Kerala
ചക്രവാതച്ചുഴിയും ന്യൂനമർദ സാധ്യതയും; കേരളത്തിൽ ഇടിമിന്നലോടെ മഴക്കും 50 കി.മി വേഗതിയിൽ കാറ്റിനും സാധ്യത
തിരുവനന്തപുരം: കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇന്ന് മുതൽ നാലാം തീയതി വരെ ഇടിമിന്നലോട് കൂടിയ മഴയ്ക്കും മണിക്കൂറിൽ 50 കി.മി വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. മഹാരാഷ്ട്ര തീരം മുതൽ കർണാടക തീരം വരെ സമുദ്രനിരപ്പിൽ തീരദേശ ന്യൂനമർദ പാത്തി സ്ഥിതിചെയ്യുന്നുണ്ട്. വടക്കൻ കേരള തീരം വരെയുണ്ടായിരുന്ന തീരദേശ ന്യൂന മർദ്ദ പാത്തി കർണാടക ഗുജറാത്ത് തീരത്തേക്ക് മാറി. ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ സാധ്യതയുണ്ടെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു. വടക്കൻ ബംഗാൾ ഉൾക്കടലിനും അതിനോട് ചേർന്നുള്ള തെക്കൻ ബംഗ്ലാദേശിനും മുകളിലായി ചക്രവാതച്ചുഴി നിലനിൽക്കുന്നുണ്ട്. ഇതിന്റെ സ്വാധീനഫലമായി ജൂലൈ മൂന്നോടെ വടക്കുപടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിനും അതിനടുത്തുള്ള പ്രദേശങ്ങൾക്കും മുകളിലായി ന്യൂനമർദം രൂപപ്പെടാൻ സാധ്യതയുണ്ടെന്നാണ് പ്രവചനം.
തദ്ദേശ ഫണ്ട് വെട്ടിക്കുറച്ചതിന്റെ ഗൗരവം ചൂണ്ടിക്കാട്ടി പ്രതിപക്ഷം; പലതവണ പറഞ്ഞ കാര്യമെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: തദ്ദേശ സ്ഥാപനങ്ങള്‍ക്കുള്ള ഫണ്ട് ബജറ്റില്‍ വെട്ടിക്കുറച്ചത് നിയമസഭയില്‍ ഉയര്‍ത്തി പ്രതിപക്ഷം. വിഷയം സഭ നിർത്തിവെച്ച് ചർച്ച ചെയ്യണം എന്നാവശ്യപ്പെട്ട് ജി ആർ അനിൽ അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകി. ഫണ്ട് വെട്ടിക്കുറച്ചത് മൂലം തദ്ദേശ സ്ഥാപനങ്ങളില്‍ ഗുരുതര സാഹചര്യം സൃഷ്ടിച്ചിരിക്കുകയാണെന്ന് ജി ആര്‍ ചൂണ്ടിക്കാട്ടി. എന്നാല്‍ പലതവണ പറഞ്ഞ കാര്യമാണെന്ന് പറഞ്ഞ് മുഖ്യമന്ത്രി വിഷയം ഗൗരവത്തിലെടുത്തില്ല. ആവര്‍ത്തിച്ച് പറഞ്ഞ കാര്യം റൂള്‍ 15 ആയി കൊണ്ടുവരുന്നത് ശരിയല്ലെന്നും പ്രതിപക്ഷ നേതാവും അംഗങ്ങളും ഇക്കാര്യം ആലോചിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു. വിഷയം അടിയന്തരമായി പരിഗണിക്കേണ്ട സാഹചര്യമില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.ഫണ്ട് വെട്ടിക്കുറച്ചിട്ടുണ്ടെന്ന കാര്യം മുഖ്യമന്ത്രി സമ്മതിച്ചു. കഴിഞ്ഞ സര്‍ക്കാരിന്റെ ബജറ്റില്‍ വകയിരുത്തിയിരുന്നത് 11,189 കോടിയാണെങ്കില്‍ ഇത്തവണ അത് 8655.45 കോടിയാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. 1533.55 കോടിയുടെ കുറവുണ്ട്. കഴിഞ്ഞ സര്‍ക്കാര്‍ ബജറ്റില്‍വെച്ച പ്ലാന്‍ പൂര്‍ണമായും നടപ്പിലാകാത്തതുകൊണ്ടാണ് തുക കുറയ്‌ക്കേണ്ടി വന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു. 35,000 കോടിയുടെ പ്ലാനില്‍ 20,500 കോടി കിട്ടില്ലെന്ന് ഉറപ്പായി. ഇല്ലാത്ത പദ്ധതിവെച്ച് ഫണ്ട് നല്‍കാന്‍ പറ്റുമോ എന്ന് മുഖ്യമന്ത്രി ചോദിച്ചു. സാഹചര്യം ഇതാണെങ്കിലും തങ്ങള്‍ പല പോംവഴികളും കണ്ടെത്തി. അയ്യായിരം കോടി രൂപ മാത്രമാണ് പ്ലാനില്‍ നിന്ന് കുറച്ചത്. ഇതിന്റെ ആനുപാതികമായ കുറവ് എല്ലാ വകുപ്പുകളിലും ഉണ്ടായിട്ടുണ്ട്. കുറവുണ്ടാകാത്തത് എസ് സി, എസ് ടി വകുപ്പിലും ഫിഷറീസ് വകുപ്പിലും മാത്രമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
സൗജന്യ യാത്രാക്കാലത്ത് ഞെട്ടിച്ച് സർക്കാർ, 100 കോടി കെഎസ്ആർടിസിക്ക് നൽകി, ഒന്നാം തീയതിക്ക് മുൻപ് ശമ്പള വിതരണം പൂർത്തിയാക്കി
കെ എസ് ആർ ടി സി ജീവനക്കാർക്ക് ഏറെ കാലത്തിന് ശേഷം മാസത്തിലെ അവസാന ദിവസമായ തന്നെ ശമ്പളം വിതരണം ചെയ്തു. ഒന്നാം തീയതിക്ക് മുൻപായി ശമ്പളം നൽകാൻ ഈ മാസം സർക്കാർ 100 കോടി രൂപയാണ് കെ എസ് ആർ ടി സിക്ക് അനുവദിച്ചത്. സ്ത്രീകൾക്കായി പ്രിയദർശിനി സൗജന്യ യാത്ര പദ്ധതി നടപ്പാക്കിയത് വഴി കെ എസ് ആർ ടി സിക്ക് പ്രതിമാസം 55 കോടി രൂപയോളം വരുമാന നഷ്ടം നേരിടുന്ന പശ്ചാത്തലത്തിലാണ് സർക്കാരിന്റെ ഈ അടിയന്തര സാമ്പത്തിക സഹായവും കൃത്യസമയത്തുള്ള ശമ്പള വിതരണവും നടന്നിരിക്കുന്നത്.
തൊഴിലുറപ്പ് വേതനം ഉയർത്തി; കേരളത്തിലെ തൊഴിലാളികള്‍ക്ക് ഇനി 400 രൂപയിലേറെ കൂലി വാങ്ങാം
മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിക്ക് പകരം കേന്ദ്രസർക്കാർ നടപ്പിലാക്കുന്ന വിബിജി റാം ജി പദ്ധതി (വിക്സിത് ഭാരത് - ഗ്യാരണ്ടി ഫോർ റോസ്‌ഗാർ ആൻഡ് ആജീവിക മിഷൻ (ഗ്രാമീൺ) ആക്ട്) ഇന്നുമുതൽ പ്രാബല്യത്തിൽ. ഇതോടെ തൊഴിലുറപ്പ് വേതനം 401 രൂപയായി ഉയരും. ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയില്‍ പ്രവൃത്തി ദിനങ്ങള്‍ നൂറായിരുന്നെങ്കില്‍ പുതിയ പദ്ധതിയില്‍ അത് 125 ആകും എന്നതാണ് മറ്റൊരു പ്രത്യേകത. മഹാത്മാഗാന്ധി തൊഴിലുറപ്പു പദ്ധതിയുടെ ജോലികൾ പൂർത്തിയാക്കാൻ ഇന്നു വരെയാണ് സംസ്ഥാന സർക്കാരുകൾക്കും ജില്ലാ ഭരണകൂടങ്ങൾക്കും സമയം അനുവദിച്ചിരിക്കുന്നത്.ജലസുരക്ഷ, ഗ്രാമീണ അടിസ്ഥാന സൗകര്യം, ജീവനോപാധി അടിസ്ഥാന സൗകര്യം, ദുരന്ത നിവാരണം എന്നീ നാല് വിഭാഗങ്ങളിലാണ് ഇനി മുതൽ പ്രവൃത്തികൾ വരിക. കേന്ദ്രീകൃത പോർട്ടൽ വഴി തൊഴിലാളികൾക്ക് രാജ്യത്ത് എവിടെയിരുന്നും ജോലി ആവശ്യപ്പെടാം. ജോലി ആവശ്യപ്പെട്ട് 15 ദിവസത്തിനകം തൊഴിൽ നൽകണമെന്നാണ് വ്യവസ്ഥ. അത് നടപ്പായില്ലെങ്കിൽ സംസ്ഥാന സർക്കാർ തൊഴിലാളിക്ക് തൊഴിലില്ലായ്‌മ വേതനം നൽകേണ്ടിവരും.പുതിയ പദ്ധതിക്കു കീഴില്‍ ചെയ്യാവുന്ന 318 പ്രവൃത്തികളുടെ കരടു പട്ടിക കേന്ദ്ര സര്‍ക്കാര്‍ സംസ്ഥാനങ്ങള്‍ക്കു കൈമാറിയിട്ടുണ്ട്. കായിക അധ്വാനം വേണ്ട പ്രവൃത്തികളാണ് പുതിയ പട്ടികയിലുള്ളത്. തൊഴിലുറപ്പ് തൊഴിലാളികളില്‍ കൂടുതല്‍ പേരും 60 വയസിനു മുകളിലുള്ളവരായതിനാല്‍ ഇതു പ്രയാസമുണ്ടാക്കും. ജലസുരക്ഷ, ഗ്രാമീണ അടിസ്ഥാനസൗകര്യം, ജീവനോപാധി അടിസ്ഥാനസൗകര്യം, ദുരന്തനിവാരണം എന്നീ വിഭാഗങ്ങളിലാണ് പ്രവൃത്തികള്‍.
