ചീരാൽ പ്രദേശത്തെ വന്യമൃഗ ശല്യം; ശക്തമായ പ്രക്ഷോഭത്തിന് ഒരുങ്ങി ആക്ഷൻ കമ്മിറ്റി

Advertisement
Featured Image

കഴിഞ്ഞ കാലങ്ങളിൽ ചീരാൽ പ്രദേശത്ത് ഉണ്ടായ വന്യമൃഗ അക്രമണങ്ങളിൽ ശക്തമായ രീതിയിൽ പ്രതിഷേധിക്കാൻ തയ്യാറെടുക്കുകയാണ് പ്രദേശവാസികൾ, ഇതിനായി രൂപീകരിച്ച ആക്ഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ സമരം ശക്തമാക്കും. പുലി, കടുവ തുടങ്ങിയവയുടെ ആക്രമണങ്ങളും പ്രദേശത്ത് നിത്യ സംഭവം ആവുകയാണ്. 

കഴിഞ്ഞദിവസം വെള്ളച്ചാലിൽ രണ്ട് പോത്തുകളെ കടുവ ഭക്ഷിച്ചിരുന്നു. തൊട്ടുമുന്നത്തെ ദിവസമാണ് ചീരാലിൽ നിന്നും ഒരു ആടിനെയും കടുവ കൊണ്ടുപോയത്.





 വെള്ളച്ചാലിൽ ഒരു യുവാവ് കടുവയെ നേരിൽ കാണുകയുണ്ടായി. ഭീതിയോടെയാണ് പ്രദേശവാസികൾ ഇവിടെ ജീവിക്കുന്നത്. 


എന്നാൽ വന്യമൃഗങ്ങൾ നാട്ടിൽ പൊറുക്കുമ്പോൾ ഇവയെ നേരിടാനുള്ള വനംവകുപ്പിന്റെ സംവിധാനം പ്രവർത്തിക്കുന്നത് വളരെ ദൂരത്താണ്. ഇത്തരം കേസുകൾ നിലവിൽ കൈകാര്യം ചെയ്യുന്നത് മേപ്പാടി ഫോറസ്റ്റ് സ്റ്റേഷൻ പരിധിയിലാണ്. 40 കിലോമീറ്റർ അകലെയുള്ള മേപ്പാടി സ്റ്റേഷനാണ് നിലവിൽ ചീരാൽ പ്രദേശത്തിന്റെ ചുമതല. തൊട്ട് അടുത്ത് തോട്ടാമൂല സ്റ്റേഷൻ ഉണ്ടായിട്ടും ഇത്തരം അടിയന്തര കാര്യങ്ങൾക്ക് മേപ്പാടി സ്റ്റേഷനേ ആശ്രയിക്കേണ്ടി വരുന്നത് വൻ ദുരന്തമാണെന്ന് ചീരാലിൽ ചേർന്ന ആക്ഷൻ കമ്മിറ്റിയുടെ ജനറൽബോഡി വിലയിരുത്തി. 


ഉടനടി ചീരാൽ പ്രദേശത്തിന്റെ ചുമതല തോട്ടാമൂല സ്റ്റേഷൻ പരിധിയിലേക്ക് തിരിച്ചു കൊണ്ടുവരണം, പ്രദേശത്ത് വ്യാപിച്ചുകൊണ്ടിരിക്കുന്ന കടുവ വന്യജീവി ആക്രമണങ്ങൾക്ക് ശാശ്വത പരിഹാരം കാണണം, വന്യജീവി ആക്രമണങ്ങൾ മൂലമുണ്ടാകുന്ന നഷ്ടങ്ങൾക്ക് മാന്യമായ നഷ്ടപരിഹാരം നൽകണം ... തുടങ്ങിയ ആവശ്യങ്ങൾ ശക്തമാക്കി ആക്ഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ സമരം ശക്തമാക്കും. 


ഇതിൻറെ ആദ്യപടിയായി ഈ മാസം 13ന് ജില്ലയിൽ എത്തുന്ന വനം വകുപ്പ് മന്ത്രിക്ക് നിവേദനം നൽകും. 14ന് പഴൂരിൽ സ്ഥിതി ചെയ്യുന്ന തോട്ടാമൂല ഫോറസ്റ്റ് സ്റ്റേഷനിലേക്ക് ബഹുജന പ്രക്ഷോഭം നടത്തും.


സാങ്കേതികമായി തങ്ങളുടെ പരിസരത്ത് ഉള്ള തോട്ടാമൂല സ്റ്റേഷൻ പരിധിയിൽ നിന്നും തങ്ങളുടെ പ്രശ്നങ്ങളെ മാറ്റിയെങ്കിലും തുടർ പരാതികളും സമരങ്ങളും തോട്ടാമൂല സ്റ്റേഷനിൽ തന്നെ തുടരാനാണ് ജനകീയ സമിതിയുടെ തീരുമാനം.

Advertisement

Related News