്‍ഗ്രസും ബിജെപിയും ആരോപിക്കുന്നത്. സ്‌പോണ്‍സര്‍ കമ്പനിയുമായി ജിസിഡിഐക്കുള്ള കരാറിന്റെ പകര്‍പ്പ് പുറത്തുവിടണമെന്ന് ഹൈബി ഈഡന്‍ എംപി ആവശ്യപ്പെട്ടു. മെസി വരുന്നതുമായി ബന്ധപ്പെട്ട വിശദാംശങ്ങള്‍ അറിയാന്‍ കായിക കേരളത്തിന് താത്പര്യമുണ്ട് അതിനാല്‍ അനിശ്ചിതത്വം മാറാന്‍ ജിസിഡിഎ കാര്യങ്ങള്‍ വിശദമാക്കണമെന്ന് ഹൈബി ഈഡന്‍ ആവശ്യപ്പെട്ടിരുന്നു. കൊച്ചി കലൂര്‍ സ്റ്റേഡിയത്തിന്റെ ഭാവി പോലും ചോദ്യചിഹ്നത്തിലാകുന്ന ഒരു അവസ്ഥ പോലും നിലനില്‍ക്കുന്നുണ്ടെന്നും ഹൈബി ഈഡന്‍ പറഞ്ഞിരുന്നു.