ജൂലൈയിൽ വിലയിടിഞ്ഞ് സ്വർണത്തിന്റെ തുടക്കം
സംസ്ഥാനത്ത് സ്വർണ വിലയിൽ ഇടിവ്. ഗ്രാമിന് 115 രൂപയും പവന് 920 രൂപയുമാണ് കുറഞ്ഞിരിക്കുന്നത്. ഇന്ന് രാവിലേക്ക് 22 കാരറ്റ് ഒരു പവൻ സ്വർണത്തിന് 12, 905 രൂപയാണ് വില വരുന്നത്. ഒരു പവൻ സ്വർണത്തിന് 1,03,240 രൂപയാണ് വില. ഇന്നലെ ഉച്ചയ്ക്ക് 1320 രൂപ വർധിച്ചതായി കേരള ഗോൾഡ് അസോസിയേഷൻ പുറത്തു വിട്ടിരുന്നു. രാവിലെ വില കുറയുകയാണുണ്ടായത്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സ്വർണ വില ഏറിയും കുറഞ്ഞും തന്നെ തുടരുന്നത് ആഭരണ പ്രേമികളിലും സ്വർണം വാങ്ങണോയെന്നത് സംബന്ധിച്ച് കനത്ത ആശയക്കുഴപ്പമാണ് ഉണ്ടാക്കുന്നത്. അതേ സമയം വെള്ളി വിലയിൽ ഇന്ന് രാവിലേക്ക് വർധനവാണ് ഉണ്ടായിട്ടുള്ളത്. ഒരു ഗ്രാം വെള്ളിക്ക് നിലവിൽ 240 രൂപയും ഒരു 10 ഗ്രാം വെള്ളിക്ക് 2400 രൂപ രൂപയാണ് വില
സംസ്ഥാനത്തെ വടക്കൻ ജില്ലകളിൽ ഇന്ന് തീവ്ര മഴയ്ക്ക് സാധ്യത; കണ്ണൂർ, കാസർകോട് ജില്ലകളിൽ ഓറഞ്ച് അലർട്ട്, ഇരു ജില്ലകളിലേയും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി
സംസ്ഥാനത്തെ വടക്കൻ ജില്ലകളിൽ ഇന്ന് തീവ്ര മഴയ്ക്ക് സാധ്യത. കണ്ണൂർ, കാസർകോട് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ടാണ്. മഴ മുന്നറിയിപ്പിനെ തുടർന്ന് രണ്ട് ജില്ലകളിലെയും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി പ്രഖ്യാപിച്ചു. ആലപ്പുഴ, എറണാകുളം, തൃശ്ശൂർ, മലപ്പുറം, പാലക്കാട്, കോഴിക്കോട്, വയനാട് എന്നി ജില്ലകളിൽ യെല്ലോ അലർട്ടാണ്. മഴയ്ക്കൊപ്പം ഇടിമിന്നലിനും ശക്തമായ കാറ്റിനും സാധ്യതയുണ്ട്. കാലാവസ്ഥ മോശമായതിനാൽ കേരള തീരത്ത് മത്സ്യബന്ധനത്തിനേർപ്പെടുത്തിയ വിലക്ക് തുടരും.
സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധി: മൺസൂണിനെ പഴിച്ച് കെഎസ്ഇബി; സഭയില്‍ മന്ത്രി സണ്ണി ജോസഫിൻ്റെ പ്രസ്താവന ഇന്ന്
സംസ്ഥാനത്തെ കടുത്ത വൈദ്യുതി പ്രതിസന്ധിയിൽ മൺസൂണിനെ പഴിച്ച് കെഎസ്ഇബി. പുറത്തു നിന്ന് വൈദ്യുതി വാങ്ങി പ്രതിസന്ധി നീക്കാനുള്ള ശ്രമങ്ങൾ ആരംഭിച്ചു. നിയന്ത്രണം ഇനിയും തുടരുന്നുമെന്ന് കെഎസ്ഇബി വ്യക്തമാക്കിയിരുന്നു. അതേസമയം, വൈദ്യുതി പ്രതിസന്ധിയെക്കുറിച്ച് വൈദ്യുതി മന്ത്രി സണ്ണി ജോസഫ് ഇന്ന് നിയമസഭയില്‍ ചട്ടം 300 പ്രകാരം പ്രസ്താവന നടത്തും.കെഎസ്ഇബി ഔദ്യോഗികമായി പുറത്തുവിട്ട കണക്കുകളിൽ സംസ്ഥാനത്തെ ജലസംഭരണികളിലെ വെള്ളത്തിൻ്റെ അളവ് വ്യക്തമാക്കുന്നുണ്ട്. നിലവിൽ 21.31% മാത്രമാണ് ഡാമുകളിലെ ജലം. കഴിഞ്ഞ വർഷം ഇതേസമയം, 60.65 ശതമാനം ജലം ഉണ്ടായിരുന്നു. ഇതിൽ മഴ ലഭ്യമാകാത്തത് മൂലമാണ് വൈദ്യുതി പ്രതിസന്ധി ഉണ്ടാകുന്നത് എന്ന വാദവും കെഎസ്ഇബി വ്യക്തമാക്കുകയാണ്. ഈ വാദം ഇന്ന് സഭയിൽ ചട്ടം 300 പ്രകാരം മന്ത്രി സണ്ണി ജോസഫ് നടത്തുന്ന പ്രസ്താവനയിൽ ഉണ്ടാകും.മണസൂൺ ഇത്തവണ ദുർബലമാകുമെന്നത് കാലാവസ്ഥ വകുപ്പ് ഉൾപ്പടെ നേരത്തെ വ്യക്തമാക്കിയിരുന്നു. കഴിഞ്ഞ ദിവസം ഉയർന്ന വിലയ്ക്ക് വൈദ്യുതി വാങ്ങാൻ കെഎസ്ഇബിക്ക് വൈദ്യുതി റെഗുലേറ്ററി കമ്മീഷൻ അനുമതി നൽകി. സെപ്റ്റംബർ ഒഴികെ ജൂലൈ മുതൽ ഡിസംബർ വരെ വൈദ്യുതി ഉയർന്ന വിലയ്ക്ക് വാങ്ങാം എന്ന് ഉത്തരവില്‍ പറയുന്നു. സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം തുടരുന്നതിനിടെയാണ് കെഎസ്ഇബിയുടെ അപേക്ഷ റെഗുലേറ്ററി കമ്മീഷൻ അംഗീകരിച്ചത്. അതേസമയം, ആവർത്തിച്ച് പറഞ്ഞിട്ടും വിവിധ സ്രോതസ്സുകൾ നിന്നുള്ള വൈദ്യുതിയുടെ വിവരം കെഎസ്ഇബി സമർപ്പിച്ചില്ലെന്നും ഉത്തരവിൽ വിമർശനമുണ്ട്. കെഎസ്ഇബി പവർ എക്സ്ചേഞ്ചിൽ നിന്ന് അടക്കം വാങ്ങിയ വൈദ്യുതിയുടെ വിവരങ്ങൾ നൽകിയില്ലെന്നാണ് വിമര്‍ശനം. അപ്രഖ്യാപിത ലോഡ് ഷെഡ്ഡിങ്ങിനെതിരെ വ്യാപക വിമർശമുള്ളതായും കമ്മീഷൻ ഉത്തരവില്‍ ചൂണ്ടിക്കാട്ടുന്നു.
ലോറിയുടെ പിന്‍ചക്രങ്ങള്‍ക്കിടയിലേക്ക് എടുത്തു ചാടി; യുവാവിന് ദാരുണാന്ത്യം
കോഴിക്കോട്: വടകര പുതിയ ബസ് സ്റ്റാന്‍ഡിന് സമീപം ചരക്കുലോറിയുടെ ചക്രങ്ങള്‍ക്ക് അടിയിലേക്ക് എടുത്തു ചാടിയ യുവാവ് മരിച്ചു. കുറുമ്പയില്‍ താഴോത്ത് മീത്തല്‍ പ്രമോദ് (48) ആണ് മരിച്ചത്. ലോറിയുടെ പിന്‍ചക്രങ്ങള്‍ക്കിടയിലേക്ക് പ്രമോദ് എടുത്തുചാടുകയായിരുന്നു എന്നാണ് ദൃക്സാക്ഷികള്‍ നല്‍കിയ വിവരം. ശനിയാഴ്ച രാത്രിയായിരുന്നു സംഭവം. ഇതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നു.പ്രമോദിന്റേത് അപകടമല്ല ആത്മഹത്യയാണെന്നാണ് പൊലീസിന്റെയും പ്രാഥമിക നിഗമനം. അപകടം ഉണ്ടായ ഉടന്‍ നാട്ടുകാരും വടകര പൊലീസും ചേര്‍ന്ന് പ്രമോദിനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സംഭവത്തില്‍ കേസ് റജിസ്റ്റര്‍ ചെയ്ത് അന്വേഷണം തുടങ്ങി. ചന്ദ്രന്റെയും ലീലയുടെയും മകനാണ്. ഭാര്യ: സഗില. മക്കള്‍: പ്രിന്‍സ്, ഹരിപ്രിയ.
