Kalpetta
സര്‍ക്കാര്‍ ശമ്പളം 3 ലക്ഷം, സ്വകാര്യ ആശുപത്രിയില്‍ 7 ലക്ഷം! വയനാട് മെഡിക്കല്‍ കോളേജ് ഡോക്ടര്‍ വിജിലൻസ് വലയില്‍
സർക്കാർ സർവീസില്‍ നിന്ന് ലക്ഷങ്ങള്‍ ശമ്പളം പറ്റി സ്വകാര്യ ആശുപത്രിയില്‍ വൻ തുകയ്ക്ക് പ്രാക്ടീസ് നടത്തിവന്ന മെഡിക്കല്‍ കോളേജ് ഡോക്ടറെ വിജിലൻസ് കൈയോടെ പിടികൂടി.വയനാട് സർക്കാർ മെഡിക്കല്‍ കോളേജിലെ കാർഡിയാക് തൊറാസിക് സർജറി വിഭാഗം അസോസിയേറ്റ് പ്രൊഫസറായ ഡോ. വി. ശിവപ്രസാദാണ് വിജിലൻസിന്റെ പിടിയിലായത്. രോഗികളെന്ന വ്യാജേനയെത്തിയ വിജിലൻസ് സംഘം ഡോക്ടറെ തന്ത്രപരമായി കുടുക്കുകയായിരുന്നു. കോഴിക്കോട് വിജിലൻസ് യൂണിറ്റ് ഡിവൈഎസ്പി കെ. കെ. ബിജുവിന് ലഭിച്ച രഹസ്യവിവരത്തെ തുടർന്നായിരുന്നു മിന്നല്‍ പരിശോധന.കോഴിക്കോട് വിജിലൻസ് യൂണിറ്റാണ് പരിശോധന നടത്തിയത്. മലപ്പുറം കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയില്‍ പ്രാക്ടീസ് ചെയ്തുവരവെയാണ് ശിവപ്രസാദ് വിജിലൻസിന്റെ പിടിയിലായത്.വയനാട് മെഡിക്കല്‍ കോളേജില്‍ നിന്ന് മൂന്ന് ലക്ഷം രൂപ മാസ ശമ്പളം കൈപ്പറ്റുന്ന ശിവപ്രസാദ് സ്വകാര്യ ആശുപത്രിയില്‍നിന്ന് ഏഴ് ലക്ഷം രൂപയാണ് മാസ ശമ്പളമായി വാങ്ങിയിരുന്നതെന്ന് വിജിലൻസ് അറിയിച്ചു. സ്വകാര്യ പ്രാക്ടീസിന്റെ പേരില്‍ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍നിന്ന് ഇയാള്‍ നടപടി നേരിട്ടിരുന്നതായി ആക്ഷേപമുണ്ട്.സർക്കാർ ശമ്പളം കൈപ്പറ്റി സ്വകാര്യ ആശുപത്രികളില്‍ പ്രാക്ടീസ് നടത്തിവരുന്ന ഡോക്ടർമാർക്കെതിരെ തുടർന്നും നടപടി സ്വീകരിക്കുമെന്ന് വിജിലൻസ് അറിയിച്ചു.കോഴിക്കോട് വിജിലൻസ് യൂണിറ്റിലെ ഇൻസ്‌പെക്ടർ ശംഭുനാഥ്. കെ സബ്‌ഇൻസ്‌പെക്ടർ സന്തോഷ് കുമാർ, സബ് ഇൻസ്‌പെക്ടർ അബ്ദുല്‍സലാം, സിവില്‍ പോലീസ് ഓഫീസർ ശോജി, രാഹുല്‍ എന്നിവർ അടങ്ങുന്ന സംഘമാണ് ഡോ.ശിവപ്രസാദിനെ പിടികൂടിയത്.
യുവാവ് ട്രെയിൻ തട്ടി മരിച്ചു
മലങ്കര: വിളമ്പുകണ്ടം സ്വദേശിയായ യുവാവ് പൊള്ളാച്ചിയിൽ ട്രെയിൻ തട്ടി മരിച്ചു. മലങ്കര പറങ്കിമാമൂട്ടിൽ ഷിനോജ് (41) ആണ് മരിച്ചത്.ഇന്നലെ രാവിലെയാണ് സംഭവം.പിതാവ്:പരേതനായ രാജു. മാതാവ്: അന്നമ്മ. സഹോദരി: ഷീന. സംസ്‌കാര ശുശ്രൂഷ കൾ നാളെ (ജൂൺ 5 വെള്ളി) രാവിലെ 9:30 ന് ചുണ്ടക്കരയി ലുള്ള സഹോദരി ഷീനയുടെ വീട്ടിൽ ആരംഭിക്കും തുടർന്ന് സംസ്കാരം 10:30 ന് വിളമ്പുകണ്ടം സെൻ്റ് സെബാസ്റ്റ്യൻ പള്ളി സെമിത്തേരിയിൽ നടക്കും
യുവാവ് ട്രെയിൻ തട്ടി മരിച്ചു.
മലങ്കര: വിളമ്പുകണ്ടം സ്വദേശിയായ യുവാവ് പൊള്ളാച്ചിയിൽ ട്രെയിൻ തട്ടി മരിച്ചു. മലങ്കര പറങ്കിമാമൂട്ടിൽ ഷിനോജ് (41) ആണ് മരിച്ചത്.ഇന്നലെ രാവിലെയാണ് സംഭവം.പിതാവ്:പരേതനായ രാജു. മാതാവ്: അന്നമ്മ. സഹോദരി: ഷീന. സംസ്‌കാര ശുശ്രൂഷ കൾ നാളെ (ജൂൺ 5 വെള്ളി) രാവിലെ 9:30 ന് ചുണ്ടക്കരയി ലുള്ള സഹോദരി ഷീനയുടെ വീട്ടിൽ ആരംഭിക്കും തുടർന്ന് സംസ്കാരം 10:30 ന് വിളമ്പുകണ്ടം സെൻ്റ് സെബാസ്റ്റ്യൻ പള്ളി സെമിത്തേരിയിൽ നടക്കും
3 ദിവസത്തിന് ശേഷം സ്വർണ വിലയിൽ മാറ്റം, വില കുറഞ്ഞു
സംസ്ഥാനത്ത് സ്വർണ വിലയിൽ നേരിയ ഇടിവ്. കേരള ഗോൾഡ് മെർച്ചന്റ്സ് അസോസിയേഷൻ പുറത്തു വിട്ട കണക്കുകൾവ പ്രകാരം ഇന്ന് സ്വർണം ഗ്രാമിന് 10 രൂപയാണ് കുറഞ്ഞിരിക്കുന്നത്. പവന് 80 രൂപയാണ് കുറഞ്ഞിരിക്കുന്നത്. ഇതോടെ ഇന്ന് 22 കാരറ്റ് ഒരു ഗ്രാം സ്വർണം വാങ്ങാൻ ഇന്ന് 14,310 രൂപയാണ് നൽകേണ്ടി വരിക. ഒരു പവൻ സ്വർണം വാങ്ങാൻ ഇന്ന് 1,14,480 രൂപയാണ് ഇന്ന് നൽകേണ്ടത്. ജൂൺ 1 മുതൽ കഴിഞ്ഞ 3 ദിവസവും സ്വർണ വിലയിൽ മാറ്റമില്ലാതെ തുടരുകയായിരുന്നു. 1,14,560 രൂപയായിരുന്നു കഴിഞ്ഞ മൂന്ന് ദിവസങ്ങളിലെയും വില. മുൻ ദിവസങ്ങളെ അപേക്ഷിച്ച് പവന് വലിയ രീതിയിലുള്ള മാറ്റമില്ലെങ്കിലും നേരിയ ആശ്വാസം നൽകുന്ന ഇടിവാണ് വിപണിയിലുണ്ടായിട്ടുള്ളത്. സംസ്ഥാനത്ത് വെള്ളി വിലയിലും മാറ്റമില്ലാതെ തുടരുകയാണ്. ഒരു ഗ്രാം വെള്ളി വില 280 രൂപയാണ്. 10 ഗ്രാം വെള്ളി വില 2,800 രൂപയാണ്.
പഠനോപകരണ വിതരണവും സ്നേഹസംഗമവും നടത്തി
കാവുംമന്ദം:വർഗീസ് വൈദ്യർ മെമ്മോറിയൽ പെയിൻ & പാലിയേറ്റീവ് സൊസൈറ്റി (VMPS) ഓഫീസിൽ വെച്ച് രോഗികളുടെ മക്കൾക്കുള്ള പഠനോപകരണ വിതരണവും സ്നേഹസംഗമവും നടന്നു.ചടങ്ങിൽ പാലിയേറ്റീവ് സൊസൈറ്റി കൺവീനർ മുസ്തഫ പി.കെ സ്വാഗതം ആശംസിച്ചു. വൈസ് ചെയർമാൻ ഷിബു കെ.ടി അധ്യക്ഷത വഹിച്ച ചടങ്ങിൽ വിനോദ് മാസ്റ്റർ മുഖ്യപ്രഭാഷണം നടത്തി.പാലിയേറ്റീവ് പ്രവർത്തനങ്ങൾക്ക് താങ്ങും തണലുമായി നിൽക്കുന്ന ഗ്രൂപ്പ് അംഗങ്ങളുടെ സാമ്പത്തിക സഹായത്തോടെയാണ് കുട്ടികൾക്കുള്ള പഠനോപകരണങ്ങളും ഓഫീസ് ആവശ്യങ്ങൾക്കുള്ള പിന്തുണയും ഉറപ്പാക്കിയത്. ചടങ്ങിൽ ബിജു കെ.ടി, ജോർജ് കൂവക്കൽ, ഗ്രീഷ്മ, രജിനി, അനിൽ കുമാർ ശിവാനന്ദൻ എന്നിവർ പങ്കെടുത്ത് സംസാരിച്ചു. പഠനരംഗത്ത് മികച്ച വിജയം കൈവരിച്ച വിദ്യാർത്ഥിനികൾക്ക് ചടങ്ങിൽ വെച്ച് പ്രത്യേക സ്നേഹോപഹാരവും കൈമാറി.
