തിരുവനന്തപുരം: സംസ്ഥാനത്ത് വർധിച്ചുവരുന്ന വൈദ്യുതി പ്രതിസന്ധിയെത്തുടർന്ന് ഇന്ന് മുതൽ വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്തുന്നു. ഇന്ന് ചേർന്ന കെഎസ്ഇബി കോർ കമ്മിറ്റി യോഗത്തിലാണ് തീരുമാനം. വൈകുന്നേരം ആറ് മണി മുതൽ രാത്രി 12 മണി വരെയുള്ള സമയത്തിനുള്ളിൽ, വിവിധ പ്രദേശങ്ങളിൽ മാറി മാറി അരമണിക്കൂർ വീതമാകും പവർ കട്ട് ഏർപ്പെടുത്തുക.
നിലവിലെ വൈദ്യുതി ക്ഷാമം പരിഹരിക്കുന്നതിനായി കേന്ദ്ര വിഹിതത്തിൽ നിന്ന് 200 മെഗാവാട്ട് വൈദ്യുതി ഇന്ന് മുതൽ ലഭ്യമായി തുടങ്ങും. ഇത് സംസ്ഥാനത്തെ നിലവിലെ പ്രതിസന്ധിക്ക് നേരിയ ആശ്വാസം നൽകുമെന്നാണ് കരുതപ്പെടുന്നത്. എങ്കിലും ആവശ്യകതയും വിതരണവും തമ്മിലുള്ള വലിയ വ്യത്യാസം നിലനിൽക്കുന്നതിനാലാണ് നിയന്ത്രണം അനിവാര്യമായി വന്നതെന്ന് കെഎസ്ഇബി അധികൃതർ വ്യക്തമാക്കി.
വേനൽ കടുത്തതോടെ സംസ്ഥാനത്തെ വൈദ്യുതി ഉപയോഗം റെക്കോർഡ് നിലയിൽ എത്തിയതും ആഭ്യന്തര ഉൽപ്പാദനത്തിലെ കുറവുമാണ് നിയന്ത്രണത്തിലേക്ക് നയിച്ച പ്രധാന കാരണങ്ങൾ. വൈകുന്നേരത്തെ തിരക്കേറിയ സമയങ്ങളിൽ അനാവശ്യമായ വൈദ്യുതി ഉപകരണങ്ങൾ പ്രവർത്തിപ്പിക്കാതെ ഉപഭോക്താക്കൾ സഹകരിക്കണമെന്ന് കെഎസ്ഇബി അഭ്യർഥിച്ചു.







