Kerala
ഓണം സൂപ്പറാക്കാം: ജീവനക്കാര്‍ക്കും അധ്യാപകര്ക്കും 4500 രൂപ ബോണസ്; 3000 ഉത്സവബത്ത
ഓണം പ്രമാണിച്ച് സര്ക്കാര് ജീവനക്കാര്ക്കും അധ്യാപകര്ക്കും 4500 രൂപ ബോണസ് അനുവദിച്ച് സംസ്ഥാന സര്ക്കാര്.ബോണസിന് അര്ഹത ഇല്ലാത്തവര്ക്ക് പ്രത്യേക ഉത്സവബത്ത 3000 രൂപ ലഭിക്കും.സര്വീസ് പെന്ഷന്കാരുടെ പ്രത്യേക ഉത്സവബത്ത 1250 രൂപയാണ്. പങ്കാളിത്ത പെന്ഷന് പദ്ധതി പ്രകാരം വിരമിച്ച പെന്ഷന്കാര്ക്കും പ്രത്യേക ഉത്സവബത്ത ലഭിക്കും.ഓഗസ്റ്റ് 17 മുതല് ഇവയുടെ വിതരണം ആരംഭിക്കും. സംസ്ഥാനത്തെ എല്ലാ സര്ക്കാര് ജീവനക്കാര്ക്കും ഓണം അഡ്വാന്സായി 20,000 രൂപ അനുവദിച്ചു. പാര്ട്ട് ടൈം, കണ്ടിന്ജന്റ് ഉള്പ്പെടെയുള്ള മറ്റു ജീവനക്കാര്ക്ക് അഡ്വാന്സ് 6000 രൂപയാണ്
സംസ്ഥാനത്ത് ഗര്‍ഭിണികളായ വനിതാ പൊലീസുകാരുടെ യൂണിഫോം പരിഷ്‌കരിച്ചു; ഇനി ചുരിദാറും ചെരിപ്പും ധരിക്കാം
ഗര്‍ഭിണികളായ വനിതാ പൊലീസുകാരികളുടെ യൂണിഫോം പരിഷ്‌കരിച്ചു. കാക്കി സല്‍വാര്‍ കമ്മീസ്, ഷാള്‍, സാന്‍ഡല്‍ എന്നിവ ധരിക്കാനാണ് അനുമതി. പൊലീസ് ആസ്ഥാന ഐജി ഹര്‍ഷിത അത്തല്ലൂരിയാണ് ഉത്തരവിറക്കിയത്.സംസ്ഥാനത്ത് എല്ലാ പൊലീസുകാര്‍ക്കും നിലവില്‍ പൊതുവായ ഒരു യൂണിഫോം കോഡ് ആണ് ഉള്ളത്. ഗര്‍ഭാകാലത്ത് പാന്റ്‌സും ഷര്‍ട്ടും ധരിക്കുന്നതുമൂലം ഉണ്ടാകുന്ന ബുദ്ധിമുട്ടുകള്‍ സംബന്ധിച്ച് നിരവധി പരാതികള്‍ ഉയര്‍ന്ന സാഹചര്യത്തിലാണ് യൂണിഫോം പരിഷ്‌കരിച്ച് ഉത്തരവായത്.പുതിയ ഉത്തരവോടെ ഗര്‍ഭകാലത്ത് ജോലിക്കെത്തുമ്പോള്‍ പൊലീസുകാരികള്‍ക്ക് കാക്കി സല്‍വാര്‍ കമ്മീസും ഷാളും ഷൂസിന് പകരം സാന്‍ഡലുകളും ധരിക്കാമെന്നാണ് ഉത്തരവ്.
സംസ്ഥാനത്ത് കാലവർഷ മഴയിൽ കുറവ്; 22 ശതമാനം മഴ കുറഞ്ഞു, ഏറ്റവും കുറവ് വയനാടും ഇടുക്കിയും
തിരുവനന്തപുരം; സംസ്ഥാനത്ത് കാലവർഷ മഴയിൽ 22ശതമാനം കുറവ്. ജൂണ്‍ ഒന്നു മുതല്‍ ഒാഗസ്റ്റ് 15 വരെയുള്ള കണക്കുകള്‍ കാലാവസ്ഥാ വകുപ്പ് പ്രസിദ്ധീകരിച്ചു. 1213.1 മില്ലിമീറ്റർ മഴയാണ് കേരളത്തിന് കാലവർഷത്തിൽ ലഭിച്ചത്. 1556.2 മില്ലിമീറ്റർ മഴയായിരുന്നു ലഭിക്കേണ്ടിയിരുന്നത്. ഏഴു ജില്ലകളിലാണ് ഗണ്യമായ കുറവ് രേഖപ്പെടുത്തിയിട്ടുള്ളത്. ഏറ്റവും കൂടുതല്‍ കുറഞ്ഞത് വയനാടും ഇടുക്കിയിലുമാണ്.തിരുവനന്തപുരത്തും പത്തനംതിട്ടയിലും 2% അധികമഴ ലഭിച്ചു. വയനാട് ജില്ലയിൽ 51% മഴ കുറവുണ്ടായി. ഇടുക്കിയിൽ 44 ശതമാനം മഴ കുറഞ്ഞു. എറണാകുളത്ത് 22% കൊല്ലത്ത് 27% പാലക്കാട് 24% തൃശ്ശൂര് 25% മഴക്കുറവ് രേഖപ്പെടുത്തി. കണ്ണൂർ കാസർഗോഡ് കോട്ടയം കോഴിക്കോട് മലപ്പുറം ജില്ലകളിൽ അധികമഴ ലഭിച്ചില്ലെങ്കിലും മഴയിൽ കാര്യമായ കുറവ് ഉണ്ടായിട്ടില്ല.
ഓപ്പറേഷൻ തൂഫാനിൽ രാഷ്‌ട്രീയം കലർത്തരുത്'; യൂത്ത് കോൺഗ്രസുകാരനെ പിടിച്ച കേസിൽ സമഗ്ര അന്വേഷണം നടക്കുമെന്ന് ചെന്നിത്തല
ഓപ്പറേഷൻ തൂഫാനിൽ ആരും രാഷ്‌ട്രീയം കലർത്തരുതെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. കാസർകോട് യൂത്ത് കോൺഗ്രസുകാരനെ പിടിച്ച കേസിൽ സമഗ്ര അന്വേഷണം നടക്കും. ആരുമായി ബന്ധമുണ്ടെങ്കിലും തെറ്റ് ചെയ്താൽ നടപടിയുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. പുട്ടവിമലാദിത്യയെ മാറ്റിയിട്ടില്ല. അദ്ദേഹം സ്വകാര്യ ആവശ്യത്തിന് അവധിയിൽ പോയതാണ്. വിമലാദിത്യയും നിശാന്തിനിയും മിടുക്കരായ ഉദ്യോഗസ്ഥരാണ്. അവരെ ആർക്കും സ്വാധീനിക്കാൻ കഴിയില്ലെന്നും ചെന്നിത്തല വ്യക്തമാക്കി.തമിഴ്നാട്, കർണാടക ഡിജിപിമാരും മുഖ്യമന്ത്രിമാരും സഹകരിക്കുന്നുണ്. അവരുടെ സഹായത്തോടെ മാത്രമേ മുഖ്യ കുറ്റവാളികളിലേക്ക് എത്താൻ കഴിയൂ. പുട്ടവിമലാദിത്യ തിരുച്ചുവന്നാൽ ഉടൻ ഉത്തരാവാദിത്തം തിരികെ നൽകും. ഓണക്കാലത്ത് പരിശോധന കർശനമാക്കുമെന്നും എസ്എച്ച്ഒ സംവിധാനം മാറ്റിയത് കൂട്ടായ തീരുമാനമെന്നും അദ്ദേഹം വ്യക്തമാക്കി. പൊലീസ് സ്റ്റേഷനുകളിൽ ഇനി ധൈര്യപൂർവം പരാതിയുമായി പോകാമെന്നും കുറ്റവാളികൾ മാത്രം പൊലീസിനെ പേടിച്ചാൽ മതിയെന്നും അദ്ദേഹം പറഞ്ഞു.
ചിന്ത ജെറോം പ്രസിഡന്റ് ആകും, വിജിന്‍ സെക്രട്ടറി; ഡിവൈഎഫ്‌ഐ സംസ്ഥാന നേതൃത്വത്തില്‍ മാറ്റം
തിരുവനന്തപുരം: ഡിവൈഎഫ്‌ഐ സംസ്ഥാന നേതൃത്വത്തില്‍ മാറ്റം വരുന്നു. സിപിഐഎം സംസ്ഥാന കമ്മിറ്റി അംഗം ചിന്ത ജെറോം സംസ്ഥാന പ്രസിഡന്റ് ആകും. കല്ല്യാശ്ശേരി എംഎല്‍എ എം വിജിന്‍ ആകും സംസ്ഥാന സെക്രട്ടറിയാവുക. രാഹുല്‍ ട്രഷറര്‍ ആകും. കഴിഞ്ഞ ദിവസം നടന്ന നേതൃയോഗത്തിലായിരുന്നു തീരുമാനം.സംസ്ഥാന യുവജന കമ്മീഷന്‍ അധ്യക്ഷയായിരുന്ന ചിന്ത വിദ്യാര്‍ത്ഥികാലം മുതല്‍ പാര്‍ട്ടിയില്‍ സജീവമാണ്. കല്ല്യാശ്ശേരിയില്‍ നിന്നും രണ്ടാം തവണയാണ് വിജിന്‍ എംഎല്‍എയാവുന്നത്. സിപിഐഎം കണ്ണൂര്‍ ജില്ലാ കമ്മിറ്റി അംഗമായ വിജിന്‍ എസ്എഫ്‌ഐ മുന്‍ സംസ്ഥാന സെക്രട്ടറിയായും അഖിലേന്ത്യാ ജോയിന്റ് സെക്രട്ടറിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്.
