പാഠപുസ്തകങ്ങളിൽ ‘ഇന്ത്യ‘ യ്ക്ക് പകരം ‘ഭാരത്’ എന്നാക്കാൻ എൻ.സി.ഇ.ആർ.ടി പാനൽ ശുപാർശ. എൻ.സി.ഇ.ആർ.ടി. സോഷ്യൽ സയൻസ് പാനൽ ആണ് നിർദേശം മുന്നോട്ട് വെച്ചതെന്ന് കമ്മിറ്റി ചെയർമാൻ സി.ഐ ഐസക് മാധ്യമങ്ങളോട് പറഞ്ഞു. എൻ.സി.ഇ.ആർ.ടി ഏഴംഗ ഉന്നതതല സമിതി ഐകകണ്ഠ്യേനയാണ് ശുപാർശ നൽകിയതെന്നും പാനൽ തയ്യാറാക്കിയ സാമൂഹിക ശാസ്ത്ര ഫൈനൽ പൊസിഷൻ പേപ്പറിലും ഇക്കാര്യം പരാമർശിച്ചതായും ഐസക് പറഞ്ഞു.
”ഇന്ത്യ’ എന്ന വാക്കിന് 5,000-ത്തിലധികം വർഷങ്ങളുടെ പഴക്കമുണ്ട്. എന്നാൽ ‘ഇന്ത്യ’ എന്ന പദം സാധാരണയായി ഉപയോഗിക്കാൻ തുടങ്ങിയത് ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെ സ്ഥാപനത്തിനും 1757 ലെ പ്ലാസി യുദ്ധത്തിനും ശേഷമാണ്. ഈ പശ്ചാത്തലത്തിലാണ് ഏഴംഗസമിതി എല്ലാ ക്ലാസുകളിലേയും പാഠപുസ്തകത്തിൽ പേരുമാറ്റ നിർദേശം മുന്നോട്ട് വെച്ചത്’; സി.ഐ ഐസക് ഹിന്ദുസ്ഥാൻ ടൈംസിനോട് പറഞ്ഞു
മാസങ്ങൾക്ക് മുമ്പ് സർക്കാർ ഔദ്യോഗിക രേഖകളിൽ ‘ഇന്ത്യ’ എന്നതിന് പകരം ‘ഭാരത്’ എന്നുപയോഗിച്ചത് ഏറെ ചർച്ചയായിരുന്നു. ആസിയാൻ ഉച്ചകോടിക്കായി പ്രധാനമന്ത്രിയുടെ ഇന്തോനേഷ്യ സന്ദർശനവുമായി ബന്ധപ്പെട്ട് സെപ്റ്റംബർ ആറിന് പുറത്തിറക്കിയ കുറിപ്പിൽ ‘പ്രൈം മിനിസ്റ്റർ ഓഫ് ഇന്ത്യ’ എന്നതിന് പകരം ‘പ്രൈം മിനിസ്റ്റർ ഓഫ് ഭാരത്’ എന്നും സെപ്റ്റംബർ ഒൻപതിന് ജി20 ഉച്ചകോടിയുടെ ഭാഗമായി നടന്ന അത്താഴവിരുന്നിന്റെ ക്ഷണക്കത്തിൽ ‘പ്രസിഡന്റ് ഓഫ് ഇന്ത്യ’ എന്നതിന് പകരം ‘പ്രസിഡന്റ് ഓഫ് ഭാരത്’ എന്നും രേഖപ്പെടുത്തിയത് ഏറെ വിവാദമായിരുന്നു. ഈ പശ്ചാത്തലത്തിലാണ് പാഠപുസ്തകങ്ങളിൽ പേരുമാറ്റ നിർദേശം വന്നിരിക്കുന്നത്.
അടുത്ത അധ്യയനവർഷം മുതൽ പാഠപുസ്തകങ്ങളിൽ പേരുമാറ്റം കൊണ്ടുവരാനാണ് ശുപാർശ. എന്നാൽ പാനൽ ശുപാർശ നൽകുക മാത്രമാണ് ചെയ്തതെന്നും ഇതിൽ നിലവിൽ തീരുമാനമായിട്ടില്ലെന്നും എൻ.സി.ഇ.ആർ.ടി. ഡയറക്ടർ ന്യൂസ് 18-നോട് പറഞ്ഞു.
എല്ലാ വിഷയങ്ങളുടെ സിലബസിലും ഇന്ത്യൻ നോളജ് സിസ്റ്റം (ഐകെഎസ്), ‘പുരാതന ചരിത്ര’ (Ancient History)ത്തിന് പകരം ‘ക്ലാസിക്കൽ ഹിസ്റ്ററി’ എന്നാക്കണമെന്നും പാനൽ നിർദേശിച്ചതായി ഐസക് മാധ്യമങ്ങളോട് പറഞ്ഞു.