കോഴിക്കോട്: ദേശീയപാത 66 വെങ്ങളം – രാമനാട്ടുകര റീച്ചില്‍ പന്തീരാങ്കാവില്‍ സ്ഥാപിച്ച ടോള്‍ പ്ലാസയില്‍ ടോള്‍ പിരിവിന് എതിരെ പ്രതിഷേധം. ഇന്ന് മുതല്‍ ടോള്‍ പിരിവ് ആരംഭിച്ചിരുന്നു. ഇതിന് പിന്നാലെയാണ് കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ പ്രതിഷേധം ആരംഭിച്ചത്. ഡിസിസി പ്രസിഡന്റ് ഉള്‍പ്പെടെയുള്ള നേതാക്കളുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം.
എട്ടുമണിയോടെ തന്നെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രകടനമായി എത്തി ടോള്‍ പിരിവ് തടയാന്‍ ശ്രമിക്കുകയായിരുന്നു. ടോള്‍ നല്‍കാതെ വാഹനങ്ങള്‍ കടത്തിവിടാന്‍ പ്രവര്‍ത്തകര്‍ ശ്രമിക്കുകയും ചെയ്തു. ഇതോടെ തര്‍ക്കവും വാക്കേറ്റവും ആരംഭിക്കുകയായിരുന്നു. പ്രതിഷേധത്തിനുള്ള സാധ്യത മുന്നില്‍ക്കണ്ട് വന്‍ പൊലീസ് സന്നാഹവും സ്ഥലത്ത് നിലയുറപ്പിച്ചിരുന്നു. പ്രതിഷേധം അതിര് വിടും മുന്‍പ് കോണ്‍ഗ്രസ് നേതാക്കളെ ഉള്‍പ്പെടെ അറസ്റ്റ് ചെയ്ത് നീക്കുകയും ചെയ്തു.
അനുബന്ധ സൗകര്യങ്ങള്‍ ഒരുക്കാതെ ടോള്‍ പിരിവ് ആരംഭിക്കരുത് എന്നാണ് നാട്ടുകാരില്‍ ഒരു വിഭാഗത്തിന്റെ ആവശ്യം. കോണ്‍ഗ്രസ് ജില്ലാ നേതൃത്വവും പ്രദേശത്തെ നാട്ടുകാരുടെ വികാരത്തിനൊപ്പം നിലകൊള്ളുമെന്ന് നേരത്തെ തന്നെ അറിയിച്ചിരുന്നു. 28 കിലോമീറ്റർ വരുന്ന ദേശീയപാത 66 വെങ്ങളം രാമനാട്ടുകര റീച്ചില്‍ സംസ്ഥാനത്തെ ഏറ്റവും ഉയർന്ന ടോൾ നിരക്കാണ് നിലവിലുള്ളത്.