വിദ്യാർത്ഥികളെ ആദരിച്ചു
കൽപ്പറ്റ ചെമ്മണൂർ ഇൻ്റർനാഷണൽ ജ്വല്ലേഴ്‌സിൻ്റെ ആഭിമുഖ്യത്തിൽ എസ്എസ്എൽസി, പ്ലസ് ടൂ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ ആദരിച്ചു.റീജിയണൽ മാനേജർ മഹേഷ്,ഷോറൂം മാനേജർ നിഷാദ്,മാർക്കറ്റിംഗ് മാനേജർ അജ്മൽ എന്നിവർ നേതൃത്വം നൽകി.
അമ്പലവയൽ കാർഷിക കോളേജ് തെരഞ്ഞെടുപ്പ് എസ്‌എഫ്‌ഐയ്‌ക്ക് ഉജ്വല വിജയം
അമ്പലവയൽകേരള കാർഷിക സർവകലാശാലയ്‌ക്ക് കീഴിലെ അമ്പലവയൽ കാർഷിക കോളേജ് യൂണിയൻ തെരഞ്ഞെടുപ്പിൽ എസ്‌എഫ്‌ഐയ്‌ക്ക് ഉജ്വല ജയം. ആകെ 12 സീറ്റിൽ 11 സീറ്റ് നേടിയാണ് യൂണിയൻ നിലനിർത്തിയത്. വലിയ ഭൂരിപക്ഷത്തോടെയാണ് കെഎസ്‌യു പാനലിനെ എസ്‌എഫ്‌ഐ സ്ഥാനാർഥികൾ പരാജയപ്പെടുത്തിയത്. പ്രസിഡന്റായി എ എം അലീന തെരഞ്ഞെടുക്കപ്പെട്ടു. ജി എസ് അച്യുത് ആണ് ജനറൽ സെക്രട്ടറി. യുയുസിമാരായി നയനാ ഭദ്ര, മുഹമ്മദ് റിൻഷാദ് എന്നിവരെയും തെരഞ്ഞെടുത്തു. സി ആതിര വൈസ് പ്രസിഡന്റും എം ആർ കാർത്തിക അസോസിയേറ്റ് സെക്രട്ടറിയുമാണ്. ഡാനിഷ് നവാർ ആർട്‌സ് ക്ലബ് സെക്രട്ടറിയും അഞ്ജലി സന്തോഷ് മാഗസിൻ എഡിറ്ററുമാണ്. വിജയിച്ച സ്ഥാനാർഥികളുമായി എസ്‌എഫ്‌ഐ പ്രവർത്തകർ അമ്പലവയൽ ടൗണിൽ ആഹ്‌ളാദ പ്രകടനം നടത്തി. യോഗം ജില്ലാ സെക്രട്ടറി എം എസ് ആദർശ് ഉദ്‌ഘാടനംചെയ്‌തു. ജില്ലാ പ്രസിഡന്റ് അപർണ ഗൗരി, ജില്ലാ ജോയിന്റ് സെക്രട്ടറി അഥീന ഫ്രാൻസിസ്, ഏരിയാ സെക്രട്ടറി അക്ഷയ് ബാബു, ജില്ലാ സെക്രട്ടറിയറ്റംഗം സി പി അദിക്ത് എന്നിവർ സംസാരിച്ചു.
പ്രവേശനോത്സവം സംഘടിപ്പിച്ചു
പുളിയാർമല മന്തപ്പ മെമ്മോറിയൽ ഗവ: യു. പി സ്‌ക്കൂൾ പ്രവേശനോത്സവംവാർഡ് കൗൺസിലർ രഞ്ജിത്ത് ആർ ഉദ്ഘാടനം ചെയ്തു. പിടിഎ അംഗം രാധ അധ്യക്ഷത വഹിച്ചു. എച്എം ഇൻചാർജ് രജിത ടീച്ചർ ,അനുഷ, സജീഷ് വി.കെ,ലിനേഷ് കുമാർ ടി.കെ,എസ് ആർ ജി കൺവീനർ ശ്രീ ആഷിക് കെ.കെ എന്നിവർ സംസാരിച്ചു. യൂണിഫോം, പാഠപുസ്തകങ്ങൾ എന്നിവയുടെ വിതരണ ഉദ്ഘാടനവും നടന്നു. ബാൻഡ് സെറ്റിന്റെ അകമ്പടിയോടെയാണ് നവാഗതരെ സ്വീകരിച്ചത് . കുട്ടികൾക്ക് മധുരവും നൽകി.
എവറസ്റ്റ് കീഴടക്കിയ സുഹറ സിറാജിന് പനമരം എസ്‌പിസിയുടെ ആദരം
പനമരം: ലോകത്തിലെ ഏറ്റവും ഉയർന്ന കൊടുമുടിയായ എവറസ്റ്റ് കീഴടക്കി വയനാടിന്റെ അഭിമാനമായി മാറിയ സുഹറ സിറാജിനെ പനമരം ജി.എച്ച്.എസ്.എസ്സിലെ സ്റ്റുഡന്റ് പോലീസ് കേഡറ്റുകൾ ആദരിച്ചു. സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ പനമരം ഐ.പി. പ്രതീഷ് ടി.വി. ഉദ്ഘാടനവും ഉപഹാര സമർപ്പണവും നിർവഹിച്ചു. സുഹറയുടെ ഈ ചരിത്രനേട്ടം വരുംതലമുറയ്ക്ക് വലിയൊരു പ്രചോദനമാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.ചടങ്ങിൽ തൻ്റെ കഠിനമായ ഹിമാലയൻ യാത്രാ അനുഭവങ്ങൾ സുഹറ സിറാജ് കുട്ടി പോലീസുകാരുമായി പങ്കുവെച്ചു. കൃത്യമായ ലക്ഷ്യബോധവും കഠിനാധ്വാനവും ഉണ്ടെങ്കിൽ ജീവിതത്തിൽ ഏത് പ്രതിസന്ധിയും തരണം ചെയ്ത് വലിയ വിജയങ്ങൾ നേടാനാകുമെന്ന് വിദ്യാർത്ഥികളുമായുള്ള സംവാദത്തിൽ അവർ ഓർമ്മിപ്പിച്ചു.സ്കൂൾ പ്രിൻസിപ്പൽ രമേഷ് കുമാർ അധ്യക്ഷത വഹിച്ച ചടങ്ങിൽ പ്രധാനാധ്യാപിക ഷീജ ജെയിംസ്, മുഹമ്മദ് നവാസ് ടി., രേഖ കെ., അബ്ദുൽ റഹീം എ. തുടങ്ങിയവർ പങ്കെടുത്തു
"കാപ്പാട് തറവാട് , "കുടുംബസംഗമം നടത്തി.
കൽപ്പറ്റ :കൽപ്പറ്റയിലെ ഏറ്റവും വലിയ പാരമ്പര്യ തറവാട് ആയ പുളിയാർമല കാപ്പാട് തറവാട് കുടുംബസംഗമം നടത്തി. കെ ജനാർദധനൻ അധ്യക്ഷത വഹിച്ച ചടങ്ങ് തറവാട്ടിലെ മുതിർന്ന അംഗങ്ങൾ ആയ കെ അമ്മു, സരോജിനി എന്നിവർ ചേർന്ന് ഉദ്ഘാടനം ചെയ്തു.നാല് തലമുറയിൽ പെട്ടവർ ഉൾപ്പെടെ 150 ഓളം പേർ സംഗമത്തിൽ പങ്കെടുത്തു. കെ ഉണ്ണുലി, കെ രവീന്ദ്രൻ, കെ അനിൽകുമാർ, കെ സുകു, കെ എ സനുഷ്‌കുമാർ, കെ ബി രാജേന്ദ്രൻ, പി കെ മുരളി, കെ ബാബു, കെ മുരളി തുടങ്ങിയർ സംസാരിച്ചു.