സ്വാതന്ത്ര്യദിനത്തില്‍ സംസ്ഥാനത്തെ സ്‌കൂളുകളില്‍ വന്ദേമാതരം ആലപിക്കണമെന്ന് നിര്‍ദ്ദേശമില്ല
തിരുവനന്തപുരം: സ്വാതന്ത്ര്യദിനത്തില്‍ സംസ്ഥാനത്തെ സ്‌കൂളുകളില്‍ വന്ദേമാതരം ആലപിക്കണമെന്ന് നിര്‍ദേശമില്ല. ഇന്ത്യയുടെ 79-ാം സ്വാതന്ത്ര്യദിനം വിപുലമായി ആഘോഷിക്കുന്നതിന്റെ ഭാഗമായി സംസ്ഥാനത്തെ സ്‌കൂളുകള്‍ക്കും മറ്റ് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ നല്‍കിയ മാര്‍ഗനിര്‍ദേശങ്ങളിലാണ് വന്ദേമാതരം ആലപിക്കണമെന്ന് പരാമര്‍ശിക്കാത്തത്. ദേശീയഗാനം ആലപിക്കണമെന്ന് മാത്രമാണ് നിര്‍ദേശം. പ്രോട്ടോക്കോള്‍ ഓഫീസറുടെ സര്‍ക്കുലറിന്റെ അടിസ്ഥാനത്തിലാണ് നിര്‍ദേശം.
സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം; ഇന്ന് എട്ട് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്
തിരുവനന്തപുരം: സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം. എട്ട് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍ ജില്ലകളിലാണ് യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചത്. ഒറ്റപ്പെട്ട ശക്തമായ മഴ പെയ്യുമെന്നാണ് പ്രവചനം. നാളെ മുതല്‍ ഒരു ജില്ലയിലും മഴ മുന്നറിയിപ്പില്ല. ഒറ്റപ്പെട്ടയിടങ്ങളില്‍ ഇന്ന് മണിക്കൂറില്‍ 30 മുതല്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിന് സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
ഇന്നും മഴ; ആറ് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്, ശക്തമായ കാറ്റിനും സാധ്യത
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴ തുടരും. മുന്‍കരുതലിന്റെ ഭാഗമായി ആറ് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍ ജില്ലകളിലാണ് മഴ മുന്നറിയിപ്പുള്ളത്.നാളെ ഒരു ജില്ലയിലും മഴ മുന്നറിയിപ്പ് പ്രഖ്യാപിച്ചിട്ടില്ല. കേരളം, ലക്ഷദ്വീപ്, കര്‍ണാടക തീരങ്ങളില്‍ മത്സ്യബന്ധനത്തിന് നിലവില്‍ വിലക്കില്ലെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു. മണിക്കൂറില്‍ 30 മുതല്‍ 40 കിലോമീറ്റര്‍ വേഗതയില്‍ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
സ്റ്റേഷൻ ഭരണം ഇന്നു മുതൽ എസ്ഐമാർക്ക്; സംസ്ഥാനത്തെ പൊലീസ് സ്റ്റേഷൻ ഭരണത്തിൽ സമഗ്ര മാറ്റം
സംസ്ഥാനത്ത് ഇന്ന് മുതൽ പൊലീസ് സ്റ്റേഷൻ ഭരണത്തിൽ സമഗ്ര മാറ്റം. സ്റ്റേഷൻ ഭരണം ഇന്നു മുതൽ എസ്ഐമാർ ഏറ്റെടുക്കും. വളരെ പ്രധാനപ്പെട്ട 64 പൊലീസ് സ്റ്റേഷനുകളിൽ മാത്രമായിരിക്കും ഇൻസ്പെക്ടർമാർ എസ്എച്ച്ഒമാരായി തുടരുക. പൊലീസിനെ ജനകീയമാക്കാനുള്ള എന്റെ പൊലീസ് സ്റ്റേഷൻ പദ്ധതി മുഖ്യമന്ത്രി വി ഡി സതീശൻ ഇന്ന് തലസ്ഥാനത്ത് ഉദ്ഘാടനം ചെയ്യും.കേരള പൊലീസ് സംവിധാനത്തില്‍ പൊലീസ് സ്‌റ്റേഷനുകളുടെ മുഖച്ഛായ മാറ്റുന്ന കര്‍മ്മ പദ്ധതിക്ക് നേതൃത്വം നല്‍കുകയാണ് സർക്കാറെന്നും കേരള പൊലീസിനെ സംബന്ധിച്ച് ചരിത്രപരമായ തീരുമാനമാണിതെന്നും ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല പറഞ്ഞിരുന്നു. ഇന്ത്യയില്‍ ആദ്യമായിട്ടായിരിക്കും പൊലീസ് സ്‌റ്റേഷന്‍ കേന്ദ്രീകരിച്ചുള്ള പൊലീസ് പരിഷ്‌കരണത്തിന് ഇത്തരത്തില്‍ നേതൃത്വം കൊടുക്കുന്നതെന്നും ജനങ്ങള്‍ക്ക് കൂടുതല്‍ മെച്ചപ്പെട്ട സേവനങ്ങള്‍ നല്‍കുകയാണ് ലക്ഷ്യമെന്നും മന്ത്രി പറഞ്ഞിരുന്നു.
അത്തം മുതല്‍ തിരുവോണം വരെ കിറ്റുകള്‍; ഓണം പൊടിപൊടിക്കാന്‍ സപ്ലൈകോ
തിരുവനന്തപുരം ദുര്‍ബലവിഭാഗങ്ങള്‍ക്കുള്ള ഓണക്കിറ്റു കൂടാതെ 1,000 രൂപയ്ക്കുള്ള അത്തം ഓണസമ്മാനക്കിറ്റുമായി സപ്ലൈകോ. അരി, വെളിച്ചെണ്ണ, പഞ്ചസാര, ശബരി മസാലകള്‍ തുടങ്ങി 21 ഇനങ്ങളുള്ള കിറ്റ് സപ്ലൈകോ വില്‍പ്പനനശാലകളില്‍ ലഭ്യമാക്കുമെന്ന് മന്ത്രി അനൂപ് ജേക്കബ് അറിയിച്ചു. ഓണസദ്യക്ക് ആവശ്യമായ വസ്തുക്കളും ബ്രാന്‍ഡഡ് ഉത്പന്നങ്ങളും ഉള്‍പ്പെടുത്തി പ്രത്യേക ഗിഫ്റ്റ് കിറ്റുകളും സപ്ലൈകോ പുറത്തിറക്കും.25 ഇനങ്ങളുള്ള ഉത്രാടംകിറ്റ് 1500 രൂപയ്ക്കും 30 ഇനങ്ങളുള്ള പ്രീമിയം തിരുവോണം കിറ്റ് 2000 രൂപയ്ക്കും നല്‍കും. 1880 രൂപ വിപണി വില വരുന്ന കിറ്റാണ് സപ്ലൈകോയില്‍ 1500 രൂപയ്ക്ക് ലഭിക്കുന്നത്. 2540 രൂപയുടെ സാധനങ്ങളാണ് 2000 രൂപയ്ക്ക് തിരുവോണം കിറ്റില്‍ ലഭിക്കുക. പുട്ടുപൊടി, സേമിയ, പായസക്കൂട്ട്, മുളകുപൊടി, മഞ്ഞള്‍പ്പൊടി തുടങ്ങി ഒന്‍പതു പ്രീമിയം ശബരി ഉത്പന്നങ്ങളുമായി 299 രൂപയ്ക്ക് ശബരി സിഗ്‌നേച്ചര്‍ കിറ്റും വില്‍പ്പനയ്‌ക്കെത്തും.ഓണക്കിറ്റുകള്‍ക്ക് പുറമെ നിരവധി സമ്മാനങ്ങളും ബോണസുകളും സപ്ലൈകോ നല്‍കുന്നുണ്ട്. 500, 1000 രൂപ വീതം മൂല്യമുള്ള സപ്ലൈകോ ഓണം ഗിഫ്റ്റ് കാര്‍ഡ് ഉപയോഗിച്ച് സപ്ലൈകോ ഔട്ട്‌ലെറ്റില്‍നിന്ന് ആവശ്യമായ ഉത്പന്നം വാങ്ങാം. സമ്മാനക്കൂപ്പണുകളും ഉണ്ട്. ഗിഫ്റ്റ് കൂപ്പണും വലിയ ഓഫറുകളുമായി വിപണി കീഴടക്കാനാണ് സപ്ലൈകോ ലക്ഷ്യമിടുന്നത്. ഈ വര്‍ഷത്തെ ഓണച്ചന്ത ഇപ്പോള്‍ തന്നെ സജീവമായിക്കഴിഞ്ഞു. ഇതോടൊപ്പമാണ് സപ്ലൈകോ സ്‌റ്റോറുകള്‍ കിറ്റ് വിതരണത്തിന് തയ്യാറെടുക്കുന്നത്.