വൈദ്യുതി നിയന്ത്രണം തുടരും; മഴ കനത്തില്ലെങ്കിൽ പ്രതിസന്ധി രൂക്ഷമാകും, കൂടിയ വിലയ്ക്ക് വൈദ്യുതി വാങ്ങാൻ കെഎസ്ഇബി
സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം തുടരും. കൂടുതൽ വൈദ്യുതി വാങ്ങാനുള്ള കെഎസ്ഇബിയുടെ നീക്കം ഫലം കണ്ടില്ല. മഴ കനത്തില്ലെങ്കിൽ പ്രതിസന്ധി രൂക്ഷമാകും. കൂടിയ വിലയ്ക്ക് വൈദ്യുതി വാങ്ങി പ്രതിസന്ധി പരിഹരിക്കാനുള്ള ശ്രമത്തിലാണ് കെഎസ്ഇബി. ഉയർന്ന വിലയ്ക്ക് വൈദ്യുതി വാങ്ങാൻ കെഎസ്ഇബിക്ക് വൈദ്യുതി റെഗുലേറ്ററി കമ്മീഷൻ അനുമതി നൽകിയിട്ടുണ്ട്. സെപ്റ്റംബർ ഒഴികെ ജൂലൈ മുതൽ ഡിസംബർ വരെ വൈദ്യുതി ഉയർന്ന വിലയ്ക്ക് വാങ്ങാം എന്ന് ഉത്തരവില്‍ പറയുന്നു. സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം തുടരുന്നതിനിടെയാണ് കെഎസ്ഇബിയുടെ അപേക്ഷ റെഗുലേറ്ററി കമ്മീഷൻ അംഗീകരിച്ചത്.അതേസമയം ആവർത്തിച്ച് പറഞ്ഞിട്ടും വിവിധ സ്രോതസ്സുകളിൽ നിന്നുള്ള വൈദ്യുതിയുടെ വിവരം കെഎസ്ഇബി സമർപ്പിച്ചില്ലെന്നും ഉത്തരവിൽ വിമർശനമുണ്ട്. കെഎസ്ഇബി പവർ എക്സ്ചേഞ്ചിൽ നിന്ന് അടക്കം വാങ്ങിയ വൈദ്യുതിയുടെ വിവരങ്ങൾ നൽകിയില്ലെന്നാണ് വിമര്‍ശനം. അപ്രഖ്യാപിത ലോഡ് ഷെഡ്ഡിങ്ങിനെതിരെ വ്യാപക വിമർശമുള്ളതായും കമ്മീഷൻ ഉത്തരവില്‍ ചൂണ്ടിക്കാട്ടുന്നു. ലോഡ് ഷെഡ്ഡിങ്ങിനെ കുറിച്ച് ഒരു മണിക്കൂർ മുമ്പെങ്കിലും ഉപഭോക്താക്കളെ അറിയിക്കണമെന്നാണ് റെഗുലേറ്ററി കമ്മീഷന്‍റെ നിര്‍ദേശം. മൺസൂൺ ശക്തിപ്പെടുമ്പോൾ ഉയർന്ന വിലയ്ക്ക് വൈദ്യുതി വാങ്ങുന്നതിന്‍റെ ബാധ്യത കുറയ്ക്കാൻ കെഎസ്ഇബി ശ്രമിക്കണമെന്നും റെഗുലേറ്ററി കമ്മീഷൻ ഉത്തരവില്‍ പറയുന്നുണ്ട്.
ഇന്നും അതിശക്തമായ മഴ, രണ്ട് ജില്ലകളിൽ ഓറഞ്ച് അലർട്ട്; ഏഴിടത്ത് യെല്ലോ അലർട്ട്
സംസ്ഥാനത്ത് വിവിധ ജില്ലകളിൽ ഇന്നും ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിൻ്റെ പ്രവചനം. കണ്ണൂർ, കാസർകോട് ജില്ലകളിൽ ഒറ്റപ്പെട്ട അതിശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാൽ ഇരു ജില്ലകളിലും ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള മുന്നറിയിപ്പായ യെല്ലോ അലർട്ടാണ്. ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്കും മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നും കാലാവസ്ഥ വകുപ്പിൻ്റെ മുന്നറിയിപ്പുണ്ട്.
സംസ്ഥാനത്ത് നികുതി തട്ടിപ്പിന് പൂട്ട്! നികുതി ഘടന പുനഃസംഘടിപ്പിക്കുമെന്ന് വിഡി സതീശൻ; ടാക്സ് ഡ്രൈവ് നടത്തും
സംസ്ഥാനത്ത് നികുതി ഘടന പൂർണ്ണമായും പുനസംഘടിപ്പിക്കുമെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ. ആരും എന്തും കൊണ്ട് വന്ന് വിൽക്കുന്നു. അത് ഇനി അനുവദിക്കില്ല. നികുതി തട്ടിപ്പ് നടത്തുന്ന കള്ള കച്ചവടക്കാരോട് ക്ഷമിക്കില്ലെന്നും ടാക്സ് ഡ്രൈവ് നടത്തുമെന്നും മുഖ്യമന്ത്രി പറഞ്ഞു. എസ്ഇഎസ്ടി ഭവന നിർമ്മാണ പദ്ധതി ലൈഫിനെ തകർക്കാനല്ലെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. ബജറ്റില്‍ സ്വകാര്യ വത്കരണത്തെ കുറിച്ച് ഒരക്ഷരം എവിടേയും പറഞ്ഞിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.കെഎംഎംഎൽ മിനറൽ സെക്ടറിൽ പിപിപി നീക്കം ഇടത് കാലത്താണ് ആരംഭിച്ചത്. 267-ാമത്തെ ബോർഡ് യോഗം എല്‍ഡിഎഫ് സർക്കാർ പോകുന്ന പോക്കിലായിരുന്നു. എല്ലാം ചെയ്തു വെച്ചു, എന്നിട്ട് ആക്ഷേപം യുഡിഎഫിനെതിരെയാണെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി. മിനൽ കോറിഡോർ സ്വകാര്യവത്കരണമല്ലെന്നും വി ഡി സതീശൻ കൂട്ടിച്ചേര്‍ത്തു. കേരള താത്പര്യത്തിന് വിരുദ്ധമായി ചെയ്യില്ല. തെറ്റായ പ്രചരണം നടത്തരുതെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു. ധാതുമേഖലയിൽ സ്വകാര്യ പങ്കാളിത്തം തീരുമാനിച്ചത് നിങ്ങളുടെ സർക്കാരാണ്. കെ എം എം എല്ലാണ് അതിന് നേതൃത്വം നൽകിയത്. 2026 ഫെബ്രുവരി 25 ന് ചേർന്ന കെ എം എം എൽ ഡയറക്ടർ ബോർഡാണ് ഇത് തീരുമാനിച്ചത്. വർക്ക് ഓർഡർ നൽകാനായിരുന്നു തീരുമാനം. ബജറ്റ് വന്നപ്പോൾ സർക്കാരിനെ വിമർശിച്ചു. സ്വകാര്യത്തിന്റെ ഒരു വാചകം പോലും ബജറ്റിലില്ല. ഹൈദരാബാദിലെ കമ്പനിക്കാണ് ഡീൽ നൽകിയത്. നിങ്ങളിവിടെ ഞങ്ങളുടെ നേരെ ഒരു വിരൽ ചൂണ്ടിയാൽ നാല് വിരൽ നിങ്ങളുടെ നേരെ വരുമെന്നും തെറ്റ് പറ്റിയെന്ന് പ്രതിപക്ഷം പറഞ്ഞാൽ അത് തിരുത്തുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. കേരള താത്പര്യത്തിന് വിരുദ്ധമായി ഒന്നും ചെയ്യില്ലെന്നും ബജറ്റിൽ പറഞ്ഞ കാര്യങ്ങൾ മൂന്ന് മാസത്തിനുള്ളിൽ നടപ്പാക്കാൻ തുടങ്ങുമെന്നും അദ്ദേഹം വ്യക്തമാക്കി
എല്ലാ ഇലക്ട്രിക് ഇരുചക്ര വാഹനങ്ങള്‍ക്കും ഹെല്‍മെറ്റ് നിര്‍ബന്ധമാക്കുന്നത് പരിശോധിക്കും; സഭയിൽ മന്ത്രി സി പി ജോണ്‍
തിരുവനന്തപുരം: എല്ലാ ഇലക്ട്രിക്ഇരുചക്ര വാഹനങ്ങള്‍ക്കും ഹെല്‍മറ്റ് നിര്‍ബന്ധമാക്കുന്നത് പരിശോധിക്കുമെന്ന് ഗതാഗത മന്ത്രി സി പി ജോണ്‍. സഭയില്‍ തോമസ് ഉണ്ണിയാടന്‍ എംഎല്‍എയുടെ ശ്രദ്ധ ക്ഷണിക്കലിനാണ് മന്ത്രിയുടെ മറുപടി. വിഷയത്തില്‍ പരിഹാരമുണ്ടാക്കുമെന്നും സി പി ജോണ്‍ പറഞ്ഞു.കേന്ദ്ര നിയമമാണ് നിലവിലുള്ളതെങ്കില്‍ പോലും മോട്ടോര്‍ വാഹന വകുപ്പിലെ സെക്ഷന്‍ 138(1)a പ്രകാരം സംസ്ഥാന സര്‍ക്കാരിനുള്ള ചട്ടനിര്‍മാണ അവകാശം ഉപയോഗിച്ച് ഈ വിഷയത്തില്‍ പരിഹാരനടപടികള്‍ സ്വീകരിക്കുമെന്ന് സര്‍ക്കാര്‍ ഉറപ്പ് നല്‍കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.