പ്രവേശനോത്സവം കളറാക്കി കുരുന്നുകള്‍
പെരിക്കല്ലൂര്‍:കളിചിരികളുടെ ആരവത്തോടെ ജില്ലയിലെ സ്‌കൂളുകള്‍ ഒന്നാം തരത്തിലേക്കുള്ള പ്രവേശനം ആഘോഷമാക്കി. പെരിക്കല്ലൂര്‍ ഗവ ഹയര്‍ സെക്കന്ററി സ്‌കൂളില്‍ കൃഷി വകുപ്പ് മന്ത്രി ടി. സിദ്ദിഖ് ജില്ലാതല പ്രവേശനോല്‍സവം ഉദ്ഘാടനം ചെയ്തു. കുട്ടികള്‍ക്ക് സ്‌നേഹത്തോടെയുള്ള പരിപാലനവും ചേര്‍ത്തുപിടിക്കലും നല്‍കി, ആധുനിക ലോകത്തിന്റെ വൈജ്ഞാനിക ഭൂപടത്തിലേക്ക് അവരെ ഉയര്‍ത്തിക്കൊണ്ടുവരാനുള്ള ഇടമായി വിദ്യാഭ്യാസ കാലഘട്ടത്തെ മാറ്റണമെന്ന് മന്ത്രി പറഞ്ഞു. വിദ്യാലയങ്ങള്‍ സന്തോഷം പരത്തുന്ന ഇടങ്ങളായി മാറണം. നാളെയുടെ പ്രകാശമായ കുട്ടികള്‍ ചിരിച്ചു കൊണ്ട് പഠിക്കണം. കുട്ടികള്‍ വളര്‍ന്നു വരുമ്പോള്‍ ചില സന്ദര്‍ഭങ്ങളില്‍ 'നോ' പറയേണ്ടി വരും. അരുതായ്മകളിലേക്ക് പോകാതെ സ്വയം കാത്തുസൂക്ഷിക്കാന്‍, നോ പറയേണ്ടിടത്ത് അത് പറയാനുള്ള ആത്മവിശ്വാസം നമ്മുടെ കുട്ടികള്‍ക്ക് ഉണ്ടാകണം. അങ്ങനെ എല്ലാ തലത്തിലും വളര്‍ന്ന് അവര്‍ ഭാവിയുടെ ഏറ്റവും വലിയ കരുതലായി മാറണമെന്നും മന്ത്രി പറഞ്ഞു.ഗോത്രമേഖലകളില്‍ നിന്നുള്ള കുട്ടികള്‍ ഉള്‍പ്പെടെ ഒരു കുട്ടി പോലും വിദ്യാലയത്തിന് പുറത്താകാത്ത രീതിയില്‍, എല്ലാവരെയും ചേര്‍ത്തുനിര്‍ത്താന്‍ അധ്യാപകര്‍ക്കും രക്ഷിതാക്കള്‍ക്കും സാധിക്കണം. അവരെ വെറുതെ പഠിപ്പിക്കുക മാത്രമല്ല, അവര്‍ക്ക് ചിരിക്കാനും ചിന്തിക്കാനുമുള്ള അന്തരീക്ഷം ഒരുക്കുകയാണ് ചെയ്യേണ്ടതെന്നും മന്ത്രി പറഞ്ഞു. ബൈരക്കുപ്പ പാലത്തിന്റെ നിര്‍മ്മാണവുമായി ബന്ധപ്പെട്ട് വനത്തിന് ബുദ്ധിമുട്ടില്ലാത്ത രീതിയില്‍ പുതിയ ക്രമീകരണങ്ങള്‍ മുന്നോട്ട് കൊണ്ടുപോകാനുള്ള ഇടപെടലുകള്‍ പ്രിയങ്ക ഗാന്ധിയുടെ നേതൃത്വത്തില്‍ നടക്കുന്നുണ്ടെന്നും അത് പൂര്‍ത്തീകരണത്തിലേക്ക് എത്തുമെന്നാണ് പ്രത്യാശിക്കുന്നതെന്നും മന്ത്രി പറഞ്ഞു. കാര്‍ഷിക മേഖല നേരിടുന്ന ബുദ്ധിമുട്ടുകളില്‍ വ്യക്തമായ നിലപാടും നടപടിയും ഉണ്ടാകും. ബഡ്ജറ്റോട് കൂടി ഇതിനാവശ്യമായ ക്രമീകരണങ്ങള്‍ വരുത്താനുള്ള നടപടികള്‍ക്ക് തുടക്കം കുറിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.വിദ്യാര്‍ത്ഥികളില്‍ വായനാശീലം വളര്‍ത്തുന്നതിനായി സ്‌കൂളില്‍ നടപ്പിലാക്കുന്ന പദ്ധതികളുടെ ഔദ്യോഗിക ഉദ്ഘാടനവും മന്ത്രി നിര്‍വഹിച്ചു. സ്‌കൂളിലേക്ക് ആദ്യമായി പ്രവേശനം നേടിയ കുരുന്നുകള്‍ക്ക് മന്ത്രി പഠന സാമഗ്രികള്‍ വിതരണം ചെയ്തു. പ്ലസ്ടു ഫുള്‍ എ പ്ലസ് വിജയികളേയും സ്‌കോളര്‍ഷിപ്പ് വിജയികളേയും പരിപാടിയില്‍ അനുമോദിച്ചു. എം എല്‍ എ ഐ.സി ബാലകൃഷ്ണന്‍ അധ്യക്ഷനായ പരിപാടിയില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ചന്ദ്രിക കൃഷ്ണന്‍ മുഖ്യ പ്രഭാഷണം നടത്തി. മുള്ളന്‍കൊല്ലി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ലിസി സാബു, ജില്ലാ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ സല്‍മ മോയി, ജില്ലാ പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍ പേഴ്‌സണ്‍മാരായ വി എന്‍ ശശീന്ദ്രന്‍, ജിനി തോമസ്, ഗിരിജാ കൃഷ്ണന്‍, പനമരം ബ്ലോക്ക് പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍ പേഴ്‌സണ്‍ വര്‍ഗീസ്, ജില്ലാ പഞ്ചായത്ത് തിരുനെല്ലി ഡിസിഷന്‍ അംഗം കെ.ആര്‍ ജിതിന്‍, മുള്ളന്‍ കൊല്ലി ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷിനു കച്ചിറയില്‍, പനമരം ബ്ലോക്ക് പഞ്ചായത്തംഗം അഡ്വ. ഒ.ആര്‍ രഘു, വിദ്യാഭ്യാസ ഉപഡയറക്ടര്‍ ശശീന്ദ്ര വ്യാസ്, ഹയര്‍ സെക്കന്‍ഡറി ജില്ലാ കോര്‍ഡിനേറ്റര്‍ ഷിവി എം കൃഷ്ണന്‍, വി എച്ച് എസ് ഇ ജില്ലാ കോ ഓര്‍ഡിനേറ്റര്‍ ബിനുമോള്‍ ജോസ്, ഡയറ്റ് പ്രിന്‍സിപ്പല്‍ സെബാസ്റ്റ്യന്‍, ഡി പി സി വി.അനില്‍കുമാര്‍, ജില്ലാ വിദ്യാദ്യാസ ഓഫീസര്‍ സി.എ മന്‍മോഹന്‍, കൈറ്റ് ജില്ലാ കോ- ഓര്‍ഡിനേറ്റര്‍ സി ഹസീന, വിദ്യാകിരണം കോ ഓര്‍ഡിനേറ്റര്‍ വില്‍സണ്‍ തോമസ്, സ്‌കൂള്‍ പ്രിന്‍സിപ്പല്‍ പി.കെ വിനുരാജന്‍, ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍മാര്‍, എസ് എസ് കെ പ്രൊജക്ട് ഓഫീസര്‍മാര്‍, ബി പി ഒ മാര്‍, ജില്ലാ പഞ്ചായത്തംഗങ്ങള്‍, മുള്ളന്‍ കൊല്ലി ഗ്രാമ പഞ്ചായത്തംഗങ്ങള്‍, സ്‌കൂള്‍ പി ടി എ, എസ് എം സി ഭാരവാഹികള്‍ എന്നിവര്‍ പരിപാടിയില്‍ പങ്കെടുത്തു.
സോപ്പിട്ട് തുടങ്ങി:പ്രവേശനോത്സവം വൈവിധ്യമാക്കി വൈത്തിരി സ്കൂൾ
വൈത്തിരി: സ്കൂൾ പ്രവേശനോത്സവം വൈവിധ്യമാക്കി വൈത്തിരി ഗവ.ഹയർ സെക്കണ്ടറി സ്കൂൾ. പാഠം:ഒന്ന് ശുചിത്വം എന്ന ആശയത്തെ മുൻനിർത്തി കുട്ടികൾക്ക് നൽകിയ പഠനോപകരണ കിറ്റിനോടൊപ്പം സോപ്പുകൾ വിതരണം ചെയ്തു. സ്കൂൾ പ്രധാനാധ്യാപിക പ്രിയരഞ്ജിനി സി.കെ, അധ്യാപകരായ പ്രവീൺ ദാസ്, ജസീം ടി, സുമയ്യ നർഗീസ്, ശ്യാമ എസ്, ശരത് റാം എന്നിവർ നേതൃത്വം നൽകി.
സ്കൂൾ പ്രവേശനോത്സവം നടത്തി
പുതുശ്ശേരിക്കടവ് : വിവേകോദയം എൽ പി സ്കൂൾ പുതുശ്ശേരി 2026- 27 അധ്യയനവർഷത്തെ സ്കൂൾ പ്രവേശനോത്സവം പടിഞ്ഞാറത്തറ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് അസ്‌മ കെ. കെ ഉദ്ഘാടനം ചെയ്തു . പിടിഎ പ്രസിഡൻ്റ് ഷമീർ കടവണ്ടി അധ്യക്ഷത വഹിച്ചു . പടിഞ്ഞാറത്തറ പഞ്ചായത്ത് സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ഷാജിത നൗഷാദ്, വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ഹാരിസ് കണ്ടിയൻ, 18ാം വാർഡ് മെമ്പർ മുഹമ്മദ് പോള, പിടിഎ വൈസ് പ്രസിഡൻറ് ജോൺ എം വി , മാനേജ്മെൻറ് പ്രതിനിധി അനാർക്കലി ബി, സീനിയർ അധ്യാപിക ബിന്ദു മോൾ കെ, LSS ജേതാക്കളായ മുഹമ്മദ് റയാൻ,മുഹമ്മദ് ഷാമിൽ,കെവിൻ ജോൺ ജോർജ്,ഇസ മരിയ റിജോസ് എന്നിവർ ആശംസകൾ അറിയിച്ചു. സൈബർ സുരക്ഷാ പ്രതിജ്ഞ അധ്യാപികയായ റോസ ഒ.ജെ ചൊല്ലി കൊടുത്തു.അക്കാദമിക പ്രവർത്തനങ്ങളുടെ ഡോക്യുമെന്റേഷൻ SRG കൺവീനറായ മൊയ്തു EA അവതരിപ്പിച്ചു.2026- 27 അധ്യയന വർഷത്തേക്കുള്ള ദിനപത്രം മാനേജ്മെൻറ് സംഭാവന ചെയ്തു.LSS ജേതാക്കൾക്കുള്ള ഉപഹാരം പഞ്ചായത്ത് പ്രസിഡണ്ട് അസ്മ കെ.കെ നിർവഹിച്ചു.തുടർന്ന് പായസ വിതരണം നടത്തി. സ്കൂൾ ഹെഡ്മിസ്ട്രസ് രശ്മി ആർ നായർ സ്വാഗതവും സ്റ്റാഫ് സെക്രട്ടറി അനൂപ് പി.സി നന്ദിയും പറഞ്ഞു. നവാഗതർക്കുള്ള മാനേജ്മെൻറ് ഒരുക്കിയ സമ്മാനങ്ങൾ വിതരണം ചെയ്തു.
പ്രവേശനോൽസവം സംഘടിപ്പിച്ചു.
