ഫുട്‌ബോള്‍ ലോകകപ്പില്‍ ഒരിക്കല്‍ക്കൂടി പോര്‍ച്ചുഗലിന് കണ്ണീര്‍ മടക്കം. ലോകകപ്പ് പ്രീക്വാര്‍ട്ടര്‍ പോരാട്ടത്തില്‍ സ്‌പെയിന്‍ എതിരില്ലാത്ത ഒരു ഗോളിനാണ് പറങ്കിപ്പടയെ തോല്‍പ്പിച്ചത്. ഇതോടെ സ്‌പെയിന്‍ ക്വാര്‍ട്ടര്‍ ഫൈനലില്‍ പ്രവേശിച്ചു. മത്സരത്തിന്റെ ഇഞ്ചുറി ടൈമില്‍ലാണ് (90+1 മിനിറ്റ്) വിജയഗോള്‍പിറന്നത്. പകരക്കാരനായി ഇറങ്ങിയ മൈക്കല്‍ മെറിനോ നേടിയ ഗോളാണ് സ്‌പെയിന് നാടകീയ ജയം സമ്മാനിച്ചത്. ഈ തോല്‍വിയോടെ പോര്‍ച്ചുഗല്‍ ലോകകപ്പില്‍ നിന്ന് പുറത്തായി. ഇതിഹാസ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ ആറാമത്തെയും അവസാനത്തെയും ലോകകപ്പ് പ്രയാണം കണ്ണീരോടെ അവസാനിച്ചു.
മത്സരത്തിന്റെ 11-ാം മിനിറ്റില്‍ ബ്രൂണോ ഫെര്‍ണാണ്ടസ് നല്‍കിയ പാസില്‍ നിന്ന് ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ഐമെറിക് ലപ്പോര്‍ട്ടെയെ വെട്ടിച്ച് ശക്തമായ ഒരു ഷോട്ട് ഉതിര്‍ത്തെങ്കിലും സ്പാനിഷ് ഗോളി ഉനൈ സിമോണ്‍ അത് തട്ടിയകറ്റി. അവസരങ്ങളെ മുതലെടുക്കാനാകാത്തതാണ് പോര്‍ച്ചുഗലിനെ തോല്‍വിയിലേക്ക് തള്ളിവിട്ടത്. 59-ാം മിനിറ്റില്‍ ജാവോ ഫെലിക്‌സ് നല്‍കിയ ക്രോസില്‍ നിന്ന് റൊണാള്‍ഡോ വോളിക്ക് ശ്രമിച്ചെങ്കിലും ലക്ഷ്യത്തിലെത്തിക്കാന്‍ സാധിച്ചില്ല. മത്സരം എക്‌സ്ട്രാ ടൈമിലേക്ക് നീങ്ങുമെന്ന് കരുതിയിരിക്കെയാണ് സ്‌പെയിന്റെ പകരക്കാരായ താരങ്ങള്‍ മാന്ത്രികത പുറത്തെടുത്തത്. ഫാബിയന്‍ റൂയിസ് നല്‍കിയ പാസ് സ്വീകരിച്ച പകരക്കാരന്‍ താരം ഫെറാന്‍ ടോറസ് അത് മറ്റൊരു പകരക്കാരനായ മൈക്കല്‍ മെറിനോയ്ക്ക് മറിച്ചുനല്‍കി. മെറിനോ പന്ത് പോര്‍ച്ചുഗല്‍ ഗോളിക്ക് യാതൊരു അവസരവും നല്‍കാതെ വലയിലെത്തിച്ചു. ആറ് ലോകകപ്പുകളില്‍ രാജ്യത്തെ പ്രതിനിധീകരിച്ച ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ വിടവാങ്ങല്‍ മത്സരം ഇതോടെ വലിയ നിരാശയിലാണ് അവസാനിച്ചത്. ക്രിസ്റ്റ്യാനോയുടെ ലോകകപ്പിലെ നേട്ടങ്ങൾ താഴെ വായിക്കാം.