ഇരിക്കുന്ന കൊമ്പ് മുറിക്കരുത്'; പ്രിയദര്‍ശിനിയിലെ സീറോ ടിക്കറ്റ് പരാതിയില്‍ സി പി ജോണ്‍
തിരുവനന്തപുരം: കെഎസ്ആര്‍ടിസിയുടെ പ്രിയദര്‍ശിനി ബസില്‍ യാത്ര ചെയ്ത പുരുഷന്മാര്‍ക്കും സീറോ ടിക്കറ്റ് നല്‍കുന്നുവെന്ന പരാതി ഗൗരവത്തോടെ പരിശോധിക്കുമെന്ന് ഗതാഗത വകുപ്പ് മന്ത്രി സി പി ജോണ്‍. ആദ്യം ചിലര്‍ക്ക് തെറ്റുപറ്റിയെന്ന് പറഞ്ഞിരുന്നു. എന്നാല്‍ ബോധപൂര്‍വ്വം ചെയ്യരുതെന്ന് മുന്നറിയിപ്പ് നല്‍കിയതാണ്. ഇരിക്കുന്ന കൊമ്പ് മുറിക്കരുതെന്നും മന്ത്രി മുന്നറിയിപ്പ് നല്‍കി. കഴിഞ്ഞ ദിവസം പ്രിയദര്‍ശിനി ബസില്‍ യാത്ര ചെയ്ത അഞ്ച് പുരുഷന്മാര്‍ക്ക് സീറോ ടിക്കറ്റ് നല്‍കി തുക വെട്ടിച്ച കണ്ടക്ടറെ പരിശോധനയില്‍ ഇന്‍സ്‌പെക്ടര്‍ പിടികൂടിയിരുന്നു.സര്‍ക്കാര്‍ സാമ്പത്തികമായി വളരെ ബുദ്ധിമുട്ടിയാണ് ഇത് ചെയ്യുന്നത്. അതിനിടയില്‍ ചില ജീവനക്കാര്‍ ഇത്തരം രീതികള്‍ കാണിക്കരുതെന്നും മന്ത്രി പറഞ്ഞു. പ്രിയദര്‍ശിനി ബസുകളില്‍ ചിലയിടങ്ങളില്‍ കാണുന്ന തിരക്ക് പരിഹരിക്കാന്‍ ക്യൂ സമ്പ്രദായം കൊണ്ടുവരണമെന്നും സി പി ജോണ്‍ പറഞ്ഞു. നല്ല തിരക്കുള്ള ഇടങ്ങളില്‍ ക്യൂ പാലിച്ചു കയറാന്‍ ശ്രമിക്കണം എന്നും ഇത് സംബന്ധിച്ച് കെഎസ്ആര്‍ടിസി എംഡിക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും യാത്രക്കാര്‍ സഹകരിക്കണമെന്നും മന്ത്രി പറഞ്ഞു.
മെസ്സി സന്ദര്‍ശനം; ഗുരുതര ക്രമക്കേടുകള്‍ നടന്നു; ജിഎസ്ടി തട്ടിപ്പുണ്ടായി; സ്‌പോണ്‍സറെ തീരുമാനിച്ചത് മാനദണ്ഡങ്ങള്‍ പാലിക്കാതെ; വി ഡി സതീശന്‍
തിരുവനന്തപുരം: മെസ്സി തട്ടിപ്പ് വിവാദത്തില്‍ കായികവകുപ്പിന്റെ റിപ്പോര്‍ട്ടില്‍ ഗുരുതര ആരോപണങ്ങളെന്ന് മുഖ്യമന്ത്രി വി ഡി സതീശന്‍. സ്‌പോണ്‍സറെ തീരുമാനിച്ചതില്‍ ചട്ടലംഘനമുണ്ടായി. സ്‌പോണ്‍സര്‍ പണം സമാഹരിച്ചത് അന്വേഷിക്കും. ജിഎസ്ടി തട്ടിപ്പ് നടന്നതായി കണ്ടുപിടിച്ചിട്ടുണ്ട്. സര്‍ക്കാരിന് നഷ്ടമായ തുക ഈടാക്കും. എല്ലാ കാര്യങ്ങളിലും ഉചിതമായ നടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.കായിക വകുപ്പിന്റെ റിപ്പോര്‍ട്ട് കിട്ടിയിട്ടുണ്ടെന്നും അതില്‍ ഗുരുതരമായ ആരോപണങ്ങളാണുള്ളതെന്നും മുഖ്യമന്ത്രി പറഞ്ഞു. അന്വേഷണ റിപ്പോര്‍ട്ട് പരിശോധിച്ച് വേണ്ട നടപടികള്‍ സ്വീകരിക്കും. മുന്‍ സര്‍ക്കാരിന് വിഷയത്തില്‍ നിന്ന് ഒഴിഞ്ഞുമാറാനാകില്ല. സര്‍ക്കാര്‍ ഇതിന്റെ ഭാഗമല്ലേ. അര്‍ജന്റൈന്‍ ഫുട്‌ബോള്‍ അസോസിയേഷനുമായി എഗ്രിമെന്റ് വെക്കാന്‍ സ്വകാര്യ സ്ഥാപനത്തിന് അനുമതി കൊടുത്തതിന്റെ പ്രൊസീജ്യര്‍ എന്തായിരുന്നു. എക്‌സ്പ്രഷന്‍ ഓഫ് ഇന്ററസ്റ്റ് ക്ഷണിച്ചിരുന്നോ. വിപണി മൂല്യ നിര്‍ണയമോ സാമ്പത്തിക ശേഷിയോ ഫണ്ടിന്റെ സ്രോതസോ ഒന്നും പരിഗണിച്ചിട്ടില്ല. സംസ്ഥാന ഗവണ്‍മെന്റും ഇതിന്റെ പല കാര്യങ്ങളും അറിഞ്ഞിട്ടുണ്ട്. ഞങ്ങള്‍ അത് പരിശോധിക്കുകയാണ്. എന്റെ മുന്നില്‍ ഒരു പരാതി കിട്ടിയപ്പോള്‍ തന്നെ ഞാന്‍ ഏതോ സ്ഥാപനത്തെ പൂട്ടിക്കാന്‍ ഇറങ്ങി എന്നാണ് പറയുന്നത്. ഞങ്ങള്‍ പരിശോധിക്കുന്നേയുള്ളു. അതിന്‍മേല്‍ ഒന്നും ചെയ്തിട്ടില്ല – അദ്ദേഹം പറഞ്ഞു.ഈ വിഷയത്തില്‍ ജിഎസ്ടിയുമായി ബന്ധപ്പെട്ട് ഗുരുതരമായ ക്രമക്കേട് നടന്നിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ജിഎസ്ടി വെട്ടിപ്പ് നടന്നിട്ടുണ്ട്. അത് കഴിഞ്ഞ ഗവണ്‍മെന്റിന്റെ കാലത്ത് തന്നെ കണ്ടുപിടിച്ച് നോട്ടീസ് കൊടുത്തിട്ടുണ്ട്. പക്ഷേ പിന്നീട് അത് അന്വേഷണം മരവിപ്പിക്കപ്പെട്ടത് പോലുള്ള സ്ഥിതി ഉണ്ടായിട്ടുണ്ട്. അതടക്കം പരിശോധിച്ച് സര്‍ക്കാരിന് നഷ്ടപ്പെട്ട തുക ഈടാക്കുന്നതിന് വേണ്ടിയുള്ള നടപടികള്‍ സ്വീകരിക്കും. അനാസ്ഥയെ കുറിച്ച് അന്വേഷണം ധനകാര്യ വകുപ്പ് നടത്തും – അദ്ദേഹം പറഞ്ഞു.
സൺ റൂഫിനു മുകളിൽ, ഡോർ തുറന്ന് പുറത്തേക്ക്...; വിവാഹ ആഘോഷത്തിനിടെ അപകട ഡ്രൈവിങ്, നടപടി
കോഴിക്കോട് ∙ പേരാമ്പ്ര ചാനിയം കടവ് റോഡിൽ വിവാഹ ആഘോഷത്തിനിടെ അപകടകരമായ രീതിയിൽ യാത്രക്കാരെ സൺ റൂഫിനു മുകളിൽ കൂടിയും ഡോർ തുറന്ന് പുറത്തേക്കു നിർത്തിയും മറ്റു യാത്രക്കാർക്കും വാഹനങ്ങൾക്കും സുരക്ഷാ ഭീഷണി സൃഷ്ടിച്ച രണ്ടു വാഹനങ്ങളും കോഴിക്കോട് ആർടിഒ എൻഫോഴ്സ്മെന്റ് പിടിച്ചെടുത്തു.അനധികൃതമായ മോഡിഫിക്കേഷൻ, അപകടകരമായ ഡ്രൈവിങ് എന്നിവയ്ക്ക് കേസ് റജിസ്റ്റർ ചെയ്തു. വാഹനമോടിച്ച കുറ്റ്യാടി പെരുവയൽ സ്വദേശികളായ യുവാക്കളുടെ ലൈസൻസ് സസ്പെൻഡ് ചെയ്യാനുള്ള നടപടി ആരംഭിച്ചു. ഇരുവരെയും എടപ്പാളിലെ ഡ്രൈവർ ട്രെയ്നിങ് ഇൻസ്റ്റിറ്റ്യൂട്ടിൽ ഒരാഴ്ചത്തെ നിർബന്ധിത ക്ലാസിൽ പങ്കെടുപ്പിക്കാനും നടപടിയെടുത്തു.ബുധനാഴ്ച ഉച്ചയോടെ ആണ് യുവാക്കളുടെ അഭ്യാസ പ്രകടനം റോഡിൽ ഉണ്ടായത്. വാഹനത്തിന്റെ സൺ റൂഫിന് മുകളിലും ഡോറിനു മുകളിലും ഒക്കെ ഇരുന്നുകൊണ്ട് വിദ്യാർഥികൾ ശബ്ദം വച്ച് റോഡിലൂടെ അപകടകരമായ രീതിയിൽ വാഹനം ഓടിക്കുന്നതും തെറ്റായ ദിശയിലൂടെ വാഹനം ഓടിക്കുന്നതും ഈ ദൃശ്യങ്ങളിൽ വ്യക്തമാണ്.ഈ അപകട സവാരി സംബന്ധിച്ച് കോഴിക്കോട് ആർടിഒ ഓഫിസിൽ നിരവധി പരാതി ലഭിച്ചിരുന്നു. ഉത്തരമേഖലാ ഡപ്യൂട്ടി ട്രാൻസ്പോർട്ട് കമ്മിഷണർ സി.വി.എം. ഷെരീഫിന്റെ നിർദേശാനുസരണം കോഴിക്കോട് എൻഫോഴ്സ്മെന്റ് ആർടിഒ ജെബി ഐ. ചെറിയാൻ ആണു നടപടികൾ എടുത്തത്. കേസ് കോടതിയുടെ പരിഗണനയ്ക്കായി സമർപ്പിച്ചു.
