കോഴിക്കോട് പേരാമ്പ്രയിൽ കാറിന് തീപിടിച്ച് ഗർഭിണി മരിച്ച സംഭവത്തിൽ ഗുരുതര ആരോപണങ്ങളുമായി കുടുംബം. പാലേരി കല്ലിക്കണ്ടി സ്വദേശി സോനയാണ് (27) മരിച്ചത്. യുവതിയുടെ മരണത്തിൽ ദുരൂഹതയുണ്ടെന്നും ആസൂത്രിത കൊലപാതകമാണെന്നുമാണ് കുടുംബം ആരോപിക്കുന്നത്. കൃത്യമായ അന്വേഷണം വേണമെന്നും കുടുംബം ആവശ്യപ്പെട്ടിട്ടുണ്ട്.
വെള്ളിയാഴ്ച രാത്രി ഒൻപതരയോടെയായിരുന്നു അപകടം. സോന കാറിന്റെ പിൻ സീറ്റിലായിരുന്നു ഇരുന്നത്. കാറോടിച്ചിരുന്ന സോനയുടെ ഭർത്താവ് റിജിൻലാലിന് ഗുരുതരമായി പൊള്ളലേറ്റിട്ടുണ്ട്. ഇയാൾ നിലവിൽ കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിൽ തുടരുകയാണ്.
അതേസമയം, കാറിൽ തീ പടർന്നത് ഷോർട്ട് സർക്യൂട്ട് കാരണമല്ലെന്ന് മോട്ടോർ വാഹന വകുപ്പ് അറിയിച്ചിട്ടുണ്ട്. മോട്ടോർ വാഹന വകുപ്പ് നടത്തിയ പരിശോധനയിൽ ഇന്ധന ടാങ്കിന് ചോർച്ച ഇല്ലന്നും കണ്ടെത്തിയിട്ടുണ്ട്. കാറിന്റെ പിൻവശത്ത് നിന്നാണ് തീ കത്തിയതെന്നും കാരണം കണ്ടെത്താൻ പരിശോധനകൾ തുടരുമെന്നും അധികൃതർ അറിയിച്ചിട്ടുണ്ട്. ഫോറൻസിക് സംഘത്തിന്റെ പരിശോധനകളും പുരോഗമിക്കുകയാണ്. ആറ് മാസം ഗർഭിണിയായ സോനയെ ആശുപത്രിയിൽ കാണിച്ച് വീട്ടിലേക്ക് മടങ്ങുന്നതിനിടയിലാണ് കാറിന് തീ പിടിച്ചത്. 2016 മോഡൽ പെട്രോൾ കാറാണ് കത്തിയത്.

