കാർഷിക മേഖലയിലെ സമഗ്ര സംഭാവനയ്ക്കുള്ള സംസ്ഥാന സർക്കാറിന്റെ പ്രഥമ ഉമ്മൻചാണ്ടി പുരസ്കാര ജേതാവായ പത്മശ്രീ ചെറുവയൽ രാമനെ കൃഷി വകുപ്പ് മന്ത്രി അഡ്വ ടി സിദ്ദീഖ് കമ്മനയിലെ വീട്ടിലെത്തി സന്ദർശിച്ചു. ചിങ്ങം ഒന്നിന് ഏറണാകുളത്ത് കൃഷി വകുപ്പ് സംഘടിപ്പിക്കുന്ന കർഷക ദിനാചരണം സംസ്ഥാനതല ഉദ്ഘാടനത്തിൽ മുഖ്യമന്ത്രി വി.ഡി സതീശനാണ് പുരസ്കാരം സമ്മാനിക്കും. അഭിനന്ദനം അറിയിക്കുകയും പുരസ്കാര വിതരണ ചടങ്ങിലേക്ക് കുടുംബസമേതം ക്ഷണിക്കുന്നതിനുമാണ് മന്ത്രി ചെറുവയൽ രാമന്റെ വസതിയിലെത്തിയത്. അതിജീവനത്തിനായി പോരാടുന്ന കർഷകന്റെ പ്രതീകമായ പത്മശ്രീ ചെറുവയൽ രാമന് പ്രഥമ ഉമ്മൻചാണ്ടി പുരസ്കാരത്തിനായി തിരഞ്ഞെടുത്തത് അഭിമാനകരമാണെന്ന് മന്ത്രി പറഞ്ഞു. അഡീഷണൽ ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിൽ കൃഷി വകുപ്പ് സ്പെഷ്യൽ സെക്രട്ടറിയും കൃഷി ഡയറക്ടറും അംഗങ്ങളായിരുന്ന പുരസ്കാര നിർണയ കമ്മിറ്റി ഐക്യകണ്ഠേനയാണ് ചെറുവയൽ രാമനെ തിരഞ്ഞെടുത്തത്. കൃത്രിമത്വത്തിന്റെ ഒരു അംശം പോലുമില്ലാതെ മണ്ണിനോടും പ്രകൃതിയോടും കൃഷിയോടും താദാത്മ്യം പ്രാപിച്ചയാളാണ് അദ്ദേഹം. രാജ്യം ആദരിച്ച ചെറുവയൽ രാമനെ സംസ്ഥാന കൃഷി വകുപ്പ് ഈ പുരസ്കാരത്തിലൂടെ ആദരിക്കുകയാണെന്നും മന്ത്രി പറഞ്ഞു.
അഞ്ച് ലക്ഷം രൂപയും ഫലകവും പ്രശസ്തി പത്രവുമടങ്ങുന്നതാണ് പുരസ്കാരം. വ്യക്തിപരമായി ഏറെ ഇഷ്ടപ്പെടുന്ന ഉമ്മൻചാണ്ടിയുടെ പേരിലുള്ള പുരസ്കാരം ലഭിച്ചതിൽ അതിയായ സന്തോഷമുണ്ടെന്ന് പത്മശ്രീ ചെറുവയൽ രാമൻ പ്രതികരിച്ചു. എം.എൽ.എ ഉഷ വിജയൻ, മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് മീനാക്ഷി രാമൻ, ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ എന്നിവർ മന്ത്രിയോടൊപ്പം ചെറുവയൽ രാമന്റെ വസതിയിലെത്തിയിരുന്നു.

