നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ അർജുൻ ആയങ്കിക്ക് ജാമ്യം. കണ്ണൂർ സൈബർ ക്രൈം പൊലീസ് രജിസ്റ്റർ ചെയ്ത കേസിലാണ് തലശ്ശേരി സിജെഎം കോടതി അർജുൻ ആയങ്കിക്ക് ജാമ്യം അനുവദിച്ചത്.മറ്റു കേസുകളില്‍ ജാമ്യം കിട്ടാത്തതിനാല്‍ അർജുൻ ജയിലില്‍ തുടരും.
അതേസമയം, കാപ്പ ചുമത്തിയതോടെ അര്‍ജുന്‍ ആയങ്കിയെ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ കരുതല്‍ തടങ്കലിലാക്കാനുള്ള നടപടി പൊലീസ് തുടങ്ങി. തലശ്ശേരി സബ് ജയിലില്‍ നിന്ന് കണ്ണൂർ സെൻട്രല്‍ ജയിലിലേക്ക് മാറ്റാനുള്ള അപേക്ഷ ഇന്ന് കോടതിയില്‍ നല്‍കും. അർജ്ജുന് ഇന്ന് കാപ്പ നോട്ടീസ് കൈമാറും. ഇന്നലെയാണ് അര്‍ജുന്‍ ആയങ്കിക്കെതിരെ കാപ്പ ചുമത്തിയത്. കണ്ണൂർ സിറ്റി പൊലീസ് കമ്മീഷണർ സമർപ്പിച്ച ശുപാർശയും കേസ് ഹിസ്റ്ററി റിപ്പോർട്ടും ജില്ലാ കളക്ടർ പി വിഷ്ണുരാജ് അംഗീകരിക്കുകയായിരുന്നു. കഴിഞ്ഞ ഏഴ് വർഷത്തിനിടയില്‍ നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ അർജുൻ ആയങ്കി സമൂഹത്തിന് വലിയ ഭീഷണിയാണെന്ന് കളക്ടറുടെ ഉത്തരവില്‍ വ്യക്തമാക്കുന്നു.നിലവില്‍ ജയിലില്‍ കഴിയുന്ന പ്രതിക്ക് ജാമ്യം ലഭിച്ചാല്‍ തുടർന്നും ഗുരുതരമായ കുറ്റകൃത്യങ്ങളില്‍ ഏർപ്പെടാൻ സാധ്യതയുണ്ടെന്ന് വിലയിരുത്തിയാണ് നടപടി. അർജുൻ ആയങ്കിയെ ഉടൻ തന്നെ അറസ്റ്റ് ചെയ്ത് കണ്ണൂർ സെൻട്രല്‍ ജയില്‍ സൂപ്രണ്ടിന് മുമ്പാകെ ഹാജരാക്കാനാണ് പൊലീസിന് നല്‍കിയിരിക്കുന്ന നിർദ്ദേശം. കരുതല്‍ തടങ്കലിന്റെ ഭാഗമായി കണ്ണൂർ സെൻട്രല്‍ ജയിലില്‍ അടയ്ക്കാനാണ് ഉത്തരവായിട്ടുള്ളത്.