ഓപ്പറേഷന്‍ തൂഫാന്‍ കേരളം കണ്ട ഏറ്റവും വലിയ നാര്‍ക്കോട്ടിക് ഹണ്ട്: രമേശ് ചെന്നിത്തല
തിരുവനന്തപുരം: കേരളം കണ്ട ഏറ്റവും വലിയ നാർക്കോട്ടിക് ഹണ്ടാണ് ഓപ്പറേഷന്‍ തൂഫാന്‍ എന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. മയക്കുമരുന്ന് വില്‍പനയില്‍ മുന്‍പന്തിയില്‍ മുന്‍പ് പഞ്ചാബ് ആയിരുന്നു എങ്കില്‍ ഇന്നത് കേരളം ആണെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. ഓപ്പറേഷന്‍ തൂഫാന്റെ ഭാഗമായി നടന്ന റെയ്ഡില്‍ ഇതിനോടകം അയ്യായിരം പേരുടെ അറസ്റ്റ് രേഖപ്പെടുത്തിയിട്ടുണ്ട്, നാലായിരത്തിലധികം കേസുകള്‍ രജിസ്റ്റര്‍ ചെയ്യുകയും ചെയ്തിട്ടുണ്ട്. അതോടൊപ്പം മയക്കുമരുന്ന് ലോബികളുടെ അന്ത്യം കുറിക്കാനാണ് തീരുമാനമെന്നും മന്ത്രി പറഞ്ഞു.കാസര്‍കോഡ് പൊലീസ് നടത്തിയ റെയ്ഡില്‍ മിഠായി ഉണ്ടാക്കുന്ന കമ്പനിയില്‍ നിന്നും മിഠായിയില്‍ മയക്കുമരുന്ന് കണ്ടെത്തിയിട്ടുണ്ട്. അവരെയെല്ലാം പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ലക്ഷക്കണക്കിന് ലഹരി മിഠായികള്‍ സ്‌കൂള്‍ കുട്ടികള്‍ക്ക് നല്‍കി കുഞ്ഞുങ്ങളെ ചെറുപ്രായത്തില്‍ തന്നെ ലഹരിക്കടിമയാക്കാന്‍ വേണ്ടി പ്രവര്‍ത്തിക്കുന്ന ഇത്തരം ആളുകളെ കാപ്പ കേസ് ചുമത്താന്‍ പൊലീസ് ശ്രമിക്കുന്നുണ്ടെന്നും ആഭ്യന്തരമന്ത്രി വ്യക്തമാക്കി.
ഹണി റോസിനോട് ക്ഷമ ചോദിച്ച് ബോബി ചെമ്മണൂർ, കേസ് പിൻവലിക്കണമെന്നും അഭ്യർഥന
കൊച്ചി:നടി ഹണി റോസിനെതിരെ നടത്തിയ പരാമര്‍ശങ്ങളില്‍ പരസ്യമായി ക്ഷമാപണം നടത്തി വ്യവസായി ബോബി ചെമ്മണൂര്‍. തന്റെ പ്രസ്താവനകള്‍ നടിക്കും കുടുംബത്തിനും വലിയ രീതിയില്‍ മാനസിക വിഷമം ഉണ്ടാക്കിയെന്ന് ബോധ്യപ്പെട്ടെന്നും ഇതിന്റെ പൂര്‍ണ ഉത്തരവാദിത്തം ഏറ്റെടുത്ത് ആത്മാര്‍ഥമായി ക്ഷമ ചോദിക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. ഈ സാഹചര്യത്തില്‍ തനിക്കെതിരെയുള്ള നിയമനടപടികള്‍ ഹണി റോസ് പിന്‍വലിക്കണമെന്നും അദ്ദേഹം അഭ്യര്‍ഥിച്ചു. സാമൂഹിക മാധ്യമത്തിലൂടെയാണ് ബോബി ചെമ്മണൂര്‍ ക്ഷമാപണം നടത്തിയത്.എല്ലാവരോടും സ്‌നേഹത്തോടെയും ബഹുമാനത്തോടെയും മാത്രം പെരുമാറാന്‍ ആഗ്രഹിക്കുന്ന വ്യക്തിയാണ് താനെന്നും ആരെയും മനഃപൂര്‍വം വേദനിപ്പിക്കാന്‍ ശ്രമിച്ചിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. തന്റെ ഭാഗത്തുനിന്നുണ്ടായ തെറ്റ് തിരിച്ചറിഞ്ഞ് നല്‍കിയ ഈ ക്ഷമാപണം സ്വീകരിച്ച് ഹണി റോസ് കേസ് പിന്‍വലിക്കാന്‍ തയ്യാറാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. വിഷയം മാനുഷിക പരിഗണനയോടെ കാണണം. വിവാദങ്ങള്‍ക്കപ്പുറം പോസിറ്റീവായി മുന്നോട്ട് പോകാനാണ് താന്‍ ആഗ്രഹിക്കുന്നതെന്നും ബോബി ചെമ്മണൂര്‍ വ്യക്തമാക്കി. ''എന്റെ പ്രിയപ്പെട്ട സുഹൃത്തുക്കളെ, യഥാര്‍ഥത്തില്‍ ഞാന്‍ എല്ലാവരോടും ദയയോടും ബഹുമാനത്തോടും സ്‌നേഹത്തോടും പരിഗണനയോടും കൂടി മാത്രം പെരുമാറുന്ന ഒരു വ്യക്തിയാണ്. ഞാന്‍ ഒരിക്കലും മനഃപൂര്‍വം ആരെയും ഉപദ്രവിക്കുകയോ മോശമായി പെരുമാറുകയോ ചെയ്തിട്ടില്ല, ഒപ്പം സാധ്യമാകുമ്പോഴെല്ലാം മറ്റുള്ളവരെ സഹായിക്കാന്‍ എപ്പോഴും ശ്രമിക്കാറുമുണ്ട്. ഞാന്‍ എപ്പോഴെങ്കിലും സോഷ്യല്‍ മീഡിയയില്‍ തമാശകളും രസകരമായ ഉള്ളടക്കങ്ങളും പങ്കുവെക്കാറുണ്ടെന്നത് ശരിയാണ്, എന്നാല്‍ അവയൊന്നും ആരെയും അപമാനിക്കാനോ വേദനിപ്പിക്കാനോ വിഷമിപ്പിക്കാനോ ഉള്ള ഉദ്ദേശത്തോടെ ചെയ്തതല്ല.ഹണി റോസിനെക്കുറിച്ച് ഞാന്‍ നടത്തിയ പ്രസ്താവനകള്‍ അവര്‍ക്കും അവരുടെ കുടുംബത്തിനും വലിയ മാനസികവിഷമം ഉണ്ടാക്കിയതായി ഞാന്‍ ഇപ്പോള്‍ മനസ്സിലാക്കുന്നു. ഞാന്‍ വരുത്തിവച്ച ബുദ്ധിമുട്ടുകള്‍ക്ക് ഞാന്‍ ആത്മാര്‍ഥമായി ക്ഷമ ചോദിക്കുന്നു. എന്റെ വാക്കുകളുടെയും അവ ഉണ്ടാക്കിയ ആഘാതത്തിന്റെയും പൂര്‍ണ ഉത്തരവാദിത്തം ഞാന്‍ ഏറ്റെടുക്കുന്നുവെന്നും ബോബി ചെമ്മണ്ണൂര്‍ പറഞ്ഞു. ജ്വല്ലറി ഉദ്ഘാടന ചടങ്ങിനിടെ ബോബി ചെമ്മണ്ണൂര്‍ നടത്തിയ ലൈംഗികച്ചുവയുള്ളതും സ്ത്രീത്വത്തെ അപമാനിക്കുന്നതുമായ പരാമര്‍ശങ്ങള്‍ക്കെതിരെ ഹണി റോസ് നിയമപോരാട്ടത്തിന് ഇറങ്ങിയതാണ് ഇരുവരും തമ്മിലുള്ള വിവാദത്തിന് കാരണമായത്. സംഭവത്തിന് പിന്നാലെ ഹണി റോസ് എറണാകുളം സെന്‍ട്രല്‍ പൊലീസില്‍ പരാതി നല്‍കുകയും, ഇതിന്റെ അടിസ്ഥാനത്തില്‍ ബോബി ചെമ്മണ്ണൂരിനെ പൊലീസ് കസ്റ്റഡിയിലെടുക്കുകയും ചെയ്തിരുന്നു. ഹണി റോസും ബോബി ചെമ്മണ്ണൂരും തമ്മിലുള്ള നിയമപോരാട്ടം തുടരുന്നതിനിടെയാണ് ബോബി ചെമ്മണൂര്‍ പരസ്യമായ മാപ്പപേക്ഷയുമായി എത്തിയിരിക്കുന്നത്.
ആളെപ്പറ്റിച്ച് സ്വർണം; കൂടിയ വില നേരെ താഴേക്ക്, സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ ഇടിവ്
സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ ഇടിവ്. 22K ഒരു ഗ്രാം സ്വർണത്തിന് 85 രൂപയാണ് ഇടിഞ്ഞത്. 13110 രൂപയാണ് വിപണിവില. ഒരു പവൻ സ്വർണത്തിന് 680 രൂപ ഇടിഞ്ഞു. 104880 രൂപയാണ് വിപണിവില.18K സ്വർണത്തിനും വില കുറഞ്ഞു. ഒരു ഗ്രാമിന് 69 രൂപ കുറഞ്ഞ് 10727 രൂപയായി. ഒരു പവന് 552 രൂപ കുറഞ്ഞ് 85816 രൂപയുമായി. 24K സ്വർണവും വിലയിൽ ഇടിവാണ് നേരിട്ടത്. ഒരു ഗ്രാമിന് 93 രൂപ കുറഞ്ഞ് 14302 രൂപയായി. ഒരു പവന് 744 രൂപയാണ് കുറഞ്ഞത്. 114416 രൂപയാണ് വിപണിവില.വലിയ ഒരു ഇടിവിൽ നിന്ന് പതിയെ കയറിവരികയായിരുന്നു സ്വർണവില. ശനിയാഴ്ച സ്വർണവില ഗ്രാമിന് 110 രൂപയും പവന് 880 രൂപയുമാണ് വർധിച്ചത്. അതിന് മുൻപുള്ള ദിവസങ്ങളിൽ സ്വർണവില കുറഞ്ഞുകൊണ്ടേയിരിക്കയായിരുന്നു. ഇന്നും കുറവ് സംഭവിച്ചതോടെ പഴയ വിലയിലേക്ക് തന്നെ സ്വർണവില പോകുമോ എന്ന ആകാംഷയും ശക്തമാണ്.