സംസ്ഥാനത്ത് വീണ്ടും മഴ ശക്തമാകുന്നു; ഇന്ന് രണ്ട് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്, കള്ളക്കടല്‍ ജാഗ്രത
രണ്ട് ദിവസത്തെ ഇടവേളയ്ക്ക് ശേഷം സംസ്ഥാനത്ത് വീണ്ടും മഴ ശക്തി പ്രാപിക്കുന്നു. ഇന്ന് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയെന്നാണ് മുന്നറിയിപ്പ്. കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഇന്ന് യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. നാളെ പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിലും യെല്ലോ അലേര്‍ട്ട് ആയിരിക്കും. ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട ന്യൂനമര്‍ദ്ദത്തിന്റെ സ്വാധീനഫലമായാണ് സംസ്ഥാനത്ത് മഴ ശക്തമാകുന്നത്. മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗത്തില്‍ കാറ്റിനും സാധ്യതയുണ്ട്.തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം, തൃശൂര്‍ ജില്ലകളില്‍ കള്ളക്കടല്‍ പ്രതിഭാസത്തിനും സാധ്യതയുണ്ടെന്ന് മുന്നറിയിപ്പുണ്ട്. കള്ളക്കടല്‍ പ്രതിഭാസത്തിന്റെ ഭാഗമായി തിരുവനന്തപുരം (കാപ്പില്‍ മുതല്‍ പൊഴിയൂര്‍ വരെ), കൊല്ലം (ആലപ്പാട്ട് മുതല്‍ ഇടവ വരെ), ആലപ്പുഴ (ചെല്ലാനം മുതല്‍ അഴീക്കല്‍ ജെട്ടി വരെ), എറണാകുളം (മുനമ്പം മുതല്‍ മറുവക്കാട് വരെ), തൃശൂര്‍ (ആറ്റുപുറം മുതല്‍ കൊടുങ്ങല്ലൂര്‍ വരെ) ജില്ലകളിലെ തീരങ്ങളില്‍ ഉയര്‍ന്ന തിരമാലകള്‍ കാരണം കടലാക്രമണത്തിന് സാധ്യതയുണ്ടെന്നാണ് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രത്തിന്റെ അറിയിപ്പ്. കടലാക്രമണത്തിന് സാധ്യതയുള്ളതിനാല്‍ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിയ്ക്കണമെന്നും നിര്‍ദേശമുണ്ട്. അതേസമയം ഇന്ന് സംസ്ഥാനത്ത് മത്സ്യബന്ധനത്തിന് വിലക്കില്ല.
മെസി വിവാദത്തിൽ പ്രതികരിച്ച് പിണറായി വിജയൻ; 'ഇപ്പോൾ പറയുന്ന പ്രശ്നങ്ങൾ ഒന്നും അതിലില്ല, അന്നത്തെ കായിക മന്ത്രി വിശദീകരിക്കും'
മെസിയെ കേരളത്തിൽ കൊണ്ട് വരുന്നതിലെ ഇടപാടുകളിലെ ക്രമക്കേടുകളിൽ പ്രതികരിച്ച് മുൻ മുഖ്യമന്ത്രി പിണറായി വിജയൻ. ഇപ്പോൾ പറയുന്ന പ്രശ്നങ്ങൾ ഒന്നും അതിലില്ലെന്ന് പ്രതിപക്ഷ നേതാവ് വ്യക്തമാക്കി. എന്ത് അന്വേഷണം നടക്കുമെന്ന് അറിയില്ല. മന്ത്രിക്ക് സ്പെയിനിൽ പോകാൻ കരാർ ഒന്നും വേണ്ട. ഇപ്പോഴത്തെ പ്രശ്നങ്ങളിൽ നിന്ന് ശ്രദ്ധ മാറ്റാനുള്ള ശ്രമമെന്ന സംശയമുണ്ട്. ചില കാര്യങ്ങൾ മാത്രമേ തനിക്കറിയൂ. ക്രമക്കേട് നടന്നിട്ടില്ല. ഔദ്യോഗികമായി തനിക്ക് കത്ത് കിട്ടിയിട്ടില്ല. അന്നത്തെ കായിക മന്ത്രി കാര്യങ്ങൾ വിശദീകരിക്കുമെന്നും പിണറായി വിജയൻ പറഞ്ഞു.അതേസമയം, മെസിയുടെ പേരിലെ കള്ളക്കളിയിൽ സർക്കാരിന് നഷ്ടമുണ്ടാക്കിയില്ലെന്ന വാദങ്ങളും പൊളിയുകയാണ്. അന്വേഷണ റിപ്പോർട്ടിലെ കൂടുതൽ വിവരങ്ങൾ ഏഷ്യാനെറ്റ് ന്യൂസിന് ലഭിച്ചു. സർക്കാരിന് സാമ്പത്തിക നഷ്ടത്തിനൊപ്പം മറ്റ് ബാധ്യതകളും ഈ ഇടപാടുകൾ ഉണ്ടാക്കിയെന്നാണ് അന്വേഷണ റിപ്പോർട്ടിൽ പറയുന്നത്. കായികരംഗത്ത് കേരളത്തിന് തന്നെ ചീത്തപ്പേരുണ്ടാക്കി. സ്വകാര്യ കരാർ തർക്കത്തിൽ സംസ്ഥാന സർക്കാരിനെയും കക്ഷിയാക്കി.
നിയമവിരുദ്ധമായി വലിയ ടയറുകൾ ഘടിപ്പിച്ചു; ഓഫ് റോഡ് വാഹനത്തിന് 37,500 രൂപ പിഴ ചുമത്തി എംവിഡി
പത്തനംതിട്ട: ഓഫ് റോഡ് വാഹനത്തിന് 37,500 രൂപ പിഴ ചുമത്തി പത്തനംതിട്ട ആര്‍ടിഒ എന്‍ഫോഴ്‌സ്‌മെന്റ്. നിയമവിരുദ്ധമായി വലിയ ടയറുകളും അധിക ലൈറ്റുകള്‍ ഘടിപ്പിച്ചതിനും രജിസ്‌ട്രേഷന്‍ നമ്പര്‍ നിര്‍ദ്ദേശിച്ചിരിക്കുന്ന മാനദണ്ഡപ്രകാരമല്ലാതെ ഘടിപ്പിച്ചതിനുമാണ് പിഴയിട്ടത്.അടൂരില്‍ നടത്തിയ വാഹന പരിശോധനയിലാണ് നിയമലംഘനങ്ങള്‍ കണ്ടെത്തിയത്. അധിക ലൈറ്റുകള്‍ ഒഴിവാക്കി ഓഫ് റോഡ് വാഹനം പരിശോധനയ്ക്ക് എത്തിക്കണമെന്നും നിര്‍ദ്ദേശം നല്‍കി. KL 30 M 1010 രജിസ്‌ട്രേഷന്‍ നമ്പറിലുള്ള വാഹനത്തിനാണ് പിഴ ചുമത്തിയത്.അതേസമയം, അടൂരിലെ വിവാദ വാഹന പിഴയില്‍ മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥരുടെ സസ്‌പെന്‍ഷന്‍ പിന്‍വലിച്ചു. പ്രളയ രക്ഷാപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ട വാഹനത്തിന് പിഴ ഇട്ടുവെന്ന ആറന്മുള എംഎല്‍എ അബിന്‍ വര്‍ക്കിയുടെ പരാതിയിലാണ് രണ്ട് ഉദ്യോഗസ്ഥരെ സസ്‌പെന്‍ഡ് ചെയ്തത്.
സംസ്ഥാനത്തെ പ്ലസ് ടു ഓണപരീക്ഷാ ടൈംടേബിളുകളില്‍ മാറ്റംവരുത്തി വിദ്യാഭ്യാസ വകുപ്പ്.
