ജീവനേക്കാളേറെ സ്‌നേഹിച്ച മൂന്ന് പൊന്നോമനകള്‍ കണ്മുന്നില്‍ വെച്ച് മുങ്ങിത്താണപ്പോള്‍ നിസ്സഹായനായി നോക്കി നിൽക്കാനേ ആ പിതാവിനായുള്ളൂ…
പിതാവിന്റെ മുന്നില്‍ വെച്ചാണ് മണ്ണാർക്കാടിന് സമീപം ഭീമനാട് കോട്ടോപ്പാടത്ത് കുളിക്കാനിറങ്ങിയ മൂന്ന് സഹോദരിമാർ കുളത്തിൽ മുങ്ങി മരിച്ചത്.
റിന്‍ഷി(18), നിഷിത (26), റെമീഷ (23) എന്നിവരാണ് മരിച്ചത്. സഹോദരിമാരില്‍ ഒരാള്‍ കുളത്തിലേക്കു തെന്നി വീണപ്പോള്‍ ബാക്കിയുള്ളവര്‍ രക്ഷിക്കാന്‍ ശ്രമിക്കവേയായിരുന്നു അപകടം.
ഇതിൽ വിവാഹിതരായ നാഷിദയും റംഷീനയും ഓണാവധിക്ക് വിരുന്ന് വന്നതായിരുന്നു. റിൻഷി നഴ്സിങ് വിദ്യാർത്ഥിനിയാണ്. മക്കള്‍ കണ്‍മുന്നില്‍ മുങ്ങിപ്പോകുന്നതുകണ്ട് ഞെട്ടിപ്പോയ പിതാവിന്റെ ശബ്ദം പുറത്തുവന്നില്ല.
ശബ്ദിക്കാനാകാതെ മക്കളെ രക്ഷിക്കാനുള്ള പിതാവിന്റെ വെപ്രാളം കണ്ടു സമീപത്തുകൂടെ പോയ അതിഥിത്തൊഴിലാളികളാണ് അപകട വിവരം ആദ്യം അറിയുന്നത്. തുടർന്ന് ഉടൻ രക്ഷപ്രവർത്തനം നടത്തിയെങ്കിലും മൂന്ന് പേരും മരിച്ചിരുന്നു.
ഇവരുടെ സഹോദരന്‍ വൃക്കമാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ കഴിഞ്ഞ് കിടപ്പിലാണ്. ഇവരുടെ മാതാവാണ് സഹോദരന് വൃക്ക നല്‍കിയത്. ഇരുവരും ചികിത്സയിലായിരുന്നതിനാല്‍ പിതാവാണു വീട്ടിലെ കാര്യങ്ങള്‍ നോക്കിയിരുന്നത്. അതുകൊണ്ടാണ് പിതാവിനൊപ്പം പെണ്‍മക്കള്‍ മൂന്നുപേരും അലക്കുന്നതിനും മറ്റുമായെത്തിയത്.