കണ്ടു കൊതി തീരും മുൻപെ ആരാധകരെ സങ്കടത്തിലാഴ്ത്തി വിട പറഞ്ഞ നായികയാണ് നടി സൗന്ദര്യ. രണ്ടേ രണ്ടു മലയാളചിത്രങ്ങളിലേ അഭിനയിച്ചിട്ടുള്ളൂവെങ്കിലും മലയാളികള്‍ക്ക് ഒരു നഷ്ടബോധത്തിന്റെ കൂടെ പേരാണ് സൗന്ദര്യ എന്നത്. ഇഷ്ടപ്പെട്ടു തുടങ്ങുമ്ബോഴേക്കും മാഞ്ഞു പോയ താരം. കിളിച്ചുണ്ടന്‍ മാമ്ബഴം, യാത്രക്കാരുടെ ശ്രദ്ധയ്ക്ക് എന്നീ രണ്ടു ചിത്രങ്ങള്‍ കൊണ്ടു തന്നെ മലയാളത്തില്‍ സൗന്ദര്യ തന്റെ പ്രതിഭ അടയാളപ്പെടുത്തുകയായിരുന്നു.
മലയാളത്തില്‍ തുടക്കക്കാരിയായിരുന്നപ്പോഴും മറ്റ് തെന്നിന്ത്യന്‍ ഭാഷകളിലെ വലിയ താരമായിരുന്നു സൗന്ദര്യ. തെന്നിന്ത്യൻ സിനിമയില്‍ തിളങ്ങി നില്‍ക്കുന്ന സമയത്താണ് ഒരു വിമാനപകടത്തില്‍ സൗന്ദര്യ കൊല്ലപ്പെടുന്നത്.രൂപത്തില്‍ സൗന്ദര്യയുമായി അതിശയകരമായ സാമ്യം പുലര്‍ത്തുന്ന ഒരു പെണ്‍കുട്ടിയാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളുടെ ശ്രദ്ധ കവരുന്നത്. സൗന്ദര്യയുടെ അതേ മുഖഛായയുള്ള ചിത്രയുടെ ചിത്രങ്ങളും റീലുകളും ആരാധകര്‍ അതിശയത്തോടെയാണ് കാണുന്നത്. മലേഷ്യൻ സ്വദേശിനിയാണ് ചിത്ര.
ചിത്രയുടെ ഇൻസ്റ്റഗ്രാം റീലുകള്‍ക്ക് താഴെ മലയാളികളുടെയും ധാരാളം കമന്റുകള്‍ കാണാം. “മരിച്ചു പോയ ഞങ്ങളുടെ സൗന്ദര്യ ജീവനോടെ തിരിച്ചുവന്നതോ?” എന്നാണ് ആരാധകരുടെ ചോദ്യം. സൗന്ദര്യയെ ജീവനോടെ കണ്ട ഫീല്‍, കണ്ടപ്പോള്‍ ഷോക്കായി എന്നൊക്കെ കമന്റു ചെയ്യുന്നവരെയും കാണാം. 34-ാം വയസ്സിലാണ് സൗന്ദര്യ മരിക്കുന്നത്. തിരഞ്ഞെടുപ്പ് പ്രചരണ റാലിക്കിടെ സൗന്ദര്യ സഞ്ചരിച്ചിരുന്ന വിമാനം അപകടത്തില്‍ പെടുകയായിരുന്നു. സൗന്ദര്യയോടൊപ്പം സഹോദരൻ അമര്‍നാഥും 2004ല്‍ നടന്ന ആ വിമാനാപകടത്തില്‍ മരിച്ചിരുന്നു. ‘ചന്ദ്രമുഖിയുടെ കന്നഡ റീമേക്കിലായിരുന്നു അതിന് മുമ്ബ് സൗന്ദര്യ അഭിനയിച്ചത്.
കന്നട ചലച്ചിത്രനിര്‍മാതാവും എഴുത്തുകാരനുമായ കെ എസ് സത്യനാരായണന്റെയും മഞ്ജുള സത്യനാഥന്റെയും മകളായി 1977 ജൂലൈ 18നാണ് സൗന്ദര്യ ജനിച്ചത്. എംബിബിഎസ് ബിരുദ വിദ്യാര്‍ത്ഥിനിയായിരുന്നു സൗന്ദര്യ പഠനം പാതിവഴിയില്‍ ഉപേക്ഷിച്ചാണ് സിനിമയിലെത്തിയത്. 1992ല്‍ പുറത്തിറങ്ങിയ ‘ഗാന്ധര്‍വ’ ആയിരുന്നു സൗന്ദര്യയുടെ അരങ്ങേറ്റചിത്രം. തുടര്‍ന്ന് ഇതിഹാസ നടൻ കൃഷ്‍ണയുടെ നായികയായി ‘റൈതു ഭരതം’ എന്ന ചിത്രത്തിലും സൗന്ദര്യ അഭിനയിച്ചു.കന്നഡയില്‍ നിന്നും തെലുങ്ക് സിനിമയിലേക്ക് ചുവടുവെച്ച സൗന്ദര്യ, അധികം വൈകാതെ തെലുങ്കിലെ മുൻനിര നായികയായി മാറി. ‘മോഡേണ്‍ തെലുങ്ക് സിനിമയുടെ സാവിത്രി’ എന്നായിരുന്നു സൗന്ദര്യ വിശേഷിപ്പിക്കപ്പെട്ടത്.