കോഴിക്കോട് ∙ പേരാമ്പ്ര ചാനിയം കടവ് റോഡിൽ വിവാഹ ആഘോഷത്തിനിടെ അപകടകരമായ രീതിയിൽ യാത്രക്കാരെ സൺ റൂഫിനു മുകളിൽ കൂടിയും ഡോർ തുറന്ന് പുറത്തേക്കു നിർത്തിയും മറ്റു യാത്രക്കാർക്കും വാഹനങ്ങൾക്കും സുരക്ഷാ ഭീഷണി സൃഷ്ടിച്ച രണ്ടു വാഹനങ്ങളും കോഴിക്കോട് ആർടിഒ എൻഫോഴ്സ്മെന്റ് പിടിച്ചെടുത്തു.
അനധികൃതമായ മോഡിഫിക്കേഷൻ, അപകടകരമായ ഡ്രൈവിങ് എന്നിവയ്ക്ക് കേസ് റജിസ്റ്റർ ചെയ്തു. വാഹനമോടിച്ച കുറ്റ്യാടി പെരുവയൽ സ്വദേശികളായ യുവാക്കളുടെ ലൈസൻസ് സസ്പെൻഡ് ചെയ്യാനുള്ള നടപടി ആരംഭിച്ചു. ഇരുവരെയും എടപ്പാളിലെ ഡ്രൈവർ ട്രെയ്നിങ് ഇൻസ്റ്റിറ്റ്യൂട്ടിൽ ഒരാഴ്ചത്തെ നിർബന്ധിത ക്ലാസിൽ പങ്കെടുപ്പിക്കാനും നടപടിയെടുത്തു.
ബുധനാഴ്ച ഉച്ചയോടെ ആണ് യുവാക്കളുടെ അഭ്യാസ പ്രകടനം റോഡിൽ ഉണ്ടായത്. വാഹനത്തിന്റെ സൺ റൂഫിന് മുകളിലും ഡോറിനു മുകളിലും ഒക്കെ ഇരുന്നുകൊണ്ട് വിദ്യാർഥികൾ ശബ്ദം വച്ച് റോഡിലൂടെ അപകടകരമായ രീതിയിൽ വാഹനം ഓടിക്കുന്നതും തെറ്റായ ദിശയിലൂടെ വാഹനം ഓടിക്കുന്നതും ഈ ദൃശ്യങ്ങളിൽ വ്യക്തമാണ്.
ഈ അപകട സവാരി സംബന്ധിച്ച് കോഴിക്കോട് ആർടിഒ ഓഫിസിൽ നിരവധി പരാതി ലഭിച്ചിരുന്നു. ഉത്തരമേഖലാ ഡപ്യൂട്ടി ട്രാൻസ്പോർട്ട് കമ്മിഷണർ സി.വി.എം. ഷെരീഫിന്റെ നിർദേശാനുസരണം കോഴിക്കോട് എൻഫോഴ്സ്മെന്റ് ആർടിഒ ജെബി ഐ. ചെറിയാൻ ആണു നടപടികൾ എടുത്തത്. കേസ് കോടതിയുടെ പരിഗണനയ്ക്കായി സമർപ്പിച്ചു.

