പ്രസവിച്ചുകിടന്ന യുവതിയെ നഴ്സിന്റെ വേഷം ധരിച്ച് കുത്തിവച്ചു കൊലപ്പെടുത്താനെത്തിയ യുവതി പൊലീസ് കസ്റ്റഡിയിൽ. പരുമലയിലെ സ്വകാര്യ ആശുപത്രിയിലിയാണ് സംഭവം. കായംകുളം സ്വദേശി അനുഷ (25) ആണ് പുളിക്കീഴ് പൊലീസിന്റെ പിടിയിലായത്. പുല്ലുകുളങ്ങര സ്വദേശി സ്നേഹയെ (25) ആണ് കൊലപ്പെടുത്താൻ ശ്രമിച്ചത്. സ്നേഹയുടെ ഭർത്താവ് അരുണിന്റെ സുഹൃത്താണ് ഈ യുവതിയെന്ന് പൊലീസ് പറഞ്ഞു.
സ്നേഹയെ ഒരാഴ്ച മുൻപാണ് ആശുപത്രിയിൽ പ്രസവത്തിനായി പ്രവേശിച്ചത്. പ്രസവശേഷം വെള്ളിയാഴ്ച രാവിലെ സ്നേഹയെ ഡിസ്ചാർജ് ചെയ്തു. നിറം മാറ്റം ഉള്ളതു കാരണം കുഞ്ഞിനെ ഡിസ്ചാർജ് ചെയ്തില്ല. ഇതോടെ സ്നേഹയും മാതാവും മുറിയിൽ കാത്തിരിക്കുകയായിരുന്നു.
വൈകിട്ട് അഞ്ചരയോടെ നഴ്സിന്റെ ഓവർക്കോട്ട് ധരിച്ച യുവതി ഇവരുടെ മുറിയിലെത്തി കുത്തിവയ്പ്പെടുക്കുവാൻ വന്നതാണെന്ന് പറഞ്ഞു. ഡിസ്ചാർജ് ചെയ്തതല്ലേ ഇനി എന്തിനാണ് കുത്തിവയ്പെന്ന് മാതാവ് ചോദിച്ചു. ഒരു കുത്തിവയ്പ്പു കൂടി ഉണ്ടെന്നു പറഞ്ഞ് സ്നേഹയുടെ കയ്യിൽ പിടിച്ച് സിറിഞ്ച് കൊണ്ടു കുത്താൻ ശ്രമിച്ചു. സിറിഞ്ചിൽ മരുന്ന് ഉണ്ടായിരുന്നില്ല.
ഈ സമയം മാതാവ് ബഹളം വച്ചതോടെ ആശുപത്രി ജീവനക്കാർ ഓടിയെത്തി യുവതിയെ പിടിച്ചുമാറ്റി തടഞ്ഞുവച്ചു. തുടർന്ന് പൊലീസിൽ വിവരം അറിയിച്ചു. അവരെത്തി കസ്റ്റഡിയിലെടുത്തു.