തരിയോട് പഞ്ചായത്തിലെ കുമ്മായമൂല അങ്കണവാടിയിൽ പ്രവേശനോൽസവം നടത്തി.വാർഡ് മെമ്പർ ഷമീം പാറക്കണ്ടി ഉദ്ഘാടനം നിർവഹിച്ചു.അങ്കണവാടി വർക്കർ സുചിത്ര ,ദിവ്യ, അങ്കണവാടി ഹെൽപ്പർ സുനിത എന്നിവർ സംസാരിച്ചു
വിദ്യാർത്ഥികളെ അനുമോദിച്ചു
ഉദയ ആർട്സ് അന്റ് സ്പോർട്സ് ക്ലബ്ബ് കാപ്പിക്കളം കുറ്റിയാംവയലിന്റെ നേതൃത്വത്തിൽ എസ്‌എസ്‌എൽസി,പ്ലസ് ടു പരീക്ഷകൾ വിജയിച്ച വിദ്യാർത്ഥികളെ അനുമോദിച്ചു. പടിഞ്ഞാറത്തറ 17-ാം വാർഡ് മെമ്പർ ബീന മനോജ് അധ്യക്ഷത വഹിച്ചു. മുഖ്യപ്രഭാഷണം ഹയർ സെക്കൻഡറി സ്കൂൾ പടിഞ്ഞാറത്തറ പ്രിൻസിപ്പൽ ബിജു നിർവഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ബിന്ദു ബാബു ഉദ്ഘാടനം നിർവഹിച്ചു. വായനശാലയിലേക്കുള്ള ബുക്കുകൾ കൈമാറിക്കൊണ്ട് പൊന്നു കൊട്ടാരത്തിൽ മാതൃകയായി.ചടങ്ങിൽ എസ്എസ്എൽസി പ്ലസ് ടു വിജയിച്ച വിദ്യാർഥികൾക്ക് മൊമെന്റോയും മെഡലും നൽകി.
ഉന്നത വിജയികളെ ആദരിച്ചു
ഡിവൈഎഫ്‌ഐ തരിയോട് മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ മഞ്ഞൂറയിലെ ‘തരിയോടിന്റെ ലോഡ്‌സ്’ മൈതാനത്ത് നടത്തിയ ക്രിക്കറ്റ് ടൂർണമെന്റിലൂടെ സമാഹരിച്ച തുകയുമായി പഠനോപകരണ വിതരണം നടത്തി. എസ്‌എസ്‌എൽസി, പ്ലസ്‌ടു പരീക്ഷയിൽ ഉന്നതവിജയം നേടിയ വിദ്യാർഥികളെയും ആദരിച്ചു. ഡിവൈഎഫ്ഐ ജില്ലാ പ്രസിഡന്റ് കെ ആർ ജിതിൻ ഉദ്ഘാടനംചെയ്തു. മേഖലാ ജോയിന്റ് സെക്രട്ടറി ഷബ്ന ഷമീർ അധ്യക്ഷയായി. ജില്ലാ വൈസ് പ്രസിഡന്റ് ജോബിസൺ ജെയിംസ്, ജോയിന്റ് സെക്രട്ടറി എം രമേശ്, ബ്ലോക്ക് പ്രസിഡന്റ് സി എച്ച് ആഷിക്ക്, വൈസ് പ്രസിഡന്റ് ശരത്ത് എന്നിവർ സംസാരിചു. മേഖലാ പ്രസിഡന്റ് ജസ്റ്റിൻ ജോസഫ് സ്വാഗതവും നിത നന്ദിയും പറഞ്ഞു.
താമരശ്ശേരി ചുരത്തിൽ വൻ ഗതാഗതക്കുരുക്ക് തുടരുന്നു: മരം മാറ്റിയിട്ടും കുടുങ്ങി യാത്രക്കാർ
വൈത്തിരി: താമരശ്ശേരി ചുരത്തിൽ മരം വീണതിനെത്തുടർന്നുണ്ടായ വൻ ഗതാഗതക്കുരുക്ക് മരം മുറിച്ചുമാറ്റിയിട്ടും തുടരുന്നു. രാത്രി 7 മണിയോടെ മരം പൂർണ്ണമായും നീക്കം ചെയ്‌തെങ്കിലും, ഞായറാഴ്ചയിലെ കനത്ത തിരക്ക് കാരണം 6 മണിക്കൂറിലേറെയായി വാഹനങ്ങളുടെ നീണ്ട നിരയാണ് ചുരത്തിലുള്ളത്.ചുരത്തിൽ കുടുങ്ങിക്കിടക്കുന്ന യാത്രക്കാരുടെ ദുരിതം തുടരുകയാണ്. ഗതാഗതം പൂർണ്ണസ്ഥിതിയിലാക്കാൻ സമയമെടുക്കുമെന്നതിനാൽ ഈ വഴി യാത്ര ചെയ്യുന്നവർ താഴെ പറയുന്ന മുൻകരുതലുകൾ എടുക്കുക:വാഹനത്തിൽ ആവശ്യത്തിന് ഇന്ധനം ഉണ്ടെന്ന് ഉറപ്പാക്കുക.കയ്യിൽ കരുതാൻ മറക്കരുത്. ഭക്ഷണവും വെള്ളവും കയ്യിൽ കരുതുക.യാതൊരു കാരണവശാലും മറികടന്നു പോകാൻ (Overtake) ശ്രമിക്കരുത്, ഇത് ബ്ലോക്ക് കൂട്ടും.10:30 PM
വയനാടിൻ്റെ ജനകീയ പ്രശ്നങ്ങൾ : സമസ്ത നേതാക്കൾ മന്ത്രി ടി.സിദ്ദീഖിന് നിവേദനം നൽകി
പുതിയ സർക്കാറിൽ കൃഷി മന്ത്രിയായി ചുമതലയേറ്റ കൽപ്പറ്റ നിയോജക മണ്ഡലം എം.എൽ.എ കൂടിയായ അഡ്വക്കറ്റ് ടി. സിദ്ദീഖിന് അഭിനന്ദനമറിയിച്ചും ജില്ലയുടെ ജനകീയ പ്രശ്നങ്ങൾക്ക് പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ടും സമസ്ത ജില്ലാ സെക്രട്ടറി എസ്. മുഹമ്മദ് ദാരിമിയുടെ നേതൃത്വത്തിൽ നേതാക്കൾ മന്ത്രിയെ കണ്ടു നിവേദനം നൽകി.ജില്ല നിലവിൽ വന്നത് മുതലുള്ള പ്രശ്നങ്ങൾക്ക് മാറി മാറി വന്ന സർക്കാരുകൾക്ക് പരിഹാരം കാണാൻ സാധിച്ചിട്ടില്ല.ജില്ലയുടെ യാത്രാ ദുരിതം ഇപ്പോൾ കഴിഞ്ഞ കാലങ്ങളേക്കാൾ ദുസ്സഹമായിരിക്കയാണ് അവധി ദിനങ്ങളിലും ആഘോഷ നാളുകളിലുമെല്ലാം ചുരം യാത്രകൾ ഏറെ പ്രയാസപ്പെടുത്തുകയാണ് ഈ കഴിഞ്ഞ ബലിപെരുന്നാൾ ദിവസങ്ങളിൽ അഞ്ചും പത്തും മണിക്കൂറുകളാണ് യാത്രക്കാർ ചുരത്തിൽ കുടുങ്ങിപ്പോയത്.ഇവിടെ നിന്ന് മറ്റു നാടുകളിൽ പോയി ജോലി ചെയ്യുന്നവരും ഇതര ജില്ലകളിൽ നിന്ന് ഇവിടെ വന്ന് ജോലി ചെയ്യുന്നവരും ശനി, തിങ്കൾ ദിവസങ്ങളിൽ അനുഭവിക്കുന്ന പ്രയാസങ്ങൾ പറഞ്ഞറിയിക്കാൻ കഴിയാത്തതാണ്.ഇതിന് പരിഹാരം ചുരം ബദൽ റോഡ് തന്നെയാണ് ഇത് സാധ്യമാക്കാൻ സർക്കാർ മുന്നോട്ട് വരണം.അത് പോലെ കാലങ്ങളായി നിരോധിക്കപ്പെട്ട രാത്രി യാത്രാ അനുമതി വേഗത്തിലാക്കണം.കൂടാതെ ജില്ല അനുഭവിക്കുന്ന മറ്റൊരു പ്രശ്നമാണ് ആരോഗ്യ മേഖലയിലെ പരിമിതികൾ ജില്ലക്ക് സ്വന്തമായി ഒരു മെഡിക്കൽ കോളേജ് ഉണ്ട് എന്നല്ലാതെ അത് ജില്ലക്ക് പല കാരണങ്ങൾ കൊണ്ടും പര്യാപ്തമല്ല. ജനങ്ങളുടെ സമാധാനം നിറഞ്ഞ ജീവിതത്തിനും, കൃഷിക്കും തീരാ വെല്ലുവിളിയായ വന്യ ജീവികളിൽ നിന്നുള്ള സുരക്ഷഎന്നീ വിഷയങ്ങൾക്ക് ശാശ്വതമായ പരിഹാരം കാണണമെന്നും നേതാക്കൾ മന്ത്രിയോട് നിവേദനത്തിലൂടെ ആവശ്യപ്പെട്ടു.എസ്.വൈ.എസ്. ജില്ലാ ജനറൽ സെക്ക്രട്ടറി കെ.എ. നാസർ മൗലവി മടക്കിമല, സമസ്ത എംപ്ലോയീസ് അസോസിയേഷൻ ജില്ലാ പ്രസിഡണ്ട് പി സുബൈർ ഹാജി കണിയാമ്പറ്റ, സമസ്ത വൈത്തിരി താലൂക്ക് സെക്രട്ടറി ജാഫർ ഹൈതമി കൽപ്പറ്റ എന്നിവർ അടങ്ങുന്ന സംഘമാണ് മന്ത്രിയെ കണ്ട് നിവേദനം നൽകിയത്.വയനാടിൻ്റെ ജനകീയ പ്രശ്നങ്ങളിൽ യു.ഡി.എഫ് സർക്കാറിന് നല്ല ബോധ്യമുണ്ടെന്നും ഈ പ്രശ്നങ്ങളുടെ പരിഹാരത്തിനായി പ്രാഥമിക ചർച്ചകൾക്ക് തുടക്കം കുറിച്ചിട്ടു ണ്ടെന്നും ഈ വിഷയങ്ങളിൽ സമസ്തയുടെ ഇടപെടലുകൾ ഒന്നും കൂടി കാര്യ ഗൗരവത്തിൽ എത്തിച്ചു വെന്നും ഈ കാര്യങ്ങൾ മുഖ്യമന്ത്രിയടക്കമുള്ള ഓരോ വകുപ്പ് മന്ത്രിമാരുടെയും ശ്രദ്ധയിൽ കൊണ്ടു വരുമെന്നും മന്ത്രി പറഞ്ഞു
സേവനത്തിന് സല്യൂട്ട്; വയനാട്ടിൽ നിന്ന് 12 പോലീസ് ഉദ്യോഗസ്ഥർ പടിയിറങ്ങുന്നു.
