കേരളത്തില്‍ വോട്ടര്‍പട്ടിക പ്രത്യേക തീവ്ര പരിഷ്‌കരണ (എസ്‌ഐആര്‍)വുമായി ബന്ധപ്പെട്ട കരട് വോട്ടർപട്ടിക പ്രസിദ്ധീകരണം ഡിസംബർ 9 നെന്ന് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ രത്തന്‍ ഖേല്‍ക്കര്‍. അന്തിമ വോട്ടർ പട്ടിക പ്രസിദ്ധീകരണം ഫെബ്രുവരി ഏഴിന് നടക്കും. 36 ലക്ഷത്തോളം എന്യുമറേഷൻ ഫോം ഇതുവരെ വിതരണം ചെയ്തു. പകുതിയോളം ആളുകൾ പൂരിപ്പിച്ച് തിരികെ നൽകിയെന്നും 13% ത്തോളം എന്യുമറേഷൻ ഫോമാണ് ഇതുവരെ വിതരണം ചെയ്തതെന്നും രത്തന്‍ ഖേല്‍ക്കര്‍ പറഞ്ഞു. ഈ മാസം തന്നെ എല്ലാവർക്ക് ഫോം നൽകാൻ ശ്രമിക്കും. നവംബർ 25 ആണ് എല്ലാ ജില്ലാ കലക്ടർമാർക്കും നൽകിയിരിക്കുന്ന സമയം. ഇന്ന് മുതൽ ഓൺലൈൻ വഴിയുള്ള സബ്മിഷനും തുടങ്ങിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വോട്ടര്‍മാര്‍ ചെയ്യേണ്ടത് എന്തൊക്കെ?
ബിഎല്‍ഒ നല്‍കുന്ന ഫോം പൂരിപ്പിച്ചു നല്‍കുക. ഫോമിലെ പേര്, വോട്ടര്‍ തിരിച്ചറിയില്‍ കാര്‍ഡ് നമ്പർ, ഫോട്ടോ ക്യൂആര്‍ കോഡ് എന്നിവ പരിശോധിക്കുക. ചോദ്യങ്ങള്‍ക്ക് കൃത്യമായ ഉത്തരം നല്‍കുക. ആവശ്യമെങ്കില്‍ പുതിയ ഫോട്ടോ ഫോമില്‍ പതിപ്പിക്കുക. 2002ലെ എസ്ഐആറില്‍ പങ്കെടുത്തിട്ടുണ്ടെങ്കില്‍ വിശദാംശങ്ങള്‍ നല്‍കുക. ഇല്ലെങ്കില്‍ അന്നു പങ്കെടുത്ത ബന്ധുവിന്‍റെ പേര് നല്‍കുക. ഫോം പൂരിപ്പിച്ച് നല്‍കിയ ശേഷം രസീത് വാങ്ങുക. ഫോം ഓണ്‍ലൈനായും പൂരിപ്പിക്കാം. സംശയനിവാരണത്തിന് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ ടോള്‍ ഫ്രീ നമ്പർ 1950. തദ്ദേശ തെരഞ്ഞെടുപ്പിനുള്ള വോട്ടർപട്ടികയിൽ പേര് ചേർക്കാൻ വീണ്ടും അവസരം. ഇന്നും നാളെയുമായി പട്ടികയിൽ പേര് ചേർക്കാനായി ഓൺലൈനായി അപേക്ഷ നൽകാം. പ്രവാസികൾക്കും വോട്ട് ചേർക്കാൻ അവസരമുണ്ട്. പേര് ഒഴിവാക്കുന്നതിനും സ്ഥാനമാറ്റത്തിനും അപേക്ഷ നൽകാം. ഒക്ടോബർ 25ന് പ്രസിദ്ധീകരിച്ച അന്തിമ വോട്ടർപട്ടികയിൽ പേരില്ലാത്തവർക്കാണ് പുതുതായി പേര് ചേർക്കാൻ അവസരം ഉള്ളത്.