ഹെൽമറ്റ് ധരിക്കാതെ വാഹനമോടിച്ചാൽ മൂന്നുമാസം ലൈസൻസ് സസ്പെൻഡ് ചെയ്യാനുള്ള നീക്കവുമായി മോട്ടോർ വാഹന വകുപ്പ്
തിരുവനന്തപുരം :ഹെൽമറ്റ് ധരിക്കാതെ ഇരുചക്രവാഹനമോടിച്ചാൽ മൂന്നുമാസത്തേക്ക് ഡ്രൈവിങ് ലൈസൻസ് സസ്പെൻഡ് ചെയ്യാനുള്ള നീക്കവുമായി മോട്ടോർ വാഹന വകുപ്പ്.ചെറിയ നിയമലംഘനങ്ങൾക്കുപോലും കർശന നടപടികൾ സ്വീകരിക്കാനാണ് ട്രാൻസ്പോർട്ട് കമീഷണറുടെ ഉത്തരവ്.ഡ്രൈവിങ് ലൈസൻസ് സസ്‍പെൻഡ് ചെയ്യുന്നതിനും പരിശീലന കോഴ്സുകളുടെ നടത്തിപ്പും സംബന്ധിച്ചാണ് പുതിയ ഉത്തരവ് പുറപ്പെടുവിച്ചത്.എല്ലാ വിഭാഗം ഗതാഗത നിയമലംഘകർക്കും ഏകീകൃത അഞ്ചു ദിവസത്തെ പരിശീല പരിപാടി നടപ്പിലാക്കുന്നത് അപ്രായോഗികവും ചില സന്ദർഭങ്ങളിൽ ആനുപാതികമല്ലാത്തതുമാണെന്ന് നിരീക്ഷിച്ചതിന്റെ അടിസ്ഥാനത്തിൽ ദിവസങ്ങളിൽ വ്യതിയാനം വരുത്തി. ഉത്തരവ് കർശനമായി നടപ്പാക്കാൻ എല്ലാ ലൈസൻസിങ് അതോറിറ്റികളോടും ആർ.ടി.ഒ, ആർ.ടി.ഒ എൻഫോഴ്സ്മെന്‍റ്, ജോയന്റ് ആർ.ടി.ഒമാർക്കും നിർദേശം നൽകി.വാഹനം ഓടിക്കുന്ന ആളോ പിന്നിലിരിക്കുന്ന ആളോ ഹെൽമറ്റ് ധരിച്ചില്ലെങ്കിൽ മൂന്നു മാസം ലൈസൻസ് ഉപയോഗിക്കുന്നതിൽനിന്ന് അയോഗ്യനാക്കും. ഒരു ദിവസം ഐ.ഡി.ടി.ആറിൽ പരിശീലനം നേടുകയും വേണം. അപകടകരമായ രീതിയിൽ വാഹനം ഓടിച്ചാൽ ആറുമാസം ലൈസൻസ് സസ്പെൻഡ് ചെയ്യും മൂന്നു ദിവസം പരിശീലനത്തിന് വിധേയമാകണംലഹരി ഉപയോഗിച്ചോ അല്ലെങ്കിൽ അപകടകരമായ രീതിയിൽ വാഹനമോടിച്ചോ മരണം സംഭവിച്ചാൽ ഒരു വർഷത്തേക്ക് ലൈസൻസ് സസ്പെൻഡ് ചെയ്യും. അഞ്ചു ദിവസം ഐ.ഡി.ടി.ആറിൽ പരിശീലനം.അമിതവേഗതക്ക് പിടികൂടിയാൽ മൂന്നുമാസത്തേക്ക് ഡ്രൈവിങ് ലൈസൻസ് സസ്പെൻഡ് ചെയ്യും. മൂന്നു ദിവസത്തെ പരിശീലനം.റോഡുകളിൽ റേസിങ് നടത്തിയാൽ ആറുമാസം ലൈസൻസ് സസ്പെൻഡ് ചെയ്യും മൂന്നു ദിവസം പരിശീലനം നേടണം.ഉപയോഗയോഗമല്ലാത്തതോ തകരാറുള്ളതോ ആയ വാഹനം ഓടിച്ചാൽ ആറുമാസം ലൈസൻസ് സസ്പെൻഡ് ചെയ്യും. മൂന്നു ദിവസത്തെ പരിശീലനത്തിന് വിധേയമാകണംഅമിതമായ ഭാരം കയറ്റിയാൽ മൂന്നുമാസം ലൈസൻസ് സസ്പെൻഡ് ചെയ്യും. ഒരു ദിവസം ഐ.ഡി.ടി.ആറിൽ പരിശീലനം നേടണംഎമർജൻസി വാഹനങ്ങൾക്ക് വശം കൊടുത്തില്ലെങ്കിൽ ആറുമാസം ലൈസൻസ് സസ്പെൻഡ് ചെയ്യും ഒരു ദിവസം പരിശീലനം തേടുകയും വേണം.
സംസ്ഥാനത്ത് ഇന്ന് എല്ലാ ജില്ലകളിലും മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്.
ഇന്ന് നാല് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. മറ്റ് ജില്ലകൾക്ക് യെല്ലോ അലർട്ടും നൽകിയിട്ടുണ്ട്. അതേസമയം, ഏറ്റവും പുതിയ റഡാർ ചിത്രം പ്രകാരം ഇന്ന് എറണാകുളം ജില്ലയിൽ ഇടിമിന്നലോട് കൂടിയ ഇടത്തരം അല്ലെങ്കിൽ ശക്തമായ മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.മഴ മുന്നറിയിപ്പ്ഓറഞ്ച് അലർട്ട്ജൂൺ 28: കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ്ജൂൺ 29: കണ്ണൂർ, കാസർഗോഡ്യെല്ലോ അലർട്ട്ജൂൺ 28: തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറംജൂൺ 29: ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്ജൂൺ 30: തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ്ജൂലൈ 1: മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ്.
സിനിമാരംഗത്തും ലഹരി ഉപയോഗം ഉണ്ട്, ഇത് കണ്ടെത്തി തടയുക എന്നത് ഉത്തരവാദിത്വം; നടൻ ആസിഫ് അലി
കൊച്ചി: എല്ലാ മേഖലയിലും എന്നപോലെ സിനിമാരംഗത്തും ലഹരി ഉപയോഗം ഉണ്ടെന്നും ഇത് കണ്ടെത്തി തടയുക എന്നത് ഉത്തരവാദിത്വമായി കരുതുന്നുവെന്നും നടൻ ആസിഫലി. സിനിമയിലെ ലഹരി ഉപയോഗ രംഗങ്ങളിൽ നിന്ന് പരമാവധി വിട്ടുനിൽക്കാൻ ശ്രമിക്കുമെന്നും ആസിഫ് അലി പറഞ്ഞു. സമൂഹത്തിലെ ഘടകങ്ങളെയാണ് സിനിമ പകർത്തുന്നത്. ഒരിക്കലും ലഹരി വ്യാപനത്തെ പ്രോത്സാഹിപ്പിക്കുന്നില്ലെന്നും ആസിഫ് അലി തൊടുപുഴയിൽ പറഞ്ഞു. കേരള പൊലീസിന്റെ തൂഫാൻ പദ്ധതിയുടെ ഇടുക്കി ജില്ലാതല ഉദ്ഘാടനം ചെയ്ത ശേഷം സംസാരിക്കുക ആയിരുന്നു ആസിഫ് അലി.
അങ്കണവാടികളിൽ പട്ടിണിപ്പൂട്ട്; സർക്കാരിനെതിരെ രൂക്ഷവിമർശനം; പാൽ, മുട്ട വിതരണം വഴിമുട്ടുന്നുവെന്ന് സിപിഎം
സംസ്ഥാനത്തെ ലക്ഷക്കണക്കിന് കുരുന്നുകൾക്ക് പോഷകാഹാരം ഉറപ്പാക്കുന്ന അങ്കണവാടികളിലെ പാൽ, മുട്ട വിതരണം കടുത്ത പ്രതിസന്ധിയിലേക്കെന്ന് സിപിഎം. വിപണിയിൽ വിലക്കയറ്റം രൂക്ഷമായിട്ടും യുഡിഎഫ് സർക്കാർ നിശ്ചയിച്ച തുച്ഛമായ തുകയ്ക്ക് പാൽ നൽകാൻ വിതരണക്കാർ തയ്യാറാകാത്തതാണ് പ്രതിസന്ധിക്ക് കാരണം. നിലവിലെ അശാസ്ത്രീയമായ നിരക്കുകൾ കാരണം അങ്കണവാടികളിൽ പട്ടിണിപ്പൂട്ട് വീഴുന്ന അവസ്ഥയാണെന്ന് സിപിഎം കുറ്റപ്പെടുത്തി.ഒരു ലിറ്റർ പാലിന് വെറും 60 രൂപ മാത്രമാണ് സർക്കാർ അനുവദിച്ചിരിക്കുന്നത്. എന്നാൽ മിൽമയടക്കം പാലിന് വില വർദ്ധിപ്പിച്ച സാഹചര്യത്തിൽ ഈ തുകയ്ക്ക് അങ്കണവാടികളിൽ പാൽ എത്തിക്കുക എന്നത് പൂർണ്ണമായും അസാധ്യമാണ്. ഇതോടൊപ്പം ഗതാഗതച്ചെലവ് കൂടിയായതോടെ ഗ്രാമീണ മേഖലകളിൽ ഈ നിരക്കിൽ പാൽ നൽകിയാൽ വലിയ നഷ്ടമുണ്ടാകുമെന്ന് ക്ഷീരസംഘങ്ങളും പ്രാദേശിക വ്യാപാരികളും വ്യക്തമാക്കുന്നു. പല ഉൾപ്രദേശങ്ങളിലും പാൽ എത്തിക്കണമെങ്കിൽ ലിറ്ററിന് 65 മുതൽ 70 രൂപ വരെ ചെലവ് വരും. ഇതോടെ സംസ്ഥാനത്തെ ഭൂരിഭാഗം ജില്ലകളിലും അങ്കണവാടികളിലേക്കുള്ള പാൽ വിതരണ ടെൻഡർ ഏറ്റെടുക്കാൻ ആരും മുന്നോട്ടുവരാത്ത അവസ്ഥയാണ്
മുഖ്യൻ ഒരടി പിന്നോട്ടില്ല, വീര്യം കുറഞ്ഞ മദ്യത്തിന്റെ നികുതി ഇളവുമായി സർക്കാർ മുന്നോട്ട് തന്നെ; ധനബില്ലിന്‍റെ കരട് പ്രസിദ്ധീകരിച്ചു
തീരുവനന്തപുരം: വീര്യം കുറഞ്ഞ മദ്യത്തിന്റെ നികുതി ഇളവുമായി സർക്കാർ മുന്നോട്ട്. വീര്യം കുറഞ്ഞ മദ്യത്തിന്റെ നികുതി കുറച്ചത് ഉൾപ്പെടുത്തി ധനബില്ലിന്‍റെ കരട് പ്രസിദ്ധീകരിച്ചു. ജൂലൈ ഒന്നിന് ബില്ല് നിയമസഭയില്‍ അവതരിപ്പിക്കും. ബിൽ പാസായാലും വില്പനക്ക് അനുമതി നൽകില്ലെന്നാണ് സർക്കാരിന്‍റെ അവകാശവാദം.പുതിയ ഇനം മദ്യം വിപണിയിൽ എത്തിക്കണമെങ്കിൽ എക്സൈസിൻ്റെ അനുമതി ആവശ്യമാണെന്നും സർക്കാർ പറയുന്നു. ഇക്കാര്യത്തിൽ ഘടക കക്ഷികളുമായി മുഖ്യമന്ത്രി ആശയ വിനിമയം നടത്തും. മുസ്ലീം ലീഗടക്കം ഘടകകക്ഷികൾ എതിർപ്പുയർത്തിയതിനെ തുടർന്നാണ് കൂടുതൽ ചർച്ചകളിലേക്ക് സർക്കാർ കടക്കുന്നത്.