പോലീസേനയിലെ സ്തുത്യര്‍ഹമായ സേവനത്തിനു ശേഷം 2026 മേയ് 31 ന് സര്‍വീസില്‍ നിന്നും 12 പേരാണ് വിരമിക്കുന്നത്. കണ്‍ട്രോള്‍ റൂമിലെ എസ്.ഐ ഷറഫുദ്ദീന്‍ വേങ്ങലത്ത്, എസ്.എം.എസ് യുണിറ്റിലെ എസ്.ഐ ഇ.കെ അബൂബക്കര്‍, ബത്തേരി ട്രാഫിക് യൂണിറ്റിലെ എസ്.ഐമാരായ എം.കെ. സാജു, അനീഷ് കൈതേരി വീട്ടില്‍, ജില്ലാ സ്‌പെഷ്യല്‍ ബ്രാഞ്ചിലെ എസ്.ഐ.മാരായ വി.പി. സാജന്‍, സി. ഗിരീഷ്, സൈബര്‍ പി.എസിലെ എസ്.ഐ പി.എം. പുഷ്പരാജന്‍, ഡി.എച്ച്.ക്യുവിലെ എസ്.ഐ. രാജശേഖരന്‍, ബത്തേരി പോലീസ് സ്റ്റേഷനിലെ എസ്.ഐ പി.ടി. സജിവന്‍, മാനന്തവാടി പോലീസ് സ്റ്റേഷനിലെ എസ്.ഐ എ.എം. ആനന്ദന്‍, ഡി.സി.ആര്‍.ബിയിലെ എസ്.ഐ കെ.ബി. മനോഹരന്‍, പനമരം പോലീസ് സ്റ്റേഷനിലെ എസ്.ഐ എ.കെ. പ്രഭാത് എന്നിവരാണ് ദീർഘ കാലത്തെ സേവനത്തിന് ശേഷം പടിയിറങ്ങുന്നത്.
പടിഞ്ഞാറത്തറ പൂഴിത്തോട് ബദൽ റോഡ് ;തിരുവനന്തപുരത്ത് പ്രത്യേക സീറ്റിങ് നടത്തും :മന്ത്രി ടി സിദ്ദിഖ്
വയനാട് ജില്ലയെ മറ്റു ജില്ലകളുമായി എളുപ്പത്തിൽ ബന്ധപ്പെടുത്താൻ കഴിയുന്ന ചുരമില്ല ബദൽ റോഡ് ആയ പടിഞ്ഞാറത്തറ പൂഴിത്തോട് റോഡ് യാഥാർത്ഥ്യമാക്കുന്നതിനായി .വനം, റവന്യൂ പൊതുമരാമത്ത് ,പഞ്ചായത്ത്,വകുപ്പുകളുടെ സംയുക്താഭിമുഖ്യത്തിൽ നടത്തിയ സർവ്വേയുടെ അടിസ്ഥാനത്തിൽ തയ്യാറാക്കിയിട്ടുള്ള ഡി പി ആർ അംഗീകരിക്കുന്നതിന് വേണ്ടിയിട്ടുള്ളശ്രമങ്ങൾ നടത്തുന്നതിന്റെ ഭാഗമായി തിരുവനന്തപുരത്ത് വകുപ്പ് മന്ത്രിമാരുടെയും റോഡിന്റെ ഭാഗം ഉൾക്കൊള്ളുന്ന എംഎൽഎമാരുടെയും സാന്നിധ്യത്തിൽ പ്രത്യേക സിറ്റിംഗ് ഏർപ്പാട് ചെയ്യുമെന്ന് കേരള കൃഷിവകുപ്പ് മന്ത്രി അഡ്വക്കേറ്റ് ടി സിദ്ദിഖ് പറഞ്ഞു.വയനാട് ഡിസിസിയിൽ വെച്ച് പടിഞ്ഞാറത്തറ പൂഴിത്തോട് ബദൽ റോഡുമായി ബന്ധപ്പെ ട്ടു വയനാട് ഡിസിസിയിൽവെച്ചു നടത്തിയ ചർച്ചയിൽചുരുങ്ങിയ ചിലവിൽ പൂർത്തിയാക്കാൻ കഴിയുന്ന പാതിവഴിയിൽ പ്രവർത്തി പൂർത്തിയാക്കിയ ബദൽ റോഡിൻ്റെ പൂർത്തീകരണത്തിന് തന്നെക്കൊണ്ട് കഴിയാവുന്നതെല്ലാം ചെയ്യും എന്നും മന്ത്രി ഉറപ്പു നൽകി . പടിഞ്ഞാറത്തറ ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ഹാരിസ് കണ്ടിയന്‍.മുസ്ലിം ലീഗ് ജില്ലാ വൈസ് പ്രസിഡണ്ട് മുഹമ്മദ് ബഷീർ.ഡിസിസി സെക്രട്ടറി പി കെ അബ്ദുറഹിമാൻ.മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡൻറ് പി കെ വർഗീസ് എന്നിവർ മന്ത്രിയുമായുള്ള ചർച്ചയിൽ പങ്കെടുത്തു
താമരശ്ശേരി ചുരത്തിൽ ഗതാഗതം പുനഃസ്ഥാപിച്ചു; ഇരുവശങ്ങളിലും കിലോമീറ്ററുകളോളം നീണ്ട വാഹനനിര, ഡ്രൈവർമാർ ജാഗ്രത പാലിക്കണം
താമരശ്ശേരി: ചുരത്തിൽ മരം വീണതിനെ തുടർന്ന് മണിക്കൂറുകളോളം പൂർണ്ണമായി തടസ്സപ്പെട്ടിരുന്ന ഗതാഗതം പുനഃസ്ഥാപിച്ചു. റോഡിലേക്ക് വീണ മരങ്ങൾ പൂർണ്ണമായും വെട്ടിമാറ്റി പാത സഞ്ചാരയോഗ്യമാക്കിയിട്ടുണ്ട്. ഏകദേശം രണ്ടു മണിക്കൂറോളമാണ് ചുരത്തിൽ വാഹനങ്ങൾ കുടുങ്ങിക്കിടന്നത്. നിലവിൽ വണ്ടികൾ പതുക്കെ നീങ്ങിത്തുടങ്ങിയിട്ടുണ്ട്.എന്നാൽ ദീർഘനേരം ഗതാഗതം സ്തംഭിച്ചതിനെ തുടർന്ന് ചുരത്തിന്റെ ഇരുവശങ്ങളിലും കിലോമീറ്ററുകളോളമാണ് വണ്ടികൾ കിടക്കുന്നത്. ചുരം ഇറങ്ങാനുള്ള വാഹനങ്ങളുടെ നിര വൈത്തിരി അങ്ങാടി വരെയും, ചുരം കയറാനുള്ള വാഹനനിര അടിവാരം അങ്ങാടിയും കഴിഞ്ഞ് നീണ്ടു കിടക്കുകയാണ്. ചുരത്തിന്റെ ചെറുഭാഗങ്ങളിലെല്ലാം ഇപ്പോഴും അതീവ രൂക്ഷമായ ഗതാഗത തടസ്സമാണ് അനുഭവപ്പെടുന്നത്.ഈ വൻ കുരുക്ക് പൂർണ്ണമായി മാറാൻ സമയമെടുക്കുമെന്നതിനാൽ എല്ലാ ഡ്രൈവർമാരും പ്രത്യേക ജാഗ്രത പാലിക്കേണ്ടതാണ്. വാഹനങ്ങൾ കൃത്യമായി സ്വന്തം ലൈൻ പാലിച്ച് മാത്രം മുന്നോട്ട് എടുക്കുക. ഒരു കാരണവശാലും അക്ഷമ കാണിച്ചോ ഓവർടേക്ക് ചെയ്തോ മറ്റ് വാഹനങ്ങൾക്ക് തടസ്സം സൃഷ്ടിക്കരുത്. റോഡിന്റെ മറുഭാഗം കൂടി ബ്ലോക്ക് ചെയ്താൽ വണ്ടികൾ ഒന്നിനും നീങ്ങാൻ കഴിയാത്ത അവസ്ഥയുണ്ടാകും. എല്ലാ ഡ്രൈവർമാരും പരമാവധി സംയമനം പാലിച്ച് സഹകരിച്ചാൽ മാത്രമേ നിലവിലെ കുരുക്ക് പൂർണ്ണമായി അഴിഞ്ഞ് വണ്ടികൾക്ക് സുഗമമായി കടന്നുപോകാൻ സാധിക്കുകയുള്ളൂ.
