തിരുവനന്തപുരം: നിപാ വ്യാപനം തടയാനുള്ള പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ഏകോപനമില്ലായ്മ തുടരുന്നതായി പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍. നിപയെ ഒറ്റകെട്ടായി നിന്ന് പ്രതിരോധിക്കേണ്ട ഘട്ടത്തില്‍ നേതൃത്വം കൊടുക്കേണ്ട ആരോഗ്യമന്ത്രിയും വകുപ്പും ജില്ലാ ഭരണസംവിധാനവും ഏകോപനമില്ലാതെ പ്രവര്‍ത്തിക്കുകയാണെന്ന് പിണറായി വിജയന്‍ വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു. ആരോഗ്യമന്ത്രിയുടെ പ്രതികരണം ശരിയായ രീതിയിലല്ല. നിപ ബാധയുണ്ടായപ്പോള്‍ അന്നത്തെ പ്രതിപക്ഷം ചെയ്തതുപോലെ നിപയെ രാഷ്ട്രീയ ആയുധമാക്കാന്‍ തങ്ങള്‍ തയ്യാറല്ല. നിപ പ്രതിരോധത്തില്‍ എല്ലാ സഹകരണവും ഉണ്ടാവുമെന്നും പിണറായി വിജയന്‍ വ്യക്തമാക്കി.
നേരത്തെ നിപ ബാധയുണ്ടായപ്പോള്‍ ആരോഗ്യമന്ത്രി നിപ ബാധിത പ്രദേശങ്ങളില്‍ ക്യാമ്പ് ചെയ്താണ് പ്രവര്‍ത്തനം ഏകോപിപ്പിച്ചത്. അത്തരമൊരു ജാഗ്രത എവിടേയും കാണാനില്ല. നിപ കണ്‍ട്രോള്‍ റൂം ജനപ്രതിനിധികള്‍ അകന്നുനില്‍ക്കേണ്ട സ്ഥലമാണെന്ന നിലയിലാണ് സര്‍ക്കാര്‍ കൈകാര്യം ചെയ്യുന്നത്. നിപയുടെ അതീവ ഗൗരവമായ സൗഹചര്യം ഉയര്‍ന്ന ഘട്ടത്തില്‍ വലിയ തോതില്‍ ആക്ഷേപത്തിനിടയാക്കിയ ഡിഎച്ച്എസിനെ മാറ്റി. പ്രതിരോധ പ്രവര്‍ത്തനത്തിന് നേതൃത്വം കൊടുക്കേണ്ട ആരോഗ്യവകുപ്പ് തലപ്പത്തിരിക്കുന്നയാളെ മാറ്റുന്നത് സാധാരണ ഗതിയില്‍ പ്രതീക്ഷിക്കുന്നതല്ല. വകുപ്പിലെ സ്ഥലം മാറ്റവുമായി ബന്ധപ്പെട്ട് സുതാര്യമായി പ്രവര്‍ത്തിക്കുന്ന സംവിധാനം ഉണ്ട്. അത് തകര്‍ക്കാന്‍ ശ്രമിച്ചപ്പോള്‍ കൂട്ടുനിന്നില്ലായെന്നതാണ് നിലവിലെ പ്രശ്‌നങ്ങള്‍ക്ക് കാരണമെന്നാണ് മനസ്സിലാക്കുന്നതെന്നും പ്രതിപക്ഷ നേതാവ് ചൂണ്ടിക്കാട്ടി.

