ബ്രസീലിനെ പിടിച്ചുകെട്ടി മൊറോക്കോ; ഗ്രൂപ്പ് സിയിലെ പോരാട്ടത്തില്‍ സമനില

Advertisement
Featured Image

ആറാം ലോകകിരീടം ലക്ഷ്യമിട്ട് ടൂർണമെന്റിലെ ആദ്യ മത്സരത്തിനിറങ്ങിയ ബ്രസീലിന് വിജയത്തോടെ തുടങ്ങാനായില്ല.

കഴിഞ്ഞ ലോകകപ്പിലെ അട്ടിമറിക്കാരെന്ന വിശേഷണം നിലനിർത്തി മൊറോക്കോ ബ്രസീലിനെ 1-1 സമനിലയില്‍ തളച്ചു. ഗ്രൂപ്പ് സിയിലെ പോരാട്ടത്തില്‍ ഇരുടീമുകളും ഓരോ പോയിന്റ് വീതം സ്വന്തമാക്കി.

മത്സരത്തിന്റെ തുടക്കം മുതല്‍ തന്നെ മൊറോക്കോ ആക്രമണ ഫുട്ബോളാണ് പുറത്തെടുത്തത്. ബ്രസീലിന്റെ പ്രതിരോധനിരയെ നിരന്തരം സമ്മർദത്തിലാക്കിയ അവർക്ക് 21-ാം മിനിറ്റില്‍ ലീഡ് നേടാനായി. ഇസ്മായില്‍ സായിബാരിയുടെ കൃത്യമായ ഫിനിഷിങ്ങിലൂടെയാണ് മൊറോക്കോ മുന്നിലെത്തിയത്.




ഗോള്‍ വഴങ്ങിയതോടെ ബ്രസീല്‍ ഉണർന്നു. ഹൈഡ്രേഷൻ ബ്രേക്കിന് ശേഷം കളി പുനരാരംഭിച്ച നിമിഷങ്ങള്‍ക്കകം വിനീസ്യസ് ജൂനിയർ സമനില ഗോള്‍ കണ്ടെത്തി. അതോടെ മത്സരത്തിന്റെ ഗതി മാറുകയും ബ്രസീല്‍ കൂടുതല്‍ ആത്മവിശ്വാസത്തോടെ മുന്നേറ്റങ്ങള്‍ നടത്തുകയും ചെയ്തു. ആദ്യ പകുതി അവസാനിക്കുമ്പോള്‍ സ്കോർ 1-1 എന്ന നിലയിലായിരുന്നു.


രണ്ടാം പകുതിയില്‍ ബ്രസീല്‍ കൂടുതല്‍ ആധിപത്യം സ്ഥാപിച്ചു. കാസെമിറോയ്ക്കും റോജർ ഇബാനെസിനും പകരം ഡാനിലോയെയും ഫാബിൻഹോയെയും ഇറക്കിയ പരിശീലകൻ കാർലോ ആഞ്ചലോട്ടി പിന്നീട് ലൂക്കാസ് പക്വേറ്റയെയും ഇഗോർ ടിയാഗോയെയും പിൻവലിച്ച്‌ മത്തെയോസ് കൂന്യയെയും ലൂയിസ് ഹെൻറിക്കെയും കളത്തിലിറക്കി.


ആദ്യ പകുതിയില്‍ മൊറോക്കോ മികവ് കാട്ടിയപ്പോള്‍, രണ്ടാം പകുതിയില്‍ മത്സരത്തിന്റെ നിയന്ത്രണം ബ്രസീലിന്റെ കൈകളിലായി. നിരവധി അവസരങ്ങള്‍ സൃഷ്ടിച്ചെങ്കിലും വിജയഗോള്‍ കണ്ടെത്തുന്നതില്‍ അവർ പരാജയപ്പെട്ടു. മറുവശത്ത് പ്രതിരോധത്തില്‍ ഉറച്ചുനിന്ന മൊറോക്കോ ബ്രസീലിന്റെ മുന്നേറ്റങ്ങളെ ഫലപ്രദമായി തടഞ്ഞു.


സൂപ്പർ താരം നെയ്‌മറുടെ അഭാവത്തില്‍ ഇറങ്ങിയ ബ്രസീലിന് ഒടുവില്‍ സമനിലയില്‍ തൃപ്തിപ്പെടേണ്ടിവന്നു. അതേസമയം ലോക ഫുട്ബോളിലെ ശക്തരായ എതിരാളികള്‍ക്കെതിരെയും തങ്ങളുടെ പോരാട്ടവീര്യം നിലനില്‍ക്കുന്നുവെന്ന് മൊറോക്കോ വീണ്ടും തെളിയിച്ചു

Advertisement

Related News