പ്രവേശനോൽസവം, യാത്രയയപ്പ് എന്നിവ നടത്തി
തരിയോട് പഞ്ചായത്തിലെ 8-ാം മൈൽ അങ്കണവാടിയിൽ പുതിയ കുട്ടികൾക്കുള്ള പ്രവേശനോൽസവവും, സ്കൂളുകളിൽ പോകുന്ന കുട്ടികൾക്ക് യാത്രയയപ്പും നടത്തി.പഞ്ചായത്ത് പ്രസിഡന്റ് സൂസി ബാബു പരിപാടി ഉദ്ഘാടനം ചെയ്തു.മുൻ മെമ്പർ സിബിൾ അദ്ധ്യക്ഷയായിരുന്നു.ചടങ്ങിൽ അങ്കണവാടി വർക്കർ ജിൻസി സെബാസ്റ്റ്യൻ സ്വാഗതം പറഞ്ഞു.സെന്റ് മേരീസ് യുപി സ്ക്കൂൾ പ്രധാന അദ്ധ്യാപകൻ സജി ജോൺ ചടങ്ങിന് ആശംസകൾ അറിയിക്കുകയും, അങ്കണവാടി നൽകിയ ആദരം ഏറ്റ് വാങ്ങുകയും ചെയ്തു.അഞ്ജുഷ ബേബി, അൽക്ക കിഷോർ, അങ്കണവാടി ഹെൽപ്പർ സിന്ധു എന്നിവർ സംസാരിച്ചു.
മൺസൂൺ ട്രെക്കിംഗ് സംഘടിപ്പിച്ചു.
ലോക പുകയില വിരുദ്ധ ദിനത്തിന്റെ ഭാഗമായി മാർച്ച് 31-ന് ഇന്ത്യൻ ഡെന്റൽ അസോസിയേഷൻ വയനാട് ബ്രാഞ്ച്, DTPC വയനാടുമായി സഹകരിച്ച് അമ്പലവയൽ വയനാട്ടിലെ ചീങ്ങേരി റോക്ക് അഡ്വഞ്ചർ ഹില്ലിലേക്ക് മൺസൂൺ ട്രെക്കിംഗ് സംഘടിപ്പിച്ചു.ഇന്ത്യൻ ഡെന്റൽ അസോസിയേഷൻ വയനാട് ബ്രാഞ്ച് പ്രസിഡന്റ് ഡോ. രജിത്ത് എം, സെക്രട്ടറി ഡോ. അനീഷ് ബേബി, CDH കൺവീനർ ഡോ. ബാസിൽ മാത്യു എന്നിവരും മറ്റ് നിരവധി ഡോക്ടർമാരും ട്രെക്കിംഗിൽ പങ്കെടുത്തു. പുകയില ഉപയോഗം ക്യാൻസറിന് കാരണമാകുന്നു എന്നതിനെക്കുറിച്ച് വിനോദസഞ്ചാരികൾക്ക് അവർ ബോധവൽക്കരണം നൽകി.
സ്പോർട്സെൻസ് സൈക്ലിംഗ് റേസ് സംഘടിപ്പിച്ചു.
വയനാട്ടിലെ യുവ സൈക്ലിസ്റ്റുകളെ വളർത്തിയെടുക്കുന്നതിൽ നിർണായക പങ്കുവഹിക്കുന്ന സ്പോർട്സ് പ്രൊമോട്ടിംഗ് സ്റ്റാർട്ടപ്പ് സ്ഥാപനമായ SPORTSENSEയുടെ നേതൃത്വത്തിൽ ഇന്ന് സൈക്ലിംഗ് റേസ് സംഘടിപ്പിച്ചു. വയനാട് ജില്ലാ സൈക്ലിംഗ് അസോസിയേഷൻ സെക്രട്ടറി സുബൈർ ഇളകുളം ഉദ്ഘാടനം നിർവഹിച്ചു. വയനാട് ബൈക്കേഴ്സ് ക്ലബ് പ്രസിഡന്റ് ഡോ. സാജിദ് ആശംസകൾ അർപ്പിച്ചു.23 വിദ്യാർത്ഥികൾ പങ്കെടുത്ത മത്സരങ്ങൾ രണ്ട് വിഭാഗങ്ങളിലായാണ് നടന്നത്.അണ്ടർ-12 പെൺകുട്ടികളുടെ വിഭാഗത്തിൽ ആലിയ ഫർവീൻ ഒന്നാം സ്ഥാനവും വേദ അഭിലാഷ് രണ്ടാം സ്ഥാനവും നേടി. അണ്ടർ-12 ആൺകുട്ടികളുടെ വിഭാഗത്തിൽ അമൻ അക്ബർ ഒന്നാം സ്ഥാനവും മഹിത് പി. രണ്ടാം സ്ഥാനവും കരസ്ഥമാക്കി.12 വയസിന് മുകളിലുള്ള വിഭാഗത്തിൽ അക്ഷര ജയേഷ്, ജഹാഷ് അലി, അർണവ് കെ. അനിൽ എന്നിവർ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി.വയനാട്ടിൽ നിന്നുള്ള ഭാവി സൈക്ലിംഗ് താരങ്ങളെ കണ്ടെത്തുന്നതിനും വളർത്തിയെടുക്കുന്നതിനും സ്പോർട്സെൻസ് നിർണായക പങ്കുവഹിച്ചുവരുന്നതായി സംഘാടകർ അറിയിച്ചു.പരിപാടിക്ക് സ്പോർട്സെൻസ് സ്ഥാപകൻ ഷംലിൻ ഷറഫ്, സ്ഥാപക അംഗവും പരിശീലകനുമായ ജുനൈദ് വി, വയനാട് ഒളിമ്പിക് അസോസിയേഷൻ പ്രതിനിധി സാജിദ് നീലിക്കണ്ടി, സ്പോർട്സെൻസ് കോർ ടീം അംഗങ്ങളായ നിഷാദ്, ഷെലിൻ, ഫഹ്മി, ദിയൂഫ് എന്നിവർ നേതൃത്വം നൽകി.
വന്യമൃഗ ആക്രമണം: ഹോട്ട് സ്പോട്ടുകളില്‍ സോളാര്‍ ലൈറ്റുകള്‍ സ്ഥാപിക്കാന്‍ പ്രത്യേക മിഷനെന്ന് മന്ത്രി ടി സിദ്ദിഖ്
വന്യമൃഗങ്ങളുടെ ആക്രമണം നേരിടുന്ന ജില്ലയിലെ എല്ലാ ഹോട്ട് സ്പോട്ടുകളിലും സോളാര്‍ ലൈറ്റുകള്‍ സ്ഥാപിക്കുന്നതിനായി ഒരു പ്രത്യേക 'മിഷന്‍' ആരംഭിക്കുമെന്ന് കൃഷി വകുപ്പ് മന്ത്രി ടി സിദ്ദിഖ് പറഞ്ഞു. കലക്ടറേറ്റില്‍ ചേര്‍ന്ന മനുഷ്യ- വന്യമൃഗ സംരക്ഷണ ലഘൂകരണ യോഗത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി. ഇതിനായി ദുരന്തനിവാരണ ഫണ്ട്, സി എസ് ആര്‍ ഫണ്ട് എന്നിവ ഉപയോഗിക്കും. ജില്ലയില്‍ എത്ര ഹോട്ട്സ്പോട്ടുകള്‍ ഉണ്ടെന്നും അതിന് വരുന്ന ആകെ ചെലവ് എത്രയാണെന്നും കണക്കാക്കാന്‍ മന്ത്രി നിര്‍ദേശിച്ചു. മുമ്പ് വന്യമൃഗ ആക്രമണം നടന്ന് പരിക്കേറ്റ് വീട്ടില്‍ കിടപ്പിലായ രോഗികളുടെ ജീവിത സാഹചര്യങ്ങളും പ്രശ്‌നങ്ങളും പരിഹരിക്കാന്‍ നടപടി സ്വീകരിക്കും. ഇതിനായി അത്തരം ആളുകളുടെ ഡാറ്റ ശേഖരിക്കാനും അവരുടെ അവസ്ഥ റിപ്പോര്‍ട്ട് ചെയ്യാനും മന്ത്രി നിര്‍ദേശിച്ചു. ഇത് സംബന്ധിച്ച് വനംവകുപ്പ് മന്ത്രിയുമായി സംസാരിച്ച് തുടര്‍നടപടികള്‍ സ്വീകരിക്കും. വന്യമൃഗ ആക്രമണങ്ങളില്‍ പരിക്കേറ്റ് സ്വകാര്യ ആശുപത്രികളില്‍ ചികിത്സ തേടുന്ന സാധാരണക്കാരായ മനുഷ്യരുടെ ചികിത്സാ ചെലവ് സര്‍ക്കാര്‍ ഏറ്റെടുക്കണമെന്ന ശുപാര്‍ശ ഗവണ്‍മെന്റിന് മുന്നില്‍ വെക്കുമെന്നും മന്ത്രി പറഞ്ഞു. വന്യ ജീവി ആക്രമണത്തില്‍ മരണപ്പെടുന്നവര്‍ക്ക് 10 ലക്ഷം രൂപ നല്‍കുന്നത് വര്‍ഷങ്ങളായുള്ള രീതിയാണ്. നിലവില്‍ കേന്ദ്ര സര്‍ക്കാരും സംസ്ഥാന സര്‍ക്കാരും 10 ലക്ഷം രൂപ വീതം അനുവദിക്കുന്നുണ്ടെങ്കിലും കേന്ദ്രത്തില്‍ നിന്നുള്ള തുക അഡ്വാന്‍സ് സ്‌കീമില്‍ നിന്നും വാങ്ങി നല്‍കുന്നതിനാല്‍ ആകെ 10 ലക്ഷം മാത്രമേ നല്‍കാന്‍ സാധിക്കുന്നുള്ളൂ. സംസ്ഥാന സര്‍ക്കാരിന്റെയും കേന്ദ്ര സര്‍ക്കാരിന്റെയും തുകകള്‍ ഒന്നിച്ച് ചേര്‍ത്ത് നഷ്ടപരിഹാരം 20 ലക്ഷം രൂപയായി വര്‍ദ്ധിപ്പിക്കാനുള്ള സാധ്യതകള്‍ പരിശോധിക്കണം. വന്യജീവി ആക്രമണത്തില്‍ മരണമടഞ്ഞവരുടെ കുടുംബങ്ങള്‍ക്കുള്ള നഷ്ടപരിഹാര തുക വിതരണം ചെയ്യുന്നതില്‍ കുടിശ്ശികയുണ്ട്. നഷ്ടപരിഹാരവുമായി ബന്ധപ്പെട്ട് അപേക്ഷകള്‍ പരിഗണിക്കുന്നതിലെ കാലതാമസം ഒഴിവാക്കാന്‍ വകുപ്പുതല സഹായം ലഭ്യമാക്കണമെന്നും മന്ത്രി നിര്‍ദേശിച്ചു. നിലവില്‍ തീര്‍പ്പാക്കാനുള്ള അപേക്ഷകളുടെ പുരോഗതി വിലയിരുത്താന്‍ റിവ്യൂ മീറ്റിംഗ് നടത്തണം. അപേക്ഷകളിലെ തീരുമാനം വേഗത്തിലാക്കാന്‍ എല്ലാ പഞ്ചായത്തുകളിലും ഒരു ബീറ്റ് ഫോറസ്റ്റ് ഓഫീസറെ ലെയ്‌സണ്‍ ഓഫീസറായി ചുമതലപ്പെടുത്തുന്ന കാര്യം പരിഗണിക്കും. ദുരന്ത നിവാരണവുമായി ബന്ധപ്പെട്ട് ജില്ലാ കളക്ടറും ജില്ലയുടെ ചുമതലയുള്ള മന്ത്രിയും അടങ്ങുന്ന സമിതി യോഗത്തില്‍ അപേക്ഷകള്‍ കൃത്യമായി നിരീക്ഷിച്ച് 'സീറോ കോമ്പന്‍സേഷന്‍' എന്ന ലക്ഷ്യത്തിലേക്ക് എത്തിക്കാന്‍ സാധിക്കുമെന്നും യോഗം വിലയിരുത്തി.