വികസന നേട്ടങ്ങൾ അവതരിപ്പിച്ച് മീനങ്ങാടി ഗ്രാമപഞ്ചായത്ത് വികസന സദസ്. ഗ്രാമപഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ നടന്ന പരിപാടി സുൽത്താൻ ബത്തേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി അസൈനാർ ഉദ്ഘാടനം ചെയ്തു. ജനാധിപത്യ മൂല്യങ്ങൾ പരിപാലിക്കുന്ന ഭരണ സംവിധാനമാണ് സംസ്ഥാന സർക്കാർ നടപ്പാക്കുന്നതെന്നും വികസന പ്രക്രിയയിൽ ജനങ്ങളുടെ സജീവ പങ്കാളിത്തം സര്‍ക്കാര്‍ ഉറപ്പാക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
പഞ്ചായത്തിന്റെ വികസന റിപ്പോർട്ട് ജില്ലാ പഞ്ചായത്ത് അംഗം സിന്ധു ശ്രീധരൻ സുൽത്താൻബത്തേരി ബ്ലോക്ക് പഞ്ചായത്ത് വികസന കാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ലതാ ശശിക്ക് കൈമാറി പ്രകാശനം ചെയ്തു. ലൈഫ് ഭവന പദ്ധതിയുടെ ഭാഗമായി 327 കുടുംബങ്ങൾക്ക് ഭവന നിർമ്മാണം പൂർത്തിയാക്കി. തനത് പദ്ധതികളായി ഓക്സിജൻ പാർക്ക്, മണിവയൽ പച്ചതുരുത്ത്, ക്ഷീരകർഷകർക്ക് പാലിന് സബ്സിഡി, തൊഴിലുറപ്പ് പദ്ധതിയുമായി സഹകരിച്ച് ആടിൻകൂട്, തൊഴുത്ത്, കോഴികൂട് നിർമ്മാണം തുടങ്ങിയവ നടപ്പാക്കി. കൂടാതെ, ഉണരാം ഉയരാം പദ്ധതിയിലൂടെ പട്ടികവർഗ്ഗ വിദ്യാർത്ഥികൾക്ക് ലാപ്‍ടോപ്പുകൾ വിതരണം ചെയ്തു. ആയുർ ആരോഗ്യം, മെൻസ്ട്രൽ കപ്പ് വിതരണം, സമഗ്ര വയോജന ആരോഗ്യ പദ്ധതി, ഇ-ഗുരുകുലം, ബേബി ഹെൽത്ത് ഷോ, വന്ദനം വയോജനക്ഷേമ പദ്ധതി, കെയർ ഫോർ ലൗ സെർവിക്കൽ ക്യാൻസർ, ഗ്രീൻസ് കഫെറ്റീരിയ, സുഗതകുമാരി സ്മൃതിവനം, ആരോഗ്യ പോഷണം പദ്ധതി, ഓഗ്മെന്റഡ് വെതർ സ്റ്റേഷൻ, അഗ്രോ റൂട്ട് പദ്ധതി, ക്ലീൻ ആൻഡ് ഗ്രീൻ മീനങ്ങാടി തുടങ്ങി നിരവധി നൂതനാശയങ്ങൾ പഞ്ചായത്ത് വിജയകരമായി നടപ്പാക്കി.
മീനങ്ങാടി ഗ്രാമപഞ്ചായത്തിൽ വ്യാപാര സമുച്ചയം യാഥാർഥ്യമാക്കണമെന്ന ആവശ്യം ഓപ്പൺ ഫോറത്തിൽ ചർച്ചയായി. സമ്പൂർണ്ണ ശുചിത്വം കൈവരിക്കാൻ മാലിന്യ പരിപാലന പദ്ധതി ആവിഷ്ക്കരിക്കണമെന്നും കാർഷിക മേഖലയിൽ ഉത്പാദനക്ഷമത വർദ്ധിപ്പിക്കാൻ ആവശ്യമായ പദ്ധതികൾ രൂപീകരിക്കണമെന്നും പ്രതിനിധികൾ നിർദ്ദേശിച്ചു. പരിസ്ഥിതി സൗഹൃദ വികസന പ്രവർത്തനങ്ങൾക്ക് പ്രാധാന്യം നൽകണമെന്ന ആവശ്യവും ഉയര്‍ന്നു. മീനങ്ങാടി ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ പി വാസുദേവൻ അധ്യക്ഷനായ പരിപാടിയിൽ ജില്ലാ പഞ്ചായത്ത് അംഗം സിന്ധു ശ്രീധരൻ, സുൽത്താൻ ബത്തേരി ബ്ലോക്ക് പഞ്ചായത്ത് വികസനകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയർപേർസൺ ലത ശശി, മീനങ്ങാടി ഗ്രാമ പഞ്ചായത്ത് അംഗം പി.വി വേണുഗോപാൽ, ആസൂത്രണ സമിതി വൈസ് ചെയർമാൻ ബാവ പാലക്കുന്ന്, ഗ്രാമ പഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറി രാജേന്ദ്രൻ പിള്ള, ജനപ്രതിനിധികൾ, പൊതുജനങ്ങൾ എന്നിവര്‍ പങ്കെടുത്തു.