തിരുവനന്തപുരം: സംസ്ഥാനത്തെ പ്ലസ് ടു ഓണപരീക്ഷാ ടൈംടേബിളുകളില്‍ മാറ്റംവരുത്തി വിദ്യാഭ്യാസ വകുപ്പ്. ബയോളജി, അക്കൗണ്ടന്‍സി പരീക്ഷകളുടെ സമയക്രമത്തിലാണ് മാറ്റം. പുതുക്കിയ ടൈംടേബിള്‍ പ്രകാരം രണ്ട് പരീക്ഷകളും ആഗസ്റ്റ് 14ന് രാവിലെ നടക്കും.നേരത്തെ ആഗസ്റ്റ് 18, 20 തിയ്യതികളില്‍ ഉച്ചയ്ക്ക് ശേഷം ഈ പരീക്ഷകള്‍ നടത്താന്‍ നിശ്ചയിച്ചത്. വിദ്യാര്‍ഥികളുടെ സൗകരാര്‍ത്ഥ്യമാണ് പരീക്ഷകള്‍ ഒരുമിച്ച് 14ാം തിയ്യതിയിലേക്ക് മാറ്റിയത്.കനത്ത മഴയും പ്രളയ സാഹചര്യവും കാരണം അക്കാദമിക ദിനങ്ങള്‍ നഷ്ടമായ സാഹചര്യത്തില്‍ ഓണപ്പരീക്ഷകള്‍ മാറ്റിവെക്കണമെന്ന ആവശ്യം ശക്തമായിരുന്നെങ്കിലും വിദ്യാഭ്യാസ വകുപ്പ് ഇത് അംഗീകരിച്ചിട്ടില്ല. മുന്‍നിശ്ചയിച്ച പ്രകാരം ആഗസ്റ്റ് 13ന് തന്നെ പരീക്ഷകള്‍ ആരംഭിക്കാനാണ് വിദ്യാഭ്യാസ മന്ത്രിയുടെ ഓഫീസില്‍ നിന്നുളള നിര്‍ദേശം. ആഗസ്റ്റ് 20ന് പരീക്ഷകള്‍ അവസാനിക്കും. 21ാം തിയ്യതിയാണ് സ്‌കൂളുകളില്‍ ഓണാഘോഷം
രാവിലെ വമ്പൻ കയറ്റം, ഉച്ചയോടെ താഴെയിറങ്ങി സ്വർണ വില
ഉച്ചക്ക് ശേഷം കേരളത്തിലെ സ്വർണ വിലയിൽ ഇടിവ്. ഇന്നലത്തെ വിലയെ അപേക്ഷിച്ച് ഇന്ന് രാവിലെ സ്വർണ വിലയിൽ ഉയർച്ചയുണ്ടായിരുന്നു. നിലവിൽ, കേരള ഗോൾഡ് ആന്റ് സിൽവർ മെർച്ചന്റ്സ് അസോസയിയേഷൻ പുറത്തു വിട്ട കണക്കുകൾ പ്രകാരം കേരളത്തിൽ സ്വർണ വില ഗ്രാമിന് 120 രൂപയാണ് കുറഞ്ഞിരിക്കുന്നത്. ഇതോടെ, കേരളത്തിൽ ഇപ്പോൾ 22 കാരറ്റ് ഒരു ഗ്രാം സ്വർണത്തിന് 14, 100 രൂപയിലും പവന് 1,12,800 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്. ഇന്ന് രാവിലെ ഗ്രാമിന് 14,220 രൂപയും പവന് 1,13,760 രൂപയുമായിരുന്നു വില.
സ്വര്‍ണം തൊട്ടാല്‍ പൊള്ളും; പവന് ഒറ്റയടിക്ക് 2320 രൂപ വര്‍ധിച്ചു.
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണവിലയില്‍ വലിയ കുതിപ്പ്. 1 ഗ്രാമിന് 290 രൂപ വര്‍ധിച്ച് 14,220 രൂപയിലെത്തി. പവന് ഒറ്റയടിക്ക് 2320 രൂപ വര്‍ധിച്ച് 1,13,760 രൂപയായി. കഴിഞ്ഞ ജൂണിനുശേഷം രേഖപ്പെടുത്തുന്ന ഏറ്റവും ഉയര്‍ന്ന വിലയാണിത്. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ 8160 രൂപയാണ് പവന് കൂടിയത്.രാജ്യാന്തര വിപണിയിലെ കുതിപ്പാണ് കേരളത്തിലെയും ആവേശം. ഇന്നലെ ഔണ്‍സിന് 4300 ഡോളര്‍ നിലവാരത്തിലായിരുന്ന രാജ്യാന്തര വില ഇപ്പോഴുള്ളത് 4418 ഡോളറിലാണ്. ഇത് ആഗോള വിപണിയില്‍ വാങ്ങല്‍ സമ്മര്‍ദ്ദം വര്‍ധിച്ചു. ഇതിന്റെ പ്രതിഫലനമാണ് കേരളത്തിലെ പ്രാദേശിക വിപണിയിലും പ്രകടമായത്. പശ്ചിമേഷ്യയിലെ സമാധാന ചര്‍ച്ചകള്‍, ഡോളറിലെ ചാഞ്ചാട്ടം, ആഗോള സാമ്പത്തിക അനിശ്ചിതത്വം എന്നിവയും സ്വര്‍ണവിലയെ സ്വാധീനിച്ച പ്രധാന ഘടകങ്ങളായാണ് വിപണി വിദഗ്ധര്‍ വിലയിരുത്തുന്നത്.
ഭരണംമാറിയപ്പോള്‍ സ്ഥലംമാറ്റി, ഹെല്‍ത്ത് ഇൻസ്‌പെക്ടര്‍ കുഴഞ്ഞുവീണ് മരിച്ചു.
ഭരണം മാറിയതിനെത്തുടർന്ന് സ്ഥലംമാറ്റപ്പെട്ട ഹെല്‍ത്ത് ഇൻസ്‌പെക്ടർ പഞ്ചായത്ത് ഓഫീസില്‍ കുഴഞ്ഞുവീണ് മരിച്ചു.ചൊക്ലി കുടുംബാരോഗ്യകേന്ദ്രം ഹെല്‍ത്ത് ഇൻസ്‌പെക്ടർ വടകര മേപ്പയില്‍ ശ്രീസ്ഥയില്‍ ആർ.ദീപലേഖയാണ് (52) മരിച്ചത്. പ്രഭാതനടത്തത്തിനിടെ വാഹനമിടിച്ചുണ്ടായ അപകടത്തില്‍ കാലിന്റെ എല്ലുകള്‍ തകർന്ന് മാസങ്ങളായി ചികിത്സയിലായിരുന്നു.ഇന്നലെ ഉച്ചയ്ക്ക് ചൊക്ലി പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്ഥിരംസമിതി യോഗത്തിനു മുൻപ് സ്ഥലംമാറ്റം സംബന്ധിച്ചുള്ള പ്രയാസം സ്ഥിരംസമിതി ചെയർമാനോട് സംസാരിക്കവെ കുഴഞ്ഞുവീഴുകയായിരുന്നു. ആഴ്‌ചകള്‍ക്ക് മുമ്പ് പുറത്തിറങ്ങിയ കരട് പട്ടികയില്‍ ദീപലേഖയെ മട്ടന്നൂരിലേക്ക് സ്ഥലംമാറ്റിയിരുന്നു. തുടർന്ന് ഭർത്താവുമായി ജൂലായ് 30ന് കളക്ടറേറ്റിലെത്തി ഡി.എം.ഒ വിവേക് കുമാറിനോട്, യാത്രയ്‌ക്കും നടക്കാനും നില്‍ക്കാനുമുള്ള പ്രയാസങ്ങള്‍ നേരില്‍ ബോദ്ധ്യപ്പെടുത്തി. എന്നാല്‍, തിങ്കളാഴ്‌ച രാവിലെ പുറത്തിറങ്ങിയ പട്ടികയില്‍ പിണറായി സി.എച്ച്.സിയിലേക്ക് മാറ്റി. ഇതോടെ കടുത്ത മാനസിക സമ്മർദ്ദത്തിലായിരുന്നു.മൂന്നുമാസം ചികിത്സയിലായിരുന്ന ദീപലേഖ മൂന്നാഴ്‌ച മുമ്പാണ് തിരികെ ജോലിയില്‍ പ്രവേശിച്ചത്. മുഖമിടിച്ച് നിലത്തു വീണ ദീപലേഖയെ ഉടൻ തൊട്ടടുത്തെ ചൊക്ലി മെഡിക്കല്‍ സെന്ററിലും തുടർന്ന് കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലുമെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.ഫെബ്രുവരിയിലാണ് ചൊക്ലി എഫ്.എച്ച്.സിയിലേക്ക് ദീപലേഖ സ്ഥലംമാറിയെത്തിയത്. അഞ്ചുമാസം തികയും മുമ്പാണ് മാനദണ്ഡങ്ങളെല്ലാം ലംഘിച്ച് വീണ്ടും സ്ഥലം മാറ്റം. നാടകസംവിധായകൻ സുരേഷ്‌ബാബുവാണ് ഭർത്താവ്. മകള്‍: അമ്മലു ലക്ഷ്‌മി (എൻജിനിയർ, സ്‌നൈഡർ ബംഗളൂരു).
`ഞാൻ കാശിക്കു പോകുന്നു', കത്തെഴുതിവച്ച് 17കാരൻ നാടുവിട്ടതായി പരാതി; കേരളത്തിന് പുറത്തേക്കും അന്വേഷണം വ്യാപിപ്പിച്ച് പൊലീസ്
കണ്ണൂർ പെരിങ്ങത്തൂരിൽ കത്തെഴുതിവച്ച് 17കാരൻ നാടുവിട്ടതായി പരാതി. പ്ലസ് ടു വിദ്യാർത്ഥി ശിവസൂര്യയെയാണ് കാണാതായത്. `ഞാൻ കാശിക്കു പോകുന്നു, ഇനിയുള്ള ജീവിതം അവിടെ ജീവിച്ച് ദൈവത്തോടലിയും' എന്നാണ് കത്തിൽ എഴുതിയിരിക്കുന്നത്. മൊബൈൽ ഗെയിം പതിവാക്കിയത് വിലക്കിയതോടെയാണ് വിദ്യാർത്ഥി നാടുവിട്ടത്. ശിവസൂര്യയുടെ കൈയിൽ നിന്നും ഫോൺ വാങ്ങി വെച്ചിരുന്നു എന്ന് അച്ഛൻ ജിഗീഷ് പറയുന്നു. ശിവസൂര്യ വീട് വിട്ട് ഇറങ്ങുമ്പോൾ വീട്ടിൽ ആരും ഉണ്ടായിരുന്നില്ല. മൂന്നുദിവസം മുൻപാണ് കാണാതായത്. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കേരളത്തിന് പുറത്തേക്കും അന്വേഷണം വ്യാപിപ്പിക്കാനാണ് തീരുമാനം.