കുഞ്ഞുങ്ങൾക്ക് സുരക്ഷയേകാം! സംസ്ഥാനത്ത് നാളെ പൾസ് പോളിയോ വിതരണം, 19.8 ലക്ഷം കുഞ്ഞുങ്ങൾക്ക് തുള്ളിമരുന്ന്
തിരുവനന്തപുരം: പോളിയോ നിർമ്മാർജ്ജനം ലക്ഷ്യമിട്ട് രാജ്യത്തുടനീളം നടത്തുന്ന പൾസ് പോളിയോ ഇമ്മ്യൂണൈസേഷൻ പരിപാടി സംസ്ഥാനത്ത് ജൂൺ 28 ഞായറാഴ്ച നടക്കും. അഞ്ചു വയസിന് താഴെയുള്ള എല്ലാ കുഞ്ഞുങ്ങൾക്കും ഒരു ഡോസ് തുള്ളിമരുന്ന് ഉറപ്പുവരുത്താൻ മാതാപിതാക്കൾ ശ്രദ്ധിക്കണമെന്ന് ആരോഗ്യ- ദേവസ്വം വകുപ്പ് മന്ത്രി കെ. മുരളീധരൻ അഭ്യർത്ഥിച്ചു. പരിപാടിയുടെ സംസ്ഥാനതല ഉദ്ഘാടനം ജൂൺ 28 ഞായറാഴ്ച രാവിലെ 8 മണിക്ക് തൈക്കാട് മാതൃ-ശിശു ആശുപത്രിയിൽ മന്ത്രി നിർവ്വഹിക്കും. ഗതാഗത വകുപ്പ് മന്ത്രി സി.പി. ജോൺ അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ ഡോ. ശശി തരൂർ എം.പി, തിരുവനന്തപുരം കോർപറേഷൻ മേയർ വി.വി. രാജേഷ് തുടങ്ങിയവർ പങ്കെടുക്കും.സംസ്ഥാനത്ത് അഞ്ചുവയസ്സിനു താഴെയുള്ള 19,80,224 കുട്ടികൾക്കാണ് ഇത്തവണ തുള്ളിമരുന്ന് നൽകുന്നത്. കുട്ടികൾക്ക് സുരക്ഷിതമായി വാക്സിൻ എത്തിക്കാൻ വിപുലമായ സജ്ജീകരണങ്ങളാണ് ആരോഗ്യവകുപ്പ് ഒരുക്കിയിട്ടുള്ളത്. സംസ്ഥാനത്തുടനീളം 22,288 ബൂത്തുകൾ പ്രവർത്തിക്കും. സർക്കാർ ആശുപത്രികൾ, അങ്കണവാടികൾ, സ്കൂളുകൾ, വായനശാലകൾ എന്നിവ ഇതിനായി ഉപയോഗിക്കും. പ്രത്യേക പരിശീലനം ലഭിച്ച 46,663 സന്നദ്ധപ്രവർത്തകരെയാണ് ഇതിനായി നിയോഗിച്ചിട്ടുള്ളത്. റെയിൽവേ സ്റ്റേഷനുകൾ, ബസ് സ്റ്റാൻഡുകൾ, ബോട്ട് ജെട്ടികൾ എന്നിവിടങ്ങളിലായി 539 ട്രാൻസിറ്റ് ബൂത്തുകൾ പ്രവർത്തിക്കും. അതിഥി തൊഴിലാളികളുടെ താമസസ്ഥലങ്ങൾ, ദുർഘട പ്രദേശങ്ങൾ, ഉത്സവമേളകൾ എന്നിവ കേന്ദ്രീകരിച്ച് 283 മൊബൈൽ ബൂത്തുകളും സജ്ജമാക്കിയിട്ടുണ്ട്.ഞായറാഴ്ച പൾസ് പോളിയോ ബൂത്തുകളിൽ എത്തിക്കാൻ സാധിക്കാത്ത കുഞ്ഞുങ്ങൾക്ക് ആശങ്ക വേണ്ടെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു. ജൂൺ 29, 30 തീയതികളിൽ ആരോഗ്യ പ്രവർത്തകർ നേരിട്ട് വീടുകളിലെത്തി കുഞ്ഞുങ്ങൾക്ക് വാക്സിൻ നൽകും. വാക്സിൻ സുരക്ഷിതമായി സൂക്ഷിക്കാനുള്ള ഐഎൽആർ, ഡീപ് ഫ്രീസർ, കോൾഡ് ബോക്സ് തുടങ്ങിയ ശീതീകരണ സംവിധാനങ്ങളെല്ലാം പൂർണ്ണ സജ്ജമാണ്. ആരോഗ്യവകുപ്പിനൊപ്പം ആരോഗ്യകേരളം, തദ്ദേശസ്വയംഭരണ വകുപ്പ്, വനിതാ-ശിശു വികസന വകുപ്പ്, കുടുംബശ്രീ, റോട്ടറി ഇന്റർനാഷണൽ തുടങ്ങിയ വിവിധ സർക്കാർ-സന്നദ്ധ സംഘടനകളുടെ സംയുക്ത ആഭിമുഖ്യത്തിലാണ് ഈ മഹായജ്ഞം നടക്കുന്നത്.
ഇടിമിന്നലും കാറ്റും കരുതിയിരിക്കണം...നാളെ മുതൽ പരക്കെ മഴയ്ക്ക് സാധ്യത; 5 ജില്ലകളിൽ മഴ മുന്നറിയിപ്പ്, യെല്ലോ അലർട്ട്
സംസ്ഥാനത്ത് നാളെ മുതൽ പരക്കെ മഴയ്ക്ക് സാധ്യത. കേന്ദ്ര കാലാവസ്ഥാ വകുപ്പ് ഇന്ന് 5 ജില്ലകളിൽ മഴ മുന്നറിയിപ്പ് പുറപ്പെടുവിച്ചിട്ടുണ്ട്. നാളെ പത്തനംതിട്ട മുതൽ കാസർഗോഡ് വരെ യെല്ലോ അലർട്ട് പുറപ്പെടുവിച്ചു. മറ്റന്നാൾ മുതൽ വടക്കൻ കേരളത്തിലും അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. ഇടിമിന്നലും കാറ്റും കരുതിയിരിക്കണമെന്നാണ് മുന്നറിയിപ്പ്.
പൊന്നിന് കുറഞ്ഞതെല്ലാം കൂടുന്നോ? സംസ്ഥാനത്ത് സ്വർണവിലയില്‍ തുടർച്ചയായ നാലാം വർധനവ്
സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്നും വർധനവ്. കഴിഞ്ഞ ദിവസങ്ങളിലെ വലിയ ചാഞ്ചാട്ടങ്ങൾക്ക് ശേഷം നിലവിൽ വിപണിയിൽ ഒരു പരിധി വരെ സ്ഥിരത കൈവരുന്ന ലക്ഷണങ്ങളാണ് കാണുന്നത്. 22 കാരറ്റ് സ്വർണത്തിന് ഗ്രാമിന് ഇന്ന് 110 രൂപ വർധിച്ച് വില 13,195 രൂപയായി മാറി. അതേസമയം ഉയർന്ന പരിശുദ്ധിയുള്ള 24 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 120 രൂപ വർദ്ധിച്ച് 14,395 രൂപയും, 18 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 90 രൂപ വർദ്ധിച്ച് 10,796 രൂപയുമാണ് ഇന്നത്തെ നിരക്ക്.ഒരു പവൻ സ്വർണത്തിന്റെ വില്‍പ്പന വില 1,05,560 രൂപയായും ഉയർന്നു. ഇന്നലെ വൈകുന്നേരം പവന് 1,04,680 രൂപയായിരുന്നു വില. അതായത് ഒറ്റയടിക്ക് 880 രൂപയുടെ വലിയൊരു വർധനവാണ് ഇന്ന് പവന് ഉണ്ടായിരിക്കുന്നത്. ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്ക് രേഖപ്പെടുത്തിയത് ജൂൺ 25-ന് രാവിലെയായിരുന്നു (പവന് 1,02,760 രൂപ). എന്നാൽ അവിടെ നിന്ന് വിപണി ശക്തമായി തിരിച്ചു കയറുന്നതാണ് ഇപ്പോൾ കാണുന്നത്.