വന്യ ജീവി ആക്രമണത്തില്‍ മരണപ്പെട്ടവരുടെ കുടുംബാംഗങ്ങള്‍ക്ക് താല്‍ക്കാലിക ജോലികള്‍ അടിയന്തിരമായി നല്‍കാനുള്ള ഒരു സംവിധാനം ഉണ്ടാകണം. കൃഷിനാശവുമായി ബന്ധപ്പെട്ട് നിലവില്‍ എത്ര അപേക്ഷകള്‍ കുടിശ്ശികയായി കിടക്കുന്നുണ്ട് എന്ന വിവരം കൈമാറണം. വിവിധ സ്‌കീമുകളില്‍ ഉള്‍പ്പെട്ടിട്ടും ഇതുവരെ ടെണ്ടര്‍ വിളിക്കാതെയും ഇംപ്ലിമെന്റ് ചെയ്യാതെയും വൈകി കിടക്കുന്ന പ്രോജക്ടുകള്‍ ഏതെല്ലാമെന്ന് കണ്ടെത്തണം.ആനകളുടെ യഥാര്‍ത്ഥ സഞ്ചാരപഥം തിരിച്ചറിയാന്‍ സംവീധാനം ഉറപ്പുവരുത്തണം. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സംവിധാനം ഉള്‍പ്പെടെയുള്ള അലാറം സിസ്റ്റം ക്രമീകരിച്ച് മുന്നോട്ട് പോകണം. ആര്‍ ആര്‍ ടി, കുങ്കിയാനകള്‍, ഷൂട്ടര്‍മാര്‍ എന്നിവരുടെ ഏകോപനം കൃത്യമായി നടക്കുന്നുണ്ടെന്ന് ഉറപ്പാക്കണമെന്നും മന്ത്രി പറഞ്ഞു. വനത്തോട് അതിര്‍ത്തി പങ്കിടുന്ന റോഡരികിലുള്ള കാടുകള്‍ സമയബന്ധിതമായി വെട്ടിമാറ്റാന്‍ വനം വകുപ്പിന് കര്‍ശന നിര്‍ദ്ദേശം നല്‍കി. സ്വകാര്യ വ്യക്തികളുടെ തോട്ടങ്ങളിലെ കാടുകള്‍ വെട്ടാനുള്ള നിര്‍ദേശം നല്‍കണമെന്നും മന്ത്രി പറഞ്ഞു. കലക്ടറേറ്റ് മിനി കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ ജില്ലാ കളക്ടര്‍ ഡി ആര്‍ മേഘശ്രീ, ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ പ്രമോദ് കൃഷ്ണന്‍, സി.സി.എഫ്. ബി എന്‍ അഞ്ചന്‍കുമാര്‍, ടി ഉമ, ജനപ്രതിനിധികള്‍, വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
ടൗണ്‍ഷിപ്പ്: ദുരന്തബാധിതര്‍ക്കുള്ള ഉപജീവന ബത്ത മൂന്ന് മാസത്തേക്ക് കൂടി നീട്ടാൻ തീരുമാനം
ചൂരല്‍മല, മുണ്ടക്കൈ ഉരുള്‍പൊട്ടല്‍ ദുരന്തബാധിതരുടെ ഉപജീവന ബത്ത നിലവില്‍ നല്‍കുന്നതുപോലെ തന്നെ മൂന്ന് മാസത്തേക്ക് കൂടി തുടരാന്‍ കൃഷി വകുപ്പ് മന്ത്രി ടി. സിദ്ദിഖ്, തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി കെ.എം.ഷാജി എന്നിവരുടെ നേതൃത്വത്തില്‍ കലക്ടറേറ്റിൽ ചേര്‍ന്ന അവലോകന യോഗം തീരുമാനിച്ചു. ദുരന്തബാധിതര്‍ക്ക് നിലവിൽ സ്വന്തമായി വരുമാനമാര്‍ഗ്ഗം കണ്ടെത്താന്‍ സാധിക്കാത്ത സാഹചര്യത്തിലാണിത്. പുനരധിവാസ പദ്ധതികളുടെ പൂര്‍ണ്ണമായ അവലോകനവും പ്രവര്‍ത്തനങ്ങള്‍ ഏത് ഘട്ടത്തിലാണ് എന്നതിനെക്കുറിച്ചുള്ള വിലയിരുത്തലും യോഗത്തില്‍ നടത്തി. റവന്യൂ മന്ത്രിയുമായുള്ള യോഗം അടുത്ത മാസം ഒന്നാം തീയതി നടക്കും.ടൗൺഷിപ്പിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് നിലവിലെ തൊഴിലാളികളുടെ കുറവ് പ്രതിസന്ധി സൃഷ്ടിക്കുന്നതായി യോഗം വിലയിരുത്തി.മുന്‍പ് 2300ലധികം തൊഴിലാളികള്‍ ജോലി ചെയ്തിരുന്ന സ്ഥാനത്ത് നിലവില്‍ തൊള്ളായിരത്തോളം പേര്‍ മാത്രമാണ് ജോലി ചെയ്യുന്നത്. കൂടുതല്‍ തൊഴിലാളികളെ കൊണ്ടുവന്ന് ജോലി വേഗത്തിലാക്കാൻ ഊരാളുങ്കലിന് കര്‍ശന നിര്‍ദ്ദേശം നല്‍കി. ദുരന്തത്തിലുൾപ്പെട്ട 13 ഗോത്രവർഗ കുടുംബങ്ങളുടെ പുനരധിവാസത്തിന് ടൗണ്‍ഷിപ്പ് മാതൃകയിലുള്ള വീടുകള്‍ നിര്‍മ്മിച്ച് നല്‍കാനായിരുന്നു സര്‍ക്കാരിന്റെ മുന്‍ തീരുമാനം. എന്നാല്‍ ആദിവാസി ഗോത്ര സമൂഹം ആവശ്യപ്പെടുന്ന, അവരുടെ താല്പര്യപ്രകാരമുള്ള ഡിസൈനിലേക്ക് നിര്‍മ്മാണം മാറ്റാന്‍ യോഗത്തില്‍ തീരുമാനമായി. മഴക്കാലത്ത് ടൗണ്‍ഷിപ്പിന്റെ ഭാഗങ്ങളിൽ വെള്ളത്തിന്റെ ഒഴുക്ക് സുഗമമാക്കാന്‍ അടിയന്തര സൗകര്യങ്ങൾ ഒരുക്കാൻ ഊരാളുങ്കലിന് നിർദേശം നൽകി.സാസ്കി പദ്ധതിയുടെ മുഴുവന്‍ പ്രോജക്ടുകളും പ്രത്യേകം അവലോകനം ചെയ്യാന്‍ ജില്ലാ കളക്ടറെ ചുമതലപ്പെടുത്തി.പുനരധിവാസ പ്രവര്‍ത്തനങ്ങൾ സമയബന്ധിതമായി തീര്‍ക്കുന്നതിന് ഒരു സമയബന്ധിത മിഷന്‍ രൂപീകരിക്കാനും മന്ത്രിമാർ ജില്ലാ കളക്ടര്‍ക്ക് നിര്‍ദ്ദേശം നല്‍കി. പുന്നപ്പുഴ വൃത്തിയാക്കുന്നതുമായി ബന്ധപ്പെട്ട നടപടികള്‍ വേഗത്തിലാക്കാനും പ്രത്യേക നിര്‍ദ്ദേശം നല്‍കി. സാമ്പത്തിക സഹായ നടപടികളുടെ തൽസ്ഥിതി, പുന്ന പുഴയുടെ ഒഴുക്ക് സംബന്ധിച്ച കാര്യങ്ങൾ, കുടുംബശ്രീ മുഖേന നടപ്പിലാക്കുന്ന മൈക്രോ പ്ലാൻ, കൃഷി, മൃഗസംരക്ഷണം, ആരോഗ്യം ഉൾപ്പെടെയുള്ള വകുപ്പുകളുടെ നിലവിലെ പ്രവർത്തന പുരോഗതിയും യോഗം വിലയിരുത്തി.കളക്ടറേറ്റ് മിനി കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ചന്ദ്രിക കൃഷ്ണന്‍, ജില്ലാ കളക്ടര്‍ ഡി ആര്‍ മേഘശ്രീ, വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍, ഊരാളുങ്കൽ- നിർമിതി കേന്ദ്ര പ്രതിനിധികൾ തുടങ്ങിയവര്‍ പങ്കെടുത്തു.