ഗുണ്ടാവിളയാട്ടം അവസാനിപ്പിക്കാൻ കേരള പൊലീസ്; 'ഓപ്പറേഷൻ ഗ്രിപ്പി'ലൂടെ പിടിയിലായത് 501 ഗുണ്ടകള്‍
സംസ്ഥാനത്ത് ഗുണ്ടാസംഘങ്ങളുടെ വിളയാട്ടത്തിന് അറുതി വരുത്താൻ ലക്ഷ്യമിട്ട് കേരള പൊലീസ് ആവിഷ്കരിച്ച 'ഓപ്പറേഷൻ ഗ്രിപ്പ്' സംസ്ഥാനത്തൊട്ടാകെ ഊർജിതമായി തുടരുന്നു.പദ്ധതിയുടെ ഭാഗമായി കഴിഞ്ഞ രണ്ടുദിവസത്തിനിടെ മാത്രം 501 ഗുണ്ടകളാണ് പൊലീസിന്റെ പിടിയിലായത്.കുറച്ചുനാളുകള്‍ക്ക് മുൻപ് ആരംഭിച്ച പദ്ധതിയാണെങ്കിലും, അടുത്തിടെ നടന്ന അർജുൻ ആയങ്കിയുടെ അറസ്റ്റിന് പിന്നാലെയാണ് ഗുണ്ടകള്‍ക്കെതിരെയുള്ള നടപടികള്‍ പൊലീസ് കൂടുതല്‍ കർശനമാക്കിയത്.പിടിയിലായവർക്കെതിരെയുള്ള നിയമനടപടികള്‍ നിലവില്‍ പുരോഗമിക്കുകയാണ്. ഗുരുതരമായ കേസുകളില്‍ ഉള്‍പ്പെട്ടവരെയും നിരന്തരം കുറ്റകൃത്യങ്ങളില്‍ ഏർപ്പെടുന്നവരെയും കർശനമായ നിയമനടപടികള്‍ക്ക് വിധേയമാക്കാനാണ് പൊലീസിന്റെ തീരുമാനം.അതേസമയം, കാര്യമായ മറ്റ് കേസുകളില്ലാത്തവരെ കർശന താക്കീത് നല്‍കി വിട്ടയക്കുന്ന നടപടികളും സ്വീകരിക്കുന്നുണ്ട്. ഗുണ്ടകള്‍ സമൂഹത്തില്‍ സ്വൈര്യവിഹാരം നടത്തുന്നത് അവസാനിപ്പിക്കുക എന്ന പൂർണ ലക്ഷ്യത്തോടെയാണ് പൊലീസ് മുന്നോട്ട് പോകുന്നത്.വരും ദിവസങ്ങളില്‍ കൂടുതല്‍ പേരെ കസ്റ്റഡിയില്‍ എടുക്കുമെന്ന് പൊലീസ് വ്യക്തമാക്കിയിട്ടുണ്ട്. സമൂഹത്തില്‍ ഭയമുണ്ടാക്കുന്ന ക്രിമിനലുകളെ മുഴുവനായി പിടികൂടാനായി സംസ്ഥാനത്തുടനീളം പൊലീസ് പരിശോധനകള്‍ ഊർജിതമാക്കിയിരിക്കുകയാണ്.
സംസ്ഥാനത്ത് മഴയുടെ തീവ്രത കുറയുന്നു; ഇന്നുമുതൽ നാല് ദിവസം മഴ മുന്നറിയിപ്പില്ല
സംസ്ഥാനത്ത് ഇന്നുമുതൽ മഴയുടെ തീവ്രത കുറയുന്നു. അതേസമയം ആലപ്പുഴ ജില്ലയിലെ കുട്ടനാട് താലൂക്കിലെ വിദ്യാഭ്യാസസ്ഥാപനങ്ങള്‍ക്ക് ഇന്ന് (തിങ്കള്‍) അവധി പ്രഖ്യാപിച്ചു. കഴിഞ്ഞ ദിവസങ്ങളില്‍ ഉണ്ടായ അതിശക്തമായ മഴയെ തുടര്‍ന്ന് കുട്ടനാട് താലൂക്കിലെ വിവിധ ഭാഗങ്ങളില്‍ വെള്ളക്കെട്ട് രൂപപ്പെട്ടതിനാലാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്.ജില്ലയില്‍ ദുരിതാശ്വാസ ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി നല്‍കിയിട്ടുണ്ട്. പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, അങ്കണവാടികൾ, ട്യൂഷന്‍ സെന്ററുകള്‍ എന്നിവയ്ക്ക് അവധി ബാധകമായിരിക്കും. നേരത്തെ നിശ്ചയിച്ച പരീക്ഷകള്‍ക്ക് മാറ്റമില്ല. പത്തനംതിട്ടയിലും കോട്ടയത്തും ദുരിതാശ്വാസ ക്യാന്പുകൾ പ്രവർത്തിക്കുന്ന സ്കൂളുകൾക്കും നാളെ അവധി പ്രഖ്യാപിച്ചിട്ടുണ്ട്. നാല് ദിവസം മഴ മുന്നറിയിപ്പില്ല. നാളെ ഒറ്റപ്പെട്ടയിടങ്ങളില്‍ മണിക്കൂറില്‍ 40 മുതല്‍ 50 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിന് സാധ്യതയുണ്ട്.
സംസ്ഥാനത്ത് സ്വർണവില കുറഞ്ഞു, എന്നാൽ ആശ്വസിക്കാൻ വകയില്ല; വില ഇപ്പോഴും 1,11,000ത്തിന് മുകളിൽ
സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ ഇടിവ്. ഒരു പവന് 280 രൂപയാണ് ഇന്ന് കുറഞ്ഞത്. 1,11,440 രൂപയാണ് വിപണിവില. ഒരു ഗ്രാമിന് വെറും 35 രൂപ മാത്രമാണ് കുറഞ്ഞത്. 13,930 രൂപയാണ് വിപണിവില. സ്വർണവില കുറഞ്ഞെങ്കിലും 1,11,000 മുകളിൽ തന്നെ നിൽക്കുന്നതിനാൽ ആശ്വസിക്കാൻ വകയില്ല.22 കാരറ്റ് സ്വർണത്തിനും വില കുറയുകയാണ് ഉണ്ടായത്. ഗ്രാമിന് 38 രൂപ മാത്രമാണ് കുറഞ്ഞത്. ₹15,197 രൂപയാണ് വിപണിവില. പവന് 304 രൂപയാണ് കുറഞ്ഞത്. 1,21,576 രൂപയാണ് വിപണിവില.ഒന്നരമാസത്തിന് 1,11,000 കടന്ന സ്വർണവില താഴേക്ക് ഇറങ്ങാൻ മടിച്ചുനിൽക്കുന്ന കാഴ്ചയാണ് കാണുന്നത്.ജൂൺ 16നാണ് ഒടുവിൽ സ്വർണവില 1,11,000 കടന്നത്. ജൂൺ 18 മുതൽക്ക് 1,10,000ത്തിന് താഴെയായിരുന്നു സ്വർണവില നിന്നിരുന്നത്. എന്നാൽ ഓഗസ്റ്റ് എട്ടിന് സ്വർണവില 1,11,000 കടക്കുകയായിരുന്നു.അതേസമയം, സ്വർണവില കൂടിയിട്ടും ഇന്ത്യക്കാർ പഴയ സ്വർണം വിൽക്കാൻ ഒട്ടും താല്പര്യപ്പെടുന്നില്ലെന്നാണ് പുതിയ കണക്കുകൾ വ്യക്തമാക്കുന്നത്. വേൾഡ് ഗോൾഡ് കൗൺസിലിന്റെ (WGC) കണക്കനുസരിച്ച് കഴിഞ്ഞ മൂന്ന് വർഷത്തിനിടയിലെ ഏറ്റവും കുറഞ്ഞ 'ഗോൾഡ് റീസൈക്ലിങ്' നിരക്കാണ് ഇക്കഴിഞ്ഞ ഏപ്രിൽ-ജൂൺ പാദത്തിൽ രേഖപ്പെടുത്തിയത്. അതായത്, കൈവശമുള്ള സ്വർണം വിറ്റ് പണമാക്കുന്ന രീതി വളരെ കുറഞ്ഞു. സാധാരണയായി ഉയർന്ന വില കിട്ടുമ്പോൾ ലാഭമെടുക്കാൻ വിൽപന കൂടാറുള്ളതാണ് വിപണിയിലെ രീതി. പക്ഷേ ഇത്തവണ കയ്യിലുള്ള സ്വർണം വിൽക്കുന്നതിന് പകരം, ആളുകൾ മറ്റ് വഴികളാണ് നോക്കുന്നത്.
