മാനന്തവാടി യെൽദൊ മാർ ബസേലിയോസ് ബാവായുടെ നാമത്തിൽ സ്ഥാപിതമായ വടക്കേ
വയനാട്ടിലെ ഏക ദേവാലയമായ തൃശ്ശിലേരി മാർ ബസേലിയോസ് യാക്കോബായ സിംഹാസന
പള്ളിയിൽ പരിശുദ്ധ മാർ ബസേലിയോസ് ബാവായുടെ ഓർമ്മപ്പെരുന്നാളിന്
തുടക്കമായി. ഇതര ആരാധനാലയങ്ങളിൽ നിന്ന് വിത്യസ്ഥമായി വിവിധ മതങ്ങളുടെ
സംഗമെന്ന നിലയിൽ ഏറെ പ്രശസ്തമാണ് തൃശ്ശിലേരി പെരുന്നാൾ. തൃശ്ശിലേരി മഹാ ദേവ
ക്ഷേത്രം, തൃശ്ശിലേരി ജുമാ മസ്ജിദ്, അരീക്കര ഭഗവതി ക്ഷേത്രം
എന്നിവിടങ്ങളിലെ ഭാരവാഹികൾ പള്ളിയിലെത്തി നേർച്ച സദ്യക്ക് ആവശ്യമായ അരി
സമർപ്പിക്കുകയും കൊടിയേറ്റിൽ സംബന്ധിക്കുകയും ചെയ്തത് വേറിട്ട അനുഭവമായി.
തൃശ്ശിലേരി പള്ളിയുടെ മതസൗഹാർദ്ദം ഊട്ടിയുറപ്പിക്കുന്നതിലും ജീവകാരുണ്യ
പ്രവർത്തനങ്ങളിലും തൃശ്ശിലേരി പള്ളിയുടെ മാതൃക അഭിനന്തനാർഹമാണെന്ന്
കൊടിയേറ്റ് ചടങ്ങിൽ മുഖ്യാതിഥിയായി പങ്കെടുത്ത ഒ.ആർ. കേളു എംഎൽഎ
പറഞ്ഞു.
ഒക്ടോബർ 4ന് രാവിലെ നടക്കുന്ന നാൽനട തീർത്ഥയാത്രയിൽ
ഹൈന്ദവ സഹോദരനായ ഉദയനാണ് കെടാവിളക്കേന്തുക. പെരുന്നാൾ
ഏറ്റുകഴിക്കുന്നതിലും ഭൂരിഭാഗം പേരും ഇതര മതസ്ഥരാണ്.ബാവായുടെ തിരുശേഷിപ്പ് സ്ഥാപിച്ചിട്ടുള്ള പള്ളി മലബാറിന്റെ
കോതമംഗലമെന്നാണ് അറിയപ്പെടുന്നത്. 27ന് രാവിലെ കുർബാനക്ക് ശേഷം വികാരി
ഫാ. സിബിൻ താഴെത്തെക്കുടി കൊടി ഉയർത്തി. തൃശ്ശിലേരി മഹാ ദേവ ക്ഷേത്രം
ഭാരവാഹി പി.ടി. ഗോപിനാഥൻ, വി.വി നാരായണ വാര്യർ, തൃശ്ശിലേരി ജുമാ മസ്ജിദ്
ഭത്തീബ് മുത്തലിബ് അമാനി, മഹല്ല് പ്രസിഡന്റ് റഷീദ് തൃശ്ശിലേരി,
സെക്രട്ടറി സി. മജീദ്, അരീക്കര ഭഗവതി ക്ഷേത്രം ഭാരവാഹി വി.വി. രാമകൃഷ്ണൻ
എന്നിവർ നേർച്ച സദ്യക്ക് ആവശ്യമായ അരി സമർപ്പിച്ചു. തൃശ്ശിലേരി സിഎസ്ഐ
പള്ളി വികാരി റവ സിബിൻ സ്റ്റാൻലി, ഫാ. ബേസിൽ കരിനിലത്ത്, തിരുനെല്ലി
പഞ്ചായ്ത്ത് അംഗങ്ങളായ ധന്യ ബിജു, കെ.കെ. വിഷ്ണു എന്നിവർ പ്രസംഗിച്ചു.ട്രസ്റ്റി പി.കെ. സ്കറിയ, സെക്രട്ടറി ചാക്കോ വരമ്പേൽ, ജനറൽ കൺവീനർ ബിജു
തട്ടായത്ത്, സഭാ മാനജിങ് കമ്മിറ്റി അംഗം കെ.എം. ഷിനോജ്, പി.കെ. ജോണി
എന്നിവർ നേതൃത്വം നൽകി.
സമാപന ദിനമായ ഒക്ടോബര്‍ 4 വരെ എല്ലാ ദിവസവും രാവിലെ പ്രഭാത പ്രാർഥന,
മൂന്നിൻമേൽ കുർബാന, വൈകിട്ട് തിരുശേഷിപ്പ് കബറിങ്കൽ പ്രത്യേക മധ്യസ്ഥ
പ്രാർഥന, സന്ധ്യാ പ്രാർഥന എന്നിവ നടക്കും. പെരുന്നാളിന്റെ ഭാഗമായി
എക്യുമെനിക്കൽ കുടുംബ സുവിശേഷ ഗാന മത്സരം ഒാൺലൈനായി
സംഘടിപ്പിച്ചിട്ടുണ്ട്. സമാപന ദിവസമായ 4ന് നടക്കുന്ന പെരുന്നാൾ
ശുശ്രൂഷകൾക്ക് മലബാർ ഭദ്രാസനാധിപൻ സഖറിയാസ് മാർപോളിക്കോർപ്പോസ്
കാർമികത്വം വഹിക്കും. കാൽനട തീർത്ഥയാത്ര, ബസേലിയൻ പ്രതിഭ പുരസ്കാര
സമർപണം, ബസേലിയൻ ചാരിറ്റി ഫണ്ട് സമർപണം എന്നിവ നടക്കും. കോവിഡ്
പ്രോട്ടോക്കോൾ കർശനമായി പാലിക്കുന്നു എന്ന് ഉറപ്പ് വരുത്തിയാണ് ചടങ്ങുകൾ
നടത്തുന്നത്. പെരുന്നാൾ ചടങ്ങുകൾ വിശ്വാസികൾക്ക് കാണാനായി ഒാൺലൈൻ
സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്.