ആവശ്യമുള്ള സ്കൂളുകളിൽ അധിക പ്ലസ് വൺ സീറ്റുകൾ ലഭ്യമാക്കും: മന്ത്രി ടി. സിദ്ധിഖ്
അധിക പ്ലസ് വൺ സീറ്റുകൾ ആവശ്യമുള്ള സ്കൂളുകളിൽ അവ ലഭ്യമാക്കുമെന്ന് സംസ്ഥാന കാർഷിക വികസന കർഷക ക്ഷേമ വകുപ്പ് മന്ത്രി ടി. സിദ്ധിഖ്. എസ്.എസ്.എൽ.സി, ഹയർ സെക്കണ്ടറി പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെയും 100 ശതമാനം വിജയം നേടിയ സ്കൂളുകളെയും അദരിക്കുന്നതിന് കൽപ്പറ്റ ചന്ദ്രഗിരി ഓഡിറ്റോറിയത്തിൽ ജില്ലാ പഞ്ചായത്ത് സംഘടിപ്പിച്ച വിജയോത്സവം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. വിദ്യാർത്ഥികളാണ് ജില്ലയുടെ ഏറ്റവും വലിയ സമ്പത്തെന്നും ഭാവിയിലേക്കുള്ള പ്രയാണം ആത്മവിശ്വാസത്തോടെ മുന്നോട്ട് കൊണ്ടുപോകുന്ന വിദ്യാർത്ഥികളെയും അതിന് നേതൃത്വം നൽകിയ അധ്യാപകരെയും മാതാപിതാക്കളെയും ചേർത്തുനിർത്തി ആദരിക്കുന്ന ജില്ലാ പഞ്ചായത്തിന്റെ പ്രവർത്തനം അഭിനന്ദനാർഹമാണെന്നും മന്ത്രി പറഞ്ഞു. വിദ്യാഭ്യാസ മേഖലയിലെ വികസനത്തിനായി എല്ലാ തലങ്ങളിലും സർക്കാർ ഇടപെടലുകൾ നടത്തുമെന്നും വിദ്യാർത്ഥികളെ കൂടുതൽ വിദ്യാസമ്പന്നരാക്കുന്നതിനുള്ള എല്ലാ പിന്തുണയും സർക്കാർ ഉറപ്പാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.എസ്.എസ്.എൽ.സി, ഹയർ സെക്കണ്ടറി പരീക്ഷകളിൽ കഴിഞ്ഞ രണ്ട് വർഷമായി മികച്ച വിജയമാണ് ജില്ല കൈവരിക്കുന്നതെന്ന് ജില്ലാ കളക്ടർ ഡി. ആർ. മേഘശ്രീ പറഞ്ഞു. 100 ശതമാനം വിജയം കൈവരിച്ച 58 സ്കൂളുകളെയും പത്താം ക്ലാസ് പരീക്ഷയിൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടിയ 524 വിദ്യാർത്ഥികളെയും ഹയർ സെക്കൻഡറി പരീക്ഷയിൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടിയ 455 വിദ്യാർത്ഥികളെയും പരിപാടിയിൽ ആദരിച്ചു.ജില്ലയിലെ സ്കൂളുകൾക്ക് നൽകുന്നതിന് പ്രിയങ്ക ഗാന്ധി എം.പി. സമ്മാനിച്ച പുസ്തകങ്ങളുടെ വിതരണം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ചന്ദ്രിക കൃഷ്ണൻ നിർവഹിച്ചുജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ചന്ദ്രിക കൃഷ്ണൻ അധ്യക്ഷയായ പരിപാടിയിൽ ഐ.സി ബാലകൃഷ്ണൻ എം.എൽ.എ, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി. ഹംസ, സ്റ്റാന്റിങ് കമ്മിറ്റി ചെയർപേഴ്സൺമാരായ സൽമ മോയി, വി.എൻ ശശീന്ദ്രൻ, ഗിരിജ കൃഷ്ണൻ, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ ലിസി ജോസ്, കെ.ആർ ജിതിൻ, അമൽ ജോയ്, എം സുനിൽ കുമാർ, ഷീജ സതീഷ്, നസീമ, കമല രാമൻ, ജിൽസൺ തൂപ്പുംകര, ഗ്രാമ പഞ്ചായത്ത് അസോസിയേഷൻ പ്രസിഡന്റ് എം.ജി ബിജു, സെക്രട്ടറി ജാഫർ, വിദ്യാഭ്യാസ ഉപഡയറക്ടർ വി.എ ശശീന്ദ്രവ്യാസ്, ജില്ലാ പഞ്ചായത്ത് സെക്രട്ടറി ബെന്നി ജോസഫ്, ജില്ലാ വിദ്യാഭ്യാസ ഓഫിസർ സി.വി മൻമോഹൻ മറ്റ് ജനപ്രതിനിധികൾ ഉദ്യോഗസ്ഥർ, വിദ്യാർത്ഥികൾ, രക്ഷിതാക്കൾ എന്നിവർ പങ്കെടുത്തു
ഇന്നലെ കൂടിയ സ്വർണവില ഇന്ന് ഇടിഞ്ഞു; പക്ഷെ വെള്ളി വില ഒരുപടി മുന്നോട്ട്
സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്ന് നേരിയ ഇടിവ്. 22 കാരറ്റ് സ്വർണം ഗ്രാമിന് 55 രൂപ കുറഞ്ഞ് 14,395 രൂപയിലും, പവന് 440 രൂപ കുറഞ്ഞ് 115160 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്. കഴിഞ്ഞ ദിവസം പവന് 115600 രൂപ എന്ന ഉയർന്ന നിരക്കിലായിരുന്നു വില്‍പ്പന. 18 കാരറ്റ് സ്വർണവിലയിലും സ്വാഭാവികമായ കുറവുണ്ടായിട്ടുണ്ട് ഗ്രാമിന് 45 രൂപ കുറഞ്ഞ് 11830 രൂപയായും പവന് 94640 രൂപയായും താഴ്ന്നു.അതേസമയം 14 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 9210 രൂപയും (പവന് 73680), 9 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 5940 രൂപയുമാണ് (പവന് 47,520) ഇന്നത്തെ നിരക്ക്. ഈ വർഷം ജനുവരി 29-ന് രേഖപ്പെടുത്തിയ പവന് 131160 രൂപ എന്ന സർവകാല റെക്കോർഡിൽ നിന്നും സ്വർണവില നിലവിൽ ഏറെ താഴെയാണ്.ആഗോള വിപണിയിലെ ചലനങ്ങളും ഭൗമരാഷ്ട്രീയ സാഹചര്യങ്ങളുമാണ് ആഭ്യന്തര വിപണിയിലെ ഈ വിലക്കുറവിന് പ്രധാന കാരണമായത്.
വെങ്ങപ്പള്ളിയിൽ രോഗിയുമായി പോയ ആംബുലൻസിനേരെ ആക്രമണം
വയനാട് വെങ്ങപ്പള്ളിയിൽ രോഗിയുമായി പോയ ആംബുലൻസിന് നേരെ യുവാക്കളുടെ ക്രൂരമായ ആക്രമണം. ആക്രമണത്തിൽ ആംബുലൻസ് ഡ്രൈവർ ലത്തീഫ്, രോഗിയുടെ സഹോദരൻ നസീർ എന്നിവർക്ക് പരിക്കേറ്റു.കൊറോത്ത് നിന്നും റോഡപകടത്തിൽ പരിക്കേറ്റ ആളെയുമായി മേപ്പാടി വിംസ് (WIMS) ആശുപത്രിയിലേക്ക് അതിവേഗം പോവുകയായിരുന്ന ആംബുലൻസിന് നേരെയാണ് ഒരു സംഘം യുവാക്കൾ ആക്രമണം അഴിച്ചുവിട്ടത്. പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.സംഭവത്തിൽ കൽപ്പറ്റ പോലീസ് കേസെടുത്ത് അന്വേഷണവും തുടർനടപടികളും ആരംഭിച്ചിട്ടുണ്ട്. അടിയന്തര ഘട്ടത്തിൽ സർവീസ് നടത്തുന്ന ആംബുലൻസുകൾക്കും ജീവനക്കാർക്കും നേരെ നടക്കുന്ന ഇത്തരം അതിക്രമങ്ങൾക്കെതിരെ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്.
പഠനോപകരണ കിറ്റുകള്‍ വിതരണം ചെയ്തു.
കേരള മോട്ടോര്‍ തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ അംഗങ്ങളായ തൊഴിലാളികളുടെ 2026-2027 അധ്യയന വര്‍ഷത്തില്‍ ഒന്ന് മുതല്‍ ഏഴ് വരെ ക്ലാസുകളില്‍ പഠിക്കുന്ന കുട്ടികള്‍ക്കുള്ള സൗജന്യ പഠനോപകരണ കിറ്റുകള്‍ വിതരണം ചെയ്തു. കല്‍പ്പറ്റ മുനിസിപ്പല്‍ ചെയര്‍മാന്‍ പി വിശ്വനാഥന്‍ പഠനോപകരണ കിറ്റ് വിതരണത്തിന്റെ ജില്ലാതല ഉദ്ഘാടനം നിര്‍വഹിച്ചു. കല്‍പ്പറ്റ ജില്ലാ ഓഫീസില്‍ നടന്ന പരിപാടിയില്‍ ഗിരീഷ് കല്‍പറ്റ അധ്യക്ഷനായി. കേരള മോട്ടോര്‍ തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് വയനാട് ജില്ലാ ഉപദേശക സമിതി അംഗങ്ങളായ, കെ സുഗതന്‍, ടി മണി, വി.എ ബഷീര്‍, സി.കെ സുരേന്ദ്രന്‍, ഒ.പി ചന്ദ്രമോഹന്‍, സി.എം അഹമ്മദ്, എന്‍.പി ബാപ്പു, ജില്ലാ എക്‌സിക്യൂട്ടീവ് ഓഫീസര്‍ കലേഷ് പി കുറുപ്പ് തുടങ്ങിയവര്‍ പങ്കെടുത്തു.
