ജില്ലയിലെ ദുരന്ത ബാധിതരായ വനിതകളുടെ പുനരധിവാസത്തിനായി പ്രവർത്തിക്കുന്ന ബെയ്‌ലി ഉത്പന്നങ്ങൾ ഇനി സ്വന്തം കെട്ടിടത്തിൽ നിർമ്മിക്കും. പുത്തൂർവയലിലാണ് ബെയ്‌ലി ഉത്പന്നങ്ങൾക്ക് സ്വന്തമായി ഓഫീസ് ഒരുങ്ങുന്നത്. മുണ്ടക്കൈ – ചൂരൽമല പ്രകൃതി ദുരന്തത്തെ തുടർന്ന് നിരാലംബരായ ഒരു കൂട്ടം വനിതകളുടെ നേതൃത്വത്തിൽ ആരംഭിച്ച ബെയ്‌ലി ബ്രാൻഡിന് കീഴിൽ വിവിധ ഉത്പന്നങ്ങൾ നിർമ്മിച്ച് വിപണനം നടത്തുന്നുണ്ട്. അടിസ്ഥാന സൗകര്യങ്ങളുടെ അപര്യാപ്തത കാരണം ഉത്പന്നങ്ങളുടെ നിർമ്മാണ വിപണന ഘട്ടങ്ങളിൽ ഭീമമായ തുക ചെലവഴിക്കേണ്ട സാഹചര്യമാണുണ്ടായിരുന്നത്.
കെട്ടിട വാടകയായി വലിയ തുക നൽകേണ്ടിവരുന്നത് പ്രവർത്തന ലാഭം കൈവരിക്കാനുള്ള ശ്രമങ്ങൾക്ക് വെല്ലുവിളിയാകുന്നതായി ബെയ്ലി അംഗങ്ങൾ പറയുന്നു. വാടക ഇല്ലാത്ത സ്വന്തം ഉൽപാദന കേന്ദ്രം ഒരുങ്ങുന്നതോടെ ഈ പ്രശ്നത്തിന് ശാശ്വത പരിഹാരമാവുകയാണ്. കോഴിക്കോട് ഡിവിഷൻ എൽ.ഐ.സി ക്ലാസ് 1 ഓഫീസേഴ്സ് അസോസിഷനാണ് കെട്ടിടം നിർമ്മിച്ചുനൽകുന്നത്. എൽ.ഐ.സി മാനേജർമാരും ക്ലാസ് 1 ഓഫീസർമാരും സംയുക്തമായി സമാഹരിച്ച 65 ലക്ഷം രൂപ ചെലവിട്ട് ജനുവരിയോടെ നിര്‍മാണം പൂർത്തീകരിക്കാനാണ് ലക്ഷ്യമെന്ന് ഭാരവാഹികൾ അറിയിച്ചു. കെട്ടിടത്തിന്റെ ശിലാസ്ഥാപനം ജില്ലാ കളക്ടർ ഡി.ആർ മേഘശ്രീ നിർവഹിച്ചു. കൺവീനർ പി രാമകൃഷ്ണൻ അധ്യക്ഷനായ പരിപാടിയിൽ ഡിവിഷണൽ സെക്രട്ടറി റിയ ബിനീഷ്, പ്രസിഡന്റ് സാലിഹ്, നഗരസഭാ കൗൺസിലർ രാജൻ, ബെയ്‌ലി പ്രൊജക്ട പ്രതിനിധികൾ എന്നിവർ സംസാരിച്ചു.








