ഇടപ്പള്ളി ലുലു മാൾ, കാക്കനാട് മാജിക് ഫ്രെയിംസ് എന്നീ മൾട്ടിപ്ലക്സ് തീയറ്ററുകളിലും മറ്റ് തീയറ്ററുകളിലും ഭക്ഷ്യ, പൊതുവിതരണ വകുപ്പ് മന്ത്രിയുടെ നിർദ്ദേശപ്രകാരം ജില്ലാ സപ്ലൈ ഓഫീസർ, ലീഗൽ മെട്രോളജി ഡെപ്യൂട്ടി കൺട്രോളർ, ഭക്ഷ്യ സുരക്ഷാ ഓഫീസർ എന്നിവരുടെ നേത്യത്വത്തിലുള്ള സ്‌ക്വാഡ് റെയ്ഡ് നടത്തി. മൂന്ന് കേസ്സുകൾ രജിസ്റ്റർ ചെയ്തു. തീയറ്ററുകളിൽ പ്രവർത്തിക്കുന്ന കഫേകളിൽ അന്യായവില വാങ്ങുന്നുവെന്ന പൊതു പരാതിയെ തുടർന്നാണ് പരിശോധന നടത്തിയത്. തീയറ്ററുകളിലെ കഫേകളിൽ വില കൂടുതലാണെന്ന പരാതി ശരിയാണെന്ന് പരിശോധനാ സംഘം കണ്ടെത്തി.
മൾട്ടിപ്ലക്സുകളിൽ പോപ്‌കോൺ, ശീതള പാനീയങ്ങൾ എന്നിവയുടെ വില പൊതുവിപണിയിലേതിനേക്കാൾ 5 ഇരട്ടിയും സാധാരണ തീയറ്ററുകളിൽ രണ്ട് ഇരട്ടിയും വില ഈടാക്കുന്നതായി കണ്ടു. വില വളരെ കൂടുതലാണ് എന്നും ഗവൺമെൻ്റിലേക്ക് റിപ്പോർട്ട് ചെയ്യുകയാണെന്നും തീയറ്റർ മാനേജർമാർക്ക് ഉദ്യോഗസ്ഥ സംഘം നോട്ടീസ് നൽകി. പൊതുവിപണിയിലെ വിലയുമായി ചേർന്ന് നിൽക്കത്തക്ക വിധം വിലയിൽ മാറ്റം വരുത്താൻ കർശന നിർദ്ദേശം നൽകി. വിലവിവര പട്ടിക നിർദിഷ്ട രീതിയിൽ പ്രദർശിപ്പിക്കാത്തതിനും അളവിൽ കുറവ് നൽകിയതിനും മൂന്ന് കഫേകൾക്കെതിരെ കേസ് രജിസ്റ്റർ ചെയ്തു. ക്യു ആർ കോഡ് സ്കാൻ ചെയ്താലാണ് വില അറിയുവാൻ കഴിയുകയുള്ളു.