പവന്‍ വില ഒരു ലക്ഷത്തിലേക്കില്ലേ? വന്‍ ഇടിവുകള്‍ക്ക് വിരാമം സ്വർണവിലയില്‍ ഇന്ന് വർധനവ്
കഴിഞ്ഞ ദിവസങ്ങളിലെ വൻ ഇടിവുകള്‍ക്ക് ശേഷം സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ നേരിയ വർധനവ്. ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന് 25 രൂപ വർധിച്ച് 12,980 രൂപയായതോടെ ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ നിരക്ക് 1,03,840 രൂപയിലെത്തി. പവന് 200 രൂപയാണ് ഇന്ന് കൂടിയത്. രാവിലത്തെ ഇടിവിന് ശേഷം ഇന്നലെ ഉച്ചയ്ക്ക് ശേഷമുണ്ടായിരുന്ന വർധനവോടെ പവന്റെ വില 1,03,640 രൂപയിലേക്ക് എത്തിയിരുന്നു. അതേസമയം ജൂൺ മാസത്തിലെ ഏറ്റവും കുറഞ്ഞ നിരക്ക് രേഖപ്പെടുത്തിയത് ഇന്നലെ രാവിലെയായിരുന്നു - പവന് 1,02,760 രൂപ.ജൂൺ ഒന്നിന് രേഖപ്പെടുത്തിയ ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കായ 1,14,560 രൂപയുമായി ഒത്തുനോക്കുമ്പോൾ നിലവിൽ ഒരു പവന് 10,720 രൂപയോളം കുറവാണ് വിപണിയിലുള്ളത് എന്നത് ഉപഭോക്താക്കൾക്ക് വലിയ ആശ്വാസമാണ്. ഇന്ന് 24 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 14,160 രൂപയും 18 കാരറ്റിന് 10,620 രൂപയുമാണ് വില. ജിഎസ്ടിയും (3%) ഏകദേശം 5 ശതമാനം പണിക്കൂലിയും ചേരുമ്പോൾ ഇന്ന് ഒരു പവൻ ആഭരണം വാങ്ങാൻ വിപണിയിൽ ഏകദേശം 1,12,303 രൂപയോളമായിരിക്കും ഇന്നത്തെ ചെലവ്.
'വീര്യം കുറഞ്ഞ മദ്യത്തില്‍ യൂ ടേണ്‍ ഇല്ല'; നികുതി നിര്‍ദേശവുമായി മുന്നോട്ട് പോകാന്‍ മുഖ്യമന്ത്രി
തിരുവനന്തപുരം: വിവാദങ്ങള്‍ക്കിടയിലും വീര്യം കുറഞ്ഞ മദ്യത്തിന്റെ നികുതി നിര്‍ദ്ദേശവുമായി മുന്നോട്ടു പോകാന്‍ മുഖ്യമന്ത്രി. സമ്മര്‍ദ്ധങ്ങള്‍ക്ക് വഴങ്ങി ധന ബില്ലില്‍ നിന്നും മദ്യ നികുതി നിര്‍ദേശം ഒഴിവാക്കില്ല. നികുതി നിര്‍ദേശത്തിന്റെ സാഹചര്യം നേതാക്കളെ മുഖ്യമന്ത്രി ബോധ്യപ്പെടുത്തും. നികുതി തീരുമാനിക്കാനുള്ള അധികാരം തനിക്കാണെന്നാണ് മുഖ്യമന്ത്രിയുടെ നിലപാട്. നികുതി നിര്‍ദേശങ്ങള്‍ വകുപ്പ് മന്ത്രിയെ അറിയിക്കേണ്ടതില്ലെന്നും നിലപാടുണ്ട്.എന്നാല്‍ മദ്യ നികുതി ധന ബില്ലില്‍ ഉള്‍പ്പെടുത്തിയാല്‍ കടുത്ത പ്രതിഷേധത്തിലാണ് നേതാക്കള്‍. വിഷയം യുഡിഎഫില്‍ ചര്‍ച്ച ചെയ്യുന്നതിലും അവ്യക്തത തുടരുകയാണ്. യുഡിഎഫ് യോഗം വിളിച്ച് ചേര്‍ക്കുന്നതില്‍ ഇതുവരെയും തീരുമാനമായിട്ടില്ല. യുഡിഎഫ് യോഗത്തിന് മുന്‍പ് കെപിസിസി രാഷ്ട്രീയ കാര്യ സമിതിയില്‍ വിഷയം ചര്‍ച്ച ചെയ്യണമെന്നാണ് കോണ്‍ഗ്രസ് നേതാക്കള്‍ ആവശ്യപ്പെടുന്നത്. മദ്യ നയം യുഡിഎഫ് തീരുമാനിക്കുമെന്ന മുഖ്യമന്ത്രിയുടെ പ്രഖ്യാപനത്തിലും നേതാക്കള്‍ക്ക് അതൃപ്തിയുണ്ട്. സംസ്ഥാനത്ത് വീര്യം കുറഞ്ഞ മദ്യം വില്‍ക്കുന്നതില്‍ യുഡിഎഫ് തീരുമാനം എടുക്കുമെന്നായിരുന്നു മുഖ്യമന്ത്രി കഴിഞ് ദിവസം നിയമസഭയില്‍ പറഞ്ഞത്.എല്ലാ വിഭാഗം ജനങ്ങളുടെയും അഭിപ്രായം കേട്ട് സന്തുലിതമായ മദ്യനയം രൂപീകരിക്കുമെന്നായിരുന്നു എക്‌സൈസ് മന്ത്രി എം ലിജു ഇന്നലെ പ്രതികരിച്ചത്. മദ്യനയം തീരുമാനിക്കേണ്ടത് യുഡിഎഫ് ആണ്. സംസ്ഥാനത്തിന്റെ സാഹചര്യം പരിഗണിച്ചുള്ള സന്തുലിതമായ മദ്യനയം ആയിരിക്കും യുഡിഎഫ് സര്‍ക്കാര്‍ കൊണ്ടുവരിക. എല്ലാ വിഭാഗം ജനങ്ങളുടെയും അഭിപ്രായം പരിഗണിച്ചായിരിക്കും തീരുമാനം. വ്യക്തിപരമായി മദ്യത്തിനെതിരായ നിലപാടാണ് താന്‍ സ്വീകരിക്കുന്നത്. എന്നാല്‍ നയത്തില്‍ വ്യക്തിപരമായ ഇഷ്ടാനിഷ്ടങ്ങള്‍ക്ക് പ്രസക്തിയില്ലെന്നും എം ലിജു പറഞ്ഞിരുന്നു.
അങ്ങനെ വൈറലാകണ്ട: യൂണിഫോമിലും ഔദ്യോഗിക വാഹനത്തിലും റീല്‍സ് വേണ്ട; ഫയർഫോഴ്സിൽ നിയന്ത്രണം
ഫയര്‍ഫോഴ്‌സില്‍ റീല്‍സ് ചിത്രീകരണത്തിന് നിയന്ത്രണം. യൂണിഫോം ധരിച്ചും ഔദ്യോഗിക വാഹനങ്ങളും ഉപകരണങ്ങളും ഉപയോഗിച്ചും റീല്‍സ് ചിത്രീകരിക്കാന്‍ പാടില്ലെന്നാണ് ഫയര്‍ ആന്റ് റെസ്‌ക്യൂ സര്‍വീസ് ഡയറക്ടര്‍ ജനറലിന്റെ നിര്‍ദേശം.നിര്‍ദേശം ലംഘിച്ച് റീല്‍സ് ചിത്രീകരിക്കുന്ന സേനാംഗങ്ങള്‍ക്കെതിരെ വകുപ്പുതല നടപടി സ്വീകരിക്കാനും നിര്‍ദേശമുണ്ട്. വകുപ്പിന്റെ സേവനങ്ങള്‍ പൊതുജനങ്ങളെ അറിയിക്കുന്നതിനും ബോധവല്‍ക്കരിക്കുന്നതിനും മാത്രം റീല്‍സുകള്‍ ചിത്രീകരിക്കാമെന്നും ഉത്തരവില്‍ പറയുന്നുണ്ട്.വകുപ്പിലെ ജീവനക്കാര്‍ യൂണിഫോം ധരിച്ച് റീല്‍സ് ചിത്രീകരിക്കുന്നതില്‍ പരാതി ലഭിച്ചതായി ഡയറക്ടര്‍ ജനറലിന്റെ ഉത്തരവില്‍ പറയുന്നു. 'വകുപ്പിന്റെ വാഹനങ്ങളും ഉപകരണങ്ങളും മറ്റും ഉപയോഗിച്ച് വകുപ്പിന്റെ സേവനങ്ങളുമായി ബന്ധമില്ലാത്തതോ വകുപ്പിന്റെ സൽപ്പേരിന് കളങ്കം ചാര്‍ത്തുന്നതോ ആയ റീല്‍സ് ചിത്രീകരിക്കുന്നത് അനുവദനീയമല്ല. ഇത്തരം റീല്‍സ് ചിത്രീകരിക്കരുതെന്ന് കര്‍ശനമായി നിര്‍ദേശിക്കുന്നു', ഉത്തരവില്‍ പറയുന്നു.