സംസ്ഥാനത്ത് മഴക്കെടുതി 45000 കർഷകരെ ബാധിച്ചു, മൊത്തം 121 കോടിയുടെ കൃഷിനാശം, സഹായം നൽകുമെന്നും മന്ത്രി
സംസ്ഥാനത്ത് ശക്തമായി തുടരുന്ന മഴയിൽ ഇതുവരെ 121 കോടി രൂപയുടെ വൻ കൃഷിനാശമുണ്ടായതായി കൃഷിമന്ത്രി ടി സിദ്ദീഖ്. വെള്ളപ്പൊക്കത്തിൽ 9,332 ഹെക്ടർ സ്ഥലത്തെ കൃഷിയെ ബാധിക്കുകയും 45000 കർഷകർക്ക് വൻ നഷ്ടം സംഭവിക്കുകയും ചെയ്തിട്ടുണ്ട്. കർഷകരെ എങ്ങനെ സഹായിക്കാം എന്നതിൽ അന്തിമ തീരുമാനമെടുക്കുന്നതിനായി ചൊവ്വാഴ്ച വിവിധ ധനകാര്യ ഏജൻസികളുടെയും ഉന്നത ഉദ്യോഗസ്ഥരുടെയും യോഗം വിളിച്ചുചേർത്തിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി. നിലവിൽ വിവിധ പ്രദേശങ്ങളിൽ ജലനിരപ്പ് കാര്യമായി കുറഞ്ഞത് ആശ്വാസത്തിന് വകനൽകുന്നുണ്ട്.കർഷക അവാർഡുകൾഅതേസമയം സംസ്ഥാന കാർഷിക അവാർഡുകളും കൃഷിമന്ത്രി വാർത്താസമ്മേളനത്തിൽ പ്രഖ്യാപിച്ചു. മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ പേരിലുള്ള കാർഷിക മേഖലയിലെ സമഗ്ര സംഭാവനയ്ക്കുള്ള അവാർഡിന് പത്മശ്രീ ചെറുവയൽ രാമൻ അർഹനായി. മുൻ മുഖ്യമന്ത്രി സി അച്യുതമേനോന്‍റെ പേരിലുള്ള മികച്ച സേവനങ്ങൾ കാഴ്ചവെച്ച തദ്ദേശ സ്ഥാപനങ്ങൾക്കുള്ള അവാർഡ് കൊടുവള്ളി ബ്ലോക്ക് പഞ്ചായത്തിനും കണ്ണൂർ ഉളിക്കൽ ഗ്രാമപഞ്ചായത്തിനും ലഭിച്ചു. മികച്ച കൃഷിഭവനുള്ള വി വി രാഘവൻ സ്മാരക അവാർഡിന് പത്തനംതിട്ടയിലെ കുറ്റൂർ കൃഷിഭവൻ അർഹമായി.
'നിങ്ങൾ നല്ല മാർക്ക് വാങ്ങുമ്പോൾ കൂടുതൽ അവധി പരിഗണിക്കാൻ പ്രചോദനമാകും'; കാസർകോട് കളക്ടറുടെ പോസ്റ്റ് വൈറല്‍
മഴ അവധി അവസാനിച്ചതിനെ തുടര്‍ന്ന് തിങ്കളാഴ്ച സ്‌കൂളുകളില്‍ ക്ലാസുകള്‍ ആരംഭിക്കുന്നതിന് മുന്നോടിയായി രസകരമായ ഫേസ്ബുക്ക് പോസ്റ്റുമായി കാസര്‍കോട് ജില്ലാ കളക്ടര്‍. മഴ അവധി താല്‍ക്കാലിമായി അവസാനിക്കുകയാണെന്നും എല്ലാ കൊച്ചുകൂട്ടുകാരും ഫുള്‍ എനര്‍ജിയില്‍ സ്‌കൂളുകളിലേക്ക് പോകാന്‍ തയ്യാറായിക്കോളൂ എന്നും പറഞ്ഞാണ് പോസ്റ്റ് ആരംഭിക്കുന്നത്.ഏതെങ്കിലും കൂട്ടുകാര്‍ക്ക് മഴകാരണം ബുക്കോ മറ്റ് പഠനോപകരണങ്ങളോ നഷ്ടപ്പെട്ടിട്ടുണ്ടെങ്കില്‍ പരസ്പരം സഹായിക്കാനും താങ്ങാവാനും എല്ലാവരും മുന്നോട്ട് വരണമെന്നും പോസ്റ്റിൽ കളക്ടർ പറയുന്നുണ്ട്. 'ഓണപ്പരീക്ഷകള്‍ വരികയാണ്, നന്നായി എഴുതണം. നിങ്ങള്‍ നല്ലമാര്‍ക്ക് വാങ്ങിക്കുമ്പോഴാണ് കൂടുതല്‍ അവധി പരിഗണിക്കാന്‍ പ്രചോദനമാകുന്നത്' എന്ന ഫലിതവും കളക്ടര്‍ പങ്കുവെക്കുന്നു. എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും വിജയാശംസകള്‍ നേര്‍ന്നാണ് കളക്ടര്‍ പോസ്റ്റ് അവസാനിപ്പിക്കുന്നത്.
കോഴിക്കോട് ജില്ല കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന അന്തർ സംസ്ഥാന ലഹരി ശൃംഖലയിലെ പ്രധാന കണ്ണി പിടിയിൽ
കോഴിക്കോട് :കോഴിക്കോട് ജില്ല കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന അന്തർ സംസ്ഥാന ലഹരി ശൃംഖലയിലെ പ്രധാന കണ്ണിയും 17 വയസ്സുകാരിയെ പീഡിപ്പിച്ച കേസിലെ പ്രതിയുമായ എരഞ്ഞിക്കൽ തടങ്ങാട്ടുവയൽ സാഗേഷ് കുമ്പാളിയെ (31) സാഹസിക നീക്കത്തിലൂടെ എലത്തൂർ പൊലീസ് പിടികൂടി. ഒന്നര മാസത്തോളമായി പൊലീസിനെ വെട്ടിച്ച് ഒളിവിൽ കഴിഞ്ഞ പ്രതിയെ വയനാട് ബത്തേരിയിൽ വനമേഖലയ്ക്കു സമീപമുള്ള റിസോർട്ട് വളഞ്ഞാണ് ശനിയാഴ്ച പുലർച്ചെ രണ്ടു മണിയോടെ പൊലീസ് കസ്റ്റഡിയിൽ എടുത്തത്. എലത്തൂർ പൊലീസ് സ്റ്റേഷനിലെ റൗഡി ലിസ്റ്റിൽ ഉൾപ്പെട്ട ആളും കാപ്പ നിയമപ്രകാരം ശിക്ഷ അനുഭവിച്ച ആളുമാണ് സാഗേഷ്. അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം പ്രതിയെ കോടതിയിൽ ഹാജരാക്കി.അന്തർ സംസ്ഥാന ലഹരി ശൃംഖലയിലെ ‘റോളക്സ്’ എന്ന് അറിയപ്പെടുന്ന ഇയാൾ സോഷ്യൽ മീഡിയയിലൂടെ സ്കൂൾ വിദ്യാർഥിനികളുമായി സൗഹൃദം സ്ഥാപിക്കുകയും പിന്നീട് പ്രണയം നടിച്ച് വിവിധ ലോഡ്ജുകളിലും മറ്റും എത്തിച്ച് ലഹരി നൽകി ലൈംഗികമായി പീഡിപ്പിക്കുകയും നഗ്നദൃശ്യങ്ങൾ പകർത്തുകയും ചെയ്തതായി പൊലീസ് അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു.എലത്തൂർ ഇൻസ്പെക്ടർ കെ.ആർ. രഞ്ജിത്തിന്റെയും സബ് ഇൻസ്‌പെക്ടർ വി.ടി.ഹരീഷ് കുമാറിന്റെയും നേതൃത്വത്തിൽ ഗ്രേഡ് എഎസ്ഐ ജയേഷ്, എസ്‌സിപിഒമാരായ നിജിലേഷ്, പ്രശാന്ത്, അതുൽ, സിപിഒമാരായ സുജിത് കുമാർ, വിഷ്ണുലാൽ, ലജിഷ, ശ്രുതി, വൈശാഖ്, ആർ.പി.അനീഷ് എന്നിവരടങ്ങിയ സംഘമാണ് റിസോർട്ട് വളഞ്ഞ് പ്രതിയെ പിടികൂടിയത്. പൊലീസ് സംഘത്തെ കണ്ട് രക്ഷപ്പെടാൻ ശ്രമിച്ച പ്രതി ചെറുത്തുനിൽക്കാൻ ശ്രമിച്ചെങ്കിലും പൊലീസ് ബലപ്രയോഗത്തിലൂടെ കീഴ്പ്പെടുത്തി അറസ്റ്റ് ചെയ്യുകയായിരുന്നു.പതിനഞ്ചോളം കേസുകളിൽ പ്രതിയായ സാഗേഷ് കുമ്പാളി പത്തു വർഷം മുൻപ് കഞ്ചാവ് കൈവശം വച്ച കേസിൽ ജയിൽശിക്ഷ അനുഭവിച്ചിരുന്നു. ലഹരി കൈവശം വയ്ക്കൽ, ലഹരി ഉപയോഗം, വധശ്രമം തുടങ്ങിയ വിവിധ കുറ്റകൃത്യങ്ങളിൽ ഉൾപ്പെട്ടയാളാണ്. സോഷ്യൽ മീഡിയയിലൂടെ വിദ്യാർഥിനികളുമായി ബന്ധം സ്ഥാപിച്ച് അവരെ ലഹരിക്ക് അടിമകളാക്കിയ ശേഷം അവരെ ലഹരി ഇടപാടുകൾക്കായി ഉപയോഗിച്ചതായും മറ്റുള്ളവർക്ക് കൈമാറിയതായും അന്വേഷണത്തിൽ സൂചന ലഭിച്ചുതമിഴ് സിനിമയിലെ ‘റോളക്സ്’ എന്ന കഥാപാത്രത്തിന്റെ മാതൃകയിൽ സ്വയം ഒരു ഡോൺ എന്ന പ്രതിഛായ സൃഷ്ടിച്ചാണ് ഇയാൾ സോഷ്യൽ മീഡിയയിൽ സജീവമായിരുന്നത്. ‘റോളക്സ്’ മാതൃകയിലുള്ള സോഷ്യൽ മീഡിയ പ്രൊഫൈലുകൾ ഉപയോഗിക്കുകയും യുവാക്കളെ സ്വാധീനിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നതായും അന്വേഷണ സംഘം കണ്ടെത്തി. ക്വട്ടേഷൻ സംഘങ്ങളുമായി ബന്ധമുള്ളവരും മാർഷൽ ആർട്സ്, ജിം മേഖലകളുമായി ബന്ധപ്പെട്ട യുവാക്കളും ഉൾപ്പെടെയുള്ളവരെ ലഹരി നൽകി സ്വാധീനിച്ചിരുന്നതായും പൊലീസ് അന്വേഷണത്തിൽ സൂചന ലഭിച്ചു.പ്രതിയുടെ ക്രൂരപീഡനത്തിന് ഇക്കഴിഞ്ഞ മേയ് മാസം ഇരയായ ഒരു പെൺകുട്ടി എലത്തൂർ പൊലീസ് സ്റ്റേഷനിലെത്തി നൽകിയ മൊഴിയാണ് കേസിൽ നിർണായകമായത്. തുടർന്ന് പോക്സോ നിയമപ്രകാരം കേസ് റജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചതോടെ ഇയാളുടെ ലഹരി ഇടപാടുകളുടെയും പെൺകുട്ടികളെ ചൂഷണം ചെയ്തതിന്റെയും കൂടുതൽ വിവരങ്ങൾ പുറത്തുവരികയായിരുന്നു. പ്രതിയെ പിടികൂടുന്നതിനായി കുണ്ടുപറമ്പിലെ ഇയാളുടെ കുടുംബവീട്ടിൽ പൊലീസ് നടത്തിയ പരിശോധനയിൽ ഒളിപ്പിച്ച നിലയിൽ മതിയായ രേഖകളില്ലാതെ പിസ്‌റ്റളും വടിവാളുകളും കണ്ടെത്തി.