സ്ത്രീകളുടെ സൗജന്യയാത്ര; പ്രിയദര്‍ശിനി' ഓടിയെത്തുമോ? ഒരു ദിവസം 2.5 കോടി രൂപയുടെ നഷ്ടം
സ്ത്രീകള്‍ക്ക് കെഎസ്‌ആര്‍ടിസി ബസുകളില്‍ സൗജന്യ യാത്ര പ്രഖ്യാപിച്ച പ്രിയദര്‍ശിനി പദ്ധതിയില്‍ ഒരു ദിവസം 2.5 കോടി രൂപയുടെ നഷ്ടമുണ്ടെന്ന് ഗതാഗത വകുപ്പ് മന്ത്രി സി പി ജോണ്‍.ഓര്‍ഡിനറി ബസുകളുടെ എണ്ണം കൂട്ടാന്‍ ഉടന്‍ ഉദ്ദേശിക്കുന്നില്ല. ഇപ്പോള്‍ ഉള്ളത് പോലെ പോകട്ടെ എന്നാണ് കരുതുന്നതെന്നും മന്ത്രി പറഞ്ഞു. നവകേരള ബസ് ഇപ്പോള്‍ എവിടെ എന്ന് അറിയില്ല. ഇതേപ്പറ്റി അന്വേഷിക്കുമെന്നും മന്ത്രി വ്യക്തമാക്കി.തനിക്ക് ഡ്രൈവിംഗ് ലൈസന്‍സ് ഇല്ല എന്നുള്ള കാര്യവും മന്ത്രി ചൂണ്ടിക്കാട്ടി. തനിക്ക് വാഹനം ഓടിക്കാന്‍ അറിയില്ല. ലൈസന്‍സ് എടുക്കുന്ന കാര്യം ആലോചിക്കുമെന്നും മന്ത്രി പറഞ്ഞു. മറ്റ് സംസ്ഥാനങ്ങളില്‍ നമ്മുടെ ലൈസന്‍സിന് ഒരു വിലയും ഇല്ല എന്ന് പരാതി ഉണ്ട്. ചിപ്പ് ഘടിപ്പിച്ച ഹോളോഗ്രാം ഉള്ള ഡ്രൈവിങ് ലൈസന്‍സ് കാര്‍ഡ് നല്‍കണമെന്നും മന്ത്രി പറഞ്ഞു.ഒരു കിലോമീറ്ററിന് സര്‍ക്കാര്‍ 55 രൂപ വീതം നല്‍കിയാല്‍ സ്ത്രീകള്‍ക്ക് സൗജന്യ യാത്ര അനുവദിക്കാമെന്ന് സ്വകാര്യ ബസ് ഉടമകള്‍ അറിയിച്ചു. ഈ നിര്‍ദേശം പരിശോധിക്കുമെന്നും സി പി ജോണ്‍ വ്യക്തമാക്കി. ഡല്‍ഹിയിലായിരുന്നു മന്ത്രിയുടെ പ്രതികരണം.
റേഷൻ മണ്ണെണ്ണ: ഈ മാസം ഒരു ലീറ്റർ കൂടി ലഭിക്കും; വിതരണം ചെയ്യുന്നത് കേന്ദ്രവിഹിതത്തിൽ ബാക്കിയായ മണ്ണെണ്ണ
തിരുവനന്തപുരം: റേഷൻ കാർഡ് ഉടമകൾക്ക് കാർഡിന്റെ തരം നോക്കാതെ ഈ മാസം ഒരു ലീറ്റർ മണ്ണെണ്ണ കൂടി ലഭിക്കും. സ്റ്റോക്ക് ഉള്ളത് അനുസരിച്ച് ഓരോ കാർഡ് ഉടമയ്ക്കും ഒരു ലീറ്റർ വീതം നൽകാൻ സിവിൽ സപ്ലൈസ് കമ്മിഷണർ ഉത്തരവിറക്കിയതോടെ ഇന്നലെ മുതൽ വിതരണം ആരംഭിച്ചു.ഏപ്രിൽ മുതൽ ജൂൺ വരെയുള്ള കാലയളവിലേക്കു കേന്ദ്രം അനുവദിച്ച റേഷൻ മണ്ണെണ്ണയിൽ 22 ലക്ഷത്തിലേറെ ലീറ്റർ വിതരണം ചെയ്യാതെ ബാക്കിയുണ്ടെന്ന് വിവരം ലഭിച്ചതിനെത്തുടർന്ന് മന്ത്രി അനൂപ് ജേക്കബ് വിതരണത്തിനു നിർദേശിക്കുകയായിരുന്നു. അനുവദിച്ച മണ്ണെണ്ണ വിതരണം ചെയ്യാതിരുന്നാൽ കേന്ദ്രം അളവു കുറയ്ക്കാൻ സാധ്യതയുണ്ട്.ഏപ്രിൽ - ജൂൺ കാലയളവിലെ വിഹിതമായ മണ്ണെണ്ണ വാങ്ങിയ കാർഡ് ഉടമകൾക്കും ഓരോ കടയിലെയും സ്റ്റോക്ക് അനുസരിച്ച് ഇനിയും ലഭിക്കും. നേരത്തേ, മഞ്ഞ കാർഡ് ഉടമകൾക്ക് ഒരു ലീറ്ററും പിങ്ക്, നീല, വെള്ള കാർഡ് ഉടമകൾക്ക് അര ലീറ്ററും മണ്ണെണ്ണയാണ് ഏപ്രിൽ- ജൂൺ ക്വാർട്ടറിൽ നൽകുമെന്നു പ്രഖ്യാപിച്ചത്. ഇപ്പോഴത്തെ സാഹചര്യത്തിൽ ഈ മാസം 30ന് മുൻപ് റേഷൻ കടകളിൽ എത്തുന്നവർക്ക് സ്റ്റോക്ക് ഉണ്ടെങ്കിൽ ഒരു ലീറ്റർ കൂടി അധികം ലഭിക്കും.
ക്ഷേമപെൻഷൻ 3,000 രൂപയാക്കുന്നതിൽ കാലതാമസം ഉണ്ടാകില്ല; സ്ത്രീസുരക്ഷാ പെൻഷനിൽ തീരുമാനമായില്ലെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: ക്ഷേമപെന്‍ഷന്‍ 3,000 രൂപയാക്കുന്നതില്‍ കാലതാമസം ഉണ്ടാകില്ലെന്ന് മുഖ്യമന്ത്രി വി ഡി സതീശന്‍. പെന്‍ഷന്‍ മുടങ്ങാതിരിക്കാന്‍ എല്ലാ നടപടിയും സ്വീകരിക്കും. 3000 രൂപയാക്കുമെന്ന വാഗ്ദാനം വൈകാതെ നടപ്പാക്കും. 1,600 നിന്ന് 2000 രൂപയാക്കാന്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ എടുത്ത നാലേമുക്കാല്‍ കൊല്ലത്തെ കാലതാമസം ഇവിടെയുണ്ടാവില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. എന്നാല്‍ അനര്‍ഹരായ ചിലര്‍ പെന്‍ഷന്‍ വാങ്ങുന്നുണ്ടെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. ലോസ്ഏഞ്ചലസില്‍ ഉള്ളയാള്‍ വിളിച്ച് പരാതി പറഞ്ഞതായി ഉദ്യോഗസ്ഥര്‍ പറഞ്ഞ് ചൂണ്ടിക്കാട്ടിയാണ് മുഖ്യമന്ത്രി ഇക്കാര്യം സഭയില്‍ പറഞ്ഞത്.'മുടങ്ങാതെ പെന്‍ഷന്‍ വിതരണം ചെയ്യാനുള്ള നടപടികളാണ് സര്‍ക്കാര്‍ സ്വീകരിച്ചുവരുന്നത്. ഈ മാസത്തെ ക്ഷേമ പെന്‍ഷന്‍ 24ാം തീയതി മുതല്‍ വിതരണം ചെയ്യും', വി ഡി സതീശന്‍ പറഞ്ഞു. എന്നാല്‍ പെന്‍ഷന്‍ സംബന്ധിച്ച് ലോസ്ഏഞ്ചലസില്‍ ഉള്ളയാള്‍ വിളിച്ച് പരാതി പറഞ്ഞെന്ന പ്രസ്താവന പ്രതിപക്ഷം ചോദ്യം ചെയ്തു. ലോസ്ഏഞ്ചലസില്‍ പോയയാള്‍ പെന്‍ഷന്‍ വാങ്ങുന്ന അമ്മയുടെ മകനായിരിക്കും. അമ്മ മകന്റെ സംരക്ഷണത്തിലായിരിക്കില്ല. മകന്‍ അവിടെ കഴിയുന്നതിനാല്‍ അവിടെ പോയതാകും. അതൊരു അയോഗ്യതയായി കണക്കാക്കുന്നത് ശരിയാകുമോയെന്ന് സംശയമുണ്ടെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍ പറഞ്ഞു.
തുടക്കത്തിലേ എൽനിനോ ചതിച്ചു; സംസ്ഥാനത്ത് 28% മഴക്കുറവ്; ഇന്ന് 8 ജില്ലകളിൽ യെല്ലോ അലർട്ട്
എൽനിനോ ചതിച്ചതോടെ സംസ്ഥാനത്ത് 28 ശതമാനം മഴയുടെ കുറവെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് റിപ്പോർട്ട്. അതെസമയം ഇന്ന് സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു.എട്ട് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. ആലപ്പുഴ ,എറണാങ്കുളം, മലപ്പുറം, തൃശ്ശൂർ,കോഴിക്കോട്,വയനാട്,കണ്ണൂർ,കാസർകോട് ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചത്.സംസ്ഥാനത്ത് ഈ വർഷം കാലവർഷം പരക്കെ ദുർബലമാണ്.കോഴിക്കോട്, മലപ്പുറം, പത്തനംതിട്ട, തിരുവനന്തപുരം ജില്ലകളിൽ മാത്രമാണ് ശരാശരി മഴ ലഭിച്ചത്.സംസ്ഥാനത്തെ മറ്റു പത്തു ജില്ലകളിലും ശരാശരി മഴയെക്കാൾ കുറവാണ് ലഭിച്ചത്.ഏറ്റവും കുറവ് മഴ ലഭിച്ചത് വയനാട്ടിലും ഇടുക്കിയിലുമാണ്. ഈ മാസം അവസാനത്തോടേ കാലവർഷം മെച്ചപ്പെടാൻ സാധ്യയുണ്ടെന്നാണ് കാലാവസ്ഥാ നിരീക്ഷണ വകുപ്പ് പറയുന്നത്. നിലവിൽ കേരള തീരത്ത് മത്സ്യബന്ധനത്തിന് വിലക്ക് നിൽക്കുന്നുണ്ട്.