ആയങ്കി ഒളിവിൽ കഴിഞ്ഞത് തളിപ്പറമ്പിലെ ലോഡ്ജിൽ; പൊലീസ് ഒളിത്താവളം മനസിലാക്കിയെന്ന് വ്യക്തമായതോടെ പയ്യന്നൂരിലേക്ക് കടന്നു
അർജുൻ ആയങ്കി ഒളിവിൽ കഴിഞ്ഞത് തളിപ്പറമ്പിലെ ലോഡ്ജിലെന്ന് വിവരം. പൊലീസ് ഒളിത്താവളം മനസിലാക്കിയെന്ന് ആയങ്കിക്ക് വ്യക്തമായതോടെ ഓട്ടോയിൽ പയ്യന്നൂർ ഭാഗത്തേക്ക് കടന്നു. പിന്നീട് ഓട്ടോ ഡ്രൈവറുടെ ഫോണിൽ നിന്ന് സുഹൃത്തിനെ കാറുമായി വിളിച്ചുവരുത്തുകയായിരുന്നു. ഈ കാറിലാണ് ആയങ്കി കണ്ണൂരിലേക്ക് എത്തിയത്. ഓട്ടോ ഡ്രൈവർ പൊലീസിനെ അറിയിച്ചതിനെ തുടർന്ന് കാറിൻ്റെ സിസിടിവി പിന്തുടർന്ന് പൊലീസ് അഭിഭാഷകയുടെ ഫ്ലാറ്റിലെത്തി. ഫ്ലാറ്റിലെ സിസിടിവി ദൃശ്യങ്ങളും പൊലീസിന് കിട്ടിയിരുന്നു. ഇന്നലെ ഉച്ചക്ക് മൂന്നരയോടെയാണ് ഫ്ലാറ്റിൽ ആയങ്കി എത്തിയത്. പൊലീസ് എത്തിയ ശേഷം ആയങ്കി ഓടി രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും പൊലീസ് കീഴടക്കുകയായിരുന്നു.
ഗര്‍ഭിണി ചികിത്സയിലിരിക്കെ മരിച്ചു; ദുരൂഹത ആരോപിച്ച് കുടുംബം.
കൊയിലാണ്ടി: വാടകവീട്ടില്‍ അബോധാവസ്ഥയില്‍ കണ്ടെത്തുകയും തുടര്‍ന്ന് ചികിത്സയിലുമായിരുന്ന യുവതി മരിച്ചു. ആറു മാസം ഗര്‍ഭിണിയായിരുന്ന പയ്യോളി താരയില്‍ വിരുന്നുകണ്ടി ഷമീമ (28) ആണ് മരിച്ചത്. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരിക്കെ ഇന്നലെ പുലര്‍ച്ചെ നാലുമണിയോടെയാണ് മരണം സംഭവിച്ചത്.ആറു മാസം ഗര്‍ഭിണിയായ ഷമീമയെ കൊയിലാണ്ടി അരിക്കുളത്തെ വാടകവീട്ടിലാണ് അബോധാവസ്ഥയില്‍ കണ്ടെത്തിയത്. ഒന്നരമാസം മുമ്പായിരുന്നു സംഭവം. യുവതി ഭര്‍ത്താവിനൊപ്പം വാടകവീട്ടില്‍ താമസിച്ചു വരികയായിരുന്നു. ഫോണില്‍ വിളിച്ചിട്ട് എടുക്കാതിരുന്നതിനിടെ തുടർന്ന് മാതാവ് വാടകവീട്ടില്‍ നേരിട്ടെത്തി അന്വേഷിച്ചപ്പോഴാണ് ഷമീമയെ അബോധാവസ്ഥയില്‍ കണ്ടെത്തിയത്. തുടര്‍ന്ന് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.ഒന്നരമാസമായി വെന്റിലേറ്ററില്‍ അബോധാവസ്ഥയില്‍ കഴിയുകയായിരുന്നു. മരണത്തില്‍ സംശയമുണ്ടെന്നും അന്വേഷണം വേണമെന്നും ആവശ്യപ്പെട്ട് ബന്ധുക്കള്‍ കൊയിലാണ്ടി പോലീസില്‍ പരാതി നല്‍കി. അസ്വാഭാവിക മരണത്തിന് പോലീസ് കേസെടുത്തിട്ടുണ്ട്.പോലീസ് ഇന്‍ക്വസ്റ്റ് നടപടികള്‍ക്കുശേഷം നാളെ പോസ്റ്റുമോര്‍ട്ടം നടക്കും. ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും. പരേതനായ സമീറിന്റെയും അസ്മയുടെയും മകളാണ്. മകന്‍: മിന്നൂസ്.
രണ്ട് ദിവസത്തിലേറെ നീണ്ട തിരച്ചിലിനൊടുവിൽ അർജുൻ ആയങ്കി അറസ്റ്റിൽ
കണ്ണൂർ: നിരവധി കേസുകളിൽ പ്രതിയായ അർജുൻ ആയങ്കിയെ രണ്ട് ദിവസത്തിലേറെ നീണ്ട തിരച്ചിലിനൊടുവിൽ പൊലീസ് അറസ്റ്റ് ചെയ്തു. കണ്ണൂരിലെ ഒളിത്താവളത്തിൽ നിന്നാണ് പിടിയിലായത് ഇയാളെ പൊലീസ് പിടികൂടിയതെന്നാണ് വിവരം. ഉത്തരമേഖലാ ഡിഐജിയുടെ നേതൃത്വത്തിലാണ് പൊലീസ് സംഘം ഇയാളെ അറസ്റ്റ് ചെയ്തത്.കണ്ണൂർ നഗരത്തിലെ ഒരു അപാർട്മെൻ്റിലാണ് അർജുൻ ഒളിവിൽ കഴിഞ്ഞിരുന്നത്. സുഹൃത്തായ മറ്റൊരാളും ഇവിടെ ഉണ്ടായിരുന്നു. പൊലീസ് എത്തിയതോടെ അർജുൻ ഓടി രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല. കണ്ണൂരിലെ കേസിൽ അറസ്റ്റ് ചെയ്ത ശേഷം അർജുനെ എറണാകുളത്തേക്ക് മാറ്റിയേക്കും. ക്രമസമാധാന ചുമതലയുള്ള എഡിജിപിയുടെ നിർദേശപ്രകാരമായിരിക്കും തുടർ നടപടികൾ.കോതമംഗലത്തിന് സമീപം ക്രിമിനൽ പ്രവർത്തനങ്ങൾക്കായി സംഘം ചേർന്നെന്ന സംശയത്തിൽ അർജുൻ ആയങ്കിയെയും കൂട്ടാളികളെയും പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ജാമ്യത്തിലിറങ്ങിയ ശേഷം, റെയ്ഡിന് നേതൃത്വം നൽകിയ കോതമംഗലം ഇൻസ്‌പെക്ടർക്കെതിരെയും ഊന്നുകൽ എസ്.എച്ച്.ഒയ്ക്ക് എതിരെയും ഇൻസ്റ്റഗ്രാം, ഫേസ്ബുക്ക് തുടങ്ങിയ സോഷ്യൽ മീഡിയ അക്കൗണ്ടുകൾ വഴി ഭീഷണി സന്ദേശങ്ങളും അധിക്ഷേപങ്ങളും അയച്ചതിന് പോലീസ് കേസെടുത്തിരുന്നു. ഹൈക്കോടതി മുൻകൂർ ജാമ്യാപേക്ഷ തള്ളിയ ശേഷവും ഒളിവിലിരുന്ന് പോലീസ് ഉദ്യോഗസ്ഥരെ വെല്ലുവിളിക്കുന്നത് തുടർന്നതാണ് തിരച്ചിൽഒളിവിലിരിക്കെ മുഖ്യമന്ത്രിയെയും ആഭ്യന്തര മന്ത്രിയെയും വെല്ലുവിളിച്ച് അർജുൻ ആയങ്കി നിരന്തരം രംഗത്ത് വന്നിരുന്നു. കരിപ്പൂർ സ്വർണ്ണക്കടത്ത്, സ്വർണ്ണം തട്ടിയെടുക്കൽ, തട്ടിക്കൊണ്ടുപോകൽ, വധശ്രമം, മോഷണം, വനിതാ ടി.ടി.ഇയോട് മോശമായി പെരുമാറിയ സംഭവം എന്നിവയുമായി ബന്ധപ്പെട്ട് വിവിധ പോലീസ് സ്റ്റേഷനുകളിൽ ആയങ്കിക്കെതിരെ കേസുകൾ നിലവിലുണ്ട്.
